അലാസ്‌ക: അലാസ്‌കയില്‍ വാഹനാപകടത്തില്‍ മുന്‍ എംപിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ്. മൂര്‍ത്തി(76) ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവര്‍ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂര്‍ത്തി എന്നിവരും മരിച്ചു. യു.എസിലെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് അലുംനി മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
ഒക്ടോബര്‍ ഒന്നിന് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വെങ്കിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിന്‍, ഭാര്യ ഫെലീഷ്യ എന്നിവര്‍ക്കും പരിക്കുണ്ട്.
മൂര്‍ത്തി വിശാഖപട്ടണത്തില്‍നിന്നു രണ്ടു തവണ (1991, 1999) ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മൂര്‍ത്തി. വിശാഖപട്ടണം ഗാന്ധി യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ കൂടിയാണിദ്ദേഹം. 1991 ല്‍ ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂര്‍ത്തിക്ക് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.
ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും കിമോ പോളും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും അതും വിന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല. ചേസ് 53ഉം പോള്‍ 47ഉം റണ്‍സെടുത്തു. 17 റണ്‍സുമായി ബിഷു പുറത്താകാതെ നിന്നു.
അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ബ്രാത്ത് വെയ്ത്തിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. പിന്നീട് പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. പോളി (1) ഹോപ്പ് (10) ഹിറ്റ്മേയര്‍ (10), ആമ്പിസ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ താരം പൃഥി ഷായ്ക്കും നായകന്‍ വിരാട് കോഹ്ലിയ്ക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി സെഞ്ച്വറി സ്വന്തമാക്കിയ മത്സരത്തില്‍ 649ന് ഒന്‍പത് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ജഡേജ പുറത്താകാതെ 100 റണ്‍സ് സ്വന്തമാക്കി. 132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.
രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്സുകള്‍. അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
230 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കമാണ് കോഹ്ലി തന്റെ ഇരുപത്തി നാലാം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ലെവിസിന്റെ പന്തില്‍ ബിഷു പിടിച്ചാണ് 139 റണ്‍സുമായി കോഹ്ലി പുറത്തായത്. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അരികില്‍ വീണ പന്ത് 92 റണ്‍സ് സ്വന്തമാക്കി. 84 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് പന്ത് അതിവേഗം 92ലെത്തിയത്.
നേരത്തെ ഒന്നാം ദിവസം പൃഥി ഷായുടെ അരങ്ങേറ്റ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചിരുന്നു. സ്‌കോര്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ അടികിട്ടി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്ത്. പിന്നീടാണ് പ്രിഥി ഷായും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 206 റണ്‍സ് നേടിയശേഷമാണ് 86 റണ്‍സുമായി പൂജാര പുറത്തായത്. ഷെര്‍മന്‍ ലൂയിസിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായും പുറത്തായി. പത്തൊമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സെടുത്ത പ്രിഥ്വി ദേബേന്ദ്ര ബിഷുവിന്റെ പന്തില്‍ ബിഷുവിന് തന്നെ പിടികൊടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി രഹാനെ 41 റണ്‍സെടുത്തു.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി. ഉടൻ തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ തന്നെ റിമാൻഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.
അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകും. ഇതിനുള്ള തയ്യാറെടുപ്പുകൾ അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.
ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിച്ചിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.
താനൂരിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്രതി ആക്രമിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകൾ ഉണർന്നതോടെ പ്രതി പുറത്തേക്ക് ഓടി. തുടർന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയശേഷമാണ് സൗജത്ത് കത്തികൊണ്ട് വെട്ടിയും വരഞ്ഞും സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു.
വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഫോൺ വിളികൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.
തലയ്ക്കടിച്ചും കഴുത്തറത്തുമാണ് കൊല നടത്തിയിരിക്കുന്നത്. താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സൗജത്തി(27)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകൻ താനൂർ ഓമറ്റപ്പുഴ സ്വദേശി ബഷീർ(40) കൊലപാതകത്തിനുശേഷം ദുബായിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം നടത്താൻ ബഷീറിനെ സഹായിച്ച സുഹൃത്ത് സുഫിയാനെ (21) താനൂർ പൊലീസ് കാസർകോട്ടുനിന്നു പിടികൂടി
വീട്ടിനുള്ളിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ വ്യാഴാഴ്ച പുലർച്ചെയാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോയശേഷം മരണം ഉറപ്പിക്കാൻ സവാദിന്റെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് വെട്ടുകയും വരയുകയും ചെയ്തത് സൗജത്ത് ആണെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പിൻവാതിൽ തുറന്നിട്ടതും ഇവരാണ്. സൗജത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഫിയാനാണ്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു കണ്ടെടുത്തു.
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് തന്ത്രി കുടുംബവുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ശബരിമലയിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാടിലേക്ക് എത്തിയത്. വിശ്വാസികള്‍ക്ക് മുറിവേറ്റതിനാലാണ് വലിയ തോതിലുള്ള പ്രതിഷേധം ഇക്കാര്യത്തില്‍ ഉയരുന്നതെന്നും വിലയിരുത്തലുണ്ട്. ഇതിനു ശേഷമാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരെ ചര്‍ച്ചക്കായി തിരുവനന്തപുരത്തെത്താന്‍ മന്ത്രി കടകംപള്ളി ക്ഷണിച്ചത്.
ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും പങ്കെടുക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാല്‍ അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സര്‍ക്കാര്‍ ഇവരെ ബോധ്യപ്പെടുത്തും. വിധി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വന്തം ലേഖകൻ…
ചങ്ങനാശേരി തെങ്ങണ മെയിൻ ജംക്ഷനിലാണ് അതിദാരുണ അപകടം നടന്നത്. പുതുപ്പള്ളിൽ കുന്നുംപുറം സാജുവിന്റെയും അനിതയുടെയും മകൻ ജിത്തു (22 ) വയസ്സ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.തെങ്ങണ്ണയിൽ നിന്നും മണ്ണാർക്കാട് ബൈപാസ് റോഡിൽ പെറുതുരുത്തി ഭാഗത്തുനിന്നും എത്തി സിന്ഗ്നൽ കത്ത് കിടന്ന വാഹങ്ങൾ അന്ന് അപകടത്തിൽപെട്ടത്. സിഗ്നൽ ലഭിച്ചതോടെ ഒരുമിച്ചെടുത്ത രണ്ടു വാഹനങ്ങളും ബസ് ചങ്ങനാശേരി ഭാഗത്തേക്കും ഇടതു വശത്തുള്ള ബൈക്ക് കോട്ടയം ഭാഗത്തേക്കും പോകുന്നതിനു ശ്രമിച്ചപ്പോൾ ആണ് അപകടം സംഭവിച്ചത് . ജിത്തു ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബസിനടിയിലേക്കു ബൈക്കുമായി വീണ ജിത്തുവിന്റെ ശരീരത്തിൽ കുടി ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബൈക്കിനു പുറകിൽ ഇരുന്നുസഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ചുവീണു അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇരുവരെയും ഉടൻ ചെത്തിപ്പുഴ സ്വാകാര്യ ആശുപത്രിയിലും, ഗുരുതര പരുക്കിനെ തുടർന്ന് ജിത്തുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയിൽ മരണപ്പെടുകയായിരുന്നു . ഇലക്ട്രിക്കൽ ജോലി ചെയ്തു വന്നിരുന്ന ജിത്തു വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം. അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോള്ളം വാഴൂർ റോഡിൽ ഗതാഗത തടസം നേരിട്ടു. ചങ്ങനാശേറിയിൽ നിന്നും ഫയർ ഫോഴ്‌സ് തൃക്കൊടിത്താനം പോലീസും സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..
താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു. മുഖ്യപ്രതിയായ താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീർ കൊലപാതത്തിന് ശേഷം വിദേശത്തേക്ക് കടന്നു.
ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയായ സവാദ് കൊല്ലപെട്ടത്. കൊലപാതകം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.
കാമുകൻ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കിയ അബ്ദുള്‍ ബഷീര്‍, കത്തിയെടുത്ത് കഴുത്തറത്ത് സവാദിന്‍റെ മരണം ഉറപ്പിച്ചു.
വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും സൗജത്ത് പൊലീസിനോട് സമ്മതിച്ചു. അബ്ദുൾ ബഷീറുമായി സൗജത്തിന് ഏറെക്കാലമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും വീട്ടുകാർ ഇടപ്പെട്ട് പല തവണ സംസാരിച്ചിട്ടും പിൻമാറിയില്ലെന്നും സവാദിന്‍റെ ബന്ധുക്കൾ പറഞ്ഞു.
മംഗളുരു വിമാനത്താവളം വഴി കേരളത്തിലെത്തിയ അബ്ദുൾ ബഷീർ കൊലപാതത്തിന് ശേഷം അതേ വിമാനത്താവളം വഴി തിരിച്ച് വിദേശത്തേക്ക് തന്നെ കടന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സൗജത്തിന്‍റെ കൊലപാതകത്തിന് വാഹനം വിട്ടുകൊടുത്ത അബ്ദുൾ ബഷീറിന്‍റെ സുഹൃത്ത് സൂഫിയാന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.
നഗരത്തിൽ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് റോഡിലേക്ക് തകര്‍ന്നുവീണ് മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗൾവാർ പെത്ത് മേഖലയിലെ ഷാഹിർ അമർ ഷെയ്ക്ക് ചൗക്ക് ജംഗ്ഷനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. അപകടത്തിൽ നിരവധി അഞ്ച് ഒാട്ടോ റിക്ഷയും നാല് ഇരു ചക്രവാഹനങ്ങളും തകര്‍ന്നു.
റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള പരസ്യ ബോര്‍ഡാണ് തകർന്ന വീണത്. ഈ പരസ്യ ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേക്കും പുനൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചു റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടകരമായ സാഹചര്യത്തിലായിരുന്നു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
അപകടത്തിൽ മരിച്ച ഷംറാവു കസർ (70), ഷംറാവു ധോത്രി (48), ശിവജി പർദേശി (40) എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ന്യൂസിലന്‍ഡില്‍ പ്രാണവായു വില്‍പനയ്ക്ക് എത്തി. നാല് കുപ്പിക്ക് വില 100 ഡോളര്‍, ഏതാണ്ട് 7,350 രൂപ. ഓക്ക് ലാൻഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളോടെയുളള കുപ്പികളിലാണ് ശുദ്ധവായു വില്‍ക്കപ്പെടുന്നത്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നത്.
കുപ്പികളിലുള്ള ശുദ്ധവായുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 ഡോളര്‍ ഓഫറോടെയുളള ടിന്നുകളിലാക്കിയ ശുദ്ധവായുവിന്റെ ചിത്രം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകനായ ഡാമിയന്‍ ക്രിസ്റ്റി ട്വിറ്ററിലൂടെ പങ്ക് വെച്ചു.
അഞ്ച് ലിറ്ററിന്റെ ടിന്നുകള്‍ 34.50 ഡോളര്‍ വിലയ്ക്കും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ലോകമെമ്പാടും ശുദ്ധവായു വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡിന്റെ പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിച്ചതെന്ന്’ കുപ്പിയുടെ പുറത്ത് കുറിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നതെന്ന് കിവിയാന കമ്പനിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ നാഗരികത തൊട്ടുതീണ്ടാത്തവയാണെന്നും മനുഷ്യവാസം നൂറ് കണക്കിന് കി.മീറ്റര്‍ അകലെയാണെന്നും കമ്പനി അവകാശപ്പെടുന്നു.