കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കാലാവാല നവാസ്, പ്രവര്‍ത്തകനായ ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മട്ടാഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തില്‍ ഇരുവരും നേരിട്ട് പങ്കെടുത്തതായി സൂചനകളില്ല. എന്നാല്‍ കൊലപാതകം നടന്ന രാത്രി നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
കൊലപാതകം നടന്ന രാത്രിയില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് നവാസാണെന്നാണ് പോലീസ് നിഗമനം. പ്രധാനപ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജഫ്രിയുമായി ബന്ധപ്പെട്ട ചാര്‍ജുകളെന്തെന്ന് വ്യക്തമായിട്ടില്ല. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാകുമ്പോള്‍ മുഹമ്മദ് തന്നെയാകും ഒന്നാം പ്രതി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രധാന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാടാണ് ഉറങ്ങിക്കിടന്നിരുന്ന യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(27) ഭാര്യ ഫാത്തിമ(19)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
മത നേതാവായ ഷോകോ അസഹാരയെയും ആറ് അനുയായികളെയും ജാപ്പനീസ് കോടതിയുടെ ഉത്തരവോടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്.
1995 മാര്‍ച്ച് 20നായിരുന്നു രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ സംഭവം. ഷിന്റിക്യോ മതസ്ഥാപക നേതാവ് ഷോകോ അസഹാരയെയും അനുയായികളും ടോക്യോ ഭൂഗര്‍ഭ തീവണ്ടി പാതയിലായിരുന്നു വിഷവാതക അക്രമണം നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും ആയിരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുളകള്‍ വീണ ബാഗുകളില്‍ വിഷവാതകം നിറച്ച ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയം നോക്കി രാവിലെയായിരുന്നു ആക്രമണം. വിഷവാതകം പ്രവഹിച്ചതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് 13 പേരു മരിക്കുകയും ആയിരം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
2006ല്‍ ഷിന്റക്യോ നേതാക്കള്‍ക്കു വധശിക്ഷ വിധിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത്. ജപ്പാനില്‍ വധശിക്ഷ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് പ്രതികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തൂക്കിലേറ്റുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് വിവരം അറിയിച്ചത്.
1984 ലാണ് ഓം ഷിന്റക്യോ എന്ന മതത്തിനു രൂപം നല്‍കിയത്. ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങള്‍ ഒരുമിപ്പിച്ച വിശ്വാസ രീതിയായാിരുന്നു ഇവരുടേത്. അക്രമണം നടക്കുന്ന സമയത്ത് പതിനായിരം അനുയായികള്‍ ജപ്പാനിലും മുപ്പതിനായിരത്തിലധികം പേര്‍ റഷ്യയിലുമുണ്ടായിരുന്നു.
ഷോകോ അസഹാര ചൈനീസ് മെഡിസിന്‍ റീടെയ്‌ലറായും യോഗ പരിശീലകനായും പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ അന്ധമായി കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തുവെച്ചിരുന്നു. കൗശലക്കാരനായ നേതാവ് എന്ന കുപ്രസിദ്ധി നേടിയ നേതാവായിരുന്നു ഷോകോ അസഹാര.
വനിതകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദിയില്‍ നിന്നും അശുഭവാര്‍ത്ത. മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ് എന്ന യുവതിയുടെ കാര്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. തന്റെ പുത്തൻ കാർ അഗ്നിക്കിരയാകുന്നത് വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതർ പറഞ്ഞു.
കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.
വാഹനമോടിക്കുന്നതു സംബന്ധിച്ച് അയൽവാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സൽമ പറയുന്നു. വാഹനമോടിക്കാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവർക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവർ പറയുന്നു. ശൂറ കൗൺസിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സൽമയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. താൻ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കള്‍ മനപ്പൂർവം തീ വയ്ക്കുകയായിരുന്നുവെന്ന് സൽമ പൊലീസിൽ പരാതിപ്പെട്ടു.
കാറോടിക്കാൻ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരിൽ നിന്ന് താൻ പരിഹാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു. ജൂൺ 24നായിരുന്നു സൗദിയിൽ വനിതകൾ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകൾ ഇതിനകം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
اللي يبي يعرف ان الفديو مفبرك بالدليل يركز من الثانيه ٥٧ الى الثانيه ٥٩ ويشوف كيف يتغير مكان الفديو مع استمرار نبره الصوت المتواصلة #حرق_سياره_امراه_في_مكه pic.twitter.com/3d5iwxxfZg
— Y.M🇦🇷 (@Y2016M10) July 3, 2018
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാകുന്ന ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ദാരുണവാർത്ത. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വനപ്രദേശത്തു വച്ച് ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ വനപ്രദേശത്ത് വച്ച് നാല് യുവാക്കൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് വനപ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ നാലാമൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തന്നെ വെറുതെ വിടണമെന്നും ഭയ്യാ ദയവായി ഇത് ചെയ്യരുതെന്ന് പെൺകുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തവുമാണ്. പെൺകുട്ടിയുടെ കരച്ചിലിന് അസഭ്യവും ക്രൂരവുമാണ് പ്രതികളുടെ മറുപടി. കായികമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും മുടി പിടിച്ച് വലിക്കുകയും ശാരീരികമായി ആക്രമിക്കുകയും ഒക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തം. ‘നിനക്ക് എന്റെ ചെരുപ്പ് കൊണ്ട് നല്ല അടി കിട്ടും..’ നിശബ്ദയായിരിക്കാൻ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ താക്കീത് നൽകുകയും ചെയ്യുന്നു. നീ അടങ്ങിയിരുന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കി മാറ്റുമെന്ന് പ്രതികൾ പെൺകുട്ടിക്ക് താക്കീത് നൽകുന്നു.
വീട്ടിൽ നിന്ന് പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടു പോയി വനപ്രദേശത്ത് വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഗംഗാഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമാണ്. തുവാല കൊണ്ടോ കൈകൾ കൊണ്ടോ മുഖം മറയ്ക്കാൻ പോലും പ്രതികൾ തയ്യാറായിരുന്നില്ല. സംഭവത്തിൽ രാഹുൽ ആകാശ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുളളവർക്കായി തിരിച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രാജ്യത്തെ നടുക്കിയ മൂന്നാമത്തെ ദാരുണമായ സംഭവമാണ് അടുത്തിടെ ഉന്നാവോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉന്നാവോയിലാണ് കഴിഞ്ഞ മാസം 9 വയസുകാരിയെ 25കാരന്‍ പീഡിപ്പിച്ച് കൊന്നത്. ബിജെപി എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്ത് വന്നതും ഇവിടെയാണ്. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെതിരെ കേസെടുത്തിരുന്നു.
#Unnao में महिला से रेप की कोशिश:-
तीन युवकों ने की रेप की कोशिश, महिला को जंगल ले जाते दिखे आरोपी, आरोपियों ने घटना का वीडियो भी बनाया, तीनों आरोपी बाबा खेड़ा गांव के#FINVideo 1 @unnaopolice @Uppolice pic.twitter.com/RFNjwvRorL
— First India News UP/UK (@FIN_UPUK) July 6, 2018
ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ 15 വയസ്സുകാരായ ധ്രുവ്, ശിവം എന്നിവർ ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഇതേത്തുടർന്നാണ് ഇവരുടെ കൈകൾ കെട്ടിയിട്ടതെന്നും പൊലീസ് പറയുന്നു.
ഭാട്ടിയ കുടുംബത്തിൽ നിന്നും കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലധികവും പ്രിയങ്കയുടെ കയ്യക്ഷരമാണെന്നും പൊലീസ് പറഞ്ഞു. 11 ഡയറികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിൻറെ പ്രധാന ആസൂത്രകനെന്നു കരുതപ്പെടുന്ന ലളിത് ഭാട്ടിയ പറഞ്ഞ കാര്യങ്ങൾ ആരുടെയെങ്കിലും പ്രേരണ മൂലമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചുപോയ അച്ഛൻറെ ആത്മാവിനോട് തൻറെ ഭർത്താവ് സംസാരിച്ചിരുന്നുവെന്ന് ലളിതിൻറെ ഭാര്യ ടിന തങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അസാധാരണമായ രീതിയിൽ ലളിത് പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ബന്ധുക്കളിൽ ചിലർ പറയുന്നു.
സംഭവത്തിൽ പന്ത്രണ്ടാമത് ഒരാൾക്ക് പങ്കില്ലെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളും ചേർന്ന് കൂട്ട ആത്മഹത്യക്കുവേണ്ട സ്റ്റൂളുകളും കയറും അകത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ലളിത് ഭാട്ടിയയുടെ നിർദേശമനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
രാജസ്ഥാനിലും ഹരിയാനയിലുമായി താമസിക്കുന്ന ലളിതിൻറെ സഹോദരങ്ങള്‍ക്ക് സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്, സുനന്ദ പുഷ്കർ, ആരുഷി തല്‍വാർ കൊലക്കേസുകളിൽ പിന്തുടര്‍ന്ന മന:ശാസ്ത്ര പോസ്റ്റ്മോർട്ടം പൊലീസ് ഈ കേസിലും അവലംബിക്കുമെന്നാണ് റിപ്പോർട്ടുകൾ. മരിച്ച ആളുകളുടെ മാനസികാവസ്ഥ വിശകലനം ചെയ്തു കൊണ്ടായിരിക്കും മന:ശാസ്ത്ര പോസ്റ്റ്മോർട്ടം നടത്തുക.
ഫേസ്ബുക്ക് പരിചയത്തിലൂടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ചെന്നിട്ട്, മധ്യവയസ്‌കനെ കണ്ട് പെണ്‍കുട്ടി ബോധം കെട്ട് വീണ സംഭവം അടുത്തിടെ നടന്നത് ആരും മറന്നുകാണില്ല. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നടന്നിരിക്കുന്നു. ഇതില്‍ പക്ഷേ ഇരയായത് യുവാവാണെന്ന് മാത്രം. സംഭവമിങ്ങനെ…
നടി കാവ്യാ മാധവന്റെ പടം ഫേസ്ബുക്ക് പ്രൊഫൈലാക്കി കാമുകി പറ്റിച്ചതാണ്. അതിര്‍ത്തി വെട്ടിച്ചു വയനാട്ടിലെത്തിയ ബംഗ്ലാദേശിയായ കാമുകന്‍ കാമുകിയെ കണ്ടു ഞെട്ടി. മാത്രമോ, നാട്ടുകാരുടെ ഇടികൊണ്ടു, അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലിലും കിടന്നു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ ഇനിയെന്നുമടങ്ങും എന്ന ആധിയിലാണ് സഹീബുള്‍ഖാന്‍ എന്ന 28 വയസുകാരന്‍.
ബംഗ്ലാദേശിലെ പെയിന്റിംഗ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷംമുമ്പൊരു രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്. വഴിയൊക്കെ കാമുകി തന്നെ പറഞ്ഞുകൊടുത്തിരുന്നു.
കാമുകിയെ കണ്ടു ഞെട്ടി മുങ്ങാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പിടികൂടി. അതോടെ കാമുകി കാലുവാരി. നാട്ടുകാര്‍ വളഞ്ഞ് കൈകാര്യം ചെയ്തു മേപ്പാടി പോലീസിലേല്‍പ്പിച്ചു. കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസം മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി. നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു.
എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍. മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും
വടക്കൻ തായ്ലൻഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ സമൻ കുനാനാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജൻ കിട്ടാതായതോടെ സമൻ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി. ഗുഹയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്. ഫുട്ബോൾ സംഘത്തിലെ 12 അംഗങ്ങളും കോച്ചും ജൂൺ 23നാണ് ഗുഹയിൽ കുടുങ്ങിയത്. കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. കോച്ചിന് 25 വയസുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ഗുഹയില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോൾ ജലനിരപ്പ് 40 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മഴ പെയ്താൽ വീണ്ടും ഗുഹയിൽ ജലനിരപ്പ് ഉയരും.
ശനിയാഴ്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഗുഹാമുഖത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരം ഉള്ളിലേക്ക് നടന്നെത്താൻ ഇപ്പോൾ കഴിയും. പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് കുട്ടികളുള്ളത്. മെഡിക്കൽ സംഘവും കൗൺസിലർമാരും മുങ്ങൽ വിദഗ്ധരും കുട്ടികൾക്കൊപ്പമുണ്ട്. മഴ പെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. അതോടൊപ്പംതന്നെ നീന്തലും മുങ്ങാംകുഴിയിടലും പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിവരുകയാണ്.
വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപികയ്ക്കു സസ്പെൻഷൻ. വണ്ടിപ്പെരിയാർ സർക്കാർ എൽപി സ്കൂളിലെ അധ്യാപിക ഷീല അരുൾ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗൃഹപാഠം ചെയ്തില്ലെന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മർദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകൾ കണ്ടതോടെയാണ് മാതാപിതാക്കൾ വിവരം തിരക്കിയത്.
വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും അധ്യാപിക ശ്രമിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. മാതാപിതാക്കൾ പിന്നീട് ചൈൽഡ് ലൈനും പോലീസിനും പരാതി നൽകി. പോലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു.
എഴുത്തുകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപിയുടെ ഭീഷണി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സക്കറിയയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പാലക്കാട് നടന്ന ഒ.വി.വിജയന്‍ അനുസ്മരണ പരിപാടിയിൽ വച്ചാണ് സക്കറിയ, പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന പരാമര്‍ശം നടത്തിയത്. സക്കറിയ ഈ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കിൽ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ഭീഷണി കണക്കിലെടുത്ത് തനിക്ക് സംരക്ഷണം നൽകേണ്ടത് സര്‍ക്കാരാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.