Latest News

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതിയായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. നിലവില്‍ പരാതിക്കാരി ഉള്‍പ്പെടെ മഠത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മുറിയിലായിരിക്കും തെളിവെടുപ്പ് നടക്കുക.

നാളെ ഉച്ചവരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ തെളിവെടുപ്പ് നടത്താനായിരിക്കും പോലീസ് ശ്രമിക്കുക. കുറവിലങ്ങാട് മഠത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

പീഡനം നടന്ന 2014 2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്രീയ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നാളെ ഉച്ചയ്ക്ക് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. നാളെ ജാമ്യ ഹരജി കോടതി പരിഗണിക്കാനാണ് സാധ്യത. പോലീസ് ക്ലബില്‍ നിന്ന് ഫ്രാങ്കോയുമായി അന്വേഷണ സംഘം കുറവിലങ്ങാടേക്ക് പുറപ്പെട്ടിട്ടുണ്ട്.

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗം. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും കനിഹയ്ക്ക് വലിയ വേദന സമ്മാനിച്ച നാളുകളുണ്ടായിരുന്നു. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെത്. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. അതുപോലെ അടുത്ത പ്രാവശ്യവും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.

അവന്‍ ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങി. ഒരുപക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍.

പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.

ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് കനിഹ പറയുന്നു.

വിവാഹമോചന വാര്‍ത്തകളെപ്പറ്റിയും കനിഹയ്ക്ക് പറയാനേറെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. എന്റെ ഫേസ്ബുക്ക് പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണ്. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്- കനിഹ പറയുന്നു.

കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണമെന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട്, അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അടിവരയിടുന്നു.

ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയോടെയാണ് ഹാജരാക്കിയത്. ലൈംഗികപീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരവരെയാണ് കസ്റ്റഡി. പൊലീസ് മൂന്നുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തളളി. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ ജാമ്യാപേക്ഷ തള്ളണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് മാറ്റും.

കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ‌‌‌

കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയെ എതിർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബിഷപ് ജാമ്യാപേക്ഷ നൽകി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യം. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയിലും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിലും പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അല്പസമയത്തികം വിധി പറയും. മൂന്നുദിവസം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നാണ് ബിഷപ്പിന്‍റെവാദം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും തീരുമാനം അല്പസമയത്തിനകം ഉണ്ടാകും.

കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ‌‌‌

കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കുടുക്കിയത് സ്വന്തം മൊഴികള്‍ തന്നെയാണ്. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ പോലീസ് നടത്തിയ തെളിവ് ശേഖരണവും ഫ്രാങ്കോയ്ക്ക് വിനയായി. ചോദ്യം ചെയ്യലില്‍ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പലയിടത്തും ബിഷപ്പിന് അടിതെറ്റി. അന്വേഷണ സംഘം തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പിടിച്ചുനില്‍ക്കാനായില്ല. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ രേഖകള്‍ നിരത്തിയതോട് ബിഷപ്പിന്റെ അടിതെറ്റി.

ബലാത്സംഗത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉത്തരം പറഞ്ഞ് തുടങ്ങിയപ്പോള്‍ അതവസാനിച്ചത് പ്രകൃതി വിരുദ്ധ പീഡനത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍. ഇതോടെ ബിഷപ്പ് തളര്‍ന്ന് പോയി. പക്ഷെ വീണ്ടും പ്രതിരോധം തീര്‍ത്തു.

കന്യാസ്ത്രീയുടെ പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും അന്വേഷണ സംഘം പൊളിച്ചു. 2017 മെയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തന്നോട് പകവീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പ് വാദിച്ചിരുന്നത്. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി.

ഏതാനും വൈദികരോടും അന്ന് കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാടുള്ള മിഷന്‍ ഹോമില്‍ താന്‍ താമസിച്ചിട്ടില്ലെന്നും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.

മിഷിണറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നായിരുന്നു ബിഷപ്പ് വാദിച്ചത്. താന്‍ ആത്മീയ ഗുരുമാത്രമായരുന്നു മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഈ വാദവും പോലീസ് പൊളിച്ചു. കന്യാസ്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും പോലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് ആദ്യ പരാതിയില്‍ കന്യാസ്ത്രീ ലൈംഗിക പീഡനം എന്ന് പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതി മറ്റൊരാള്‍ വഴിയാണ് നല്‍കിയതെന്നും വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് പീഡനവിവരം മറച്ചുവെച്ചതെന്നും മേലധികാരികളോട് പീഡനം നടന്നു എന്ന് തുറന്ന് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഉത്തരം മുട്ടിയ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദീസ ചടങ്ങില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും കാണിച്ച് ബിഷപ്പിന്റെ ആ വാദവും പോലീസ് പൊളിച്ചു.

ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‍വ‍ഞ്ചിയിലാണ് അഭിലാഷ് സ‍ഞ്ചരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി, ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍. നാവികസേനയുടെ ഐഎന്‍എസ് സത്പുരയും തിരച്ചിലിന്

എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്ട്രേലിയന്‍ റെസ്ക്യൂ കോർഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകർന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തിൽ പറയുന്നു. സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി.

അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര പുറപ്പെട്ടു. ഓസ്ട്രേലിയൻ റെസ്ക്യു കോർ‌ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.

കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണു തുരിയ ‘പായ്‌വഞ്ചി’ നിര്‍മിച്ചത്. ഉപനിഷത്തില്‍നിന്നാണു ‘തുരിയ’ എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം – ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂര്‍ണ സമത കൈവരുന്ന അവസ്ഥയെന്നാണു ‘തുരിയ’ അര്‍ഥമാക്കുന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു രാത്രി കഴിഞ്ഞ ശേഷമാണ് പൊലീസ് ക്ലബിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ബിഷപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും എന്നാണ് വിവരം. ബിഷപ് ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കും. ബിഷപ്പിനുവേണ്ടി അഡ്വ.ബി.രാമന്‍പിള്ളയാണ് ഹാജരാകുക. നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍പിള്ള.

അന്വേഷണസംഘത്തോട് കടപ്പാടെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. കടുത്ത സമ്മര്‍ദങ്ങള്‍ അവഗണിച്ച് അന്വേഷണസംഘം ചുമതല നിറവേറ്റിയെന്ന് സമരക്കാര്‍ പ്രതികരിച്ചു. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തുനടപടിയുണ്ടായാലും നേരിടുമെന്നും പീഡനമനുഭവിക്കുന്ന ഒരുപാട് കന്യാസ്ത്രീമാര്‍ക്കായാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു.

ദിവസം മുഴുവന്‍ നീണ്ട നാടകീയതയ്ക്കൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. അറസ്റ്റിനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചശേഷം രേഖകള്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ കൂടി പരിഗണനയോടെയാണ് അംഗീകരിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംതരാതെ ബിഷപ്പ് നടത്തിയ യാത്രയോളം തന്നെ നാടകീയതയുണ്ടായിരുന്നു അറസ്റ്റിനും. കോട്ടയം എസ്പി വ്യഴാഴ്ച വൈകിട്ട് പറഞ്ഞ പത്ത് ശതമാനം സംശയങ്ങള്‍ക്ക് രാവിലെ തന്നെ നിവാരണമുണ്ടായെങ്കിലും അറസ്റ്റ് പിന്നെയും നീണ്ടു. വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും എസ്പിയും ഡിവൈഎസ്പിയും എടുത്ത് ചാട്ടത്തിന് മുതിര്‍ന്നില്ല. നിയമപരമായ നടപടികള്‍ക്കൊപ്പം രാഷ്ട്രീയ തീരുമാനവും അനുകൂലമാകാന്‍ വെള്ളിയാഴ്ച ഒരുദിവസം മുഴുവന്‍ കാത്തിരിക്കേണ്ടിവന്നു.

ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന പ്രതീതി ദിവസം മുഴുവന്‍ നീണ്ടു . ഒടുവില്‍ വൈകിട്ട് ആറുമണിയോടെ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാന്‍ വാഹനങ്ങളും ഒരുക്കി നിര്‍ത്തി. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെയും അന്വേഷണസംഘം ഉറപ്പിച്ചു. പക്ഷേ നാടകീയമായി എസ്പി എസ് ഹരിശങ്കര്‍ വീണ്ടും ഐജി വിജയ് സാക്കറെയുടെ വീട്ടിലേക്ക് നീങ്ങിയതോടെ അറസ്റ്റിന് വിലങ്ങ് വീണോ എന്ന് സംശയം. ഐജിയുെട ക്യാംപ് ഒാഫിസില്‍ പത്തുമിനിറ്റ് ചര്‍ച്ചയ്ക്ക് ശേഷം എസ് പി പുറത്തേക്ക്. പിന്നെ അറസ്റ്റ് ഉറപ്പിച്ചു.

അറസ്റ്റ് ഉറപ്പിച്ചതോടെ ഒൗദ്യോഗിക വേഷങ്ങള്‍ അഴിച്ചുവച്ച് ജുബയും പാന്റ്സും ധരിച്ച് ബിഷപ്പ് പൊലീസ് കസ്റ്റഡിയിലേക്ക്. ആശങ്കകള്‍ അവിടെയും അവസാനിച്ചില്ല രക്തസമ്മര്‍ദം ഉയര്‍ന്നതിനാല്‍ പത്ത് മിനിറ്റ് തൃപ്പൂണിത്തുറ ആശുപത്രിയില്‍ നിരീക്ഷണത്തിനുവച്ചശേഷമാണ് ബിഷപ്പുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചത്. ഇടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി പത്തേമുക്കാലോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളില്‍ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജില്‍ മലയാളി യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും സാധനങ്ങളും പേഴ്സും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് അവശനിലയില്‍ വഴിയില്‍ കിടന്ന യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ കൊള്ളക്കാര്‍ കാണാതെ കിടന്ന മൊബൈല്‍ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലന്‍സും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയര്‍ കുപ്പികൊണ്ട് കാലില്‍ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏല്‍പ്പിച്ചിരുന്നു. ആംബുലന്‍സെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.

വൈകുന്നേരം ഒമ്പതു മണിയോടെ ടെസ്‌കോയില്‍ നിന്നും ഷോപ്പിംഗ് നടത്തി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചേര്‍ന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിള്‍ പാതയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് നിനച്ചിരിക്കാതെ മുഖം മൂടികള്‍ ചാടി വീണത്. കാശ് ആവശ്യപ്പെട്ടു കൊണ്ട് നിറുത്താതെ മര്‍ദ്ദിക്കുകയായിരുന്നു. പോക്കറ്റുകള്‍ തപ്പി ബലമായി പേഴ്സും, സാധനങ്ങളുമായിട്ടാണ് മുഖം മൂടി സംഘം കടന്നു കളഞ്ഞത്. നീരു വന്നു മൂടിയ മുഖത്തും കവിളിലും കാലിലും ഒക്കെയായി ചെറിയ സര്‍ജറികള്‍ ചെയ്യേണ്ടി വന്നു. മുപ്പതില്‍പ്പരം തുന്നല്‍ക്കെട്ടുകളുമായാണ് പിന്നീട് മലയാളി യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഈ മലയാളി യുവാവ് ഡിപ്പന്‍ഡന്റ് വിസയില്‍ തന്റെ കുഞ്ഞു കുട്ടിയുമായി യു.കെയില്‍ എത്തിച്ചേര്‍ന്നത്. പോലീസ് കേസ് നിലവില്‍ ഉള്ളതിനാലും, വാര്‍ദ്ധക്യവും രോഗങ്ങളും അലട്ടുന്ന മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയാതിരിക്കുവാനും മറ്റുമായി മലയാളി യുവാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുവാന്‍ നിര്‍വ്വാഹമില്ല.

സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷഹന്‍ ഭാരവാഹികള്‍ യുവാവിനെ സന്ദര്‍ശിക്കുകയും, സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ മലയാളി സമൂഹത്തിന്റെ പൊതുവായ അറിവില്‍ എത്തിക്കുവാനും അഭ്യര്‍ത്ഥിച്ചു.

വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയില്‍ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ല എന്നും, ഇതൊറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്നും, വീഥികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും എന്നും പോലീസ് അറിയിച്ചു. എന്നിരുന്നാലും സ്റ്റീവനേജിലെ വിവിധ അണ്ടര്‍ ഗ്രൗണ്ട് പാസ്സേജുകളില്‍ വെച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ അക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പോലീസ് നടപടി. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബിഷപ്പിനെ പ്രസ് ക്ലബിലേക്കും പിന്നീട് പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യഹരജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ സമാന രീതിയിലാണ് ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിന് ശേഷം തൃപ്പൂണിത്തറ ജനറല്‍ ഹോസ്പിറ്റലിലെ വൈദ്യ പരിശോധന കഴിഞ്ഞ് പൊലീസ് ക്ലബിലേക്ക് പോകവേയാണ് ഫ്രാങ്കോയ്ക്ക് നെഞ്ച് വേദന വന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് എട്ട് മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ബലാത്സംഗം, സ്വവര്‍ഗ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഷപ്പിന്റെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ബിഷപ്പിന്റെ വാദം പൊളിഞ്ഞതായും എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ്. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിനു ശേഷമാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വിഡിയോയും തന്റെ പക്കലുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. ഫോട്ടോകൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനിൽ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന് വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു.

RECENT POSTS
Copyright © . All rights reserved