ചേര്‍ത്തല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള സന്ദര്‍ശനം നടന്നത്. ന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ 3.33 കോടി രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്‍എസ്എസിനു നേരെ സിപിഎം സൗഹൃദ ഹസ്തം നീട്ടിയെങ്കിലും നിരസിച്ച സാഹചര്യത്തില്‍ എസ്എന്‍ഡിപിയെ ഒപ്പം നിര്‍ത്താനാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി രൂപീകരിച്ച ബിഡിജെഎസ് എന്‍ഡിഎയിലാണെങ്കിലും പല കാര്യങ്ങളിലും ബിജെപി മുന്നണിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. അടുത്ത കാലത്ത് ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും വനിതാമതിലില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി പദ്ധതി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ഒരു അച്ഛനെപ്പോലെ സ്നേഹം നൽകി നിഴലുപോലെ കൂടെ ഉണ്ടായിരുന്നിട്ടും തന്നെ തനിച്ചാക്കിയ നിമിഷം മുതൽ ഡിപ്രഷനിലായിരുന്നു നയന. അദ്ദേഹത്തിന്റെ മരണശേഷം ലെനിൻ രാജേന്ദ്രന്റെ കുടുംബം സംഘടിപ്പിച്ച ‘ലെനിന്‍ രാജേന്ദ്രന്റെ അനുസ്മരണ സമ്മേളനത്തിൽ’ നയനയെ ലെനിൻ രാജേന്ദ്രന്റെ കുടുംബം ഒഴിവാക്കിയിരുന്നു. ക്ഷണക്കത്ത് നൽകിയെന്ന് മാത്രമല്ല ആ പരിപാടിയിൽനയന പങ്കെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ ആ ഒരു ഒറ്റപ്പെടുത്തൽ നയനയെ വല്ലാതെ വേദനിപ്പിച്ചു.
ആ സംഭവത്തിന് ശേഷവും മാനസികമായി വല്ലാതെ തളർന്നു. ഒരു അച്ഛനെപ്പോലെ സ്നേഹിച്ച് തന്നെ വളർത്തി ഒപ്പം നിർത്തി. എന്നാൽ ആ സ്നേഹം എല്ലാരും നോക്കി കണ്ടത് മറ്റൊരു കണ്ണിലൂടെയായിരുന്നു. അത് ഏറെ ചർച്ച വിഷയമായി മാറിയിരുന്നു. ആ സംഭവം ഇരുവരെയും ഏറെ തളർത്തിയിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീ പക്ഷ ചിന്തകളുമായി സിനിമാ ലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞ നയനാ സൂര്യന്‍ ചലച്ചിത്ര മേളകളിലെ ആവേശം ഉള്‍ക്കൊണ്ടാണ് സംവിധായകയായത്.
കാടിനേയും കടലിനേയും ഒരുപോലെ സ്‌നേഹിക്കുന്ന സിനിമയെന്ന മോഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരു ആഴിക്കലിന്റെ പെണ്‍കുട്ടിയായിരുന്നു നയന സൂര്യന്‍. പത്ത് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ വച്ച് പത്ത് സംവിധായകര്‍ ചെയ്യുന്ന പത്ത് സിനിമകളുടെ ആന്തോളജിയായിരുന്നു ക്രോസ് റോഡ്. സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ് ഈ പത്തു ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത്. പത്തു വ്യത്യസ്തമായ പെണ്മുഖങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ ‘പക്ഷികളുടെ മണം’ എന്ന ചിത്രം സംവിധാനം ചെയ്തത് നയനയായിരുന്നു. ഇരുപത്തിയെട്ടുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ്‌റ് ആയി.
കരുനാഗപ്പള്ളി ആലപ്പാട് അഴീക്കൽ സ്വദേശിയായ നയന ബിഎ ഫിലോസഫി പഠിക്കാനാണ‌് തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലെത്തിയത‌്. സിനിമയോടുള്ള ഇഷ‌്ടമാണ‌് നയനയെ ലെനിൻ രാജേന്ദ്രനുമായി അടുപ്പിച്ചത‌്. പിന്നീട‌് ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ്, ഇടവപ്പാതി, പിൻപേ നടപ്പവൾ എന്നീ സിനിമകളിൽ സഹ സംവിധായികയായി. ഡോ. ബിജു സംവിധാനം ചെയ്ത “ആകാശത്തിന്റെ നിറം’, കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടൻ, ഉട്ടോപ്യയിലെ രാജാവ്, ജിത്തുജോസഫിന്റെ മെമ്മറീസ്, ജൻസ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി. ലെനിൽ രാജേന്ദ്രൻ സംവിധാനംചെയ്ത നാല് ഡോക്യുമെന്ററിയിലും ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. നയന സംവിധാനം ചെയ‌്ത പക്ഷികളുടെ മണം എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഒരു മകളെന്നതുപോലെ എനിക്ക‌് ശക്തി തന്നിരുന്നത‌് ലെനിൻ സാറായിരുന്നു. ഗുരു എന്നതിനപ്പുറം എന്റെ ബെസ്റ്റ‌് ഫ്രണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട‌് എന്ത‌് പുതിയ ചുവടുകൾ വയ‌്ക്കുമ്പോഴും സാറിന്റെ അഭിപായം തേടുമായിരുന്നു. വല്ലാത്ത സപ്പോർട്ടായിരുന്നു സാർ’ വിതുമ്പലോടെ നയന പറഞ്ഞിരുന്നു. ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ സന്തത സഹചാരി നയനയുടെ വിതുമ്പൽ ആരും മറന്നിട്ടുണ്ടാവില്ല.
എട്ടുവര്‍ഷമായിട്ട് മലയാളസിനിമയ്‌ക്കൊപ്പായിരുന്നു യാത്ര. സംവിധായകയെന്ന നിലയില്‍ ഓച്ചിറയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അഴീയ്ക്കല്‍. ഇവിടെ നിന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിലോസഫി പഠിക്കാനാണ് തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. ഫിലിം ഫെസ്റ്റുകള്‍ക്ക് പോയിത്തുടങ്ങിയാതോടെയാണ് നയന സിനിമാക്കാരിയാകുന്നത്. ഇറാനിയന്‍ സിനിമകള്‍ ആകര്‍ഷിച്ചു. ഇതോടെ സിനിമ ചെയ്യണമെന്ന മോഹമുദിക്കുകയും ചെയ്തു. അങ്ങനെയാണ് ലെനിന്‍ രാജേന്ദ്രന്റെ അടുത്ത് എത്തുന്തന്.
അഡയാര്‍ പോലെ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാല്‍ സി ഡിറ്റില്‍ ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് ചെയ്തു. പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്റോഡിലും ഭാഗമായി. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനിടെയാണ് മരണവാര്‍ത്ത കൂട്ടുകാരെ തേടിയെത്തുന്നത്. എന്തായാലും നയനയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് .
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം പെരിയയില്‍ കാണപ്പെട്ട കണ്ണൂര്‍ രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ രണ്ടു പ്രതികളെക്കുറിച്ച് അന്വേഷണമില്ല. ആകെ 10 പ്രതികളുണ്ടെന്ന് ആദ്യഅന്വേഷണസംഘം സൂചന നല്‍കിയിരുന്നെങ്കിലും അറസ്‌റ്റിലായ എട്ടു പ്രതികളില്‍ കേസ് ഒതുക്കാനാണു നീക്കം. ഇവരില്‍ത്തന്നെ ഏഴു പ്രതികളേ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളൂ.
പെരിയയില്‍ കണ്ണൂരുകാരായ രണ്ടു പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ചു വ്യക്‌തതയുണ്ടെങ്കിലും പ്രാദേശിക ക്വട്ടേഷന്‍, വ്യക്‌തി വൈരാഗ്യം എന്നീ കാര്യങ്ങളില്‍ മാത്രമാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംഭവദിവസം പെരിയയില്‍ എത്തിയ കണ്ണൂര്‍ സംഘത്തെ പിന്നീടു കാണാതാവുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ ദേഹത്തെ മുറിവുകളുടെ സ്വഭാവമാണു പരിശീലനം ലഭിച്ച കൊലയാളിസംഘത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. വാളുകളും ഇരുമ്പുദണ്ഡുകളുമാണു തെളിവെടുപ്പില്‍ കണ്ടെടുത്തതെങ്കിലും മഴുപോലെ കനമേറിയ ആയുധവും ഉപയോഗിച്ചിട്ടുണ്ടെന്നു മുറിവുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്തു കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുണ്ടായിരുന്നെന്ന സൂചനയില്‍ പോലീസ് ആദ്യം ശ്രദ്ധ കേന്ദീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം വ്യക്‌തമായത്. എന്നാല്‍, ഇതുസംബന്ധിച്ച തുടരന്വേഷണത്തിനു ബാഹ്യസമ്മര്‍ദം തടസമായി. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കില്ലെന്ന് അറസ്‌റ്റിലായവര്‍ മൊഴിനല്‍കിയെങ്കിലും ആദ്യഅന്വേഷണസംഘം വിശ്വാസത്തിലെടുത്തിരുന്നില്ല.
കേസ് അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍ഗോട്ടെത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: സി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ കേസ് ഡയറിയും ഫയലുകളും പരിശോധിച്ചു. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. മുഴുവന്‍ പ്രതികളെയും ഒരുമിച്ചു കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടുത്തയാഴ്‌ച സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കാസര്‍ഗോട്ടെത്തും.
പ്രാദേശികനേതാക്കളുടെ സഹായത്തോടെ പുറത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു ആദ്യഅന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമുള്‍പ്പെടെ അറസ്‌റ്റിലായതോടെ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക് അന്വേഷണം ഒതുക്കപ്പെട്ടു. തെളിവെടുപ്പില്‍ മുഖ്യപ്രതി എ. പീതാംബരന്‍ ചൂണ്ടിക്കാട്ടിയ തുരുമ്പിച്ച വാള്‍ കൊലപാതകത്തിനു പര്യാപ്‌തമല്ലെന്നു വിമര്‍ശനമുയര്‍ന്നതോടെയാണു കൂടുതല്‍ ആയുധങ്ങള്‍ക്കായുള്ള തെരച്ചിലിലേക്ക് അന്വേഷണസംഘം തിരിഞ്ഞത്.
പീതാംബരനുമായി ഉറ്റബന്ധമുള്ളയാളുടെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍നിന്നാണു തുരുമ്പിച്ച വാളും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തത്. ഇതും ദുരൂഹമാണ്. പ്രതികള്‍ കാട്ടിക്കൊടുത്ത ആയുധങ്ങള്‍തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്നു വ്യക്‌തമാകാന്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കണം.
പട്ടാപ്പകൽ സ്കൂൾ ബസിൽ നിന്നും തട്ടിക്കൊണ്ടു പോയ ഇരട്ടക്കുട്ടികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകോട്ടിലാണ് നടുക്കിയ സംഭവം നടന്നത്. ഉത്തർപ്രദേശിലെ ബന്ത നദിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
ഈ മാസം 12 നാണ് ആറു വയസുള്ള ഇരട്ടകളെ മുഖംമൂടിധാരികൾ തട്ടിക്കൊണ്ടു പോയത്. ഇവരുടെ കൈവശം തോക്കുകളുമുണ്ടായിരുന്നു. ചിത്രകോട്ടിലെ ഒരു ബിസിനസുകാരന്റെ മക്കളെയാണ് കടത്തിക്കൊണ്ടു പോയത്. അക്രമികളുടെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
പ്രതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രഖ്യാപിച്ചു. യുപി–മധ്യപ്രദേശ് പൊലീസ് സംയുക്തമായാണ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. ആറു പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് ചിത്രകോട്ട് നഗരത്തിൽ പ്രദേശവാസികളുടെ പ്രതിഷേധമുണ്ടായി. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. നിരോധനാഞ്ജയും ഏർപ്പെടുത്തി. കുട്ടികളുടെ പിതാവുമായോ കുടുംബവുമായോ ശത്രുതയുള്ളവരായിരിക്കാം കൃത്യത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
സീരിയല്‍ താരം പ്രതീക്ഷയുമായി നടന്‍ ബാല വിവാഹിതനായെന്ന് സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നടന്‍ ബാല രംഗത്ത് വന്നിരിക്കുകയാണ്. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.
മുന്‍പ് ഗായിക റിമി ടോമി അവതാരകയായെത്തുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പ്രതീക്ഷ തനിക്ക് ബാലയോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു.
ബാലയുടെ വാക്കുകള്‍
ഇത്രയും നാള്‍ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഞാന്‍ പോസ്റ്റ് ചെയ്തിട്ടില്ല. കാരണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. സത്യമോ, നല്ലതോ നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ല. എല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. എനിക്ക് പറയാനുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഈ സോഷ്യല്‍ മീഡിയ എന്നത് വളരെ ശക്തിയുള്ള ഒന്നാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ഇതുവഴി ചെയ്യാന്‍ പറ്റും. പക്ഷെ ഇത് വളരെ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഒരു രണ്ടു മൂന്നു വര്‍ഷമായി ഒരുപാട് വിവാദങ്ങളും എന്നെ വേദനിപ്പിക്കുന്ന സംഭവങ്ങളും കുറേ തെറ്റായ കാര്യങ്ങളും ഒക്കെ വരുന്നുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര വേദനിച്ചാലും ഞാന്‍ കാരണം നാല് പേര്‍ സന്തോഷിക്കണം. എന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കാണും. എന്നെ കണ്ട് നിങ്ങളും സന്തോഷത്തോടെ ഇരിക്കണം. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്.
പക്ഷെ ഇപ്പോള്‍ അടുത്ത ദിവസങ്ങളില്‍ എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം കണ്ടു. വളരെ മോശമായ തെറ്റായ ഒരു കാര്യം. അത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കണം എന്ന് തോന്നി. ഇപ്പോള്‍ അടുത്ത് വന്ന വാര്‍ത്ത എന്താണെന്ന് വച്ചാല്‍ എന്റെ കല്യാണം ഉറപ്പിച്ചു, ഞാന്‍ കല്യാണം കഴിച്ചു എന്നെല്ലാമാണ്. ഇത് യൂട്യൂബില്‍ ആണ് ഞാന്‍ കണ്ടത്. നാല് അഞ്ച് ലക്ഷം ആള്‍ക്കാര്‍ കണ്ടിട്ടുണ്ട്. ഭയങ്കര ട്രെന്‍ഡിങ് ആണ്.
അതിലെ ഫോട്ടോയില്‍ ഉള്ള പെണ്‍കുട്ടി, പ്രതീക്ഷ വെറും 22 വയസു മാത്രം പ്രായമുള്ള കുട്ടിയാണ്. ഒരു പാവപെട്ട വീട്ടിലെ, സാധാരണ ജീവിതം നയിക്കുന്ന കുട്ടി. സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അതിലെ വരുമാനം വച്ച് കുടുംബം നോക്കുന്നുണ്ട്. ആ കുട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ചാനല്‍ പരിപാടിക്കിടയിലാണ്. അങ്ങനെ രണ്ടോ മൂന്നോ തവണയാണ് കണ്ടിട്ടുള്ളത്.
എനിക്കുള്ള ഒരു ചോദ്യം, എന്നെക്കുറിച്ച് നിങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട് പറഞ്ഞോളൂ. ബാലയ്ക്ക് എന്തും താങ്ങാനാകും. പക്ഷെ നിങ്ങളിങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നാളെ ആ പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നാല്‍, ഇത് അവരെ ബാധിക്കില്ലേ.? എത്ര വലിയ ദുരവസ്ഥയാണ് നിങ്ങള്‍ അവരുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചത്. പ്രതീക്ഷ എന്താണ് അന്ന് ആ പരിപാടിയില്‍ പറഞ്ഞത്? ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു പരിപാടിക്ക് പുനലൂരില്‍ പോയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിട്ടിയിട്ടുണ്ട്, എന്റെ വലിയൊരു ആരാധികയാണ് എന്ന്.
ഒരു അഭിനേതാവിന്റെ ഫാന്‍ ആയി ഇരിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിനാണോ ഇത്ര വലിയ തെറ്റായ ഒരു ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ പ്രചരിപ്പിച്ചത്?. അതും അവരുടെ അമ്മയുമായി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ് ആണ്. ആ കുടുംബത്തെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു. ഇത്രയധികം ആള്‍ക്കാര്‍ അത് കണ്ടു.
പിന്നെ എന്റെ സുഹൃത്ത് റിമി ടോമി, അവരെക്കുറിച്ച് എന്തൊക്കെയാണ് നിങ്ങള്‍ പറഞ്ഞത് ? രണ്ടു പേരെയും കൂട്ടികൊടുത്തല്ലോ എന്നൊക്കെ. ഇതൊക്കെയാണോ ഒരാളെക്കുറിച്ച് പറയേണ്ടത്. ഒരു സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയാണോ ഒരാളെക്കുറിച്ച് പറയുക. ഞാനും റിമിയും തമ്മില്‍ ഒരു വാക്കുണ്ട്, ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്ന്. ഇന്ന് വരെ ഞാന്‍ അത് പാലിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് എനിക്കിത് പറയാന്‍ നാണക്കേടുണ്ട് എന്നാലും പറയേണ്ടി വന്നു.
ഞങ്ങള്‍ക്കൊരു വാട്സാപ്പ് ഗ്രൂപ് ഉണ്ട്. കേരളത്തില്‍ പ്രളയം വരുന്നതിനൊക്കെ മുന്‍പേ കേരളത്തിലെ ഓരോ സ്ഥലത്തെയും പാവപെട്ടവര്‍ക്കായി ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട് ഞങ്ങള്‍. പക്ഷേ ഞാനും റിമിയും ഇന്നേവരെ ഫെയ്സ്ബുക്കിലോ മറ്റോ ഒരു ഫോട്ടോ എങ്കിലും ഇട്ടിട്ടുണ്ടോ പബ്ലിസിറ്റിക്കായി. എനിക്കത് വേണ്ട. ഞാന്‍ ഒരു കലാകാരനാണ്, എന്റെ അഭിനയം കണ്ട് നിങ്ങള്‍ എന്നെ ഇഷ്ടപെട്ടാല്‍ മതി. പക്ഷെ ഇത്രയേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ട് എന്റെ സുഹൃത്തിനെക്കുറിച്ചു ഇത്രയും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. അത് ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്
പിന്നെ വേറൊരു കാര്യം എനിക്ക് വ്യക്തിപരമായി പറയാനുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്ങ്ങള്‍ ഉണ്ട്, കേസൊക്കെ നടക്കുന്നുണ്ട്. പക്ഷെ അതിനെക്കുറിച്ച് ആദ്യം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. പിന്നെ ഞാന്‍ ഇതിന് മുന്‍പ് ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ ഒരേ ഒരു കാര്യം മാത്രം ഞാന്‍ പറയുകയാണ്. 2019 ജനുവരിയിലാണ് ഞാന്‍ ഡിവോഴ്സ് ഫയല്‍ ചെയ്യുന്നത്. അതിന് മുന്‍പ് നിങ്ങള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയും ശരിയല്ല. ഇതേവരെ ഞാന്‍ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല പോട്ടെന്നു പറഞ്ഞു വിട്ടു.
ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഞാന്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ അവിടെ ബാല ജയിക്കും. പക്ഷെ വേണ്ട എന്ന് വച്ചിരിക്കുന്നതാണ്. പക്ഷെ എന്നെ വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്. ആ ഒരു സ്നേഹത്തിന് വേണ്ടി മാത്രം ഞാന്‍ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷെ ആ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. വീടും നാടും വിട്ടു ഞാന്‍ ഇവിടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാണ്. നല്ലവരായ പ്രേക്ഷകര്‍ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥിക്കൂ. എല്ലാവരെയും സ്നേഹിക്കൂ. ദയവായി ചിന്തിക്കുക. നിങ്ങള്‍ക്കും ഒരു കുടുംബമില്ലേ. സ്വന്തം കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ. ഇല്ലല്ലോ…ചിന്തിക്കൂ…
കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നു. കശ്മീരിന്‍റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വന്‍സുരക്ഷാ സന്നാഹമൊരുക്കിയത്. കൂടുതല്‍ വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.
ഇതുവരെ നൂറ്റിയന്‍പതില്‍പ്പരം പേരെ തടങ്കലിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ നൂറ് കമ്പനി അര്‍ധസൈന്യത്തെ വിന്യസിച്ചിരുന്നു. ശ്രീനഗറിലെ പലമേഖലകളിലും നിരോധാജ്ഞ നിലവിലുണ്ട്. അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. ക്രൈം ത്രില്ലര്‍ നോവലിനെ പോലും അമ്പരിപ്പിക്കുന്ന ഒരു ട്രാജഡി. സ്വന്തം കുട്ടികളായ 13 പേരെയാണ് അമേരിക്കയില്‍ മാതാപിതാക്കള്‍ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ചത്. 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.
സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ലൊസാഞ്ചലസ് സ്വദേശി ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് തങ്ങളുടെമേല്‍ ചുമത്തിയ 14 കുറ്റങ്ങളും സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയത്.

13 കുട്ടികളാണ് ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്നയ്ക്കും ഉള്ളത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് ഡേവിഡിനും ലൂയിസിനുമെതിരെ കേസെടുത്തത്. 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്. ലൊസാഞ്ചലല്‍സിലെ പെരിസിലെ വീട്ടില്‍ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്. നടപടികള്‍ക്കിടെ ജോര്‍ദന്‍ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അവള്‍ പറഞ്ഞ കഥകള്‍, മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നാരിലും സംശയമുണര്‍ത്തുന്നതാണ്.

തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൂത്തമകന്‍ ജോര്‍ദ്ദാന്‍ പറയുന്നത് താന്‍ ഇതുവരെ ലോകം കണ്ടിട്ടില്ലെന്നാണ്. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു.
ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാന്‍ഡ്വിച്ചുകളും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ പോലും കാണിക്കില്ല. ചങ്ങലകള്‍ അവിക്കുന്നത് ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്…’ ജോര്‍ദാന്‍ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് വീണ്ടും ട്വന്റി 20യുടെ ആവേത്തിലേക്ക്. ക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്കു ഇന്ന് വിശാഖപട്ടണത്തു തുടക്കമാകുകയാണ്. ഇന്ത്യ– ഓസ്ട്രേലിയ മത്സരങ്ങൾ എന്നും ശ്രദ്ധേയമായിട്ടുണ്ട്. കളത്തിനകത്തും പുറത്തുമുള്ള വാക്പ്രയോഗങ്ങളും പ്രകോപനങ്ങളും എക്കാലവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയൻ ടീമിൽ ഏറ്റവും വെല്ലുവിളിയുയർത്താൻ പോന്ന താരം മാർക്കസ് സ്റ്റോയിനിസാണെന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറയുന്നു. ബിഗ് ബാഷ് ലീഗിൽ ഈ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്ഥിരതയോടെ കളിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നു. ഓസ്ട്രേലിയൻ ടീമിെല നിർണായക താരമാണ് മാർക്കസ് സ്റ്റോയിനിസ്. ഇന്ത്യൻ ടീം നിലവിൽ സന്തുലിതമാണ്. ദൗർബല്യങ്ങൾ പരിഹരിക്കപ്പെട്ടെന്നും കോഹ്‌ലി പറഞ്ഞു.
ട്രെയിനില്‍ നിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെ ചുമലിലേറ്റി പൊലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് സംഭവം. അജിത് എന്ന ഇരുപതുകാരന്‍റെ ജീവനാണ് പൂനം ബില്ലോര്‍ എന്ന കോണ്‍സ്റ്റബിളിന്‍റെ നിശ്ചയദാര്‍ഢ്യത്താല്‍ രക്ഷിക്കാനായത്.
റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കെറ്റ നിലയില്‍ യുവാവ് കിടക്കുന്നതായി ഒരു ഫോണ്‍ കോളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
കോണ്‍സ്റ്റബിള്‍ പൂനം ബില്ലോറും ഡ്രൈവറും സ്ഥലത്തെത്തി. മരണാസന്നനായി കിടക്കുന്ന യുവാവ് കിടന്നിരുന്നത് പ്രധാന റോഡില്‍ നിന്നും ഒന്നരകിലോ മീറ്റര്‍ അകലെയുളള റെയില്‍വേ ട്രാക്കില്‍. മറ്റ് മാര്‍ഗ്ഗങ്ങളൊന്നും യുവാവിനെ റോഡിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല.
യുവാവിനെ അടിയന്തരമായി എത്തിക്കേണ്ടതിനാല്‍ പൊലീസുകാരന്‍ തോളിലേറ്റി പൊലീസ് ജീപ്പ് വരെയുളള ഒന്നരകിലോമീറ്റര്‍ നടക്കുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിയ അജിത് ഇപ്പോള്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.
യുവാവിനെ ചുമലിലേറ്റി ഓടുന്ന ദൃശ്യം സമീപവാസികളില്‍ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദനപ്രവാഹമാണ്. പൊലീസുകാരന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും.
നവാഗത മലയാളം സംവിധായിക നയന സൂര്യന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 28 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുക ആയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു.
ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.