Latest News

തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.

സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.

 

ദൃശ്യങ്ങൾ കടപ്പാട് : വെട്ടം

ദുബായിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ഏർപ്പെടുത്താനിരിക്കുന്ന ഫീസ് വർധനയിൽ നിയന്ത്രണം. അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധന. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

വരുന്ന അധ്യായന വർഷം ദുബായിലെ സ്കൂൾ ഫീസ് നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഫീസ് നിരക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് പരമാവധി 4.14% വരെ ഫീസ് വർധിപ്പിക്കാം.

നിലവാരം നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാം. ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്നത്. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. കഴിഞ്ഞവർഷം ഫീസ് വർധന ഉണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗൺസിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കള്ളില്‍ വ്യാപക മായം ചേര്‍ക്കല്‍. കഞ്ചാവിന്റെ അംശം കണ്ടെത്തിയതോടെ 22 ഷാപ്പുകള്‍ക്ക് പൂട്ടു വീണു. ആലപ്പുഴയിലെ ഷാപ്പുകളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം.

സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര ഭാഗങ്ങളിലെ ഷാപ്പുകളാണ് പൂട്ടിച്ചത്. ഒക്ടോബറില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിലാണ് മായം ചേര്‍ക്കല്‍ കണ്ടെത്തിയത്.

കള്ള് ഉത്പാദനം കുറഞ്ഞിരുന്ന സമയത്തെ സാംപിളുകളില്‍ നിന്നുള്ള പരിശോധന ഫലമാണിത്. അതുകൊണ്ട് തന്നെ അതതു പ്രദേശങ്ങളില്‍ നിന്ന് എത്തിച്ച കള്ളിലാണോ പുറത്ത് നിന്ന് കൊണ്ടു വന്ന കള്ളിലാണോ കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്ന് വ്യക്തമല്ല. ഷാപ്പുകളുടെ ലൈസന്‍സികളുടേയും വില്‍പ്പനക്കാരുടേയും പേരില്‍ കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

കള്ള് ഷാപ്പുകളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലയിലെ എക്സൈസ് അധികൃതര്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്.

വീട്ടിൽനിന്നു പൊടുന്നനെ കാണാതായ ഗർഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കനാലിൽനിന്നു കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ഭക്ര കനാലിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന അവർ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. ഭർത്താവും കാമുകിയും ചേർന്നാണു കൊലപാതകത്തിനു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.

രൺവീത് കൗറിന്റെ ഭർത്താവ് ജസ്പ്രീതിന് ഓസ്ട്രേലിയയിൽ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേത്തുടർന്നു ജസ്പ്രീത്, കാമുകി കിരൺജീതുമായി ചേർന്നു കൊലയ്ക്കുള്ള പദ്ധതി തയാറാക്കി അവരെയും പഞ്ചാബിലേക്ക് അയച്ചു. കിരൺജിത്തും വിവാഹിതയാണ്.

മാർച്ച് 14നാണു മാതാപിതാക്കളെ കാണാൻ രൺവീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഭാര്യയും ഭർത്താവും പരസ്പരം ഫോൺ വിളിക്കുക പതിവായിരുന്നു. ഇത്തരത്തിൽ വിഡിയോ കോൾ വിളിക്കുന്നതിനിടയ്ക്കു രൺവീത് പുറത്തേക്കു പോയെന്നും തുടർന്നാണു കാണാതായതെന്നും രൺവീത്തിന്റെ സഹോദരൻ പറഞ്ഞു. പുറത്തുപോയപ്പോൾ രൺവീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.

കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരൺജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്. കിരൺജിത്, സഹോദരിയുടെയും ബന്ധുവിന്റെയും സഹായത്തോടെ രൺവീത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരൺജിത്, സഹോദരി തിരഞ്ചീത് കൗർ, ബന്ധു സന്ദീപ് സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരൺജിത്തിനെയും ഓസ്ട്രേലിയയിൽ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.

ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണ്ണൻ എന്ന ആനയാണ് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.

ചങ്ങലയിൽ കെട്ടിയ ആന നിൽക്കാനാകാതെ താഴെ ഇരുന്നു. ഇതുകണ്ട് ഒരു പാപ്പാൻ ആനയെ വലിയ വടികൊണ്ട് കുത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, മറ്റൊരു പാപ്പാൻ പുറകിൽ നിന്നും ആഞ്ഞടിച്ചു. ആന വേദന സഹിക്കാൻ വയ്യാതെ തളർന്ന് കിടന്നിട്ടും ദ്രോഹം തീർന്നില്ല. കിടന്ന ആനയുടെ പുറകിൽ തൊലിപൊട്ടുന്ന വിധം പിന്നെയും അടിച്ചു. മതി ചത്തുപോകുമെന്ന് വിഡിയോയിൽ ഇവർ പറയുന്നത് കേൾക്കാം. എന്നിട്ടും അടി തുടർന്നുകൊണ്ടിരുന്നു.

നിരവധി പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചിരിക്കുന്നത്.

 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര.

അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം ദീപ നിശാന്ത് ഫോണില്‍ വിളിച്ചു മകളാണെന്ന് പറയരുതെന്ന് പറഞ്ഞുവെന്ന് അനില്‍ അക്കര വെളിപ്പെടുത്തി. പൊലീസുകാരന്റെ മകളാണ് എന്ന് പറയുന്നതിലുള്ള നാണക്കേടാകും അവര്‍ക്ക്.

രമ്യ ഹരിദാസിനെ ജാതീയമായി ആക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആലത്തൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി നല്‍കി.

കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്ത്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് വീണ്ടും രംഗപ്രവേശം. പി.കെ.ബിജു എം.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് അധ്യാപികയുടെ രണ്ടാം വരവ്.

പതിനേഴ് വർഷങ്ങൾക്കു മുൻപ് പൃഥിരാജ് എന്ന പുതുമുഖനടൻ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ നിമിത്തമായൊരു സംവിധായകനുണ്ട്, ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രവാക്യങ്ങൾ രചിച്ച ഫാസിൽ. വർഷങ്ങൾക്കിപ്പുറം അതേ യുവനടൻ വളർന്ന് സൂപ്പർ സ്റ്റാർ പദവിയോളം കയ്യെത്തിതൊട്ടതിനു ശേഷം എന്നും മനസ്സിൽ കൊണ്ടുനടന്ന സംവിധാനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ എന്ന ചിത്രം പൃഥിരാജ് നാളെ മലയാളികൾക്കു മുന്നിലേക്ക് എത്തിക്കുമ്പോൾ അതൊരു തരത്തിൽ സംവിധായകൻ ഫാസിലിനു കൂടിയുള്ള ഗുരുദക്ഷിണയാണെന്നു പറയാം. സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ഗുരുവിനെയും ചേർത്തുപിടിച്ചുകൊണ്ടാണ് പൃഥിരാജ് തന്റെ ആദ്യ സംവിധാനചിത്രം മലയാളികൾക്ക് സമർപ്പിക്കുന്നത്.

കാലം തനിക്കായി കാത്തുവച്ച ചില കൗതുകനിമിഷങ്ങൾക്കു മുന്നിൽ അഭിമാനത്തോടെയും സന്തോഷത്തോടെയും നിൽക്കുകയാണ് സംവിധായകൻ ഫാസിൽ. ‘ലൂസിഫറി’ന്റെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ ‘ലൂസിഫറി’നെ കുറിച്ചുള്ള പ്രതീക്ഷയിലും ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലുമായിരുന്നു അദ്ദേഹം. “അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്നു പറയാൻ മാത്രം വലിയൊരു വേഷമൊന്നുമല്ല, ചെറിയൊരു റോളാണ്. എന്നാലും ‘ലൂസിഫറി’ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” ഫാസിൽ പറഞ്ഞു.

“വർഷങ്ങൾക്കു മുൻപ് പൃഥിരാജിനെ ഞാൻ ഇന്റർവ്യൂ ചെയ്തതാണ്, എന്റെ ഒരു സിനിമയ്ക്കു വേണ്ടി. ആ സബ്ജെക്ട് പക്ഷേ നടക്കാതെ പോയി. പിന്നീട് സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ എന്നോട് പൃഥിരാജിനെ കുറിച്ചു ചോദിച്ചു. ആ കുട്ടി നന്നായി വരും, നല്ല ആർട്ടിസ്റ്റാവുമെന്ന് ഞാൻ പറഞ്ഞു. അതിനു ശേഷമാണ് രഞ്ജിത്ത് പൃഥിരാജിനെ നന്ദനത്തിൽ കാസ്റ്റ് ചെയ്യുന്നത്,” അദ്ദേഹം ഓർത്തെടുക്കുന്നു.

” കാലമേറെ കഴിഞ്ഞപ്പോൾ പൃഥിരാജ് ഒരിക്കൽ വീട്ടിൽ കയറി വന്നിട്ട് എന്റെ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യണം എന്നു പറഞ്ഞു. അവനോട് പറ്റില്ലെന്നു പറയുന്നതെങ്ങനെ? ഞാനാലോചിച്ചപ്പോൾ മോഹൻലാലുമുണ്ട് ചിത്രത്തിൽ. ലാലിനൊപ്പം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ടിൽ’​ അഭിനയിച്ചിട്ട് 35 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ലാൽ ഉണ്ടെന്നു കേട്ടപ്പോൾ ഒരു കൗതുകവും കൂടിയായി. അങ്ങനെയാണ് ലൂസിഫറിലെത്തുന്നത്,” ഫാസിൽ കൂട്ടിച്ചേർത്തു.

” പൃഥിരാജ് വളരെ ഇൻവോൾവ്ഡ് ആയിരുന്നു ‘ലൂസിഫറി’ൽ. ഞാനൊരു സംവിധായകൻ എന്ന നിലയിൽ നിരീക്ഷിക്കുമ്പോൾ, പൃഥിയുടെ സ്റ്റൈൽ ഓഫ് ടേക്കിംഗ് ഒക്കെ നല്ലതാണ്. സ്ക്രിപ്റ്റ് കൂടെ സപ്പോർട്ട് ചെയ്താൽ ഇത് വലിയൊരു പടമായി മാറും എന്നാണ് എനിക്ക് അന്ന് തോന്നിയത്, ട്രെയിലർ കാണുമ്പോഴും ആ പ്രതീക്ഷയുണ്ട്,” പൃഥിരാജിലെ സംവിധായകനെ ഫാസിൽ നിരീക്ഷിക്കുന്നത് ഇങ്ങനെ.

‘ലൂസിഫറി’ൽ മാത്രമല്ല പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാറി’ലും ഫാസിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശന്റെ സ്നേഹപൂർവ്വമുള്ള ക്ഷണമാണ് തന്നെ ‘മരക്കാറി’ലെത്തിച്ചതെന്നും ഫാസിൽ പറഞ്ഞു. “ലൂസിഫറിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷമാണ് പ്രിയൻ വിളിച്ചത്. ‘ലൂസിഫറി’ലെ എന്റെ പോർഷൻ പ്രിയൻ എടുത്തുകണ്ടെന്നു തോന്നുന്നു. ‘മരക്കാറി’ൽ അഞ്ചാറു ദിവസത്തെ വർക്ക് ഉണ്ടായിരുന്നു. ‘മരക്കാർ’ തിയേറ്ററുകളിലെത്താൻ ഇനിയും സമയം എടുക്കും.”

.കൂടുതൽ സിനിമകളിൽ ഇനിയും പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോ?

അഭിനയിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. പക്ഷേ, മലയാളത്തിൽ ഇറങ്ങുന്ന സിനിമകളൊക്കെ ജനം കാണും മുൻപെ തിയേറ്ററുകളിൽ നിന്നും പോവുന്ന ഒരു അവസ്ഥയല്ലേ നിലവിലുള്ളത്. നൂറു പടങ്ങൾ ഇറങ്ങിയാൽ 97 പടങ്ങളും ആളുകൾ കാണും മുൻപ് തിയേറ്ററുകളിൽ നിന്നും പോവുകയാണ്. മലയാളസിനിമയിൽ ഒരു ട്രെൻഡോ ട്രെൻഡ് മേക്കറോ വരണം, തുടർച്ചയായി ഹിറ്റ് പടങ്ങൾ വരണം, അപ്പോൾ മാത്രമേ ഈ അവസ്ഥ മാറൂ. നിങ്ങൾ മാധ്യമങ്ങൾ തന്നെ ഒരു സെൻസസ് എടുത്തു നോക്കൂ, തിയേറ്ററിൽ ആള് കയറാതെ, കളിക്കാൻ പറ്റാതെ പോവുന്ന പടങ്ങളുടെ എണ്ണം എത്രയോ കൂടുതലാണ്. അതിന്റെ പാർട്ട് ആവേണ്ട എന്നാഗ്രഹിക്കുന്നുണ്ട്.

പി.സി.ജോര്‍ജ് നയിക്കുന്ന ജനപക്ഷം എന്‍ഡിഎയിലേക്ക്. മുന്നണി പ്രവേശം സംബന്ധിച്ച് പി.സി.ജോര്‍ജ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി. ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് അറിയിച്ചു. മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

എൻഡിയുമായുള്ള ചർച്ചകൾ ഏറെ മുന്നോട്ട് പോയി. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിക്ക് അനൂകൂലനിലപാട് പി.സിജോർജ് സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് പ്രവേശനത്തിന് പി.സി.ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാൽ നേതാക്കൾ അനുകൂലനിലപാട് സ്വീകരിച്ചിരുന്നില്ല. സോണിയ ഗാന്ധിയെ കാണാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.

15 വർഷം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം നിന്ന താരമാണ് ജോജു . അതൊന്നുമൊരു സംഭവമല്ലെന്ന മട്ടിൽ ചിരിക്കുന്നു ജോസഫ് ജോർജ് എന്ന ജോജു. ആ വിശ്വാസത്തിന്റെ തിളക്കമാണ് ജോജു ആദ്യമായി നായകനായ ‘ജോസഫ്’ എന്ന ചിത്രം. റോളുകൾ പലതായിരുന്നു ഈ സിനിമയിൽ ജോജുവിന്. നായകനാകുന്നതിനൊപ്പം ‘പണ്ട് പാടവരമ്പത്തിലൂടെ’ എന്ന പാട്ട് പാടി ഗായകനുമായി. സിനിമയുടെ നിർമാതാവും ജോജു തന്നെ.

ചങ്കു കൊടുത്തു സ്നേഹിച്ചാൽ ചതിക്കില്ല സിനിമ എന്ന വിശ്വാസം മാത്രമാണ് ജോജു ജോർജ് എന്ന മനുഷ്യന്റെ ഏറ്റവും വലിയ ക്യാപിറ്റൽ. ജോസഫിന്റെ വിജയപതാകയ്ക്ക് പിന്നാലെ ഇനിയും അണിയണിയായി വരുന്നുണ്ട് കുറെ സിനിമകൾ. കാണാൻ പോകുന്ന പൂരത്തിന് ട്രെയിലർ വേണ്ട എന്ന അഭിപ്രായമാണ് ജോജുവിന്. ‘ആ സസ്പെൻസ് അങ്ങനെ തന്നെയിരിക്കട്ടെ’ എന്ന ആമുഖത്തോടെ ആൾക്കൂട്ടത്തിൽ നിന്ന് നായകനും നിർമാതാവുമായി മാറിയ കഥയുടെ വാതിൽ തുറക്കുന്നു

ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ വല്ലാത്ത ധൈര്യമാണെനിക്ക്. അങ്ങനെ ഒരു തീരുമാനമെടുത്താൽ പിന്നെ, ആരു പറഞ്ഞാലും മാറില്ല. പരാജയപ്പെട്ടാല്‍ സങ്കടവുമില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ആ ധൈര്യമൊട്ടില്ല താനും. അതിനെ ധൈര്യം എന്നു വിളിക്കണോ ഇഷ്ടത്തിന്റെ ബലം എന്നു പറയണോ എന്നെനിക്കറിയില്ല.</p>

<p>‘ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വർധന ഉണ്ടാകാം. നടൻ എന്ന നിലയിൽ വളർന്നോ എന്നൊന്നുമറിയില്ല. 100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്ത് ‘ജോസഫ്’ കണ്ടു വിളിച്ചു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നപ്പോൾ അവനെന്നെ ഇഷ്ടമായിരുന്നില്ലത്രേ. ഞാനൊരു വൃത്തികെട്ടവനാണെന്നും ഡയലോഗ് തട്ടിയെടുക്കുമെന്നും സ്വന്തം കാര്യം മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും പലരോടും പറഞ്ഞിരുന്നു പോലും. അവന്‍ വളരെ ഇമോഷനലായി; ‘അളിയാ സിനിമ കണ്ടു. നീ അഭിനയത്തെ ഇത്ര ആത്മാർഥമായാണ് കാണുന്നതെന്ന് ഇപ്പോഴാ മനസ്സിലായത്. ഞാന്‍ നിന്നെക്കുറിച്ച് വളരെ മോശമായിട്ട് പലതും പറഞ്ഞിട്ടുണ്ട്. ക്ഷമിക്ക്്’ എന്നു പറഞ്ഞപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു’’.

ഞാനെന്റെ മരണം കണ്ടുനിന്നവനാണ്. ആരെങ്കിലും വിശ്വസിക്കുമോ’- നടൻ ജോജുവിന്റെ വാക്കുകളാണ്. പതിനഞ്ച് വർഷം മുൻപ് നടന്ന സംഭവത്തെപ്പറ്റി പ്രമുഖ സ്ത്രീ പക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജു മനസ്സുതുറന്നത്.

‘എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓർമയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.’

‘നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.’

‘പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.’

‘അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നത്.’

Copyright © . All rights reserved