ട്രാക്കില്‍ മിന്നല്‍പിണറായി വേഗതയുടെ പര്യായമായി മാറിയ അച്ഛന്‍റെ മകന്‍ . മിക്ക് ഷുമാക്കര്‍. പത്തൊന്‍പത് വയസുകാരന്‍ മിക്ക് ഫോര്‍മുല ത്രീ ട്രാക്കില്‍ നടത്തിയ കുതിപ്പാണ് കാറോട്ടവേദിയിലേയ്ക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിച്ചത് . എഫ് ത്രീയില്‍ തുടര്‍ച്ചയായി മൂന്നുവിജയങ്ങള്‍ നേടി ചാംപ്യന്‍ഷിപ്പിനോട് അടുക്കുകയാണ് മിക്ക്.
ഒന്‍പതാം വയസിലാണ് മിക്ക് കാര്‍ട്ടിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. യൂറോപ്യന്‍ ജൂനിയര്‍ പട്ടം സ്വന്തമാക്കിയ മിക്ക് അച്ഛന്റെ പേരും പെരുമെയും ഒപ്പം ചേര്‍ക്കാതെയാണ് ആദ്യനാളുകളില്‍ മല്‍സരിച്ചു തുടങ്ങിയത് . മാധ്യമ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മിക്ക് ജൂനിയര്‍ എന്ന പേരില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചു ഷൂമിക്ക് അധികനാള്‍ മറഞ്ഞിരിക്കാനായില്ല. ജൂനിയര്‍ ഷുമാക്കറുെട വീരഗാഥകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ തുടര്‍ക്കഥയായി.
ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായാണ് മിക്ക് മല്‍സരിക്കുന്നത്. ടോറോ റോസോ , റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ ജൂനിയര്‍ ഷൂമിക്കായി രംഗത്തെത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ പക്ഷേ ട്രാക്കിലെ മകന്‍റെ കുതിപ്പ് അറിഞ്ഞിട്ടില്ല.
ആരോഗ്യമന്ത്രാലയം മുന്നൂറ്റി ഇരുപത്തിയെട്ട് മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്ന് പിന്‍വലിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.
ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇവയോരൊന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ മരുന്നുകുറിക്കുന്നതും ഉല്പാദനവും വില്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും.രാജ്യത്തു തന്നെ ഏറ്റവും വലിയ മരുന്നു വിപണികളിലൊന്നായ കേരളത്തില്‍ ഈ മരുന്നുകളുടെ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രോലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.
രണ്ടോ അതിലധികമോ ഒൗഷധ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ വിധത്തില്‍ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവയുടെ നിര്‍മാണമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രഫ ചന്ത്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തെ കുറിച്ച് എന്നും ശബ്ദമുയര്‍ത്തുന്നയാളാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. മറ്റ് സാമൂഹ്യവിഷയങ്ങളിലും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നിരത്തില്‍ സാരിയണിഞ്ഞ് നെറ്റിയില്‍ പൊട്ടുതൊട്ട് പ്രത്യക്ഷപ്പെട്ട ഗംഭീറിനെ കണ്ട് ആരാധകരൊന്ന് ഞെട്ടി. എന്നാല്‍ എന്തിനാണ് ഗംഭീര്‍ വേഷം മാറി വന്നതെന്ന് അറിഞ്ഞവര്‍ ഒന്നടങ്കം അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ‘ഹിജ്ഡ ഹബ്ബ’യുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് അറിയിച്ച് സെക്ഷന്‍ 377 സുപ്രീം കോടതി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഹിജ്ഡ ഹബ്ബ സംഘടിപ്പിച്ചത്. ഡല്‍ഹി മാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരാനും ശക്തിപ്പെടുത്താനും ഉദ്ദേശ്യമിട്ടാണ് പരിപാടി നടത്തുന്നത്.

ഡാന്‍സും പാട്ടും പ്രസംഗങ്ങളുമൊക്കെ ആയി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിപാടി ആഘോഷമാക്കി. ഗംഭീറിന് വന്‍ സ്വീകരണമാണ് ചടങ്ങില്‍ ലഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗംഭീറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഈ വര്‍ഷമാദ്യം ആണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചത്. മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.
‘രാജി വയ്ക്കുന്നത് എന്റെ തീരുമാനമായിരുന്നു. ടീമിന് വേണ്ടി നല്ല രീതിയില്‍ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കപ്പിത്താനായി നന്നായി കളിക്കാനായി. ഇതാണ് സ്ഥാനമൊഴിയാനുളള നേരമെന്ന് തോന്നി. സമ്മർദ്ദം ഇനിയും താങ്ങാനാവില്ലെന്ന് കണ്ടപ്പോഴാണ് നായകസ്ഥാനം ഒഴിഞ്ഞത്’, അന്ന് ഗംഭീര്‍ പറഞ്ഞു.
ടി.പി.വധക്കേസ് പ്രതി കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹറിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്‍റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.
പരാതി വടകര സി.ഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശമദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.
കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടി.പി ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ വാര്‍ത്തകള്‍ എപ്പോഴും വന്‍ വിവാദങ്ങള്‍ക്കാമ് തിരി കൊളുത്താറുള്ളത്. മുഖ്യപ്രതി ടി.പി.കുഞ്ഞനന്തന്റെ പരോള്‍ മുതല്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹ സമയത്ത് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തതു വരെ വിവാദങ്ങള്‍ പലതുണ്ടായി.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നത്. ബിഷപ്പ് മഠത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളുമാണ് നിര്‍ണായകമായത്.
മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും പോലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.
പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മോഷണ ശ്രമം തടയകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പൊലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറ് കിലോമീറ്റര്‍ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തു കയറിയത്.
ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും മുന്‍വശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടന്‍ മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.
ബെയ്ജിംഗ്:ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായും യുവതിയും കുടുംബവും ആരോപിച്ചു. റെസ്റ്റോറന്‍റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ റെസ്റ്റോറന്‍റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും എലികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പെരുമാറാറെന്നും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്‍റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്‍റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്‍റിനെതിരെ അമര്‍ഷവും ദേഷ്യവുമാണ് പ്രകടിപ്പിച്ചത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായി മഞ്ജു വാരിയരും. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നുവെന്നും മഞ്ജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തലിലെത്തി നടി റിമകല്ലിങ്കലും പരസ്യമായി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ദിവസേന ഒട്ടേറെപ്പേരാണ് സമരത്തിന് പിന്തുണ അറിയിക്കാനെത്തുന്നത്.
മഞ്ജു വാരിയരുടെ കുറിപ്പു വായിക്കാം–
നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.
നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)
പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.
‘കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’ എന്നെല്ലാം ആദ്യം തന്നെ കളക്ടര്‍ പറഞ്ഞു. കിറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കളക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.
നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കളക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളക്ടര്‍ ചോദിച്ചു.
ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയുണ്ടായിരുന്നു.
കടപ്പാട്: Tech Travel Eat by Sujith Bhakthan
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു