കൊച്ചി: പ്രളയത്തിനിടെ വെള്ളം കയറിയ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടം. വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇതോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള താത്ക്കാലിക സര്‍വീസുകള്‍ നിര്‍ത്തലാക്കും.
വെള്ളമിറങ്ങിയതിന് ശേഷം ഏതാണ്ട് എട്ട് ദിവസത്തോളം ആയിരത്തിലേറെ പേരാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.
വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി നിറഞ്ഞിരുന്നു. നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം കേടുപാട് സംഭവിച്ചവയില്‍പ്പെടും. 15നാണ് വിമാനത്താവളം അടച്ചത്. ആദ്യഘട്ടത്തില്‍ വേഗം തുറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയായിരുന്നു.
യുഎഇ വനിതാ ദിനത്തിൽ ഫിലിപ്പീനി വീട്ടുജോലിക്കാരി ദുബായിൽ കോടീശ്വരിയായി. അൽ അൻസാരി എക്സ്ചേഞ്ചിന്റെ അഞ്ചാമത് സമ്മർ പ്രൊമോഷൻ നറുക്കെടുപ്പിലാണ് ജിനാ റിയാലുയോ സുറിയാനോ രണ്ടുകോടിയോളം രൂപ( 10 ലക്ഷം ദിർഹം) സ്വന്തമാക്കിയത്. മലയാളിയായ കണ്ണൂർ സ്വദേശി റഷീദ് കുഞ്ഞുമുഹമ്മദ്, കർണാടക സ്വദേശി അസീസ് അഹമ്മദ് ഖാൻ എന്നിവരടക്കം ഒൻപതു പേർക്ക് 1,90,000 രൂപ (10,000 ദിർഹം) വീതവും ഒരാൾക്ക് മെഴ്സിഡസ് ബെൻസ് കാറും സമ്മാനമായി ലഭിച്ചു. ഇന്നാണ് യുഎഇയിലെ ഇമാറാത്തി വനിതാ ദിനം.
അൽഅൻസാരി എക്സ്ചേഞ്ച്, മൊബൈൽ ആപ്പ്, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ആയിരം ദിർഹത്തിന് മുകളിൽ നാഷനൽ ബോണ്ട്, വിമാന ടിക്കറ്റ്, അൽ അൻസാരി എക്സ്ചേഞ്ച് ട്രാവൽ കാർഡ് എന്നിവ വാങ്ങിക്കൽ, ടൂറിസ്റ്റ് വീസ എടുക്കൽ തുടങ്ങിയവ വഴി കൂപ്പൺ സ്വന്തമാക്കിയവരാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്. ഇത്തരത്തിൽ 50 ലക്ഷം പേർ നറുക്കെടുപ്പിൽ പങ്കെടുത്തതായി അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി യുഎഇയിൽ വീട്ടുജോലിക്കാരിയായ ജിന മാൾ ഒാഫ് ദി എമിറേറ്റ്സിലെ അൽ അൻസാരി എക്സ്ചേഞ്ച് ശാഖ വഴി നാട്ടിലേയ്ക്ക് 1,695 ദിർഹം അയച്ചപ്പോഴായിരുന്നു സമ്മാനകൂപ്പൺ ലഭിച്ചത്. ഇൗ ഭാഗ്യം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ജിന പിന്നീട് പറഞ്ഞു. ജീവിതം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും പണം ഉപയോഗിക്കും. കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കുകയാണ് മറ്റൊരു ലക്ഷ്യം.
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ ജർമനിക്കു പോയ മന്ത്രി കെ.രാജുവിനു പരസ്യശാസന. സംഭവത്തിൽ മന്ത്രിയോടു വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ നടപടിയെടുത്തത്. ദുരന്തമുണ്ടായപ്പോൾ യാത്ര നടത്തിയത് അനുചിതമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇനി ഒൗദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പാർട്ടി മന്ത്രിമാർ വിദേശത്തേക്കു പോകുന്നതിനും സിപിഐ വിലക്കേർപ്പെടുത്തി.
സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയിൽ പങ്കെടുക്കാനാണു മന്ത്രി കെ.രാജു ജർമനിയിലേക്കു പോയത്. ജർമനിയിലേക്കു പോകാൻ ഒരു മാസം മുന്‍പു പാർട്ടി മന്ത്രിക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തിൽ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയത്.
അതേസമയം യാത്രയ്ക്കു സർക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നാണു മന്ത്രി കെ.രാജുവിന്റെ വിശദീകരണം. യാത്രാ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. താൻ പോകുന്പോൾ പ്രളയ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു. അതുകൊണ്ടണു പോയതെന്നും കേരളത്തിൽ മടങ്ങിയെത്തിയ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പ്രളയത്തെ തുടർന്നു രണ്ടു ദിവസത്തിൽ കൂടുതൽ വീടുകളിൽ വെള്ളം കെട്ടി നിൽക്കുകയും ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒറ്റപ്പെടുകയും ചെയ്ത വീടുകൾക്കു സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ അടിയന്തര ദുരിതാശ്വാസമായ 10,000 രൂപ വിതരണം ചെയ്യുന്നതിനുള്ള ആശയക്കുഴപ്പം തുടരുന്നു. ഇതേ തുടർന്ന് ദുരിതാശ്വാസ തുക വിതരണം വൈകി.
ദുരിതാശ്വാസ ക്യാന്പുകളിലുള്ള മുഴുവൻ പേർക്കും തുക നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നില്ല. പ്രളയ ദുരന്ത ഭീഷണിയെ തുടർന്നു ക്യാന്പുകളിൽ എത്തിയവർക്കു തുക നൽകുമെന്നു പറഞ്ഞിരുന്നില്ല. റവന്യു അധികൃതർ പരിശോധന പൂർത്തിയായ ശേഷം തുക വിതരണം ചെയ്യാനായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ തീരുമാനം.
എന്നാൽ, 10,000 രൂപ സർക്കാർ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതോടെ ഇതിന് അപേക്ഷിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി ഉയർന്നു. നാലു ലക്ഷത്തോളം കുടുംബങ്ങൾക്കു സഹായം നൽകേണ്ടി വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. കാരണം 13 ലക്ഷത്തോളം പേരായിരുന്നു വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെ കുടുംബമായി കണക്കാക്കിയാൽ നാലു ലക്ഷത്തിൽ താഴെ വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ ദിവസം റവന്യു അധികൃതർ സർക്കാരിനു നൽകിയ കണക്കു പ്രകാരം 6.6 ലക്ഷം കുടുംബങ്ങൾ 10,000 രൂപയുടെ സഹായത്തിന് അർഹരായുണ്ടെന്ന് അറിയിച്ചു. തദ്ദേശ സ്ഥാപന അധികൃതർ നൽകിയ റിപ്പോർട്ട് അനുസരിച്ചു 5.78 ലക്ഷം പേരുമുണ്ട്. കണക്കുകളിലെ അവ്യക്ത കൂടാതെ അർഹരായവർ പിന്തള്ളപ്പെടുകയും അനർഹർ നുഴഞ്ഞു കയറുകയും ചെയ്യുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇതിൽ ഏതു പട്ടികയിൽ ഉൾപ്പെട്ടവർക്കാണു ധനസഹായം നൽകേണ്ടതെന്ന ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഇതു കൂടാതെ പലരുടെയും ബാങ്ക് അക്കൗണ്ട് നന്പരുകളും ലഭിച്ചിട്ടില്ല.
അതേസമയം, ബാങ്ക് അവധിക്കു ശേഷം തുറന്നു പ്രവർത്തിച്ചാൽ ഉടൻ നഷ്ടപരിഹാര തുക വിതരണം ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് മനസ്സ് നിറക്കുന്നൊരു വാര്‍ത്ത എത്തുന്നത്.
ചെങ്ങന്നൂരില്‍ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി രാഹുല്‍ യാത്ര വൈകിപ്പിച്ചു കാത്തുനിന്നു. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തി. അവിടെ കാത്തുകിടന്ന ഹെലികോപ്റ്ററില്‍ രാഹുലും ചെന്നിത്തലയും എംഎം ഹസനും കയറുകയും ചെയ്തു.
അപ്പോഴാണ് അവിടെ ഒരു എയര്‍ ആംബുലന്‍സ് ഉള്ളത് കണ്ടത്. രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നില്‍ക്കുകയായിരുന്നു. പിന്നാലെ എയര്‍ ആംബുലന്‍സിന് അടുത്തെത്തി രാഹുല്‍ കാര്യങ്ങള്‍ തിരക്കുന്നതും കാണാം.
പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ വൈകിയതിന്‍റെ കാരണം പറയുന്നതിനിടെ രാഹുല്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.
1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.
കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.
ന്യൂസ് ഡെസ്ക്
പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.
വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.
നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.
അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്
പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.
യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.
2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.