കാഴ്ചയില്‍ വൃത്തികെട്ടതും പ്രത്യേക മണമുള്ളതുമായ, പ്രത്യേകിച്ച് കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യന്‍ ഫലമാണ് ചക്ക എന്നാണ് ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന തലക്കെട്ടിലാണ് ലേഖനം. കേരളം പ്രതിവര്‍ഷം കോടിക്കണക്കിന് ചക്കയാണ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. എന്നാല്‍ ചക്ക മലയാളിയുടെ മാത്രം ഭക്ഷണത്തിന്റെ ഭാഗമല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചക്കയെക്കുറിച്ച് വാതോരാതെ പറയുന്നു. പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയ്ക്കുള്ള ഗാര്‍ഡിയന്‍ ലേഖനത്തിന്റെ വിവരണം ചക്കപ്രേമികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തിലും സാമൂഹ്യജീവിതത്തിലും ചക്കയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഡിയനുള്ള വിമര്‍ശനങ്ങള്‍. മലയാളികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ചക്ക എന്ന് മലയാളികള്‍ പറയുന്നു. ചക്കയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാന്‍ കഴിയില്ല എന്ന് വരെ എം രഞ്ജിനി എന്നയാള്‍ പറഞ്ഞു.

ചക്ക കൂട്ടാന്‍ മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയന് മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്.
ഗാര്‍ഡിയന്‍ ജേണലിസ്റ്റിനോട് ചക്ക എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്.

ചക്ക കേരളത്തിന് മാത്രം പ്രധാനപ്പെട്ടതല്ലെന്നും ശ്രീലങ്കയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നിസാന ഡി സില്‍വ എന്നയാള്‍ പറയുന്നു. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ Jackfruit campaign in Sri Lanka (1918) എന്ന പുസ്തകം വായിക്കാന്‍ ഡി സില്‍വ നിര്‍ദ്ദേശിക്കുന്നു. ചക്ക ഒരു നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ പ്രിയപ്പെട്ട വിഭവമാണ് എന്നും ഡി സില്‍വ പറയുന്നു.

ചക്കയോടുള്ള ഗാര്‍ഡിയന്റെ പുച്ഛം ഭക്ഷ്യ വംശീയതയാണ് എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.