ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില്‍ പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായി മൊത്തത്തില്‍ പടോസ്‌കിയായ അവസ്ഥയിലായിരുന്നു രണ്‍വീര്‍. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ ഒരു മൂലയ്‌ക്കൊതുങ്ങിയപ്പോള്‍ രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. അതിരാവിലെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ കൂടെ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വരെ വന്നു പുള്ളി.
മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്‌സ്ടാഗ്രമില്‍ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിലെ പരിപാടിയില്‍ രണ്‍വീര്‍ അപാരമായിരുന്നു. മൊത്തത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന രണ്‍വീര്‍ കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് താരത്തിനു പോലും ഓര്‍മ്മ ഉണ്ടാകാന്‍ സാധ്യതയില്ല. സത്യത്തില്‍ പറഞ്ഞാല്‍ മദ്യലഹരിയിലായിരുന്ന രണ്‍വീറായിരുന്നു ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്
നോക്കുകൂലി നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പുകഴ്ത്തി കെഎം മാണി. കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ നോക്കുകൂലി നിരോധന ഉത്തരവ് സംസ്ഥാനത്ത് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയത്തിന് കാരണമാകുമെന്നാണ് കെ എം മാണി ലേഖനത്തില്‍ പറയുന്നത്. നോക്കുകൂലിക്കെതിരെ സമൂഹത്തില്‍ രൂപപ്പെട്ടുവരുന്ന കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിയെ നോക്കുകൂലി നിരോധനത്തിലേക്ക് എത്തിച്ചത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതും കെ എം മാണി ലേഖനത്തില്‍ എടുത്തു പറയുന്നു.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പിണറായി വിജയനെയും സര്‍ക്കാരിനെയും പുകഴ്ത്തി അദ്ദേഹം ലേഖനം എഴുതിയത്. ഇതോടെ, ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്ന് വ്യക്തമായി.
നാളെ ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ ഇടത് മുന്നണിക്ക് പിന്തുണ നല്‍കുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. മാണിയുടെ ഇടതുപക്ഷ പ്രവേശനം സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സിപിഐ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അഴിമതിയുടെ കറയുള്ള ഒരാളെ മുന്നണിയില്‍ അണിചേര്‍ക്കേണ്ടെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സിപിഐക്കുള്ളത്.
ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം മാണിയുടെ മുന്നണി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.
ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മിരിലെ യുവാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ച് കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായി അതിനുവേണ്ടി നടക്കേണ്ടതില്ല. നിങ്ങളെന്തിനാണ് ആയുധമെടുക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ആസാദി എന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.
ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെടുന്നുവെന്നത് പ്രധാനമല്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു. ഇതെല്ലാം വെറുതെയാകുമെന്നാണ് എനിക്ക് അവരോട് പറയുനുള്ളത്. ഒരിക്കലും അവരേക്കൊണ്ട് സാധിക്കില്ല. സൈന്യവുമായി ഏറ്റുമുട്ടാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലുന്നതില്‍ ഞങ്ങള്‍ സന്തോഷം കാണാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. രക്ഷാ സേന ക്രൂരന്‍മാരല്ലെന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കൂ- അവര്‍ ടാങ്കുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചാണ് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്രവലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ കോപാകുലരാണ് എന്ന് മനസിലാകുന്നു. പക്ഷെ അതിന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതുപോലെയുള്ള ആക്രമണങ്ങളല്ല അതിനായുള്ള വഴിയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
കശ്മീരില്‍ സമാധാനം വരണമെങ്കില്‍ ആളുകള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. സൈനിക നടപടി നടക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ആളുകള്‍ കൂട്ടമായി അവിടേക്കെത്തുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. സുരക്ഷാ സേനയോട് ഏറ്റുമുട്ടുന്നവര്‍ കൊല്ലപ്പെടരുത് എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയുധം താഴെവെച്ച് തിരികെ വരാന്‍ അവരോട് പറയുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ സൈനിക നടപടി അപ്പോള്‍ തന്നെ തങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ പ്രേരിപ്പിച്ച് അവര്‍ സേനയെ കൂടുതല്‍ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരോ അവരുടെ പ്രതിനിധികളോ ഗ്രാമങ്ങളില്‍ ചെന്ന് അവരോട് സംസാരിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇവിടെ സമാധാനമായ അന്തരീക്ഷമുണ്ടാകണം. ഇപ്പോള്‍ നടത്തുന്നതൊക്കെ വ്യര്‍ഥമായ പരിശ്രമങ്ങളാണെന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വ്യത്യസ്തമായി ചിന്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ തങ്ങള്‍ കീഴടങ്ങിയവരാണെന്ന് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നു. ഇതൊരു പുതിയ പ്രവണതയാണ്. കീഴടങ്ങിയവരായോ, അറസ്റ്റ് ചെയ്യപ്പെട്ടവരായോ അറിയപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റി സൈന്യത്തിന്റെ പിടിയിലായവരാണെന്ന് അറിയപ്പെടാന്‍ ഇവര്‍ ശ്രമിക്കുന്നു. അവരില്‍ ഒരു ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബുഡ്ഗാമില്‍ കഴിഞ്ഞ വര്‍ഷം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ ബിപിന്‍ റാവത്ത് ന്യായീകരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തേയും കല്ലെറിയുന്നതിനേയും തടയാന്‍ അതല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ആള്‍കൂട്ടത്തിന് നേരെ നിറയൊഴിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
പരീക്ഷ എഴുതിയതില്‍ 3,09,065 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത് കണ്ണൂരില്‍ നിന്നുമാണ്. 86.75 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം വിജയം വന്നിരിക്കുന്നത്് പത്തനംതിട്ടിയിലാണ്. 77.16 ശതമാനമാണ് പത്തംതിട്ടിയിലെ വിജയശതമാനം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90.24 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.
സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൊച്ചി : രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതിനു രണ്ടരക്കോടി രൂപ വിലവരുന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെടുന്ന അവസ്‌ഥയിലെത്തിയ വീട്ടമ്മയ്‌ക്ക് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാഴായി. വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നതിനെതിരേ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജി ഇപ്പോള്‍ ജപ്‌തിഭീഷണിയിലാണ്.
നാളെ രാവിലെ 11 മണിക്കു മുമ്പ് വീട് ഒഴിഞ്ഞു നല്‍കിയില്ലെങ്കില്‍ പോലീസ് സഹായത്തോടെ ജപ്‌തി നടത്തുമെന്നു കാണിച്ച് അഡ്വ. കമ്മിഷണര്‍ ഇന്നലെ നോട്ടീസ് നല്‍കി. വീടിനു മുന്നില്‍ ചിത ഒരുക്കി ആരംഭിച്ച സമരം 300 ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണു ജപ്‌തി നോട്ടീസ് ലഭിച്ചത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി മുന്നറിയിപ്പ് നല്‍കുന്നു. 24 വര്‍ഷം മുമ്പ് ലോര്‍ഡ് കൃഷ്‌ണ ബാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനു ജാമ്യം നിന്നതാണു പ്രീതയുടെ കുടുംബത്തെ കടക്കെണിയിലാക്കിയത്. വായ്‌പ എടുത്ത ആള്‍ പണം തിരിച്ചടക്കാതെവന്നതോടെ 1997 ല്‍ നാല് സെന്റ് സ്‌ഥലം വിറ്റ് ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ ലോര്‍ഡ് കൃഷ്‌ണാ ബാങ്ക് എച്ച്.ഡി.എഫ്.സി. ഏറ്റെടുത്തു. അതോടെ രണ്ടുലക്ഷം രൂപയുടെവായ്‌പയ്‌ക്കു കുടിശിക അടക്കം 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നായിരുന്നു എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആവശ്യം.
ഇത് നിരാകരിച്ചതോടെ വായ്‌പ ഈടായി നല്‍കിയ വസ്‌തു ലേലത്തിനുവച്ചു. രണ്ടരക്കോടി രൂപയോളം വിപണി വിലവരുന്ന വീടും സ്‌ഥലവും 37 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്‌തു.
കടത്തില്‍ വീണ ആളുടെ വസ്‌തു ചുളുവിലയ്‌ക്കു കച്ചവടം ചെയ്യാന്‍ കോഴ വാങ്ങിയതിനു സി.ബി.ഐ. അറസ്‌റ്റ് ചെയ്‌ത രംഗനാഥനെയായിരുന്നു ബാങ്ക് ഡി.ആര്‍.ടി. റിക്കവറി ഓഫീസറായി നിയമിച്ചത്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. എന്നാല്‍ കുടുംബത്തെ കുടിയിറക്കാന്‍ വന്ന ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ വീട്ടമ്മ ചിത ഒരുക്കി സമരം ആരംഭിച്ചു. അതുകൊണ്ടും പ്രയോജനമില്ലാതെവന്നതോടെ നിരാഹാരസമരം ആരംഭിച്ചു. വീട്ടമ്മയുടെ ആരോഗ്യസ്‌ഥിതി വഷളായതോടെ കഴിഞ്ഞ മാര്‍ച്ച് ഏഴിന് ജപ്‌തി നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കലക്‌ടര്‍ നേരിട്ടെത്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വീട്ടമ്മ സമരം അവസാനിപ്പിച്ചത്.
ഇവരുടെ ദയനീയാവസ്‌ഥ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, എം. സ്വരാജ് എന്നിവര്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട ലേല നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കലക്‌ടര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ആസൂത്രണ സാമ്പത്തിക വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രീതയുടെ ഭര്‍ത്താവ് ഷാജി സി.ബി.ഐക്കും പരാതി നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നടന്നുവരവേയാണു മുഖ്യമന്ത്രിയുടെ ഉറപ്പുപോലും കാറ്റില്‍ പറത്തി വീണ്ടും ജപ്‌തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ക്വാലലംപൂര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്‍റെ തേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന് വിജയം. ഭരണ സഖ്യമായ ബാരിസണ്‍ നാഷനലിന്റെ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മഹാതിര്‍ സഖ്യത്തിന്റെ ജയം. 222 അംഗ പാര്‍ലമെന്റില്‍ 112 സീറ്റുകളും പ്രതിപക്ഷ സഖ്യം കരസ്ഥമാക്കി. ബാരിസണ്‍ നാഷനലിസ്റ്റിന് 76 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
വ്യാഴാഴ്ച മഹാതിര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാവും 92 കാരനായ മഹാതിര്‍. മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് കണക്കാക്കപ്പെടുന്നത്.
സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാതിറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്.
വിജയത്തിന് പിന്നാലെ നജീബിനെതിരെ അഴിമതിക്കേസില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ പ്രതികാരം ചെയ്യില്ല’ എന്നാണ് മഹാതിര്‍ പ്രതികരിച്ചത്. നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1981 മുതല്‍ 2003 വരെ 22 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ 78-ാം വയസില്‍ സ്വയം വിരമിക്കുകയായിരുന്നു.
തൃശൂര്‍: സ്വയം ചിതയൊരുക്കിയ ശേഷം 65കാരന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍, മാള, കനകക്കുന്നിലാണ് സംഭവം. മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ചിതയില്‍ മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാല്‍ഭാഗം മാത്രമാണ് ശേഷിച്ചത്.
ആത്മഹത്യയ്ക്ക് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് കരുതുന്നു. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ സ്വയം കുഴി തയ്യാറാക്കി വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തിരുന്നു. പുരയിടത്തിന് ചുറ്റുമതിലുള്ളതും തൊട്ടടുത്തായി വീടുകള്‍ ഉണ്ടായിരുന്നതും സംഭവം സമീപവാസികളുടെ ശ്രദ്ധയിപ്പെടാതിരിക്കാന്‍ കാരണമായെന്ന് കരുതുന്നു.
ആത്മഹത്യക്ക് കാരണമെന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് : നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക തുടങ്ങി പലതും വാര്‍ത്തയായിരുന്നു. ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച ശേഷമാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.
പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതി പ്രാപിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ഗൂഡ ഉദ്ദേശത്തോടെ ആണെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
സംഭവം ഇങ്ങനെ:
മെയ് 6ന് നടന്ന നീറ്റ് പരീക്ഷയിലാണ് ഈ സംഭവം നടന്നത്. സമയം 9.30ന്…ആദ്യ ഗേറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗേറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.
പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിന് പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. ഈ കാരണങ്ങളാല്‍ തന്നെ പെൺകുട്ടികൾ സഹിച്ചു. പലരും കരഞ്ഞും ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചുമാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.
പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാരാം കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും വ്യക്തമായി. ഇത് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.
മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.
ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംകരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംകരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് ഇവിടെയെത്തിയ വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്‌ന ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.
ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത് കഴിഞ്ഞ മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിെ ഉണ്ടായില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
(മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി ആശ്വാസഭവനിലെ അധികൃതരോട് പറഞ്ഞതാണ്)
ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്‌നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് പറയുന്നു. മുടി നീട്ടിവളര്‍ത്തി അതു കെട്ടിവച്ച് അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്.
ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോര്‍ജ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോള്‍ വരുന്നത് ആശുപത്രിയില്‍നിന്നാണെന്നും യുവതി വെളിപ്പെടുത്തി. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു.
ഉണങ്ങിയ മുറിവിന്റെ പാടും തലയിലെ പൊടിയും ഇവര്‍ ബാത്ത് റൂമില്‍ കയറി കഴുകുകയും ചെയ്തു. വിശദമായി ചോദിച്ചപ്പോള്‍ മണിമല സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞു. മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരും ജോര്‍ജ് പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്നും പേര് ജെസ്‌ന മരിയ എന്നാണെന്നും വെളിപ്പെടുത്തി. വിവാഹിതരാകാനുള്ള താത്പര്യത്തിലാണ് വന്നതെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ചില തടസങ്ങളുള്ളതായി ആശ്വാസുമായി ബന്ധപ്പെട്ട ഒരു വൈദികന്‍ പറഞ്ഞതായാണ് സൂചന. ഈ സ്ഥാപനത്തില്‍ താമസിക്കാന്‍ മുറി വാടകയ്ക്ക് കിട്ടുമോയെന്നും ഇവര്‍ തിരക്കിയിരുന്നു.
ചെങ്കോട്ടവഴി ബൈക്കിലാണ് ബംഗളൂരുവിലെത്തിയതെന്നും കഴിഞ്ഞയാഴ്ച അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. യുവാവ് ഓടിച്ചുവന്ന ബൈക്ക് ഏറെ വിലയുള്ളതും ഫോര്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ഒട്ടിച്ചതുമാണ്. ഇത്തരത്തിലുള്ള 100 ബൈക്കുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെന്നും 90-ാമത്തെ ബൈക്കാണ് ഇതെന്നും യുവാവ് പറഞ്ഞു. യുവാവ് മുണ്ടക്കയം സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും തൃശൂര്‍ ജില്ലയിലെ സംസാരരീതിയാണ് കേള്‍ക്കാനായതെന്നും ജോര്‍ജ് വ്യക്തമാക്കി.
കൈവശം വലിയൊരു ബാഗും ഇവര്‍ക്കുണ്ടായിരുന്നു. ഷാള്‍കൊണ്ട് തലമറച്ച യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നതായും ജോര്‍ജ് ശ്രദ്ധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുക്കൂട്ടുതറയില്‍ നിന്നും ബന്ധുക്കള്‍ അയച്ചുനല്കിയ ഫോട്ടോയുമായി യുവതിക്കു നല്ല സാദൃശ്യമുണ്ടെന്നു ജോര്‍ജും അവിടെയുള്ള പാചകക്കാരും വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നു മൈസൂരിലേക്കു പോകുന്നതായി പറഞ്ഞ് ഒന്നരയോടെ ബൈക്കില്‍ ഇവര്‍ പുറപ്പെടുകയും ചെയ്തു.