കൊച്ചി:അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന്‍ ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്റെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിക്കുന്ന രീതിയിലാണ് ദിലീപിന്റെ കത്തിലെ പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്.
ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേരെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻമാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടായിരത്തിപത്തിൽ സഫ് വയിലെ കൃഷിയിടത്തിലാണ് അഞ്ചുപേരെ കുഴിച്ചുമൂടിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ അബൂബക്കർ, കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കണ്ണനല്ലൂർ സ്വദേശി ദാവൂദ് എന്നിവരുൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ മൂന്നു സൌദി പൌരൻമാർ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് കേസ്. രണ്ടായിരത്തിപതിനാലിലാണ് സംഭവം പുറം ലോകമറിയുന്നത്. അൽ ഖാത്തിഫിലെ സഫ് വ മേഖലയിലെ ഫാമിലേക്ക് അഞ്ചുപേരേയും തന്ത്രപൂർവം വിളിച്ചുവരുത്തിയ പ്രതികൾ പാനീയത്തിൽ ലഹരിമരുന്നുനൽകി ബോധം കെടുത്തിയശേഷം ക്രൂരമായി മർദിച്ചതായും തുടർന്ന് കുഴിയിൽ മൂടിയതായും പൊലീസ് കണ്ടെത്തി.
2014 ൽ ഫാമിൽ കുഴിയെടുക്കുന്നതിനിടെ ലഭിച്ച അസ്ഥികളിൽ നിന്നാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടായിരത്തിപത്തിൽ കാണാതായ ഇന്ത്യൻ പൌരൻമാരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. വിചാരണക്കോടതിയാണ് മൂന്നു പൌരൻമാർക്കും വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവച്ചു. തുടർന്നാണ് സൽമാൻ രാജാവിൻറെ അനുമതിയോടെ മൂന്നു സ്വദേശികളേയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.
മൂവാറ്റുപുഴ: അമ്മയെ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു. പീഢനം സഹിക്കാനാവാതെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
അമ്മയുടെ കാമുകനായിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. അമ്മയെ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഢനവിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരമായി വീട്ടിലെത്തി പീഢനം തുടര്‍ന്നതോടെ പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസില്‍ അന്വേഷണം നടന്നുവരികയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നോ പീഡനമെന്നും പരിശോധിക്കും. അമ്മയെ മയക്കി കിടത്തുന്നതിനായി ഇയാള്‍ മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്തതായി സൂചനയുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
അവയവങ്ങൾ നീക്കം ചെയ്ത നിലയിൽ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി.അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.
സംഭവത്തിൽ സംശയം പ്രകടിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ പോസ്റ്റമോർട്ടത്തിന് ഉത്തരവിടുകയായിരുന്നു. ബ്രിട്ടനിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ഹൃദയവും മറ്റു ചില അവയവങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഈജിപ്തിൽ വച്ച് അവയവം മോഷണം പോയതായി ബ്രിട്ടൻ ആരോപിച്ചു.
ഇത് നിഷേധിച്ച് ഈജിപ്ത് അധികാരികൾ രംഗത്തെത്തി. ഈജിപ്തിൽ വച്ച് മോഷണം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അധികൃതർ വ്യക്തമാക്കി. അതേസമയം മരണ കാരണം കണ്ടെത്തുന്നതിനായി ഈജിപ്തിൽ വച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഡേവിഡിന്റെ ഹൃദയം, കരൾ, വൃക്ക, മറ്റ് ആന്തരീകാവയവങ്ങൾ എന്നിവ നീക്കം ചെയ്തതായി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവയവങ്ങൾ തിരിച്ച് ശരീരത്തിലേക്ക് വയ്ക്കാതിരുന്നത് എന്നതിന്റെ വിശദീകരണം നല്‍കാന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹൃദയാഘാതം മൂലമാണ് ഡേവിഡ് മരണമടഞ്ഞതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ “തന്റെ പിതാവിന്റെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ച് ആരേയും ശിക്ഷിക്കരുതെന്ന്” ഡേവിഡിന്റെ മകൾ അനീത ഗുഡാൽ പറഞ്ഞിരുന്നെന്നും സർവീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹുർഘഡ റിസോർട്ടുകളിൽ മുമ്പും നടന്നിട്ടുണ്ട്. ഓഗസ്റ്റ് 21 ന് റിസോട്ടിൽ വച്ച് ദുരൂഹസാഹചര്യത്തിൽ ബ്രിട്ടീഷ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.
മദ്യലഹരിയിൽ രണ്ടാനമ്മ ഇരുപത്തിമൂന്നുകാരൻ മകനെ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ചെയർമാൻ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകൻ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ചയാണ് അഭിജിത്തിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഞായറാഴ്ച്ച സംസാകാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് എത്തുകയും ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ശനിയാഴ്ച മദ്യപിച്ച് വൈകിയെത്തിയ അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും നെഞ്ച് വേദനയ്ക്ക് താനാണ് ബാം പുരട്ടി നൽകിയതെന്നുമായിരുന്നു മീരായാദവ് മറ്റുള്ളവതരോട് പറഞ്ഞത്. എന്നാൽ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മകൻ മരിച്ചുകിടക്കുന്നത് കണ്ടതെന്നും ഇവർ അറിയിച്ചു.
സംഭവത്തിന് ശേഷം ബാങ്ക് അകൗണ്ടുകൾ മാറ്റിയതാണ് സംശയം മീരയിലേക്കെത്തിയതെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. അതേസമയം മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ മോശമായി പെരുമാറിയതിനെ തുടർന്നാണ് കൃത്യം ചെയ്യേണ്ടി വന്നതെന്ന് മീര ചോദ്യം ചെയ്യലിൽ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
രമേഷ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് മീര യാദവ്. സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിലെ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന മീര കുറച്ച് നാളുകൾക്ക് മുമ്പാണ് രാജിവച്ചത്.
അയ്യപ്പ സന്നിധിയില്‍ പൊട്ടിക്കരഞ്ഞ് ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച് കടുത്ത മാനസിക സംഘര്‍ഷത്തോടെ തന്റെ കൃത്യം നിര്‍വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്റെ ബാഷ്പാഞ്ജലി എന്നാണ് ഭക്തര്‍ വിലയിരുത്തുന്നത്.
ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാം. ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെന്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മോജോ ടി.വി റിപ്പോര്‍ട്ടര്‍ കവിതാ കോശിയും ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു.
ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെല്‍മറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.
മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തര്‍ കേട്ടുനിന്നത്.
വൈക്കം: അന്ധതയെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്.
മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.
വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി.
ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുത്തറ പരാതി നല്‍കി. ചേര്‍ത്തല ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ നിര്‍ണായക മൊഴി പോലീസിന് നല്‍കിയ രൂപതയിലെ മുതിര്‍ന്ന വൈദികനും, കേസിലെ പ്രധാന സാക്ഷിയായ ഫാ. കുര്യാക്കോസ്, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതു മുതല്‍ കടുത്ത ആശങ്കയിലായിരുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച് ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു.
പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.
ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു.
ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.കുര്യാക്കോസ് അച്ചനെ കൊന്നതാണെന്ന് ജോസ് കാട്ടുത്തറ പറഞ്ഞു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറിലുള്ള ബന്ധു ബേബിച്ചന്‍ പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മകന്‍ മനോജ് ,മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണ് സംഭവം. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും ദുരന്തം അറിയുന്നത്.
ഒരു വർഷമായി കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ‘ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു’ എന്നാണ് സ്റ്റേഷനിലെത്തി ഭർത്താവ് പൊലീസുകാരോടു പറഞ്ഞത്. തുണി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇയാൾക്ക്.