കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.
കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് ഇന്നലെ നീനുവും പറഞ്ഞിരുന്നു.
അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.
കെവിന്‍ വധത്തില്‍ പൊലീസിന്‍റെ നേരിട്ടുള്ള ഒത്താശ പുറത്തുവന്നതോടെ കേസന്വേഷണം സങ്കീര്‍ണമായ വഴികളില്‍. മരണത്തിനു തൊട്ടുമുൻപുളള നിമിഷങ്ങളിൽ കെവിൻ അനുഭവിച്ചത് കൊടിയ യാതനയെന്ന് പിടിയിലായ പ്രതികളുടെ മൊഴി. സാനു ചാക്കോയുടെയും കൂട്ടുപ്രതികളുടെയും മർദനമേറ്റ് അവശനിലയിലായിരുന്നു കെവിൻ. വെളളം ചോദിച്ചപ്പോൾ വായിൽ മദ്യം ഒഴിച്ചു കൊടുത്തുവെന്നാണ് വെളിപ്പെടുത്തൽ. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരുടേതാണ് മൊഴി.
നീനുവിനെ തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞാണ് സാനു തങ്ങളെയും ഒപ്പം കൂട്ടിയതെന്ന് ഇവർ മൊഴി നൽകി. നിനുവിനെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോഴാണ് കെവിൻ എവിടെയുണ്ടെന്ന് അന്വേഷണം തുടങ്ങിയതെന്നും അനീഷിന്റെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രാത്രി തന്നെ അവിടെ എത്തിച്ചേരുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ എത്തിയതോടെ നീനു എവിടെയെന്ന് ചോദിച്ച് വാക്കേറ്റമായി. കെവിനെ ഉപദ്രവിച്ചതും വാഹനത്തിൽ കയറ്റിയതും സാനുവാണെന്നും ഇവർ മൊഴി നൽകി. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസിച്ചിട്ടില്ല. ചാക്കോയോയും സാനുവിനെയും ചോദ്യം ചെയ്തതിനു ശേഷമകും മൊഴി സ്ഥിരീരികരിക്കുക.
തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു സാനുവിന് ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. ഇവനെ ഞാൻ കൊല്ലില്ല, എല്ലാം കാണാൻ ഇവൻ ജീവിച്ചിരിക്കണമെന്ന് സാനു പറഞ്ഞതായി ഇവർ മൊഴി നൽകി.
അതേസമയം കെവിന്റെ മൃതദേഹത്തിൽ 15 ചതവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു.
തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രമുഖ മാധ്യമം പുറത്തു വിട്ടിരുന്നു . എല്ലാം ചോരുമ്പോള്‍ കേസന്വേഷണം പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പ്.
ചെങ്ങന്നൂരില്‍ നാളെ ഫലം വരാനിരിക്കെ കണക്കുകളില്‍ വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍…
വോട്ടു കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടും വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍. ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് അന്തിമ കണക്കെടുപ്പിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷിക്കുന്നത്. വിജയം അല്ലെങ്കില്‍ സിപിഎമ്മിനു പിന്നില്‍ രണ്ടാം സ്ഥാനം എന്നതാണ് ബിജെപിയുടെ അവകാശവാദം.
ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരത്തി മുപ്പത്തിയഞ്ച് വോട്ടാണ് ചെങ്ങന്നൂരില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത്. പുറത്തു കാണും വിധം ശക്തമായ ത്രികോണ മല്‍സരം വോട്ടിങ്ങിലും പ്രതിഫലിച്ചാല്‍ 2016ലേതിനു സമാനമായ ഫലമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെക്കാള്‍ ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയം.
2016ലേതിനെക്കാള്‍ മികച്ച സംഘടനാ പ്രവര്‍ത്തനം,സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം,പിന്നെ ഭരണ വിരുദ്ധ വികാരവും ചേരുമ്പോള്‍ ഏഴായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫിന്‍റെയും സ്വപ്നം. ഇടതുസ്ഥാനാര്‍ഥിക്കനുകൂലമായി മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നാല്‍പ്പത്തിഅയ്യായിരത്തിനും അമ്പത്തിരണ്ടായിരത്തിനുമിടയില്‍ വോട്ടുകിട്ടുമെന്നാണ് ബിജെപി കണക്ക്. ചിലപ്പോള്‍ ജയിച്ചേക്കാം. അല്ലാത്ത പക്ഷം എല്‍ഡിഎഫിനു പിന്നില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പെന്നും ബിജെപി കണക്കു പുസ്തകം പറയുന്നു.
വോട്ടെടുപ്പ് ദിവസം കെവിന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആനുകൂല്യം യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന ആശങ്ക എല്‍ഡിഎഫിനും ബിജെപിക്കും ഉണ്ടു താനും.
പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.
ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.
അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.
ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.
അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഹെയ്തിയെ നേരിട്ട അര്‍ജന്റീനയ്ക്ക് എതിരില്ലാത്ത നാല് ഗോളിന്റെ ജയം. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് അര്‍ജന്റീനയെ ക്യാപ്റ്റന്‍ കൂടിയായ മെസ്സി ജയത്തിലേക്ക് നയിച്ചത്. ഇതോടെ, വമ്പന്‍ മാര്‍ജിനിലുള്ള ജയം അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിന് അര്‍ജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമേകും.
മത്സരത്തിന്റെ 17ാം മിനുട്ടില്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ട ആരംഭിച്ചത്. ആദ്യ പകുതി പിന്നിട്ടതിന് ശേഷം ആക്രമണം ശക്തിയാക്കിയ അര്‍ജന്റീന് 57ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ലീഡ് ഇരട്ടിയാക്കി. 65ാം മിനുട്ടിലാണ് മെസ്സിയുടെ ഹാട്രിക്ക് ഗോള്‍ പിറന്നത്. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ, ഹാവി മസ്‌ക്കരാനോ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് താരതമ്യേന ദുര്‍ബലരായ ഹെയ്തിക്കെതിരേ പരിശീലകന്‍ സാംപോളി ടീമിനെ ഇറക്കിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച് എതിര്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു.
അരഡസനിലധികം ഗോളുകള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഹെയ്തിയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. ലോകറാങ്കിങ്ങില്‍ 108ാം സ്ഥാനത്തുള്ള ഒരു ടീമിനോട് എതിരില്ലാത്ത നാല് ഗോളുകളുടെ ജയം അര്‍ജന്റീന പരിശീലകന് അത്ര തൃപ്തി പകരുന്നതല്ല. അതേസമയം, റിസള്‍ട്ടിനേക്കാള്‍ തങ്ങളുടെ നാട്ടുകാര്‍ക്ക് മുന്നില്‍ ജയിച്ച് റഷ്യയിലേക്ക് യാത്ര തിരിക്കാം എന്നതാണ് ആശ്വാസമായതെന്നാണ് മെസ്സിയുടെ പ്രതികരണം.
പരിക്കില്‍ നിന്നും മോചിതനായി അഗ്യൂറോ ടീമിലെത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നത്തെ മത്സരത്തോടെ അര്‍ജന്റീന നാട്ടിലുള്ള പരിശീലനം മതിയാക്കി സ്‌പെയിനിലേക്ക് തിരിക്കും. ബാഴ്‌സലോണയില്‍ വെച്ചാണ് ലോകകപ്പിനുള്ള അവസാന ഘട്ട പരിശീലനം. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. ജൂണ്‍ 21ന് ക്രൊയേഷ്യയുമായും 26ന് നൈജീരിയയുമായും ആരാധകരുടെ പ്രിയപ്പെട്ട ടീം ഏറ്റുമുട്ടും.
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് കൂട്ട് നിന്നത് പോലീസാണെന്ന് കെവിന്‍ ജോസഫിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടു പോയ ആളാണ് അനീഷ്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനീഷിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ തിരക്കിയതായും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസുകാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും അനീഷ് ആരോപിച്ചു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പോലീസുകാര്‍ക്ക് 10000രൂപ നല്‍കിയതായി പറയുന്നത് കേട്ടതായും അനീഷ് വ്യക്തമാക്കി. വീടാക്രമിക്കുമ്പോള്‍ എസ്‌ഐ തോട്ടടുത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അനാസ്ഥ മൂലമാണ് കെവിന്‍ കൊല്ലപ്പെട്ടതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് സ്ഥലം മാറ്റുകയും ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
കെവിന്റെ മരണത്തിനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമനടപടികളും വകുപ്പുതല നടപടികളുമുണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. കൊച്ചി റേഞ്ച് ഐജിയാണ് പോലീസിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുക. വരും ദിവസങ്ങളില്‍ പോലീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.
കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സാനുവിന്‍റെ ഫോണില്‍ നിന്നാണ് അനീഷ് എഎസ്ഐ വിളിച്ചതെന്നും സൂചനയുണ്ട്. നീനുവിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊടുക്കാം എന്ന് പറഞ്ഞാണ് അനീഷ് രക്ഷപെട്ടത്. രക്ഷപെട്ട ശേഷം അനീഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല.
പോലീസ് ഉന്നതർ കഥയ്ക്ക് ആവശ്യമായ പ്ലോട്ട് തയ്യാറാക്കാനുള്ള പുറപ്പാടിലാണ്. കെവിനെ മർദ്ദിച്ചു എന്ന നിലപാടിലാണ് പോലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പ്രാഥമികാന്വേഷണ റിപ്പോർട്ടിലും ക്രിത്രിമത്വം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇതിനു വേണ്ടി എത്ര കോടി മറിഞ്ഞു എന്നത് മാത്രം അന്വേഷിച്ചാൽ മതി. ചോദ്യം ചെയ്യുന്നവരോട് തങ്ങൾക്കു എങ്ങനെ തെളിവുണ്ടാക്കാൻ കഴിയുമെന്നായിരിക്കും പോലീസ് ചോദിക്കുന്നത്. മർദ്ദനം ഒരു വലിയ കുറ്റമല്ലല്ലോ. പ്രതികളെ നല്ലവരാക്കാനും നീനുവിനെ മോശക്കാരിയാക്കാനും അവർ വാർത്തകൾ മെനയുന്നുണ്ട്.
ഓരോ കേസും ദുർബലമാകുന്നത് അതിന്റെ ആദ്യഘട്ടത്തിലാണ്. അതാണ് കെവിന്റെ കേസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന നാടകങ്ങൾ അതാണ് തെളിയിക്കുന്നത്. മുങ്ങിമരണം കൊലപാതകമാകുമോ എന്നതാണ് ചോദ്യം. കെവിന് മർദ്ദനമേറ്റിരുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടോ എന്നറിയില്ല. ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനൊരു പക്ഷേ അധികൃതരുടെ പിന്തുണയുണ്ടാകും.
മരണത്തിലേക്ക് ഇരയെ എത്തിച്ചു എന്ന കാര്യം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസിലെ പ്രതികൾ ഊരി പോകും. മാധ്യമങ്ങൾ കെവിനൊപ്പം നിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രതികൾക്കൊപ്പം നിൽക്കും. ബന്ധപ്പെട്ടവർക്ക് കേസിൽ വ്യക്തമായ നിലപാടുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ മറയിലാണ്. നീനുവിന്റെ കുടുംബത്തിന് ഒരു പരിഭ്രമം പോലുമില്ല. എന്തുവന്നാലും നേരിടാം എന്ന ധൈര്യത്തിലാണ് കുടുംബം. ഇത്തരമൊരു നിഗമനത്തിലേക്ക് അവരെ നയിച്ചത് പോലീസാണ്.
കെവിനെ മുക്കിക്കൊന്നു എന്ന നിഗമനം തെളിയിക്കണമെങ്കിൽ അതിന് ആവശ്യമായ തെളിവുകൾ കണ്ടെക്കണം. തെളിവുകൾ കണ്ടെത്താൻ പോലീസ് തയ്യാറായല്ല. കാരണം പോലീസ് പ്രതികളായി തീർന്ന കേസ് തന്നെയാണ് ഇതും. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി വരെ പോലീസിനെ നിർത്തുന്നു. എസ് ഐയും എസ്പിയും വീഴ്ച വരുത്തിയതായി മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. അവർക്കെതിരെ നടപടി വേണമെന്ന് പാർട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പോലീസ് ഒരിക്കലും സത്യസന്ധമായി അന്വേഷിക്കുകയില്ല. അവരിൽ നിന്നും കെവിന്റെ വീട്ടുകാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
വിദഗ്ധ കൊലയാളികളെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്. അവർ കൊലപാതക കുറ്റം തലയിൽ വരാതിരിക്കാൻ കെവിനെ മുക്കി കൊന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു ചിന്തയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ പോലീസ് തയ്യാറല്ല. കാരണം കെവിന്റെ വീട്ടുകാരല്ല നീനുവിന്റെ വീട്ടുകാരെയാണ് അവർക്കിഷ്ടം. തങ്ങളെ പ്രതിസന്ധിയിലാക്കുന്ന എല്ലാവരെയും പോലീസ് ശത്രുപക്ഷത്താണ് കാണുന്നത്. മുഖ്യമന്ത്രി എതിരെ പറഞ്ഞാൽ അദ്ദേഹവും ശത്രുവാകും. ഇപ്പോൾ പോലീസിന് മുന്നിൽ മാധ്യമങ്ങളാണ് ഒന്നാം പ്രതി .
കെവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോട്ടയം ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെവിന്‍റെ സുഹൃത്ത് അനീഷ് തന്നെയാണ് രംഗത്തെത്തിയത്. കെവിനോടും നീനുവിനോടും വൈരാഗ്യമുള്ളതുപോലെയാണ് എസ്.ഐ തുടക്കം മുതല്‍ പെരുമാറിയതെന്ന് അനീഷ് വെളിപ്പെടുത്തി.
ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ നീനുവിന്‍റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനെയും നീനുവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളും സുഹൃത്ത് അനീഷ് ആദ്യം പൊലീസുദ്യോഗസ്ഥരെ കാണിച്ചു. എസ്.ഐ വരട്ടെയെന്ന് മറുപടി. എസ്.ഐ എത്തിയപ്പോള്‍ രേഖകള്‍ കൊടുത്തെങ്കിലും അത് എടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. കെവിനെയും നീനുവിനെയും കാണണമെന്ന് എസ്.ഐ ആവശ്യപ്പെട്ടു. വന്നപ്പോള്‍ കെവിന്‍റെ കയ്യില്‍ പിടിച്ച് തള്ളിമാറ്റിയ എസ്.ഐ നീനുവിന്‍റെ അച്ഛനോട് ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് പറഞ്ഞു.
സ്റ്റേഷനില്‍ നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നിലത്തുവീണുപോയ നീനുവിനെ ചവിട്ടാന്‍ എസ്.ഐ ആക്രോശിച്ചു. ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്നും അലറി എസ്.ഐയെന്നും അനീഷ് വെളിപ്പെടുത്തുന്നു.
ബഹളം കണ്ട് റോഡിലൂടെ പോയവര്‍ വാഹനം നിര്‍ത്തി ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ തുടങ്ങിയതോടെ എസ്.ഐ അകത്തേക്ക് വലിഞ്ഞു. അവരെ അകത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയെന്നും അനീഷ് പറയുന്നു.
പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിച്ചു. ഞായറാഴ്ച കെവിനെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ നീനുവിനോടും കെവിന്‍റെ കുടുംബത്തോടും ഇതേ സമീപനമാണ് എസ്.ഐ സ്വീകരിച്ചത്. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്‍റെ നമ്പറടക്കമാണ് കുടുംബം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ മുതല്‍ അക്രമിസംഘത്തിന്‍റെ ആളുകള്‍ അതേ ഇന്നോവ കാറിലും ബൈക്കുകളിലുമായി സ്റ്റേഷന് ചുറ്റും കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നുമുണ്ടായിരുന്നു എന്നാണ് സുഹൃത്ത് അനീഷ് പറയുന്നത്. ഇതേപ്പറ്റി പറയുമ്പോള്‍ മാറി നില്‍ക്ക്, മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അത് കഴിഞ്ഞ് കേള്‍ക്കാം എന്നൊക്കെ പറഞ്ഞ് എസ്.ഐ ഒഴിഞ്ഞുമാറി.കെവിന്‍ കൊല്ലപ്പെട്ടതിന് ശേഷവും ബന്ധു അനീഷിന് അക്രമിസംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.
എന്നാൽ അതിനു ശേഷം രണ്ടാമത് അക്രമികള്‍ക്ക് കെവിൻ ഒളിവിൽ കഴിഞ്ഞ അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് കോട്ടയത്തെ ഒരു എഎസ്‌ഐ യെന്ന് റിപ്പോര്‍റ്റുകൾ. സംക്രാന്തിക്കാരനായ കെവിന്‍ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടില്‍ നിന്നായിരുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ മിക്കവാറും. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലില്‍ ആക്കിയ ശേഷം കെവിന്‍ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. ഇതിനെല്ലാം പുറമേ പിറ്റേന്ന് നീനുവും പിതാവും പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അക്രമിസംഘവുമായി എസ്‌ഐ സംസാരിക്കുകയും സംഘം തെന്മലയില്‍ ഉണ്ടെന്നും ഉടന്‍ സ്‌റ്റേഷനില്‍ എത്തുമെന്നും പറയുകയും ചെയ്തു.
മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ നോക്കി നിന്നെന്നും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിനെ അടക്കി വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍. തെന്മലയില്‍ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പോലീസ് ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താന്‍ അക്രമിസംഘത്തിന് പ്രാദേശിക സഹായം കിട്ടിയിരിക്കാമെന്ന് അന്വേഷണസംഘം ഇന്നലെ തന്നെ വിലയിരുത്തിയിരുന്നു.
ഇക്കാര്യത്തിലുള്ള ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടിനായുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടില്‍ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോള്‍ തന്നെ സമീപവാസികള്‍ എഴുന്നേറ്റിരുന്നു. എന്നാല്‍ അക്രമികള്‍ ഭയപ്പെടുത്തി. നാട്ടുകാര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാന്‍ അവസരം നല്‍കി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നതിന് ശേഷവും പ്രതികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിനഗര്‍ പോലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല.
മാത്രമല്ല സംഭവത്തില്‍ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാനുള്ള ചെറിയ കാര്യം പോലും ചെയ്യാതെ വീഴ്ച വരുത്തി. പുലര്‍കാല പെട്രോളിംഗിനുള്ള ഹൈവേ സംഘങ്ങള്‍ക്ക് പുറമേ 33 പെട്രോളിംഗ് വാഹനങ്ങള്‍ കോട്ടയത്തുണ്ട്. കോട്ടയം മുതല്‍ തെന്മല വരെ പത്തിലധികം സ്‌റ്റേഷനുകളുണ്ട്.
നേരം വെളുക്കും മുന്‍പ് അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവൻ…. വിളമ്പിക്കൊടുത്ത് തനിക്ക് തികയാതെ വരുമ്പോള്‍ എനിക്കിത് ഇഷ്ടമല്ലെന്നോതി വീതിച്ച് കൊടുക്കുന്ന ഒരു ജീവൻ …
സ്വയം ശ്രദ്ധിക്കാന്‍ മറന്ന്…..മറ്റുള്ളവരെ പരിപോഷിപ്പിച്ച്…… ജീവിതം തള്ളി നീക്കുന്ന ഒന്നിന്റെ പേര്… അതെ അമ്മ… വാക്കുകള്‍ക്ക് അതീതം… ‘അമ്മ’ എന്ന വാക്കിന്റെ ആഴവും പരപ്പും അളന്നു മുറിക്കുക പ്രയാസമാണ്. ലോകത്തിലെ ഏത് നിര്‍വ്വചനങ്ങള്‍ കൊണ്ട് തുലാഭാരം തൂക്കിയാലും അമ്മയുടെ സ്‌നേഹത്തിനും കരുതലിനും പകരമാകില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകന്റെ പരിമിതികളെ പാട്ടിനു വിട്ട്, അവനെ ചിറകിനടിയിലേക്ക് കരുതലോടെ ഒതുക്കി നിര്‍ത്തുന്ന റിന്‍സിയെന്ന വീട്ടമ്മയും അങ്ങനെയാണ്, നിര്‍വ്വചിക്കുക പ്രയാസം. ഏതൊരു മാതാപിതാക്കളെയും പോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമായിരുന്നു റിന്‍സിയെയും മുന്നോട്ട് നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ തണലില്‍, മക്കള്‍ നല്‍കിയ സന്തോഷത്തില്‍ ആ കുഞ്ഞു കുടുംബം മുന്നോട്ട് നീങ്ങി.
രണ്ടാമത്തെ മകനായി അലന്‍ ജനിച്ചപ്പോഴും ആ സന്തോഷം ഇരട്ടിച്ചതേയുള്ളൂ. എന്നാല്‍ ജീവിതത്തിന്റെ ഏതോ ഒരുകോണില്‍ റിന്‍സിയുടെ ചിരി മാഞ്ഞു. അലന് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗമെന്ന വിവരമറിഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അവരുടെ മുഖം വാടി. ഡോക്ടറുടെ മനം മടുപ്പിക്കുന്ന മറുപടികള്‍, ‘എന്നാലും നിനക്ക് തന്നെ ഈ ഗതി വന്നല്ലോ’ എന്ന ചുറ്റുമുള്ളവരുടെ ദൈന്യത നിറച്ച വര്‍ത്തമാനങ്ങള്‍, ഏതൊരു അമ്മയും തളര്‍ന്നു പോകുന്ന അവസ്ഥ. എന്നാല്‍ അലന്റെ കുഞ്ഞിളം പല്ലു കാട്ടിയുള്ള ചിരിയില്‍ റിന്‍സി സന്തോഷം കണ്ടെത്തി. പരിമിതകളെ പാട്ടിനു വിട്ട് അവന് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.
തുടര്‍ച്ചയായ ചികിത്സകള്‍, ചിട്ടയായ പരിശീലനങ്ങള്‍ എല്ലാത്തിനുമപരിയായി ഒരമ്മയുടെ കരുതല്‍ ഇവയ്‌ക്കെല്ലാം ഫലമുണ്ടായിരിക്കുന്നു. അലന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പണ്ടെപ്പോഴോ ബാക്കി വച്ച മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ റിന്‍സി വീണ്ടും പൊടി തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ കരുതലും സ്‌നേഹവും അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ റിന്‍സി ഒരുക്കമല്ലായിരുന്നു. തന്റെ മകന് നല്‍കിയ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നൂറു കണക്കിന് കുരുന്നുകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ഉദാത്തമായ സ്ത്രീരത്‌നം കൂടിയാണ് അവര്‍.
`അലാന്‍ ടി ട്വന്റി വണ്‍` എന്ന സന്നദ്ധ സംഘടനിലൂടെ അവര്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍ക്കു മുന്നില്‍ അവര്‍ കരുണയുടെ കരം നീട്ടുകയാണ്. അതിനെ മനസു കൊണ്ട് ഏറ്റെടുക്കാനും, റിന്‍സിക്കൊപ്പം കൈ കോര്‍ക്കാനും ഇന്ന് നൂറുകണക്കിന് പേരാണുള്ളത്. അതു കൊണ്ട് തന്നെയാകാം റിന്‍സിയെന്ന പുണ്യത്തെ, അവരുടെ നന്മയെ നിര്‍വ്വചിക്കുക പ്രയാസമാണ്. അമ്മക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല എന്നത് ഒരു സത്യവും…
[ot-video][/ot-video]
നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ ഇൗ ലോകത്തോട് വിളിച്ചു പറഞ്ഞു: ഇവൾ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരുപാട് കുത്തിനോവിക്കലുകൾക്കും കളിയാക്കലുകൾക്കുമൊക്കെ നേരെ ഉറക്കെ ചിരിച്ചുകൊണ്ടാണ്, എല്ലാ എതിർപ്പുകളും അവഗണിച്ച് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജിതിൻ കീർത്തിയെ സ്വന്തമാക്കിയത്.
അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിവാഹശേഷം ജിതിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങളുടെ പ്രണയത്തിനിടയിലെ പ്രധാന വില്ലൻ ബോഡി ഷെയ്മിങ് ആയിരുന്നു. ആ അവസ്ഥ നേരിട്ടറിയാവുന്നതു കൊണ്ട്, പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവർക്കു മുന്നിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി അവർക്ക് മറുപടി നൽകി. തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ജിതിൻ എന്ന യുവാവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.
ജിതിന്റെ കുറിപ്പ് വായിക്കാം.
കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്…ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു… ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു’…
ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ
കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്….പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ #ബോഡി_ഷെയമിങ്ങ് ആയിരുന്നു’.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ ….
അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം ….
നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും… എന്നാതാണ് എന്റെ ഒരു ഇത്…(copyd)
സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്…
ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ, അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ…. Love you Keerthi Jithin