കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന.
നേരത്തെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ യു.എ.പി.എ കേസ് പ്രതിയും. സംഭവത്തിനു സ്വര്‍ണകടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ്.
ഈ മാസം ആറിനു ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 2.50 നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശികളായ രണ്ടു സ്ത്രീകളേയും തട്ടികൊണ്ടുപോകാനാണ് ശ്രമുമുണ്ടായത്. വിമാനത്താവളത്തിലുണ്ടായ ബഹളത്തിനിടെ പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നിസാറില്‍ നിന്നും സ്ത്രീകളില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു.പിന്നീടു നടന്ന അന്വേഷണത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്.
പരാതിനല്കിയെങ്കിലും പിന്നീട് അന്വേഷമവുമായി ഇവര്‍ സഹകരിക്കാത്തത് പൊലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതോടെ നിസാരും സ്ത്രീകളും സ്വര്‍ണകടത്തിന്റെ ശൃംഖലയിലുളളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാകാമെന്ന കാര്യവും പൊലീസ് തള്ളികളയുന്നില്ല.
ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം.
എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു.
അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം പറഞ്ഞ് എവിനെ പ്രകോപിപ്പിച്ചത്. കളിയാക്കിയവരോട് എവിൻ കരഞ്ഞ് കൊണ്ട് ക്ഷോഭിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതും ഈ സഹോദരങ്ങൾ തന്നെ. പിന്നീട് ഈ സംഭവം സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ അനീഷ് ഉപാസനയുടെ ശ്രദ്ധയിൽപെട്ടപ്പോൾ എവിന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുകയായിരുന്നു. മധുരക്കിനാവിൽ മികച്ച വേഷം തന്നെ നൽകുമെന്ന് അനീഷ് ഉപാസന അറിയിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. എനിക്ക് ഇതില്‍ അത്ഭുതമില്ല. എനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ്ലീം സ്ത്രീകളുടേത് കൂടിയാണോ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുത്തലാഖില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട് തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ മറുവശത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുത്തലാഖിനെതിരായ ബില്‍ മണ്‍സൂണ്‍ സെഷനില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന പ്രസ്താവനയിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളിലുടെ മുസ്ലീം സ്ത്രീകളുടെ പിന്തുണ നേടാനാകുമെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും വിലയിരുത്തുന്നു. സര്‍ക്കാര്‍ പരിപാടി ആയിരുന്നിട്ടു കൂടി പ്രധാനമന്ത്രി രാഷ്ട്രീയ പ്രസ്താവന നടത്തിയത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന ആരോപണം പ്രധാനമന്ത്രിയുടെ പതിവ് നുണയാണെന്ന് കോണ്‍ഗ്രസ് മറുപടി നല്കി. മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാട് പാര്‍ട്ടി ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു.
കോടഞ്ചേരി: ഓസ്ട്രേലിയയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കോടഞ്ചേരി സ്വദേശികളായ പുന്നത്താനത്ത് ബിനു ജോസ് – ഷെറിൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഡാരൻ (രണ്ട്) ആണു മരിച്ചത്.
ഓസ്ട്രേലിയ മൗണ്ട് ഇസായിലെ വീടിനു സമീപത്തെ സ്വിമ്മിങ് പൂളിൽ കുട്ടി അബദ്ധത്തിൽ വീണതിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധയെ തുടർന്ന് അവശനായ കുട്ടി കഴിഞ്ഞ ദിവസം മരിച്ചുവെന്ന് കോടഞ്ചേരിയിലെ ഇവരുടെ ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം പിന്നീട്. അഞ്ചു വയസുള്ള ഫാരൻ സഹോദരനാണ്. ബിനു എൻജിനീയറും ഷെറിൻ നഴ്സുമാണ്.
വിംബിൾഡണ്‍ ചരിത്രത്തിൽ വെള്ളിയാഴ്ച അപൂർവതകളുടെ ദിനം. കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മത്സരം ദൈർഘ്യത്തിൽ റിക്കാർഡിട്ടതിനു പിന്നാലെ റാഫേൽ നദാൽ-നൊവാക് ജോക്കോവിച്ച് സെമി പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി. മത്സരത്തിൽ 6-4, 3-6, 7-6 (11-9) എന്ന സ്കോറിന് ജോക്കോവിച്ച് മുന്നിട്ടുനിൽക്കവെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പോരാട്ടത്തിന്റെ ബാക്കി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സെന്റർ കോർട്ടിട്ടിലെ പുൽമൈതാനത്ത് ആരംഭിക്കും. 2009ൽ വിംബിൾഡണ്‍ സെന്റർ കോർട്ടിനു മേൽക്കൂര നിർമിച്ചശേഷം, രാത്രി 11 മണി കഴിഞ്ഞ് കോർട്ടിൽ മത്സരം നടത്താൻ പാടില്ലെന്നു മെർട്ടൻ കൗണ്‍സിലുമായി ധാരണയായിരുന്നു. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മാരത്തണ്‍ പോരാട്ടം ആറര മണിക്കൂർ നീണ്ടതോടെ നദാൽ-ജോക്കോവിച്ച് പോരാട്ടം സെന്റർ കോർട്ടിൽ വൈകിയാണ് ആരംഭിക്കാൻ കഴിഞ്ഞത്. രണ്ടു മണിക്കൂറും 53 മിനിറ്റും പിന്നിട്ടിട്ടും ജോക്കോവിച്ച്-നദാൽ മത്സരത്തിൽ ഫലം കാണാൻ കഴിഞ്ഞില്ല. സമയം പതിനൊന്നിന് അടുക്കുകയും ചെയ്തു. ഇതോടെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ വിംബിൾഡണ്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു. ജോക്കോവിച്ച്-നദാൽ പോരാട്ടത്തിനുശേഷം സെന്റർ കോർട്ടിൽ ആഞ്ചലിക് കെർബർ-സെറീന വില്ല്യംസ് വനിതാ സെമി ഫൈനൽ നടക്കും.
കോഴിക്കോട് പുതുപ്പാടിയിൽ അജ്ഞാതന്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ സജി കുരുവിള(52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അജ്ഞാതന്‍ സ്ഥാപനത്തിലെ ഓഫീസില്‍ കയറി കുരുവിളയുടെ ദേഹത്തു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതൻ മുളകുപൊടി വിതറിയതിന് ശേഷമാണ് കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തിയത്. അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മോഡലിനെ തോക്കിന് മുനയില്‍ ബന്ധനസ്ഥയാക്കിയ 30 കാരനെ ഒടുവില്‍ പൊലീസ് അനുനയിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. കാമുകനെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശുകാരനായ രോഹിതാണ് യുവതി വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറയാതെ പുറത്തുവിടില്ലെന്ന് ഭീഷണി മുഴുക്കിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി രോഹിത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7.15ഓടെ യുവതിയുമായി രോഹിത്ത് ഫ്ളാറ്റിന് പുറത്തേക്ക് എത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച യുവതിയുടെ ഫ്ളാറ്റിനുള്ളില്‍ കടന്ന രോഹിത് അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. യുവതിയെ താന്‍ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് രോഹിത് അവകാശപ്പെട്ടിരുന്നത്. പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ യുവതിയെ സ്വതന്ത്രയാക്കുവെന്ന നിലപാടായിരുന്നു രോഹിത് സ്വീകരിച്ചത്. ആദ്യം യുവതിയെ രക്ഷപെടുത്താന്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും രോഹിത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അകത്തുകടക്കാനായില്ല.
മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ആ സമയത്താണ് രോഹിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. യുവതി ഫോണ്‍ എടുക്കാതായതോടെ വെള്ളിയാഴ്ച ഇയാള്‍ ഫ്ളാറ്റിലെത്തുകയും അകത്തുകടന്ന് കുറ്റിയിടുകയുമായിരുന്നു.
12 മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ മുറിക്കുളളില്‍ തോക്കിന് മുനയില്‍ നിര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു.
യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ സ്വതന്ത്രയാക്കണമെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് രോഹിത്തിന്റെ സുഹൃത്തുക്കളും സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
രോഹിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ളവും സിഗററ്റും ഭക്ഷണവും എത്തിച്ചുകൊടുത്തു. യുവതിയുടെ ബെഡ് റൂമിന്റെ ജനാലയിലൂടെ ബക്കറ്റിലാക്കിയാണ് ഭക്ഷണ പദാർത്ഥം നൽകിയത്. ഇതിൽ നിന്ന് പാക്കറ്റിലുള്ള ഭക്ഷണം മാത്രമാണ് യുവാവ് ഭക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സ്ഥിതിഗതികൾ വിലയിരുത്തി. രോഹിത്ത് ഫെബ്രുവരിയിലും സമാനമായ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ മാതാവ് പറയുന്നു.
ഇടുക്കി മൂന്നാറില്‍ മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു. മൂന്നാര്‍ പെരിയവരാ ഫക്ടറി ഡിവിഷനില്‍ വിഷ്ണു (30) ഭാര്യ ജീവ (26), ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയില്‍ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാര്‍ സി ഐ സാം ജോസ് അറിയിച്ചു.
ശക്തമായ ഒഴുക്കും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. മൂവരെയും കാണാതായ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. ഫയര്‍ ഫോഴ്സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍.സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മില്‍ വഴക്കുണ്ടായി എന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണ ഇന്ന് രാവിലെയും ഇവര്‍ തമ്മില്‍ കലഹിച്ചു. തുടര്‍ന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്.
ഫാക്ടറി ഡിവിഷനിലെ ഇവരുടെ വീട്ടില്‍ നിന്നും മാറ്ററുകള്‍ മാത്രം അകലത്തിലാണ് പുഴ സ്ഥിതിചെയ്യുന്നത്. പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന് പാലത്തില്‍ നിന്നാണ് ശിവരഞ്ജിനി കുട്ടിയുമായി പുഴയില്‍ച്ചാടിയതെന്നാണ് ദൃസാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ തെരുവുകളെല്ലാം പ്രക്ഷോഭകാരികളാൽ നിറഞ്ഞു.
പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് ട്രംപ് യുകെയിലെത്തുന്നത്. ട്രംപിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ബ്രിട്ടീഷ് തെരുവുകളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് നാലുദിവസത്തെ യുകെ സന്ദര്‍ശനത്തിന് എത്തിയത്.
ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിന് ശക്തികൂട്ടി. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.