Latest News

ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച രണ്ടുയുവതികളെയും ശബരിമലയില്‍ നിന്ന് മാറ്റി. ഇവര്‍ പൊലീസിനൊപ്പം അങ്കമാലിയില്‍ ഒരു വീട്ടിലെത്തി. പിന്നാലെ ഇവരെ തൃശൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. താനും കനകദുര്‍ഗയും ശബരിമലയില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന് ബിന്ദു വിശദീകരിച്ചു. സാധാരണ ഭക്തര്‍ക്കൊപ്പമാണ് കയറിയത്. ആരില്‍നിന്നും എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.

പൊലീസ് വാഹനത്തില്‍ തന്നെയാണ് ഇവരെ കൊണ്ടുപോകുന്നത്. വലിയ സുരക്ഷ ഉറപ്പാക്കിയാണ് ഇവരെ കൊണ്ടുപോകുന്നത്. കൃത്യമായ ജാഗ്രത പുലര്‍ത്തിയാണ് പൊലീസ് മുന്നോട്ടുനീങ്ങുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത് അതീവ രഹസ്യമായി.

മുഖ്യമന്ത്രിയാണ് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്. പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു.

24ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള്‍ അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്‍മാരടക്കം ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.

പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില്‍ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്‍ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി.

കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില്‍ നിന്ന് അല്‍പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്‍ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു.

ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദര്‍ശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദര്‍ശനം സാധ്യമാക്കിയതെന്നതില്‍ സംശയമില്ല.

പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടര്‍ന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാന്‍ തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീര്‍ത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാന്‍ സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു.

 

ഫോണിൽ ആൺകുട്ടിയോട് സംസാരിച്ചതിൻറെ പേരിൽ 16 കാരിയായ മകളെ തീകൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌കുട്ടിയുടെ നില ഗുരുഗരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ് മുർതിസ മൻസൂരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ ഫോൺ തട്ടിപ്പറിഞ്ഞ് വലിച്ചെറിഞ്ഞ് കെറോസീൻ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ ഒച്ചവെച്ചതു കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരി​െങ്കാടി പ്രയോഗം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പരിപാടി നടക്കുന്നതിനിടക്കാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ പി. ഗോപിനാഥും മറ്റൊരു പ്രവർത്തകനും കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

അതേസമയം ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെയും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.

ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടതായി വന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്. ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

അതേസമയം യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ച ശബരിമലനട വീണ്ടും തുറന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. ഇതിനെ തുടർന്ന് സന്നിധാനത്തേയ്‌ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.

മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് നടന്‍ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തില്‍ പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവിനെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജീവ് പിളള പറഞ്ഞു. 2019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയസ്ബുക്കില്‍ കുറിച്ചു. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേത് മാമാങ്കവും എന്നായിരുന്നു ഉണ്ണിയുടെ പ്രഖ്യാപനം. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ ധ്രുവന്‍ പറഞ്ഞു.

പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്‌കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. വന്‍ താരനിരയെ അണിനിരത്തി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ക്വീന്‍ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തന്‍താരോദമായി ഉയര്‍ന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ മുന്നറിയിപ്പുകളില്ലാതെ ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.

സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കില്‍ ഈഗോ പ്രശ്‌നങ്ങള്‍ മൂലമാകാനേ സാധ്യതയുളളുവെന്നുമായിരുന്നു സംവിധായകന്‍ സജീവ് പിളളയുടെ പ്രതികരണം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹര്‍ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്‍ത്താലുകള്‍ക്കെതിരേ കടകള്‍ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയാണ്.

സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. നെയ്യാറ്റികരയില്‍ ശബരിമല കര്‍മ്മസമിതി ദേശീയപാത ഉപരോധിച്ചു. കൊച്ചി കച്ചേരിപ്പടയിലും റോഡ് ഉപരോധിച്ചു. കൊടുങ്ങല്ലൂര്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ കടകള്‍ അടപ്പിക്കുകയും ബസിന് കല്ലെറിയുകയും ചെയ്തു.

 

ഫ്ലിപ്കാർട്ടിന്റെ ഉടമകളിൽ ഒരാളായിരുന്ന സച്ചിൻ ബൻസാൽ 699 കോടി രൂപ മുൻ‌കൂർ ആദായ നികുതിയായി അടച്ചു. ഫ്ലിപ്കാർട്ട് ഓഹരികൾ വാൾമാർട്ട് എന്ന അമേരിക്കൻ കമ്പനിക്ക് കൈമാറിയപ്പോൾ ലഭിച്ച വൻ തുകയ്ക്കുള്ള മൂലധന നേട്ട നികുതി അടക്കമുള്ള നികുതിയായാണ് തുക അടച്ചത്.

എന്നാൽ കമ്പനിയുടെ മറ്റൊരു പാർട്ണറായിരുന്ന ബിന്നി ബൻസാൽ ഓഹരി വില്പന വഴിയുള്ള നേട്ടത്തെ കുറിച്ചോ, നികുതിയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സച്ചിൻ ബൻസാൽ നികുതി അടച്ചത്. കമ്പനിയുടെ പ്രമുഖ ഓഹരി ഉടമകളായ 35 പേർക്ക് കൂടി ഐ ടി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് വാൾമാർട്ട് ഏകദേശം ഒരു ലക്ഷം കോടി രൂപക്ക് ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ വാൾമാർട്ട് 7439 കോടി രൂപ ഈ ഇടപാടിന്റെ നികുതിയായി അടച്ചിരുന്നു. മൊത്തം 13,750 കോടി രൂപ ഈ കമ്പനി നികുതി അടക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ചരിത്രമതിലായി മാറിയ വനിതാമതിൽ ലോക റെക്കോഡിലേക്കും സ്ഥാനം പിടിച്ചു. യൂണിവേ‍ഴ്സൽ റെക്കോർഡ്സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, ഒഫീഷ്യൽ ബുക്ക് ഓഫ് റെക്കോർഡ് എന്നീ മൂന്ന് ഏജൻസികളാണ് പ്രഖ്യാപനം നടത്തിയത്. ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ദൂരമേറിയ പരിപാടിയാണ് വനിതാമതിലെന്നും പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളിത്തമായിരുന്നു കാണാൻ ക‍ഴിഞ്ഞതെന്നും പ്രഖ്യാപനം നടത്തിയ യൂണിവേ‍ഴ്സൽ റെക്കാർഡ്സ് ഫോറം പ്രതിനിധി ഗിന്നസ് സുനിൽ ജോസഫ് പറഞ്ഞു.

കൃത്യമായ വീഡിയോനിരീക്ഷണത്തിലാണ് ഏജൻസികൾ പരിശോധനനടത്തിയത്. ഒരു സ്റ്റേറ്റ് കോർഡിനേറ്ററിന്‍റെ കീ‍ഴിൽ ജില്ലാകോർഡിനേറ്റർ ഉൾപ്പടെ 620 കിലോമീറ്ററിൽ 620 പ്രതിനിധികളാണ് പരിശോധന നടത്തിയത്. ഒരിടത്തുപോലും വാഹന ഗതാഗതം തടസമായില്ല. ജാതി മത വർണ വർഗ വ്യത്യാസമില്ലാതെയാണ് ചരിത്രത്തിന്‍റെ ഭാഗമായ വനിതാമതിലിൽ പങ്കെടുക്കാൻ ജനങ്ങൾ ഒ‍ഴുകിയെത്തിയത്. സർക്കാർ ജീവനക്കാർ മുതൽ സാധാരണക്കാരയവർവരെ ചരിത്രമതിലിന്‍റെ ഭാഗമായി മാറി എന്നതും റെക്കോർഡിനായുള്ള പരിശോധനയില്‍ പരിഗണിച്ചു.

കോതമംഗലത്ത് മക്കളുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഊന്നുകല്ലിന് സമീപം നമ്പൂരിക്കൂപ്പിലാണ് നാടിനെ നടുക്കിയ സംഭവം. കാപ്പിച്ചാല്‍ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും സ്ഥലത്ത് കിടപ്പുണ്ട്. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു.കൃത്യത്തിനു ശേഷം സംഭവത്തിന് ശേഷം സജി ഒളിവിലാണ്. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു. സജിയുടെയും പ്രിയയുടെയും പ്രണയ വിവാഹമായിരുന്നു.

ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അടുക്കള ഭാഗത്തു വച്ചാണ് സജി പ്രിയയെ വെട്ടിയത്. അച്ഛന്‍ അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഗോഡ്വിന്‍ ഓടി ഉദ്ദേശം 200 മീറ്റര്‍ മാറിയുള്ള ഒരു വീട്ടിലെത്തി അമ്മയെ ‘അപ്പന്‍ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ…’യെന്ന് കരഞ്ഞ് പറഞ്ഞു. ഇവര്‍ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്.

മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവശേഷം കുട്ടികളെ പ്രിയയുടെ സഹോദരന്‍ പ്രജുലിന്റെ വീട്ടിലാക്കിയിരിക്കുകയാണ്.സജിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഡിവൈ.എസ്.പി. കെ. ബിജുമോന്‍, ഊന്നുകല്‍ എസ്.ഐ. എല്‍. നിയാസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

പുതുവർഷം പിറന്നതോടെ കേരളം തണുപ്പിന്റെയും കുളിരിന്റെയും പുതപ്പിനടിയിലേക്ക്. സംസ്ഥാനത്ത് സമതല പ്രദേശങ്ങളിൽ ഇന്നലെ ഏറ്റവും കുറവു താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്– 19 ഡിഗ്രി.

പത്തനംതിട്ടയിലും ശബരിമലയിലും താപനില 20–21 ഡിഗ്രിയായി താണു. എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ്. മഞ്ഞിന്റെ ആവരണത്തിൽ പൊതിഞ്ഞാണ് കേരളം ഇന്നലെ കണ്ണുതുറന്നത്.

മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആൻഡമാൻ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്ന ന്യൂനമർദം കേരളത്തിൽ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ന്യൂഡൽഹിയിലെ ഏറ്റവും തണുപ്പേറിയ മൂന്നാമത്തെ ഡിസംബർ മാസമാണ് ഇതെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. 6.7 ‍ഡിഗ്രിയാണ് ഇപ്പോഴത്തെ ശരാശരി താപനില.

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് നിര്‍വഹിച്ചു. വനിതാ മതില്‍ ലോക റെക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് മോണിറ്ററിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി പ്രവര്‍ത്തിച്ചു.

യു.ആര്‍.എഫ് അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉള്‍പെടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചിരുന്നു. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറി. ഇവര്‍ ശേഖരിക്കുന്ന ദൃശ്യങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തി രേഖകളും വീഡിയോയും നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കി. ഇവ നിരീക്ഷിച്ചതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയെന്ന് മീഡിയ കണ്‍വീനര്‍ ലിജോ ജോര്‍ങ് അറിയിച്ചു.

കൂടാതെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്, സ്‌പെയിനിലുളള ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ് എന്നിവയിലും വനിത മതില്‍ ഇടം പിടിച്ചു.

RECENT POSTS
Copyright © . All rights reserved