Latest News

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സൂചന നല്‍കി ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക്. ഒടുവില്‍ ഉപതെരെഞ്ഞടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി വന്‍ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. പരാജയം ബിജെപി പാളയത്തില്‍ കനത്ത ആശങ്കയുണ്ടാക്കുന്നതായിട്ടാണ് സൂചന. ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക് പുറത്തു വന്നപ്പോള്‍ ഒരു ബൂത്തില്‍ ബിജെപി നേടിയത് പൂജ്യം വോട്ട്. മറ്റൊരു ബൂത്തില്‍ ഒന്നും വേറൊരിടത്ത് നേടിയത് രണ്ട് വോട്ട്.

രാജസ്ഥാനിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ അജ്മീറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനില്‍ രണ്ട് ലോകസഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനപ്രതിനിധികള്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. സഹതാപ തരംഗം സൃഷ്ടിച്ച് തെരെഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്നിടത്തും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു.

നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപി സംപൂജ്യരായി. 2014 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് നേടിയത് 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്.

തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് വനിതീ ലീഗ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് കെ.എം. ഇബ്രാഹിമിനെതിരെയാണ് പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ ഇബ്രാഹിമിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.

അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പിന്നീട് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചു വരികയാണെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

അതില്‍ വഴങ്ങാതിരുന്ന തന്നെ തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നാണ് പരാതി. ഡിസംബര്‍ 7ന് വീട്ടിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഐജിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.

വിഷരഹിതമായ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് മലയാളികള്‍ ശീലമാക്കണമെന്ന് നിരന്തരം ഉപദേശിക്കുന്ന വ്യക്തിയാണ് നടന്‍ ശ്രീനിവാസന്‍. എന്നാല്‍ ഷുഗര്‍ ലെവലില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് ആശുപത്രിയിലായ ശ്രീനിവാസനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം ജൈവവസ്തുക്കളെയും ആയുര്‍വേദത്തെയും പുകഴ്ത്തി പറയുന്ന വ്യക്തി സ്വകാര്യ ആശുപത്രിയില്‍ അലോപ്പതി ചികിത്സ സ്വീകരിച്ചതെന്തിനെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. മാനസികരോഗമായതിനാലാണ് അദ്ദേഹമിത് പറയുന്നതെന്നുപോലും ആളുകള്‍ പറഞ്ഞ് പരത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ വീണ്ടും പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശ്രീനിവാസന്റെ വാക്കുകളിലേയ്ക്ക്…

പണ്ടത്തെ കാലമല്ല. ആളുകള്‍ പണമുണ്ടാക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിഷം ചേര്‍ക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തന്നെ പേടിയായി. കുറച്ചു നാളായി നെല്‍ കൃഷി ചെയ്യുന്നുണ്ട്. എനിക്ക് പാടമൊന്നുമില്ല. മറ്റുള്ളവര്‍ കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങള്‍ എടുത്ത് കൃഷി ചെയ്യുകയാണ്. തവിടില്ലാത്ത അരി കഴിക്കാന്‍ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണ്.

ബ്രോയിലര്‍ കോഴി 25 മുതല്‍ 30 ദിവസം കൊണ്ടാണ് മൂന്നു കിലോ തൂക്കത്തിലേക്ക് വളരുന്നത്. സാധാരണഗതിയില്‍ അഞ്ചാറ് മാസം എടുക്കും കോഴി പൂര്‍ണ വളര്‍ച്ച എത്താന്‍. മന്ത് രോഗത്തിനുള്ള മരുന്ന് കോഴിക്കുഞ്ഞിന്റെ കണ്ണില്‍ ഒഴിക്കും. അതോടെ കോഴിയുടെ ഹൃദയം തകരാറിലാകും. പിന്നെ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമെ ഹോര്‍മോണുകള്‍ കുത്തിവെയ്ക്കും. ആന്റിബയോട്ടിക്ക്‌സ് കൊടുക്കും. നമ്മള്‍ നല്ല ഷര്‍ട്ടും ചെരുപ്പുമൊക്കെ വാങ്ങും, പക്ഷെ, ആരോഗ്യവും ശരീരവും ഇല്ലെങ്കില്‍ ഇതൊന്നും ഉണ്ടായിട്ട് കാര്യമില്ലല്ലോ.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും എണ്ണ മാറ്റുന്നത് ഒരാഴ്ച്ച കഴിഞ്ഞിട്ടാണെന്ന് ഒരു ഷെഫ് എന്നോട് പറഞ്ഞു. ഒരുവട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോള്‍ തന്നെ അത് വിഷമായി മാറും. ഏഴു ദിവസമൊക്കെ കഴിയുമ്പോള്‍ സോപ്പ് ഉണ്ടാക്കുന്ന ആളുകള്‍ ഈ എണ്ണ ശേഖരിക്കാന്‍ വരും. അല്ലെങ്കില്‍ അത് തന്നെ വീണ്ടും ഉപയോഗിക്കും. മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്. എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്. ഞാന്‍ 13 വര്‍ഷം മുന്‍പ് എറണാകുളത്ത് സ്ഥലം വാങ്ങിയത് തന്നെ കൃഷി ചെയ്യാനാണ്. പിന്നെ അവിടെ വീട് വെയ്ക്കുകയാണ് ചെയ്തത്.

കോഴിക്കോട്: മൗലികവാദത്തേക്കാള്‍ താന്‍ ഭയക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഫാസിസം നടപ്പിലാക്കുന്നത് ഭീഷണിയിലൂടെയാണെന്നും വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അവര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യം നേരത്തെ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് നാം വേഗത്തില്‍ രക്ഷപ്പെടേണ്ടതുമുണ്ട്.

സമകാലിക അവസ്ഥയെ പ്രതിരോധിക്കാന്‍ നാം കുറേക്കൂടി ധൈര്യവാന്മാരാവേണ്ടതുണ്ട്.’ അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ പണവും വെള്ളവും അറിവുമെല്ലാം ചിലരുടെ കുത്തകയായി മാറിയിരിക്കുകയാണ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും വന്‍കിടക്കാര്‍ക്ക് തുണയായപ്പോള്‍ ചെറുകിട സംരംഭങ്ങള്‍ ഇല്ലാതാവുകയാണ്. വന്‍കിട ബിസിനസുകാരാണ് ഇന്ന് ഭരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയുമെല്ലാം അവര്‍ സ്വന്തമാക്കിയിരിക്കുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനെത്തിയതായിരുന്നു അവര്‍. സാഹിത്യോത്സവങ്ങളധികവും കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാഹചര്യമായതിനാലാണ് താന്‍ ഇത്തരം പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും.

ടെസ്‌കോ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.50 പൗണ്ട് മുതല്‍ 11 പൗണ്ട് വരെയാണ് ശമ്പളം. എന്നാല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 8 പൗണ്ട് മാത്രമാണ്. ബ്രിട്ടനിലെ തന്നെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ കഴിഞ്ഞ ആറ് വര്‍ഷത്തെ ശമ്പള കുടിശ്ശികയായി 20,000 പൗണ്ട് വീതം ഓരോ ജീവനക്കാരിക്കും നല്‍കേണ്ടി വരുമെന്നാണ് വിവരം. ആസ്ഡ, സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏതാണ്ട് 20,000ത്തോളം ജീവനക്കാര്‍ ആസ്ഡയില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആസ്ഡയിലെ വെയര്‍ ഹൗസ് ജീവനക്കാരുടെയും ഷോപ്പ് വര്‍ക്കേഴ്‌സിന്റെയും ശമ്പളത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏതാണ്ട് 1,000 ത്തോളം ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമാ രം​ഗത്ത് പ്രവേശിച്ച നടി സായ് പല്ലവിയുടെ പ്രതിഫലം തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളെക്കാൾ കൂടുതൽ. പ്രേമത്തിന് ശേഷം കൂടുതൽ സിനിമകൾ ചെയ്യേണ്ട തീരുമാനിച്ച സായി പല്ലവി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം വളരെക്കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച സായ് പല്ലവിയുടെ ആദ്യകാല പ്രതിഫലം അമ്പത് ലക്ഷം രൂപയായിരുന്നു.

എന്നാല്‍ നടി വീണ്ടും പ്രതിഫലം വർദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങൾ ഉയരുമ്പോഴാണ് സായിയുടെ പുതിയ നീക്കം. നിലവിൽ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്. ശർവാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നയൻതാര, തമന്ന, സമാന്ത, കാജല്‍ അഗർവാൾ എന്നിവരുടെ താരപദവിയിലേക്ക് സായി പല്ലവിയും എത്തി.

സിനിമാരംഗത്തെത്തി രണ്ടുവർഷം കൊണ്ടാണ് സായി പല്ലവി മുൻനിരയിലെത്തുന്നത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന കരുവാണ് സായിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സൂര്യ–സെൽവരാഘവൻ പ്രോജക്ട്, മാരി 2 എന്നിവയാണ് സായിയുടെ പുതിയ ചിത്രങ്ങൾ.

കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയമലംഘനത്തിന് ചുമത്തിയിരിക്കുന്നത് ഒന്നര ലക്ഷം രൂപയിലേറെ വരുന്ന തുകയുടെ പിഴ. രണ്ട് വാഹനങ്ങള്‍ക്കാണ് ഇത്രയും തുക പിഴയിട്ടിരിക്കുന്നത്. കെഎല്‍ 1 ബി ക്യു 8035 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം 59 തവണ നിയമലംഘനം നടത്തിയതായാണ് ഗതാഗത വകുപ്പിന്റെ കണക്ക്. കെ എല്‍ 1 ബി ക്യു 7563 എന്ന നമ്പറിലുള്ള വാഹനം 38 തവണ നിയമലംഘനം നടത്തിയിട്ടുണ്ട്.

ആദ്യ വാഹനത്തിന് 86,200 രൂപയും രണ്ടാമത്തേതിന് 56,200 രൂപയുമാണ് പിഴയായി അടക്കേണ്ടത്. അമിത വേഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. മോട്ടോര്‍വാഹന ചട്ടത്തിലെ 183-ാം വകുപ്പ് അനുസരിച്ച് ആദ്യത്തെ നിയമലംഘനത്തിന് ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറില്‍ നിന്ന് 1000 രൂപയും ഉടമയില്‍ നിന്ന് 500 രൂപയുമാണ് ഈടാക്കുന്നത്.

ഇപ്രകാരം രണ്ടു വാഹനങ്ങള്‍ നടത്തിയ നിയമലംഘനങ്ങളില്‍ നിന്നായി 1,42,400 രൂപയാണ് മൊത്തം പിഴത്തുക. പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം പെന്‍ഷന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ഇവരുടെ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.

അതേസമയം ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുത്തിരിന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ഏതാണ്ട് 284 കോടി രൂപയോളം സഹകരണ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനായി അനുവദിക്കും. ഏതാണ്ട് 15 ഓളം പേരാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തതെന്നാണ് കെസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക്.

കൊല്ലം കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. സോഷ്യല്‍ മീഡിയകളില്‍ തെറിവിളികളുമായാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സംഘ് പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിതരാക്കുന്ന തരത്തില്‍ ഒന്നും തന്നെ കുരീപ്പുഴ പറയുന്നില്ല.

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലെയെന്ന് തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ കുരിപ്പുഴ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോയുടെ താഴെ രൂക്ഷമായി തെറിവിളിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്യുന്നത്.

വിഡിയോയിലെ പ്രസംഗത്തില്‍ കുരിപ്പുഴ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ;

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യസങ്കല്‍പ്പമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കില്‍ നല്ലതാണ്. മാപ്പിളരാമായണത്തില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുന്ന കഥ പറയുന്നുണ്ട്. രാവണന്‍ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാന്‍ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്‍പ്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സര്‍പ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്‍പ്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved