ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ദില്ലിയിലെ സാകേത് കോടതിയാണ് കേസെടുത്തത്.ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്റെ സമ്പാദ്യം.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോടതി വിധിപ്രകാരം കോതമംഗലം മാര്‍ത്തോമ്മ ചെറിയപളളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ ഇടവാകാംഗങ്ങള്‍ തടഞ്ഞു. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് സഭാ സംഘം എത്തിയത്. രാവിലെ മുതല്‍ പളളിയില്‍ ഒത്തുകൂടിയ സ്ത്രീകളടക്കമുളള ഇടവകക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കണ്ട് മടങ്ങുകയല്ലെന്നും തിരിച്ചെത്തി ആരാധന നടത്തുമെന്നും ഫാ. തോമസ് പോള്‍ അറിയിച്ചു. പളളിപ്പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുന്നു.
മാവേലിക്കര നൂറനാട്ട് എൻഎസ്എസ് കരയോഗമന്ദിരത്തിലും സ്കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും റീത്തു വയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നൂറനാട് സ്വദേശികളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസുകാരും കുടശനാട് എൻഎസ്എസ് കരയോഗ അംഗങ്ങളുമാണ്.
കരയോഗമന്ദിരത്തിന് നേരെ കഴിഞ്ഞമാസമാണ് ആക്രമണം ഉണ്ടായത്. എൻഎസ്എസ് സ്കൂളിലെയും കൊടിമരത്തിൽ കരിങ്കൊടി നാട്ടി റീത്ത് വച്ചിരുന്നു.
നൂറനാട് കുടശനാട് 1473–ാം നമ്പർ കരയോഗമന്ദിരത്തിലെയും സമീപത്തെ എൻഎസ്എസ് ഹൈസ്കൂളിലെയും കൊടിമരങ്ങളിലാണു കരിങ്കൊടി കെട്ടി താഴെ റീത്ത് വച്ചത്. റീത്തിൽ ‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ആദരാഞ്ജലി’ എന്ന് എഴുതിയിരുന്നു. അതേസമയം കൊല്ലം ജില്ലയിലെ പരവൂരിലെ എൻഎസ്എസ് കരയോഗമന്ദിരത്തിനു നേരെയും ആക്രമണവുമുണ്ടായിരുന്നു.
കാലടി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ശരീരത്തില്‍ ഗുരുതര മുറിവുണ്ടാക്കി എബിവിപിക്കാരന്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍ മോഹനന്‍ നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലാലിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇത് ഇയാള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിന് പ്രതികാരം തീര്‍ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ലാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കോളേജില്‍ നടന്ന ഒരു ഡി.ജെ പാര്‍ട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും എബി.വി.പി ഭാരവാഹികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കേസില്‍ കുടുക്കാനായിരുന്നു എ.ബി.വി.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലാല്‍ മോഹനന്‍, മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജക്കേസ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യത്തെ ലാല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച പോലീസിന് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 5 തുന്നലുകള്‍ ഉണ്ടാവാന്‍ പാകത്തിലുള്ള മുറിവ് ശരീരത്തിലുണ്ടാക്കുകയായിരുന്നുവെന്ന് ലാല്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത മനീഷ് കാലടി പോലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം. മണി ശകാരിച്ചതായി പരാതി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിന്റെ ഭാഗമായി പരാതി പറയാൻ വിളിച്ചപ്പോഴാണ് വിജിയെ മന്ത്രി ശകാരിച്ചത്. ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താൽ സർക്കാർ ജോലി തരാനാകില്ല… മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സമരസമിതി പ്രവർത്തകർ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തിൽ മാറ്റമില്ലെന്നാണ് അറിയിച്ചത്.
ആലപ്പുഴ: സിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
32 വർഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്.
1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി.
പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഐതിഹാസിക ചിത്രം ‘മരക്കാറി’ന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷൻ ഫോട്ടോകളെയും വാർത്തകളെയുമെല്ലാം ആവേശത്തോടെ ഏറ്റെടുക്കുകയാണ് ലാൽ ആരാധകരും സിനിമാ പ്രേമികളും. ഡിസംബർ 16നാണ് മോഹൻലാൽ ‘മരിക്കാറി’ന്റെ ലോക്കേഷനിൽ ജോയിൻ ചെയ്തത്. ഇക്കാര്യം താരം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ലൊക്കേഷനിൽ അണിയറക്കാർക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒപ്പം നടൻ സിദ്ദീഖിന്റെ ചിത്രവുമുണ്ട്. കഥാപാത്രത്തിന്റെ വേഷപ്പകർച്ചയിലാണ് ഫോട്ടോയിൽ സിദ്ദീഖ്. നീണ്ട ഇടവേളയ്ക്കു ശേഷം ഫാസിലും മലയാള സിനിമയിൽ സജീവമാകുന്നു എന്നതാണ് ‘മരക്കാർ’ ലൊക്കേഷനിൽ നിന്നു വരുന്ന വാർത്തകൾ. ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ അഭിനേതാവായാണ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഫാസിലിന് എന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ഫാസിലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങളിൽ പ്രണവ് മോഹൻലാലിനെയും കാണാം. പ്രണവും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് ‘മരക്കാർ’ പ്രവർത്തകർ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കും. ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷൻ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കപ്പലിന്റെ നിർമ്മാണജോലികൾ സാബു സിറിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും വാർത്തകളുണ്ടായിരുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.
ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.
#Lalettan #Marakkar Location!! pic.twitter.com/QZIESdodF6
— MollywoodBoxOffice (@MollywoodBo1) December 18, 2018
ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചു. ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ. വിജയകുമാറും ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.
ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപാരി സംഘടനകളും ബസുടമകളും കൈകോര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് തങ്ങളുടെ സഹകരണം കൊണ്ട് ഇനിയൊരു ഹര്‍ത്താലും വിജയിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് വ്യാപാരികള്‍.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം. ഈ മാസം 22ന് കൊച്ചിയില്‍ ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ ബിജു രമേശ് അറിയിച്ചു.
ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. എന്നാല്‍, ജനുവരി എട്ട്, ഒമ്പത് തിയതികളിലെ ദേശീയ പണിമുടക്കുമായി സഹകരിക്കും. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.
റിയാദിലെ ലുലു അവന്യുവില്‍ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി.02/185, സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലിയെടുത്തിരുന്ന ഷിജു ജോസഫ് ഒന്നരവര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് നാലരക്കോടി രൂപ കബളിപ്പിച്ചത്.
ജോര്‍ധാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നാണ് ഇത്രയധികം രൂപ തട്ടിയത്. ലുലു അവന്യുവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിയാദ് പൊലീസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു, തുടര്‍ന്ന് ലുലു ഗ്രൂപ്പ് തുമ്പ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.
നാട്ടിലെത്തി ഒളിസങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുവന്നിരുന്ന ഇയാള്‍ ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കാതെ വാട്ട്‌സാപ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്ട്‌സാപ്പ് കോളുകളെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍റൂം എ.സി വി. സുരേഷ്‌കുമാര്‍, തുമ്പ എസ്.ഐ ഹേമന്ത്കുമാര്‍, െ്രെകം എസ്.ഐ കുമാരന്‍നായര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.