നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
കൊച്ചി: നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.
കൊച്ചി: തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്ന് ഹനാന്‍. അപകടം ഉണ്ടായി നിമിഷങ്ങള്‍ക്കകം ഒരാള്‍ സ്ഥലത്തെത്തിയത് സംശയം വര്‍ധിപ്പിക്കുന്നെന്നും ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു ഹനാന്റെ പ്രതികരണം. താന്‍ പേരുപോലും കേള്‍ക്കാത്ത ഫേസ്ബുക്ക് പേജ് തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നും പറഞ്ഞ് പെട്ടെന്നാണ് അവിടെ എത്തിയത്. വേദനകൊണ്ട് പുളയുന്ന എന്റെ വീഡിയോ അവര്‍ എടുത്തു. എന്റെ സമ്മതം ഇല്ലാതെ ഫേസ്ബുക്ക് ലൈവ് ഇട്ടു.
രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. എന്നിട്ടും നിമിഷ നേരം കൊണ്ട് അവര്‍ അവിടെ എത്തി. ആരാണ് ഈ സമയത്ത് ഇവരെ വിളിച്ചുവരുത്തിയതെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ലെന്നും ഹനാന്‍ പറയുന്നു. അതേസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറഞ്ഞെന്നും ഡ്രൈവര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണെന്നും ഹനാന്‍ പ്രതികരിച്ചു.
അതേസമയം അപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയതത്. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാന്‍ സന്തോഷിച്ചു കാരണം ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അവസാനമായി എന്നതാണ്. കാറപകടത്തില്‍ പരുക്കേറ്റ ഹനാനെ കാണാന്‍ ബാപ്പ ഹമീദും അനിയനും എത്തി. ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ പോലും മകളെ കാണാന്‍ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ബാപ്പയും അനിയനും എത്തിയ വിവരം ഡോക്ടര്‍ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ ഇനി താന്‍ അനാഥയായിരിക്കില്ലെന്നുള്ള പ്രതീക്ഷ ഹനാന്‍ മാധ്യമങ്ങളോടു പങ്കുവച്ചു.
അബുദാബി: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യാറ്. അത്തരമൊരു യാത്രക്കിടെ ബ്രേക്ക് നഷ്ടമായ വാഹനത്തിലെ ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അബുദാബി ട്രാഫിക്ക് പോലീസ്.
അബുദാബി അല്‍ ഐന്‍ റോഡിലൂടെ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുന്നത്. ഗിയര്‍ കണ്‍ട്രോളിംഗ് സംവിധാനമില്ലാത്തതിനാല്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും കേടായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.
ഏതാണ്ട് പതിനഞ്ചോളം വാഹനങ്ങളാണ് ബ്രേക്കില്ലാതെ ഓടുന്ന കാറിന് അകമ്പടിയായി പാഞ്ഞെത്തിയത്. വഴിയിലുള്ള എല്ലാ വാഹനങ്ങളും മാറ്റിയ ശേഷം പോലീസ് വാന്‍ കാറിന് മുന്നിലേക്ക് എത്തിച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു.
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നതായി ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചു. പോലീസ് വാഹനങ്ങള്‍ സര്‍വ്വ സന്നാഹത്തോടെ എത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്കില്ലാത്ത കാര്‍ എവിടെയെങ്കിലും ഇടിച്ചിരുന്നെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഒരോന്നായി കൂട്ടിയിടിച്ച് വലിയ അപകടമായി മാറിയേനെ. സാഹസികമായ രക്ഷാപ്രവർത്തനം വിജയിച്ചതോടെ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്.
പിണറായി കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധത്തിലാണ് തമിഴ്നാട് കുണ്ട്രത്തൂരില്‍ അഭിരാമി എന്ന വീട്ടമ്മ രണ്ട് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും അഭിരാമി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് വിജയ്കുമാറിന്റെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്.ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വ്വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി വീട് വിട്ടു. പിന്നീട് കാമുകന്റെ സഹായത്തോടെ കേരളത്തിലെത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ അതിനും മുൻപ് ആ രക്തരക്ഷസിനെ പൊലിസ് പിടിച്ചു.
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. അയത്തില്‍ രഞ്ജിത്ത് ജോണ്‍സന്‍റേത് സംശയിക്കുന്ന മൃതദേഹം നാഗര്‍കോവിലില്‍ കണ്ടെത്തി. ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
ഗുണ്ടാനേതാവ് പാമ്പ് മനോജിനെ തിരയുന്നു. മനോജിനൊപ്പം താമസിച്ച യുവതിയെ രഞ്ജിത്ത് ഒപ്പം കൂട്ടിയതാണ് പകയ്ക്ക് കാരണം. മനോജിന്റെ കൂട്ടാളി ഉണ്ണി കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലായി. ഓഗസ്റ്റ് 15 ന് മകനെ രണ്ടുപേര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് രഞ്ജിത്ത് ജോണ്‍സണ്‍റെ അമ്മ ട്രീസ പറഞ്ഞു. ഇതിന് ശേഷം മകനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ട്രീസ പറഞ്ഞു.
കാലപ്പഴക്കത്താല്‍ തകര്‍ന്ന പോലീസ് സ്റ്റേഷൻ ലേലത്തിന്, പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ലേലത്തിനു മുൻപ് 10,000 രൂപ കെട്ടിവയ്ക്കണം. അതോടൊപ്പം സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ 22ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നല്‍കണം. ഇത്രയൊക്കെയാണ് പോലീസ് സേറ്റഷന്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത്. എന്തായാലും ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ ലേലം എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്ചുതന്‍ ഇ്ന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
മുന്‍ചിത്രങ്ങളിലേ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് സൂചന. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ജോണി ജോണി യെസ് അപ്പായാണ്. പിന്നാലെ മാംഗല്ല്യം തന്തുനാനേയും പ്രദര്‍ശനത്തിനെത്തും.
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നാണ് പ്യൂ റിസേര്‍ച്ച് സെന്‍ററിന്‍റെ (Pew Research Center) റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. 26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ ഈ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് കമ്പനി. അതോടൊപ്പം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഫെയ്‌സ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും കമ്പനിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. എന്തൊക്കെയായാലും നിലവില്‍ വലിയ പരീക്ഷഘട്ടത്തിലൂടെയാണ് ഫെയ്‌സ്ബുക്കിന്റെ പ്രയാസമെന്നതില്‍ സംശയമില്ല.
മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയുടെ 67ാം ജന്മദിനാഘോഷത്തിലാണ് ആരാധകര്‍. മെഗാതാരത്തിന്റെ 67ാം ജന്മദിനത്തില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു വീഡിയോ. ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.
കാറില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗേറ്റിന് പുറത്ത് വന്ന ആരാധകര്‍ ആശംസകള്‍ പാടി അറിയിച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്കാ എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വീടിന് പുറത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം കേക്ക് വേണോ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു.
ആവേശങ്ങളുടെ അതിര് വിട്ട ആരാധകര്‍ കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തി. പിന്നീട് കേക്ക് വിതരണം ദുല്‍ഖര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.