ന്യൂസ് ഡെസ്ക്
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. 14 ദിവസത്തിന് ശേഷം വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. ഉച്ചയ്ക്ക് 2.05ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ആദ്യം പറന്നുയരുന്നതും 3.25 ന് ഈ വിമാനം തന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളം പൂര്‍ണസജ്ജമാകുന്നത്. ഇന്നുതന്നെ 30 വിമാനങ്ങള്‍ കൂടി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. വൈകിട്ട് 4.30 ന് മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ഇവിടെ ഇറങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷം എത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസാണ് ഇത്.
ആയിരത്തോളം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി 24 മണിക്കൂറോളം പ്രയത്‌നിച്ചാണ് വിമാനത്താവളത്തെ പ്രവര്‍ത്തനസജ്ജമാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലിലെ കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിങ് മെഷിനുകളും വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്. ഇതുവരെ 300 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗ ശൂന്യമാവുകയും റണ്‍വേയ്ക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന്റെ 25 ശതമാനം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഇതെല്ലാം താത്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇത്രയും നാള്‍ കൊച്ചി നാവിക താവളത്തില്‍ നിന്ന് താത്കാലികമായി ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്നു.
പ്രളയത്തില്‍ ചെറുതോണി പാലം തകര്‍ന്നതോടെ ഗതാഗതം താറുമാറായ ചെറുതോണി റൂട്ടില്‍ പകരം യാത്രാ സംവിധാനമൊരുക്കി ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. ചെറുതോണി പാലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാതെവന്നതോടെ പകരം സംവിധാനം എന്ന നിലയിലാണിത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ടു കെഎസ്ആര്‍ടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകള്‍ക്കു മുകളിലൂടെ ഓടുക.
ഇന്നു മുതല്‍ കട്ടപ്പനയില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും തൊടുപുഴയില്‍ നിന്നു രാവിലെ 6.10 മുതല്‍ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂര്‍ ഇടവിട്ടു സര്‍വീസ് ഉണ്ടാകും. 1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു.
പ്രളയത്തിൽ തകർന്ന ചെറുതോണി പാലം
കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ തൊടുപുഴ ഏലപ്പാറ റൂട്ടിലും ബസ് ഓടിത്തുടങ്ങി. മറ്റു വാഹനങ്ങള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്നുണ്ട്.
എന്നാല്‍ ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് ഡാമിന് മുകലിലൂടെ യാത്ര സൗകര്യം ഉണ്ടാവുക. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ സൗകര്യം ലഭ്യമാക്കുമെങ്കിലും ആദ്യ ഘട്ടത്തില്‍ അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെ ഡാമിന് മുകളിലൂടെയുള്ള യാത്ര സാധ്യമാവുകയുള്ളു.
തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയുടെ ഭാഗമായ ചെറുതോണി പാലം തകര്‍ന്നതോടെ, കട്ടപ്പന, തൊടുപുഴ മേഖലകള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചെറുതോണി പാലത്തിന് അക്കരെ താമസിക്കുന്നവര്‍ക്കു ചെറുതോണി ടൗണിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത് നിലവിലെ തീരുമാനം അതിനു പരിഹാരമാകുമെന്നാണ് കരുതുന്നത്.
എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ല.
വടക്കേക്കര പൊലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച് ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടില്‍ നിന്ന് വീണ് മരിച്ച ബോള്‍ട്ടണിലെ മലയാളി കുട്ടികളുടെ മൃതദേഹം ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കും. 15കാരനായ ജേസണ്‍ 19കാരനായ ജോയല്‍ എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെ പ്രമുഖ ടൂറിസം കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
ബോള്‍ട്ടനിലെ റോയല്‍ ഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരായ സൂസന്റെയും സുബിയുടെയും മക്കളാണ് ഇവർ രണ്ടുപേരും. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബുവാണ് ജേസണിന്റെ പിതാവ്.
ബന്ധുക്കളെ സന്ദര്‍ശിക്കാനും അവധി ആഘോഷിക്കുന്നതിനുമായാണ് ഇവര്‍ കുടുംബസമേതം വിയന്നയിലെത്തിയത്. ഞായറാഴ്ച തിരിച്ച് വരാനിരിക്കവെയായിരുന്നു അപകടം. ജേസണ്‍ ബോട്ടില്‍ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്ത് തന്നെ നീന്തുന്നതിനിടയിൽ ജലസസ്യത്തില്‍ കാല്‍കുരുങ്ങി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കാലില്‍ ജലസസ്യം കുരുങ്ങിയതിനെ തുടര്‍ന്ന് താന്‍ മുങ്ങുന്നുവെന്ന് ഇയാള്‍ വിളിച്ച് പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് കണ്ട് ജേസണെ രക്ഷിക്കാന്‍ ജോയല്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ഇരുവരും മുങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ലീനിയല്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരച്ചിൽ ആരംഭിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ജേസന്റെ മൃതദേഹം വീണ്ടും രണ്ടു മണിക്കൂറിന് ശേഷമാണ്കണ്ടെത്തിയത്. ബുറി കോളജില്‍ പഠിച്ചുകൊണ്ട് ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയല്‍. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനിരിക്കുകയായിരുന്നു ജേസണ്‍. ഏതാനും ദിവസം ഓസ്ട്രിയയില്‍ താങ്ങാന്‍ എത്തിയ മലയാളി കുടുംബങ്ങളെ തേടി തീരാ ദുഃഖം എത്തിയ സങ്കടത്തിലാണ് ബോള്‍ട്ടന്‍ മലയാളികള്‍. ശനിയാഴ്ച ഇവരുടെ മൃതദേഹം മാഞ്ചസ്റ്ററില്‍ എത്തിക്കും.
സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതിന് പിന്നാലെ സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്.
ജയില്‍ സൂപ്രണ്ട്, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി ഡി.ഐ.ജി സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. റിമാന്റ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി. അതിനിടെ സൗമ്യയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഡയറിയിലെ വാക്കുകള്‍ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടത്തുന്ന പൊലീസിനെ കുഴയ്ക്കുകയാണ്. ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച് ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് കുറിപ്പ്. അതില്‍ പ്രധാന വരികള്‍ ഇങ്ങനെ: ‘കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം.
മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ അതേസമയം, കൂട്ടക്കൊല കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സി.ഐയും മരണശേഷം കേസ് അന്വേഷിക്കുന്ന എസ്.ഐയും പറയുന്നത് ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഇല്ലെന്നാണ്.
എന്നാല്‍ ജയിലിലെത്തിയ ശേഷം സൗമ്യ ഒട്ടനവധി കുറിപ്പുകളും കവിതകളും എഴുതിയിട്ടുണ്ട്. സൗമ്യയുടെ സെല്ലില്‍ നിരവധി കുറിപ്പുകള്‍ ഉണ്ടെന്നും ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമെ നോട്ട്ബുക്കുകള്‍ സൗമ്യ പണം കൊടുത്ത് വാങ്ങിയിരുന്നു. കുറിപ്പ് ശരിയാണെങ്കില്‍ പ്രതിക്കൂട്ടിലാകുന്നത് പൊലീസായിരിക്കും. ആരെ സഹായിക്കാനാണ്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന സത്യം പുറത്തുകൊണ്ടുവരേണ്ടിവരും. പൊലീസ് എന്തിന് ഇക്കാര്യങ്ങള്‍ മറച്ചു വച്ചു എന്നതും സംശയത്തിന് ഇടയാക്കും. പ്രദേശത്തെ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഇപ്പോള്‍ മത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേരും മറ്റ് രണ്ട് പേരുകളും നേരത്തെ സൗമ്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെ നിരവധി ആളുകളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൗമ്യ അന്ന് താന്‍ മാത്രമാണ് കുറ്റവാളിയെന്ന് പറയുകയും ചെയ്തിരുന്നു.
പൊലീസ് ഇതാണ് ശരിവച്ചത്. അങ്ങനെയെങ്കില്‍ ജയിലിലെത്തിയ സൗമ്യയുടെ മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. റിമാന്റിലായതിന് ശേഷം കോടതിയിലെത്തിക്കുമ്ബോള്‍പോലും സൗമ്യയെ ആരും കാണാനോ സംസാരിക്കാനോ വരാറില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു.
ഹോംനഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ.
അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം. ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്. സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.
അതോടുകൂടി കേസിലെ ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളും അവസനാക്കികയാണ്. സൗമ്യക്കെതിരെ മൂന്ന് കുറ്റപത്രങ്ങളായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാല്‍ ആവശ്യമായ രേഖകളുടെ അഭാവത്തില്‍ ഇവയെല്ലാം കോടതി തിരിച്ചയക്കുകയും ചെയ്തു. അതെ സമയം ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരിന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലിയിരുത്തുന്നത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്നായിരുന്നു സൗമ്യയുടെ മൊഴി. എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രവും ആ കാമുകൻ തന്നെയായിരുന്നു. അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നായിരുന്നു സൗമ്യയുടെ മൊഴി. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്ബത്തെ ഇളയ കുട്ടിയെ കൊന്നിട്ടും സത്യം പുറത്തുവന്നില്ല. ഈ കൊലയ്ക്ക് പിന്നില്‍ സൗമ്യയുടെ ആദ്യ ഭര്‍ത്താവാണെന്നാണ് സംശയം.
ഈ കൊല പിടിക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എലിവിഷം കൊടുത്താലും പ്രശ്‌നമാകില്ലെന്ന് കാമുകന്‍ സൗമ്യയെ വിശ്വസിപ്പിച്ചു. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാള്‍ക്ക് സൗമ്യയുടെ കൊലപാതക ആസൂത്രണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ സൗമ്യ ഉറച്ചു നില്‍ക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു.
കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമിടപാട് സൊസൈറ്റിയുടെ കലക്ഷന്‍ ഏജന്റ് കൂടിയായ സൗമ്യയും ഇയാളും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊല നടത്തിയത് സൗമ്യ തനിച്ച് തന്നെയാണ്. മക്കളുടെ വിയോഗത്തില്‍ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകര്‍ന്ന് രക്ഷപ്പെടാനായിരുന്നു സൗമ്യയുടെ ലക്ഷ്യം.
ഇതിനായി മരിച്ച രണ്ട് കുട്ടികളുടെ വലിയ ഫോട്ടോ പോലും ചെയ്യിപ്പിച്ചു. അത് വീട്ടില്‍ പ്രധാന സ്ഥലത്ത് വയ്ക്കുകയും ചെയ്തു. മക്കളും അമ്മയും അച്ഛനും ഛര്‍ദിയും വയറുവേദനയും ബാധിച്ച് മരിച്ചതിന് പിന്നില്‍ സംശയം ഉയരാതിരിക്കാന്‍ സൗമ്യ കള്ളങ്ങളും പ്രചരിപ്പിച്ചു. സൗമ്യ ചോനാടം കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഏതാനും വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവര്‍ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി.
ഭാര്യയുടെ അവിഹിത ഇടപാടിലെ സംശയമായിരുന്നു ഇതിന് കാരണം. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങള്‍ക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്ബ് ഐശ്വര്യ രാത്രി ഉറക്കമുണര്‍ന്നു. മുറിയില്‍ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇവരില്‍ ഒരാള്‍ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംശയം.
ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.
എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.
കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.
സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ടായിരുന്നു.
കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.
വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി എർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സാധരണഗതിയിൽ കാണാറുള്ള സുരക്ഷഭടന്മാർ ഉണ്ടായിരുന്നില്ല.
പ്രളയബാധിത യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വിഡിയോയില്‍ കാണാന്‍ കഴിയും.
റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.
എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി.
പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്.
കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചുഫുട്ബോൾ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേർത്തുവേച്ചു. പിന്നീടാണ് ഫരീദാബാദിലെയും ശരൻവിഹാറിലെയും ക്യാംപുകളിലാണ് ധനസമാഹരണം നടത്തിയത്.
ഹ്യൂമൻ വെൽഫെയർ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാൽ അഭയാർഥികളിൽ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്കറിയാമെന്ന് ക്യാംപുകളിലുള്ള അഭയാർഥികൾ പറഞ്ഞു. പ്രളയകാലത്ത് കേരളക്കുറിച്ചാണ് സംസാരിച്ചിരുന്നത്. അഭയാർഥികളായ തങ്ങൾക്കുവേണ്ടി മലയാളികള്‍സംസാരിച്ചിരുന്നെന്നും അഭയാർഥികൾ ഓർക്കുന്നു.
ഇന്ത്യൻ സിനിമാചരിത്രത്തിൽ നിർണായകസ്ഥാനമുള്ള മുംബൈയിലെ ആർ.കെ ഫിലിംസ്റ്റുഡിയോ ഓർമയാകുന്നു. സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചതായി കപൂർകുടുംബം പ്രഖ്യാപിച്ചു. ബോളിവുഡ് ഇതിഹാസം രാജ്കപൂര്‍ ഏഴുപതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്റ്റുഡിയോ, ഒരുകാലത്ത് ഹിന്ദിസിനിമയുടെ വിജയത്തിന്‍റെ പര്യായമായിപോലും അറിയപ്പെട്ടിരുന്നു.
‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’. സ്റ്റുഡിയോ വിൽക്കാനുള്ള കപൂർ കുടുംബത്തിൻറെ തീരുമാനത്തെക്കുറിച്ച് ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.
ഡാൻസ് റിയാലിറ്റിഷോ ചിത്രീകരണത്തിനിടെ കഴിഞ്ഞവർഷം സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. പ്രധാനവേദിയും പഴയകാല സിനിമകളുടെ വസ്തുക്കളും കത്തിനശിച്ചു. പുതുക്കിപണിത് നിലനിർത്തുന്നത് വൻസാമ്പത്തിക ചെലവ് എന്നതിനൊപ്പം, വസ്തുവകകളിൽ തർക്കം ഉടലെടുത്തേക്കാമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ഏഴുപതിറ്റാണ്ടോളം ഇന്ത്യൻസിനിമയുടെ ഭാഗമായിരുന്ന സ്റ്റുഡിയോ വിൽക്കാനുള്ള തീരുമാനത്തെ സിനിമാപ്രവർത്തകർ വൈകാരികമായാണ് കാണുന്നത്.
1948ലാണ് രാജ്കപൂർ ആർ.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കർ, ബോബി തുടങ്ങി നൂറുകണക്കിന് സിനിമകളും, നിരവധി പരസ്യ, ചാനൽപരമ്പരകൾക്കും ആർ.കെ വേദിയായി.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദാമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍.
കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ നല്‍കിയ സഹായം അപര്യാപ്തമാണ്. ഉപാധികളില്ലാത്ത വിദേശസഹായം സ്വീകരിക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല. പ്രളയത്തിന്റെ കാരണമോ അതിന്റെ ഉത്തരവാദി ആരെന്നോ ഉളള ചര്‍ച്ചകള്‍ക്ക് താനില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കാനാണ് തന്റെ സന്ദര്‍ശനം. അവര്‍ വലിയ വേദനയിലാണ്.
ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വയനാട് സന്ദര്‍ശനം റദ്ദാക്കിയ രാഹുല്‍ ഇടുക്കിയിലേക്ക് തിരിച്ചു.