‘ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടു പോകും. നിങ്ങളെക്കൊണ്ട് കഴിയാവുന്ന സംരക്ഷണം അവള്‍ക്ക് നല്‍കു’ എന്നായിരുന്നു സന്ദേശം. കേജ്‌രിവാളിനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, സന്ദേശം അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. ഇതേത്തുടര്‍ന്ന് മകള്‍ ഹര്‍ഷിദ കേജ്‌രിവാളിന്റെ സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിദഗ്ദ്ധരാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. അരവിന്ദ് കേജ്‌രിവാള്‍ സുനിതാ ദമ്ബതികള്‍ക്ക് രണ്ട് മക്കളാണുള്ളത് ഹര്‍ഷിത കേജ്‌രിവാളും പുള്‍കിത് കേജ്‌രിവാള്‍. 2014ല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹര്‍ഷിത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വാര്‍ത്തകളെത്തുടര്‍ന്ന് മകള്‍ പഠിക്കുന്ന കോളേജിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മുഖ്യപ്രതിയും ബിജെപി നേതാവുമായ ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
ജഗദീഷ് കരോട്ടിയയുമായി പ്രണയത്തിലായിരുന്ന ട്വിങ്കിള്‍ ദാഗ്രെയെന്ന 22 കാരിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ട്വിങ്കിള്‍ ജഗദീഷിന് ഒപ്പം താമസിക്കണമെന്ന് വാശിപിടിച്ചു. ഇതോടെ കുടുംബ പ്രശ്‌നം ഒഴിവാക്കുന്നതിനായി ട്വിങ്കിളിനെ മക്കളുടെ സഹായത്തോടെ ജഗദീഷ് കൊലപ്പെടുത്തി.
കഴുത്തുഞെരിച്ചാണ് യുവതിയെ കൊന്നത്. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്നാണ് പൊലീസിനെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമയിലെ ആശയം ബിജെപി നേതാവ് പ്രയോഗിച്ചത്. യുവതിയുടെ മൃതദേഹം കുഴിച്ചിട്ടതിന് സമാനമായ രീതിയില്‍ മറ്റൊരിടത്ത് നായയെയും ജഗദീഷ് കുഴിച്ചിട്ടു. പൊലീസ് യുവതിയെ കാണാതായതോടെ ജഗദീഷിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് കാണിച്ച് കൊടുത്തത്.
മലയാളത്തില്‍ ഏറെ ഹിറ്റായ ദൃശ്യം 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ദൃശ്യമെന്ന പേരില്‍ അജയ് ദേവ്ഗണ്‍ നായകനായ ഈ സിനിമ നിരവധി തവണയാണ് പ്രതി കണ്ടതെന്നും പൊലീസ് പറയുന്നു.ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ പരിശോധനയക്ക് ജഗദീഷിന്റെ മക്കളെ പൊലീസ് വിധേയമാക്കിയതോടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകായിരുന്നു.
മൽസ്യബന്ധനത്തിനിടെ കടലിൽ വീണുമരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികൾ കടലിൽ അലഞ്ഞത് ഒന്നരദിവസത്തോളം. കൊല്ലം നീണ്ടകര ഹൈവേ ഭവനിൽ ആന്റണിയാണ് 11നു പുലർച്ചെ 3നു കരയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ ദൂരെയുള്ള ബോട്ടിൽ നിന്നു കടലിൽ വീണു മരിച്ചത്. അതിർത്തി പ്രശ്നമുയർത്തി തമിഴ്നാടിലെ അധികൃതരും വിഴിഞ്ഞത്തെ തീരദേശ പൊലീസും ഇവരെ വലച്ചെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ നടപടികളെടുക്കാൻ തയാറായി.
ഏറ്റവും അടുത്ത തുറമുഖം തമിഴ്നാട്ടിലെ പട്ടണമാണെന്നതിനാൽ അവിടെ എത്തിച്ചുവെങ്കിലും സംഭവം നടന്നതു കേരള അതിർത്തിയിലാണെന്ന പേരിൽ അധികൃതർ മടക്കിയെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിഴിഞ്ഞത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും വിഴിഞ്ഞത്തെ തീരദേശ പൊലീസ് അതിർത്തി പ്രശ്നമുന്നയിച്ചത് ഇവരെ വീണ്ടും വലച്ചു. ഒടുവിൽ ഉന്നതതല ഇടപെടലിനെത്തുടർന്നു മൃതദേഹമടങ്ങിയ ബോട്ട് ഇന്നലെ ഉച്ചയോടെയാണു വിഴിഞ്ഞം പഴയ വാർഫിലെത്തിയത്. തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
ആന്റണിയുൾപ്പെടെ 10 അംഗ മത്സ്യത്തൊഴിഴാളി സംഘം തമിഴ്നാട് ബോട്ടായ ‘ജെഹോ’യിൽ 10നാണു കൊച്ചി തോപ്പുംപടിയിൽ നിന്നു കടലിൽ പോയത്. 11നു പുലർച്ചെ മൂന്നിനോടടുത്ത് ആന്റണി കടലിലേക്ക് വീഴുന്നതു ആ ബോട്ട് ഓടിച്ചിരുന്ന ആന്റണിയുടെ ബന്ധു കൂടിയായ സേവ്യർ കണ്ടു. ഉടനെ ബോട്ട് നിയന്ത്രിച്ചു നിർത്തി സേവ്യർ കടലിലേക്ക് എടുത്തു ചാടി. ഉറക്കത്തിലായിരുന്ന മറ്റുള്ളവർ ശബ്ദം കേട്ട് ഉണരുകയും മുങ്ങിത്താഴുന്ന ആന്റണിയെ ബോട്ടില്ക്കു കയറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിന്റെ ഡെക്ക് ഭാഗത്ത് വലയ്ക്കു മുകളിലായി കിടന്നുറങ്ങിയ ആന്റണി പ്രാഥമികാവശ്യ നിർവഹണത്തിനോ മറ്റോ ബോട്ടിന്റെ അരികിൽ എത്തിയപ്പോൾ വീണതാകാമെന്നാണ് അനുമാനമെന്നു തീരദേശ പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട അലോക് വര്‍മ്മക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദേശമുണ്ടായേക്കും. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിന് നിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചന. മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സിയുടെ അവകാശവാദം. അലോക് വര്‍മ്മക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതുമെന്നാണ് വിവരം.
മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായിയായ സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണം. ഇതില്‍ സിവിസി പ്രാഥമികാന്വേഷണം നടത്തിയതിനു പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയത്.
പിന്നീട് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അദ്ദേഹത്തെ തിരികെ നിയമിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് അദ്ദേഹം സ്ഥനത്തു നിന്ന് രാജിവെച്ചു. എന്നാല്‍ അലോക് വര്‍മക്കെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക് പറഞ്ഞിരുന്നു.
രാഷ്ട്രീയപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് നടൻ പ്രകാശ് രാജ്. 2019ൽ ആരാണ് അധികാരത്തിലെണം എന്ന് തീരുമാനിക്കുന്നത് അമിത് ഷാ അല്ലെന്നും ഇവിടെ ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥനാർഥിയായി മൽസരിക്കുമെന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ‘കേരളം ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഇനിയും ഇവിടേയ്ക്ക് വരും.പക്ഷെ ഒരു പ്രളയം നിങ്ങളെ ഒന്നാക്കിയപ്പോൾ നിങ്ങളെ ശബരിമല വിഷയത്തില്‍ തമ്മിലടിപ്പിക്കുകയാണ്. ദൈവത്തിന്റെ നാട്ടില്‍ ദൈവം പ്രശ്‌നമാണ് എന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അന്യഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ഒരു നല്ല ചിത്രമായിട്ടും കൂദാശയ്ക്ക് നല്‍കിയില്ലെന്ന് നടന്‍ ബാബു രാജ്. ഒരു അഭിമുഖത്തിലാണ് ചിത്രത്തിന് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്. സത്യത്തില്‍ കൂദാശയുടെ ജാതകം ശരിയായില്ലെന്ന് വേണം പറയാന്‍. ഒരോ സിനിമയ്ക്കും ഒരോ ജാതകമുണ്ട്. അതിന്റെ വിതരണത്തില്‍ പാളിച്ചകള്‍ പറ്റിയിരുന്നു. റിലീസിന് മുന്‍പ് തന്നെ അതിന്റെ ഡിസ്ട്രീബൂട്ടറെ വിളിച്ച് തിയ്യറ്റര്‍ മര്യാദയ്ക്ക് കിട്ടിയിരുന്നോ എന്ന് ചോദിച്ചതാണ്. തിയേറ്റര്‍ മര്യാദയ്ക്ക് കിട്ടിയിട്ടില്ലെങ്കില്‍ ഇറക്കേണ്ടെന്നും പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹം ഒരു ഷോ രണ്ട് ഷോ മാത്രമേ തിയ്യറ്ററില്‍ വെച്ചിരുന്നുള്ളു. എത്ര വലിയ സിനിമയാണെങ്കിലും തുടര്‍ച്ചയായി തിയ്യറ്ററില്‍ കളിച്ചില്ലെങ്കില്‍ ആ ചിത്രത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.
സിനിമ കാണാന്‍ വരുന്നവര്‍ ഇന്ന് ഇനി ഷോയില്ല നാളെയേ ഇനി ഷോയുള്ളവെന്ന് മനസിലാക്കുമ്പോള്‍ അവര്‍ പിന്നെ വരുമോ? സിനിമയെ ആളുകള്‍ അറിഞ്ഞ് വരുമ്പോഴേക്ക് തിയ്യറ്ററില്‍ നിന്ന് പടം പോയി. രാക്ഷസന്‍, 96 തുടങ്ങിയ അന്യഭാഷ ചിത്രങ്ങള്‍ക്ക് നല്‍കിയ അവസരം പോലും കൂദാശയ്ക്ക് കിട്ടിയില്ല. എന്നിട്ട് മലയാള സിനിമ നന്നാവണം എന്ന് പറഞ്ഞിട്ട് കാര്യമില്ല.. ഹൗസ് ഫുള്‍ കളിച്ച തിയേറ്ററുകളില്‍ പിറ്റേന്ന് പോയി നോക്കുമ്പോള്‍ സിനിമയില്ല.
വ്യക്തിപരമായി എനിക്ക് സംതൃപ്തി നല്‍കിയ കഥാപാത്രമാണ് കൂദാശയിലേത്. ഇതിന്റെ പ്രിവ്യു കണ്ട ശേഷം വാണിയും എന്നെ അഭിനന്ദിച്ചിരുന്നു. പക്ഷേ തിയ്യറ്ററില്‍ നിന്ന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായപ്പോള്‍ എന്റെ ജഡ്ജ്മെന്റ് തെറ്റായിരുന്നോ എന്നെനിക്ക് തോന്നി. ജിത്തു ജോസഫ് പറഞ്ഞ പോലെ ഞാനൊക്കെ ഇമേജിന്റെ തടവറയില്‍ പെട്ടുപോയ വ്യക്തിയാണ്. ആ എനിക്ക് കിട്ടിയ മനോഹരമായ ചിത്രമായിരുന്നു കൂദാശ. ബാബുരാജ് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 288/5, ഇന്ത്യ-254/9. 129 ബോളില്‍ നിന്ന് 133 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി. ഇതോടെ, മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 1000ാം അന്താരാഷ്ട്ര മത്സര ജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ ആതിഥേയര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡും എന്നിവര്‍ സംപൂജ്യരായി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പിന്നീട് ക്രീസിലെത്തിയ ധോണിയോടൊപ്പം രോഹിത് ശര്‍മ്മ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ നാണം കെട്ട തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
51 റണ്‍സെടുത്താണ് ധോണി പുറത്തായത്. എന്നാല്‍ മറുവശത്ത് രോഹിത് മികച്ച പോരാട്ടം കാഴ്ചവെച്ചു. 133 റണ്‍സെടുത്ത് രോഹിതും മടങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പിന്നീട് വന്നവരാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതായതോടെ ഇന്ത്യ പരാജയം രുചിച്ചു.
ഓസ്‌ട്രേലിയന്‍ നിരയില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ ജേസണ്‍ ബെഹറെന്‍ഡോഫ്, മാര്‍ക്കസ് സ്റ്റോയിണസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റും നേടി
എന്നാൽ മറുവശത്തു ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എം എസ് ധോണി. വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.
ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയ ധോണി സ്‌ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം. അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്‌സും അടക്കം 103.10 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ. പ്രവാസികളെയും യുഎഇ പ്രധാനമന്ത്രിയെയും പുകഴ്ത്തിയാണ് രാഹുലിന്റെ പ്രസംഗം ആരംഭിച്ചത്.
ഞാൻ യുഎഇയിലൂടെ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ ഊർജവും അധ്വാനവും കാണാൻ സാധിച്ചു. ഈ രാജ്യത്തെ നിർമിക്കാൻ നിങ്ങൾ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നൽകുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉൾക്കൊണ്ടത് മതങ്ങളിൽ നിന്നാണ്. അതിൽ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുൽ പറഞ്ഞു.
ഇവിടെ നിൽക്കുമ്പോഴും എനിക്ക് ഇന്ത്യയിൽ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും. 2019ൽ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത്–രാഹുൽ വ്യക്തമാക്കി.
രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലെങ്കില്‍ ഇന്ത്യ തീര്‍ത്തും ദുര്‍ബലമായിപ്പോകുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയത്. വസതിയിലെത്തിയ രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു.
ആയൂർ- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കാറിലുണ്ടായിരുന്ന ആറ് പേരിൽ 5 പേരും മരിച്ചു . കെഎസ്‌ആർടിസി ബസും ആൾട്ടോ – 800 കാറുമാണ് അപകടത്തിൽ പെട്ടത്. അകമൺ, പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികൾ ആണ് മരിച്ചത്.
വേഗതയിൽ വന്ന കാർ റോഡിന് എതിർ വശത്തുകൂടി വരികയായിരുന്ന ബസിൽ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറ് അപ്പാടെ തകർന്നു.
ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുന്ന സംഘികള്‍ക്ക് ചുട്ട മറുപടി നല്‍കി ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. ശബരിമല വിഷയത്തിലും അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലിലും താന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന പരാമര്‍ശങ്ങള്‍ സംഘികള്‍ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്. ഇത് പലപ്പോഴും പരിധി വിട്ട സാഹചര്യത്തിലാണ് ശ്രീകുമാരന്‍ തമ്പി പൊട്ടിത്തെറിച്ചത്. ഇതാണോ നിന്റെയോക്കെ ഹിന്ദുത്വം. ബംഗാളിലും ത്രിപുരയിലും ആവര്‍ത്തിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന് സ്വപ്‌നം കാണേണ്ട. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകില്ല.,.എന്നായിരുന്നു പോസ്റ്റ്. ശബരിമലയില്‍ യുവതി വേഷം മാറി കയറിയതിനെ ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സംഘികള്‍ അത് പിണറായിക്കെതിരായ പോസ്റ്റ് എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹം എഫ്ബിയിലൂടെ സംഘികള്‍ക്കെതിരെ തുറന്നടിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .