ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്തുണ തേടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യോഗാഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
‘രാംദേവിന്റെ പിന്തുണ തേടിയാണു വന്നത്. അദ്ദേഹത്തിലൂടെ കോടിക്കണക്കിനു ആരാധകരുടെ പിന്തുണയാണു ബിജെപിക്കു സ്വന്തമാകുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനു കൈമാറി. പറഞ്ഞതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു’ അമിത് ഷാ മാധ്യമങ്ങളോടു പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അമിത് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
2014ല്‍ പിന്തുണച്ചിരുന്ന 50 പ്രമുഖ വ്യക്തികളെയാണ് ബിജെപി നേരില്‍ കണ്ടു പിന്തുണ തേടുന്നതും നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതും. മുന്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവരുമായും ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം: എടപ്പാളില്‍ പത്തുവയസുകാരിക്ക് നേരെ പീഡനമുണ്ടായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇതേതുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി.
മലപ്പുറം ചങ്ങരംകുളം തിയേറ്ററില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശാരദ തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നതായിരുന്നാരോപിച്ചായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചു. തിയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വിമര്‍ശനവുമായി വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡിജ.പി ടി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
ദുബായില്‍ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണു തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സൂചന കിട്ടിയ ഉടനെ തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പൊലീസ് തിയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിനെതിരെയും നടപടി ഉണ്ടാകുമെന്നാണു സൂചന.
പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബൂത്ത് തലം മുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ എം.പിയായതെന്നും ഇപ്പോഴത്തെ ചില എം.എല്‍.എമാരെപ്പോലെ അല്ല താനെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അവരൊക്കെ 25-28 വയസില്‍ നേരിട്ട് എം.എല്‍.എമാരായവരണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ല. അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും എനിക്ക് പൂര്‍ണ്ണ സമ്മതമാണ് പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്‍െ മേല്‍ കുതിര കയറുന്നത്-പി.ജെ കുര്യന്‍ ചോദിച്ചു.
പി.ജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.
പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ “പ്രഗത്ഭനൊന്നും” അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.
അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്.
രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.
രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ “പ്രഗത്ഭനല്ലെങ്കിലും” ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.
ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു. വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ “വൃദ്ധന്മാർ” പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്?
ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.
ചെന്നൈ പനയൂരിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പ്രമുഖ തമിഴ് നടി സംഗീത ബാലനെയും സഹായി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെയും സുരേഷിനേയും പതിനഞ്ച് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.
സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സുരേഷാണ് പെണ്‍കുട്ടികളെ സംഗീതയുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെക്കുന്നത് സംഗീതയാണെന്നുമാണ് പൊലീസ് പറയുന്നത്. പല സിനിമ പ്രവര്‍ത്തകര്‍ക്കും വ്യവസായികള്‍ക്കും സംഗീത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി എന്നാണ് വിവരം.
നിലവില്‍ തമിഴ് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് സംഗീത. ഏറെക്കാലമായി പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ നല്‍കിയാണ് പലരേയും കൂടെ നിര്‍ത്തുന്നത്. വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ വേഷവും വലിയ തുകയും സംഗീത വാഗ്ദാനം ചെയ്തതിനാലാണ് അവരോടൊപ്പം ചേര്‍ന്നത് എന്നാണ് അറസ്റ്റിലായ ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സിനിമ–സീരിയല്‍ രംഗത്തുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അറസ്റ്റിലായവരില്‍ പെടുന്നു.
1996ല്‍ പുറത്തിറങ്ങിയ ‘കറുപ്പു റോജ’യിലൂടെ സിനിമയിലെത്തിയ സംഗീത പിന്നീട് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങുകയായിരുന്നു. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി വാണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി പോലീസ്. തീയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചുവെന്ന് അറസ്റ്റ്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സതീഷിനെ അല്പ സമയത്തിനു ശേഷം കോടതിയില്‍ ഹാജരാക്കും.
തീയേറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിരുന്നു. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്.ഐയ്ക്കും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയെ കൊന്നുകത്തിച്ചത് പൂര്‍വകാമുകന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇത് കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയുടേതാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ ജെസ്നയുടെ സഹോദരന്‍ ജെയ്സ് മൃതദേഹം ജെസ്നയുടെതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇൗ കേസിലാണ് യുവതിയുടെ പൂര്‍വകാമുകന്‍ എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് െചയ്യുന്നത്.
പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തനമാണ്. സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇൗ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
വിവാഹിതനായിരുന്നിട്ടും ഇയാള്‍ പൊക്കിഷവുമായി ബന്ധം തുടര്‍ന്നുപോന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരമാണ് പൊക്കിഷം ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയത്.തുടര്‍ന്ന് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീടാണ് തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം ബാലമുരുകനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ബാലമുരുകന്‍ നിരാകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് ബാലമുരുകന്‍ പൊക്കിഷത്തിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷം അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പല്ലിനിട്ടിരുന്ന ക്ലിപ്പാണ്, മൃതദേഹം ജെസ്നയുടേതാണെന്ന സംശയത്തിനിടയാക്കിയത്. ഇതിനെ തുടർന്ന് വെച്ചൂച്ചിറ എസ്.ഐ പി.എച്ച്.അഷ്റഫ്, ജെസ്നയുടെ സഹോദരൻ ജെയ്സ് എന്നിവരടങ്ങിയ സംഘം ചെങ്കൽപേട്ട് മെഡിക്കൽ കോളജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്നയുമായി സാമ്യമില്ലെന്ന് സഹോദരൻ പറഞ്ഞു. പല്ലിലെ ക്ലിപ്പിലും വ്യത്യാസമുണ്ട്. അതിനിടെയാണ് അണ്ണാ നഗറിൽ നിന്ന് കാണാതായ യുവതിയുടെതാണോ മൃതദേഹം ആണോ എന്ന് പരിശോധിക്കാൻ അവരുടെ ബന്ധുക്കൾ എത്തിയത്. മുഖം പൂർണമായും കത്തിക്കരിയാത്തതിനാൽ മൃതദേഹം പൊക്കിഷ മേരിയുടെതാണെന്ന് ബന്ധുക്കൾക്ക് തിരിച്ചറിയാനായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അപമാനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി അപര്‍ണ ബാലമുരളിയും അസ്കറും. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവിൽ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടി ശവമേ..’ എന്നാണ് െക.ആര്‍ രാഹുല്‍ എന്ന യുവാവ് കമന്റിട്ടത്. ഇത്തരത്തില്‍ സൈബര്‍ ആക്രമണം കൂടിയപ്പോള്‍ അപര്‍ണ തന്നെ നേരിട്ട് രംഗത്തെത്തിയത്. ‘മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട്. എന്നാൽ അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ പുതിയ മലയാളി ആൺകുട്ടികൾക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവിൽ ഒന്നുകൂടെ വരാൻ കാരണം. അത്ര മോശമായിട്ടാണ് ചിലര്‍ കമന്റിടുന്നത്. അപര്‍ണ പറയുന്നു.
കമന്റില്‍ ‘ശവമേ’ എന്നുവിളിച്ച യുവാവിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവരെ ശവമേ എന്ന് ഇവൻ വിളിക്കൂമോ? നീ ഓർക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാൽ മോശമാകും. സിനിമയിൽ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാർ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക. ഞാൻ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മൾ പ്രതികരിക്കണം. സിനിമ മോശമാണെങ്കിൽ അതിനെ വിമർശിക്കാം. എന്നാൽ അതിൽ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമുക്ക് പരിചയമില്ലാത്ത പെൺകുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആൺപിള്ളേരുടെ സംസ്കാരമാണ്.’അസ്കർ പറഞ്ഞു.
തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും പിണറായി നിയമസഭയെ അറിയിച്ചു. കെവിന്റെ ദുരഭിമാനക്കൊല കേരളാ പോലീസിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് പിണറായി ഇക്കാര്യം സൂചിപ്പിച്ചത്.
പോലീസിന്റെ അനാസ്ഥ കാരണമാണ് കെവിന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ ആരോപിച്ചു.
കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. കേസ് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കെവിന്റേത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്നലെ തെന്‍മലയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഗുണ്ടാസംഘം ഉപേക്ഷിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പോലീസ് കണ്ടെത്തി. നിലവില്‍ 14 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഗുണ്ടാസംഘത്തിലെ ചിലരും ഗൂഢാലോചനയില്‍ പങ്കാളിയായ നീനുവിന്റെ മാതാവിനെയും ഇനി പിടികിട്ടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
കോട്ടയം: കെവിൻ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കെവിനെയും അനീഷിനെയും മാന്നാനത്തെ വീട്ടിൽനിന്നു രാത്രിയിൽ തട്ടികൊണ്ടുപോയ സംഭവങ്ങൾ അതേപടി ആവർത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. അക്രമസംഭവങ്ങൾ അരങ്ങേറിയ അതേസമയത്തുതന്നെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുമായായിരുന്നു തെളിവെടുപ്പ്. പുലർച്ചെ 1.30ന് ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് പ്രതികളെ മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീടു വരെയെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണു തെളിവെടുപ്പിനായി എത്തിച്ചത്. എന്നാൽ, വീടിനുള്ളിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളുമായി മടങ്ങി. തുടർന്ന് പ്രതികൾ കോട്ടയത്തുനിന്നു തെന്മലയിലേക്കു പോയ വഴിയിലൂടെ സഞ്ചരിച്ചു തെന്മല ചാലിയേക്കര തോടിനു സമീപമെത്തി. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകൾ പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തുള്ള തോട്ടിൽനിന്നു കണ്ടെത്തിയതായി അന്വേഷണസംഘം പറഞ്ഞു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകൾ കാണിച്ചുകൊടുത്തത്.
തങ്ങളുടെ പക്കൽനിന്നു കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികൾ ആവർത്തിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു പി. ചാക്കോ, പിതാവ് ചാക്കോ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. അനീഷിന്റെ വീട്ടിൽനിന്നു ഫോറൻസിക് വിഭാഗം പിറ്റേന്നു തന്നെ വിശദമായി വിവരം ശേഖരിച്ചിരുന്നുവെന്നും അതിനാലാണു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താതിരുന്നതെന്നും ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ പറഞ്ഞു.
ലണ്ടന്‍: വലിയ പരിചയസമ്പത്തില്ലാത്ത ടീമുമായി ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ടിനും പരിശീലകന് ഗാരത് സൗത്ത്ഗേറ്റിനും ആശ്വസിക്കാം. സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട് 2-1ന് നൈജീരിയയെ പരാജയപ്പെടുത്തി. ആദ്യ പകുതയില്‍ ഗാരി കാഹില്‍ (7), നായകന് ഹാരി കെയ്ന്‍ (39) എന്നിവരുടെ ഗോളുകള്‍ ഇംഗ്ലണ്ടിനു ജയമൊരുക്കി. ഇവയെല്ലാം നൈജീരയുടെ പിഴവുകൊണ്ട് വീണുകിട്ടിയതാണ്.
രണ്ടാം പകുതിയില്‍ നൈജീരിയ നന്നായി കളിച്ചതോടെ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് കൂടുതല്‍ ഗോള്‍ നേടാനുമായില്ല. അലക്സ് ഇവോബിയാണ് (47) നൈജീരിയുടെ സ്കോറര്‍.ബെല്‍ജിയം-പോര്‍ച്ചുഗല്‍, സ്വീഡന്-ഡെന്മാര്ക്ക് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.ബെല്‍ജിയം പ്രതിരോധതാരം വിന്‍സന്റ് കോംപനിക്ക് മത്സരത്തിനിടെ പരിക്കേറ്റു. അടിവയറ്റിലെ പരിക്കില്‍ 55-ാം മിനിറ്റില്‍ കോംപനിയെ പിന്‍വലിക്കേണ്ടിവന്നു. പരിക്കിന്റെ ആഴം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മെക്സിക്കോ എതിരില്ലാത്ത ഒരു ഗോളിന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തി.