മെല്‍ബണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്ട്രേലിയയെ 137 റണ്‍സിന് തകര്‍ത്തു. ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യജയം. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 261 റണ്‍സിന് പുറത്തായി. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. പരമ്പരയില്‍ ഇന്ത്യ 2–1 ന് മുന്നിലായി.
ഗവാസ്കര്‍, കപില്‍ദേവ്, ഗാംഗുലി, ധോണി… ഇന്ത്യയുടെ ഇതിഹാസ നായകന്മാര്‍ കൊതിച്ച നേട്ടം കോഹ്‌ലിപ്പട എറിഞ്ഞു വീഴത്തി. ഇന്നുവരെ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ അഭിമാനത്തിനുമേലേറ്റ ക്ഷതം. കനത്ത മഴ ജയത്തിലേക്കുള്ള കാത്തിരിപ്പ് വൈകിച്ചു. മഴ മാറി മാനം തെളിഞ്ഞതോടെ കങ്കാരുപ്പടയുടെ തോല്‍വി ഭാരം കുറയ്ക്കാനിറങ്ങിയ കമ്മിന്‍സിനെ 63 റണ്‍സിന് പുറത്താക്കി ബുംറ ഇന്ത്യയെ ജയത്തോടടുപ്പിച്ചു
”അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. വിജയത്തിൽ നിർണായകപങ്ക് വഹിച്ച ജസ്പ്രീത് ബുംറയുടെ കാര്യം എടുത്തുപറയേണ്ടിരിക്കുന്നു. എല്ലാ ഫോർമാറ്റിലും ബുംറ കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ മികച്ച താരങ്ങളിലൊരുവൻ തന്നെ.” ടീം മികവിനെ പുകഴ്ത്തുമ്പോഴും ഈ ഇരുപത്തിയഞ്ചുകാരന്റെ പ്രയത്നത്തെ ക്രിക്കറ്റ് ആരാധകരും വിട്ടുകളയുന്നില്ല.
‘നമ്പര്‍ വണ്‍ ബോളര്‍’ എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാക്ക് ബുംറയെ വിശേഷിപ്പിച്ചത്. ലക്ഷ്മണ്‍, ഡാമിയന്‍ മാര്‍ട്ടിന്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരും ബുംറയുടെ ബൗളിങ്ങിനെ വാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബോക്സിങ് ഡേ ടെസ്റ്റിലെ പ്രകടനം കണ്ട് ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്‌രാത്തും ബുംറയെ പ്രശംസിച്ചു.
ഏഴു റണ്‍സെടുത്ത നേഥന്‍ ലിയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് കര്‍ട്ടനിട്ടു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ 2–1 ന്റെ ലീഡ് സ്വന്തമാക്കുന്നത്. 1977–78 പരമ്പരയ്ക്ക് ശേഷം രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ ജയിക്കുന്നതും ഇപ്പോഴാണ്. ആദ്യഇന്നിങ്സില്‍ 292 റണ്‍സ് ലീഡ് നേടിയ ശേഷം ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്സില്‍ ബാറ്റുചെയ്യാനുള്ള ക്യാപ്റ്റന്‍ വിരാടിന്റെ തന്ത്രം വിജയിച്ചു. ലക്ഷ്യം 400ന് അടുത്തായതോടെ കടുത്ത സമ്മര്‍ദത്തിലായ ഓസ്ട്രേലിയ അഗ്രസീവ് ക്യാപ്റ്റനും സംഘത്തിനും മുന്‍പില്‍ മുട്ടുമടക്കി.
ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഓസ്ട്രേലിയ. ബാറ്റിങ്ങില്‍ സമ്പൂര്‍ണപരാജയമായി. സ്വന്തം മണ്ണില്‍ നാല്ടെസ്റ്റുകളുെട പരമ്പരയില്‍ ഒരു ബാറ്റ്മാന്‍ പോലും സെഞ്ചുറി നേടാതെ പോകുന്നത് 136 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമാണ്. 37വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെല്‍ബണില്‍ വിജയിക്കുന്നത് .
ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10), ട്രാവിസ് ഹെഡ് (92 പന്തിൽ 34), ടിം പെയ്ൻ (57 പന്തിൽ 26), മിച്ചൽ സ്റ്റാർക് (27 പന്തിൽ 18) പാറ്റ്കമ്മിൻസ് (63) റൺസെടുത്തു. ഇന്ത്യയ്ക്കായി ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റും ബുംറയും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്സ് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.
ഓസ്ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പതറുകയായിരുന്നു. ആറ് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന് തുടക്കമായത്. മൂന്ന് റൺസ് മാത്രമെടുത്ത ആരോൺ ഫിഞ്ചാണു പുറത്തായത്. സ്കോർ 33 റൺസിൽ നിൽക്കെ മാര്‍കസ് ഹാരിസിനെ മായങ്ക് അഗർവാളിന്റെ കൈകളിലൊതുക്കി ജഡേജ പറഞ്ഞുവിട്ടു. ഉസ്മാൻ ഖവാജയെ ഷമിയും ഷോൺ മാർഷിനെ ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ട്രാവിസ് ഹെഡിനെ ഇഷാന്ത് ശർമ ബൗൾഡാക്കി. മിച്ചൽ മാര്‍ഷിന്റെയും ടിം പെയ്നിന്റെയും വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. സ്റ്റാർക്കിനെ മുഹമ്മദ് ഷാമി കൂടാരം കയറ്റി.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.
കാസര്‍കോട്: കേരളത്തില്‍ പോക്‌സോ കേസുകളില്‍ ആദ്യ ജീവപര്യന്തം കാസര്‍കോട്. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനെയാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാതാവിന്റെ മുന്‍പിലിട്ടു പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ജീവപര്യന്തം തടവ് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.
പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കണം. മരണം വരെയാണ് ഇയാള്‍ക്ക് തടവ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേരളത്തില്‍ വിധിക്കുന്ന ആദ്യ ജീവപര്യന്തമാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ 2നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി അമ്മയുമായി നേരിട്ടു കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
മാതാവിനു നേരെ കത്തി വീശുമ്പോള്‍ തടഞ്ഞ പെണ്‍കുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു. പ്രതി ലഹരിപാനീയം നല്‍കിയും മറ്റും മുമ്പും പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു. കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരം കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വിധി പറയുന്ന കേസും ഇതുതന്നെയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
യുഎസിലെ ജോര്‍ജിയയില്‍, പൂന്തോട്ടത്തില്‍ നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.
കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എ എം രാജ്കുമാറിനും സഹായി ജയശങ്കറിനും 10 വര്‍ഷം തടവ് ശിക്ഷ. രാജ്കുമാറും ജയശങ്കറും 42,000 രൂപ വീതം പിഴയൊടുക്കണം. കേസ് പരിഗണിച്ച ചെന്നൈയിലുള്ള പ്രത്യേക കോടതി ഏഴ് പ്രതികളില്‍ നാല് പേരെ വെറുതെ വിട്ടു. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2012 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പീഡനത്തിനിരയായി മരിച്ചത്. പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍, സിനിമയുടെ അണിയറക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ കാമുകിക്കൊപ്പം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മാർക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താൻ കൊല്ലപ്പെട്ടെന്നു വരുത്തിത്തീർത്തു നാടുവിട്ടത്. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെയും പൊലീസ് അവിടെ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ ഇരുപത്തിനാലിനാണ് യുവാവ് കേരളം വിട്ടത്. മൂന്ന് മാസം മുന്‍പ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള വേഗത തേടിയായിരുന്നു. പ്രണയത്തിലായിരുന്ന തൊണ്ടയാട് സ്വദേശിനിയുമായിച്ചേര്‍ന്നായിരുന്നു ആസൂത്രണം. ഒരുമിച്ച് മുങ്ങിയെന്ന് കരുതാതിരിക്കാന്‍ യുവതി നാട്ടില്‍ നിന്ന് ജോലി സ്ഥലമായ മുംബൈയിലേക്ക് മടങ്ങിയത് നവംബര്‍ 27 നെന്ന് പൊലീസ് പറയുന്നു.
ട്രക്കിങ്ങിനെന്ന വ്യാജേനയാണ് സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടത്. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ശൃംഗേരി– കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീർക്കാൻ നിലത്ത് ബൂട്ടുകൊണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽപേർ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. തുംഗഭദ്ര നദിക്കരയിൽ നിന്ന് പൊലീസ് യുവാവിന്റെ ബൈക്ക് കണ്ടെടുത്തോടെ കാര്യങ്ങൾ സന്ദീപിന്റെ വഴിക്കു വന്നു. വാഹനം നിയന്ത്രണം തെറ്റി തെറിച്ച് നദിയിലേക്ക് വീണാതാകാമെന്നാണ് പൊലീസുള്‍പ്പെടെ കരുതിയിരുന്നത്. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.
സന്ദീപിന്റെ ഭാര്യ നല്ലളം െപാലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഉൗർജിജതമായി. പൊലീസ് സംഘം കർണാടകയിലേയ്ക്ക് പാഞ്ഞു. കർണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ 8 മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചിൽ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ കർണാടക പൊലീസ് അന്വേഷണം നിർത്തി. ഇതിനിടെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.
പാലാഴിയില്‍ നിന്ന് യുവാവിനെയും മൂന്ന് ദിവസം കഴിഞ്ഞ് തൊണ്ടയാട് നിന്ന് യുവതിയെയും കാണാതായതില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ആദ്യം കണ്ടെത്താനായില്ല. ഇരുവരും സൗഹൃദത്തിലാണെന്നതിന് ഒരു വിവരവും ബോധപൂര്‍വം സൂക്ഷിച്ചിരുന്നില്ലെന്നാണ് യാഥാര്‍ഥ്യം. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയെ പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. തിരോധാനത്തിന്റെ വിവിധ കാരണങ്ങള്‍ തിരക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക വിവരങ്ങള്‍ കിട്ടിയതും യാഥാര്‍ഥ്യത്തിന്റെ ചുരുളഴിഞ്ഞതും. നേരത്തെ കരുതിയിരുന്ന പണം കൊണ്ട് യുവാവ് മറ്റൊരു വാഹനം വാങ്ങി. മുംബൈയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്ത് താമസം തുടങ്ങി. പതിയെ ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോൾ വന്നതു മുംബൈയിൽ നിന്നാണ്. ഇതോടെ ഇരുവരുടെയും മുൻകാല ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്സാപ് ഇല്ലാത്ത മൊബൈലുകൾ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളൻ മുടി മുറിച്ചു രൂപമാറ്റം വരുത്തി.
സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാൻസ്ജെൻഡറിനെ പരിചയപ്പെട്ട് ആ പേരിൽ സിം കാർഡ് വാങ്ങി. ഇതിനിടെ പുയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയിൽ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ചാരസംഘടനയില്‍ അംഗമാക്കി. നദിയില്‍ ഒഴുകിപ്പോയി. തുടങ്ങി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെയുണ്ടായ പ്രചരണം നിരവധിയാണ്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ഒരുമാസത്തിന് ശേഷം സിനിമാക്കഥയെ വെല്ലുന്ന തിരോധാനത്തിന് ക്ലൈമാക്സായത്.
സെഞ്ചൂറിയനിലെ സൂപ്പർ സ്പോര്‍ട്ട് പാർക്കിലെ ലൈവ് ഷോ, ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോൺ പൊള്ളോക്ക് മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക–പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെയാണ് തമാശ.
ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയം. ഗ്രെയിം സ്മിത്തിനും അവതാരകൻ മാർക്ക് നിക്കോളാസിനുമൊപ്പം സ്ലിപ്പിലെ ഫീൽഡീങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പൊള്ളോക്ക്. ചർച്ചക്കിടെ ക്യാച്ചെടുക്കുന്നതിന് കുനിഞ്ഞ പൊള്ളോക്കിന്റെ പാന്റ് കീറി. കാര്യം മനസ്സിലായെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിന്ന പൊള്ളോക്കിനെ നോക്കി അവതാരകനും സ്മിത്തും ചിരിച്ചുമറിഞ്ഞു.
ലൈവ് പരിപാടിയായതിനാൽ പ്രേക്ഷകരും സംഭവത്തിന് സാക്ഷികളായി. ഫീൽഡിലുണ്ടായിരുന്ന ഒരാൾ നൽകിയ ടവ്വൽ ഉപയോഗിച്ച് കീറിയ ഭാഗം മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.
പിന്നീട് കീറിയ പാന്റിന്റെ ചിത്രം പൊള്ളോക്ക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് പുതിയ പാന്റ്സ് ലഭിച്ച കാര്യവും താരം പങ്കുവെച്ചു. തമാശ ട്വീറ്റ് പങ്കുവെച്ച് ചാനലും സ്മിത്തും ട്വീറ്റ് ചെയ്തിരുന്നു.
It’s been all about split decisions at SuperSport park today 😂🏏 pic.twitter.com/v3SiCnInVQ
— SuperSport (@SuperSportTV) December 28, 2018
ഹരിയാനയിലെ ഭിവാനി ജില്ലയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹം തല അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്‌ത്തക് ഭിവാനി റോഡിൽ ഒരു വീപ്പയ്ക്കുളളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്തതിനാൽ മൃതദേഹം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഭിവാനി എസ് പി ഗംഗാറാം പുനിയ പറഞ്ഞു.
32 വയസ് പ്രായം വരുന്ന യുവതിയുടെയും രണ്ട് വയസുളള പെൺകുട്ടിയുടെയും ഒന്നിനും രണ്ടിനും ഇടയിൽ പ്രായമുളള പെൺകുട്ടിയുടെതുമാണ് മറ്റ് മൃതദേഹങ്ങൾ. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ് പി ഗംഗാറാം പറഞ്ഞു. അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കാണതായവർക്ക് മൃതദേഹവുമായി സാദൃശ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഗംഗാറാം പുനിയ പറഞ്ഞു. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും എസ് പി വ്യക്തമാക്കി.പി വ്യക്തമാക്കി.
മലപ്പുറം: വളാഞ്ചേരിയില്‍ വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ സ്പിരിറ്റ് ചോര്‍ന്ന് റോഡില്‍ പരന്നൊഴുകി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. വന്‍ ദുരന്തമാണ് ഒഴിവായത്. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണു ടാങ്കര്‍ ഉയര്‍ത്തിയത്. ലോറി ഡ്രൈവറെ പരുക്കുകളോടെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാല്‍ ലക്ഷം ലീറ്റര്‍ സ്പിരിറ്റാണു ടാങ്കറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക വിവരം. എന്നാല്‍ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ജയം നാല് വിക്കറ്റ് അകലെ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളി പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തു. ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ 399 റൺസാണു ജയത്തിനായി ഓസ്ട്രേലിയയ്ക്കു വേണ്ടത്. ടിം പെയ്നും കമ്മിന്‍സുമാണ് ക്രീസില്‍. ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), ട്രാവിസ് ഹെഡ്(34), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
മൂന്നാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം 52 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്കു നഷ്ടമായി. മായങ്ക് അഗവർവാൾ (42), ഋഷഭ് പന്ത് (33), രവീന്ദ്ര ജഡേജ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാറ്റ് കമ്മിൻസാണു ഇന്ത്യയെ എറിഞ്ഞുടച്ചത്. 11 ഓവറുകളിൽനിന്ന് 27 റൺസ് വിട്ടുകൊടുത്ത കമ്മിൻസ് ആറു വിക്കറ്റുകൾ വീഴ്ത്തി. ഹെയ്സൽവുഡ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓപ്പണർ ഹനുമ വിഹാരി (45 പന്തിൽ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‍ലി (പൂജ്യം), അജിൻക്യ രഹാനെ (ഒന്ന്), രോഹിത് ശർമ (18 പന്തിൽ 5) എന്നിവരാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യൻ താരങ്ങൾ.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.