ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.
ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.
ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.
ആഗോള പകര്‍ച്ചവ്യാധിയായ എയ്ഡ്‌സ് ഉണ്ടായതിന് ശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്‌ഐവി ബാധിച്ചയാളെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു.
ആദ്യമായി രോഗശാന്തി പ്രാപിച്ച രോഗിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭ വാര്‍ത്ത. ഗവേഷകരുടെ ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണിത് സാധ്യമായിരിക്കുന്നത്. എച്ച്‌ഐവി അണുബാധയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേച്വര്‍ എന്നജേര്‍ണലില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ചിക്തിസ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്.
കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍ ഇവ എച്ച്‌ഐവി വൈറസുകളെ പ്രതിരോധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറെ സമയം വേണ്ടി വരുന്ന ചികിത്സയാണിത്. അതിനാലാണ് ആദ്യ രോഗിയില്‍ നിന്നും രണ്ടാമത്തെ രോഗിയിലേക്ക് പന്ത്രണ്ട് വര്‍ഷത്തിന്റെ സമയം വേണ്ടി വന്നത്.
ഇരുവര്‍ക്കും ക്യാന്‍സറും എയ്ഡ്‌സും ഉണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ പറയുന്നത്.

തിമോത്തി റേ ബ്രൗണ്‍
മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
സമാനമായ രീതിയില്‍ 2007ലാണ് ആദ്യമായി രോഗമുക്തി കൈവരിക്കുന്നത്. ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. എയ്ഡ്‌സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.
നിവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു
തുടർ പഠനങ്ങൾ നടത്തി എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി.
അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.
എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.
ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.
ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത് രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച് പോകുന്നിടത്ത് പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്



തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താത്പര്യമെന്നും മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. മത്സരിക്കാന്‍ തയ്യാറായാല്‍ ിരുവനന്തപുരം അടക്കം സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി വോട്ട് തേടിയത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമാണ്. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അത് മറ്റ് സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.
ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. അതേസമയം എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാര്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാര്‍ട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാര്‍ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി
ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചി എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത കാലത്തായി മനസ്സ് മുഴുവന്‍ അയല്‍രാജ്യമാണെന്ന് തമാശരൂപേണ പറഞ്ഞ് മോദി തന്റെ നാക്കുപിഴവില്‍ നിന്നും തടിയൂരി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്ക് പിഴവുണ്ടായത്.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചുവരേണ്ട വശ്യമില്ല. ആയുഷ്മാന്‍ കാര്‍ഡുപയോഗിച്ച് സൗജന്യ ചികിത്സ കൊല്‍ക്കത്തയിലോ കറാച്ചിയിലോ ലഭിക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം.
അബദ്ധം മനസ്സിലായ പ്രധാനമന്ത്രി താന്‍ ഉദ്ദേശിച്ചത് കറാച്ചിയല്ല, കൊച്ചിയാണെന്ന് അടുത്ത നിമിഷം തന്നെ തിരുത്തി. ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍ രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് മോദി പറഞ്ഞു.
പേരൂർ: അപകടത്തിൽ മരിച്ച നൈനുവിന്റെ പിറന്നാളായിരുന്നു ഇന്നലെ. നൈനുവിനു പുതിയ ചെരുപ്പും ചുരിദാറും വാങ്ങാനാണ് കടയിലേക്കു പോയത്. ഒപ്പം അന്നുവും കൂടി. ഇവരുടെ വീട്ടിൽ നിന്നു പേരൂർകാവിനു മുന്നിലൂടെയെത്തി ചെറിയ ഇടവഴിയിലൂടെ ബൈപ്പാസിലേക്കു കയറുമ്പോഴാണ് അപകടം. അമ്മയുടെ ബലിയിടാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ലെജിയെ ദുരന്തം വേട്ടയാടിയത്. ലെജിയുടെ കുടുംബം വൈക്കം വാഴമനയിലാണ്.
ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് എല്ലാ വർഷവും ശിവരാത്രിക്ക് ആലുവായിൽ പോയി ചെയ്യുകയാണ് പതിവ്. കഴിഞ്ഞ 4 വർഷമായി ഇതു തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയിരുന്നു. വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെ നിന്നു ആലുവായിൽ എത്തി പുലർച്ചെ ബലിയിടാനായിരുന്നു പരിപാടി.കൊച്ചിയിൽ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോടു വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നു വൈകിട്ട് വീട്ടിലെത്തിയ ആതിരയോടു അച്ഛൻ ബിജുവാണ് ദുരന്തം വിവരം പറഞ്ഞത്. ഇവരുടെ ദുഖം കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി
അപകടവിവരം അറിഞ്ഞ് ദുഖവും നടുക്കവും മാറാതെ വിറങ്ങലിച്ചു നിൽക്കുകയാണു കാവുംപാടം കോളനി നിവാസികൾ.18 വീട്ടുകാർ ഒരുമിച്ച് കൂട്ടായ്മയിൽ കഴിയുന്ന പ്രദേശമാണ് ഇവിടം. അപകട വിവരം അറിഞ്ഞ് കോളനിയിലേക്ക് നാട്ടുകാരുടെ ഒഴുക്കായി.രണ്ടു മുറിയും അടുക്കളയും വരാന്തയും അടങ്ങുന്ന കൊച്ചു വീടാണ് ബിജുവിന്റേത്
ലെജി നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായതിനാൽ കുടുംബശ്രീ പ്രവർത്തകരും ഹരിത സേനാംഗങ്ങളും മറ്റും ഇവിടെയെത്തി. കൂടുതലാളുകൾ വന്നാൽ നിൽക്കാൻ പോലും മുറ്റത്ത് ഇടമില്ല. മൃതശരീരങ്ങൾ ഒരുമിച്ച് കിടത്തുന്നതിനു പോലും സൗകര്യമുള്ള മുറിയില്ല. വീട്ടു മുറ്റത്തെ തൈത്തെങ്ങിന്റെ ഓലകൾ വെട്ടിയും മുറ്റത്തെ ചെടിയും പറമ്പിലെ ചെറിയ വള്ളിപ്പടർപ്പുകളും വെട്ടി ഒതുക്കി സന്ധ്യയോടെ ടാർ പോളിൻ വിരിച്ച് പന്തൽ ഒരുക്കി. വാഹനങ്ങൾ നേരിട്ട് മുറ്റത്തെത്താനുള്ള വഴി ഇല്ല
‘വീട്ടിൽ നിന്നു ഉച്ചയ്ക്ക് ഊണും കഴിഞ്ഞാണ് അവർ പോയത്. എനിക്ക് വീടിന്റെ മുറ്റത്തു നിന്നു ലെജിചേച്ചി കൈനിറയെ ഇലുമ്പൻപുളിയും പറിച്ചു തന്നു. ശിവരാത്രിയായതിനാൽ വൈക്കത്തു പോകുമെന്നു പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു അധികം കഴിയും മുൻപേ അവരെ കാറിടിച്ചെന്നും പറഞ്ഞ് അയൽപക്കത്തെ കുട്ടികൾ ഓടി വന്നു.’
ലെജിയെ ഉച്ചയോടെ വീട്ടിൽ അവസാനമായി കണ്ട തൊട്ടടുത്ത തകിടിയിൽ വീട്ടിലെ ശ്യാമളയ്ക്കു ദുഃഖം സഹിക്കാനാവുന്നില്ല.ലെജിയുടെ വീട്ടിൽ വരുന്നവരെ ആശ്വസിപ്പിക്കാനും മറ്റു കാര്യങ്ങൾ അന്വേഷിക്കാനും പിന്നെ ശ്യാമളയാണ് മുന്നിൽ നിന്നത്.
പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എന്നാൽ ഫൊറൻസിക് നടപടികൾ പൂർത്തിയാക്കിയാണ് കാർ സ്റ്റേഷനിലേക്കു മാറ്റുന്നതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എഎസ്പി രീഷ്മ രമേശൻ, എസ്ഐ കെ.ആർ പ്രശാന്ത് കുമാർ എന്നിവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണു നാട്ടുകാർ കാർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ സമ്മതിച്ചത്
മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. മമ്പാട് ഓടായിക്കൽ സ്വദേശി വലിയ പീടിയക്കൽ നിസാർ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഓടായിക്കൽ അങ്ങാടിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് റോഡരികിൽ നിന്ന പോത്തിന്റെ കുത്തേറ്റത്.
കൊമ്പ് കഴുത്തിന് തറച്ചു ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്നു. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ലൊക്കേഷൻ ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിതീകരിച്ചിരുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയിൽ സജീവമാകുന്ന മകൻ ഗോകുൽ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ത്രാലില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന.
ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ട് ഭീകരരും കൊല്ലപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ കുപ്വാരയില്‍ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം തകര്‍ത്തിരുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ മാസം 3-ാം തിയതി ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസിയും നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.
പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.
മലയാളസിനിമാ പ്രേക്ഷകരില്‍ ഇപ്പോള്‍ കാത്തിരിപ്പില്‍ ഏറ്റവും മുന്നിലുള്ള ചിത്രം ലൂസിഫര്‍ ആവും. പൃഥ്വിരാജ് കരിയറില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതുതന്നെ കാരണം. ഈ മാസം 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പ്രചരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലായിരുന്നു. ‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്‌ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്). എജ്ജാതി ഐറ്റം’ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പോസ്റ്റില്‍ പറയുന്നത് വ്യാജമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും നായകനെ അവതരിപ്പിക്കുന്ന മോഹന്‍ലാലും വ്യക്തമാക്കുന്നത്. കള്ള പ്രചാരണങ്ങളാണ് ലൂസിഫറിനെപ്പറ്റി നടക്കുന്നത് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.