ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങള്‍ പ്രകാരമുള്ള ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ ചെരുപ്പ് മുതല്‍ ചവിട്ടി വരെയുള്ള ഇടങ്ങളില്‍ സ്ഥാനം നല്‍കിയ പാശ്ചാത്യരുടെ ഫാഷനുകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഒഹിയോയിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ യുവതി അങ്കിത മിശ്ര ന്യൂയോര്‍ക്കിലെ പബ്ബിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു.
ഹൗസ് ഓഫ് യെസ് എന്നുപേരുള്ള പബ്ബിലെ വിഐപി ബാത്ത്‌റൂമിലെത്തിയപ്പോഴാണ് അങ്കിത ആകെ അമ്പരന്നത്. ഹിന്ദു ദൈവങ്ങളായ ഗണേശനും, സരസ്വതിയും, കാളിയും, ശിവനെയുമെല്ലാമാണ് കക്കൂസിന്റെ ചുമരുകളില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ അങ്കിത യഥാര്‍ത്ഥത്തില്‍ ഞെട്ടലിലായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് അവര്‍ ക്ലബിന് വിശദമായ ഇമെയില്‍ അയച്ചു. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് കോളനിവത്കരണത്തിന്റെ ഭാഗമായി നേരിട്ട ചോദ്യങ്ങള്‍ ദിവസേന നേരിടുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറുക പോലും ചെയ്യാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കുകയും മറ്റ് ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് അപമാനമാണെന്ന് അങ്കിത പറഞ്ഞു. അമേരിക്കക്കാര്‍ അനായാസം സ്വായത്തമാക്കുന്ന യോഗ പോലും ആ നാട്ടില്‍ നിന്നാണ് വരുന്നത്. ദീപാവലിക്ക് നാട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കക്കൂസില്‍ അലങ്കാരമാക്കിയ ദൈവങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് തങ്ങള്‍ ആഘോഷിക്കുന്നത് എന്നുകൂടി ഓര്‍മ്മപ്പെടുത്തിയാണ് അങ്കിത കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ ആ ഇമെയില്‍ മറുപടി കിട്ടാത്ത ഒന്നായി അവസാനിച്ചില്ല. ഹൗസ് ഓഫ് യെസ് സഹസ്ഥാപകന്‍ കെയ് ബുര്‍കെ മറുപടി അയച്ചു.
ദൈവങ്ങളെ ഉപയോഗിച്ചുള്ള ആ ബാത്ത്‌റൂമിന്റെ സൃഷ്ടാവും ഉത്തരവാദിയും താനാണെന്ന് അറിയിച്ച് കൊണ്ടാണ് കെയ് മറുപടി നല്‍കിയത്. മുറി അലങ്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി പഠിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ശക്തമായ വാക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം ആ ബാത്ത്‌റൂമിന്റെ ചുമരുകള്‍ ഇടിച്ച് തകര്‍ത്ത് പുതിയ ഡിസൈന്‍ നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ പെയിന്റ് അടിച്ച് മറയ്ക്കാനും തയ്യാറാണ്. അങ്കിതയുടെ വിശദമായ മെയില്‍ രണ്ടുവട്ടം വായിച്ച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കിയെന്നും കെയ് അറിയിച്ചു.
വിദ്യാര്‍ത്ഥികളെ വീട്ടുജോലിക്കും, സ്വന്തം പണികള്‍ക്കും നിയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് മിസോറി-കാന്‍സാസ് സിറ്റി യൂണിവേഴ്‌സിറ്റി ഫാര്‍മസി പ്രൊഫസര്‍ അഷിം മിത്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വീട്ടിലെ പുല്ല് വെട്ടാനും, വളര്‍ത്തുനായ്ക്കളെ നോക്കാനും, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും വരെ അഷിം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രൊഫസര്‍ തള്ളുകയാണ്. തന്റെ ജീവിതം ആധുനിക അടിമത്തമായാണ് അനുഭവപ്പെട്ടതെന്ന് യുകെഎംസിയിലെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാമേഷ് കുച്ചിമാഞ്ചി വെളിപ്പെടുത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പ്രധാനമായും ചൂഷണം ചെയ്യുന്നത്. പണിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിന് പുറമെ വിസയും റദ്ദാക്കും.
അതേസമയം അഷിം മിത്രയുടെ ഈ ചൂഷണത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്കും അറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുമ്പോള്‍ കാര്യമാക്കാതെ തള്ളിയ അധികൃതര്‍ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കി. യൂണിവേഴ്‌സിറ്റിക്ക് ഗവേഷണത്തിന്റെ പേരില്‍ വന്‍തുകകള്‍ വാങ്ങിനല്‍കുന്ന വിജകരമായ അധ്യാപകരില്‍ ഒരാള്‍ കൂടിയാണ് അഷിം. ഇയാളുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ ജീവിതം താറുമാറുമെന്ന് ഭയന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യങ്ങള്‍ അനുസരിച്ച് പണിയെടുത്തിരുന്നത്.
വലിയ സ്വാധീന ശക്തിയുള്ളതിനാല്‍ പരാതി ഒരിക്കലും പുറത്ത് വന്നിരുന്നില്ല. സഹജീവനക്കാരുടെയും അവസ്ഥ ഇതായിരുന്നു. ഇതാണ് അഷിം വീട്ടുജോലിക്കായി ചൂഷണം ചെയ്ത് പോന്നിരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയം കൊതിച്ച് വരേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് താരം ഗ്ലെന്‍ മഗ്രഹാത്ത്. സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും പരമ്പരയില്‍ മുന്‍തൂക്കം ആതിഥേയര്‍ക്ക് തന്നെയാണെന്നും ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് തോല്‍ക്കുമെന്നുമാണ് ഇതിഹാസ ബൗളറുടെ പ്രവചനം.
‘സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും സൃഷ്ടിച്ച വിടവ് വലിയത് തന്നെയാണ്. പക്ഷെ ചെറുപ്പക്കാരായ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇതൊരു അവസരമാണ്. നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരം. പരമ്പര രസകരമാകും, പക്ഷെ ഓസ്‌ട്രേലിയ 4-0ന് വിജയിക്കും, മഗ്രഹാത്ത് തറപ്പിച്ച് പറയുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ വിലക്ക് നേരിടുന്നതിന്റെ ക്ഷീണം ടീമിനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പരമ്പര വിജയിക്കാന്‍ ഓസീസ് വളരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കണം.
നവംബര്‍ 21ന് മൂന്ന് ടി20 മത്സരങ്ങളോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പര അഡ്‌ലെയ്ഡ് ഓവലില്‍ അരങ്ങേറും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പയോടെയാണ് പര്യടനം അവസാനിക്കുക. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവ് പ്രകടിപ്പിച്ച് ബൗളിംഗ് വിഭാഗത്തിന് പിന്തുണ നല്‍കണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹിക്കുന്നത്. 20 വിക്കറ്റും വീഴ്ത്താന്‍ പര്യാപ്തമായ ബൗളിംഗ് നിര ഇന്ത്യക്കുണ്ട്. മറുവശത്ത് ബാറ്റ്‌സ്മാന്‍മാരും ആ ശ്രദ്ധ ചെലുത്തണം, കോലി വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബാറ്റിംഗില്‍ തകര്‍ന്നതോടെയാണ് പല വിജയങ്ങളും ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ഭരതൻ ചിത്രം താഴ്‍വാരത്തിലെ നിഷ്കളങ്കമുഖമുള്ള ആ നായികയെ മലയാളി മറന്നുകാണില്ല. പിന്നെയും മലയാളത്തിന്‍റെ ബിഗ് സ്ക്രീനിൽ നമ്മളവരെ കണ്ടു, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ പല ചിത്രങ്ങളിലൂടെയും.അഞ്ജു മരിച്ചെന്ന വ്യാജവാർത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. വിശദീകരണവുമായി നടി നേരിട്ട് രംഗത്തിരിക്കുകയാണ്. വാർത്ത തന്നെയും കുടുംബത്തെയും തളർത്തിയെന്ന് ഒരു ദേശീയമാധ്യമത്തോട് താരം പറഞ്ഞു ”സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. നിരവധി പേർ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോൾ ഞാനും അതാണ് അനുഭവിക്കുന്നത്”, അഞ്ജു പറഞ്ഞു.
അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചു. ”അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. അവര്‍ മരിച്ചുവെന്ന തരത്തിൽ നിരവധി പേർ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രണ്ടാം വയസില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പല സൂപ്പർതാരങ്ങളുടെയും നായികയായി ശ്രദ്ധേയമായ വേഷങ്ങൾ അഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ‘മദ ആനൈ കൂട്ടം’ എന്ന തമിഴ്സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
കോഴിക്കോട്: സി.പിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും കൈയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താല്‍ ദിനത്തില്‍ പി. മോഹനന്റെയും എം.എല്‍.എ കെ.കെ കെ.ലതികയുടെയും മകന്‍ നികിതാസിനെയും മരുമകളും മാധ്യമ പ്രവര്‍ത്തകയുമായി സാനിയോ മയോമിയെയും ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകള്‍ക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരിക്കുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായി.
കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. അറസ്റ്റിലായ മറ്റൊരു പ്രതിയുടെ വീടും അടിച്ചു തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് കാവലുണ്ട്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നികിതാസിനെയും സാനിയോയെയും ആക്രമിച്ച കേസുമായ ബന്ധപ്പെട്ട മിക്ക ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച്ച ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താലിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നികിതാസിനെയും സാനിയോയെയും ആക്രമിക്കുന്നത്. ആക്രമണത്തില്‍ നികിതാസിന്റെ മൂക്കിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. ഇരുവരും ചികിത്സയിലാണ്. രാവിലെ അമ്പലക്കുളങ്ങരയില്‍ വെച്ചുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ വീണ്ടും ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. കോഴിക്കോടിനടുത്ത് നടുവണ്ണൂരില്‍ വെച്ചാണ് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും ആക്രമിച്ചത്.
നമ്മുടെ കായലുകളിലും നദികളിലും മീൻ പിടക്കാൻ പോകുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിന് സ്ത്രീയുടെ സാന്നിധ്യം ഇത് വരെ രേഖപ്പെടുത്തിയിരുന്നില്ല. ചാവക്കാട് സ്വദേശിനി രേഖയെ തന്റെ ജീവിത പ്രാരാബ്ധങ്ങള്‍ എത്തിച്ചിരിക്കുന്നത് ഈ അപൂർവ്വ റെക്കോഡിലേക്കാണ്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിത എന്ന റെക്കോഡ്. ആഴക്കടൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീയായി രേഖ മാറിയതോടെ സമൂഹമാധ്യമങ്ങളിലും താരമായി.
കേരളത്തിലെ പെൺകരുത്തിന്റെ പുതിയ മുഖമായി മാറിയ രേഖയെ ‘അറബി കടലിന്റെ റാണി’ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
മത്സ്യതൊഴിലാളിയായ ഭർത്താവ് പി.കാർത്തിയേകനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ജോലി നിർത്തിയതോടെയാണ് ആഴക്കടലിന്റെ അനിശ്ചിതത്വത്തിലേക്ക് രേഖ എത്തിപ്പെടുന്നത്. പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് ആണ് രേഖ ഭര്‍ത്താവിനെ സഹായിക്കാന്‍ തീരുമാനിച്ചത്. കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള നെട്ടോട്ടം 45കാരിയായ രേഖയും ഭർത്താവും നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങും.
മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും, തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് പോകാൻ. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികൾ എത്തും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. എസ്‌കലേറ്ററില്‍ നിന്നും വീണാണ് പരിക്കേറ്റിരിക്കുന്നത്. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്. മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബെംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശാസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ സംവിധായകനാണ് ശ്രീകുമാര്‍. ഒടിയന്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോകുന്ന വേളയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്.
പരസ്യ സംവിധായകനായിട്ടാണ് ശ്രീകുമാര്‍ മേനോനെ എല്ലാവര്‍ക്കും പരിചയം. മഞ്ജു വാര്യരെ ചേര്‍ത്ത് വിവാദങ്ങളും അദ്ദേഹം നേരിട്ടിരുന്നു. പരസ്യത്തിലേക്ക് മഞ്ജുവിനെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോനാണ്. ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നുവരെ പ്രചരണം ഉണ്ടായിരുന്നു
മീ ടു ക്യാമ്പയിൻ ചിലർക്കൊരു ഫാഷൻ എന്ന് നടന്‍ മോഹൻലാൽ. അതൊരു പ്രസ്ഥാനമല്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അബുദാബിയില്‍ ഡിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള പരിപാടിയായ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു
ഒരു വര്‍ഷം മുമ്പ് കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍ സാന്‍ ജുവാന്‍ കാണാതായത്. പാറ്റഗോണിയ തീരത്ത് വെച്ച് കാണാതായ കപ്പലില്‍ 44 നാവികസേനാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍ക്കടലില്‍ വെച്ചാണ് മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. കപ്പലില്‍ നിന്ന് ലഭിച്ച സിഗ്നലും അവസാനമായി കേട്ട സ്ഫോടനത്തിന് സമാനമായ ശബ്ദവും കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഒരു വര്‍ഷമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.
വാല്‍ഡസ് പെനിന്‍സൂലയില്‍ 2,625 അടി താഴ്ച്ചയില്‍ നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. അമേരിക്കയുടെ ഷിപ്പ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ തിരച്ചിലിനായി അര്‍ജന്റീന വാടകയ്ക്ക് എടുത്തിരുന്നു. 34 വര്‍ഷം പഴക്കമുള്ള മുങ്ങിക്കപ്പലിന്റെ മോശം അവസ്ഥയാണ് അപകടകാരണമെന്ന് കാണാതായ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും മുങ്ങിക്കപ്പലിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപ്പല്‍ കാണാതായതിന്റെ ആദ്യ വാര്‍ഷികത്തില്‍ നാവികരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്ന് ആദരമര്‍പ്പിച്ചത്.
പത്ത് ദിവസത്തെ പരശീലനത്തിന് പോകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെന്നും നേവി വ്യക്തമാക്കി. അമേരിക്ക, റഷ്യ, ബ്രസീല്‍, ചിലി, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, സൌത്ത് ആഫ്രിക്ക, ഉറുഗ്വേ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നാവിക-വ്യോമ സേനകളും കപ്പലിനായുള്ള തെരച്ചിലിന് രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതാഭ് ബച്ചന് ഒരു കുഴയ്ക്കുന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. ചോദിച്ചത് ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാമാണ്. കുഞ്ഞു അബ്രം കരുതിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ ഷാരൂഖ് ഖാന്റെ അച്ഛനാണ് എന്നും എന്ത് കൊണ്ടാണ് മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്നുമൊക്കെയായിരുന്നു. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രത്തിനൊപ്പം സംഭവം വിവരിച്ചു കൊണ്ട് ആദ്യം എത്തിയത് ബച്ചന്‍ തന്നെയാണ്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ‘ഇത്ര മനോഹരമായ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ?’ എന്ന് കുറിച്ച് രംഗത്തെത്തി.
ബിഗ് ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും വൈകാതെ എത്തി. “ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ!”, എന്നാണു ബച്ചനെ വീട്ടിലേക്ക് വരവേറ്റു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.
‘മൊഹബ്ബത്തേം, ‘കഭി ഖുശി കഭി ഗം’, ‘ഭൂത്നാഥ്’ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകനായാണ് ഷാരൂഖ് എത്തിയത്. വലിയ വിജയമായിരുന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരന്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നായിക ജയ ബച്ചന്‍ തന്നെ.
ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ ബോളിവുഡ് താരങ്ങളുടെ കുഞ്ഞുമക്കളും എത്തിയിരുന്നു.