Latest News

വികസിത ലോകത്ത് വരാനിരിക്കുന്ന ഓട്ടോമേഷന്‍ വിപ്ലവം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്. പാശ്ചാത്യലോകത്തെ മുന്‍നിര തിങ്ക്ടാങ്കായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ ഡവലപ്‌മെന്റ് (ഒഇസിഡി) ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോമേഷന് അനുസൃതമായി പരിശീലനം നല്‍കിയില്ലെങ്കില്‍ 66 ദശലക്ഷം തൊഴിലാളികള്‍ക്ക് അത് ദുരിതമായിരിക്കും സമ്മാനിക്കുക. വരും വര്‍ഷങ്ങളില്‍ ഇത്രയും ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും. അതായത് 14 ശതമാനം ജോലികളും ഓട്ടോമേറ്റഡ് ആയി മാറും. മറ്റൊരു 32 ശതമാനം ജോലികളുടെ സ്വഭാവം തന്നെ മാറുമെന്നും തിങ്ക്ടാങ്ക് പറയുന്നു.

32 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വളരെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്താവുന്ന ഏഴിലൊന്ന് ജീവനക്കാര്‍ക്ക് പുതിയ രീതികള്‍ക്ക് അനുസൃതമായ പരിശീലനം ലഭ്യമാകില്ല. മറ്റുള്ളവരുടെ ജോലി സുരക്ഷിതമാകുകയും ചെയ്യുമെന്ന് പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഓട്ടോമേഷനില്‍ രാജ്യങ്ങളനുസരിച്ച് വ്യത്യാസങ്ങളുണ്ട്. സ്ലോവാക്യയിലെ 33 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകാന്‍ സാധ്യതയുള്ളവയാണ്. അതേസമയം നോര്‍വേയില്‍ ഇത് 6 ശതമാനം മാത്രമാണ്.

ആംഗ്ലോ-സാക്‌സണ്‍, നോര്‍ഡിക് രാജ്യങ്ങളിലെയും നെതര്‍ലാന്‍ഡ്‌സിലെയും തൊഴിലുകള്‍ സൗത്ത്, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ജര്‍മനി, ചിലി, ജപ്പാന്‍ എന്നിവയേക്കാള്‍ ഓട്ടോമേഷന്‍ സാധ്യത കൂടുതലുള്ളവയാണ്. ഓട്ടോമേഷന്‍ വളരെ കുറച്ചു മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ബ്രിട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിലും പത്തിലൊന്ന് ജോലികള്‍ പ്രതിസന്ധിയിലാണെന്നും നാലിലൊന്ന് ജോലികളുടെ സ്വഭാവത്തില്‍ മാറ്റം വരാമെന്നും തിങ്ക്ടാങ്ക് പറയുന്നു.

വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കിയത്. രണ്ടായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിംഗ് നടത്തിയെന്നും ബിബീഷ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകരയില്‍ മോര്‍ഫിംഗ് വീഡിയോകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.

ഇടുക്കിയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്‌മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ബിബീഷിനെ അറസ്റ്റ് ചെയ്തത് കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ബിബീഷ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോര്‍ഡ് ചെയ്യാന്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് ബിബിഷാണ്. ഇങ്ങനെ നിര്‍മിക്കുന്ന വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളടേയും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ബിബീഷാണെന്നാണ് ആരോപണം. നാല് മാസം മുമ്പ് തന്നെ ഇത് സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന് മുമ്പ് തന്നെ ബിബീഷിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാമായിരുന്ന ഉടമയും നടപടിയെടുത്തില്ല. നാട്ടുകാരില്‍ നിന്നും പരാതിയുണ്ടായപ്പോള്‍ ചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നായിരുന്നു സ്റ്റുഡിയോ ഉടമയുടെ നിലപാട്.

എഡിറ്റിംഗില്‍ മിടുക്കനായിരുന്നതിനാലാണ് ബിബീഷിനെതിരെ സ്റ്റുഡിയോ ഉടമകള്‍ നടപടിയെടുക്കാതിരുന്നത്. എന്നാല്‍ ഇയാള്‍ ഇവിടെ നിന്നും മാറി മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിബീഷ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത വിവരം അറിഞ്ഞ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയതാണ് നിര്‍ണായകമായത്. ഇതില്‍ പ്രദേശത്തെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചതും.

ബിന്റോയുടെ വേർപാട് നൽകിയ വേദനയിൽ നിന്നും മുക്തമായിട്ടില്ല വാഴൂർ പതിനാലാംമൈൽ പൊടിപാറയിലെ ബിന്റോയുടെ വീടും മാതാപിതാക്കളും. എന്തിനാണ് എന്റെ കുഞ്ഞിനെ ഒന്നര മാസം പത്താം ക്ലാസ്സിൽ ഇരുത്തിയത്? തിരിച്ചു വാങ്ങാൻ ആയിരുന്നെങ്കിൽ എന്തിനാണ് അവനു പുതിയ പാഠപുസ്തകങ്ങൾ നൽകിയത്? എന്ന് ബിന്റോയുടെ പിതാവ് ഈപ്പൻ വർഗീസ് വേദനയോടെ ചോദിക്കുന്നു.പൊതിഞ്ഞു വച്ച പുസ്തങ്ങൾ തിരിച്ചു നൽകേണ്ടി വന്നപ്പോൾ മകൻ തളർന്നു പോയി എന്നും ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ വരരുത് എന്നും ആ പിതാവ് അപേക്ഷിക്കുന്നു.

ബിന്റോ പോയതോടെ പൊടിപാറയിലെ വീടും കണ്ണീരിൽ ആയ അവസ്ഥയിലാണ് . അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, പഠനമുറി, മേശ ഇതൊന്നും അവന്റെ വേർപാടിൽ നിന്ന് മുക്തരായിട്ടില്ല. പഠിച്ചിരുന്ന സ്കൂളിൽ നിന്നും മാറേണ്ടി വരും എന്നറിഞ്ഞതോടെ മറ്റു പല സ്കൂളുകളിലും അഡ്മിഷനായി ശ്രമിച്ചു എങ്കിലും എവിടെയും കിട്ടിയിരുന്നില്ല. ഒടുവിൽ വാഴയൂർ സെന്റ് പീറ്റേഴ്‌സ് സ്കൂളിൽ പ്രവേശനം നൽകാം എന്ന് സ്കൂൾ അധികൃതർ സമ്മതിച്ചു എങ്കിലും അതിനു കത്ത് നിൽക്കാതെ അവൻ യാത്ര ആവുകയായിരുന്നു.  ബാഡ്മിന്റനും ഫുട്‌ബോളുമൊക്കെ മിടുക്കനായിരുന്ന ബിന്റോ പള്ളിയിലെ അൾത്താര ശുശ്രൂഷിയും ആയിരുന്നു.

കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു. ചിലവന്നൂര്‍ കായലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ബോട്ട് ജെട്ടിയാണ് പൊളിച്ചു നീക്കിയത്. കൊച്ചി കോര്‍പറേഷനാണ് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തത്. ഇതി പൊളിക്കുന്നതിനെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതി നല്‍കിയത്. കയ്യേറ്റം പൊളിച്ചു മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബോട്ട്‌ജെട്ടിയും ചുറ്റുമതിലും അനധികൃതമായി നിര്‍മിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

ലാന്‍കാസ്റ്റര്‍: ലാന്‍കാസ്റ്ററിലെ ഗാല്‍ഗേറ്റിലുള്ള ലിറ്റില്‍ ലേണേഴ്‌സ് നഴ്‌സറി ആന്‍ഡ് പ്രീസ്‌കൂളിലെ കുട്ടികളില്‍ മെനിഞ്‌ജൈറ്റിസ് ബാധ. മെനിഞ്‌ജൈറ്റിസ് ബി രോഗബാധയെത്തുടര്‍ന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റൊരു കുട്ടിയെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടര്‍ കിര്‍ഖാം എന്ന മൂന്ന് വയസുകാരനാണ് റോയല്‍ ലാന്‍കാസ്റ്റര്‍ ഇന്‍ഫേമറിയില്‍ ചികിത്സക്കിടെ മാര്‍ച്ച് 27ന് മരിച്ചത്. കുട്ടിക്ക് മെനിഞ്‌ജോകോക്കല്‍ സെപ്റ്റിസീമിയ സ്ഥിരീകരിച്ചിരുന്നു.

ശിശുക്കള്‍ മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെയാണ് ഈ പ്രീസ്‌കൂളില്‍ പരിപാലിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. മെനിഞ്‌ജോകോക്കല്‍ അണുബാധയാണ് മെനിഞ്‌ജൈറ്റിസ് ബിയ്ക്ക് കാരണമാകുന്നത്. രോഗം അത്ര സാധാരണമല്ലെങ്കിലും ബാധിച്ചു കഴിഞ്ഞാല്‍ മാരകമാകാനിടയുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗബാധ കാണാറുണ്ട്. ഇത് സെപ്റ്റിസീമിയക്ക് കാരണമാകുകയും ചെയ്യും.

വെറും 12 മണിക്കൂര്‍ മാത്രമായിരുന്നു ഹെക്ടര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കാര്യമായി ശ്രദ്ധിക്കണമെന്ന് ഹെക്ടറിന്റെ മാതാപിതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികിത്സ തേടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ രോഗം അത്ര വേഗത്തില്‍ പടരുന്നതല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സ് കണ്‍സള്‍ട്ടന്റ് ഗ്രെയിന്‍ നിക്‌സണ്‍ പറഞ്ഞു. മുന്നറിയിപ്പെന്ന നിലയില്‍ നഴ്‌സറിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു.

ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ക്ക് പോലുമുള്ള പരിശോധനകള്‍ അമിതവണ്ണക്കാരില്‍ നടത്താന്‍ കഴിയുന്നില്ലെന്ന് എന്‍എച്ച്എസ് നേതൃത്വം. അമിത ശരീരവണ്ണമുള്ള രോഗികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പല ചെക്കപ്പുകളും റദ്ദാക്കേണ്ടി വരുന്നതായി ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു. ശരീരവണ്ണം വളരെ കൂടുതലായതിനാല്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ പോലും രോഗികളെ കയറ്റാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല മാരക രോഗങ്ങളും കണ്ടെത്തുന്നതിന് ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണ്. പക്ഷേ രോഗികളുടെ ശരീരത്തിന് അനുസരിച്ചുള്ള മെഷീനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികള്‍ക്ക് പാകമായ മെഷിനില്ലാത്തതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 200ലധികം എംആര്‍ഐ സ്‌കാനിംഗുകളാണ് റദ്ദാക്കിയത്.

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അതോറിറ്റികളും വലിയ സ്‌കാനറുകള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. തടി കൂടുതലുള്ള ആളുകളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകുന്നുണ്ട്. പക്ഷേ അതിനനുസരിച്ച് സേവനങ്ങളും ഉപകരണങ്ങളും പരിഷ്‌കരിക്കപ്പെടുന്നില്ലെന്ന് ബ്രിട്ടീഷ് ഡയറ്റെറ്റിക്‌സ് അസോസിയേഷനിലെ ഷാനെഡ് ക്വിര്‍ക് വ്യക്തമാക്കുന്നു. നിരവധി രോഗങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് എംആര്‍ഐ സ്‌കാനിംഗ്. സാധാരണ എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍ക്ക് 68ഇഞ്ച് വ്യാസമാണ് ഉള്ളത്. ശരീരഭാരം 25 സ്റ്റോണില്‍ താഴെയുള്ള ആളുകളെ വരെ ഈ മെഷീനുകളില്‍ കയറാന്‍ ട്രസ്റ്റുകള്‍ അനുവദിക്കാറുണ്ട്.

ശരീര ഭാരം വര്‍ദ്ധിക്കാതെ സൂക്ഷിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. സ്‌കാന്‍ ചെയ്യുന്നതിന് അമിത ശരീരഭാരം തടസ്സമുണ്ടാക്കുമെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ചാര്‍ഡ് ഇവാന്‍സ് വ്യക്താമക്കുന്നു. അമിത ശരീരഭാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരനായ സാലിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷപ്പെട്ടത് ഒരു ഫോണ്‍വിളിയിലാണ്. ദുബായിലെ മുഹൈസിലാണ് സാലിയും കുടുംബവും താമസിക്കുന്നത്. രാത്രി ജോലിക്കു ശേഷം തിരികെ വരുന്ന സുഹൃത്തിന്റെ ഫോണ്‍വിളിയെ നന്ദിയോടെ ഓര്‍ക്കുകയാണ് സാലി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാലിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അനീസ് രാത്രി രണ്ടു മണിക്കു ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സാലിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കണ്ടു. ഇതേ തുടര്‍ന്ന് അനീസ് സാലിയെ ഫോണ്‍ വിളിച്ചു. ‘നീ താമസിക്കുന്ന കെട്ടിടത്തിനു താഴെ വലിയ ജനക്കൂട്ടവും ആംബലുന്‍സും ഉണ്ട്. നീ ഇപ്പോള്‍ എവിടെയാണ് ?’

അനീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച സാലി എഴുന്നേറ്റ് കെട്ടിടത്തിന്റെ താഴെക്ക് നോക്കി. വലിയ ജനക്കൂട്ടം മുകളിലേക്ക് നോക്കി നില്‍കുന്ന കണ്ട സാലി അപകടം മണത്തു. ഉടന്‍ തന്നെ ഉറങ്ങികിടന്ന ഭാര്യയേയും മൂന്നു മക്കളെയും വിളിച്ചു ഉണര്‍ത്തി താഴെ ഇറങ്ങാനായി ശ്രമിച്ചു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കറുത്ത പുക കാരണം പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല.

മരണത്തിനും ജീവനും ഇടയില്‍ ആളുകളുടെ സഹായം തേടി സാലിയും കുടുംബവും ബാല്‍ക്കണിയില്‍ അഭയം പ്രാപിച്ചു. താഴെകൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടെ രക്ഷിക്കാനായി അപേക്ഷിച്ചു. അവരില്‍ പലരും സാലിയെയും കുടുംബത്തെയും സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നിട്ടും കുട്ടികള്‍ പേടിച്ച് കരഞ്ഞു.

അല്പസമയത്തിനു ശേഷം അടഞ്ഞ വാതില്‍ തള്ളി തുറന്ന് വന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് സാലിയേയും കുടുംബത്തെയും രക്ഷിച്ചത്. തന്നെ പിന്തുടരാന്‍ നിര്‍ദേശം നല്‍കിയ ശേഷം അയാള്‍ തങ്ങളെയും കൂട്ടി ഇരുളിനെ വകഞ്ഞു മാറ്റി പുകയിലൂടെ നടന്ന് താഴെ എത്തിയതായി സാലി ഓര്‍ക്കുന്നു.

സമൂഹമാധ്യമങ്ങളിലെ കാർട്ടൂണുകളാണ് ട്രോളുകൾ. രാജ്യത്തെ ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഹോൽസവമാണ്. ചാനൽ ചർച്ചകളിൽ ഇന്ധന വിലവർധനയെ ന്യായീകരിച്ച ബിജെപി നേതാവ് ജെ.ആർ.പത്മകുമാറിനും ബി.ഗോപാലകൃഷ്ണനും നൊബേൽ സമ്മാനം നൽകിയാണ് ട്രോളൻമാർ രംഗത്തെത്തിയത്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാറിനും‍, ബി. ഗോപാലകൃഷ്ണനും ട്രോളൻമാർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൽ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. കേരളത്തിലെ വാർത്താചാനലുകളിലൂടെയാണ് ഇവർ പുതിയ സിദ്ധാന്തം അവതരിപ്പിച്ചതെന്നും ട്രോളൻമാർ പരിഹസിക്കുന്നു.

ഇത് ചാനലിലൂടെ കണ്ട സ്വീഡനിലെ നൊബേല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുമെന്നാണ് ട്രോളൻമാർ പറയുന്നത്. ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ട്രോളുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ രണ്ടുപേർക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ ഒരുങ്ങിയത്

ട്രോളുകൾ കാണാം………..

troll-nobel-1

troll-2

troll-1

 

വിഷ ഉറുമ്പ് കടിച്ചതിനെത്തുടർന്ന് റിയാദിൽ ചികിൽസയിലായിരുന്ന അടൂർ കരുവാറ്റ ‘ഫിലാഡൽഫി’യിൽ സൂസി ജെഫി (33) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. റിയാദിലെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം 19ന് ഉറുമ്പ് കടിച്ചതാണ്. തുടർന്ന് അവിടെ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ മരിച്ചതായാണ് വിവരം. തുമ്പമൺ സ്വദേശി ജെഫിയുടെ ഭാര്യയാണ്.

RECENT POSTS
Copyright © . All rights reserved