മുസ്ലിം വിശ്വാസപ്രകാരം പരമപ്രധാനമുള്ള വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ച് ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരത. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പത്തോളം സ്ഥലങ്ങളില്‍ കൂട്ടമായി ചെന്നാണ് ഹിന്ദുത്വ ഭീകരര്‍ ജുമുഅ നിര്‍ത്തിവെപ്പിച്ചത്. സെക്ടര്‍ 53ല്‍ രണ്ടാഴ്ച മുമ്പ് 700 ഓളം വിശ്വാസികള്‍ പങ്കെടുത്ത ജുമുഅ നമസ്‌ക്കാരം ഇവര്‍ തടഞ്ഞിരുന്നു.
എല്ലാ വെള്ളിയാഴ്ചയും നമസ്‌ക്കരിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് മുസ്ലിംങ്ങളുടെ ശ്രമമെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഭീകരത സൃഷ്ടിച്ച് നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ചത്.
അതുല്‍ കതാറിയ ഛൗക്ക്, സികന്ദര്‍പൂര്‍, സൈബര്‍പാര്‍ക്ക് സെക്ടര്‍ 40, വാസിറാബാദ്, മെഹ്‌റൗളി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജുമുഅയാണ് നിര്‍ത്തിയത്. പൊതു സ്ഥലങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നമസ്‌ക്കരിക്കണമെങ്കില്‍ അധികാരികളില്‍ നിന്നും അനുമതി വേണമെന്നാണ് ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകളുടെ വാദം. ഇത്തരം നമസ്‌ക്കാരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങിക്കുന്നത് വരെ നമസ്‌ക്കരിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇവരുടെ ശാഠ്യം.
കഴിഞ്ഞ കുറച്ച് ദിവസമായി മുസ്ലിംങ്ങളുടെ നമസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. ഏപ്രില്‍ 20ന് ജുമുഅ തടഞ്ഞതിനെ തുടര്‍ന്ന് അഞ്ചോളം പോരെ പൊസീല് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂദല്‍ഹി: ഔറംഗാബാദിലെ പൊതുമധ്യത്തില്‍ സൈനികനെ ഒരുകൂട്ടം ആളുകള്‍ തല്ലിച്ചതക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും നിതീഷ് കുമാറിന്റെ ഭരണമികവാണ് ഇതിലൂടെ വെളിവാകുന്നതെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിക്കുന്നു.
നിതീഷ് ജീ, നിങ്ങളുടെ കണ്ണിന് മുന്നില്‍ നടക്കുന്ന ഈ ഗുണ്ടാരാജ് നിങ്ങള്‍ കാണുന്നില്ലേ? ലോക്കല്‍ പൊലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് ഒരു സൈനികനെ ചിലയാളുകള്‍ ചേര്‍ന്ന് ഇത്രയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. ജീവന് വേണ്ടി മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. നിങ്ങള്‍ക്കുള്ളില്‍ അല്പമെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കില്‍ ആ ഗംഗാനദിയില്‍ പോയി ഒന്ന് മുങ്ങുന്നത് നന്നാവും”- തേജസ്വി യാദവ് ട്വിറ്ററില്‍ പറയുന്നു.
അവധിക്കാലം ആഘോഷിക്കാനായാണ് സൈനികന്‍ ഔറംഗാബാദില്‍ എത്തിയത്. ഒരു മണിക്കൂറോളം നേരമാണ് ചില ക്രിമിനലുകള്‍ അയാളെ മര്‍ദ്ദിച്ചത്. മരണത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം. എന്നിട്ടും പൊലീസുകാര്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്നു. ഒരു ആര്‍മി ജവാന്‍ പോലും പൊതുമധ്യത്തില്‍ വെച്ച് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പിയുടെ സഹായത്തോടെ എന്തുതരം ദേശീയതയാണ് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും തേജസ്വി യാദവ് ചോദിക്കുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
മുംബൈ: ദളിത് വീടുകളില്‍ പോയി ആഹാരം കഴിച്ച് ബി.ജെ.പി നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം നാടകങ്ങള്‍ക്ക് പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ബി.ജെ.പി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബൈയില്‍ ദളിതര്‍ക്ക് വേണ്ടി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കൊണ്ട് മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പെണ്‍മക്കളെ ദളിതരുടെ വീടുകളിലേക്ക് അയക്കാന്‍ നാം തയ്യാറാകുമോ-ഭാഗവത് ചോദിച്ചു. ആര്‍.എസ്.എസ് അധ്യഷന്റെ അഭിപ്രായത്തോട് വേദിയിലുണ്ടായിരുന്ന വി.എച്ച്.പി നേതാവ് അലോക് കുമാറും യോജിച്ചു.
എല്ലാ ബി.ജെ.പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിന് മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ആഹാരം കഴിക്കുന്നതിനുള്ള പദ്ധതിയായ ഗ്രാമ സ്വരാജ് അഭിയാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ദളിത് എംപി ഉദിത് രാജ് വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി ദളിതരുടെ അപകര്‍ഷതാ ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ. ദളിത് ഭവനങ്ങളില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ സി.പി.എം നേതാവിന്റെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്.
ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ പോലും തയ്യാറാകാതെ കസബ എസ്.ഐയും. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപം വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല.
ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പരാതിക്കാരിയും കൂടെ വന്നയാളും ഇത് ചോദ്യം ചെയ്തതോടെ എസ്.ഐ മറ്റൊരു പോലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സി.ഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.
അതേസമയം, പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കസബ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പരാതിയുള്ള തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സതീശന്‍ പറഞ്ഞു.
അതേസമയം, പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി.
കോപ്പന്‍ഹേഗന്‍: ലൈംഗികാപവാദങ്ങളും മറ്റു കാരണങ്ങളാലും ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ഇല്ല. സെലക്ടര്‍മാര്‍ വരെ ലൈംഗികാപവാദ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ പുരസ്‌ക്കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനം എടുത്തത്. 2018 ലെ പുരസ്‌ക്കാരം 2019 ല്‍ നല്‍കുമെന്ന് അക്കാദമി വ്യക്തമാക്കി.
വ്യാഴാഴ്ച സ്വീഡിഷ് സമയം രാവിലെ 9 മണിയോടെയാണ് തീരുമാനം എടുത്തത്. ഇത്തവണ പുരസ്ക്കാരം പ്രഖ്യാപിക്കുന്നില്ലെങ്കിലും അടുത്ത വര്‍ഷം പകരം ഈ വര്‍ഷത്തെ പുരസ്ക്കാരം ഉള്‍പ്പെടെ രണ്ടു പേരുടെ പേരുകള്‍ പ്രഖ്യാപിക്കും. മുന്‍കാല പുരസ്ക്കാര ജേതാക്കളെയും വരാനിരിക്കുന്ന പുരസ്ക്കാര ജേതാക്കളെയും പൊതുജനങ്ങളെയും മാനിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.
പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് സ്‌റ്റോക്ക് ഹോമിലെ വീക്കിലി മീറ്റിംഗിലായിരുന്നു തീരുമാനം. ലൈംഗികാപവാദ പരമ്പരകളും സാമ്പത്തിക കുറ്റകൃത്യ വിവാദങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് പശ്ചാത്തലം. പുരസ്‌ക്കാരം പ്രഖ്യാപിക്കും മുമ്പ് സമിതിയുടെ തന്നെ പൊതുജനവിശ്വാസം വീണ്ടെടുക്കേണ്ട സ്ഥിതിയാണെന്നാണ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ആന്‍ഡേഴ്‌സ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 1949 ന് ശേഷം ഇതാദ്യമായിട്ടാണ് സാഹിത്യ നോബലിന് പുരസ്ക്കാരം പ്രഖ്യാപിക്കാതിരിക്കുന്നത്.
അക്കാദമി അംഗവും സ്വഡിഷ് കവിയുമായ കാതറീനാ ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവും സ്വീഡനിലെ സാംസ്‌ക്കാരിക മുഖങ്ങളില്‍ ഒന്നുമായ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ജീന്‍ ക്‌ളോഡി ആര്‍നോള്‍ട്ട് ഉള്‍പ്പെടെ അകത്തുള്ളവര്‍ വരെ പീഡനാരോപണങ്ങളില്‍ കുടുങ്ങിയ സാഹചര്യമാണ് അക്കാദമിയെ തീരുമാനത്തില്‍ പിന്നോട്ടടിച്ചത്. എന്നാല്‍ ആര്‍നോള്‍ട്ട് ആരോപണം നിഷേധിക്കുകയും പുരസ്ക്കാര ജേതാക്കളായ ഏഴു പേരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തീരുമാനം എടുക്കേണ്ട 18 അംഗ ആജീവനാന്ത സമിതിയില്‍ നിന്നും കാതറീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ അക്കാദമിയുടെ പ്രസ് സെക്രട്ടറി സാറാ ഡാനിയൂസും അക്കാദമിയില്‍ നിന്നും രാജിവെച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘര്‍ഷത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ന് അര്‍ധരാത്രിവരെ ഇന്റര്‍നെറ്റ് സേവനകള്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നെത്തിയ തീവ്രവലതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡിലെ വിദ്യാര്‍ഥികളുമാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.
സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമണം സംഘടിപ്പിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച ജിന്നയുടെ ചിത്രത്തെച്ചൊല്ലി സംഘര്‍ഷത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍വകലാശാല അധികാരികളുടെ പക്ഷം.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ രണ്ടു മലയാളികൾക്ക് ഉജ്ജ്വല വിജയം. കേംബ്രിഡ്ജിൽ ബൈജു വര്‍ക്കി തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് യുകെയില്‍ ലോയറായ ബൈജു വര്‍ക്കി തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.
അതേ സമയം ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മറ്റ് രണ്ട് മലയാളികള്‍ക്ക് വിജയിക്കാനായില്ല. സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫനാണ് പരാജയപ്പെട്ട മലയാളി സ്ഥാനാര്‍ഥികളില്‍ ഒരാള്‍. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ന്യൂഹാമിൽ മത്സര രംഗത്തുള്ള ഓമന ഗംഗാധരന്റെയും സുഗതൻ തെക്കേപുരയുടെയും തെരഞ്ഞെടുപ്പ് ഫലം ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
കാസർകോട് അഡൂർ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ നടുങ്ങിനിൽക്കുകയാണ് ഉറ്റവരും നാട്ടുകാരും. കൂട്ട മരണം നടന്ന വിവരം അറിഞ്ഞതോടെ ആളുകൾ തടിച്ചുകൂടി.
കടബാധ്യതയാണ് കൂട്ടത്തോടെ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മറ്റേതെങ്കിലും കാരണം സംഭവത്തിന് പിന്നിലുണ്ടോ എന്നും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം ആത്മഹത്യ ചെയ്യാൻ മാത്രം സാമ്പത്തിക പ്രയാസവും ഉണ്ടാകാൻ വഴിയില്ലെന്നും അയൽ വാസികൾ പറയുന്നുണ്ട്. പൊലീസ് ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്.
വീട് നിർമ്മിച്ച വകയിലും മറ്റുമായി അഡൂർ മാട്ട പികുഞ്ചിയിൽ എടപ്പറമ്പയിലെ രാധാകൃഷ്ണന്റെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രാധാകൃഷ്ണൻ (40), ഇയാളുടെ ഭാര്യ ബന്തടുക്ക സ്വദേശി പ്രസീല (30), മക്കളായ കാശിനാഥ് (5), ശബരിനാഥ് (2) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാധാകൃഷ്ണൻ അടുത്തകാലത്ത് സ്വന്തമായി നിർമ്മിച്ച വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്. ആഡൂരിലെ കുഞ്ഞിക്കണ്ണൻ മണിയാണി യശോദ ദമ്പതികളുടെ മകനാണ് മരിച്ച രാധാകൃഷ്ണൻ. ഇയാൾ കൂലിപ്പണിക്കാരനാണ്.
മെഷീൻ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്ന ജോലിയാണ് രാധാകൃഷ്ണൻ ചെയ്തുവന്നിരുന്നത്. ഇന്നലെ വൈകുന്നേരം ആറു മണിവരെ വീട്ടിൽ എല്ലാവരും നിൽക്കുന്നതും കുട്ടികൾ മുറ്റത്ത് കളിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. എന്നാൽ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് ബന്ധു അന്വേഷിച്ചു ചെന്നപ്പോഴാണ് നാലു പേരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. രണ്ടു പിഞ്ചു കുട്ടികളുടെയും മൃതദേഹം വളരെ ഉയരത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് .
ഇന്ന് രാവിലെ മൃതദേഹങ്ങൾ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ മൊബൈൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വീടിനുള്ളിലും പറമ്പിലും മറ്റുമായി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും.
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. കൊലക്കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ വധശിക്ഷയ്ക്ക് വധശിക്ഷവിധിക്കപ്പെട്ടത്. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ പറയുന്നു.
വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ നീക്കങ്ങളും. പിടിതരാതെ തെന്നിയ പ്രതികളെ വലയില്‍ വീഴ്ത്തിയത് പൊലീസിന്‍റെ ക്ഷമാപൂര്‍വമുള്ള നീക്കങ്ങള്‍. പൊലീസിന്‍റെ പിടിയിലാകുന്നതിന് മുന്‍പ് പ്രതികള്‍ നാട്ടുകാരുടെ മുന്‍പില്‍ നടത്തിയ ഒളിച്ചുകളികളുടെ തെളിവുകളും പൊലീസ് ശേഖരിച്ചു.
വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടക്കുന്നതായി നാട്ടുകാര്‍ക്ക് സംശയം തോന്നിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തിരച്ചില്‍ തടസപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചത്. കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പോത്ത് ചത്ത് കിടക്കുന്നതാണെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്ത് രണ്ട് ആഴ്ച തികയും മുന്‍പ് പ്രതികള്‍ വലയിലായത്.
കൊല്ലപ്പെടുന്നതിന് മുൻപായി വിദേശവനിതയെ പ്രതികൾ നാല് വട്ടം മാനഭംഗപ്പെടുത്തിയതായി മൊഴി ലഭിച്ചു. എന്നാൽ, നേരം ഇരുട്ടിയതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞു നിർത്തി പിന്നിലൂടെ കഴുത്തിറുക്കി കൊലപ്പെടുത്തി.
ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും പ്രതികൾ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വനിത. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ.
കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. തല വേർപ്പെട്ടിരുന്നു.
മാര്‍ച്ച് 14ന് വൈകിട്ട് അഞ്ചരയോടെ വിദേശ വനിത കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹം കണ്ടെത്തിയത് ഏപ്രില്‍ 20ന് വൈകിട്ടും. അങ്ങിനെയെങ്കില്‍ 37 ദിവസം മൃതദേഹം ആ കാട്ടില്‍ കിടന്നു. ഈ ദിവസങ്ങള്‍ക്കിടയില്‍ തല അഴുകി വേര്‍പ്പെടുന്ന തരത്തില്‍ മൃതദേഹത്തിന് കേട് സംഭവിച്ചു. അസഹനീയമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ വമിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് പ്രതികള്‍ പറഞ്ഞത് പോത്ത് ചത്ത് കിടക്കുന്നതിന്റെ ദുര്‍ഗന്ധമെന്നാണ്. പ്രതികളായ ഉമേഷിനെയും ഉദയനെയും മറികടന്ന് ആ കാട്ടിലേക്ക് കയറാനുള്ള ഭയം മൂലം നാട്ടുകാര്‍ അത് വിശ്വസിച്ച് തിരച്ചിലിന് തയാറായില്ലെന്നാണ് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്.
കൊലപാതകമാണങ്കില്‍, കൊല നടത്തിയവര്‍ എന്തുകൊണ്ട് മൃതദേഹം മറവ് ചെയ്തില്ലെന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാല്‍ കാട്ടുവള്ളികളില്‍ തൂങ്ങിയുള്ള ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനുള്ള അതിബുദ്ധിയെന്ന രീതിയിലാണ് മൃതദേഹം മറവ് ചെയ്യാതെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ അതിബുദ്ധി തന്നെയാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാഹചര്യത്തെളിവായതും. മൃതദേഹം കണ്ട കാട് ഇവരുടെ താവളമാണെന്ന് പൊലീസ് എളുപ്പത്തില്‍ സ്ഥിരീകരിച്ചു.
കൊലനടന്ന മാര്‍ച്ച് 14നും ഇവര്‍ ഈ കാടിന്റെ ഭാഗത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയിലുള്ളതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്തുള്ള ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞ മൊഴികള്‍ കളവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ രണ്ടാം പ്രതിയായ ഉദയന്‍ കുറ്റം ഏറ്റുപറഞ്ഞ് തുടങ്ങി. കൂടാതെ കാട്ടില്‍ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങളും മുടിയിഴകളും ഇവരുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ അറസ്റ്റിനും വഴിയൊരുങ്ങി.
ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പിമാരായ ജി.ജയദേവ്, അജിത്, എ.സിപിമാരായ ദിനില്‍, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ 25 അംഗസംഘമായിരുന്നു അന്വേഷണത്തിന് പിന്നില്‍.