തിരുവനന്തപുരം: മൂന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ തുടര്‍ച്ചയായ അറസ്റ്റുകള്‍ക്കും അന്വേഷണത്തിനും പിന്നാലെ കൃത്യം നടത്തിയ പ്രധാന പ്രതി അലിഭായിയെ കണ്ടെത്താനായത് കേരളാ പോലീസിന് നേട്ടമാകുന്നു. കൃത്യം നടത്തി ബാംഗ്‌ളൂര്‍ വഴി നേപ്പാളിലേക്കും അവിടെ നിന്നും ഖത്തറിലേക്കും അലിഭായി കടന്നു എന്ന് കണ്ടെത്താനായതാണ് പോലീസിന് കേസില്‍ നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സഹായകരമായത്.
രാജേഷിന്റെ ഖത്തറിലെ വനിതാസുഹൃത്തിന്റെ ഭര്‍ത്താവിന്റെ സഹായിയും ജിംനേഷ്യം ട്രെയിനറുമായ അലിഭായിയാണ് മുഖ്യപ്രതിയെന്നും ക്വട്ടേഷന്‍ സ്വീകരിച്ചാണ് കൊല നടത്തിയതെന്നും തിരിച്ചറിഞ്ഞ പോലീസ് അലിഭായിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് ഇയാള്‍ ഖത്തറില്‍ തിരിച്ചെത്തിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഖത്തറില്‍ ഇന്‍ര്‍പോളിനെ വരെ ഉപയോഗിച്ചുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കിയാണ് അലിഭായിയെ നാട്ടില്‍ എത്തിച്ചതും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതും.
കൃത്യം നടത്തി ഗള്‍ഫില്‍ തിരിച്ചെത്തിയ അലിഭായിയെ നാട്ടിലെത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാരിലും അവിടുത്തെ പോലീസിലും ശക്തമായ സമ്മര്‍ദ്ദം തന്നെ കേരളാ പോലീസ് സൃഷ്ടിച്ചിരുന്നു. വിസ റദ്ദാക്കാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെടുകയും ഇയാളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന സമ്മര്‍ദ്ദ സാഹചര്യത്തിലാണ് അലിഭായിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
കേസില്‍ ആദ്യം ഇരുട്ടില്‍ തപ്പിയെങ്കിലും പിന്നാലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരികയും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് പോലീസിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇയാളെ ഉടന്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകളും ആശങ്കകളും നിലനില്‍ക്കെ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. രണ്ടുദിവസം നീണ്ടുനിന്ന മോണെറ്ററി പോളിസി കമ്മിറ്റി (Monetary Policy Committee – MPC) യോഗത്തിലാണ് ഡിജിറ്റല്‍ കറന്‍സിയേക്കുറിച്ച് നിര്‍ദ്ദേശമുയര്‍ന്നത്.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന വിവരം ആര്‍ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവധ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരെ ചേര്‍ത്ത് പ്രത്യേക സംഘം രൂപവത്കരിക്കുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.പി. കനുംഗോ മാധ്യമങ്ങളോട് പറഞ്ഞു.
സമിതി ജൂണ്‍ അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, അതിനുവേണ്ടി നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഡിജിറ്റല്‍ കറന്‍സി അഭിലഷണീയമാണോ തുടങ്ങിയ കാര്യങ്ങളാകും പുതിയ സമിതി പരിശോധിക്കുക. ഡിജിറ്റല്‍ കറന്‍സി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ബിറ്റ്‌കോയിന്‍ അടക്കമുള്ള മറ്റ് ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകള്‍ ആര്‍ബിഐ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത്തരം കറന്‍സികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തികളൊ സ്ഥാപനങ്ങളൊ നടത്തുന്ന ഡിജിറ്റല്‍ കറന്‍സി വഴിയുള്ള ഇടപാടുകളുടെ ഉത്തരവാദിത്വം ആര്‍ബിഐയ്ക്ക് ഇല്ലെന്നുംനേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാറിനു നേരെയുണ്ടായ ആക്രമണത്തേക്കുറിച്ച് വിശദീകരണവുമായി വി.ടി. ബല്‍റാം എംഎല്‍എ. കൊടി കെട്ടിയ വടികൊണ്ട് വാഹനം ആക്രമിക്കുകയും പോലീസുകാരെ സമരക്കാര്‍ വാഹനത്തിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം പുറത്തു വന്ന പ്രചാരണങ്ങള്‍. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു.
പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന തന്റെ വാഹനം ബ്രേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതും പോലീസുകാരെ പിടിച്ചുതള്ളിയതും കാരണം സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റിെയന്നും ബല്‍റാം പറയുന്നു.
https://www.facebook.com/parakkal.hassan/videos/vb.100000050614670/1902105523134450/?type=2&video_source=user_video_tab
വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ലെന്നും ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കുമെന്നും പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് വായിക്കാം
സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.
പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.
ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള സേനയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പു വിരമിച്ച പൊലീസ് നായ സെല്‍മ (11) വിടപറഞ്ഞു. കുരുക്കഴിയാത്ത പല കുറ്റകൃത്യങ്ങളിലും കേരള പൊലീസിനു തുമ്പുണ്ടാക്കിക്കൊടുത്ത സെല്‍മ പരിശീലകനായ കുമരകം കദളിക്കാട്ട് മാലിയില്‍ കെ.വി.പ്രേംജിയുടെ സംരക്ഷണയിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കിയാണു പ്രേംജി സെല്‍മയെ സ്വന്തമാക്കിയത്. വിരമിച്ച നായയെ പരിശീലകന്‍തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു. കരള്‍രോഗമാണു മരണകാരണം. കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ രണ്ടുദിവസമായി ചികില്‍സയില്‍ ആയിരുന്ന സെല്‍മയെ ഞായറാഴ്ച പ്രേംജി വീട്ടിലേക്കു കൊണ്ടുവന്നു. ഏറെ സൗകര്യങ്ങള്‍ നല്‍കിയാണു പ്രേംജി സെല്‍മയെ സംരക്ഷിച്ചത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ ഫാനും മറ്റുമുണ്ടായിരുന്നു. സെല്‍മയുടെ ജന്മദിനം കേക്ക് മുറിച്ചാണു വീട്ടുകാര്‍ എല്ലാവര്‍ഷവും ആഘോഷിച്ചിരുന്നത്. 2008 ജനുവരി ഒന്നിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ‘ലാബ്രഡോര്‍ റിട്രൈവര്‍’ ഇനത്തില്‍പെട്ട സെല്‍മ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത്. സല്‍മയെന്ന പേരു നല്‍കിയതും പ്രേംജിയാണ്.
മനുഷ്യഗന്ധം കണ്ടെത്തുന്നതിലായിരുന്നു മിടുക്ക്. ഒന്‍പതരവയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സെല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെല്‍മയുടെ മരണവിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒട്ടേറെപ്പേര്‍ കുമരകത്തെ പ്രേംജിയുടെ വീട്ടിലെത്തി. വീട്ടുവളപ്പില്‍ ആചാരപ്രകാരംതന്നെയാണ് സെല്‍മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മുണ്ടക്കയത്തെ കവര്‍ച്ചാനാടകത്തിലെ പ്രതിയായ വീട്ടമ്മയെ പിടികൂടി; വീട്ടമ്മ മുക്കുപണ്ടം കിണറ്റിലിട്ടശേഷം സ്വര്‍ണം മോഷണം പോയതായി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെല്‍മ മണം പിടിച്ചു മുക്കുപണ്ടം എറിഞ്ഞ കിണറ്റിനരികിലെത്തി, കൂട്ടിക്കലിലെ കുരിശടി തകര്‍ത്ത കേസിലെ പ്രതികളുടെ വീടുകളിലെത്തി തിരിച്ചറിഞ്ഞു, നാഗമ്പടത്തെ സദന്‍ കൊലക്കേസില്‍ പ്രതി ഒളിച്ചിരുന്ന ഓടയില്‍നിന്നു പിടികൂടാന്‍ സഹായിച്ചതു സെല്‍മയായിരുന്നു, പാമ്പാടി വെള്ളൂര്‍ 12-ാം മൈലില്‍ പുരയിടത്തില്‍ പശുവിനെക്കെട്ടാന്‍ പോയ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുടുക്കി, പഴയിടം ഇരട്ടക്കൊലപാതകത്തിലെ പ്രതി ബൈക്ക് വച്ചിരുന്ന സ്ഥലം സെല്‍മ പൊലീസിനു കാട്ടിക്കൊടുത്തു,കറുകച്ചാലില്‍ വീട്ടമ്മയെയും മകളെയും തലയ്ക്കടിച്ചശേഷം മോഷണം നടത്തിയ പ്രതികളെ കോളനിയിലെ വീട്ടില്‍നിന്നു പിടികൂടാന്‍ സഹായിച്ചു, പാലാ അല്‍ഫോന്‍സ കോളജിലെയും മറിയപ്പള്ളി സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണത്തിനും തെളിവുണ്ടാക്കി.ഇങ്ങനെ സെല്‍മയുടെ കുറ്റാന്വേഷണ മികവിനു ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
തൃശൂര്‍ കെന്നല്‍ ക്ലബ് പൊലീസ് അക്കാദമിയില്‍ 2008-ലെ ആദ്യ ബാച്ചിലെ അംഗമായിരുന്നു സെല്‍മ. ഒന്‍പതുമാസം പരിശീലനം. ആ ഗ്രൂപ്പിലെ 11 നായ്ക്കളില്‍ ഒന്നാം സ്ഥാനക്കാരിയായി. മൂന്നുമാസം അനുസരണശീലത്തിനുള്ള പരിശീലനമാണ്. ഇതു പൂര്‍ത്തിയായാല്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാകും നായകള്‍. അടുത്തപടിയായി മണം പിടിക്കാനുള്ള പരിശീലനമാണ്. ഇതു കഴിഞ്ഞ് അന്വേഷണരംഗത്തേക്ക് ഇറക്കും. പരിശീലനം കഴിഞ്ഞാല്‍ കൃത്യമായി ജീവിത ചിട്ടകളിലേക്കു നായ്ക്കള്‍ മാറും. ജാഗ്രതയും ശ്രദ്ധയും കൂടും. പ്രാഥമികാവശ്യങ്ങള്‍ക്കു ദിവസവും പുലര്‍ച്ചെ 6.15നു കൂട്ടില്‍നിന്നു പുറത്തിറക്കുന്നതോടെയാണു പരിശീലനം ആരംഭിക്കുക. തുടര്‍ന്നു ഭക്ഷണം. വൈകിട്ടു 3.30നു വീണ്ടും പുറത്തിറക്കും. അരമണിക്കൂറിനുശേഷം വീണ്ടും പരിശീലനം. ഇതാണു ദിനചര്യ. ഇത്തരം നായ്ക്കള്‍ പ്രാഥമികാവശ്യങ്ങളൊന്നും കൂട്ടില്‍ നിര്‍വഹിക്കില്ല. ഒരു ദിവസം പുറത്തിറക്കിയില്ലെങ്കില്‍പോലും പ്രാഥമികാവശ്യങ്ങള്‍ കൂട്ടില്‍ നിര്‍വഹിക്കില്ലെന്നു പരിശീലകനായ പ്രേംജി പറയുന്നു.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഖത്തറിലെ വ്യാപാരിയും സുഹൃത്തുമായ അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രാജേഷും സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. രാജേഷ് നൃത്താധ്യാപികയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സത്താറിന് സംശയമുണ്ടായിരുന്നു. ഇതാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന് പിന്നിലുള്ള കാരണം.
കേസില്‍ ഇതുവരെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അലിഭായി എന്ന മുഹമ്മദ് താലിഫ്, സ്വാതി സന്തോഷ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ അലിഭായിയെ പിടികൂടാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയാണ് അലിഭായി പിടിയിലായത്.
സ്വന്തം വാഹനത്തിനു ഇഷ്ടനമ്പര്‍, അതൊരു ബലഹീനതയാണ് ചിലര്‍ക്ക്. അതിനു വേണ്ടി എത്ര തുക മുടക്കാനും തയ്യാര്‍. മലയാളികള്‍ക്കു പെട്ടെന്നു മനസിലേക്ക് ഓടിയെത്തുക മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമൊക്കെയായിരിക്കും. എന്തിന് സാധാരണക്കാര്‍ വരെ ഇഷ്ടനമ്പറിനായി പതിനായിരങ്ങള്‍ വാരി എറിയുന്നു.
ബ്രിട്ടനിലും ഒരു നമ്പര്‍ ലേലം നടക്കാന്‍ പോകുന്നു. നമ്പറിന്റെ വില കേട്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും. 132 കോടി രൂപയാണ് എഫ് 1 എന്ന നമ്പറിനു ഇട്ടിരിക്കുന്ന വില. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ ലേലമായിരിക്കും ഇതും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യുഎഇയില്‍ ഡി 5 എന്ന നമ്പര്‍ 67 കോടി രൂപയ്ക്കു വിറ്റതാണ് നിലവിലെ ഏറ്റവും വലിയ ലേലം. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സഹാനിയാണ് അത് വാങ്ങിയത്. അബുദാബിയില്‍ 1 -ാം നമ്പര്‍ 66 കോടിക്കാണ് 2008ല്‍ വിറ്റുപോയത്.
1904 മുതല്‍ 2008 വരെ എസെക്സ് സിറ്റി കൗണ്‍സിലിന്റെ കൈയ്യിലായിരുന്നു F1 നമ്പര്‍. പിന്നീട് സ്വകാര്യവ്യക്തികള്‍ക്കു കൊടുക്കാന്‍ തുടങ്ങി. 2008 ല്‍ ലഭിച്ചത് നാലു കോടിയായിരുന്നു. നിലവില്‍ ഈ നമ്പര്‍ ബ്രിട്ടീഷ് കമ്പനിയായ ഡിസൈന്‍ ഉടമ അഫ്സല്‍ ഖാന്റെ കയ്യിലാണ്. ആഡംബര വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്ന കമ്പനിയാണ് ഇത്.
പ്രണയം തകർന്നാൽ പലരീതിയിൽ പ്രതികാരം ചെയ്യുന്നവരുണ്ട്. വഞ്ചിച്ച കാമുകനെ ഒരു പാഠം പഠിപ്പിക്കാൻ കാർ കത്തിച്ച് കാമുകി. സോഷ്യൽമീഡിയയിൽ വൈറലാകുന്ന വിഡിയോയിൽ കാമുകിയുടെ രോഷം മുഴുവൻ കാണാൻ സാധിക്കും.
കാമുകൻ വഞ്ചിച്ചതിന്റെ ദേഷ്യം കാറിലാണ് കാമുകി തീർക്കുന്നത്. ആദ്യം വലിയൊരു കല്ലുകൊണ്ട് ചില്ലുപൊട്ടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ കാർ ബുള്ളറ്റ്പ്രൂഫായതിനാൽ ആ ശ്രമം പരാജയപ്പെട്ടു. ഇത് യുവതിയെ കൂടുതൽ ചൊടിപ്പിച്ചതോടെ കാറിന് തീയിടുകയായിരുന്നു. അഗ്നിശമനസേന എത്തിയെങ്കിലും കാറിനെ പ്രതികാരാഗ്നിയിൽ നിന്നും രക്ഷിക്കാനായില്ല. ആരാണ് യുവതിയെന്നോ, എവിടെ നിന്നുള്ള വിഡിയോ ആണെന്നോ അറിവില്ല. എന്നാലും യുവതിയുടെ കലിപ്പ് സീൻ നവമാധ്യമത്തിൽ വൈറലാണ്.
ന്യൂഡല്‍ഹി: വിമാനത്തില്‍ നിറയെ കൊതുകാണെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ട് വിമാനക്കമ്പനി. ഇയാള്‍ ‘ഹൈജാക്ക്’ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 541 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.
വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് റായ് എന്ന യാത്രക്കാരന്‍ ബഹളം വെച്ചു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട ജീവനക്കാര്‍ ഇത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിച്ചില്ല. ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ ഹൈജാക്ക് എന്ന പദം ഉപയോഗിച്ചു എന്നാരോപിച്ചാണ് ജിവനക്കാര്‍ ഇയാളെ പുറത്താക്കുന്നത്.
സംഭവത്തിന് ശേഷം സൗരഭ് വിഷയം ഉന്നയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് സൗരഭിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തിനുള്ളിലുള്ള സമയത്ത് കൊതുകിനെ തുരത്താനുള്ള പുക പ്രയോഗം നടത്താന്‍ കഴിയില്ലെന്ന് ഇന്‍ഡിഗോ പറയുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ വിമാനത്തിനുള്ളില്‍ വെച്ച് കൊതുക് ശല്യം കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു.
#WATCH A video shot by a passenger at Lucknow airport on a Jet Airways flight shows passengers swatting mosquitoes (8.4.18) pic.twitter.com/vVh3LbrMJk
— ANI UP (@ANINewsUP) April 10, 2018
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.
ഇടുക്കി: പ്രശസ്ത ഫോട്ടോഗ്രാഫര്‍ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. വന്യജീവി, ട്രാവല്‍, ഫുഡ് ഫോട്ടോഗ്രാഫി മേഖലയില്‍ പ്രശസ്തനായിരുന്നു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡിറ്റ്ക്ടീവ് നോവലിസ്റ്റായ കോട്ടയം പുഷ്പനാഥിന്റെ മകനാണ് സലിം പുഷ്പനാഥ്.