തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരികെയെടുത്ത നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജു ഈ പ്രസ്താവന നടത്തിയത്.
ന്യൂസ് ഡെസ്ക്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ഫുട്ബോളും കാണാം രണ്ടു ബിയറുമടിക്കാം എന്നു പ്ളാൻ ചെയ്തവരൊക്കെ നിരാശയിൽ. ഇഷ്ടപ്പെട്ട ബ്രാൻഡ് ബിയറിന് പകരം എന്തെങ്കിലുമൊക്കെ കുടിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനിലിപ്പോൾ. ബിയർ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടണിൽ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി. രാജ്യത്തെ പബ്ബുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലമർന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ട പാനീയമായ ബിയർ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ജോൺ സ്മിത്ത്, സ്ട്രോങ്ങ്ബോ സൈഡർ ബിയറുകൾ പല പബ്ബിലും തീർന്നു കഴിഞ്ഞു. ഹെയ്നക്കിൻ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതർ സ്പൂണിന്റെ മിക്കവാറും പബ്ബുകളിൽ ബിയർ ക്ഷാമം രൂക്ഷമാണ്.
ബിയർ നിർമ്മാണത്തിലുപയോഗിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനത്തിൽ വന്ന കുറവാണ് ബിയർ വ്യവസായത്തെ ബാധിച്ചത്. യുകെയിലെയും യൂറോപ്യൻ മെയിൻ ലാൻഡിലെയും പല ഫാക്ടറികൾ ഉത്പാദനം നിർത്തിയതാണ് കാർബൺ ഡൈഓക്സൈഡ് ഗ്യാസിന്റെ ക്ഷാമത്തിന് കാരണം. ബിയറിനെ കൂടാതെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിയെയും കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനകുറവ് ബാധിച്ചിട്ടുണ്ട്. പായ്ക്കഡ് ഫുഡ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും സ്ളോട്ടർ ഹൗസുകളിൽ മയക്കു ഗ്യാസായും കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ഉപയോഗിക്കാറുണ്ട്. കൊക്കകോള കമ്പനിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ കാർബൺ ഡൈഓക്സൈഡിന്റെ ക്ഷാമം മൂലം നിർത്തി വച്ചു. മോറിസൺ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളും ഫ്രോസൺ ഫുഡ് ഷോർട്ടേജ് ഭീക്ഷണിയിലാണ്.
ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്നാണ് പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജെസ്‌നയുടെ അച്ഛൻ വെളിപ്പെടുത്തി. തനിക്കെതിരെ ചില ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നു. താന്‍ മദ്യപാനിയാണ് എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഇതുവരെയും കരുതിയിട്ടില്ലായിരുന്നു. എന്നാല്‍ ജസ്‌നയെ കാണാതായതിന് ശേഷമാണ് അത്തരമൊരു സംശയം തോന്നുന്നത്. ബിസ്സിനസ്സിന്റെ ഭാഗമായിട്ടാവാം പല കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണം ഉയരുന്നതിന് കാരണം.
തനിക്കെതിരെ സഹോദരന്‍ മൊഴി കൊടുത്തുവെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ആ സഹോദരനും ബിസ്സിനസ്സുകാരനാണ്. ആ വഴിക്കൊക്കെ ചിന്തിക്കുമ്ബോള്‍ സംശയിക്കുന്നു. കാണാതായ ദിവസം ജസ്‌ന മുക്കൂട്ടുതറയില്‍ നിന്നും ഓട്ടോയില്‍ പോയപ്പോള്‍ കാറില്‍ പിന്തുടര്‍ന്നത് താനാണെന്നും ഷോണ്‍ ആരോപിച്ചിരുന്നു. താനന്ന് കാറില്‍ പോയിക്കാണും. എന്നാല്‍ മുക്കൂട്ടുതറയിലെ ഓഫീസിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെ അന്നുണ്ടായിരുന്നു. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്‌നയെ കണ്ടിട്ടില്ല. പിന്തുടര്‍ന്നു എന്ന് പറയുന്നത് വെറും ആരോപണമാണ്. പിസി ജോര്‍ജും മകനുമാണ് ആദ്യം ജസ്‌നയെ കണ്ടെത്താനുള്ള ഇടപെടലുകള്‍ നടത്തിയത്. എന്നാല്‍ പെട്ടെന്ന് എന്താണ് അവര്‍ക്ക് സംഭവിച്ചത് എന്നറിയില്ല.
ആക്ഷന്‍ കൗണ്‍സിലിന് പിന്നില്‍ ജനപക്ഷത്തിന്റെ ആളുകള്‍ കാണും. അവര്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാവണം പിസി ജോര്‍ജ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. പലതരം ചര്‍ച്ചകളാണ് ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്നത്. താന്‍ താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് വന്നവനാണ്. അതുകൊണ്ടൊക്കെയാവും ആരോപണങ്ങള്‍ വരുന്നത്. വീട്ടില്‍ ജസ്‌നയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല. മക്കള്‍ മൂന്ന് പേരും തനിക്ക് ഒരുപോലെ ആണ്. അക്കൂട്ടത്തില്‍ ഏറ്റവും മിടുക്കിയും തന്നെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതും ജസ്‌ന തന്നെയാണ്. ആരും അവളെ മാറ്റി നിര്‍ത്തിയിട്ടില്ല. മറ്റ് രണ്ട് മക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ അതറിയാവുന്നതാണ്. ആളുകള്‍ ഓരോ ഊഹാപോഹങ്ങള്‍ പറയുന്നു.
അന്നത്തെ ദിവസം രാവിലെ താനും ജസ്‌നയും ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കിയത്. തുടര്‍ന്ന് താന്‍ ഓഫീസിലേക്ക് പോയി. ജസ്‌ന വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചതൊന്നുമില്ല. വൈകിട്ട് മകന്‍ പലഹാരവും വാങ്ങി വന്നു. രണ്ട് പേരും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ജസ്‌ന ആന്റിയുടെ വീട്ടില്‍ പോയി എന്നാണ് അയല്‍പക്കത്തെ വീട്ടുകാര്‍ തങ്ങളോട് പറഞ്ഞത്. എന്നാല്‍ രാവിലെ പോകുന്ന കാര്യം അവള്‍ പറഞ്ഞിരുന്നില്ല. തലേ ദിവസം അക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് മാത്രം. ആന്റിയുടെ വീട്ടില്‍ വിളിച്ചപ്പോല്‍ ജസ്‌ന അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. എന്നിട്ടും രാത്രി എട്ട് മണി വരെ ജസ്‌ന വരുമെന്ന് കരുതി കാത്തിരുന്നു. മറ്റെവിടെയെങ്കിലും പോയിക്കാണുമെന്നാണ് കരുതിയത്.
എട്ട് മണി കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് തങ്ങള്‍ എരുമേലിക്ക് പോയത്. കോട്ടയത്താണ് തങ്ങളുടെ ബന്ധുക്കള്‍ ഉള്ളത് എന്നതിനാല്‍ അവിടെ അന്വേഷിക്കാം എന്ന് കരുതിയാണ് പോയത്. ബസ് സ്‌റ്റോപ്പിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തന്റെ സുഹൃത്തായ പോലീസുകാരനെ വിളിച്ചു.ജസ്‌നയെ കാണാനില്ലെന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞതനുസരിച്ച് അവിടേക്ക് ചെന്നു. സ്റ്റേഷനില്‍ പോയി പരാതി എഴുതിക്കൊടുത്തു. ജസ്‌നയുടെ ഫോട്ടോ കൊടുത്തു. വീട്ടില്‍ രാത്രി തിരിച്ച് എത്തിയപ്പോള്‍ അയല്‍ക്കാരാണ് ജസ്‌ന ഓട്ടോയില്‍ കയറി പോയതായി പറഞ്ഞത്. തുടര്‍ന്ന് ഓട്ടോക്കാരനോട് പോയി അന്വേഷിച്ചപ്പോള്‍ ജസ്‌ന ബസ്സില്‍ കയറി പോയതായി പറഞ്ഞു. അവളാകെ കൊണ്ട് പോയത് അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രമാണ്.
മുക്കൂട്ടുതറയിലെ ആന്റിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നാണ് ജസ്‌ന ഓട്ടോക്കാരനോട് പറഞ്ഞത്. സംശയിക്കത്തക്കതൊന്നും ജസ്‌നയുടെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നുവെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. മുക്കൂട്ടുതറയില്‍ നിന്നും ജസ്‌ന കയറിയ ബസ്സില്‍ അവളുടെ സഹപാഠി ഉണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ജസ്‌നയെ കാണാനില്ലെന്ന വാര്‍ത്ത വന്നതിന് ശേഷമാണ് ഇക്കാര്യം അവന്‍ പറയുന്നത്. അവന്റെ വീട്ടില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അന്ന് ബസ്സില്‍ നല്ല തിരക്കായിരുന്നുവെന്നും ജസ്‌ന പിന്‍വാതില്‍ വഴി കയറിയപ്പോള്‍ തന്നെ കണ്ട് ചിരിച്ചെന്നും അവന്‍ പറഞ്ഞു. ആ പയ്യന്റെ അമ്മയുടെ അടുത്താണ് ബസ്സില്‍ ജസ്‌ന നിന്നത്. എരുമേലിയിലാണ് ജസ്‌ന ഇറങ്ങിയത് എന്ന് അപ്പോഴാണ് മനസ്സിലായത്.
മുണ്ടക്കയം ഭാഗത്തേക്കാണ് ജസ്‌ന നടന്ന് പോയത് എന്നും അവന്‍ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ അവളുടെ സുഹൃത്തുകളോടും മറ്റുമാണ് അന്വേഷണം നടത്തിയത്. ജസ്‌നയ്ക്ക് ആരോടെങ്കിലും അടുപ്പം ഉണ്ടായിരുന്നോ എന്നതും ആ വഴിക്ക് പോയതായിരിക്കുമോ എന്നതും ആയിരുന്നു അന്ന് പോലീസുകാര്‍ക്കും തങ്ങള്‍ക്കുമുള്ള സംശയം. കൂടെ പഠിക്കുന്ന പയ്യന് മെസ്സേജ് അയച്ചു എന്നറിയാം. ഇതിന് പിന്നില്‍ ആരോ ഉണ്ട് എന്നാണ് സംശയിക്കുന്നത്. ബിസ്സിനസ് തകര്‍ക്കാനോ മറ്റോ ആകുമെന്ന് കരുതുന്നു. അവളെ ആരോ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന് സംശയിക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്.
പുതിയ ഭരണ സമിതി രൂപീകരിച്ചതിനു പിന്നാലെ പ്രതിസന്ധിയിലായി അമ്മ താര സംഘടന. മോഹൻലാൽ അധ്യക്ഷനായ ഭരണ സമിതി വന്നപ്പോൾത്തന്നെ ദിലീപ് ശക്തിയായി സംഘടനയിലേക്ക്തിരിച്ചുവരുമെന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇതോടുകൂടി അമ്മയിൽ ആഭ്യന്തര യുദ്ധം ഉടലെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്ന് രാജിവച്ചതും. പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റു മൂന്നുപേരും സംഘടനയിൽ നിന്ന് രാജിവച്ചതും. ഇതിനൊപ്പം തന്നെ ഇവർക്ക് പിന്തുണയുമായി മറ്റു താരങ്ങളും സംഘടനയിൽ നിന്ന് പുറത്ത് വരാനുള്ള സാധ്യത ഏറെയാണ്…
ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മയിൽ നിന്നും നടി ഭാവന രാജി വച്ചു. അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.
മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു. 1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു . ”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.
ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
ലോകകപ്പിലെ നിർണായക മത്സരത്തിൽ ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ അക്കില്ലസ് പൂച്ചയുടെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്‍റീന തോൽക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരൻ പൂച്ചയുടെ പ്രവചനം. ജയത്തിൽ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അർജൻന്റീന ആരാധകരുടെ ചങ്കിടിക്കാൻ കൂടുതലൊന്നും വേണ്ടിയിരുന്നില്ല. അതിന് കാരണവുമുണ്ട്, ഈ ലോകകപ്പിൽ അർജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുൻപ് വരെയുള്ള മത്സരങ്ങളേക്കുറിച്ച് അക്കില്ലസ് നടത്തിയ പ്രവചനങ്ങൾ അണുവിട തെറ്റിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ കോണ്‍ഫഡറേഷൻ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാർക്കസ് റോജോ ഗോൾ നേടുന്നതുവരെ അർജന്‍റീന ആരാധകർക്ക് അക്കില്ലസിന്റെ പ്രവചനം പേടിസ്വപ്നമായി നിന്നിരുന്നു. എന്നാൽ, റോജോ വിജയഗോൾ നേടിയതിനു പിന്നാലെ ആരാധകരും ട്രോളന്മാരും ആദ്യം തിരിഞ്ഞത് അക്കില്ലസിനു നേരെയായിരുന്നു. അക്കില്ലസിനെ കുഴിച്ചുമുടുന്നതടക്കമുള്ള ചിത്രങ്ങളിട്ട് ട്രോളന്മാർ കളംവാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അർജന്‍റീന ആരാധകരുടെ ട്രോളുകൾ
ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പോലീസ് പിടിയില്‍. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സാജിദ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ സഹോദരങ്ങളും പോലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 21നാണ് ഡല്‍ഹിയിലെ സരിത വിഹാറില്‍ വെച്ച് അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ പോലീസ് കണ്ടെത്തുന്നത്. ഏതാണ്ട് 7ഓളം കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം ആരുടേതാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം ഉപേക്ഷിച്ച പെട്ടി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടി ജാവേദ് അക്തര്‍ എന്നയാള്‍ക്ക് യുഎഇയില്‍ നിന്ന് വന്ന പാര്‍സലാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സാജിദിലേക്കുള്ള ലിങ്ക് പോലീസിന് ലഭിക്കുന്നത്. പ്രസ്തുത പെട്ടി താന്‍ വാടകയ്ക്ക് നല്‍കുന്ന വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ജാവേദ് പോലീസിനോട് പറഞ്ഞു. വാടകവീട്ടില്‍ താമസിക്കുന്നത് സാജിദാണ്. അയാള്‍ക്ക് വേണ്ടി പോലീസ് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റിലെത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാജിദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജാമിയ നഗറിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ചോര്‍ളി : ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗറില്‍ പത്താം വാര്‍ഷികം ആഘോഷിച്ച കുട്ടനാട് സംഗമം 2018 സംഗമചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറി . കുട്ടനാട്ടുകാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ കുട്ടനാട് സംഗമം 2018 പരിപാടികളിലെ വ്യത്യസ്തതകള്‍ കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കുട്ടനാട് സംഗമം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ:ഡോ. മാത്യു ചൂരപൊയ്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു . ഡോ : ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്‌നേഹ സന്ദേശം നല്‍കി. ഫാ : ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി . കേരള മുഖ്യമന്ത്രി ശ്രീ : പിണറായി വിജയന്‍ , മുന്‍ കുട്ടനാട് എം എല്‍ എ ഡോ : കെ സി ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തി. സോണി പുതുക്കരി , ജോര്‍ജ്ജ് കാട്ടാമ്പിള്ളി, സാനിച്ചന്‍ എടത്വ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ജിമ്മി മൂലംകുന്നം സ്വാഗതവും , ജനറല്‍ കണ്‍വീനര്‍ സിന്നി കാനാച്ചേരി കൃതജ്ഞതയും അര്‍പ്പിച്ചു.കലാപരിപാടികളുടെ വ്യത്യസ്ഥത സംഗമത്തെ നിറച്ചാര്‍ത്തണിയിച്ചു . കുട്ടനാട്ടില്‍ അന്യംനിന്നു പോകുന്ന കലാപരിപാടികള്‍ പോലും യുകെയിലെ കുട്ടനാട്ടുകാര്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച് കൈയ്യടി നേടി . ഞാറ്റുപാട്ടും , കൊയ്ത്തുപാട്ടും , കുട്ടനാടന്‍ കവിതയും , കുട്ടനാടന്‍ സെല്‍ഫിയും , ഈ മനോഹരതീരം ഫോട്ടോഗ്രാഫി മത്സരവും , ജനകീയ വഞ്ചിപ്പാട്ടും സംഗമത്തിന് ഉത്സവച്ഛായ നല്‍കി. കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തെ മികവുറ്റതാക്കി . ജി സി എസ് ഇ , എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജോഹാന ജോണ്‍സണ്‍ , ജിഷാല്‍ മാത്യൂസ് , ജിബു ജോസ് എന്നിവര്‍ക്ക് റോണി ജോണ്‍ സ്മാരക കുട്ടനാട് ബ്രില്യന്‍സ് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.
കുട്ടനാട് സംഗമത്തിനും , വള്ളംകളിക്കും , കുട്ടനാടിനും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ആന്റണി പുറവടി , തോമസ്‌കുട്ടി ഫ്രാന്‍സിസ് , സന്തോഷ് ചാക്കോ , മോന്‍സ് ചമ്പക്കുളം , സന്നദ്ധ സേവനരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫാ ; ജിന്‍സണ്‍ മുട്ടത്തുകുന്നിലിനും 10 വര്‍ഷം കുട്ടനാട് സംഗമത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത ജീമ്മി മൂലങ്കുന്നം , ജയാ റോയി , ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു . വ്യത്യസ്ഥമായ അവതരണശൈലികൊണ്ട് ഷേര്‍ളി പുറവടിയും , സിനി സിന്നിയും , റോഷന്‍ സുബിനും , ധന്യ മാത്യൂവും കുട്ടനാടന്‍ മക്കളെ കൈയിലെടുത്തപ്പോള്‍ പ്രോഗ്രാം റിസപ്ഷന്‍ കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ , ഷൈനി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ മികവുറ്റതാക്കി.
ജിമ്മി മൂലംകുന്നം , സുബിന്‍ പെരുമ്പള്ളീല്‍ , ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ , പൂര്‍ണ്ണിമ ജയകൃഷ്ണന്‍ , ആന്റണി പുറവടി , റോയി മൂലംകുന്നം , ജോര്‍ജ്ജ് കാവാലം , യേശുദാസ് തോട്ടുങ്കല്‍ , മോനിച്ചന്‍ കിഴക്കേച്ചിറ , ജോസ് തുണ്ടിയില്‍ , ജയ റോയി , മെറ്റി സജി , സൂസന്‍ ജോസ് , ബിന്‍സി പ്രിന്‍സ് , ജോബി വെമ്പാടുംതറ , സിജു കാനാച്ചേരി , സന്തോഷ് ചാക്കോ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , ഷാജി സ്ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളുടെ സംഘാടനം കുട്ടനാട് സംഗമം വര്‍ണ്ണാഭമാക്കി . അതിരുചികരമായ കുട്ടനാടന്‍ വള്ളസദ്യ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കുട്ടനാട്ടുകാരെ കൊണ്ടെത്തിച്ചു.
യുകെയുടെ വിവിധപ്രദേശങ്ങളില്‍ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടനാട്ടുകാരായ യുവപ്രതിഭകളെ കുട്ടനാട് യംന്ഗ് റ്റാലാന്റ് അവാര്‍ഡ് നല്‍കി സംഗമം അനുമോദിച്ചു . ധന്യ മാത്യൂ , ജെയ്മിന്‍ ജോണ്‍സണ്‍ , ബെല്ലാ ജോസ് , അന്നാ ജിമ്മി , ആല്‍ബിന്‍ ജോര്‍ജ്ജ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
കുട്ടനാട് സംഗമചുണ്ടന്റെ പങ്കായം അടുത്ത വര്‍ഷത്തെ കണ്‍വീനര്‍മാരായ ജയാ റോയി മൂലംകുന്നം , ജോര്‍ജ്ജ് തോട്ടുകടവില്‍ കാവാലം , ജെസി വിനോദ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ , സിന്നി കാനാച്ചേരി എന്നിവര്‍ ആന്റണി പുറവടിയുടെ സാന്നിധ്യത്തില്‍ ജനകീയ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൈമാറി . അടുത്ത വര്‍ഷം ബെര്‍ക്കിന്‍ഹെഡില്‍ കാണാമെന്ന വിശ്വാസത്തില്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വരും വര്‍ഷങ്ങളില്‍ കുട്ടനാടന്‍ വള്ളംകളിയോട് കൂടിയുള്ള സംഗമം സംഘടിപ്പിക്കണമെന്നുള്ള പൊതു അഭിപ്രായം പരിഗണനയ്ക്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു .
എല്ലാ പ്രതിസന്ധികളെയും , പ്രശ്‌നങ്ങളെയും അതിജീവിച്ച് സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും , സിന്നി കാനാച്ചേരിയും , മോനിച്ചന്‍ കിഴക്കേച്ചിറയും നന്ദി അറിയിച്ചു . അതോടൊപ്പം ഈ സംഗമം ജനങ്ങളിലെത്തിക്കാന്‍ സഹായിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു .
സമയമൊപ്പിച്ച് വിവാഹം നടത്തുകയെന്നത് ഒരു കല തന്നെയാണ്. പല വിവാഹവും സമയപ്രശ്‌നത്തിന്റെ പേരില്‍ പാളിപ്പോയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേണ്‍ കാലത്തെ ദമ്പതിമാര്‍’. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുകാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുകാരും ആഗ്രഹം പ്രകടപ്പിച്ചു.
സാധാരണ ഗതിയില്‍ ഇതിനു പരിഹാരം വിവാഹം തന്നെ വേണ്ടെന്നു വെയ്ക്കുന്നതായിരിക്കും. എന്നാല്‍, അവസാനം അവര്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ, എന്നാല്‍ ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ഒരു പോംവഴി തന്നെ. ഹെലികോപ്റ്ററാണ് ഈ രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി പരിഹരിച്ചു കൊടുത്തത്. ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം പല ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്.
താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ണുകയും ചെയ്തു. ഇരു വീട്ടുകാരുടെയും സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു നവദമ്പതികളായ പ്രമിതയും ഗോവിന്ദും. മൈസൂരിലെ പ്രമുഖ കമ്പനി ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്.
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ഉറപ്പിക്കുന്നത്. കുടുംബങ്ങള്‍ തീരുമാനിച്ച വിവാഹമെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഫഹദ് വ്യക്തമാക്കിയിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ വീണ്ടും അഭിനയ ലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. ഭാര്യയുടെ രണ്ടാം വരവിൽ പ്രേക്ഷകരെപോലെ ത്രില്ലിലാണ് താനുമെന്ന് ഫഹദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് ഫഹദ് വെളിപ്പെടുത്തുന്നു. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്.വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്‍റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും ഫഹദ് പറഞ്ഞു. നസ്രിയ ഇപ്പോള്‍ ബാംഗ്ളൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് .