പ്രളയത്തിന്റെ ദുരിതത്തിന്റെ നീറുന്ന കാഴ്ചകൾക്കിടയിൽ നോവുന്ന വാർത്തയുമായി ഒരു വീട്ടമ്മ. പ്രളയം വൻനാശം വിതച്ച പാണ്ടനാട്ടിലാണ് സംഭവം. പ്രളയത്തിൽ മരിച്ച ഭർത്താവിന്റെ മൃതദേഹത്തിനാണ് ഇൗ വീട്ടമ്മ കാവലിരുന്നത്. മൃതദേഹം ഒലിച്ചു പോകാതിരാക്കാന്‍ കെട്ടിയിട്ടാണ് ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നത്. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഇവരെ വീട്ടിൽ നിന്നും രക്ഷിക്കാനായത്.

പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ വീടും പ്രളയത്തിൽ വെള്ളത്തിടിയിലായിരുന്നു. ഇതോടെ വീടിനടുത്ത് താമസിക്കുന്ന സഹോദരന്‍റെ ഭാര്യയും അബ്രഹാമിന്‍റെ വീട്ടിലേക്കെത്തി. ഇവർ സുരക്ഷിതമായി രണ്ടാംനിലയിൽ അഭയം പ്രാപിച്ചു. എന്നാൽ ഇതിനിടയിൽ അബ്രഹാം വീടിന്‍റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിക്കുകയായിരുന്നു. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മ‍‍ൃതദേഹം കെട്ടിയിട്ടു.

രക്ഷാപ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിേലക്ക് മാറ്റിയെങ്കിലും പ്രളയം തന്ന ഭീതിനിറഞ്ഞ ദിനങ്ങളിൽ നിന്നും അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് മകൻ പറയുന്നു. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച എബ്രഹാമിന് അറുപത്തിനാല് വയസുണ്ട്. തിങ്കളാഴ്ചയാണ് സംസ്കാരം.