Latest News

ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും ജയിച്ച് ചരിത്രം കുറിച്ചു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യയെ ഏകദിന പരമ്പര ജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ മത്സരം തോറ്റ ഇന്ത്യ രണ്ടാം മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. 114 പന്തില്‍ നിന്ന് 87 റണ്‍ നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയെ 2-1ന്റെ പരമ്പര വിജയത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ധോണി അര്‍ദ്ധ സെഞ്ചുറി നേടി.

മെല്‍ബണ്‍ ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ധോണിയും ചേര്‍ന്നുള്ള
54 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 46 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. പിന്നീട് 57 പന്തില്‍ നിന്ന് 61 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ ജാദവ് ആണ് ധോണിക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 50 ഓവര്‍ പൂര്‍ത്തിയാകാന്‍ നാല് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

Image result for sports-india-win-first-bilateral-odi-series-in-australia-ms-dhoni-stunning-performance

നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.4 ഓവറില്‍ 230 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2004ലെ പരമ്പരയില്‍ മെല്‍ബണില്‍ പേസര്‍ അജിത് അഗാര്‍ക്കറും ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 63 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് മാത്രമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. ഹാന്‍ഡ്‌സ്‌കോംബിനെ വീഴ്ത്തിയതും ചഹല്‍ തന്നെ. മുപ്പതാമത്തെ ഓവര്‍ ആയപ്പോള്‍ അഞ്ച് വിക്കറ്റിന് 123 എന്ന പരിതാപകരമായ നിലയിലായിരുന്നു ഓസീസ്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് അവര്‍ക്ക് പിന്നീട് ആശ്വാസം നല്‍കിയത്.

വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പരിപാടിയില്‍ നിന്നും നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ടു. കോളേജ് ഡേ ആഘോഷത്തിലാണ് ഡെയ്ന്‍ ഡേവിസിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്.എന്നാല്‍, ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു.

കോളേജ് പരിപാടിക്ക് വ്യത്യസ്ത തീമുകളില്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കരുതെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് കാര്യമായെടുത്തില്ല. ഇതേ ചൊല്ലി വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍.പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്‌നെ വേദിയില്‍ എത്തിച്ചു. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി.

ഏഴു വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ ക്ലിന്റിന്റെ, പിതാവ് തോമസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലിൻറ് വരച്ച ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ചാണ് ജോസഫ് വിടവാങ്ങുന്നത്.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ക്ലിൻറിന്റെ ഓർമകൾക്കും ചിത്രങ്ങൾക്കും ഒപ്പമായിരുന്നു തോമസ് ജോസഫിന്റെയും ഭാര്യ അന്നമ്മയുടെയും ജീവിതം. ആ ഓർമകളിൽ അന്നമ്മയെ തനിച്ചാക്കി ജോസഫ് ക്ലിൻറിൻറെ അരികിലേക്ക് യാത്രയായി. ജോസഫും അന്നമ്മയും പറഞ്ഞു കൊടുത്ത കഥകളിൽ കേട്ട ലോകവും ജീവിതവുമാണ് ക്ലിൻറ് വർണങ്ങളിൽ വരച്ച് ചേർത്തത്. തന്റെ ഏഴാം വയസിൽ ക്ലിൻറ് ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, ഈ ചിത്രങ്ങളായിരുന്നു പിന്നീട് ഇവരുടെ ജീവിതം.

ഹോളിവുഡ് താരം ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധനയാണ് മകന് ക്ലിൻറ് എന്ന പേര് നൽകിയത്. ക്ലിൻറിനെ കുറിച്ച് അറിയാനിടയായ ക്ലിൻറ് ഈസ്റ്റ് വുഡ് ആദരസൂചകമായി ഒരു ചിത്രം ജോസഫിന് അയച്ചു നൽകിയിരുന്നു. ഒടുവിൽ തൻറെ മകന്റെ ജീവിതം സിനിമയാകുന്നത് കാണുവാനും ഈ പിതാവിനായി.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. മഞ്ഞുമ്മലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം ജോസഫിൻറെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും. കലൂർ ജഡ്ജസ് അവന്യൂവിലെ കൊച്ചു വീട്ടിൽ ക്ലിൻറിൻറെ ചിത്രങ്ങൾ കാണിച്ചു തരാൻ ജോസഫില്ല. ഇവിടെ ക്ലിൻറിൻറെ ചിത്രങ്ങൾക്കും ഓർമകൾക്കുമൊപ്പം ഇനി അന്നമ്മ തനിച്ചാണ്.

കർണാടകയിൽ റിസോർട്ട് രാഷ്ട്രീയം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ‘ഓപ്പറേഷൻ താമര’യുടെ ഇതളുകൾ അടർന്നു വീഴുന്ന കാഴ്ചയാണ് ഒടുവിൽ കാണാനായത്. ഓപ്പറേഷൻ പാളിയതിന്റെ ക്ഷീണത്തിലാണ് കർണാടക ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും.

ഇതിനിടെ ഡൽഹി ഗുർഗോണിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ പരിഹസിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. ആഡംബര റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന ബിജെപി എംഎൽഎമാർക്ക് എല്ലാവർക്കും സ്വന്തം തട്ടകത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ദിനേഷ് ഗുണ്ടുവിന്റെ പരിഹാസം. എല്ലാവരേയും തിരിച്ചു വിളിക്കുന്നു. നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറയുന്നു. പുത്തൻ ഊർജവുമായി അവർ മടങ്ങിയെത്തുമെന്നു കരുതാം. ഇത്രയും കാലമായിട്ടും പൂർത്തിയാക്കാത്ത സ്വന്തം മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാം. – ദിവേഷ് ഗുണ്ടു റാവു പറഞ്ഞു.

കർണാടക സർക്കാരിനെ മറിച്ചിടാൻ ഊർജിത ശ്രമം നടക്കുന്നതിനിടെയായിരുന്നു ഡൽഹിയിലെ റിസോർട്ടിൽ ബിജെപി എംഎൽഎമാർ ചേക്കേറിയത്. 70 മുറികളായിരുന്നു ബുക്ക് ചെയ്തത്. ഒരു രാത്രിയ്ക്കു 27000 മുതൽ 31000 വരെയാണ് നിരക്ക്. എന്തായാലും ഓപ്പറേഷൻ ലോട്ടസ് പാളിയതോടെ ഓരോരുത്തരായി കൂടു വിട്ടിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ശബരിമലയിൽ 51 യുവതികൾ കയറിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയിൽ നൽകിയത്. ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

കേരളത്തിൽനിന്നുള്ള ആരുടെയും പേരു വിവരങ്ങൾ പട്ടികയില്‍ ഇല്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി അല്ലാതെയും യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം 7,564 യുവതികളാണ് ശബരിമലയിലെത്താൻ റജിസ്റ്റർ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ. ശ്രീലങ്കൻ യുവതി കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെതന്നെയാണ് ഇതും. അവർ കയറിയിട്ടുണ്ടെങ്കിൽ ശബരിമലയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ ഈശ്വർ മനോരമന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

കനകദുർഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോൾ സത്യമായിരിക്കും. പക്ഷെ മറ്റുള്ളർ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹർജിയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കും. എന്നിരാന്നാലും സുപ്രീംകോടതിയിൽ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമല കയറിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്നവർക്കു സുരക്ഷ നൽകുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ഇതു തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിർദേശം. ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേർ ശബരിമലയിലെത്തിയെന്ന വിവരം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

നേരത്തേ ഇക്കാര്യത്തിൽ അവ്യക്തതകൾ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശുദ്ധിക്രിയ ഉൾപ്പെടെയുള്ള വിഷത്തിൽ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങൾക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.

തൊടുപുഴ വണ്ടിപ്പെരിയാറിൽ അമ്മയെയും (55) മകളെയും (22) പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ. പീരുമേട് 57ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനാണ് (38 ) വധശിക്ഷ. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ.കെ. സുജാത വിധി പ്രഖ്യാപിച്ചു. 30 കൊല്ലം കഠിനതടവും 50,000 രൂപ പിഴയും കൂടി ശിക്ഷയുണ്ട്. പീഡനത്തിന് 10 വർഷം കഠിനതടവും 25000 രൂപ പിഴയും. ഭവനഭേദനത്തിന് 10 വർഷം തടവും 25000 രൂപ പിഴയും.

കൊലപാതകത്തിന് 10 വർഷം കഠിനതടവും വധ ശിക്ഷയും എന്ന് ഉത്തരവിൽ പറയുന്നു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 12 മാസം കഠിനതടവു കൂടി അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2007 ഡിസംബർ രണ്ടിന് രാത്രിയാണ് പീരുമേട് 57-ാം മൈൽ സ്വദേശികളായ അമ്മയും മകളും കൊല്ലപ്പെട്ടത്. ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനെ (58)നെ ഇതേ കോടതി 2012 ജൂൺ 20ന് വധശിക്ഷയ്ക്കു വിധിച്ചു. ഇതിനെതിരെ രാജേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.

തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാജേന്ദ്രനും ജോമോനും 2007 ഡിസംബറിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ മുങ്ങിയ ജോമോനെ വീണ്ടും അറസ്റ്റ് ചെയ്യാനായത് 2012 ജൂണിലാണ്. ഇതു മൂലമാണ് രണ്ടു പ്രതികളുടെയും വിചാരണയും ശിക്ഷയും തമ്മിൽ ഇത്രയും കാലവ്യത്യാസം വന്നത്. രണ്ടു പ്രതികളും ചേർന്ന് വീട്ടിൽക്കയറി തോർത്തു കഴുത്തിൽ മുറുക്കി രണ്ടു സ്ത്രീകളെയും ബോധരഹിതരാക്കിയ ശേഷം പീഡിപ്പിച്ചെന്നും തുടർന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നുമാണ് കേസ്.

മൃതദേഹങ്ങളോടും പ്രതികൾ അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുമ്പോൾ യുവതിയുടെ ഏഴു മാസം പ്രായമുള്ള ആൺ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. പിറ്റേന്നു വൈകിട്ട് അഞ്ചു മണിയോടെ ഈ കുഞ്ഞ് മുട്ടിലിഴഞ്ഞ് മുറ്റത്ത് എത്തി. കുഞ്ഞിന്റെ ശരീരത്തിലെ ചോരപ്പാടുകൾ അതുവഴി നടന്നു പോയ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇ.എ. റഹീമാണ് സ്പെഷൽ പ്രോസിക്യൂട്ടർ.

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിരോധിക്കുന്നതായി കാണിച്ച് ബുധനാഴ്ച്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാരും രംഗത്ത് വന്നു. ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.

രാത്രി പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു. ഇത് പിന്നീട് ഉന്തും തള്ളുമായി, തുടര്‍ന്ന് ഇരുവിഭാഗക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. കുത്തിയിരിപ്പ് സമരം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനുള്‍പ്പെടെ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏകദേശം 4 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ബാഗിലാക്കിയതാണെന്നു പൊലീസ് കരുതുന്നു. പോസ്റ്റ് മോർട്ടത്തിലും കൊലപാതകസൂചനയാണു ലഭിച്ചതെന്നറിയുന്നു.

കഴുത്തിൽ കെട്ടിട്ടു മുറുക്കിയതരം പാടുകളുണ്ട്. ഭിന്നശേഷിയുള്ള കുട്ടിയാണിതെന്നു സംശയിക്കുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

നാലു ദിവസത്തിലേറെ പഴക്കമുള്ള ശരീരം ചീർത്തതോടെയാണു കൈകൾ ബാഗിനു പുറത്തേക്കു തള്ളിയത്. ബാഗിൽ നിന്നു ലഭിച്ച ചില വസ്തുക്കളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാമ്യമുള്ള ഏതെങ്കിലും കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ സി.അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

ശബരിമല ക്ഷേത്രം പൂട്ടി പുലികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സ്ത്രീകളെ കയറ്റാത്ത ദൈവത്തെ നമുക്കും ആവശ്യമില്ലെന്നു വയ്ക്കണമെന്നും ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പാലക്കാട് ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു ശബരിമല വിഷയത്തില്‍ അനിത നായര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ആണുങ്ങളും പ്രവേശിക്കേണ്ട പെണ്ണുങ്ങളും പ്രവേശിക്കേണ്ട. അമ്പലം പൂട്ടിയിടുക.

പ്രാര്‍ത്ഥിക്കേണ്ടവര്‍ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കുക. ശബരിമല പുലികള്‍ക്ക് വിട്ടുകൊടുക്കുക; അനിത നായര്‍ പറഞ്ഞു. എല്ലായിടത്തും സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ടെന്നും ഒരു പുരുഷന്‍ പോകുന്നിടത്തെല്ലാം സത്രീക്കും പോകാമെന്നും അതുകൊണ്ട് ഒന്നും വ്യത്യാസപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ എഴുത്തുകാരി പിന്നീട് ചോദിക്കുന്നത്, സ്ത്രീകള്‍ കടക്കണ്ട എന്നു പറയുന്ന ദൈവത്തെ നമുക്ക് ആവശ്യമുണ്ടോ എന്നാണ്.

ശബരിമലയില്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ടിയുള്ള സമരങ്ങളാണെന്നും അല്ലാതെ സ്ത്രീശാക്തീകരണത്തിനോ, സ്ത്രീകളുടെ അവകാശത്തിനോ വിശ്വാസത്തിനോ വേണ്ടിയുള്ളതല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ എഴുത്തുകാര്‍ മൗനം പാലിക്കുന്നത് എഴുത്തുകാരെ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണോ എന്നും അനിത നായര്‍ സംശയം പ്രകടിപ്പിച്ചു.

ലണ്ടൻ: കാറിലിരുന്ന് ഒച്ചയുണ്ടാക്കിയ മൂന്നുവയസ്സുകാരനെ നിശബ്ദനാക്കാൻ അമ്മയും കാമുകനും ചേർന്ന് സീറ്റ് പിന്നോട്ടാക്കി ഞെരിച്ചുകൊന്നു. അമ്മേയെന്ന് വിളിച്ച് കുഞ്ഞ് അലമുറയിട്ടെങ്കിലും അവന്റെ ശബ്ദം ഇല്ലാതാകുന്നതുവരെ സീറ്റ് പിന്നോട്ടാക്കിയാണ് ഇവർ ക്രൂരകൃത്യം നടപ്പാക്കിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെയും കാമുകനെയും ശിക്ഷിക്കാനൊരുങ്ങുകയാണ് കോടതി. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ക്രോയ്‌ഡോനിലാണ് സംഭവമുണ്ടായത്.

ആൽഫി ലാംബ് എന്ന മൂന്നുവയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മ അഡ്രിയാൻ ഹോറെയും കാമുകൻ സ്റ്റീഫൻ വാട്ടേഴ്‌സണും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. മാർക്കസ് ലാംബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വാട്ടേഴ്‌സൺ കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു. പിൻസീറ്റിലാണ് ഹോറെയും എമിലി വില്യംസ് എന്ന മറ്റൊരു സ്ത്രീയും ഇരുന്നത്. ഇവരോടൊപ്പമായിരുന്നു ആൽഫി. കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോൾ പ്രകോപിതനായ വാട്ടേഴ്‌സൺ സീറ്റ്പിന്നിലേക്കാക്കി ഞെരിക്കുകയുമായിരുന്നുവെന്ന് അന്വേഷണദ്യോഗസ്ഥർ പറഞ്ഞു.

കാറിനുള്ളിൽനിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഞെരിഞ്ഞമർന്ന കുഞ്ഞ് മൂന്നുദിവസത്തിനുശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ക്രോയ്‌ഡോനിലെ വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. കാറിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഹോറെ അടിച്ചുവെന്നും എന്നിട്ടും കരച്ചിൽ നിർത്താതായതോടെയാണ് വാട്ടേഴ്‌സൺ സീറ്റ് പിന്നോട്ടാക്കി ഞെരിച്ചതെന്നും ഓൾഡ് ബെയ്‌ലി കോടതിയിൽ അന്വേഷണോദ്യോഗസ്ഥർ ബോധിപ്പിച്ചു.

കുറ്റകൃത്യം മറച്ചുവെക്കുന്നതിന് ഹോറെയും വാട്ടേഴ്‌സണും നിരന്തരമായി നുണപറഞ്ഞുവെന്നും അധികൃതർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇവർക്കുനേരെയും ഹോറെയും വാട്ടേഴ്‌സണും കൈയേറ്റത്തിന് മുതിർന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും വാട്ടേഴ്‌സണിന് ഹോറെ സന്ദേശങ്ങളയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് വാട്ടേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി നാലിനാണ് ആൽഫി ആശുപത്രിയിൽ മരിക്കുന്നത്. ടാക്‌സിക്കാറിനുള്ളിൽ കുടുങ്ങി ആൽഫിക്ക് പരിക്കേറ്റുവെന്നാണ് തുടക്കത്തിൽ ഹോറെ പറഞ്ഞത്. എന്നാൽ, അന്വേഷണോദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തതോടെ ഇവർ സത്യം പറയുകയായിരുന്നു. മാത്രമല്ല, സംഭവത്തിനുശേഷം തന്റെ ഔഡി കാർ വിൽക്കാൻ വാട്ടേഴ്‌സൺ ശ്രമിച്ചതും സംശയത്തിന് ആക്കം കൂട്ടി. കുട്ടിക്ക് വയ്യാതായപ്പോൾ ഹോറെ തന്നെയാണ് പാരമെഡിക്‌സിനെ വിളിച്ചുവരുത്തിയത്. ഹോറെയുടെ വാക്കുകളിൽ സംശയം തോന്നിയ പാരമെഡിക്‌സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Copyright © . All rights reserved