Latest News

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്.

‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ എന്നാണ് ഒരു കമന്റ്. മറ്റൊന്ന് ‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. ‘നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര്‍ പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ എവളുമാര്‍ക്ക് ഒടുക്കത്തെ വാലാ’ ഇങ്ങിനെയാണ് ഒരു കമന്റ് പോകുന്നത്.

‘കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ’ എന്ന കമന്റും ഉണ്്. കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ഭര്‍ത്താവിനെ ജീവനോടെ കാണാന്‍ എത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമായിരുന്നു.

പ്രണയസാക്ഷാത്ക്കാരത്തിനായി ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസീക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയപരാജയം ഇതിനൊന്നും പരിഹാരമില്ലെന്നിരിക്കെ കൊലവിളി മാറാത്ത ഒരു കൂട്ടം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

 

ചെന്നൈ: പൊതുസ്ഥലത്ത് കാലില്‍ കാല് കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ച കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇത് കണ്ട സവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയാണെന്നാരോപിച്ച് യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്.

തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ദളിതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിനാധാരമെന്നാണ് എന്‍.ജി.ഒ സംഘടനകളുടെ റിപ്പോര്‍ട്ട്.

പൊലീസില്‍ പരാതിപ്പെട്ടതോടെ രണ്ട് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദളിത് ഗ്രാമത്തിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു.

ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.

പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്.

അടൂര്‍: യുവതിയുമായുള്ള സൗഹൃദത്തില്‍ സംശയിച്ച് ഭര്‍ത്താവും സംഘവും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനിടെ യുവതിക്കെതിരേ സംസാരിപ്പിച്ച് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര കുളക്കട ലക്ഷ്മീനിവാസില്‍ സൂരജി (23)നാണ് മര്‍ദനമേറ്റത്.

ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ ഹാഷീം (26), സഹോദരന്‍ ആഷിഖ് (24), ആദിക്കാട്ടുകുളങ്ങര വലിയവീട്ടയ്യത്ത് തെക്കേതില്‍ നിഷാദ് (40), വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.

അടൂര്‍ കോട്ടമുകളിലുള്ള ഒരു വാഹന വില്‍പ്പനശാലയില്‍ എക്‌സിക്യൂട്ടീവായ സൂരജിനെ ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുന്നവഴി തിങ്കളാഴ്ച വൈകീട്ട് 6.15-ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം അക്രമിസംഘം കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. അടൂര്‍ ടൗണ്‍, ബൈപ്പാസ്, പഴകുളം എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് കാറിനുള്ളിലിട്ട് വഴിനീളെ സൂരജിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പഴകുളത്തുനിന്ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഹാഷിമിന്റെ വീട്ടിലേക്ക് കൊണ്ടുപോയി രണ്ടാം നിലയിലുള്ള മുറിയില്‍ അടച്ചുപൂട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു.

വലിയ ചൂരല്‍ ഉപയോഗിച്ച് ശരീരത്തുടനീളം അടിച്ചശേഷം ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് നിര്‍ബന്ധപൂര്‍വം പറയിച്ച് അത് മൊബൈലില്‍ പകര്‍ത്തി. ‘കെവിന് സംഭവിച്ചത് ഓര്‍മയുണ്ടല്ലോ, അതുതന്നെ നിനക്കും നിന്റെ വീട്ടുകാര്‍ക്കും’ സംഭവിക്കുമെന്ന് പറഞ്ഞ് സൂരജിനെക്കൊണ്ട് മൊബൈല്‍ഫോണില്‍ യുവതിയെ വിളിപ്പിച്ച് ഹാഷിമിന്റെ പേരില്‍ നല്‍കിയിട്ടുള്ള വസ്തുക്കേസ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ബൈക്കില്‍ കൊണ്ടുവന്ന് ഇദ്ദേഹത്തെ പഴകുളത്ത് ഇറക്കിവിട്ടു.

ഹാഷിമിനെതിരേ ഭാര്യ കുടുംബക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ജൂണ്‍ രണ്ടിന് കോടതിയുടെ പരിഗണനയ്ക്കുവരുന്നുണ്ട്. ഈ കേസിന്റെ ബലപ്പെടുത്തലിനായി യുവതിക്കെതിരേ തെളിവിനാണ് സൂരജിനെ മര്‍ദിച്ച് യുവതിയുമായി ബന്ധമുണ്ടെന്ന് പറയിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജും യുവതിയും തമ്മില്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത പരിചയമാണുള്ളത്.

പഴകുളത്തെത്തിയശേഷം സൂരജ് പോലീസിനെ വിളിച്ചതോടെ അവരെത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ അടൂര്‍ ഡിവൈ.എസ്.പി ആര്‍.ജോസ്, സി.ഐ. സന്തോഷ്‌കുമാര്‍, എസ്.ഐ.രമേശന്‍, എ.എസ്.ഐ. ഷിബു, എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി നാലുപേരെ പിടികൂടുകയായിരുന്നു. പ്രതികളെല്ലാം എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ സൂരജിന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു.

അനാവശ്യ വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നില്ക്കാന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിന്റെ പെര്‍ഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിറും സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുകയാണ്.

മകള്‍ ഇറയുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്രോളന്മാര്‍ ആമിറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കസിനും പ്രമുഖ ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കൂനൂരിലാണ് ആമിറും കുടുംബവും ഉള്ളത്. ആഘോഷങ്ങള്‍ക്കിടെ കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ ആമിര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . ഇതില്‍ മകള്‍ ഇറയുമൊത്തുള്ള ചിത്രമാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്.

പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന ഇറയുടെ ചിത്രമാണ് ആമിര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുചിതമായാണ് തോന്നിയത്.

മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതില്‍ ഏറെയും. അച്ഛന്‍-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു ചെയ്യാനെന്നാണ് ചില വിവേക ശൂന്യമായ കമന്റുകളില്‍ പറയുന്നത്.

ഇറയുടെ വസ്ത്രധാരണത്തിനുമുണ്ട് വിമര്‍ശനം. യൗവ്വനയുക്തയായ പെണ്‍കുട്ടി അച്ഛന്റെ പുറത്ത് കയറി കളിക്കുന്നത് സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നും ചിലര്‍ കണ്ടെത്തുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ചിത്രങ്ങളും ആമിര്‍ പങ്കുവച്ചിരുന്നു. പുണ്യമാസമായിട്ട് മദ്യപിച്ചതിനും ഭക്ഷണം കഴിച്ചതിനും ആമിറിന് വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തില്‍ നികൃഷ്ടമായ രീതിയില്‍ കണക്കാക്കിയതിന് സദാചാരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആമിറിനും മകള്‍ക്കും പിന്തുണയുമായും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ കുഞ്ഞുങ്ങളാണെന്നും അതിലും ലൈംഗികത കണ്ടെത്താന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ളവരാണ് നാടിന്റെ ശാപമെന്നും ഇവര്‍ പറയുന്നു.

കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.

എന്നാല്‍,മുഹമ്മദ് റഫീഖ്  പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനായി അപേക്ഷ ക്ഷണിച്ചിട്ടും ആരും തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം വ്യോമയാന മന്ത്രാലയം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയെ മാതൃ കമ്പനിയായ ടാറ്റ ഏറ്റെടുക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 28 മുതല്‍ മെയ് 14 വരെ താല്പര്യപത്രം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പിന്നീട് ഇതിന്റെ തിയതി മെയ് 31ലേക്ക് നീട്ടി. ഈ കാലാവധിക്കുള്ളിലും ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികളൊന്നും രംഗത്തെത്തിയില്ല.

2017 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 48,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. 5000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്.

കന്നഡ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിന്റെ അപകടമരണം. സിനിമാ ചിത്രീകരണത്തിനിടയിൽ ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മൂന്നുദിവസം നിർത്താതെ പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു . 20 അടി താഴ്ചയുള്ള വെള്ളച്ചാടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്.

തെൻമലയിലെ വീട്ടിൽ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴി. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു.

കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങൾ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടു.

തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവർ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവിൽ കഴിയാൻ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടിൽ എത്തി.

തനിയെ എഴുനേറ്റു നിൽക്കാൻ പോലും ആവതില്ല, കരയാൻ ഒരു തുള്ളി കണ്ണുനീരില്ല. ആരാണീ ക്രൂരത കാണിക്കുന്നത്? കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമത്തിലും പ്രചരിക്കുന്ന വിഡിയോ കണ്ടവർ പരസ്പരം ചോദിക്കുന്നതാണിത്.

ഒരു ക്രൂരയായ സ്ത്രീ ഒരു പ്രായംചെന്ന സ്ത്രീയെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും കഴുത്തിൽ ഞെക്കിയും പിടിച്ചു തള്ളിയും ഇവർ വൃദ്ധയെ ഉപദ്രവിക്കുന്നു. അവർ നിസഹായയായി കണ്ണുനീർ പൊഴിച്ചിട്ടും ക്രൂരത തുടരുകയാണ്. ഈ വിഡിയോയ്ക്കെതിരെ രോക്ഷം പടരുകയാണ്. ആരാണ് ഈ ക്രൂര എന്നാണ് സോഷ്യൽമീഡിയയുടെ അന്വേഷണം.

നീനുവിന്റെ പിതാവ് ചാക്കോ മകളുടെ വിവാഹക്കാര്യം തന്റെ വർക്‌ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങൾക്ക് മുൻപ് കെവിൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ചൊന്നും കൂടുതലായി ഒന്നും സംസാരിച്ചില്ല. കഴിഞ്ഞ വെളളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛൻ ചാക്കോ ജോസഫിന്റെ വർക്‌ഷോപ്പിൽ എത്തുകയും കെവിനും നീനുവും തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്താമെന്നും അറിയിക്കുകയും ചെയ്തു. നീനു ഇപ്പോൾ എവിടെ ഉണ്ടെന്ന് ചാക്കോ തന്നോട് ചോദിച്ചതായും ജോസഫ് വെളിപ്പെടുത്തി.

എന്നാൽ താൻ നീതുവിനെ കണ്ടിണ്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും അറിയിച്ചതോടെ ചാക്കോ തിരിച്ചു പോയി. പിറ്റെന്നു രാവിലെ പരിചയമുളള പൊലീസുകാരനാണ് തന്നെ വിളിച്ച് കെവിന്റെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ വിളിച്ചുവരുത്തിയിരുന്നു. ഇവർ വിവാഹം റജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിന്റെ രേഖകൾ പൊലീസിനു കാട്ടിക്കൊടുത്തെങ്കിലും പൊലീസ് ഇതു നോക്കാൻ പോലും തയാറായില്ല. അവിടെ വച്ചു പിതാവു നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിന്റെ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിവച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു.

രണ്ടാം വട്ടവും തന്നെ കാണാൻ ചാക്കോ എത്തി. എല്ലാം പറഞ്ഞ് ശരിയാക്കിയെന്നാണ് ഇത്തവണ തന്നോട് പറഞ്ഞത്. സാനു ചാക്കോയും തന്നെ കാണാൻ വർക്‌ഷോപ്പിൽ എത്തിയിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നു– ചാക്കോ പറഞ്ഞു.

ഇതിനിടെ നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേർന്നു തട്ടിക്കൊണ്ടു പോകുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഫോണിലൂടെ കെവിൻ നീനുവിനോട് സംസാരിച്ചിരുന്ന വിവരവും പുറത്തു വന്നു. ഹോസ്റ്റലിൽ ആയിരുന്ന നീനുവിനെ കെവിൻ ആശ്വസിപ്പിച്ചു. പേടിക്കണ്ട കാര്യമില്ലെന്നും താന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും നീനുവിന് കെവിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. രാത്രി ഒന്നര വരെ ഇരുവരും ഫോണിൽ സംസാരിച്ചു. അപ്പോഴോന്നും ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കണ്ണീരോടെ നീനു പറയുന്നു.

RECENT POSTS
Copyright © . All rights reserved