ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി തുറന്നടിച്ച് പരാതിക്കാരിയുടെ ഒപ്പമുളള കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പിനെ രക്ഷിക്കാനാണ് ശ്രമം. ഡിജിപിയും ഐ.ജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുളള കന്യാസ്ത്രീകള്‍ പറഞ്ഞു.
എന്നാൽ, ജലന്തര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ നിലവില്‍ ആലോചനയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐ.ജി അറിയിച്ചിരിക്കുന്നത്. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പരാതികളില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു
അതേസമയം, പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി ജംങ്ഷനിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഇന്നലെ സമരത്തില്‍ പങ്കെടുത്തിരുന്നു.
ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം. കേസ് ക്രൈംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണ് നീക്കം. കന്യാസ്ത്രീ നൽകിയ മൊഴികൾ വാസ്തവമെന്നും ബിഷപ്പിന്‍റെ മൊഴികൾ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്‍റെ പിന്തുണയാണ് പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോട് തുറന്നു പറഞ്ഞത്.
ഈ വൈദികന്‍റെ കൂടി നിര്‍ദേശപ്രകാരമായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തിൽ നിന്ന് പുറത്താക്കൽ നടപടിയൊ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും വൈദികന്‍ ഉറപ്പ് നല്‍കിയതും പരാതി നല്‍കാന്‍ കരുത്തായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ബിഷപ്പ് പൊലീസിനു നൽകിയ മൊഴി. പച്ചക്കള്ളമെന്ന് വ്യക്തമായ ഈ മൊഴി മുഖവിലയ്ക്കെടുത്ത് അന്വേഷണം നടത്താനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
കന്യാസ്ത്രീയെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാംഘട്ട അന്വേഷണത്തിൽ ഉന്നത തലത്തിൽ നടന്നത്. മൊഴിയില്‍ വ്യക്തതയ്ക്കെന്ന പേരില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതും സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു. പൂവരണി സ്വദേശിയും രണ്ട് വർഷം മുമ്പ് മാത്രം സഭാവസ്ത്രം സ്വീകരിച്ച യുവതി കഴിഞ്ഞ ദിവസം സഭവിട്ടതും കേസുമായി ബന്ധപ്പെട്ട സമ്മര്‍ദം താങ്ങാനാകാതെയാണ്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് പുതിയ നീക്കം.
ലോകം കണ്ട ഏറ്റവും വലിയ പ്രളയത്തെ കേരളീയര്‍ നേരിട്ട രീതി തന്നെ അതിശയിപ്പിക്കുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. മലയാളികളുടെ പരസ്പര സ്‌നേഹത്തെയും സഹോദര്യത്തെക്കുറിച്ചും താന്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതേക്കുറിച്ചു നേരിട്ടറിയുവാന്‍ ഈ പ്രളയ കാലത്ത് തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കോളേജ് അലുമിനി അസോസിയേഷന് യു.എ.ഇ യില്‍ നിന്നും സംഭാവനയായി കിട്ടിയ ദുരിതാശ്വാസ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്നര്‍ ലോറി കളക്ട്രേറ്റിലേക്ക് അയക്കുന്നത് ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഈ ഒത്തൊരുമയും സ്‌നേഹവും എന്നെന്നും നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
കൊച്ചിന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ ചാപ്റ്റര്‍ ആയ എക്കോസും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ യു.എ.ഇ ചാപ്റ്ററും ചേര്‍ന്ന് ആറു 40 ഫീറ്റ് കണ്ടെയ്നറുകള്‍ ആണ് കോളേജ് അലുമിനി അസോസിയേഷന്റെ പേരില്‍ അയച്ചു കിട്ടിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ഇനിയും കണ്ടെയ്നറുകള്‍ അയക്കാന്‍ അവര്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതായി ചടങ്ങില്‍ പങ്കെടുത്ത ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡോ. സോമന്‍ പറഞ്ഞു.
കസ്റ്റംസ് കമ്മീഷണര്‍ മൊയ്തീന്‍ നൈന, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ജനറല്‍ മാനേജര്‍ കുരുവിള സേവ്യര്‍, നാഷണല്‍ ട്രെഡ്‌സ് ഡയറക്ടര്‍ ജോര്‍ജ് സേവ്യര്‍, അലുംനി അസോസിയേഷന് സെക്രട്ടറി അനിത തോമാസ്, കമ്മറ്റി അംഗം ജനീഷ് പിള്ള എന്നിവര്‍ സംസാരിച്ചു.
കലിഫോർണിയ: അമേരിക്കൻ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകൻ മാക് മില്ലറെ(26) മരിച്ച നിലയിൽ കണ്ടെത്തി. കലിഫോർണിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണം.
മാക് മില്ലർ എന്ന പേരിൽ അറിയപ്പെടുന്ന മാർക്കം ജെയിംസ് മാക്കോർമിക് ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ഗാനം സ്വിമ്മിംഗാണ്.
ചെറുപ്പത്തില്‍ കൂടപ്പിറപ്പിറപ്പുകളുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. അത് അവര്‍ മാതാപിതാക്കളോടു പറയുകയും ചെയ്യും. മിക്കവര്‍ക്കും ആഗ്രഹം പോലെ ഇളയ സഹോദരങ്ങളെ കിട്ടുമെങ്കിലും ചിലര്‍ക്കൊക്കെ ഒറ്റ കുഞ്ഞായി കഴിയേണ്ടി വരും. അങ്ങനെ 18 വര്‍ഷം ഒറ്റ മകളായി കഴിഞ്ഞ് ഇളയ കുട്ടിയുണ്ടാകാന്‍ പോകുന്നെന്നറിഞ്ഞ ദിവസത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചെന്നാണ് മഡോണ ഇതിനെ വിശേഷിപ്പിക്കുന്നത്. ആ ദിവസത്തെക്കുറിച്ച് മഡോണ പറയുന്നതിങ്ങനെ…
‘അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കുട്ടിയായി വളര്‍ന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ്, ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണിയാണെന്ന്. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത് പിന്നെന്താ ഇങ്ങനെയെന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.
അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്തോഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. ഒരു രാജ്ഞിയെപ്പോലെയായിരുന്നു അമ്മ. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്’ മഡോണ പറയുന്നു.
തൃശൂർ: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിജിപിയുടെ നിർദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.
ഇയാൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നൽകിയിരുന്നു. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിർദ്ദേശം നൽകിയത്.
മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരേ നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തി വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി. സമാനമായ കേസുകൾ ഇയാൾക്കെതിരേ മുൻപും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ – മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ദമ്പതിമാരുടെ അറസ്റ്റ് നടന്നത്.
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി കൊല്ലപ്പെട്ടു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടിഎന്‍ ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന നവീന്‍ തന്റെ ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്നാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു നവീന്റെ വിവാഹം. ഭാര്യ നാട്ടിലാണ്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു നവീനെ മരണം കവര്‍ന്നെടുത്തത്.
രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴി ഫഹാഹീലില്‍ വച്ച് നവീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. നവീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
കാണാതായ മലയാളി ജവാന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് വരുന്ന വഴി കാണാതായ സൈനികന്‍ പത്തനംതിട്ട മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകന്‍ വി.അനീഷ് കുമാറിന്റെ മൃതദേഹം മധ്യപ്രദേശില്‍ റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. ബെതുള്‍ ജില്ലയില്‍ അമല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അതേസമയം സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. നാലിന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.43ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അഞ്ചിന് വൈകിട്ട് 6.30ന് അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും അവരെ പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്തെത്തിയതിനു പിന്നാലെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. അതേസമയം അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും വനിതാ കമ്മീഷനും പരാതി കുടുംബം വ്യക്തമാക്കി.
പന്ത്രണ്ട് തവണ സുഖിച്ച കന്യാസ്ത്രീ പതിമൂന്നാംതവണത്തേത് മാത്രം പീഡനമാക്കിയെന്ന ഗുരുതരമായ അധിക്ഷേപമാണ് വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് നടത്തിയത്. കന്യാസ്ത്രിയെ അഭിസാരികയെന്ന് വിളിക്കാതിരിക്കാനാവില്ല. പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീകളെയും സംശയിക്കണം. കന്യാസ്ത്രി എന്നാല്‍ കന്യകാത്വം ഉള്ളവളാണ്. കന്യാമറിയും പുരുഷന്റെ സഹായമില്ലാതെയാണ് കര്‍ത്താവിന് ജന്‍മം നല്‍കിയതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് കന്യാമറിയം എന്ന് വിളിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്ത്രീയൊടൊപ്പം നില്‍ക്കുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
കൊച്ചി: നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.