ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിക്കുന്ന ഇന്ത്യന്‍ കോടീശ്വര പുത്രിയെക്കുറിച്ചാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥി എന്നാണ് ഒറ്റവാക്കില്‍ ലോക പ്രശസ്തമായ ദി സണ്‍ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ വിശേഷണം ഒട്ടും കുറവായെന്ന് ആര്‍ക്കും തോന്നില്ല.
ഇന്ത്യന്‍ കോടീശ്വരന്‍റെ മകള്‍ എന്നാണ് മാധ്യമങ്ങള്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നത്. ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ 12 പരിചാരകരാണ് കൂടെ വിമാനം കയറിയത്. സ്കോട്ട് ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആഡംബര ജീവിതത്തിലൂടെ ശ്രദ്ധ കൈവരിച്ചിരിക്കുന്നത്.
മറ്റ് കുട്ടികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളില്‍ റൂമിനായി തിക്കി തിരക്കുമ്പോള്‍ കൊട്ടാര സമാനമായ അത്യുഗ്രന്‍ ബംഗ്ലാവാണ് മകള്‍ക്ക് അന്തിയുറങ്ങാനായി ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്ക്കെടുത്തത്. അതുകൊണ്ടു തന്നെ റൂം പങ്കിടേണ്ട ആവശ്യകത കുട്ടിക്കില്ല. പാരമ്പര്യത്തിന്‍റെ പ്രൗഡിയുള്ള ബംഗ്ലാവില്‍ മനോഹരമായ പൂന്തോട്ടമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.
12 പേരാണ് പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇവര്‍ക്കെല്ലാം പുറമെ രണ്ട് പേര്‍ എന്നിങ്ങനെയാണ് ചരിചരണം. കുട്ടിക്ക് പ്രവേശനം ലഭിക്കുന്ന സമയത്താണ് ഇത്രയും പേരെ ഒരു റിക്രൂട്ട് മെന്‍റ് ഏജന്‍സിയില്‍ നിന്ന് ജോലിക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ഒരു വര്‍ഷം നല്‍കുമെന്നാണ് വ്യവസ്ഥ. കുട്ടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നുമാത്രം.
വാതിലുകള്‍ തുറന്ന് കൊടുക്കുന്നതുമുതല്‍ ഭക്ഷണം വിളമ്പുന്നതിന് വരെ പ്രത്യേകം ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആളുണ്ട്. എന്തായാലും ഇന്ത്യന്‍ കോടീശ്വര പുത്രി ബ്രിട്ടനില്‍ താരമായിട്ടുണ്ട്.
കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനില്‍ നേരിട്ടു ഹാജരാകില്ലെന്ന് സൂചന നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ. പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോര്‍ജ് വെല്ലുവളിച്ചു. അതേസമയം, ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നാണ് കമ്മീഷന്റെ മറുപടി.
കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എയോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മീഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു.
15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു. “അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.
ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജർ രവി.
‘നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല’. മേജർ രവി പറഞ്ഞു.
ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷട്രീയ പാർട്ടിക്കാരെ താൻ അപലപിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവർക്ക് വേണ്ട നീതി അവർക്ക് കിട്ടിയേ പറ്റൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു .
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജ് എംഎൽഎക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്‌കർ. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ വിമർശനം.
എം.എല്‍.എയുടെ വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഛര്‍ദിക്കാന്‍ വരുന്നുവെന്നുമായിരുന്നു സ്വരയുടെ വാക്കുകള്‍. ‘ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛര്‍ദിക്കാന്‍ വരുന്നു’ എന്ന് സ്വര ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബി.ജെ.പി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി. ‘മീ ടു പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ഹാഷ്‌ടാഗിട്ട്, എവിടെ പ്ലക്കാര്‍ഡ് എന്ന് ചോദിച്ച് വിവേക് ട്വീറ്റ് ചെയ്‌തു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഇടപെട്ട് പോസ്‌റ്റ് പിന്‍വലിക്കുകയായിരുന്നു.
കന്യാസ്‌ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പിസി ജോർജ്ജിനെതിരെ ബോളിവുഡ് താരം രവീണ ടണ്ടൻ രംഗത്തെത്തിയിരുന്നു. ‘ഇരയെ ഭയപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ് ഇത്. ഇതിൽ വനിതാ കമ്മീഷൻ ഇടപെടണം. ഈ മനുഷ്യനെതിരെ കേസെടുക്കണം’. രവീണ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്താണ് രവീണയുടെ ട്വീറ്റ്.
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷനെ അതിക്ഷേപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വന്ന് വനിതാ കമ്മീഷനെ കാണാം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വന്ന് മൊഴിയെടുക്കാമെന്നും ജോര്‍ജ് പ്രതികരിച്ചു. ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പ്രസ്താവനയെ തുടര്‍ന്ന് നേരത്തെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം.
ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ യെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം പി.സി ജോര്‍ജ് ഹാജരാകില്ലെന്നാണ് സൂചന.
സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട് നിര്‍ദേശിച്ച സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും കമ്മീഷനുണ്ട്. മൊഴിയെടുക്കുന്നത് ശിക്ഷാ നടപടിയുടെ ഭാഗമല്ല. മോശം പ്രസ്താവനയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് അവസരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ ജോര്‍ജ് വരാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങും.
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം
പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും
പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും പരസ്പരം മോതിരം മാറി. പാല പുലിയൂര്‍ സ്വദേശിയാണ് അനൂപ്. രണ്ട് വര്‍ഷം മുമ്പാണ് അനൂപ വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ പിതാവിനെ സമീപിക്കുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഇരുവരുടേയും വീട്ടുകാര്‍ പരിചയക്കാരാണ്.
ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. അടുത്ത 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.
ചിക്കമഗളൂരു: കർണാടകയിൽ ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. കർണാടകത്തിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ചിക്കമഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
സതീഷും രൂപയും തമ്മിലുള്ള വിവാഹം ഒമ്പതു വർഷങ്ങൾക്കു മുമ്പാണ് നടന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്കു അവിഹതബന്ധം ഉണ്ടായിരുന്നു. നേരത്തെ സതീഷ് ഇരുവരെയും താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരിവിൽപോയ സതീഷ് മടങ്ങി വീട്ടിലെത്തുമ്പോൾ ഇരുവരെയും ഒന്നിച്ചുകണ്ടു. ഇതോടെ വാക്കുതർക്കവും സംഘർഷവുമായി.
വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രൂപയുടെ കാമുകന് വെട്ടേറ്റെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കി. പിന്നീട് 20 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി കീഴടങ്ങുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സാധാരണ ഹര്‍ത്താലുകള്‍ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയില്‍ പലയിടത്തും കടകളടപ്പിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരവും നടന്നു.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ മഹാരാഷ്ട്രയില്‍ എന്‍സിപിക്കുപുറമേ രാജ് താക്കറെയുടെ എംഎന്‍എസും പിന്തുണച്ചു. മുംബൈയിലെ ശക്തികേന്ദ്രങ്ങളില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. പ്രതിഷേധം നയിച്ച അശോക് ചവാന്‍, സഞ്ജയ് നിരുപം തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തുവിട്ടു.
ജനജീവിതം തടസപ്പെടുത്തിയില്ലെങ്കിലും തമിഴ്നാട്ടില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. വെല്ലൂരിലുള്‍പ്പെടെ ട്രെയിന്‍തടയല്‍ സമരവും സംഘടിപ്പിച്ചിരുന്നു. ബന്ദിനോടനുബന്ധിച്ച് അതിര്‍ത്തിജില്ലകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമായിരുന്നു.
ഗുജറാത്ത്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, മണിപ്പൂര്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ഡിഎ ഇതര പാര്‍ട്ടികളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലും വിശാഖപട്ടണത്തും ഇടതുപാര്‍ട്ടികള്‍ മാര്‍ച്ചുനടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല.