Latest News

കൊച്ചി: സിനിമയില്‍ തന്നെ ഒതുക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. അടുത്തിടെ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഗോകുല്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചില്ല. ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതിയ മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ഗോകുല്‍ സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ പോലും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടികാണിക്കുന്നതായി ഗോകുല്‍ പറയുന്നു. ഒതുക്കാനുള്ള ശ്രമത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹമെന്നും ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ടെന്നും ഗോകുല്‍ അഭിമുഖത്തില്‍ പറയുന്നു.

ഈയിടെ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഒതുക്കല്‍ ശ്രമത്തിന് പിന്നില്‍ എന്ന കാര്യത്തെക്കുറിച്ചും വ്യക്തത കൈവന്നിട്ടില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഗോകുല്‍ പറയുന്നു.

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത എസ്ബിഐ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നടത്തിയാല്‍ 17 മുതല്‍ 25 രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബാങ്കിന്റെ പുതിയ നടപടി.

മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടിലെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പണമിടപാട് നടത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. പിഴ തുകയ്ക്കൊപ്പം ജിഎസ്ടിയും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. മിനിമം ബാലന്‍സ് വര്‍ധിപ്പിച്ച ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ മിനിമം ബാലന്‍സ് പരിധി 5000 രൂപയില്‍ നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.

ചെക്ക് മടങ്ങിയാലും ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ തുകയാണെന്നും ബാങ്കുകള്‍ വാദിക്കുന്നു.

ബെംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്‍സണ്‍ ആണ് കൊല്ലപ്പെട്ടത്. ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. റിന്‍സണ്‍ ഉപയോഗിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ പതിനെട്ടിന് അവസാന ട്രിപ്പും കഴിഞ്ഞു എലഹന്ന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആണ് റിന്‍സന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. അതിനു ശേഷം കഴിഞ്ഞ എട്ടു ദിവസങ്ങളായി യുവാവിനെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ ഹൊസൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും അജ്ഞാത മൃതദേഹം എന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും മൃതദേഹം റിന്‍സനിന്റെ ആണ് എന്ന് തിരിച്ചറിയുകയുമായിരുന്നു. ഹൊസൂർ തന്നെ സ്കൂളിന് തൊട്ടു അടുത്തുള്ള ഓടയിൽ നിന്നും ആണ് മൃതദേഹം ലഭിച്ചത്. ശരീരത്തിൽ മാരകമായി മുറിവേറ്റ പാടുകൾ ദൃശ്യമാണ്. കാണാതാകുന്നതിന്റെ അന്ന് രാത്രിയിൽ മുന്ന് മണിക്ക് ശേഷം ഇലക്ട്രോ സിറ്റിക്ക് സമീപത്തെ ടോൾ ഗേറ്റിൽ കൂടി റിന്സന്റെ വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് ആ സമയത്തു യുവാവിനൊപ്പം മറ്റു മൂന്ന് പേർകൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വക്തമാണ്. കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു

ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.

ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.

ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.

ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..

അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.

മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.

സഹകളിക്കാരന്‍ അടിച്ച പന്ത് നെഞ്ചിലിടിച്ച് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യന്‍ മൂന്നാം ഡിവിഷന്‍ ലീഗ് മത്സരത്തിനിടെയാണ് ദാരുണസംഭവം. മര്‍സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മരിച്ചത്. മത്സരത്തിന്റെ 15-ാം മിനുട്ടില്‍ എതിര്‍ ടീമിലെ കളിക്കാരന്‍ അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പന്ത് നെഞ്ചിലിടിച്ചതോടെ താരം മൈതാനത്ത് വീണു.

കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ മൈതാനത്തുണ്ടായിരുന്നു. മരണത്തിന്റെ കാരണമെന്തെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു. പന്തിടിച്ച് വീണയുടന്‍ ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പന്ത് നെഞ്ചില്‍ തട്ടി താരം നിലത്ത് വീണതിന് ശേഷം പെട്ടെന്നു തന്നെ എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീണു. ആംബുലന്‍സ് മൈതാനത്ത് എത്തിച്ചേരുകയും ഡോക്ടര്‍മാര്‍ പ്രഥമ ശ്രുശൂഷകള്‍ നല്‍കുകയും ചെയ്തിട്ടും ബ്രൂണോയെ രക്ഷിക്കാനായില്ല. വീണ് മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന്റെ ശ്വാസം നിലച്ചിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ള തടവുകാരുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ഇത്തരത്തിലൊരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന തര്‍ക്കങ്ങളില്‍ അയവു വരുത്താന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 20 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും പാകിസ്ഥാനിലെ ജയിലുകള്‍ സന്ദര്‍ശിക്കുക. ഈ മാസം ആദ്യവാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകളില്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ ഇത്രയധികം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കും പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ പാകിസ്ഥാനില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നാലിന നിര്‍ദേശങ്ങളും ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലുള്ള തങ്ങളുടെ ഡിപ്ലോമാറ്റുകളും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

ഇന്ത്യന്‍ ഡിപ്ലോമാറ്റുകളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാമാബാദിനും പുറത്തും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ്ക്ക് സഞ്ചാരം സ്വാതന്ത്രം അനുവദിക്കുക, ഇസ്ലാമാബാദില്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ കോപ്ലക്‌സ് പണിയുക, ഇസ്ലാമാബാദ് ക്ലബില്‍ നിന്നും ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ മെമ്പര്‍ഷിപ്പ് എടുത്തു കളഞ്ഞ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ പാക് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചതായ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളുമായ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ പാക് ഹൈക്കമ്മീഷ്ണര്‍ സുഹൈല്‍ മഹമൂദിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ക്ഷണിച്ചിരുന്നു. ഇക്കാര്യത്തോട് പാക് സര്‍ക്കാര്‍ അനുകൂല നിലപാടറിയിച്ചതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഡിപ്ലോമാറ്റുകളെ അപമാനിച്ച സംഭവങ്ങള്‍ക്ക് മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

”കാന്‍സര്‍ എന്നെ പിടികൂടി കഴിഞ്ഞിരിക്കുന്നു. വളരെ വൈകിയാണ് രോഗം വിവരം അറിയുന്നത്. ഒരു പക്ഷേ സ്‌കോട്ട്‌ലന്‍ഡിലെ പരിശോധനാ രീതി ഇഗ്ലണ്ടിലുണ്ടായിരുന്നെങ്കില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞേക്കാമായിരുന്നു.’ 62 കാരനായ പ്രമുഖ ബിബിസി വാര്‍ത്താ അവതാരകന്‍ ജോര്‍ജ് അളഗിയയുടെ വാക്കുകളാണിത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രോഗം ഒരു പക്ഷേ നേരത്തെ കണ്ടെത്താമായിരുന്നു എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളു.

 

50 വയസ്സിന് ശേഷമുള്ള ഒരോ രണ്ട് വര്‍ഷവും ബവല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള സംവിധാനം സ്‌കോട്ട്‌ലന്‍ഡിലുണ്ട്. ഇംഗ്ലണ്ടില്‍ ഇതിന്റെ പ്രായപരിധി 60 വയസാണ്. സ്‌കോട്ട്‌ലന്‍ഡിലെ പദ്ധതിയുടെ പ്രായ പരിധിയാണ് ഇഗ്ലണ്ടിലും നിലനിന്നിരുന്നതെങ്കില്‍ ഒരു പക്ഷേ അളഗിയയുടെ കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമായിരുന്നു. 2014ലാണ് അളഗിയക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അദ്ദേഹം ഇരുന്ന സ്റ്റൂളില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

വന്‍കുടലില്‍ നിന്നും കാന്‍സര്‍ കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചിരുന്നു. രോഗം നാലാമത്തെ സ്‌റ്റേജിലാണെന്നും അടുത്ത 5 വര്‍ഷം വരെ മാത്രമേ ആയുസുള്ളുവെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമായിരുന്നുവെന്ന് യുകെ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കി.

ബ്രിട്ടന് തിരിച്ചറിയാനാകാത്ത വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായ സംഭവത്തോടെ ബ്രിട്ടനും റഷ്യക്കുമിടയില്‍ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാല്‍ ആക്രമിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥനായിരുന്ന സ്‌ക്രിപാല്‍ എംഐ6 നു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്.

സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണ വിതരണ ശൃഖലയെ കണക്ട് ചെയ്യുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ജെറമി സ്‌ട്രോബ് പറയുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വകവരുത്തുന്നതിനായി റോബോട്ടുകളെ റഷ്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഡെയിലി സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ സ്‌ട്രോബ് പറയുന്നു. നമുക്ക് തിരിച്ചറിയാനാകാത്ത മാര്‍ഗങ്ങളിലൂടെയായിരിക്കും ആക്രമണങ്ങള്‍ ഉണ്ടാകുക. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയോ ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ നല്‍കിയോ ആക്രമണങ്ങള്‍ ഉണ്ടായേക്കാം.

അച്ചാര്‍ അലര്‍ജിയുള്ള ഒരാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അച്ചാര്‍ കലര്‍ത്തി നല്‍കുക തുടങ്ങിയ സൂക്ഷ്മ തലത്തിലുള്ളആക്രമണങ്ങളായിരിക്കും ഉണ്ടാകാനിടയുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ശരീരത്തിന് അലര്‍ജിയോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ടേക്കാമെന്നും സ്‌ട്രോബ് പറയുന്നു. എഐ ആക്രമണങ്ങളെക്കുറിച്ച് റഷ്യ നിരന്തരം സംസാരിക്കാറുണ്ട്. പുടിന്‍ തന്നെ നേരിട്ട് ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നതായും സ്‌ട്രോബ് കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹ്ഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചില എംപിമാര്‍ രംഗത്ത് വന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സാലിസ്‌ബെറി ആക്രമണത്തിനെ അപലപിച്ചു. റഷ്യയുടെ നിലപാടിന് ലോക രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved