മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഡിപിഐ, കാന്പസ്ഫ്രണ്ട് പ്രവർത്തകരായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ളവര്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിരുന്നു.
ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസ്. ഇതിനൊപ്പം വനമേഖലയില്‍ താമസിക്കുന്ന 74 ആദിവാസികളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ പൊലീസിലെടുത്തു. വനമേഖല കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പൊലീസിലെ ആദിവാസി അംഗങ്ങള്‍ കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു..
മുഖ്യമന്ത്രി പിണറായി വിജയന് മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പൊലീസായുള്ള നിയമന ഉത്തരവ് കൈമാറുമ്പോള്‍ അതൊരു ചരിത്രമാണ്. കൂടാതെ മധുവിന്റെ ജീവനെടുത്ത സമൂഹത്തിന്റെ തെറ്റിനുള്ള പരിഹാരവും. മധുവിന്റെ പട്ടിണിയുടെ ഓര്‍മളോടെ മല്ലിയും ചന്ദ്രികയും സന്തോഷം പങ്കുവച്ചു.
രാജ്യ ചരിത്രത്തില്‍ ആദ്യമായെന്ന ഖ്യാതിയോടെയാണ് പൊലീസിലേക്ക് ആദിവാസികള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയത്. വയനാട്, അട്ടപ്പാടി, നിലമ്പൂര്‍ വനമേഖലകളില്‍ താമസിക്കുന്ന 52 യുവാക്കളും 22 യുവതികളും പൊലീസിന്റെ ഭാഗമായി. ഇവര്‍ക്ക് അവരുടെ ജില്ലകളില്‍ നിയമനം നല്‍കുന്നതോടെ വനമേഖലയിലെ സുരക്ഷ ശക്തമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്താണ് സംവരണത്തിന് പുറമെ ആദിവാസികള്‍ക്ക് നിയമനം നല്‍കിയത്. അടുത്തമാസം ആദ്യ പൊലീസ് അക്കാഡമിയില്‍ തുടങ്ങുന്ന പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ കാക്കിപ്പടയുടെ ഭാഗമാകും. മന്ത്രി എ.കെ. ബാലന്, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
കുവൈത്തിൽ നിയമലംഘനം കാരണം നാടുകടത്തപ്പെട്ട വിദേശികളിൽ കൂടുതൽപേരും ഇന്ത്യക്കാരെന്ന് സർക്കാർ റിപ്പോർട്ട്. കഴിഞ്ഞ ആറുമാസത്തിനിടെ നാടുകടത്തിയ എണ്ണായിരത്തിഅഞ്ഞൂറ്റിഅൻപത്തിരണ്ട് വിദേശികളിൽ രണ്ടായിരത്തിഒരുന്നൂറ്റിനാൽപ്പത്തിയേഴ് പേരും ഇന്ത്യക്കാരാണ്.
നിയമലംഘനങ്ങൾക്ക് പിടിയിലായവർ, വിവിധ കേസുകളിൽ കോടതി വിധി പ്രകാരം നാടുകടത്തൽ വിധിക്കപ്പെട്ടവർ തുടങ്ങിയവരെയാണ് രാജ്യത്ത് നിന്നും പറഞ്ഞുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാടുകടത്തിയ ആയിരത്തിഎൺപത്തിനാല് വിദേശികളിൽ ഇരുന്നൂറ്റിനാൽപ്പത്തിയെട്ട് പേർ ഇന്ത്യക്കാരാണ്. സ്വകര്യവൽക്കരണം ശക്തമാക്കുന്നതിനിടെ മൂന്നുവർഷത്തിനിടെ 9,13000 വിദേശികളാണ് കുവൈത്തിൽ ജോലി തേടിയെത്തിയത്. മലേരിയ, ഹെപറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് കമ്പനികൾ ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, കുവൈത്തിലേക്ക് എത്താനുള്ളവർക്കായി ഇന്ത്യ അടക്കം വിവിധ ജ്യങ്ങളിൽ നടത്തുന്ന വൈദ്യപരിശോധന തൃപ്തികരമെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂഡൽഹി: ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകമല്ലെന്നും വിശ്വാസത്തിന്റെ പേരിൽ മോക്ഷപ്രാപ്തിക്കായി സ്വയം ജീവനൊടുക്കി എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിലേക്കു സൂചനകൾ നൽക്കുന്ന കൈയെഴുത്തുപ്രതികൾ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇവർ ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമായോ ആൾദൈവങ്ങളുടെ പ്രേരണയാലോ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് അടുത്ത ബന്ധുവായ സുജാത പറയുന്നത്. മരിച്ച നാരായണൻ ദേവിയുടെ മകളാണു സുജാത.
പതിനൊന്നു പേരുടെ മരണവുമായി ബന്ധപ്പെട്ടും വിശ്വാസങ്ങളും ആചാരങ്ങളിലേക്കും വിരൽ ചൂണ്ടുന്നതു ശരിയല്ല. അവരെ ആരെങ്കിലും കൊലപ്പെടുത്തിയിരിക്കാനാണു സാധ്യത എന്നു സുജാത പറഞ്ഞു. കൈകൾ പിന്നിൽ കൂട്ടിക്കെട്ടി മുകളിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് പത്തു പേരെ മരിച്ചതായി കണ്ടെത്തിയത്. ഒരാളെ കിടപ്പു മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണ്‍ ദേവി മക്കളായ ഭാവ്നേഷ്, ലളിത്, മരുമകൾ സവിത, ടീന, മകൾ പ്രബിത, പേരക്കുട്ടികളായ പ്രിയങ്ക, നീതു, മോനു ധ്രുവ്, ശിവം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും ആറു പേരുടെ മരണം തൂങ്ങിയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ, പോലീസ് കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ച നാരായണ്‍ ദേവിയുടെ കഴുത്തിൽ ബലംപ്രയോഗിച്ച പാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു നിഗമനം.
അതിനിടെ, മരണം നടന്ന വീടിന്റെ ഭിത്തിയിൽനിന്ന് മുന്നോട്ടു തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തി. ഇതിലേക്ക് കുടിവെള്ളം വരുന്ന പൈപ്പുകൾ ബന്ധിപ്പിച്ചിട്ടില്ല. ഈ പൈപ്പുകളിൽ എന്തോ ദുരൂഹത ഉണ്ടെന്നാണ് പോലീസും പറയുന്നത്. ഈ പൈപ്പുകളുടെ വിന്യാസം ഫാമിലി ട്രീയൂടെ മോഡലിലാണ്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥാനങ്ങൾ പോലെതന്നെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതും. മരിച്ചവരുടെ ആത്മാക്കൾ പുറത്തേക്കു പോകുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വീട്ടിൽനിന്നും കണ്ടെടുത്ത ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കി പോലീസ് പറയുന്നത്. ഏതെങ്കിലും ആൾദൈവത്തിന്റെ പ്രേരണയാൽ മോക്ഷപ്രാപ്തിക്കായി ഇവർ സ്വയം ജീവനൊടുക്കിയതാണെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. ഡയറിക്കുറിപ്പുകളിൽ കണ്ടെത്തിയിരുന്ന നിർദേശങ്ങൾപോലെ തന്നെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നതും പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ഡയറിയിൽ പറഞ്ഞിരിക്കുന്നതു പോലെതന്നെയാണ് മൃതദേഹങ്ങളുടെ വായും കണ്ണും മൂടിക്കെട്ടിയിരുന്നതെന്നാണ് അഡീഷണൽ ഡിസിപി വിനീത് കുമാർ പറഞ്ഞത്.
കൊച്ചി: മകളെ കാണാനെത്തിയതായിരുന്നു മനോഹരനും ഭാര്യ ഭൂപതിയും. മടങ്ങിയത് പ്രിയമകന്റെ ചേതനയറ്റ ശരീരവുമായി. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ മനോഹരനും ഭാര്യ ഭൂപതിയും ഇടുക്കി വട്ടവടയിൽ തോട്ടം തൊഴിലാളികളാണ്. കിഴക്കന്പലത്ത് കിറ്റക്സിൽ ജോലി ചെയ്യുന്ന മകൾ കൗത്സല്യയെ കാണാൻ കഴിഞ്ഞദിവസം എത്തിയ ഇരുവരും തിരിച്ചുപോയിരുന്നില്ല.
അതിനിടെയാണു മകന് അപകടം പറ്റിയെന്ന വാർത്ത കേൾക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഓടിയെത്തിയ ഇരുവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു പ്രിയ മകന്റെ വേർപാട്. സങ്കടം അടക്കാനാകാതെ വിലപിക്കുന്ന ഇരുവരെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളജിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ പ്രിയ മകന്റെ ദേഹത്ത് കെട്ടിപ്പിടിച്ചു വിലപിക്കുന്ന ഇരുവരും വിദ്യാർഥികൾക്കും അധ്യാപകർക്കും തീരാ നൊന്പരമായി.
“എൻ മകനെ… നാൻ പെറ്റ മകനെ’ എന്നുള്ള ഭൂപതിയുടെ നിലവിളി കോളജ് ഓഡിറ്റോറിയത്തിലെ നിശബ്ദതയെ ഭേദിച്ചു. സമീപം മൂകസാക്ഷിയായി കണ്ണീരൊഴുക്കി നിന്നിരുന്ന അഭിമന്യുവിന്റെ സഹോദരൻ പരിജിത്തും ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.
ഉള്ളുലയ്ക്കുന്ന ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അവർക്ക് അഭിമന്യു. എപ്പോഴും ചിരിക്കുന്ന മുഖം. ശാന്തപ്രകൃതം. വളരെ ദരിദ്ര ചുറ്റുപാടിൽനിന്നാണ് വരുന്നതെങ്കിലും അതൊന്നും അഭിമന്യു ആരെയും അറിയിച്ചിരുന്നില്ല. സംഭവം നടക്കുന്ന രാത്രി നാട്ടിൽനിന്നു പച്ചക്കറിലോറിയിലാണ് അഭിമന്യു കോളജിലേക്ക് എത്തിയത്.
കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷർ ക്യാന്പ് കഴിഞ്ഞശേഷം അതിന് ഉപയോഗിച്ച ഫ്ളെക്സ് താൻ എടുത്തോട്ടെ എന്നു ചോദിച്ചെത്തിയ അഭിമന്യുവിനെ അധ്യാപകർ ഓർക്കുന്നു. കോളജിൽ തനിക്ക് പുതയ്ക്കാൻ ഒന്നുമില്ലെന്നു പറഞ്ഞായിരുന്നു അഭിമന്യു ഫ്ളെക്സ് ചോദിച്ചത്. പഠിച്ച് അച്ഛനും അമ്മയ്ക്കും തണലാകണമെന്ന ആഗ്രഹമായിരുന്നു അഭിമന്യു എപ്പോഴും പങ്കുവച്ചിരുന്നതെന്നു കൂട്ടുകാർ പറയുന്നു.
“പെണ്ണേ എടി പെങ്കോച്ചേ നീ എന്നെ മറന്നില്ലേ’… എന്ന നാടൻ പാട്ട് അഭിമന്യു എപ്പോഴും പാടാറുണ്ടായിരുന്നു. കൂട്ടുകാരുടെ പലരുടെയും മൊബൈലുകളിൽ അഭിമന്യുവിന്റെ ഈ പാട്ടുകൾ സൂക്ഷിച്ചിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ടശേഷം സമൂഹമാധ്യമങ്ങളിലടക്കം ഈ പാട്ടുകൾ നൊന്പരക്കാറ്റായി പടർന്നു.
വടക്കന്‍ തായ്ലന്ഡ് ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്ലന്ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.
ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.
1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയില്‍ എലിമിനേഷന് കഴിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറി. രണ്ട് പേര് പുറത്തേക്ക് പോയതിന് ശേഷം ബിഗ് ഹൗസില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചന സുശീലന് എന്ത് സംഭവിച്ചുവെന്ന ചോദ്യവുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാഹസികതയോട് അതീവ തല്‍പ്പരരായ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അര്‍ച്ചന സുശീലന് വാതില്‍ തുറക്കാതിരിക്കുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം കിണഞ്ഞു ശ്രമിക്കുകയാണ്. മുട്ടിവിളിച്ചും അപേക്ഷിച്ചും വാതില്‍ തുറക്കാനാവശ്യപ്പെടുകയാണ് എല്ലാവരും. താരത്തിനെന്ത് പറ്റിയെന്ന സംശയം എല്ലാവരുടെ മുഖത്തും പ്രകടമാണ്. രഞ്ജിനിയും ശ്വേതയും പേലിയും ദീപനും സാബുവും അനൂപുമൊക്കെ താരത്തോട് വാതില്‍ തുറക്കാനാവശ്യപ്പെടുന്നുണ്ട്.
അര്‍ച്ചന വാതില്‍ തുറക്കാതിരിക്കിരിക്കുമ്പോള്‍ അനൂപിന് ശ്വാസം കിട്ടാതെ വരുന്നുമുണ്ട്. മക്കളേ അര്‍ച്ചനേ വാതില്‍ തുറക്കെടാ ശ്വാസം കിട്ടുനില്ലെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഇതോടെ രഞ്ജിനിയും ശ്വേതയുമൊക്കെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ മുഴുനീള എപ്പിസോഡ് പുറത്തുവരണം.
ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ചാനല്‍ പറയുന്നത്. ഈ പരിപാടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലെ മുഖ്യവിഷയങ്ങളിലൊന്നായി ഇത് മാറിയിട്ടുമുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായതിന്റെ തുടര്‍കഥയാണെന്നു തീര്‍പ്പു വരുത്തി കുടുംബത്തിലെ ചിലര്‍ കുറിച്ച ഡയറിക്കുറിപ്പുകള്‍ പുറത്ത്. എങ്ങനെയാണ് മരിക്കണ്ടത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡയറി കലാസൃഷ്ടിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ മരണപ്പെട്ടവരുടെ കൈപ്പടയാണ് ഡയറിയിലുള്ളതെന്നും വ്യജ സൃഷ്ടയിലുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി. ഡയറിയിലെ വാക്കുകളില്‍ മരണം ആളിഞ്ഞു കിടക്കുന്നതായും, എഴുത്തില്‍ ‘താന്ത്രിക്’ സ്വഭാവമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തി.
ഒരു കുടുംബത്തിലെ ഇത്രയും വ്യക്തികളുടെ മരണം ആള്‍ദൈവങ്ങളുടെ നിര്‍ദേശത്താലുള്ള ‘കൂട്ട മോക്ഷപ്രാപ്തി’ക്കുള്ള ശ്രമമായിരുന്നോ എന്നുകൂടി അന്വേഷണിച്ചു വരികയാണ് പോലീസ്. മരണത്തെ അടിസ്ഥാനമാക്കി അന്വേഷണം ആള്‍ദൈവങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. ഒരു ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജീവന് വെടിയുന്ന കുടുംബമല്ല ഭാട്ടിയയുടേത്. എല്ലാവര്ക്കും തന്നെ വിദ്യാവഭ്യാസവും വിവേക ബുദ്ധി ഉള്ളവരുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടന്നത് കൊലപാതകമാണെന്ന് അടിയുറച്ച് പറയുകയാണ് ഇവര്‍.
കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.
‘എല്ലാവരുടെയും കണ്ണുകള്‍ ഒന്നും കാണാനാകാത്ത വിധം കെട്ടണം. കയറിനൊപ്പം തുണിക്കഷ്ണമോ സാരിയോ ഉപയോഗിക്കാം’ എന്നായിരുന്നു പോലീസ് കണ്ടെത്തിയ ഡയറിയിലെ അവസാന പേജുകളിലെ വരികള്‍. ഏതാനും മാസങ്ങളായി ഈ ഡയറിയില്‍ കുടുംബത്തിലെ എല്ലാവരും എഴുതുന്നുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. ദിവസം രേഖപ്പെടുത്തിയിട്ടുള്ള ഡയറിയില്‍ അവസാനമായി എഴുതിയതു മരണം നടക്കുന്ന ഞായറാഴ്ചയ്ക്കു രണ്ടു ദിവസം മുന്‍പാണ്. അതാകട്ടെ ‘താന്ത്രിക്’ സ്വഭാവമുള്ളതും.
ഡയറില്‍ എഴുതിയതിനു സമാനമായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂന്നു പേര് വീതമായിട്ടായിരുന്നു മൃതദേഹങ്ങള്‍ തൂങ്ങി നിന്നിരുന്നത്. ഒരാളാകട്ടെ ജനാലയുടെ ഗ്രില്ലിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം നാരായണ്‍ ദേവി മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡയറിയിലെ കുറിപ്പിങ്ങനെ: ‘വയസ്സായ അവര്‍ക്ക് നേരെ നില്‍ക്കാനാകില്ല. അതിനാല്‍ അവരെ മറ്റൊരു മുറിയില്‍ കിടത്താം’.
ബെഡ് ഷീറ്റില്‍ നിന്നു കീറിയെടുത്ത തുണി കൊണ്ടായിരുന്നു എല്ലാവരുടെയും മുഖം മറച്ചിരുന്നത്. വായ് പ്ലാസ്റ്റര്‍ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡയറിയില്‍ പറഞ്ഞതിനു സമാനമാണെന്നും അഡീ. ഡിസിപി വിനീത് കുമാര്‍ പറഞ്ഞു. ‘മുന്‍ തവണത്തേക്കാള്‍ കൂടുതല്‍ ദൃഢനിശ്ചയത്തോടെ വേണം ഇത്തവണ എല്ലാവരും. ഒരേ ദിശയിലേക്കു തന്നെയായിരിക്കണം എല്ലാവരുടെയും ചിന്തകള്‍. അതില്‍ വിജയിച്ചാല്‍ മുന്നോട്ടുള്ള പാത എളുപ്പമായി…’ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഭാട്ടിയ കുടുംബം ഒരിക്കലും അന്ധവിശ്വാസികളായിരുന്നില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ‘മോക്ഷപ്രാപ്തി’യിലേക്കു പോകേണ്ട ആവശ്യവും അവര്‍ക്കില്ല. ഭവ്നേഷിന്റേത് ധനിക കുടുംബമായിരുന്നു. ഒരു ബാങ്ക് വായ്പ പോലുമില്ല. സാമ്പത്തിക പരാധീനതകളുമില്ല. പിന്നെന്തിന് ആത്മഹത്യ ചെയ്യണം? നവംബറില്‍ പ്രിയങ്കയുടെ വിവാഹം നടക്കാനിരിക്കുകയാണ്.
മീനു എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു. കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. എംഎ വിദ്യാര്‍ഥിനിയാണ് നിധി. ഇരുവരെയും ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലും കാണാം. അഥവാ ആത്മഹത്യ ചെയ്താല്‍ തന്നെ എങ്ങനെയാണു കണ്ണുകെട്ടി, വായ് മൂടി മരിക്കുന്നതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
ആലപ്പുഴ: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് സംഘട്ടനം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനും (23) വെട്ടേറ്റു, യൂണിറ്റ് കമ്മിറ്റി അംഗമായ അജയ്ക്കും വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ വണ്ടാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്എഫ്ഐക്കാർ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് അമ്മ. നടി രേവതിക്കു നല്കിയ കത്തിലാണ് അമ്മ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
ദിലിപീനെ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്ക്ക് കത്തു നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.
കത്തു നൽകിയ നടിമാർക്കു കൂടി സാധിക്കുന്ന ഒരു ദിവസം ചർച്ച നടത്താമെന്നാണ് കത്തിൽ പറയുന്നത്. ഈ മാസം അവസാനത്തോടുകൂടി കൊച്ചിയിൽ വച്ച് ചർച്ച നടക്കുമെന്നാണ് അറിയുന്നത്.
ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാർ അമ്മയ്ക്ക് കത്ത് കൈമാറിയിരുന്നത്.