ജക്കാർത്ത: ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് ആറു കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ. വാക്കടോബി നാഷണൽ പാർക്കിലാണ് 31 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍നിന്ന് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്.

ഗ്ലാസുകൾ, പ്ലാസിക്ക് കുപ്പികൾ, ബാഗുകൾ, ചെരുപ്പുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് (WWF ) പറഞ്ഞു. വളരെ നീളമുള്ളതാണെങ്കിലും മലിഞ്ഞ് ഒട്ടിയതായിരുന്നു തിമിംഗലത്തിന്റെ ശരീരം. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ പുറന്തള്ളാനും സാധിക്കാതെ വയറ്റില്‍ കെട്ടിക്കിടന്നതാണ് തിമിംഗലം ചാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏഷ്യൻ രാജ്യങ്ങളായ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലെ 60 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും അവസാനം കടലിലാണ് എത്തിച്ചേരുന്നത് മനുഷ്യന് ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കടല്‍ ജീവികളുടെ ജീവനെടുക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെയും എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ലികിതാസും മരുമകള്‍ സാനിയോ മയോമിയും ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. ലികിതാസിനെയും ഭാര്യയെയും ആക്രമിച്ച കേസുകളിലെ പ്രതികളുടെ വീടുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. പിന്നാലെ പേരാമ്പ്രയില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു.
കൂടാതെ കുറ്റ്യാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തു. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഇയാളുടെ വീടിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം തന്നെ പ്രദേശത്തുണ്ട്. രാത്രിയിലാണ് വീടുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത്.
നികിതാസിനെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും രണ്ട് ദിവസം മുന്‍പ് ആക്രമണം ഉണ്ടായി. അറസ്റ്റിലായ മറ്റൊരു പ്രതിയുടെ വീടും അടിച്ചു തകര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നികിതാസിനെയും സാനിയോയെയും ആക്രമിച്ച കേസുമായ ബന്ധപ്പെട്ട മിക്ക ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച്ച ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താലിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നികിതാസിനെയും സാനിയോയെയും ആക്രമിക്കുന്നത്. ആക്രമണത്തില്‍ നികിതാസിന്റെ മൂക്കിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. ഇരുവരും ചികിത്സയിലാണ്.
ആദ്യ ആർത്തവ സമയത്ത് ആചാരത്തിന്റെ പേരിൽ ഓലഷെഡിലേക്കു മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിൽ തെങ്ങു വീണു മരിച്ചു. തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ട അനയ്ക്കാടു ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്. വിജയ(12)യ്ക്കാണു ദാരുണാന്ത്യം. ഓലക്കുടിലിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആചാരം ലംഘിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരം വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ചുഴലിക്കാറ്റ് കനത്തപ്പോൾ പെൺകുട്ടി പേടിച്ച് അലറിക്കരയുന്നതു കേട്ടതായി അയൽക്കാർ പറഞ്ഞു.
ആദ്യ ആർത്തവ സമയത്തു പെൺകുട്ടികളെ വീടിനു പുറത്തു താമസിപ്പിക്കണമെന്നാണു സമുദായത്തിന്റെ ആചാരമെന്നും അപകടമുണ്ടാകുമെന്നു കരുതിയില്ലെന്നും വിജയയുടെ അച്ഛൻ സെൽവരാജ് കണ്ണീരോടെ പറയുന്നു. സെൽവരാജ് കൃഷിക്കാരനാണ്. അമ്മയും ഇളയ സഹോദരനുമാണു കുടുംബത്തിലെ മറ്റംഗങ്ങൾ. മൂത്ത സഹോദരൻ കഴിഞ്ഞ വർഷം പാമ്പു കടിയേറ്റു മരിച്ചു.
ആർത്തവ സമയത്ത് ഒരാഴ്ച മുതൽ 16 ദിവസം വരെ പെൺകുട്ടികൾ പുറത്തുകഴിയണമെന്ന ആചാരമാണു മേഖലയിലെ വിവിധ സമുദായങ്ങളിൽ ഉള്ളത്. വിജയയുടെ സമുദായത്തിൽ ഇതു 16 ദിവസമാണെന്നു പൊലീസ് പറഞ്ഞു. മരണത്തിൽ കേസെടുത്തിട്ടില്ല.
ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രിയിലാണ് താല്‍ച്ചറില്‍ നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന ബസ് മഹാനദി പാലത്തില്‍ നിന്നും മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞത്. ബസിന് മുന്നില്‍ പോത്ത് വന്നപ്പോള്‍ അതിനെ രക്ഷപെടുത്തുന്നതിനായി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പാലത്തില്‍ നിന്നും താഴേക്ക് പതിച്ച ബസ് നദിയിലെ 30 അടി താഴ്ച്ചയിലുണ്ടായിരുന്ന മണ്‍തിട്ടയിലേക്ക് മറിയുകയായിരുന്നു. അതാണ് അപകടത്തിന്റെ തോത് കൂട്ടുകയായിരുന്നു. കട്ടക്കില്‍ നിന്നുള്ള പോലീസുകാരും, അഗ്നിശമനസേനാ ഉദ്യോഗസ്ഥരും, ഒഡീഷയിലെ ഡിസാസ്റ്റര്‍ റാപപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.
ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും രക്ഷപെടുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചികിത്സയ്ക്കായി എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരിക്കുകയാണ്.
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു
മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.
പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്ന.
കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്ക് ഷാനവാസ് അത്തവണയും വിജയം ആവര്‍ത്തിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ ലേലത്തിന് വെച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ലേലം നടന്നത്. ദക്ഷിണ സുഡാനിലാണ് വിചിത്ര രീതിയിലുള്ള ഈ വിവാഹം നടന്നത്. അഞ്ച് വ്യാപാരികള്‍ തമ്മില്‍ നടന്ന വാശിയേറിയ ലേലത്തിന് ഒടുവില്‍ അഞ്ഞൂറ് പശു, മൂന്ന് കാറ്, 7 ലക്ഷം രൂപയ്ക്ക് ദക്ഷിണ സുഡാന്‍ സ്വദേശിയായ വ്യാപാരിയാണ് പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. സുഡാനിലെ ജുബയില്‍ വച്ചായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം.
ഇത് ആദ്യമായല്ല പെണ്‍കുട്ടികളെ പശുക്കള്‍ക്കും കാറിനും പണത്തിനും വേണ്ടി ലേലത്തില്‍ വില്‍ക്കുന്നത്. ഡിന്‍ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് പെണ്‍കുട്ടി. തങ്ങളുടെ മകളെ ഏറ്റവും യോഗ്യനായ വരന് കൊടുക്കാന്‍ സാധിച്ചെന്ന സന്തോഷത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബമുള്ളത്.
രണ്ടാമത്തെ തവണയാണ് ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ലേലത്തിന് വക്കുന്നത്. ഒക്ടോബര്‍ 25 ന് നടത്തിയ ലേലത്തില്‍ മകള്‍ക്ക് ലഭിച്ച പാരിതോഷികത്തില്‍ തൃപ്തിയാവാത്ത കുടുംബം ലേലം റദ്ദ് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടിയുടെ സ്വാതന്ത്യം പോലും നിഷേധിക്കപ്പെടുന്ന ഇത്തരം രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പ്രതിയായ യഷ്പാല്‍ സിങിന് വധശിക്ഷ. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെഹ്‌റാവത്തിന് ജീവപര്യന്തം തടവിനും വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിളാപുരിൽ കലാപം നടത്തി സിഖുകാരെ വധിച്ചെന്നാണ് കേസ്. മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവർ കൊല്ലപ്പെട്ട കേസിൽ നരേഷ് ശെരാവത്ത്, യശ്‍പാൽ സിങ് എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ നേരത്തെ വിധിച്ചിരുന്നു.
തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994ൽ അവസാനിപ്പിച്ച കേസാണിത്. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം ഏറ്റെടുത്തു കുറ്റപത്രം സമർപ്പിച്ചത്. സിഖ് വിരുദ്ധ കലാപ കേസിലെ ആദ്യ വധശിക്ഷാ വിധിയാണിത്. വിധിപ്രഖ്യാപനത്തിന് മുമ്പുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഡൽഹി പട്യാല ഹൗസ് കോടതിക്ക് മുമ്പിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2800 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ 2100 പേരും ഡൽഹിയിലാണ് കൊല്ലപ്പെട്ടത്.
ബാങ്കോക്ക്: കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്‌നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്‌നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്.
ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്‌നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. തറയും ചുവരുമെല്ലാം ചില്ലുകൊണ്ട് തീര്‍ത്തതാണ്. തറയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ബാങ്കോക്ക് നഗരം കാണാം.
തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഫാബ്രിക് ചെരിപ്പുകള്‍ ധരിച്ചുവേണം ഇങ്ങോട്ട് കയറാന്‍. എങ്കിലും അത്യാവശ്യം ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഈ കാഴ്ച കാണാന്‍ വരാവൂ എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച എല്ലാവര്‍ക്കും ‘രസം’ പകരണമെന്നില്ലെന്നും ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെട്ടേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മൂന്നേ മൂന്ന് ദിവസമായിട്ടേയുള്ളൂ, ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ട്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങള്‍ വന്നുതുടങ്ങിക്കഴിഞ്ഞു.
ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങള്‍ പ്രകാരമുള്ള ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ ചെരുപ്പ് മുതല്‍ ചവിട്ടി വരെയുള്ള ഇടങ്ങളില്‍ സ്ഥാനം നല്‍കിയ പാശ്ചാത്യരുടെ ഫാഷനുകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഒഹിയോയിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ യുവതി അങ്കിത മിശ്ര ന്യൂയോര്‍ക്കിലെ പബ്ബിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു.

ഹൗസ് ഓഫ് യെസ് എന്നുപേരുള്ള പബ്ബിലെ വിഐപി ബാത്ത്‌റൂമിലെത്തിയപ്പോഴാണ് അങ്കിത ആകെ അമ്പരന്നത്. ഹിന്ദു ദൈവങ്ങളായ ഗണേശനും, സരസ്വതിയും, കാളിയും, ശിവനെയുമെല്ലാമാണ് കക്കൂസിന്റെ ചുമരുകളില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ അങ്കിത യഥാര്‍ത്ഥത്തില്‍ ഞെട്ടലിലായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് അവര്‍ ക്ലബിന് വിശദമായ ഇമെയില്‍ അയച്ചു. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് കോളനിവത്കരണത്തിന്റെ ഭാഗമായി നേരിട്ട ചോദ്യങ്ങള്‍ ദിവസേന നേരിടുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി.

ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറുക പോലും ചെയ്യാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കുകയും മറ്റ് ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് അപമാനമാണെന്ന് അങ്കിത പറഞ്ഞു. അമേരിക്കക്കാര്‍ അനായാസം സ്വായത്തമാക്കുന്ന യോഗ പോലും ആ നാട്ടില്‍ നിന്നാണ് വരുന്നത്. ദീപാവലിക്ക് നാട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കക്കൂസില്‍ അലങ്കാരമാക്കിയ ദൈവങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് തങ്ങള്‍ ആഘോഷിക്കുന്നത് എന്നുകൂടി ഓര്‍മ്മപ്പെടുത്തിയാണ് അങ്കിത കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ ആ ഇമെയില്‍ മറുപടി കിട്ടാത്ത ഒന്നായി അവസാനിച്ചില്ല. ഹൗസ് ഓഫ് യെസ് സഹസ്ഥാപകന്‍ കെയ് ബുര്‍കെ മറുപടി അയച്ചു.
ദൈവങ്ങളെ ഉപയോഗിച്ചുള്ള ആ ബാത്ത്‌റൂമിന്റെ സൃഷ്ടാവും ഉത്തരവാദിയും താനാണെന്ന് അറിയിച്ച് കൊണ്ടാണ് കെയ് മറുപടി നല്‍കിയത്. മുറി അലങ്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി പഠിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ശക്തമായ വാക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം ആ ബാത്ത്‌റൂമിന്റെ ചുമരുകള്‍ ഇടിച്ച് തകര്‍ത്ത് പുതിയ ഡിസൈന്‍ നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ പെയിന്റ് അടിച്ച് മറയ്ക്കാനും തയ്യാറാണ്. അങ്കിതയുടെ വിശദമായ മെയില്‍ രണ്ടുവട്ടം വായിച്ച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കിയെന്നും കെയ് അറിയിച്ചു.
വിദ്യാര്‍ത്ഥികളെ വീട്ടുജോലിക്കും, സ്വന്തം പണികള്‍ക്കും നിയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് മിസോറി-കാന്‍സാസ് സിറ്റി യൂണിവേഴ്‌സിറ്റി ഫാര്‍മസി പ്രൊഫസര്‍ അഷിം മിത്രയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വീട്ടിലെ പുല്ല് വെട്ടാനും, വളര്‍ത്തുനായ്ക്കളെ നോക്കാനും, ചെടികള്‍ക്ക് വെള്ളമൊഴിക്കാനും വരെ അഷിം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പ്രൊഫസര്‍ തള്ളുകയാണ്. തന്റെ ജീവിതം ആധുനിക അടിമത്തമായാണ് അനുഭവപ്പെട്ടതെന്ന് യുകെഎംസിയിലെ മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാമേഷ് കുച്ചിമാഞ്ചി വെളിപ്പെടുത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പ്രധാനമായും ചൂഷണം ചെയ്യുന്നത്. പണിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിന് പുറമെ വിസയും റദ്ദാക്കും.
അതേസമയം അഷിം മിത്രയുടെ ഈ ചൂഷണത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്കും അറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുമ്പോള്‍ കാര്യമാക്കാതെ തള്ളിയ അധികൃതര്‍ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കി. യൂണിവേഴ്‌സിറ്റിക്ക് ഗവേഷണത്തിന്റെ പേരില്‍ വന്‍തുകകള്‍ വാങ്ങിനല്‍കുന്ന വിജകരമായ അധ്യാപകരില്‍ ഒരാള്‍ കൂടിയാണ് അഷിം. ഇയാളുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ ജീവിതം താറുമാറുമെന്ന് ഭയന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യങ്ങള്‍ അനുസരിച്ച് പണിയെടുത്തിരുന്നത്.
വലിയ സ്വാധീന ശക്തിയുള്ളതിനാല്‍ പരാതി ഒരിക്കലും പുറത്ത് വന്നിരുന്നില്ല. സഹജീവനക്കാരുടെയും അവസ്ഥ ഇതായിരുന്നു. ഇതാണ് അഷിം വീട്ടുജോലിക്കായി ചൂഷണം ചെയ്ത് പോന്നിരുന്നത്.