പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്പുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച് മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ മഫ്തിയിൽ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഉസ്മാനെ പോലീസാണ് കൊണ്ടുപോയതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ഗുണ്ടകള്‍ കടത്തിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് കൂട്ടം കൂടുകയും നൂറുകണക്കിന് ആള്‍ക്കാര്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം മനസ്സിലായത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തി. ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.
തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്‌സ്‌റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്പോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന്‍ ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യകാറില്‍ പോലീസുകാര്‍ കറങ്ങുകയായിരുന്നെന്നും യൂണിഫോമിലല്ലാതെ സഞ്ചരിച്ച ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ കാറിടിച്ചത് ഉസ്മാന്‍ ചോദ്യം ചെയ്തയുടന്‍ കാറില്‍ നിന്നും ഇറങ്ങി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉസ്മാനെ കാറില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി. അവിടെ വെച്ച് ഉസ്മാനെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രശ്‌നമെന്താണെന്ന് തിരക്കി. ഇതോടെ പോലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു. പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളെയും പോലീസ് അപമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയുള്ളയാളായി നടന്നയാളാണ് അദ്ദേഹം. യുഡിഎഫ് ഭരണകാലത്തത്തെ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ഈ എഎസ്‌ഐ എന്നും കോടിയേരി ആരോപിച്ചു.
പോലീസിലെ രാഷ്ട്രീയവത്കരണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു കോടിയേരി. നിലവിലെ പോലീസ് അസോസിയഷനിലുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ആരോപണ വിധേയരായിട്ടുള്ള ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണ വിധേയരായവര്‍. അതുകൊണ്ടുതന്നെ ഇതിനകത്തെ കളി വ്യക്തമാണെന്നും കോടിയേരി വിശദീകരിച്ചു.
ഫാഷന്‍ ലോകത്തെ ഞെട്ടിച്ചു പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോക പ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇവരുടെ താമസം. ഇവിടെയാണ് ഇവരുടെ മൃതദേഹം കണ്ടത്. അപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യ ചെയ്തതായി പൊലീസ് അറിയിച്ചു.
റഷ്യൻ ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ ഫിഫ. വിറ്റ ടിക്കറ്റുകൾ വീണ്ടും വിൽക്കുന്നു എന്നാണ് ഇവർക്കെതിരെ ഫിഫ കണ്ടെത്തിയ പരാതി.അനുവദിച്ചതിൽ കൂടുതൽ വിറ്റുവെന്നാണ് രണ്ടാമത്തെ പരാതി. ടിക്കറ്റ് വിൽപനയുടെ ഓണ്‍ലൈൻ ഏജൻസിയായ വിവാഗോഗോയാണ് ഇത് സംബന്ധിച്ച ആരോപണം നേരിട്ടിരിക്കുന്നത്.
നിഗൂഢവും വഞ്ചനയുമാണ് ഈ പ്രവൃത്തിയെന്നു ഫിഫ ആരോപിച്ചു. സ്വിസ് ആസ്ഥാനമായ കന്പനിയാണ് വിവാഗോഗോ. ആരോപണം തെളിഞ്ഞാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഫിഫ വ്യക്തമാക്കി. ഒന്നിലധികം പരാതിയാണ് കന്പനിക്കെതിരേ ഫിഫ ഉന്നയിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ മുഖേന ജനീവ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
ഈ വർഷം ആദ്യം കന്പനിക്കെതിരേ ഒരു താൽക്കാലിക ഇൻജക്ഷൻ ഫിഫ നേടിയിരുന്നു. ഇതാദ്യമല്ല വിയാഗോഗോ കന്പനി ആരോപണ വിധേയമാവുന്നത്. യുകെ ആസ്ഥാനമായുള്ള നാഷണൽ ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ആണ് വിയാഗോഗോയെ നിരീക്ഷിച്ച് അന്വേഷണം നടത്തി ഫിഫയെ കാര്യങ്ങൾ ധരിപ്പിച്ചത്. ലോകകപ്പ് ടിക്കറ്റുകൾ ആവശ്യമുള്ളവർ ഫിഫയുമായോ ഫിഫ വെബ്സൈറ്റുമായോ ബന്ധപ്പെടാനാണ് ഫിഫ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മൽസരം നടക്കുന്ന സമാരയിലെ കോസ്മോസ് അരീന സ്റ്റേഡിയത്തിൽ നിലവിലുള്ള സീറ്റിനേക്കാൾ കൂടുതൽ ടിക്കറ്റ് വിറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു.
കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. മൂന്ന് ജില്ലകളിൽനിന്നുള്ള 100 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്.
ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ഒൻപതു പൊലീസുകാരും ഗൈഡുമാണു സംഘത്തിലുള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ള പൊലീസുകാരാണു സംഘത്തിൽ ഉള്ളത്. ഒരു ഡിവൈഎസ്പി, അഞ്ച് സിഐമാർ എന്നിവരും സംഘത്തിലുണ്ട്. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്. തിരച്ചിലിന് എൻസിസി, എൻഎസ്എസ് വളണ്ടിയേഴ്സുമുണ്ട്. പീരുമേട് മത്തായിക്കൊക്കയിൽ ഇവർ പരിശോധനയ്ക്കിറങ്ങി.
ബോൾ തിരക്കിയാണ് എട്ടുവയസ്സുകാരനായ ജുനൈദ് അയല്‍വാസിയായ മൊമീന്റെ വീടിന് മുകളിലെത്തിയത്. അവിടെ കണ്ട പെട്ടി തുറന്നുനോക്കിയ അവൻ പേടിച്ച് താഴേക്ക് ഓടി. പെട്ടിക്കുള്ളിൽ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ അവന്റെ വാക്കുകളെ ആരും വിലയ്ക്കെടുത്തില്ല. നീ ആ പാവയുടെ ഫോട്ടോ എടുത്തുകൊണ്ടു വരൂ എന്നാണ് അവർ അവനോട് പറഞ്ഞത്. ജുനൈദ് എടുത്തുകൊണ്ടു വന്ന ഫോട്ടോ കണ്ട ആ മാതാപിതാക്കൾ ശരിക്കും ഞെട്ടി. വീടിന് മുകളിൽ എത്തിയ അവർ പെട്ടിക്കുള്ളിൽ കണ്ടത് ഒന്നര വർഷം മുന്‍പ് കാണാതായ മകന്‍ സെയ്ദിന്റെ ജീർണ്ണിച്ച ശവശരീരം. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കരളലയിക്കുന്ന സംഭവം നടന്നത്.
2016 ഡിസംബർ ഒന്നിന് കാണാതായ സെയ്ദ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ് നാസർ മുഹമ്മദും മാതാവും. കാണാതാകുമ്പോൾ നാലുവയസ്സായിരുന്നു സെയ്ദിന്. ‘ഈ പതിനെട്ട് മാസവും അവൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചു. അവസാനം ഇന്നലെ അവനെ കണ്ടു. പക്ഷേ ജീവനോടെയല്ലെന്ന് മാത്രം. ഞങ്ങൾ പലപ്പോഴും വീടിന് മുകളിൽ പോയി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ അവൻ അടുത്തുള്ള പെട്ടിയിൽ ഇങ്ങനെ ജീർണ്ണിച്ച് കിടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു..’
ആ അച്ഛന്റെ വാക്കുകളാണിത്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുഹമ്മദ് നാസറിന്റെ ആറു മക്കളിൽ അഞ്ചാമനാണ് സെയ്ദ്.
തന്റെ വീട്ടിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ പടവുകളില്ല. ഏണി വച്ച് മാത്രമേ അങ്ങോട്ട് എത്താൻ സാധിക്കൂ. രണ്ടാം നിലയിൽ ആരും താമസിക്കുന്നില്ലെന്നും താനും കുടുംബവും താഴത്തെ നിലയിലാണ് കഴിയുന്നതെന്നുമാണ് മൊമീൻ പറയുന്നത്. സെയ്ദിനെ കാണാതായതിന് ശേഷം നിരവധി തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് നാസറിന് ഫോൺകോളുകൾ ലഭിച്ചിരുന്നു. ആവശ്യപ്പെടുന്ന തുക കൊടുത്താൽ മാത്രമേ കുട്ടിയെ വിട്ടുതരൂ എന്ന അവർ ഭീഷണിപ്പെടുത്തി. മകന് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ കൊണ്ട് സംസാരിച്ചിച്ചിട്ടുണ്ടെന്നും എന്നാൽ അത് സെയ്ദാണെന്ന് തോന്നിയിരുന്നില്ലെന്നും നാസർ പൊലീസിനോട് പറഞ്ഞു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഡിഎൻഎ ഫലവും ലഭിക്കണം. എന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത കിട്ടൂവെന്നാണ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കിയത്. ഇർഫാൻ, അഫ്താബ് എന്നിവരെ പൊലീസ് സെയ്ദിനെ കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ വേറിട്ട ആഭിപ്രായമുണ്ടാക്കിയപ്പോള്‍ മറ്റൊരു ടീസറിറക്കി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വിക്രം. ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്‍റെ പുതിയ ടീസറാണ് പുറത്തിറക്കിയത്. സാമിയില്‍ അമാനുഷിക നായകനെയാണ് ആരാധകര്‍ കണ്ടതെങ്കില്‍ ഇവിടെ ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ധ്രുവനച്ചത്തിരം കരുതിവച്ചിരിക്കുന്നത്. ഹരി സംവിധാനം ചെയ്ത സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് ചില വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടിട്ട് സൂര്യയുടെ സിങ്കം നാലാംഭാഗം പോലെ തോന്നുന്നല്ലോ എന്നാണ് തമിഴിലെയും മലയാളത്തിലെയുമൊക്കെ ട്രോള്‍ പേജുകള്‍ ഉയര്‍ത്തിയ വിമര്‍ശനം.
ധ്രുവനച്ചത്തിരത്തിന്‍റെ ടീസര്‍ ലീക്കായെന്ന് ഇന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അണിയറക്കാര്‍ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഒഫിഷ്യലായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരവും ടീസര്‍ പുറത്തുവിട്ടുകൊണ്ട് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു. ഏതൊരു സിനിമയ്ക്കും അതിന്‍റേതായൊരു യാത്രയുണ്ട്. ഇതിനുമുണ്ട് അത്തരത്തിലൊന്ന്. കാഴ്ചപ്പാട് വലുതും വ്യത്യസ്തവുമാവുമ്പോള്‍ അതിന്‍റേതായ സമയമെടുക്കും. പെട്ടെന്ന് നടക്കില്ല. ഫൈനല്‍ ഷെഡ്യൂള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. എതായാലും ടീസറിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പരാതി പൂഴ്ത്തിയ എസ്.ഐ കെ.ജി ബേബിയെ അറസ്റ്റു ചെയ്തു. കേസില്‍ എസ്.ഐയ്‌ക്കെതിരെ നേരത്തെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പരാതി അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തിട്ടും എസ്.ഐയെ അറസ്റ്റു ചെയ്യാത്ത അന്വേഷണ സംഘം തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് ആഭ്യന്തര വകുപ്പിനു മേല്‍ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്.
ഏപ്രില്‍ 18നാണ് തീയേറ്ററില്‍ പീഡനം നടന്നത്. ഇത് സംബന്ധിച്ച് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 26ന് ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടി വന്നില്ല. ഇതോടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ശക്തമാകുകയും 17ാം ദിവസം പ്രതി മൊയ്തീന്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മയേയും പിന്നീട് അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.
പനാജി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബില്‍പ്പ് ഫിലിപെ നേരി ഫെറാവോ. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏകമാനത്തിലുള്ള ഒരു സംസ്‌ക്കാരത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. അതിനാല്‍ വിശ്വാസികളുടെ ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഡല്‍ഹി ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷമുണ്ടായിരിക്കുന്ന ഫിലിപെ നേരിയുടെ പരാമര്‍ശം പരോക്ഷമായി ബിജെപി സര്‍ക്കാരിനെതിരെയാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മനസാക്ഷിക്ക് അനിയോജ്യമായതിനെ സ്വീകരിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകവാണമെന്നും നേരി പറയുന്നു.
അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ട കടമ ഒരോ പൗരന്റേതുമാണെന്നും അദ്ദേഹം ഇടയലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ടുവരാനുള്ള പ്രവണത രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. ഇത് ഏകാമായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വികസനത്തിന്റെ പേരില്‍ നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.
രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് നേരത്തെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള ഒളിയമ്പാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ താന്‍ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും അത് മോഡിയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തു.
ദുബായ്: ഭിക്ഷാടനം നിരോധിച്ച ദുബായിൽ റംസാൻ മാസം മുതലെടുത്ത് യാചക സംഘങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനം ലംഘിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മുന്നൂറോളം പേരെ ഇതുവരെ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരാൾ കാറിൽ കറങ്ങി പെട്രോൾ അടിക്കാൻ പണം യാചിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാനെന്ന വ്യാജേന പണം പിരിച്ച ഇയാൾക്ക് മിക്ക സ്ഥലങ്ങളിൽ നിന്നും ധാരാളം പണം ലഭിച്ചതായി ദുബായ് പൊലീസ് ഡയറക്ടർ അലി സലീം പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ആശുപത്രിക്ക് സമീപം ഭിക്ഷാടനത്തിലേർപ്പെട്ട കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. അസുഖമുള്ള കുട്ടിക്ക് 800 ദിർഹം വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മരുന്ന് വാങ്ങി നൽ കിയെങ്കിലും, മരുന്ന് ഫാർമസിയിൽ തിരിച്ച് നൽകി പണം വാങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
ഇത്തരക്കാർ കാരണം യഥാർത്ഥ്യത്തിൽ പണം ആവശ്യമുള്ളവർ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞ് പോയ പാക്കിസ്ഥാനി സ്വദേശിയെ സഹായിച്ചതായി പൊലീസ് കേണൽ അറിയിച്ചു. സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ സഹായിച്ചത്.