Latest News

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുതിര്‍ന്ന നേതാക്കളുമായും ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കുമാര്‍ വിശ്വാസിനെ പാര്‍ട്ടി തളളിയത്.

സത്യം പറയുന്നത് കൊണ്ടാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.

 

മുംബൈ: പുണെക്കടുത്ത കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. മുംബൈ മെട്രോ സര്‍വീസും തടസ്സപ്പെടുത്തി. നിരവധി ബസുകള്‍ തകര്‍ത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.

ബന്ദ് മൂലം വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്.

വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.

21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി നിയോഗിച്ചിരിക്കുന്നത്.

ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കുന്ന നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കുന്നില്ല.

നവ സാങ്കേതിക വിദ്യയുടെ കാലത്ത് എന്തും ഏതും ചെയ്യാന്‍ ടെക്‌നോളജി വികസിച്ചു വരുകയാണ്. ഒരു ചിത്രത്തെ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നത് പലപ്പോഴും നടക്കുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരു സെലിബ്രിറ്റിയുടെ ചിത്രം അവര്‍ മോശമായ രീതിയില്‍ വിപണനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയ്ക്ക് ഇങ്ങനെ സംഭവിക്കാം എങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്താണ് ഉറപ്പ്.

ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഉപയോഗിക്കുന്നു. അതും അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഈ കാലത്ത് തങ്ങളുടെ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ സുഹൃത്തിന്റെ ചിത്രങ്ങള്‍ നാളെ ഇത് പോലെ വരില്ലേ. അവിടെ എന്തു സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു.

ന്യുഡല്‍ഹി: രാജ്യത്തെ ഇംഗ്ലീഷ് വിദഗ്ധനായി സാമൂഹ്യമാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം വാഴ്ത്തിയത് ശശി തരൂര്‍ എംപിയേയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയെ തരൂര്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അതാ ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു.

ജനുവരി ഒന്നാം തിയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്‌സ്ബുക്ക് ലൈവ് 20000 പേര്‍ കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.

തരൂരിന്റെ ട്വീറ്റിനു പിന്നാലെയാണ് തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി സുഹേല്‍ സേത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംമ്ലീഷ് പറഞ്ഞ് ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയേ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. തരൂരിന്റെ ഇംഗ്ലീഷ് പിഴവിണെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

ചികിത്സ നിഷേധിച്ചതു മൂലം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കുടുംബത്തിനു കാണേണ്ടി വന്നത് അതിധാരുണമായ രംഗങ്ങള്‍. ചിത്തിസ്ഗഡ് റായിഗഡ് ജില്ലയിലാണു ദാരൂണ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ 24 നായിരുന്നു പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്തത്. രക്തത്തില്‍ ഹിമോ​േ​ഗ്ലാബിന്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഉടനടി രക്തം സംഘടിപ്പിച്ചു കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനോടു പറയുകയായിരുന്നു. ഇവര്‍ 1600 രൂപയ്ക്കു രക്തം സംഘടിപ്പിച്ച നല്‍കി.

തുടര്‍ന്നു 28-ാം തിയതി വീണ്ടും ഡോക്ടര്‍മാര്‍ ഇയാളോട് രക്തം സംഘടിപ്പിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു 4500 രൂപ മുടക്കി വീണ്ടും രക്തം സംഘടിപ്പിച്ചു കൊണ്ടു വന്നു. എന്നാല്‍ ആ സമയം ഡോക്ടറും നഴ്‌സ്മാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ വരേയും യുവതിക്കു രക്തം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ നില വഷളാകുകയും ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരിക്കുകയും ചെയ്തു.

യുവതിയുടെ മൃതദേഹം അന്നു തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ചിത കത്തി തുടങ്ങിയപ്പോള്‍ മൃതദേഹത്തിന്റെ വയറുവീര്‍ത്തു പൊട്ടുകയായിരുന്നു. തുടര്‍ന്നു വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞു പുറത്തേയക്കു തെറിക്കുകയും ചെയ്തു. ആ നിമിഷം തന്നെ കുഞ്ഞ് അമ്മയ്‌ക്കൊപ്പം അഗ്നിയില്‍ വീണ് എരിഞ്ഞു. ഈ രംഗം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. യുവതിയുടെ ഭര്‍ത്താവ് ഈ രംഗങ്ങള്‍ കാണാനാവതെ ബോധരഹിതനായി. ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത കാണിച്ചിരുന്നു എങ്കില്‍ തനിക്കു ഭാര്യയേയും കുഞ്ഞിനേയും നഷ്ട്ടപ്പെടില്ലായിരുന്നു എന്നു യുവാവ് പറയുന്നു.

മോൺട്രിയൽ∙ താലിബാന്റെ പിടിയിൽനിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയൻ പൗരൻ ലൈംഗിക പീ‍ഡനം ഉൾപ്പെടെയുള്ള 15 കുറ്റങ്ങൾക്ക് അറസ്റ്റിൽ. അനധികൃതമായി തടങ്കലിൽ വയ്ക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ജോഷ്വ ബോയിലിന്റെമേൽ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്‍‌ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ, മൂന്നു മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിച്ചത്.

പരാതിക്കാരിയുടെ വിശദാംശങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ലെന്നു ബോയിലിന്റെ അഭിഭാഷകൻ എറിക് ഗ്രാങ്ഗെർ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങൾ‍ മർദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലിൽ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോൺ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

അതേസമയം, പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുറ്റങ്ങളെക്കുറിച്ചു ഭാര്യ കെയ്റ്റ്‍‌ലൻ ക്യാംബെൽ വിശദീകരിച്ചില്ലെങ്കിലും താലിബാന്റെ തടവിൽ വർഷങ്ങൾ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു വ്യക്തമാക്കുന്നു.

2012ലാണ് താലിബാൻ ബോയിലിനെയും കോൾമാനെയും തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കൾക്കും കോൾമാൻ ജന്മം നൽകിയത് താലിബാന്റെ തടവിൽ വച്ചാണ്.

 

ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു

ജനപ്രിയ സീരിയലുകള്‍, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍. രണ്ടാംവരവില്‍ തിരക്കിലാണ് ഉമ. അപ്പോഴേക്കും ഒരു വിവാദമെത്തി. ഉമയെ വാര്‍ത്തകളില്‍ കൊണ്ടെത്തിച്ചത് ഇതൊന്നുമായിരുന്നില്ല, ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഉമ നടത്തിയ പരാമര്‍ശമായിരുന്നു. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടന്‍ ജയനെ കുറിച്ചായതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു.

എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു വിവാദത്തില്‍ പെടുക, അല്ലെങ്കില്‍ പ്രശ്‌നത്തില്‍ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള്‍ എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്.

സത്യം പറഞ്ഞുകഴിഞ്ഞാല്‍ വിഷമം ഉണ്ട്. ഞാന്‍ ഈ മേഖലയില്‍ വന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയില്‍ ആണെങ്കില്‍ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങള്‍ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാന്‍ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്.

ഞാന്‍ നേട്ടങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവര്‍ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തെ ഞാന്‍ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാല്‍ അവര്‍ പറഞ്ഞുതരും, നമ്മളെ അവര്‍ സ്‌നേഹിക്കും.

പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. പക്ഷേ നിലനില്‍ക്കണമെങ്കില്‍ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിര്‍ത്തൂ. പ്രത്യേകിച്ച് മലയാളികള്‍, കഴിവില്ലാത്തവരെ നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങള്‍ സംവിധായകര്‍ തരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോള്‍ ആ വിശ്വാസം പോകുന്നോ അപ്പോള്‍ അവര്‍ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയണം. അവര്‍ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനില്‍പ്പുള്ളൂ.

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തില്‍ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനല്‍ വീണാല്‍ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാന്‍ പോയാല്‍ എന്നേക്കാള്‍ മികച്ച പത്തുപേര്‍ വരും. ഇതുകണ്ട് അഹങ്കരിക്കാന്‍ നിന്നാല്‍ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.ഉമ പറയുന്നു.

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.

അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഐഎസ്എല്ലിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-1തോറ്റതിന് പിന്നാലെയാണ് രാജി. ഇപ്പോള്‍ ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.

എന്നാല്‍ വ്യക്തിപരമായ പ്രശ്നത്താലാണ് രാജി എന്നാണ് റെനി ടീം മാനേജ്മെന്‍റിന് നല്‍കിയ കത്തില്‍ പറയുന്നത്. ടീമിന്‍റെ മൊത്തം പ്രകടനത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ടീം മാനേജ്മെന്‍റിനെ റെനി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഏഴു മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് സമനിലയും, രണ്ട് തോല്‍വിയും വഴങ്ങി.

പുതുവര്‍ഷത്തലേന്ന് ഹോം മൈതാനാമായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗലൂരുവിനോട് ഏറ്റ കനത്ത തോല്‍വിയോടെ ടീമിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗലൂരു എഫ്‌സിയോട് നാണം കെട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍ തന്നെ രംഗത്ത് എത്തി.

സി.കെ.വിനീതിന് പരിക്കാണെന്നുള്ള കാര്യം വിശ്വസനീയമല്ലെന്നും കളി പഠിപ്പിച്ച ബെംഗലൂരുവിനെതിരേ ഇറങ്ങുമ്പോള്‍ വൈകാരിക സംഘര്‍ഷമുണ്ടാക്കുമെന്ന കാരണത്താലാണ് വിനീതിനെ പുറത്തിരുത്തിയതെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സംഭവിച്ച വലിയ വിഡ്ഢിത്തമാണെന്നും വിജയന്‍ വിമര്‍ശിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുണെറ്റഡിന്‍റെ സഹ പരിശീലകനായിരുന്ന റെനി മ്യൂലന്‍സ്റ്റീന്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ടായിരുന്നു. മുന്‍ കോച്ച് സ്റ്റീവ് കോപ്പലിനെപ്പോലെ താരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും റെനി മ്യൂലന്‍സ്റ്റീന്‍ പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍. പുതിയ കോച്ചിനെ ഉടന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് തേടില്ല എന്നതാണ് റിപ്പോര്‍ട്ട്. പകരം ടീമിന്‍റെ സഹപരിശീലകന്‍ പ്രധാന കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved