Latest News

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി എംഎല്‍എ. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും ഷൊര്‍ണൂര്‍ എംഎല്‍എയായ ശശി പറഞ്ഞു. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.

എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് ഇവര്‍ പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരില്‍ മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം കാമുകനൊപ്പം പോയ വീട്ടമ്മ പദ്ധതിയിട്ടത് കേരളത്തിലേക്ക് ഒളിച്ചോടാന്‍. എന്നാല്‍ അഭിരാമിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് നാഗര്‍കോവിലെ ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടി. കാമുകന്‍ സുന്ദരമാണ് അഭിരാമിയെ നാഗര്‍കോവിലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചത്. ഇയാളേയും പോലീസ് ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേരളത്തില്‍ താമസിക്കാന്‍ ആലോചിച്ചെങ്കിലും സുന്ദരം അനുവദിച്ചില്ല. കുഞ്ഞുങ്ങള്‍ മരിച്ച കേസില്‍ പോലീസ് നീക്കമറിയാന്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തന്നെ താമസിച്ചു. പോലീസ് അഭിരാമിയെ പിടികൂടുകയായിരുന്നു. അഭിരാമിയും സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയും എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു.

ഇവര്‍ കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റില്‍ താമസം തുടര്‍ന്നതോടെ ബിരിയാണിക്കടയിലെ തൊഴിലാളിയായ സുന്ദരവുമായി പ്രണയത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നു. മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടി. ഒടുവില്‍ വിജയ് ഇവരെ തിരിച്ചുവിളിച്ചുകൊണ്ടുവരികയായിരുന്നു.

എന്നാല്‍ കാമുകനൊപ്പം ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. ഭര്‍ത്താവിനായി കാത്തിരുന്നു. എന്നാല്‍ രാത്രി മടങ്ങിയെത്താതിരുന്ന വിജയ് പിറ്റേന്ന് പുലര്‍ച്ചെ എത്തിയപ്പോള്‍ മക്കള്‍ അവശ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏഴും അഞ്ചും വയസ്സുള്ള മക്കളാണ് കൊല്ലപ്പെട്ടത് .

 

റോഡപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

അബോധാവസ്ഥയില്‍ അല്ലെങ്കിലും ഐസിയുവിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.

നേരത്തെ തന്റെ അവസ്ഥ വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്ന് പലരായി സഹായിച്ച ഒന്നരലക്ഷം രൂപ ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്‍ മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

നവകേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവിധ പിന്തുണകളും മോദി അറിയിച്ചതായും മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനുളള പദ്ധതിയും പ്രധാനമന്ത്രി അഭിനന്ദിച്ചതായി ോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സമാശ്വാസ പ്രവര്‍ത്തനങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവായിരുന്നു. വയനാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍.

25 ടണ്ണിലധികം വരുന്ന സാധനസാമഗ്രികളാണ് ദുരിതബാധിതര്‍ക്കാര്‍ ഇവര്‍ വയനാട്ടില്‍ വിതരണം ചെയ്തത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ നേരത്തേ വീഡിയോ തയ്യാറാക്കുകയും ചെയ്തിരുന്നു.

‘ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണ്.
ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം’ മോഹന്‍ലാല്‍ പറഞ്ഞു.

സാഹസിക രംഗങ്ങളും സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്യുന്നതിനിടെ നടീനടന്മാര്‍ക്ക് പരിക്ക് പറ്റുന്നത് സാധാരണമാണ്. പ്രമുഖരായ നടീനടന്മാര്‍ക്ക് അത്തരം അപകടങ്ങള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ വന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ അടക്കം വാര്‍ത്ത പ്രചരിക്കുകയും ചെയ്യും.  ഇപ്പോള്‍ , നടന്‍ ജയറാമിന് അപകടം സംഭവിക്കുന്ന ഒരു വീഡിയോയാണ് സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. സ്ഥലമേതെന്നോ സാഹചര്യമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പ് ഓടിക്കുന്നതായാണ് കാണുന്നത്.  കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് കുതിച്ചു പായുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തിടത്തു തന്നെ തിരിച്ചെത്തി നില്‍ക്കുകയും ചെയ്തു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. ജയറാമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവത്തിന്റെ ബാക്കി പത്രം. ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു . സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്.

പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു നാട്ടുകാര്‍ ആ അസാധാരണ ശബ്ദങ്ങള്‍ കേട്ടത്. ആദ്യം അമ്മയുടെ നിലവിളി അതിനൊടുവില്‍ കുഞ്ഞിന്റെ കരച്ചില്‍. പിറന്ന ഉടനെ നവജാതശിശുവിന്റെ കഴൂത്ത് ബ്‌ളേഡിന് മുറിച്ച നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിന്‍ഷയുടെ അരുംകൊല നാട്ടുകാര്‍ അറിയാനും പിടിക്കപ്പെടാനും കാരണമായത് അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിലില്‍ നിന്നുമായിരുന്നു. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചത് നാട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന മാനഹാനി ഭയന്ന് ജനിച്ച ഉടനെ കുഞ്ഞിനെ ജീവനോടെ സംസ്‌ക്കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയത് എല്ലാം തകിടം മറിഞ്ഞു. അയല്‍ക്കാര്‍ വിവരം അറിഞ്ഞില്ലായിരുന്നെങ്കില്‍ റിന്‍ഷ തീരുമാനിച്ചപോലെ എല്ലാം നടപ്പാക്കുമായിരുന്നു. റിന്‍ഷ ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം മാതാവിനും ഏതാനും ചിലര്‍ക്കുമല്ലാതെ ആര്‍ക്കുമറിയില്ലായിരുന്നു.

രണ്ടുമണിയോടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് മണിയോടെ പോലീസ് എത്തുമ്പോള്‍ റിന്‍ഷ തളംകെട്ടിയ രക്തത്തിന് നടുവില്‍ അവശയായി കിടക്കുകയായിരുന്നു. തൊട്ടടുത്ത് പ്‌ളാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജീവന്‍ പോയ കുഞ്ഞും. പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്ന റിന്‍ഷയുടെ അമ്മ റീനയേയും സഹോദരന്‍ റിന്‍ഷാദിനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കുഞ്ഞിന്റെ പിതാവ് ആരെന്ന ചോദ്യത്തിന് റിന്‍ഷയ്ക്കു മൗനമായിരുന്നു മറുപടി. റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. വീട്ടുകാര്‍ അധികം ആരോടും ഇടപെടുന്ന ശീലവുമില്ലായിരുന്നു. റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറ് മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോട് പറഞ്ഞിരുന്നു.

എന്നാല്‍ സംശയം ഉന്നയിച്ചവരെ കുടുംബം വഴക്കുപിടിച്ച് അകറ്റുമായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെ പ്രസവിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് റിന്‍ഷ അതിന്റെ കഴുത്തില്‍ ബ്‌ളേഡിന് വരഞ്ഞത്. വനിതാ പൊലീസിനെ കണ്ടപ്പോള്‍ത്തന്നെ തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ച് റിന്‍ഷ തുറന്നുപറഞ്ഞു. വിവിധയിടങ്ങളില്‍ ജോലിചെയ്തു. വീട്ടുജോലിയും കടകളില്‍ സഹായിയായും പ്രവര്‍ത്തിച്ചു. ഒറ്റയ്ക്കാണ് സാറെ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിപ്പോയതാണ്. കുഞ്ഞിനെ കൊല്ലണമെന്നുണ്ടായിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ചിലപ്പോള്‍ ഒരുനേരത്തെ ആഹാരം പോലും തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു റിന്‍ഷ പറഞ്ഞത്. സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിനും എട്ടുനോമ്പാചരണത്തിനും ഇന്നലെ കൊടിയേറി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തി പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. തിരുന്നാളുകള്‍ ഹൃദയത്തിന്റെ നടുവിലൂടെ കടന്നു പോകുകയും ജീവിതത്തിന്റെ തിരുത്തലാവുകയും വേണം. നിങ്ങളുടെ ഭവനത്തിലെ കര്‍ത്താവിന്റെ ആലയമാണ് ആദ്യം പടുത്തുയര്‍ത്തേണ്ടതുണ്ട്. മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയാവണം. അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം തിരുന്നാളുകള്‍. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം
ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു.

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യ പ്രവര്‍ത്തികളുടെയും എട്ടു ദിനങ്ങളാണ് ഇനിയുള്ളത് . 2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോൾ ഏറ്റുവാങ്ങിയത് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസും സൂരജും ആണ്. 1524 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അപ്രതീക്ഷിതമായി അവസാനിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ ഇവയില്‍ പല ട്രോളുകളും കൈവിട്ടുപോവുന്ന സ്ഥിതിയാണ്.

എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫിസറുടെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരന്ത്യേക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിച്ച്‌ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ജിഹാദികളുടെ ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ട്രോളാണ് ഉത്തരേന്ത്യക്കാര്‍ സീരിയസ് ആയി ഷെയര്‍ ചെയ്യുന്നത്.

പരസ്പരം സീരിയലിലൂടെ ജനങ്ങള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്‌ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം സംപ്രേക്ഷണം ചെയ്തത്.

നീലക്കുറിഞ്ഞി വീണ്ടും പൂത്തുതുടങ്ങി. പ്രളയക്കെടുതികള്‍ക്കു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും തയ്യാറെടുക്കുന്നു. കാലവര്‍ഷം ഏല്‍പ്പിച്ച ആഘാതം മറികടന്ന് അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കുറിഞ്ഞിക്കാലത്തിനായി ഒരുങ്ങുകയാണ് ഒരു ജനത.

മഴക്കെടുതിയില്‍ തകര്‍ന്ന മൂന്നാറിന്റ അതിജിവനത്തിലേയ്ക്കുള്ള ചവിട്ടുപടികൂടിയാണ് രാജമലയില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ . പ്രളയത്തിന്റെ കൊഴിഞ്ഞ്‌പോക്കിനു ശേഷമുള്ള ഒരു പൂക്കാലത്തിന്റെ പ്രതീക്ഷകള്‍.

അതീതീവ്രമഴയില്‍ പൊലിഞ്ഞു പോയ പൂക്കാലം വീണ്ടും സജീവമായി. ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂവിട്ടുതുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിയുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജമലനിരകളില്‍ നീലവസന്തം കൂടുതല്‍ തെളിയും. ഓഗസ്റ്റ് ആദ്യവാരം തന്നെ പൂത്തു തുടങ്ങിയ ചെടികള്‍ കഴിഞ്ഞ മാസം 15 ന് തന്നെ പൂക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കുറിഞ്ഞിക്കാലം വൈകിച്ചു.

പ്രളയക്കെടുതിയില്‍ മരവിച്ചു പോയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നീലക്കുറിഞ്ഞിക്കാലം ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വനം വകുപ്പും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തി വന്ന ഒരുക്കങ്ങള്‍ പേമാരിയിലും പ്രളയത്തിലും ഒലിച്ചു പോയിരുന്നു. കാലാവസ്ഥ തിരിച്ചടിയായതോടെ അടച്ചിട്ടിരുന്ന ഇരവികുളം ദേശീയ ഉദ്യാനം കഴിഞ്ഞ ദിവസം തുറന്നു.

കുറിഞ്ഞിക്കാലം മുന്നില്‍ക്കണ്ട് തകര്‍ന്ന പെരിയവര പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്.

24 വിരലുകളുള്ള മകനെ ബലികഴിക്കണമെന്ന് ബന്ധുക്കളുടെ ആവശ്യത്തിനു മുന്നില്‍ ഭയന്ന് വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ ബരബങ്കി ഗ്രാമത്തിലുള്ള ഫുനിലാല്‍ എന്ന അച്ഛന്‍.
12 കൈവിരലുകളും കാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിരലുകളുമായാണ് മകന്‍ ജനിച്ചത്. അസാധാരണ ശാരീരിക സവിശേഷതകളുള്ള മകനെ ബലികഴിച്ചാല്‍ കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. പുറത്തിറങ്ങിയാല്‍ മകനെ ആരെങ്കിലും കൊന്നുകളയുമോ എന്നു ഭയന്ന് ഇപ്പോള്‍ സ്കൂളില്‍ പോലും വിടുന്നില്ല. ഫുനിലാലും ജോലിക്കു പോകുന്നില്ല. ഇതേക്കുറിച്ച് പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഫുനിലാലിന്‍റെ മകന്‍റ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Copyright © . All rights reserved