ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലബ്രിറ്റികളെ മത്സരത്തിനിറക്കി വിജയിക്കാമെന്ന് ബി.ജെ.പി തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കൊനൊരുങ്ങി കോണ്‍ഗ്രസ്. കരീനാ കപൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മാധുരീ ദീക്ഷിത്ത് അടക്കമുള്ള പ്രമുഖ ബോളിവുഡ് താരങ്ങളെ വലയിലാക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പരക്കുന്നതിന് പിന്നാലെയാണ് കരീനയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കരീനയെ കൂടാതെ ബോളിവുഡിലെ മറ്റു ചിലരും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ കായിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ക്ക് ടിക്കറ്റ് നല്‍കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന് ഇത് തിരിച്ചടിയാകും. കോണ്‍ഗ്രസും സെലിബ്രറ്റികളെ ഇറക്കുന്നതോടെ പല സിറ്റിംഗ് സീറ്റുകളിലും ബി.ജെ.പി നന്നേ വിയര്‍ക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഭോപാല്‍ ലോക് സഭാ സീറ്റിലേക്ക് ഗുഡ്ഡു ചൗഹാന്‍, അനസ് ഖാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ കരീനയുടെ പേര് നിര്‍ദേശിച്ചുവെന്നാണ് വാര്‍ത്തകള്‍. 1984നു ശേഷം കോണ്‍ഗ്രസ് ഭോപാലില്‍ വിജയം രുചിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല.
മാധുരി ദീക്ഷിത്, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്‍, കപില്‍ ദേവ്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി ടിക്കറ്റി മത്‌സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ മത്സരിക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും തിരിച്ചടിയേറ്റതോടെ ബി.ജെ.പി പാളയത്തില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്.
ആൻലിയ എന്ന പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികൻ. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയൊ അവരുടെ ഇഷ്ടമാണ്.’’ – അദ്ദേഹം പറഞ്ഞു.
ആൻലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആൻലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തിൽ തന്റെ പേരു വച്ച് വാർത്ത നൽകിയിരുന്നു. ‘ജസ്റ്റിസ് ഫോർ ആൻലിയ’ എന്ന ഫെയ്സ്ബുക് പേജിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നൽകിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നൽകിയത്. കമ്മിഷണറെ കാണാൻ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാൻ താൽപര്യമില്ലാത്തതിനാലാണ് വിട്ടത്.
പെൺകുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികൾ ഉയർന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടിൽ വരാനും വേണ്ടതു ചെയ്യാനും. പെൺകുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിർന്നില്ല. അതോടെ ആ കേസ് ഞാൻ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളർത്തിയതിന്റെ കുഴപ്പങ്ങൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിൻ പെൺകുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്’ – വൈദികൻ പറഞ്ഞു.
സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയില്‍ വീടിനടുത്തുള്ള കടയിലേക്കു പോകുമ്പോഴായിരുന്നു തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചത്. ആക്രമിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവറിനെ മണിക്കൂറുകള്‍ക്കകം കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് പിടികൂടി.
രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. തലയിലും മുഖത്തും മര്‍ദ്ദിച്ചു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപെടുകയായിരുന്നു.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. ഭാഷ മോശമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പക്ഷേ, ബി.ജെ.പി., ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി. പ്രിയനന്ദനനു നേരെയുണ്ടായ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു നേരെയുണ്ടായ കടന്നാക്രമണമാണിതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. അതേസമയം, പങ്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി തടിയൂരി.
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി.വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിപോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും കേരളം തോറ്റു.കഴിഞ്ഞ സീസണിൽ ക്വാർട്ടറിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.
102 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് 85 റണ്‍സെടുക്കുന്നതിനിെട ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും യഷ് താക്കൂറുമാണ് കേരളത്തെ തകര്‍ത്തത്. 17 റണ്‍സെടുത്ത സിജോമോനാണ് അവസാനം പുറത്തായത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സ് നേടിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. നാല് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിക്കും. ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു.
നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് നടത്തുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.
എറണാകുളം സ്വദേശിനിയായ നഴ്‌സ് ആന്‍ലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന്‍ രംഗത്ത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തൃശൂര്‍ അന്നകര സ്വദേശിയുമായ ജസ്റ്റിന്‍ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ജസ്റ്റിന്റെ വിശദീകരണം 2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.
മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കറ് തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം.
ആന്‍ലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്. കാണാതായ ദിവസം ആന്‍ലിയ വിളിച്ച്, ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍, വിവാഹത്തിന് കുറച്ച് നാളുകള്‍ക്കുശേഷം ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആന്‍ലിയയുടെ പപ്പയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡയറി എഴുതുന്ന ആളാണെങ്കില്‍ വിവാഹത്തിനും മുന്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവര്‍ കാണിക്കുന്നുമില്ല. ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിനുശേഷമാണ് അവര്‍ ഉയര്‍ത്തുന്നത്. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങില്‍ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ് അവളെ ബംഗളൂരുവില്‍ എംഎസ് സി നഴ്‌സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല.
മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു. ആന്‍ലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ല എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങള്‍ക്ക് കുറേ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്‌സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.
എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിന്‍ വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
സംഭവത്തില്‍ ഒട്ടേറെ ആരോപണങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്നതോടെയാണ് ജസ്റ്റിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പോലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
മലപ്പുറത്ത് വാഹനാപകടത്തിൽ നവ വധുവിനും പതിനെട്ടുകാരനും ദാരുണാന്ത്യം. പെരിന്തൽമണ്ണ കൊളത്തൂരിലാണ് 3 ബൈക്കുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.അപകടത്തിൽ നവവധുവും പ്ലസ്‌ടു വിദ്യാർഥിയും മരിച്ചു.
കൊളത്തൂർ അമ്പലപ്പടി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്‌മിൻ(18), പലകപ്പറമ്പ് പള്ളിയാൽതൊടി ഹുസൈന്റെ മകൻ സൽമാൻ(18) എന്നിവരാണു മരിച്ചത്.കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ജാസ്‌മിന്റെയും അനസിന്റെയും വിവാഹം. ബന്ധുവീട്ടിൽനിന്ന് സൽക്കാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം
ബുധനാഴ്‌ച വൈകിട്ട് 7ന് കൊളത്തൂർ– മലപ്പുറം റോഡിൽ പുത്തില്ലം സ്‌കൂളിനു സമീപത്താണ് അപകടം. എതിരെ വന്ന സൽമാന്റെയും അനസിന്റെയും ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബൈക്കും ഇവരുടെ ബൈക്കുകളിൽ ഇടിച്ചു.പരുക്കേറ്റ 4 പേരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാൻ ഇന്നലെ പുലർച്ചെ 1.40നും ജാസ്‌മിൻ രാവിലെ 11നും മരിച്ചു.
കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ സൽമാൻ സ്കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു.
വിവാഹനാളിൽ ആൻലിയ തന്റെ പിതാവുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീഡിയോയിൽ ആൻലിയയുടെ ഭർത്താവിനെയും കാണാം.
2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആൻലിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
25 ആമത്തെ വയസില്‍, തന്റെ പ്രിയപ്പെട്ട മകളുടെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ഏതു സാഹചര്യത്തിലാണെന്നും അതിനു പിന്നില്‍ ആരൊക്കെയാണെന്നുമുള്ള സത്യങ്ങള്‍ പുറത്തുവരാന്‍ വിദേശത്തു നിന്നും ജോലി വിട്ട് നാട്ടിലെത്തി നടത്തുന്ന പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഈ പിതാവിനുണ്ട്.
ആന്‍ലിയ അതായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ ഹൈജിനസ് പാറയ്ക്കലിന്റെ മകളുടെ പേര്. തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യ. ബിഎസ് സി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലി നേടിയ ആന്‍ലിയ വിവാഹത്തോടെയാണു നാട്ടിലേക്ക് പോരുന്നത്. എംഎസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കണമെന്നത് ഉള്‍പ്പെടെ ജീവിതത്തില്‍ പല സ്വപ്‌നങ്ങളും ജസ്റ്റിന്റെ കൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആന്‍ലിയയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ, അവള്‍ പ്രതീക്ഷിച്ചതിന്റെയെല്ലാം നേര്‍വിപരീതമായിരുന്നു സംഭവിച്ചതെല്ലാം.
2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.
ആന്‍ലിയ എവിടെ പോയെന്ന സംശയങ്ങള്‍ക്ക് ഓഗസ്റ്റ് 28 ന് ഉത്തരം കിട്ടി! ആ പെണ്‍കുട്ടിയുടെ മൃതശരീരം പെരിയാറില്‍ പൊങ്ങി. ചീര്‍ത്തു പൊങ്ങിയ ആ ശരീരം ആന്‍ലിയയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഹൈജിനസും ഭാര്യയും വിദേശത്ത് നിന്നും പറന്നെത്തി. അതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.
മകള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നായിരുന്നു ഹൈജിനസിന്റെ ചോദ്യം? മകളെ കാണാതായ വിവരം ഭര്‍തൃവീട്ടുകാര്‍ എന്തുകൊണ്ട് തങ്ങളോട് പറഞ്ഞില്ല? അവളുടെ സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്? ആന്‍ലിയ പ്രസവിച്ച കുഞ്ഞിനെ പോലും അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഭര്‍തൃവീട്ടുകാര്‍ തടഞ്ഞുവച്ചത് എന്തിന്? മാധ്യമങ്ങളിലുടെ മകളുടെ വിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍ക്കാരും അറിയുന്നപ്രകാരം എന്തുകൊണ്ട് രഹസ്യസ്വഭാവം കാണിച്ചു? ഇത്തരം പല ചോദ്യങ്ങളും ഹൈജിനസിനുണ്ടായി. അതോടെ അയാള്‍ ഉറിപ്പിച്ചു; തന്റെ മകള്‍ മരണത്തിലേക്ക് തള്ളിയിടപ്പെട്ടതാണ്. അവിടെ തുടങ്ങി ആ അച്ഛന്റെ പോരാട്ടം.
മകളുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് ഹൈജിനസ് ആദ്യം തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. കമ്മിഷണര്‍ അത് ഗുരുവായൂര്‍ എസ്പിക്ക് കൈമാറി. ഗുരുവായൂര്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പക്ഷേ, തളര്‍ന്നിരിക്കാതെ ഓരോരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു ആ അച്ഛന്‍. നാലു മാസത്തോളം നീണ്ട ആ അലച്ചിലിന് അവസാനമാണ് ഹൈജിനസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്നോണം ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ കീഴടങ്ങല്‍.
പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തുന്നതാണ് ഹൈജിനസിന് സഹായമായത്. മകളുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങളും അത് അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള സങ്കട ഹര്‍ജിയും ഹൈജിനസ് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതോടെയാണ് ജസ്റ്റിന്റെ കീഴടങ്ങല്‍. ചാവക്കാട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജസ്റ്റിനെ 14 ദിവസത്തെ റിമാന്‍ഡില്‍ അയച്ചിരിക്കുകയാണ്. ഗാര്‍ഹിക പീഢനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നിവ ജസ്റ്റിനെതിരേ ചുമത്തിയിട്ടുണ്ട്.
മരണത്തിനു മുമ്പായി ആന്‍ലിയ സഹോദരന് ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. പൊലീസില്‍ ഹൈജിനസ് ഹാജരാക്കിയ പ്രധാന തെളിവുകളും അതായിരുന്നു. സഹോദരന് അയച്ച സന്ദേശത്തില്‍ ആന്‍ലിയ പറയുന്നത് വീട്ടില്‍ നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി തന്നെ കൊല്ലുമെന്നാണ്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ജസ്റ്റിന്‍ സമ്മതിക്കുന്നില്ലെന്നു പറയുന്ന ആന്‍ലിയ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നും അവരെ വെറുതെ വിടരുതെന്നും കൂട്ടിച്ചേര്‍ക്കുന്നു. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകോണ്ടെന്നും പരിഹാരം ഉണ്ടാക്കാമെന്നും സഹോദരന്‍ പറയുന്നുവെങ്കിലും ബെംഗളൂരുവിലേക്ക് പോകണം എന്നായിരുന്നു ആന്‍ലിയയുടെ നിര്‍ബന്ധം.
പക്ഷേ, ബെംഗളൂരുവിവേക്ക് പോയ ആന്‍ലിയ പെരിയാറില്‍ മരിച്ചു പൊങ്ങി. പോയത് ബെംഗളൂരുവിലേക്കാണെങ്കില്‍ അതിന്റെ എതിര്‍ദിശയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിന്റെ മൊഴികളിലും ഇതേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആന്‍ലിയയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തന്നെ കാണാതായെന്നും ജസ്റ്റിന്‍ പറയുന്നു, ട്രെയിന്‍ കയറ്റി ബെംഗളൂരുവിലേക്ക് വിട്ടെന്നും പറയുന്നു. ജസ്റ്റിന്‍ പറയുന്നതെല്ലാം കളവാണെന്നും തന്റെ മകളെ കൊന്നതാണെന്നും ഹൈജിനസ് പറയുന്നതിനു പിന്നിലും ഈ പൊരുത്തക്കേടുകളും ദുരൂഹതകളുമാണ്.
ഭര്‍തൃവീട്ടില്‍ നിന്നും കൊടിയ പീഢനങ്ങളായിരുന്നു ആന്‍ലിയയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നത്. ഇക്കാര്യങ്ങള്‍ വിവരിച്ച് ആന്‍ലിയ കടവന്ത്ര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ജസ്റ്റിന്‍ തന്നോട് ചെയ്ത വഞ്ചനകളും ക്രൂരതകളും ആ പരാതിയില്‍ ആന്‍ലിയ വിവരിച്ചിരുന്നു. ഹൈജിനസിന്റെ അന്വേഷണങ്ങളിലാണ് ഈ പരാതിയും വെളിച്ചത്ത് വന്നിരിക്കുന്നത്. ജോലി പോയ വിവരം മറച്ചുവച്ചായിരുന്നു ജസ്റ്റിന്‍ ആന്‍ലിയയെ വിവാഹം കഴിക്കുന്നത്. ആന്‍ലിയയെ കൊണ്ട് ജോലി രാജിവയ്പ്പിക്കുകയും ചെയ്തു. വീട്ടില്‍ വച്ച് മര്‍ദ്ദിച്ചു; തുടങ്ങി 18 പേജിലായി ദീര്‍ഘമായി തന്നെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക പീഢനങ്ങളെ കുറിച്ചെല്ലാം ആന്‍ലിയ പരാതിയില്‍ എഴുതിയിരുന്നു. ആ പരാതിയില്‍ ആന്‍ലിയ വരച്ചൊരു ചിത്രവുമുണ്ടായിരുന്നു. മുഖം താഴ്ത്തി കരഞ്ഞുകൊണ്ട് എന്തോ എഴുതുന്നൊരു പെണ്‍കുട്ടി. ചുറ്റും അവളുടെ നേര്‍ക്കായി ഉയരുന്ന കൈകകള്‍. ചിത്രത്തിലെ ആ പെണ്‍കുട്ടി ആന്‍ലിയ തന്നെയായിരിക്കണം. എന്താണോ തന്റെ അവസ്ഥ അതായിരിക്കണം ആ ചിത്രത്തിലൂടെ ആന്‍ലിയ പ്രകടിപ്പിച്ചത്.
ഗര്‍ഭിണിയായപ്പോള്‍ പോലും തന്നോടുള്ള പീഢനങ്ങള്‍ക്ക് അയവ് വരുത്തിയില്ലെന്നു തനിക്ക് ആ സമയത്ത് നല്‍കിയിരുന്നത് പഴകിയ ഭക്ഷണം ആയിരുന്നുവെന്നും ആന്‍ലിയ പരാതിയില്‍ പറഞ്ഞിരുന്നു. കുഞ്ഞുണ്ടായ ശേഷവും ആ പീഢനം തുടര്‍ന്നു. കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റാനായിരുന്നു ശ്രമം. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളായിരുന്നു തനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവത്തില്‍ പേടിച്ച് ജീവിക്കുമ്പോഴും തന്റെ കുഞ്ഞിന് പിതാവ് വേണമെന്നും തനിക്ക് ഭര്‍ത്താവ് വേണമെന്നും ആന്‍ലിയ ആഗ്രഹിച്ചിരുന്നു. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം; എന്നു പറഞ്ഞ് അവസാനിപ്പിച്ചായിരുന്നു ആന്‍ലിയ പൊലീസിന് പരാതി നല്‍കിയിരുന്നത്.
തന്റെ മകളുടെ മരണത്തില്‍ ഒരു വൈദികനും പങ്കുണ്ടെന്ന ആരോപണവും ഹൈജിനസ് ഉയര്‍ത്തുന്നുണ്ട്. തന്റെ മകള്‍ ഹോസ്റ്റലില്‍ ജീവിച്ചതാണെന്നും അഹങ്കാരിയാണെന്നുമൊക്കെ വൈദികന്‍ ആരോപിച്ചിരുന്നുവെന്നും ആ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുതെന്നു മകള്‍ ആവിശ്യപ്പെട്ടിരുന്നുവെന്നും ഹൈജിനസ് പറയുന്നുണ്ട്. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് വൈദികനെ കുറിച്ച് മകള്‍ പറഞ്ഞതെന്നും ഹൈജിനസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവരിക്കുന്നു. ജസ്റ്റിന്‍ കീഴടങ്ങിയ ശേഷം ഇതേ വൈദികന്‍ അനുനയ ശ്രമങ്ങളുമായി തന്റെയരികില്‍ എത്തിയിരുന്നതായും ഹൈജിനസ് പറയുന്നു. ഈ വൈദികനെതിരേ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈജിനസ് പറഞ്ഞു. ഹൈജിനസിന്റെ പരാതികള്‍ പ്രകാരം ജസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ആന്‍ലിയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈബ്രാഞ്ച്. ഈ തീരുമാനം ഹൈജിനസ് എന്ന പിതാവിലും പ്രതീക്ഷ പകരുകയാണ്. തന്റെ പ്രിയപ്പെട്ട മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുമെന്ന പ്രതീക്ഷ
പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസില്‍ പരാതി. ബാലവേല നിരോധന പ്രകാരമാണ് നടിക്കെതിരെ പരാതി. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ വപെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ദേശീയ മാധ്യമമാണ് ഇത് സംബദ്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണ് നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിയ്ക്കായി ചെന്നൈയിലേയ്ക്ക് കൊണ്ടു പോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ചു സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പെൺകുട്ടിക്ക് മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും പ്രഭാവതി ആരോപിച്ചു.
മാസം 10000 രൂപ ശമ്പളത്തിലാണ് ഏജന്റ് മുഖേനേ പെൺകുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടീൽ ഭാനുപ്രിയ പെൺകുട്ടിയെ ജോലിക്കു നിർത്തിയിരുന്നു. പതിനെട്ടു മാസത്തോളം ശമ്പളം നിഷേധിച്ചതായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരം നിഷേധിച്ചതായും പരാതിയുണ്ട്.
ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി പെൺകുട്ടിയുടെ വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു വീട്ടുകാർ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായി പ്രഭാവതി ആരോപിക്കുന്നു.
പെൺകുട്ടി തങ്ങളുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുവെന്ന് കാണിച്ച് ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മോഷണകേസിൽ പരാതി നൽകുമെന്നായപ്പോൾ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്.
തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനം ലാൻഡിങ്ങിനായി ശ്രമിക്കവെ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശം ശ്രദ്ധിക്കാതെ ദുബായിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനം ടാക്സി വേയിൽ നിന്ന് റൺവേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചുപോകാൻ എയർ അറേബ്യ പൈലറ്റിനു നിർദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്