Latest News

അച്ഛന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഒരു ചാനലിലാണ് താരം സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. മലയാളികള്‍ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ കണ്ട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നടന്റെ വ്യത്യസ്തമായ മുഖം പരിചയപ്പെടുത്തുകയായിരുന്നു താരം.

ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്റെ മരണം. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. എന്തും തുറന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. നല്ല വിവരമുള്ള ഒരാള്‍. ഒരുപാട് വായിക്കുമായിരുന്നു. വീട്ടിലെ മൂന്ന് മുറികള്‍ നിറയെ പുസ്തകങ്ങളായിരന്നു. എന്ത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കാനുള്ള അറിവും കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. തിരക്കിനിടയിലും ഞങ്ങള്‍ക്കൊപ്പം കളിക്കാനും കൂടും. തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തി. ഹവായി ചെരുപ്പ് മാത്രമേ അച്ഛന്‍ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ‘ഈ ചെരുപ്പൊന്ന് മാറ്റിക്കൂടേ’ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചതുകൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിയ്ക്കും അല്ലലില്ലാതെ ജീവിക്കാനായതെന്നും ഇന്ദ്രജിത് പറയുന്നു.

പ്രാധാന്യമേറെയുള്ള ക്രിമിനല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടനെ വിശ്വസിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഫൈറ്റിംഗ് ഡേറ്റാബേസിനോടുള്ള ബ്രിട്ടന്റെ അയഞ്ഞ സമീപനം യൂറോപ്യന്‍ ചട്ടങ്ങളോടുള്ള അവഹേളനമാണെന്ന് റിപ്പോര്‍ട്ടില്‍ മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു.

ഡേറ്റാബേസ് വിഷയത്തില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി 15 മില്യന്‍ പൗണ്ട് നല്‍കാമെന്നും ബ്രിട്ടന്‍ യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ചുമതലക്കാര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ‘അയഞ്ഞ സമീപനം’ തെളിയിക്കാനായി ആര്‍ട്ടിക്കിള്‍ 50 വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും മറ്റ് അംഗരാജ്യങ്ങളുടെ അപേക്ഷകളില്‍ പ്രതികരിക്കുന്നതിലും ബ്രിട്ടന്‍ കടുത്ത വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം.

ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 3യുടെ ഭാഗമായി നല്‍കിയ വിവരങ്ങളും പാകപ്പിഴകളുണ്ടായിട്ടുണ്ട്. നിലവാരമില്ലാത്ത ഐടി സിസ്റ്റമാണ് വളരെ പ്രാധാന്യമുള്ള ഈ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ഉപയോഗിച്ചത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. യുകെയ്ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ബ്രസല്‍സ് മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നു.

ചില തമാശകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ കാര്യത്തില്‍ ഇത് സത്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെറും ആറ് വയസ് മാത്രം പ്രായമുള്ള മകളെ കാറോടിക്കാന്‍ അനുവദിച്ച ബെക്കാം വിവാദത്തിലായിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. താരം തന്നെ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മകള്‍ ഹാര്‍പ്പര്‍ കാറോടിച്ച സംഭവം പുറത്തായത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. പലരും ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം സാഹസങ്ങള്‍ വലിയ അപകടമുണ്ടാക്കുമെന്ന് ബെക്കാമിന് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിംഗ് സംഭവം വാര്‍ത്തയായതിനോട് ബെക്കാം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ബെക്കാമിന്റെ മടയില്‍ ഇരുന്ന് കാര്‍ നിയന്ത്രിക്കുകയാണ് ഹാര്‍പ്പര്‍ ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. നീ എന്താണ് ചെയ്യുന്നതെന്ന് ബെക്കാമിന്റെ ചോദ്യത്തിന് വാഹനമോടിച്ചു കൊണ്ടിരിക്കുകയാണെന്ന് അവള്‍ മറുപടിയും നല്‍കുന്നു.

മകളെ ഡ്രൈവിംഗ് ചെയ്യാന്‍ അനുവദിച്ചതിനെതിരെ ആരാധകരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. 16 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളു. ബെക്കാമും മകളും ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് താമസം. ഇവിടെ 15 വയസും 6 മാസവും പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ ഹാന്‍ഡ് ബ്രേക്ക് വലിച്ച് അപകടം. സംഭവത്തില്‍ കുട്ടിയടക്കം ഏഴു പേര്‍ മരിച്ചു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് മരണിനിരയായത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം.

വാഹനത്തിലുണ്ടായിരുന്ന കുട്ടി അറിയാതെ ഹാന്‍ഡ് ബ്രേക്ക് വലിച്ചതോടെയാണ് അപകടമുണ്ടായത്. ടാറ്റാ സുമോയിലാണ് ഇവര്‍ യാത്ര ചെയ്തത്. യാത്രാ മദ്ധ്യേ ഒരു കിടങ്ങിനടുത്തായാണ് ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്തത്. വാഹനത്തിന്റെ മുന്നിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്തതോടെ കാര്‍ പിന്നിലേക്ക് ഉരുണ്ട് പോവുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല. 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

തൃശ്ശൂരില്‍ പൊട്ടക്കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂര്‍ പെരുമ്പിലാവില്‍ ഹോട്ടലിന്റെ കിണറ്റിലാണ് യുവാവിന്റെ മൃതദേഹ കണ്ടത്. പെരുമ്പിലാവിലുള്ള അല്‍സാക്കി ഹോട്ടലിന്റെ പിന്നിലുള്ള കിണറില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

യുവാവ് ആരെന്നോ എവിടുള്ള ആളെന്നോ ഉള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാളുകളായി വൃത്തിയാക്കിയിട്ടില്ലാത്ത കിണറാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. കാലുതെറ്റി വീണതാനോ അതോ കൊല്ലപ്പെട്ടതാനോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

വിവാഹം കഴിക്കാനായി പരോള്‍ അപേക്ഷ നല്‍കിയ അധോലോക നായകന്‍ അബു സലിമിന് തിരിച്ചടി. മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ ഇയ്യാള്‍ വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അപേക്ഷ തള്ളകയായിരുന്നു മുംബൈ പൊലീസ്.

സയദ് ബഹര്‍ കൗസര്‍ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു അബു സലിമിന്റെ പദ്ധതി. വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അബു സലിം മുംബൈയിലെ തലോജ ജയിലിലാണു കഴിയുന്നത്. സലിമിന്റെ പരോള്‍ അപേക്ഷ നിരസിച്ച വിവരം തലോജ ജയില്‍ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു.

2014ല്‍ അബു സലിമിനൊപ്പം മുംബൈയില്‍നിന്നു ലക്‌നോവിലേക്കു യാത്ര ചെയ്തതോടെ സയദ് ബഹര്‍ കൗസറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ തന്റെ പേര് നശിപ്പിക്കപ്പെട്ടെന്നും സലിമുമായി വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ബഹര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

250 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനങ്ങള്‍ക്കുശേഷം ഇയാള്‍ നടിയും കാമുകിയുമായ മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിട്ടിരുന്നു. പോര്‍ച്ചുഗലില്‍ സങ്കേതം കണ്ടെത്തിയ ഇരുവരും 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണു താമസിച്ചിരുന്നത്. 2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്ക്കു രണ്ടു വര്‍ഷവും തടവുശിക്ഷ വിധിച്ചു. പോര്‍ച്ചുഗലാണ് ഇലുവരേയും ഇന്ത്യക്ക് കൈമാറിയത്.

മലയാളത്തിന്റെ അഭിമാന താരം ഗിന്നസ് പക്രുവിന് റിക്കോഡ് നേട്ടം. ഒരേ ദിനത്തില്‍ തേടിയെത്തിയത് മൂന്നു അംഗീകാരങ്ങള്‍. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലാണ് താരത്തിന് റിക്കോഡുകള്‍ സമ്മാനിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരങ്ങളാണ് ഒരേ ദിനത്തില്‍ ഗിന്നസ് പക്രുവിനെ തേടിയെത്തിയത്.

ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനയെന്ന നിലയിലാണ് സംഘടനകള്‍ ഗിന്നസ് പക്രുവിന് സാക്ഷ്യപത്രം നല്‍കി ആദരിച്ചത്. ‘കുട്ടീം കോലും’ എന്ന പേരില്‍ 2013ല്‍ ഗിന്നസ് പക്രു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. അതിന്റെ പേരിലാണ് ഈ നേട്ടം.

76 സെന്റിമീറ്റര്‍ മാത്രം പൊക്കമുള്ള വ്യക്തിയാണ് പക്രു. 2008ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘അദ്ഭുതദ്വീപി’ലെ അഭിനയത്തിലൂടെ ഗിന്നസ് നേട്ടവും മുമ്പ് പക്രു നേടിയിരുന്നു.

കോവളത്തിനടുത്ത് തിരുവല്ലം പനത്തൂറ ചേന്തിലക്കരിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടത് ഒരു മാസം മുമ്പ് കാണാതായ ലിത്വിയ സ്വദേശിനി ലിഗയുടെതാണോയെന്ന് ഉറപ്പിച്ചിട്ടില്ല. സഹോദരി ഇല്‍സി, ലിഗ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും സിഗരറ്റ് പാക്കറ്റും തിരിച്ചറിഞ്ഞു. എന്നാല്‍ ചെരുപ്പും ജാക്കറ്റും ലിഗ പോകുമ്പോള്‍ ധരിച്ചിരുന്നവയല്ല. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനം സാദ്ധ്യമാവൂ. അത്രയ്ക്ക് ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.

തിരുവല്ലം കോവളം ബൈപ്പാസില്‍ നിന്ന് കഷ്ടിച്ച് അരകിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ കണ്ടല്‍ക്കാട്. തിരുവനന്തപുരം നഗരമദ്ധ്യത്ത് അധോ ലോക കേന്ദ്രമോ എന്ന് അത്ഭുതപ്പെടുത്തുന്ന സ്ഥലം. റോഡില്‍ നിന്ന് കുറ്റിച്ചെടികള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന ഒറ്റയടിപ്പാത. അതു കടന്നുചെന്നാല്‍ പുഴ. പുഴക്കരയില്‍ മരങ്ങള്‍ മതിലുകെട്ടിയ വിശാലമായ സ്ഥലം. ഈ കാട്ടിനകത്തു നിന്നാല്‍ പുറത്തേക്കോ, പുറത്തുനിന്നാല്‍ അകത്തേക്കോ കാണാനാവില്ല. ഇവിടെ ഒരു വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണ്ണമാണ് ശരീരം. ശിരസ് അറ്റുമാറി അരമീറ്റര്‍ ദൂരെ കിടക്കുന്നു.

ലിഗയെ ചികിത്സിച്ച ആയൂര്‍വ്വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാവുന്ന തരത്തില്‍ ഒന്നും കാണാനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടീഷര്‍ട്ട് ധരിച്ചാണ് ലിഗ അന്ന് പുറത്തുപോയത്. ഇപ്പോള്‍ ജാക്കറ്റ് പോലെ ഒരുവസ്ത്രം ധരിച്ചിരിക്കുന്നു. ഉറപ്പിച്ചു പറയാവുന്ന ഒന്നും കണ്ടെത്താനായില്ല.

ലിഗയെ കാണാതായിട്ട് ഒരുമാസവും നാലുദിവസവും കഴിഞ്ഞപ്പോഴാണ് ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 2018 മാര്‍ച്ച് 14 ന് രാവിലെഒമ്പതുമണിയോടെയാണ് പോത്തന്‍കോട്ടെ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന് ലിഗയെ കാണാതായത്. സാധാരണ പോലെ നടക്കാനിറങ്ങിയ ലിഗ ജംഗ്ഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി. കോവളത്താണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഇവരെ ഇറക്കിയത്. പിന്നീട് ഒരു വിവരവുമില്ല.

അന്നുതന്നെ ഇല്‍സിയും, ആശുപത്രി സ്റ്റാഫും കോവളം പോലീസ് സ്റ്റേഷനിലും, പോത്തന്‍കോട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. കോവളം പ്രദേശം മുഴുവന്‍ ഇവര്‍ അന്വേഷിച്ചു നടന്നു.ഫലമില്ലാതെ വന്നപ്പോഴാണ് ഇല്‍സിയും, ആശുപത്രി സ്റ്റാഫും ലിഗയെ കണ്ടെത്താന്‍ സഹായം തേടി എന്റെ ഓഫീസില്‍ വന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ കാണാന്‍ അവസരമുണ്ടാക്കി.

വളരെ കാര്യക്ഷമമായി എം.വി. ജയരാജന്‍ ഇടപെട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിനെ ഫോണില്‍ വിളിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷണറെ നേരിട്ടു കാണാനും നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ കമ്മീഷണറെ കണ്ടു. അതീവഗൗരവത്തോടെയാണ് സിറ്റി പോലീസ് കമ്മീഷണറും പ്രശ്‌നത്തെ സമീപിച്ചത്. ഞങ്ങളുടെ മുന്നില്‍ വച്ചുതന്നെ കോവളം എസ്.ഐ.യെ ഫോണില്‍ വിളിച്ചു.

”കോവളത്തു വന്നിറങ്ങിയതിന് തെളിവുണ്ട്. പിന്നീടവര്‍ എങ്ങോട്ടു പോയി? കണ്ടുപിടിച്ചേ പറ്റൂ. നിങ്ങള്‍ എല്ലാ ഓട്ടോറിക്ഷാ ടാക്‌സി ഡ്രൈവര്‍മാരോടും അന്വേഷിക്കുക. എല്ലാ ഹോട്ടലും ഹോം സ്റ്റേയും ഇന്നു തന്നെ പരിശോധിക്കണം.”കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് ഇല്‍സിയ്ക്ക് കമ്മീഷണര്‍ ഉറപ്പു നല്‍കി. ലിഗയുടെ ചിത്രങ്ങളുടെ 200 പകര്‍പ്പുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കാനും കമ്മീഷണര്‍ പറഞ്ഞു.

ഇല്‍സിയും ആശുപത്രിയിലെ സ്റ്റാഫുമായി വീണ്ടും കോവളത്തെത്തി. പോലീസ്സ്റ്റേഷനില്‍ എസ്.ഐ. ഇല്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ മറ്റാര്‍ക്കും ഈ സംഭവത്തെക്കുറിച്ച് അറിയില്ല. സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എസ്.ഐ. യെ ഫോണില്‍ വിളിച്ചു. കമ്മീഷണര്‍ വിളിച്ചിരുന്നുവെന്ന് എസ്.ഐ. ഉദ്യോഗസ്ഥനോട് പറഞ്ഞു.

കമ്മീഷണര്‍ ഇത്ര കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല എന്നര്‍ത്ഥം. ലിഗയുടെ ചിത്രമുള്ള കുറേ പോസ്റ്ററുകള്‍ സ്റ്റേഷനില്‍ നല്‍കി. ഇല്‍സിയും, ആശുപത്രി സ്റ്റാഫും ചേര്‍ന്ന് കുറേ ചിത്രങ്ങള്‍ കോവളത്തും

പരിസരത്തും ഒട്ടിച്ചു. പിറ്റേന്ന് രാവിലെ 7 മണിക്ക് ഇല്‍സിയും ധര്‍മ്മയിലെ സ്റ്റാഫും എന്റെഓഫീസിലെത്തി. ഏഴരയോടെ ഞങ്ങള്‍ കോവളം പോലീസ് സ്റ്റേഷനിലെത്തി. ആളൊഴിഞ്ഞ തറവാടു പോലെയായിരുന്നു ആ നേരം പോലീസ് സ്റ്റേഷന്‍. പുറത്ത് ആരെയും കണ്ടില്ല. അകത്ത് ഒരു പോലീസുകാരന്‍ മാത്രം.

ലിഗയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്ന് തിരക്കി. ”കേസ് പോത്തന്‍കോട് പോലീസിന് കൈമാറി, ഇവിടെ പ്രത്യേകിച്ച് വിവരമൊന്നുമില്ല” എന്നായിരുന്നു മറുപടി. ഞങ്ങള്‍ ലൈറ്റ് ഹൗസ് ഭാഗം മുതലുള്ള ഹോട്ടലുകളില്‍ കയറിയിറങ്ങി ലിഗയുടെ ഫോട്ടോ കാണിച്ചു. അവര്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ലിഗയെ കാണാതായി അഞ്ചുദിവസമായിട്ടും ഒരു ഹോട്ടലിലും പോലീസ് അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഈ സമയം ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് തിരുവനന്തപുരത്തെത്തി.

ലിഗയെയും ആന്‍ഡ്രൂസിനെയും തിരുവനന്തപുരം പ്രസ് ക്ലബിലെത്തിച്ചു. പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇല്‍സി തന്റെ സഹോദരിയെ കണ്ടെത്താന്‍സഹായിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അപേക്ഷിച്ചു. എല്ലാ മാധ്യമങ്ങളിലെയും മാധ്യമ പ്രവര്‍ത്തകര്‍ വളരെ അനുകമ്പയോടെ ഇല്‍സിയെയും ആന്‍ഡ്രൂസിനെയും ആശ്വസിപ്പിക്കുകയും പരാമവധി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു.അവര്‍ക്കെല്ലാം പാവം വിദേശികളുടെ നിസ്സഹായാവസ്ഥയില്‍ വേദനയുണ്ടായി. ഇടയ്ക്കിടെഇവരെല്ലാം ലിഗയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.കോവളം പോലീസിന്റെ സമീപനം ഇല്‍സി അന്നു തന്നെ കമ്മീഷണറെ നേരിട്ടു കണ്ട് പറഞ്ഞു.കാര്യങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചറിഞ്ഞ കമ്മീഷണര്‍ മറ്റൊരു മാര്‍ഗ്ഗം തേടി.സിറ്റിയിലെ ഷാഡോ പോലീസ് എസ്.ഐ. യെ ഫോണില്‍ വിളിച്ചു. അടിയന്തിരമായിതെരച്ചിലിന് നിര്‍ദ്ദേശം നല്‍കി. ഷാഡോ പോലീസ് എസ്. ഐ. സുനിലിന്റെ ഫോണ്‍ നമ്പര്‍ കമ്മീഷണര്‍ ലിഗയ്ക്ക് നല്‍കി.

ഷാഡോ പോലീസ് എസ്.ഐ. സുനിലിനെ വിളിച്ചു. തങ്ങള്‍ കോവളത്ത് തെരച്ചിലിലാണെന്നും, അടുത്തദിവസം മുഴുവന്‍ ഷാഡോ പോലീസും ചേര്‍ന്ന് കോവളത്ത് വന്‍തെരച്ചില്‍ നടത്തുന്നുണ്ടെന്നും സുനില്‍ അറിയിച്ചു. അടുത്തദിവസം ഞായറാഴ്ചയായിരുന്നു. രാവിലെ എസ്.ഐ. സുനിലിനെ വിളിച്ചപ്പോള്‍ ഇന്നു ഞായറാഴ്ചയല്ലേയെന്നും, തനിക്ക് വീട്ടില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു എസ്.ഐ.യുടെ മറുപടി. എസ്.ഐ. പറഞ്ഞ വന്‍ തെരച്ചില്‍ ഉണ്ടായില്ല. ആ പ്രതീക്ഷയും മങ്ങി. അടുത്തദിവസം ഇല്‍സി നിയമസഭയിലെത്തി. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനെ കണ്ടു. മന്ത്രി വളരെ കാര്യമായി ഇടപെട്ടു. ഡി.ജി.പി.യോട് സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

അടുത്ത ദിവസം സുരേഷ് ഗോപി എം.പി.യെയും ഇല്‍സി കണ്ടു. സുരേഷ് ഗോപി എം.പി.യും ഡി.ജി.പിയെ ഫോണില്‍ വിളിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇല്‍സിയും ജ്വാല എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരും ഡി.ജി.പി.യെ കണ്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡി.ജി.പി.യും അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ സമീപിച്ചത്. എന്നാല്‍ അന്വേഷണങ്ങള്‍ക്ക് ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും, ഡി.ജി.പി.യും സിറ്റിപോലീസ് കമ്മീഷണറും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ ഇടപെടല്‍ നടത്തി. എന്നാല്‍ ഈ ഇടപെടലുകള്‍ ഫലവത്തായില്ല. പോലീസിന്റെ ഘടനയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ താഴെത്തട്ടിലെ പോലീസ് വകവയ്ക്കാത്തത്. കോവളം പോലീസും ഷാഡോ പോലീസും പരാജയമായി. ഇതിന് വ്യക്തമായ കാരണമുണ്ട്. ലിഗയുടെ തിരോധാനത്തില്‍ മൂന്ന് സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. ഡിപ്രഷന്‍ അനുഭവിക്കുന്ന ലിഗ കടലില്‍ ആത്മഹത്യ ചെയ്തിരിക്കാം, അല്ലെങ്കില്‍ ആരെങ്കിലും സൗഹൃദം നടിച്ച് ഇവരെ കൂട്ടിക്കൊണ്ടു പോയിരിക്കാം. അതുമല്ലെങ്കില്‍ കോവളത്തെ അധോ ലോക സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ടിരിക്കാം. ഒന്നാമത്തെ സാദ്ധ്യതയ്ക്കാണ് പോലീസ് ഊന്നല്‍ നല്‍കിയത്. നേവിയുടെ സഹായത്തോടെ പോലീസ് കടലില്‍ വ്യാപകമായി തെരച്ചില്‍ നടത്തി. ഇല്‍സിയുടെ ഹേബിയസ് കോസ്‌പറസ് ഹർജി ഹൈക്കോടതിയിലെത്തിയപ്പോള്‍ പോലീസ് ഈ നിലപാടാണ് സ്വീകരിച്ചത്. കോവളത്തെ അധോ ലോക സംഘത്തിന്റെ പിടിയില്‍പ്പെട്ടിരിക്കാമെന്ന സൂചനയാണ് ഒടുവിലത്തെ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. ഇവിടെ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി.

മുന്‍ കാലങ്ങളില്‍ പോലീസിന് പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ഇന്‍ഫോര്‍മാര്‍ ഉണ്ടായിരുന്നു. ഒരു ക്രിമിനല്‍ സംഘം എന്തെങ്കിലും കുറ്റകൃത്യം നടത്തിയാല്‍ ഇന്‍ഫോര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോ ലോക സംഘത്തിലേക്കെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

തിരുവല്ലത്തെ മൃതദേഹം കാണപ്പെട്ട പ്രദേശം ഒരു അധോലോക കേന്ദ്രമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും, സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും, വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും, പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും പിന്തുണയോടെ നഗരമദ്ധ്യത്തിലെ ഈ അധോലോക കേന്ദ്രം പ്രവര്‍ത്തനം തുടര്‍ന്നു. പോലീസിനറിയാം ഇങ്ങനെയൊരു കേന്ദ്രം തങ്ങളുടെ മൂക്കിനു താഴെയുണ്ടെന്ന്. കടലില്‍ അരിച്ചു പെറുക്കിയ പോലീസ്, പോലീസ് നായയുടെ സഹായത്താടെ ഈ കേന്ദ്രങ്ങള്‍ പരിശോധിച്ചിരുന്നെങ്കില്‍ ഒരുമാസമായി മൃതദേഹം ഇവിടെ കിടക്കുന്നത്കണ്ടെത്താമായിരുന്നു. തെളിവുകള്‍ നശിക്കില്ലായിരുന്നു.

പീഡന പരമ്പരകള്‍കൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചുനില്‍ക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിഗയുടെ മരണം ലോകരാജ്യങ്ങളുടെ മുഴുവന്‍ശ്രദ്ധയും കോവളത്തിലേക്ക് തിരിയുന്നത്. കോവളം ടൂറിസത്തിന്റെ പതനത്തിനു തന്നെ കാരണമാകും എന്നാണ് വിദേശ ടൂറിസ്റ്റ് വിധക്തരുടെ വിലയിരുകത്തല്‍. കഠ്വ ഉന്നോവ കേസോടുകൂടിതന്നെ ഇന്ത്യയിയെ സ്ത്രീ സുരക്ഷ യുഎന്നിലും ചര്‍ച്ചയായതാണ്. കഠ്വ സംഭവത്തില്‍ പെണ്‍കട്ടിക്കായി വിദേശ യുവാക്കള്‍ ടീഷര്‍ട്ടില്‍ ഹാഷ്ടാഗ് പ്രിന്റ്‌ചെയ്ത് നിരത്തിലിറങ്ങിയതുല്ലാം ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്ലായ്മയെ തുറന്നുകാട്ടുന്നതായിരുന്നു.കോവളത്ത് ജര്‍മന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവവും കോവളത്തെപ്പോലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിന് ഏറെ വിമര്‍ഷനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ടൂറിസ്റ്റ് മേഘയയെ പ്രതികൂലമായി ബാധിച്ചിരുന്നു.

അതേസമയം ഈ പ്രശ്‌നങ്ങളെല്ലാം ഒഴിച്ചുനിര്‍ത്തി നോക്കിയാല്‍ വ്യക്തമാക്കുന്നത് ഓരോ വര്‍ഷം കഴിയും തോറും കോവളത്ത് എത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ്. ടൂറിസം മേഘലയെ ആശ്രയിച്ചു കഴിയുന്ന കച്ചവചടക്കാരില്‍ പലരും മറ്റുപല ബിസ്‌നസുകളിലുമാണ്. വിദേശികശളെ സ്വീകരിക്കായി ഒരുങ്ങുന്നതിനേക്കാള്‍ കോവളം ഇപ്പോള്‍ തദ്ദേശീയരായ ടൂറിസ്റ്റുകളെ വരവേല്‍ക്കുന്നതിനായാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. എന്നാല്‍ ലിഗയുടെ മരണം കോവളത്തെ ടൂറിസത്തെ പ്രതികൂലമായിതന്നെ ബാധിക്കുമെന്ന വിലയിരുത്തലലിലാണ് വിദഗ്തര്‍.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചൈന എയിഡ് ഫൗണ്ടര്‍ ബോബ് ഫു. ക്രീസ്തീയ ദേവാലയങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് പ്രസിഡന്റ് ഷി ചിന്‍പിങ് കരുതുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയില്‍വെച്ച് ഹെറിറ്റെയിജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബോബ് ഫു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം മുന്‍പും മതങ്ങളോടുള്ള സമീപനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ഗുരുതരമായി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ചിന്‍പിങിന്റെ ഭരണം നിലനിര്‍ത്തുന്നതിന് ക്രീസ്തീയ ദേവലായങ്ങള്‍ ഭീഷണിയുണ്ടാക്കുമെന്നാണഅ അദ്ദേഹം കണക്കാക്കുന്നതെന്ന് ഫു പറഞ്ഞു.

ചൈനയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് തടവറയില്‍ അടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ പോലീസ് പിടിയിലായവരുടെ കണക്കുകള്‍ അസ്വാഭാവികമാണെന്ന് ബോബ് ഫു വ്യക്തമാക്കുന്നു. 2016ല്‍ 48,000 ക്രിസ്ത്യാനികളായിരുന്നു ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 223,000 ലേക്ക് എത്തിച്ചേര്‍ന്നു. പ്രസ്തുത കണക്കുകള്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറയുന്നു. ക്രിസ്തു മത വിശ്വാസികളെ തടവറയിലാക്കുന്നതും വിചാരണ ചെയ്യുന്നതും മതത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ചെയ്യുകയുള്ളു. അടിച്ചമര്‍ത്തലുകളോട് അത്തരത്തിലാണ് ജനം പ്രതികരിക്കുകയെന്നും ബോബ് പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ബോബ് ഫു ചൂണ്ടികാണിക്കുന്നു. ക്രിസ്തീയ വിശ്വാസികളോട് പ്രത്യേകമായി ഒരു ശത്രുത മനോഭാവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ‘അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചുകള്‍’ രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബെയ്ജിംഗിലെ ഒരു പള്ളിയില്‍ ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചിരുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സെക്യൂരിറ്റി സിസ്റ്റം സ്ഥാപിക്കുന്നത്. ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എല്ലാ ചര്‍ച്ചുകളിലും സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുയാണ് ചെയ്യുകയെന്ന് ബോബ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി അമര്‍നാഥ് ബൈജു. അമര്‍നാഥിന് ആര്‍എസ്എസ്, ശിവസേന സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന് ശേഷം കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ആഹ്വാനം ചെയ്തു.

ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്‍, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.

തെന്‍മല കുറുകുന്ന് അമര്‍നാഥ് വോയ്‌സ് ഓഫ് ട്രൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരുകളിലുള്ള രണ്ടു വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നു പൊലീസ് പറയുന്നു. അടുത്തിടെ ആര്‍എസ്എസ്സില്‍നിന്നു പുറത്താക്കിയ അമര്‍നാഥ് പിന്നീടു ശിവസേനയില്‍ ചേര്‍ന്നു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മറ്റു നാലുപേരും വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരാണ്.

ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അമര്‍നാഥ് ആണ്. പിന്നീട് ബാക്കി നാല് പേര്‍ ചേര്‍ന്ന് ഇത് വിപുലീകരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved