Latest News

അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് ദിലീപ്. തല്ക്കാലം അമ്മയില്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ലെന്നതാണ് ദിലീപ് പ്രസിദ്ധീകരിച്ച  കത്തിന്റെ ചുരുക്കം. കത്ത് വായിക്കാം,

സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

കലിനിന്‍ഗ്രാഡ്‌: ലോകം കാത്തിരുന്ന പോരാട്ടം ആവേശത്തിരമാലയുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ച്‌ ബെല്‍ജിയം ഗ്രൂപ്പ്‌ ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.

തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ടും അവസാന 16-ല്‍ ഇടം നേടി. ഇന്നലെ കലിനിന്‍ഗ്രാഡ്‌ സ്‌റ്റേഡിയത്തില നടന്ന മത്സരത്തില്‍ വിരസമായ ആദ്യപകുതിക്കു ശേഷം 51-ാം മിനിറ്റില്‍ അഡ്‌നാന്‍ യാനുസായാണ്‌ ബെല്‍ജിയത്തിന്റെ ജയം നിര്‍ണയിച്ച ഗോള്‍ നേടിയത്‌.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരകളുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാണ്‌ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍ റിസ്‌ക് എടുക്കാതെ ഇരുടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിച്ചതോടെ കളി വിരസമായി.

ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം യാനുസായിലൂടെ ബെല്‍ജിയം സമനിലക്കുരുക്കഴിച്ചു. അവസാന മിനിറ്റുകളില്‍ സമനിലയ്‌ക്കായി ഇംഗ്ലണ്ട്‌ കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയം പ്രതിരോധം വഴങ്ങിയില്ല.
ഗ്രൂപ്പിലെ മറ്റൊരു അപ്രധാന മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച്‌ ടുണീഷ്യ ലോകകപ്പ്‌ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചു.

സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയായി മലയാളി നഴ്‌സ്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മാത്യു.ടി.തോമസിന്റെ ഭാര്യ സാറാമ്മ തോമസാണ് (34) ഈ നേട്ടത്തിന് അര്‍ഹയായി മാറിയത്. ഇന്നലെയാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒമ്പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുകയാണ് സാറാമ്മ.

ഈ മാസം 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിച്ചത്. കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമയുര്‍ന്ന തീരുമാനമാണ് ജൂണ്‍ 24ന് സൗദി യഥാര്‍ത്ഥ്യമാക്കിയത്. അധ്യാപികമാരുടെ വാഹനങ്ങള്‍, സ്ത്രീകളുള്ള ടാക്സികള്‍, പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഓടിക്കുന്നതിന് വനിതകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സൗദിയില്‍ കാര്‍ റെന്റല്‍ സര്‍വീസുകള്‍ നടത്താനും വനിതകള്‍ക്ക് സാധ്യമായി.

രാജ്യത്ത് പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്.

സൗദി രാജാവ് സല്‍മാന്‍ 2017 സെപ്തംബര്‍ 27-ന് രാജകല്‍പനയിലുടെയാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്രം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാനുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അധ്യാപികമാരായി ജോലി ചെയുന്നത്.

കൊച്ചിയിലെ കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓഫിസിലേക്ക് മാര്‍ച്ച്. മോഹന്‍ലാലിന്റെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം. സ്ര്തീപീഡകരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന സംഘടനയായി അമ്മ മാറിയിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ രാഷ്ട്രീയ സാമൂഹ്യ മേഖലകള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇതിനിടെ തന്‍റെ ഭാഗം വിശദീകരിച്ച് ദിലീപ് അമ്മയ്ക്ക് കത്തെഴുതി. നിരപരാധിത്വം തെളിയുംവരെ സംഘടനയില്‍ സജീവമാകില്ലെന്ന് കത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. തന്റെ പേരുപറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ വിഷമമുണ്ട്. തന്നെ പുറത്താക്കിയത് നിലനില്‍ക്കില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതിന് സഹപ്രവര്‍ത്തകര്‍ക്കും ‘അമ്മ’ ഭാരവാഹികള്‍ക്കും നന്ദി പറയുന്നുവെന്നും ദിലീപ് കത്തില്‍ വിശദീകരിക്കുന്നു.

വിവാദത്തില്‍ അമ്മയെ കടുത്തസമ്മര്‍ദത്തിലാക്കി വീണ്ടും വിമന്‍ ഇന്‍ സിനിമ കലക്ടീവ് വീണ്ടും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയം ചര്‍ച്ചചെയ്യാന്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്നും വനിതാകൂട്ടായ്മ ആവശ്യപ്പെട്ടു.

വിമർശനങ്ങള്‍ വിവിധമേഖലകളിൽനിന്ന് ഉയരുമ്പോഴും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് കത്ത് നല്‍കിയത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചവേണം. ഇതിനായി ജുലൈ 13നോ 14നോ wcc അംഗങ്ങളുടെകൂടി സൗകര്യം കണക്കിലെടുത്ത് അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നാണ് ആവശ്യം. അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.

അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കുമെന്നിരിക്കെ പിന്തുണയുമായി നടന്‍ പൃഥ്വിരാജുമെത്തി. രാജിവച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

ഇതിനിടെ ആക്രമിക്കപ്പെട്ട നടി തനിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാട്. നടി തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ അമ്മ എന്തുകൊണ്ട് തന്നോട് വിശദീകരണം ചോദിച്ചില്ലെന്ന നിലപാടില്‍ നടൻ ദിലീപും നില്‍ക്കുകയാണ്.

ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.

ജനറൽ സെക്രട്ടറി അമ്മ

തിരുവനന്തപുരം

സർ,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്

മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്

ദിലീപ്

28/06/18

ആലുവ

മലയാളസിനിമാ രംഗത്ത് ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിന്നു പോന്ന സംഘടനയാണു ഈ അസോസിയേഷന്‍. 2000-ത്തിനു ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങള്‍ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടകസംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലില്‍ നിന്ന് ജനിച്ചതായിരുന്നു. ആദ്യകാലത്ത് മലയാള സിനിമാ രംഗത്തെ പ്രതിനിധാനം ചെയ്തിരുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്ന കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സുമായി ഉണ്ടായ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ, സിനിമാതാരങ്ങള്‍ക്ക് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന രീതിയിലാണു കാണപ്പെട്ടത്.

2002-ല്‍, മലയാള ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയും, സിനിമാ തിയേറ്ററുകള്‍ അടച്ചു പൂട്ടപ്പെടാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്കാകുലരായ ഫിലിം ചേംബര്‍, നടീനടന്മാര്‍ ഗള്‍ഫ് പരിപാടികളിലും ചാനല്‍ പരിപാടികളിലും പങ്കെടുക്കണമെങ്കില്‍ ചേംബറിന്റെ അനുവാദം വാങ്ങണമെന്ന് പ്രഖ്യാപിച്ചു. അല്ലാത്തപക്ഷം അവരെ ചേംബര്‍ ‘ബാന്‍’ ചെയ്യുമെന്നും.

ഇതിനെതിരെ അസ്സോസിയേഷന്‍ ആരംഭിച്ച പ്രക്ഷോഭം മലയാളസിനിമാ രംഗത്തെ മാസങ്ങളോളം സ്തംഭിപ്പിച്ചു. തുടര്‍ന്നുള്ള രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മലയാള സിനിമാ രംഗം തുടര്‍ച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റര്‍ അടച്ചിടലുകളും ഷൂട്ടിങ് നിര്‍ത്തിവെക്കലുകളും കൊണ്ട് കലുഷിതമായിരുന്നു. ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സംഘടനയും എക്‌സിബിറ്റര്‍മാരുടെ രണ്ടു സംഘടനകളുമെല്ലാം ഇതില്‍ സജീവമായ പങ്കു വഹിച്ചിരുന്നു. പ്രതിസന്ധി മറി കടക്കാന്‍ കെ.എസ്.എഫ്. ഡി.സി യും സര്‍ക്കാരും മുന്‍ കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി.

ഏറെ സങ്കീര്‍ണ്ണമായിരുന്ന ആ കാലഘട്ടത്തിലാണു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അമ്മയുടെ അച്ചടക്ക നടപടി നേരിട്ടത്. എറണാകുളത്ത് ഹോട്ടല്‍ അബാദ് പ്ലാസയില്‍ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തില്‍ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇവര്‍ ‘ഖേദം പ്രകടിപ്പിച്ചു’ എന്ന് അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ ലാല്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

സിനിമാ രംഗത്തെ കാലുഷ്യങ്ങള്‍ പിന്നെയും തുടരുകയായിരുന്നു. താരസംഘടനയും ഫിലിം ചേംബറും തമ്മില്‍ ആദ്യത്തെ ഏറ്റുമുട്ടലിനൊടുവില്‍ ഉണ്ടാക്കിയ ധാരണയുടെ പേരിലായി പിന്നത്തെ പ്രശ്‌നങ്ങള്‍. ഷൂട്ടിങ് തുടങ്ങും മുമ്പ് ചേംബറുമായി അഗ്രിമെന്റ് ഉണ്ടാക്കണമെന്ന നിബന്ധനയ്‌ക്കെതിരായിട്ടാണു പിന്നെ അസോസിയേഷന്‍ സമരമുഖത്തിറങ്ങിയത്. വീണ്ടും സിനിമാ രംഗം സ്തംഭിച്ചു. ഈ വിഷയത്തില്‍ ചേംബറിനുള്ള പരമാധികാരം എടുത്തുകളയണമെന്ന ആവശ്യം ശരിയല്ലെന്നായിരുന്നു ആ സമയത്ത് സംവിധായകന്‍ വിനയനെടുത്ത നിലപാട്. അതിന്റെ പേരിലാണു അന്ന് താരസംഘടനയും വിനയനും ഏറ്റു മുട്ടിയത്.

അസ്സോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റന്‍ രാജുവിനെയും ലാലു അലക്‌സിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ സിനിമയായ ‘സത്യം’ വിനയന്‍ അനൗണ്‍സ് ചെയ്തു. ആ പത്രസമ്മേളനത്തില്‍ വിനയനോടൊപ്പം പങ്കെടുത്ത പൃഥ്വിരാജ് അപ്രതീക്ഷിതമായി അസ്സോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടീച്ച് സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടാണു ഇരുപത്തൊന്നു കാരനായിരുന്ന പൃഥ്വിരാജ് വികാരനിര്‍ഭരമായി സംസാരിച്ചത്.

‘സത്യ’ത്തെ തുടര്‍ന്ന് പൃഥ്വിരാജ് താരസംഘടനയുടെ വിലക്കു നേരിട്ട നാളുകളിലാണു വിനയന്റെ ‘അത്ഭുത ദ്വീപ്’ ഇറങ്ങിയത്. ‘അത്ഭുതദ്വീപി’ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു. ഈ നാളുകളിലെല്ലാം നിശ്ശബ്ദമായി വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു ദിലീപ് എന്ന നടന്‍.

അസോസിയേഷനില്‍ ദിലീപിന്റെ നിയന്ത്രണവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. 2008-ല്‍ ദിലീപ് തുളസീദാസുമായുണ്ടാക്കിയ കരാര്‍, വാങ്ങിയ 40 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ ലംഘിച്ചുവെന്ന തുളസീദാസിന്റെ പരാതിയില്‍ അന്ന് മാക്ട സെക്രട്ടറിയായിരുന്ന വിനയന്‍ ഇടപെട്ടു. അതോടെ മാക്ട പിളര്‍ക്കപ്പെടുകയും, ‘ഫെഫ്ക’ രൂപീകരിക്കപ്പെടുകയും ചെയ്തു. വിനയനും തുളസീദാസും ഒറ്റപ്പെട്ടു. വിനയനുമായി സഹകരിക്കാന്‍ തയ്യാറായ തിലകന്റെ വിധിയും മറ്റൊന്നായിരുന്നില്ല. പക്ഷെ, അപ്പോഴേക്കും ആദ്യകാലത്തെ അപേക്ഷിച്ച് പരസ്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കാലം കഴിഞ്ഞിരുന്നു. അതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. രേഖാപരമായ തെളിവുകള്‍ ശേഷിപ്പിക്കാതിരിക്കല്‍ പ്രധാനപ്പെട്ടതാണല്ലോ.

പതിറ്റാണ്ടുകളിലെ ഈ ചരിത്രമെടുത്തു നോക്കുമ്പോള്‍, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടീയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ കാണാന്‍ കഴിയും. പ്രതിരോധിക്കാന്‍ എളുപ്പമല്ലാത്ത കോട്ടയാണു കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതെന്നും.

ഈ ഘടനയ്‌ക്കെതിരെ എത്ര ചെറിയ ശബ്ദം ഉയര്‍ത്തുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര മാത്രം ‘പ്രിവിലേജ്ഡ്’ ആയവര്‍ക്കു പോലും. ഇതാണു നാം തിരിച്ചറിയേണ്ടത്. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ലെ, പൊതു സമൂഹത്തിനു ഇതിലും പ്രധാനപ്പെട്ട എന്തൊക്കെ വിഷയങ്ങളുണ്ട് എന്നും സംശയിക്കാം.

കോടികളുടെ ടേണോവര്‍ ഉള്ള വ്യവസായമാണു ചലച്ചിത്ര രംഗം. ഈ ലാഭം വരുന്നത് പൊതുജനങ്ങളില്‍ നിന്നും. മാത്രമല്ല, ഒരു സമൂഹത്തിന്റെ പൊതുവെയുള്ള അഭിരുചിയെ രൂപപ്പെടുത്തുന്നതില്‍ സിനിമ പോലെയുള്ള മാധ്യമത്തിന്റെ പങ്കും ചെറുതല്ല. അതു കൊണ്ടു തന്നെ ചലച്ചിത്രമേഖലയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പൊതുപ്രാധാന്യമുണ്ട്.

തൊണ്ണൂറുകളിലാണു മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ പ്രവര്‍ത്തനം തുടങ്ങുനത്. സംഘടനകളുടെ സാന്നിദ്ധ്യം ചലച്ചിത്രമേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെപ്പറ്റി പഠനങ്ങള്‍ നടക്കുന്നുണ്ട്. സംഘടനകള്‍ക്ക് മുമ്പും ചലച്ചിത്രമേഖല നില നിന്നിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ എന്നത് ഒരു ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് വലിയ കാലയളവൊന്നുമല്ല. പല തരത്തിലുള്ള അഴിച്ചു പണികള്‍ എല്ലാ മേഖലകളിലുമെന്ന പോലെ ഇവിടെയും ആവശ്യമാകാമല്ലോ.

അതു കൊണ്ടു തന്നെ മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള സംഘടനാരൂപത്തിനെതിരെ ചെറുതെങ്കിലും ശക്തമായ ശബ്ദമുയര്‍ത്തിയ അഭിനേതാക്കള്‍ അനുമോദനമര്‍ഹിക്കുന്നു. ആന്നെത്തേതിലും പ്രതികരിക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനും നവമാധ്യമങ്ങൾ കൂട്ടിനുള്ളപ്പോൾ മാറ്റത്തിനു തുടക്കം കുറിക്കാന്‍ ചെറിയ ശബ്ദങ്ങള്‍ക്കാകട്ടെ

തിരക്കിനിടയില്‍ ബസില്‍ കയറിക്കൂടിയ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിട്ടു. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ഹൈസ്ക്കൂൾ ബസ് സ്റ്റോപ്പില്‍ നടന്ന സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. കുട്ടിയുടെ തോളിലും ബാഗിലും രണ്ടുകൈകൊണ്ടു പിടിച്ച് കണ്ടക്ടര്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വാതിലിൽ മുഖമുരഞ്ഞ്‌ ഒൻപതാം ക്ലാസ് വിദ്യാർഥി അർഷാദിന് പരിക്കേറ്റു.

ആദ്യം ബസില്‍ കയറിയ ഒരു വിദ്യാര്‍ത്ഥിയുടെ തോളില്‍ പിടിച്ച് പുറത്തേക്കു തള്ളി. അതിനുശേഷമാണ് അതിനും മുന്നിലുള്ള വിദ്യാര്‍ത്ഥിയോട് ക്രൂരത കാണിച്ചത്. ഇതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും വലിച്ചിറക്കിയ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോയി. ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം.

ആദ്യം മുന്‍വശത്തെ വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ കിടന്ന് പരാക്രമം കാണിച്ച കണ്ടക്ടര്‍ പിന്നിലെത്തി ആണ്‍കുട്ടികളോട് കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് പിതാവിന്റെ അന്ത്യം. ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു ജോസഫ്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 22ാം തിയ്യതി മുതല്‍ ലാസ്‌വേഗാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്റെ വക്താവായിരുന്ന റെയ്മണ്‍ ബെയിന്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

സാമുവല്‍ ജാക്‌സണ്‍- ക്രിസ്റ്റല്‍ ലീ കിംങ് ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവനായി 1928ല്‍ യു.എസിലെ ഫൗണ്ടണ്‍ ഹില്ലിലാണ് ജോസഫിന്റെ ജനനം. മൈക്കിള്‍ ജാക്‌സന്റെ സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ജോസഫ്. മക്കളായ മൈക്കിള്‍, ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, എന്നിവരെ ഉള്‍പ്പെടുത്തി 1965ല്‍ ജോസഫ് ഒരു സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പേരെടുത്തത്. ജോസഫിന്റെയും കാതറിന്‍ എസ്റ്റര്‍ ജാക്‌സന്റെയും പത്തുമക്കളില്‍ എട്ടാമത്തെ മകനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ഗായികയും നടിയുമായ ജാനറ്റ് ജാക്‌സണ്‍ ജോസഫിന്റെ മകളാണ്.

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.

13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ് കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം.

 

അമ്മയില്‍ നിന്നും നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതു ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേശ്കുമാര്‍ എന്നിവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്ന് നടന്‍ ജോയ്മാത്യു. ഫേസ്ബുക്കിലെ കളികള്‍ അവസാനിപ്പിച്ച് സ്വന്തം കളത്തില്‍ കളി തുടങ്ങിയ ജോയ്മാത്യൂ ഇന്റര്‍നെറ്റിലെ സ്വന്തം പേജിലെ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് വന്നതോടെ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലയില്‍ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ്, പാര്‍ട്ടി സഖാക്കളായ എംഎ ബേബി, ധനകാര്യമന്ത്രി തോമസ് ഐസക്, കാനം, തുടങ്ങിയവര്‍ രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കെ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എംപി ഇന്നസെന്റും എംഎല്‍എമാരായ മുകേഷും ഗണേഷും എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാനാണ് താന്‍ നോക്കിയിരിക്കുന്നതെന്നു ജോയ്മാത്യു പറഞ്ഞു.

താന്‍ കൂടി തൊഴിലെടുക്കുന്ന അമ്മയില്‍ മുതലാളിമാര്‍ മുതല്‍ ക്‌ളാസ്‌ഫോര്‍ ജീവനക്കാരന്‍ വരെയുണ്ട്. താന്‍ ക്‌ളാസ്സ്‌ഫോര്‍ ജീവനക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി, രാഷ്ട്രീയപാര്‍ട്ടികള്‍ മുതല്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് പുറത്ത് പോകാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു.

അമ്മയിലെ നാലു അംഗങ്ങള്‍ രാജിവെച്ചതിന്റെ പേരില്‍ തന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ച പ്രതികരണത്തോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും ജോയ്മാത്യു പറഞ്ഞു. ‘ദാ ഇപ്പോ ശരിയാക്കിത്തരാം’ എന്നത് കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാമെങ്കിലും നമ്മളെ അത് വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോഴാണെന്നും ജോയ്മാത്യു പരിഹസിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരുമായി നിരന്തരം സംവദിച്ചിരുന്ന ജോയ് മാത്യു അത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പകരം ജോയ് മാത്യു ഡോട്ട് കോം എന്ന സ്വന്തം പേജിലൂടെയായിരിക്കും ഇനി സംവദിക്കലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി ഫേസ്ബുക്കിലായിരുന്നു സംവാദങ്ങള്‍. ഇപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി തന്റേതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താന്‍ അവിടെ കാണുമെന്നും ജോയ്മാത്യു പറയുന്നു.

കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.

പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.

ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

RECENT POSTS
Copyright © . All rights reserved