Latest News

മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ബ്രൗസറായ എഡ്ജ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇമെയില്‍ ലിങ്കുകള്‍ തുറക്കണമെങ്കില്‍ എഡ്ജ് ബ്രൗസര്‍ ഡിഫോള്‍ട്ടാക്കി മാറ്റണമെന്നതാണ് വിന്‍ഡോസ് ഉപയോക്താക്കള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം. വിന്‍ഡോസ് 10 ഉപയോക്താക്കളിലാണ് മൈക്രോസോഫ്റ്റ് ഇത് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നു. വിന്‍ഡോസ് മെയില്‍ ആപ്പില്‍ നിന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് എഡ്ജില്‍ മാത്രമേ അവ ഓപ്പണാകുകയുള്ളു. വിന്‍ഡോസ് 10 ഡിവൈസുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.

ക്രോം പോലെയുള്ള മുന്‍നിര ബ്രൗസറുകള്‍ ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ താല്‍പര്യത്തെയാണ് ഈ അടിച്ചേല്‍പ്പിക്കലിലൂടെ മൈക്രോസോഫ്റ്റ് ഇല്ലാതാക്കുന്നത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ഏതായാലും മെയില്‍ ലിങ്കുകള്‍ എഡ്ജില്‍ മാത്രമേ തുറക്കൂ. ജിമെയില്‍ ഉള്‍പ്പെടെയുള്ള ഇമെയില്‍ പ്രൊവൈഡര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിന്‍ഡോസ് 10ല്‍ വിന്‍ഡോസ് മെയിലാണ് ഡിഫോള്‍ട്ട് ഇമെയില്‍ ക്ലയന്റ്. ഇത് പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയാണ്. ഉപയോക്താവിന്റെ സുരക്ഷ, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുത്താണ് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2015 ജൂലൈയില്‍ വിന്‍ഡോസ് 10നൊപ്പമാണ് ജനപ്രീതി നശിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്‍വലിച്ചുകൊണ്ട് എഡ്ജ് ബ്രൗസറും കമ്പനി അവതരിപ്പിച്ചത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ക്രോം ആക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എഡ്ജ് ഉപയോഗിച്ചു നോക്കാനായിരുന്നു ആദ്യം ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ മറ്റ് ബ്രൗസറുകളില്‍ ഡിഫോള്‍ട്ട് ആക്കിക്കൊണ്ട് ലിങ്കുകള്‍ തുറക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എഡ്ജ് ഉപയോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്ഥിരം ഉപയോക്താക്കളും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരും ഇക്കാര്യത്തില്‍ അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.

കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറ‍ഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.

ആദ്യ കാലങ്ങളിൽ വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ തെസ്‌നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്‌സ് ട്രൂപ്പുകളില്‍ തെസ്‌നി നിറസാന്നിധ്യമായിരുന്നു. പിന്നീട് ടെലിവിഷന്‍ ഷോകളിലും സിനിമയിലും താരം തിളങ്ങി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായും തെസ്‌നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ചാനല്‍ ഷോയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് തെസ്‌നി ഇപ്പോള്‍. തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു തെസ്‌നി പറയുന്നു.

ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറയുന്നു. ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കു അവസാനമായിരുന്നു നമ്മുടെ സ്ഥാനം. എതാണ് ചാനല്‍ എന്നോ പരിപാടിയെന്നോ തെസ്‌നി പുറത്തുപറഞ്ഞില്ല. പ്രേക്ഷകരോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.

എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ലെന്ന് തെസ്നി പറയുന്നു. പത്ത് വര്‍ഷത്തോളം പരിപാടിയുടെ ഭാഗമായി നിന്ന വ്യക്തിയെന്ന നിലയില്‍ ആ പരിപാടിയോട് ബഹുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതും. എന്നാല്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തെസ്‌നി ഖാന്‍ പറയുന്നു.

പുത്തന്‍ വേലിയില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെയോടെ അന്യസംസ്ഥാന തൊഴിലാളി മുന്ന മുറിയിലെത്തിയത് ഒന്നും സംഭവിക്കാത്ത രീതിയില്‍. താമസ സ്ഥലത്ത് മടങ്ങിയെത്തിയ മുന്നയില്‍ ഒരു തരത്തിലുമുള്ള അസ്വാഭാവികതയും തോന്നിയില്ലെന്നാണ് പോലീസിനോട് സുഹൃത്തുക്കള്‍ പറഞ്ഞത്. അതേസമയം മോളി കൊല്ലപ്പെട്ട ദിവസം മുന്ന അമിതമായി മദ്യപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. പതിമൂന്ന് വര്‍ഷം മുൻപ് കേരളത്തില്‍ എത്തിയ മുന്ന രണ്ടു വര്‍ഷം  മുൻപാണ് മോളിയുടെ വീടിന് സമീപം താമസം തുടങ്ങിയത്. തലയിലും കഴുത്തിലും മുറിവേറ്റ് വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ മുറിവുകള്‍ കണ്ടത് മുതല്‍ പോലീസ് സംശയിച്ചത് പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികളെ ആയിരുന്നു.

പോലീസ് നായയുടേയും വിരലടയാള വിദഗ്ദ്ധരുടേയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ സംശയം ബലപ്പെടുകയും ചെയ്തു. അര്‍ദ്ധരാത്രിയില്‍ മുന്ന മോളിയെ കൊലപ്പെടുത്തുമ്പോൾ മനോദൗര്‍ബല്യമുള്ള മകന്‍ വീട്ടില്‍ ഉണ്ടായിരുന്നു. എങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. രാത്രി ഒരു മണിയോടെയാണ് മദ്യലഹരിയില്‍ മുന്ന മോളിയുടെ വീടിന്റെ വാതിലില്‍ മുട്ടിയത്. വാതില്‍ തുറന്ന ഉടന്‍ കയ്യിലിരുന്ന കല്ലുകൊണ്ട് മോളിയുടെ തലയില്‍ ഇടിച്ചു. തലപൊട്ടി മറിഞ്ഞു വീണ മോളിയെ വലിച്ചു കൊണ്ടു മുറിയില്‍ കൊണ്ടു ചെന്ന് ബലാത്സംഗം നടത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഇവര്‍ ശക്തമായി എതിര്‍ത്തതിനാല്‍ അതിന് കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു കൊല്ലാന്‍ തീരുമാനം എടുത്തത്. കഴുത്തു ഞെരിച്ചും മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുന്ന ഒന്നും സംഭവിക്കാത്ത പോലെ താമസ സ്ഥലത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു.

രാവിലെ മകന്‍ വന്നു നോക്കുമ്പോഴാണ് മാതാവ് മരണമടഞ്ഞ നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. തലയിലെയും കഴുത്തിലെയും മുറിവുകളില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇയാളാണ് നാട്ടുകാരോട് വിവരം പറഞ്ഞതും. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. മോഷണശ്രമമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ആദ്യം വിലയിരുത്തിയതെങ്കിലും ബലാത്സംഗത്തിനിടയില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറയുകയായിരുന്നു. അസം സ്വദേശിയായ മുന്നയുടെ യഥാര്‍ത്ഥ പേര് പരിമള്‍ സാഖു എന്നാണ്.

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.

ധാക്ക: പ്രണയം നിരസിച്ച യുവാവിന് നേരെ 16കാരിയുടെ ആസിഡ് ആക്രമണം. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. തന്റെ പ്രണായാഭ്യര്‍ഥന പാടെ നിരസിച്ച യുവാവിനെ തെരുവില്‍ പിടിച്ചു നിര്‍ത്തി പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ധാക്ക സ്വദേശി മഹ്മൂദുല്‍ ഹസന്‍ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആസിഡ് എത്തിച്ച് നല്‍കിയത് അമ്മയാണെന്ന് പോലീസ് വ്യക്തമാക്കി. മഹ്മൂദുല്‍ സന്‍ മറൂഫിന്റെ മുഖം മുഴുവന്‍ പൊള്ളി വികൃതമായിട്ടുണ്ട്. പൊള്ളല്‍ പൂര്‍ണമായും മാറിയാലും മുഖത്തുള്ള പാടുകള്‍ മാറാന്‍ സാധ്യതയില്ലെന്ന് മഹ്മൂദുലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി ഇയാളെ പിടിച്ചു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ട് മഹ്മൂദുലിന് പെണ്‍കുട്ടിയെ തടയാന്‍ കഴിഞ്ഞില്ല. മഹ്മൂദുലിനെ ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്‍കുട്ടി നിരന്തരം ശല്ല്യപ്പെടുത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. തന്റെ ആവശ്യം നിരന്തരമായി നിഷേധിക്കപ്പെട്ടതാണ് 16കാരിയെ പ്രകോപിപ്പിച്ചത്.

തിരുനെവല്‍വേലി: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. തിരുനെല്‍വേലിയില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പിയുടെ യാത്ര. ഇന്ന് രഥയാത്ര തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില രഥയാത്ര തകര്‍ക്കുമെന്നാരോപിച്ച് ഡി.എം.കെ ആക്ടിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും നാല് സ്വതന്ത്ര അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് റോഡില്‍ സമരം നടത്തിയ സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിടുതലൈ ചിരുത്തൈഗള്‍ കക്ഷിയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

സാമൂഹിക സൗഹാര്‍ദ്ദത്തിനുള്ള ശബ്ദങ്ങളെയാണ് 144 കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമര്‍ത്തുന്നതെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട് സര്‍ക്കാര്‍ മറ്റാര്‍ക്കോ വേണ്ടി തുള്ളുകയാണ്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഈ മാസം മാര്‍ച്ച് 17നാണ് വീട്ടമ്മയായ സ്ത്രീയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച വീട്ടമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഫോണ്‍ കളഞ്ഞു കിട്ടുകയും പിന്നീടത് തിരികെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കുന്നതിന്റെ മുന്‍പ് അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി തന്റെ ഫോണിലേക്ക് മാറ്റിയിരുന്നു.

പിന്നീട് വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിനും നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ധാക്ക: ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് കാരണമായതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹുസൈന്‍. ബംഗ്ലാ കടുവകള്‍ ജയം ഉറപ്പിച്ച മത്സരത്തില്‍ റൂബെല്‍ എറിഞ്ഞ 19ാമത്തെ ഓവറാണ് ഇന്ത്യക്ക് അനുകൂലമായത്. അവസാന രണ്ട് ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

‘മത്സരത്തിന് ശേഷം ഞാന്‍ വളരെ നിരാശനാണ്. ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരാജയപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ദയവായി എന്നോട് എല്ലാവരും ക്ഷമിക്കണം റൂബല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മത്സര ശേഷം ഗ്രൗണ്ടില്‍ നിരാശനായി മുട്ടു കുത്തിയിരുന്ന റൂബലിനെ സഹകളിക്കാര്‍ ആശ്വസിപ്പിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

ശ്രീലങ്കയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി ഫൈനലിലെത്തിയ ബംഗ്ലാദേശ് മികച്ച പ്രകടം കാഴ്ച്ചവെച്ചങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും പ്രകടനം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് ഓവറില്‍ എട്ടു പന്തുകള്‍ മാത്രം നേരിട്ട ദിനേശ് കാര്‍ത്തിക്ക് 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. റൂബല്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് വയങ്ങിയിരുന്നു.

ഷിമൊഗ്ഗ: നിധി കണ്ടെത്താനായി കര്‍ണാടകയിലെ ഷിമൊഗയില്‍ നരബലി. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിനടുത്ത് നിധി നിക്ഷേപമുണ്ടെന്നും നിധി ലഭിക്കാന്‍ നരബലി നടത്തണമെന്നും പറഞ്ഞ പൂജാരിയുടെ വാക്കുകള്‍ വിശ്വസിച്ച മൂന്ന് പേരാണ് നരബലിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രദേശവാസിയായ കര്‍ഷകന്‍ ശേഷനായികിനെ(65)യാണ് ഇവര്‍ ബലി നല്‍കിയത്.

സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ ശിക്കാരിപുര റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ ശേഖരപ്പ. നിധി കണ്ടെത്താന്‍ ബലി അത്യാവിശ്യമാണെന്ന് ശേഖരപ്പയുടെ വാക്കുകള്‍ വിശ്വസിച്ച രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവര്‍ സമീപത്ത് പശുവിന് പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ തലയറുത്ത് കൊലപ്പെടുത്തി.

ഈ മാസം ഏഴിനാണ് ക്രൂരകൃത്യം നടന്നത്. ശേഷപ്പയുടെ മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഘോഷ് പീറിനെ കാണാനില്ലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കുറ്റകൃത്യം നടത്തിയ സംഘത്തെക്കുറിച്ച് വിവരം ലഭിക്കരുന്നത്.

RECENT POSTS
Copyright © . All rights reserved