Latest News

സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും. ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദില്‍.

തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്‍റെ മത്സരം. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം തന്‍റെ തട്ടകമല്ലെന്ന നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിൽ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.

പള്ളിത്തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സ്വീകരിക്കാൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂർ പള്ളിത്തർക്കം പരിഹരിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച തുടരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്ത് നിന്നും 3 പേർ വീതമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കോട്ടയം∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ കെ.കുമാരി ദേവി (75) നിര്യാതയായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളാൽ കഴിഞ്ഞ 2 വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പിൽ.

മക്കൾ: ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാർ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംഎൽഎ. ഉത്തർപ്രദേശിൽ നിന്നുള്ള സുരേന്ദ്ര സിംഗാണ് അശ്ലീല പരാമർശം നടത്തി വിവാദത്തിലായിരിക്കുന്നത്. ബോജ്പുരി നടിയും നർത്തികയുമായ സ്വപ്ന ചൗധരിയെ സോണിയ ഗാന്ധിയോട് ഉപമിച്ചാണ് പരാമർശം. സ്വപ്ന കോൺഗ്രസിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു.

സ്വപ്നയ്ക്കും സോണിയയ്ക്കും ഒരേ തൊഴിലാണെന്നും രാഹുലിന്‍റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണമെന്നുമായിരുന്നു പരാമർശം. നർത്തകിമാരെ രാഷ്ട്രീയക്കാരായി അംഗീകരിക്കില്ല. രാഹുലിന് രാഷ്ട്രീയക്കാരിൽ വിശ്വാസം നഷ്ടമായതുകൊണ്ടാണ് നർത്തകിയെ കൂട്ടുപിടിക്കുന്നത്. രാഹുൽ സ്വപ്നയെ വിവാഹം കഴിക്കണം. അമ്മയുടെ അതേ തൊഴിലും സംസ്ക്കാരവും ഉള്ള വ്യക്തിയാകുമ്പോൾ ജീവിതം സന്തോഷകരമായിരിക്കുമെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കടുത്തവിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീവിരുദ്ധമായ പരാമാർശമാണ് സുരേന്ദ്ര സിംഗ് നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാൾ നഴ്സ് ആണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള ഇഞ്ചക്ഷൻ നൽകിയതിനാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. മീററ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശ്വാസ തടസത്തെത്തുടർന്ന് മാർച്ച് 21 നാണ് യുവതി നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. അവിടെ വച്ച് നഴ്സ് യുവതിക്ക് മയങ്ങാനുളള ഇഞ്ചക്ഷൻ നൽകി. തുടർന്ന് മൂന്നുപേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബോധം കിട്ടിയപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി സഹായത്തിനായി അലറി വിളിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവ് ഐസിയുവിൽ ഓടിയെത്തിയപ്പോഴേക്കും കുറ്റവാളികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയാഷു (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ തുടങ്ങാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കിങ്സ് XI പഞ്ചാബാണ് ആദ്യ മത്സരത്തിൽ രാജസ്ഥാന്റെ എതിരാളികൾ. ജയം മാത്രം മുന്നിൽ കണ്ട് പഞ്ചാബും ഇറങ്ങുന്നതോടെ മത്സരം വാശിയേറിയതാകുമെന്നുറപ്പാണ്. രാജസ്ഥാന്റെ തട്ടകത്തിൽ രാത്രി എട്ട് മണിയ്ക്കാണ് മത്സരം.

വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആ മാറ്റം വ്യക്തമാവുകയും ചെയ്യും. പ്രധാനമാറ്റം ജെഴ്സി തന്നെയാണ്. യുവത്വത്തിന്റെ കരുത്തുമായി തന്നെയാണ് ഇത്തവണയും രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒപ്പം പരിചയസമ്പന്നരായ ഒരുപിടി വിദേശ താരങ്ങളും. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ് ടീമിന്റെ നായകൻ. ഓസിസ് താരം സ്റ്റിവ് സ്‌മിത്തിന്റെ മടങ്ങിവരവും ടീമിന് പ്രതീക്ഷ നൽകുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലൂടെ കന്നി കിരീടം ലക്ഷ്യമിടുന്ന മറ്റൊരു ടീമണ് കിങ്സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്‌ലും ഡേവിഡ് മില്ലറുമാണ്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.

അധികാരത്തിൽ എത്തിയാൽ രാജ്യത്ത് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. കോൺഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തുവരിനിരിക്കെ ഇന്ന് പത്രസമ്മേളനം വിളിച്ചാണ് രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 6000 രൂപ മുതൽ 12,000 രൂപ വരെ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടം എന്നാണ് ഇതിനെ രാഹുൽ വിശേഷിപ്പിച്ചത്.
പാവപ്പെട്ടവർക്ക് 72,000 രൂപ വീതം വാർഷിക വരുമാനം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതിയെന്ന് എ ഐ സി സി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഞ്ചു കോടി കുടുംബങ്ങൾക്കും 25 കോടി വ്യക്തികൾക്കും നേരിട്ട് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
എന്നാൽ വയനാട്ടിൽ മത്സരിക്കുന്നതുൾപ്പടെ മറ്റൊരു ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയില്ല. മിനിമം വേതനം എന്ന വിഷയത്തിൽ മാത്രം ഊന്നിയാണ് അദ്ദേഹം സംസാരിച്ചത്.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന പൃഥ്വിയുടെ ചോദ്യത്തിന് ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവീനോ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്.

സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം.ടി.യുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ െചയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.’- മമ്മൂട്ടി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വ‌ലിയ കോടീശ്വരനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വീട് തന്നെ വലിയ അദ്ഭുതമാണ്. ഇപ്പോഴിതാ അതിനൊപ്പം കൗതുകമാവുകയാണ് അദ്ദേഹത്തിന്റെ വാഹനശേഖരം. ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ… വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്ന ഭാഗ്യമാണ് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്ക് ലഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം. ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദർശനം. ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.

 

Copyright © . All rights reserved