കാണാതായ മലയാളി ജവാന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് വരുന്ന വഴി കാണാതായ സൈനികന്‍ പത്തനംതിട്ട മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകന്‍ വി.അനീഷ് കുമാറിന്റെ മൃതദേഹം മധ്യപ്രദേശില്‍ റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. ബെതുള്‍ ജില്ലയില്‍ അമല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. അതേസമയം സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. നാലിന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.43ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അഞ്ചിന് വൈകിട്ട് 6.30ന് അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു.