കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചെങ്കുത്തായ കൊക്കയിലേക്ക് വീണയാള്‍ മരിച്ചു. കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ് (41) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം. വാഴവരയില്‍ ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
വള്ളക്കടവ് സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനായിരുന്നു ജിജി. കൃഷിയിടത്തിലേക്ക് തീ പടരാതിരിക്കാന്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് അപകടം.
നാട്ടുകാര്‍ കൊക്കയില്‍ നിന്ന് ജിജിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന ദിവസമായ ഇന്ന് രാവിലെ നയരേഖയിൻമേലുള്ള ചർച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരും.
കാസർകോട്, വയനാട് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.
ഡിവൈഎഫ്‌ഐ നേതൃനിരയില്‍ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവർ കമ്മിറ്റിയിലെത്താനാണ് സാധ്യത.
വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം. പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സംസാരിക്കും. വൻതോതില്‍ സ്വകാര്യ നിക്ഷേപത്തിനും പൊതുമേഖലയിലെ പിപിപി പങ്കാളിത്തത്തിനും അടക്കം വാതില്‍ തുറന്നിടാനുള്ള തീരുമാനത്തോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.
യുകെ : മെയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്‍ണൻ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ഡെർബിഷയർ കൗണ്ടി കൗൺസിൽ, സ്പൈർ വാർഡിൽ ജനവിധി തേടുന്നു. നിലവിൽ ലേബർ പാർട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ വോട്ടുകൾ നിർണ്ണായകമാണ്.
യുകെയിലെ എൻഎച്ച്എസിലെ നേഴ്സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണൻ,കുടിയേറ്റക്കാർക്ക് ഇടയിൽ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.
“ഒരു നേഴ്സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകർഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടൽ നടത്താൻ കഴിയും. അതിനേക്കാൾ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങൾ വരുത്താനും ആഗ്രഹിക്കുന്നു. ഇതിൽ മലയാളികളായ വോട്ടർമാരുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു” എന്ന് സ്വരൂപ് കൃഷ്ണൻ അറിയിച്ചു.
പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ പ്രദേശത്തെ മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ ലേബർ പാർട്ടിയുടെ കൈയ്യിലാണ് മണ്ഡലം അത് തിരിച്ചു പിടിക്കാൻ വേണ്ടിയിട്ടുള്ള ഒരു ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഏറെ മലയാളികൾ വസിക്കുന്ന സ്പൈർ പ്രദേശത്ത് മലയാളികളുടെ വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് കൺസർവേറ്റിവ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വരൂപ് കൃഷ്ണൻെറ സ്ഥാനാർത്ഥിത്വം ലേബർപാർട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടി കരുതുന്നത് പോലെ മലയാളികളുടെ വോട്ട് പൂർണ്ണമായും സ്വരൂപിന് നേടാൻ കഴിഞ്ഞാൽ കൗൺസലേറ്റിൽ ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്.
2021ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്‌ണൻ തിരുവനന്തപുരം സ്വദേശിയാണ്.
കഴിഞ്ഞ രണ്ടു വർഷമായാണ് കൺസർവേറ്റീവ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്, കഴിഞ്ഞ ഇലക്ഷന് പാർലമെന്റ് ഇലക്ഷനിലെ കൺസർവേറ്റീവ് പാർട്ടി കാൻഡിഡേറ്റ് ബെൻ ഫ്ലൂക്കിൻെറ തിരിഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.
വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് ഊമക്കത്ത്. ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
സ്കൂള്‍ അധികൃതർ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളില്‍നിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.
കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഉള്ളടക്കത്തിലെ പരാമർശങ്ങള്‍ പരിശോധിക്കുമ്ബോള്‍ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്.
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നല്‍കിയെന്ന് തെളിയുന്നവരെ കൂടി കേസില്‍ പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്തതിനാല്‍ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.
പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്‍പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് പറഞ്ഞു.
കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എം.ഡി.എം.എ. സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി, ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തിരുവല്ലയിലെ സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.ഡി.എം.എയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മുഹമ്മദ് ഷമീര്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തല്‍. പണയം വയ്ക്കാൻ നല്‍കിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു.
അഫാന് മാല നല്‍കിയ വിവരം ഫർസാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ നല്‍കാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. താൻ മരിച്ചാല്‍ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നല്‍കിയ മൊഴി.
റീനാ വർഗ്ഗീസ്
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.
ഒരു വിദേശ നെഴ്‌സ് എന്ന നിലയിൽ ഈ ദിനം എനിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ ആഘോഷം എന്ന നിലയിലുപരി യുകെയിലെ ആരോഗ്യ പരിപാലന വിദഗ്ധർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും വിജയങ്ങളുടെയും അംഗീകാരം കൂടിയാണിത്.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനുള്ള സമയമാണിത്. IWD എന്നത് ചരിത്രത്തിലെ വളരെ ആവേശകരമായ ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. അവിടെ ലോകം ഇപ്പോൾ വൈവിധ്യവും സമത്വവും ഉൾപ്പെടുത്തലും “പ്രതീക്ഷിക്കുന്നു”. ലോകം അതിൻ്റെ അഭാവം ശ്രദ്ധിക്കുകയും അതിൻ്റെ സാന്നിധ്യം ആഘോഷിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ സമത്വത്തിലേക്കുള്ള പാത ദീർഘവും വെല്ലുവിളി നിറഞ്ഞതുമാണ്. ഈ ലോകത്തിന് ഇപ്പോൾ ആവശ്യം വൈവിധ്യമാർന്ന സമത്വമുള്ള, എല്ലാവരേയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു ജനവിഭാഗത്തെയാണ്. 2025 ൽ IWD യുടെ ക്യാമ്പൈയിൻ്റെ ലക്ഷ്യവും അതു തന്നെയാണ്. മുൻ വർഷങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തി പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. IWD യുടെ ഈ ആക്ഷൻ എയിഡിലേയ്ക്ക് നമ്മുടെ പ്രവർത്തികളെ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്.
എൻ്റെ മാതൃരാജ്യവും കുടുംബവും നെഴ്സിംഗ് ട്യൂട്ടർ എന്ന ജോലിയും കംഫർട്ട് സോണും ഉപേക്ഷിച്ച് യുകെയിൽ നെഴ്‌സിംഗ് കരിയർ തുടരുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. യുകെയിൽ രജിസ്റ്റർ ചെയ്ത നെഴ്‌സായി ജോലി ചെയ്യാൻ എനിക്ക് വീണ്ടും നിരവധി പരീക്ഷകളിലൂടെ കടന്നുപോകേണ്ടിവന്നു. ഒരു സ്ത്രീ എന്ന നിലയിലും ഒരു വിദേശ നെഴ്‌സ് എന്ന നിലയിലും ഞാൻ നിരവധി വെല്ലുവിളികൾ നേരിട്ടു. മറ്റൊരു രാജ്യത്ത് നെഴ്സിങ്ങിൻ്റെ ആവശ്യപ്പെടുന്ന സ്വഭാവം വളരെ വലുതായിരുന്നു. ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കുന്നത് മറ്റൊരു വലിയ തടസ്സമായി നിലകൊണ്ടു. ഒരു സ്ത്രീ എന്ന നിലയിൽ സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷകൾ- ഒരു വീട്, ബന്ധങ്ങൾ, തൊഴിൽപരമായ ചുമതലകൾ എന്നിവ കൈകാര്യം ചെയ്യാനുള്ള സമ്മർദ്ദം എന്നിൽ വർധിപ്പിച്ചു. എന്നിരുന്നാലും, സഹപ്രവർത്തകരുടെയും ഉപദേഷ്ടാവിൻ്റെയും കുടുംബത്തിൻ്റെയും പിന്തുണ എനിക്ക് സഹിഷ്ണുതയും സ്ഥിരോത്സാഹവും നൽകി. സ്വകാര്യ മേഖലയിലും NHS ൽ ജോലി ചെയ്യാനും എൻ്റെ വൈദഗ്ദ്യം വർധിപ്പിക്കാനുമുള്ള പദവി എനിക്കുണ്ട്. ഒരു അഡ്വാൻസ്ഡ് നെഴ്‌സ് പ്രാക്‌ടീഷണറായി ജോലി ചെയ്യുന്നതിനായി എൻ്റെ മാസ്റ്റേഴ്‌സ് വിദ്യാഭ്യാസം നേടുന്നതിന് എനിക്ക് NHS പിന്തുണയും ധനസഹായവും നൽകി. ഉത്തരവുകൾ പാലിക്കാതെ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ആഗ്രഹിച്ചു. രോഗിയുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള എൻ്റെ സ്വപ്നം എന്നെ പ്രചോദിപ്പിച്ചു. അതിനുശേഷം, സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി ഞാൻ പ്രോജക്റ്റുകളിൽ എന്നെത്തന്നെ ചേർത്തു.
എൻ്റെ മാനേജ്മെൻ്റ് കഴിവുകൾ പ്രായമായ രോഗികളുമായും അവരുടെ സാഹചര്യങ്ങളുമായും ഉള്ള എൻ്റെ ക്ലിനിക്കൽ വൈദഗ്ദ്ധ്യം, തത്സമയ തീരുമാനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അവരുടെ അഭിഭാഷകനാകാൻ കൂടുതൽ പ്രേരിപ്പിച്ചു, പ്രത്യേകിച്ച് കുടുംബങ്ങളോ പരിചരണം നൽകുന്നവരോ ഇല്ലാത്തവർക്ക്. ഇപ്പോൾ ഞാൻ ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പാലിയേറ്റീവ് മെഡിസിനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ്. നേരത്തെയുള്ള അംഗീകാരത്തിനും ക്ഷമാ കേന്ദ്രീകൃത തീരുമാനങ്ങൾ എടുക്കുന്നതിനുമായി അറിവും വൈദഗ്ധ്യവും നേടുക. ഞാൻ പുരോഗമിക്കുമ്പോൾ, ആരോഗ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എൻ്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഉപദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോഗ്യ പരിപാലനത്തിലെ എല്ലാ സ്ത്രീകൾക്കും- നിങ്ങൾ ഒരു നഴ്‌സോ ഡോക്ടറോ പരിചാരകനോ അഡ്മിനിസ്ട്രേറ്ററോ ആകട്ടെ- നിങ്ങളുടെ ശ്രമങ്ങൾ എണ്ണമറ്റ ജീവിതങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. IWD ആഘോഷിക്കുമ്പോൾ, തടസ്സങ്ങൾ ഭേദിക്കാനും പരസ്പരം പിന്തുണയ്ക്കാനും ആരോഗ്യപരിപാലനത്തിലെ ഓരോ സ്ത്രീയും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ലോകത്തിനായി പരിശ്രമിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം. ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളെ പിന്തുടരാൻ എൻ്റെ കഥ ചിലരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Reena Varghese
Advanced Nurse Practitioner
St John’s Hospital Livingston.
Scotland.
റീന മാത്യൂ
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഒരു അന്താരാഷ്ട്ര നേഴ്സാവാൻ സാധിച്ചതിൻ്റെ ചാരിദാർത്യത്തിലാണിതെഴുതുന്നത്. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രഭാതം. പതിനഞ്ച് മലയാളികളടങ്ങുന്ന ഒരു ടീമായിട്ടാണ് ഞങ്ങൾ യോർക്ഷയറിലെ കീത്തിലിയിൽ എത്തുന്നത്. ബെഹറിനിൽ ഒരു നേഴ്സായി ജോലി ചെയ്തിരുന്ന ഞാനും ആ ടീമിലുണ്ടായിരുന്നു. കീത്തിലിയിലെ ഏയർ ഡേൽ NHS ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. ആ ഹോസ്പ്പിറ്റലിലെ ആദ്യ മലയാളി നേഴ്സ്മാരിൽ ഒരാളായി ഞാനും യുകെ ജീവിതത്തിന് തുടക്കം കുറിച്ചു. ബാൻഡ് 3 ൽ തുടങ്ങിയ നേഴ്സിംഗ് ജീവിതം വെല്ലുവിളികളോടു കൂടിയാണ് ആരംഭിച്ചത്.
ഭാഷയായിരുന്നു എൻ്റെ പ്രധാന പ്രശ്നം.
തൃശ്ശൂർകാർ മലയാളം പറയുന്നതുപോലെയാണ് ഇംഗ്ലണ്ടിലെ യോർക്ഷയറുകാർ ഇംഗ്ലീഷ് പറയുന്നത്. മൊത്തത്തിലൊരു ബഹളമാണ്. ഒന്നും മനസ്സിലാകത്തില്ല. ഇംഗ്ലീഷ് നന്നായി പറയാനും എഴുതാനും വായിക്കാനുമറിയാവുന്ന എനിക്കിതെന്തുപറ്റി? ബെഹ്റിനിലെ ഹോസ്പ്പിറ്റലിൽ വർഷങ്ങൾ ജോലി ചെയ്തതുമാണ്. മൊത്തത്തിലൊരാത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ. പതിനാല് മലയാളികൾ കൂട്ടത്തിലൊണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങി. പക്ഷേ, യോർക്ഷയർ സ്ലാംഗ് ഒരു തലവേദനയായി തന്നെ തുടർന്നു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. യോർക്ഷനോട് പതിയെ ഞങ്ങളും ഇഴുകി ചേർന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ഹോസ്പ്പിലും രോഗികളും ജീവനക്കാരുമൊക്കെ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. നേഴ്സിംഗ് കരിയറിൽ ബാൻ്റുകളുടെ എണ്ണവും കൂടി തുടങ്ങി. ഇതിനിടയിൽ ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി. യുകെയിൽ ചീറിപ്പായുന്ന വാഹനവ്യൂഹത്തിൻ എൻ്റെ ചെറിയ കാറും എണ്ണപ്പെട്ടു.
ഏയർഡേൽ ഹോസ്പ്പിറ്റലും മാനേജ്മെൻ്റും സഹപ്രവർത്തകരും എന്നും ഒരു നല്ല സപ്പോർട്ടായി കൂടത്തിലുണ്ടായിരുന്നു. ഒരു സാധാരണ നേഴ്സായിരുന്ന എനിക്ക് ജോലിയിലിരുന്നു കൊണ്ട് തന്നെ ഉപരിപഠനത്തിത് അവസരം ലഭിച്ചു. ഈ കാലഘട്ടത്തിൽ തന്നെ പല മാനേജ്മെൻ്റ് കോഴ്സുകളും ലിഡർഷിപ്പ് കോഴ്സുകളും എനിക്ക് ചെയ്യാൻ സാധിച്ചു. ഏറ്റവുമൊടുവിൽ എവിടെ ഞാൻ പകച്ചു നിന്നോ, അവിടെ ഒരു നേഴ്സിംഗ് മാനേജരാകാൻ എനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ ഏയർഡേൽ NHS ട്രസ്റ്റിൻ്റെ ബെസ്റ്റ് ടീം ലീഡറായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഭിമാനമാണെനിക്കിപ്പോൾ.
ഇനിപ്പറയട്ടെ. എന്തുകൊണ്ട് ഞാനിത്രയുമെഴുതി എൻ്റെ അനുഭവം പങ്കുവെച്ചതെന്ന്. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ആദരിക്കപ്പെടേണ്ടവരാണ് നമ്മൾ സ്ത്രീകൾ. നമ്മൾ ആദരിക്കപ്പെടണമെങ്കിൽ നമ്മുടെ സ്വയം പരിശ്രമം ആവശ്യമാണ്. പരിശ്രമിച്ചാൽ ഗുണം ലഭിക്കുന്ന രാജ്യമാണ് യുകെയെന്ന് നമ്മൾ തിരിച്ചറിയണം. യുകെയിലെ NHS ട്രസ്റ്റിൻ്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന മലയാളികൾ അതിനുദാഹരണമാണ്.
യുകെയിലെത്തുന്ന പുതു തലമുറയിലെ മലയാളികളോട് എനിക്ക് പറയുവാനുള്ളത് ഇത്ര മാത്രം. പഠിക്കുവാനും പഠിച്ച് കഴിയുമ്പോഴുള്ള തൊഴിലവസരങ്ങളും ധാരാളം ഈ രാജ്യത്തുണ്ട്. രാജ്യം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നമ്മൾ തിരിച്ചറിയുക. മുന്നേറുക.
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ആശംസകൾ നേരുന്നു.
റീന മാത്യൂ
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ ഇലക്ടീവ് സർജ്ജറി വിഭാഗത്തിൻ്റെ വാർഡ് മാനേജറായി സേവനം അനുഷ്ഠിക്കുന്നു. ബെഹ്റിനിൽ അമേരിക്കൻ മിഷൻ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ കോഴിക്കോടുനിന്നുമുള്ള റീന മാത്യൂ കുടുംബ സമേതം യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു.
ഷിൻ്റാ ജോസഫ്
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ എനിക്കും ചില ആശയങ്ങൾ പങ്ക് വെയ്ക്കുവാനുണ്ട്. സ്തീകൾ അബലകളാണ് എന്ന് കേട്ടു വളർന്ന ഒരു സംസ്കാരത്തിൽ നിന്നാണ് ഒരോ മലയാളി സ്ത്രീകളും വളർന്നുവന്നത്. സ്വന്തം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ചവരാണ് പൂർവ്വീകരായ മലയാളി സ്ത്രീകൾ. അടുത്ത കാലത്താണ് ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയത്. സമ്പൂർണ്ണ സാക്ഷരതയാണ് ഇതിന് കാരണമായത് എന്നാണ് എൻ്റെ അഭിപ്രായം. വിദ്യാദ്യാസത്തിനായിട്ട് പെൺകുട്ടികളാദ്യം വീടിന് പുറത്തിറങ്ങാൻ തുടങ്ങി. പിന്നീടത് അടുത്ത പട്ടണങ്ങളിലേയ്ക്കും അയൽ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിച്ചു. വിദ്യാദ്യാസം പൂർത്തിയാക്കിയവർ ജോലി തേടി വിദേശത്തേയ്ക്കു പറന്നു. ഗർഫു രാജ്യങ്ങളായിരുന്നു മലയാളി വനിതകൾ തങ്ങളുടെ സാമ്രാജ്യമായി ആദ്യം വളർത്തിയത്. പക്ഷേ, രണ്ടായിരത്തിൻ്റെ ആദ്യ കാലത്തോടെ യുകെ, ക്യാനഡാ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും മലയാളി നേഴ്സുമാർ എത്തി തുടങ്ങി. ഒരു കാലത്ത് വീടിൻ്റെ പിന്നാംപുറങ്ങളിൽ ഒതുങ്ങിക്കൂടിയ മലയാളി വനിതകൾ വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ലോകം കീഴടിക്കിയത് എന്ന് അഭിമാനത്തോടേ പറയേണ്ടിവരും.
ഈയൊരു കാലഘട്ടത്തിൽ പ്രവാസ ജീവിതം തുടങ്ങിയ മലയാളി വനിതകളിൽ ഞാനും ഉൾപ്പെടും. രണ്ടായിരത്തിൻ്റെ ആദ്യനാളുകളിൽ ഞാനും യുകെയിലെത്തി. യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ ഏയർഡേൽ ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. മലയാളികളുടെ ആദ്യ കാല കുടിയേറ്റമായതുകൊണ്ട് തുടക്കത്തിൽ തന്നെ ജിവിതം വളരെ പ്രശ്നസങ്കീർണ്ണമായിരുന്നു. അറിയാമെങ്കിലും പറഞ്ഞ് ശീലിക്കാത്ത ഭാഷ, വ്യത്യസ്ഥമായ സംസ്കാരം, യാതൊരു പരിചയവുമില്ലാത്ത സ്ഥലം അങ്ങനെ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ എൻ്റെ മുമ്പിലുണ്ടായിരുന്നു. തിരിച്ചു പോയാലോ എന്ന ചിന്തയും എന്നെ അലട്ടിയിരുന്നു.
ഈ രാജ്യത്തിൻ്റെ സംവിധാനമനുസ്സരിച്ച് ഒരു സുരക്ഷിതത്വം എനിക്ക് നന്നായി അനുഭവപ്പെട്ടു. അതാണ് ഒരു തിരിച്ചു പോക്കിൽ നിന്നും എൻ്റെ മനസ്സിനെ പിന്നോട്ട് തിരിച്ചു വിട്ടത്. ഒരു നേഴ്സായ എൻ്റെ NHS ജീവിതം ധൈര്യത്തോടെ മുന്നേറാൻ എന്നെ സഹായിച്ചത് പുതിയ സംസ്കാരം മനസ്സാലാക്കി കഠിനാധ്വാനത്തോടും ഉറച്ച നിലപാടോടും കൂടി ഒരു ടീമിനോടൊപ്പം ചേർന്ന് നിന്ന് പുതിയ പ്രൊഫഷണൽ കഴിവുകൾ നേടിയെടുത്തതായിരുന്നു. മാനേജ്മെൻ്റിൻ്റെ പ്രോത്സാഹനവും സഹപ്രവർത്തകരുടെ സഹകരണ മനോഭാവവും കൊണ്ട് ഹോസ്പ്പിറ്റൽ എൻ്റെ ജീവിതത്തിലെ രണ്ടാമത്തെ വീടായി മാറി. ജോലിയോടൊപ്പം ഉന്നത പഠനത്തിനുള്ള അവസരം ഇതിനോടകം എനിക്ക് ലഭിച്ചു. അഡ്വാൻസ് നേഴ്സിംഗ് വിഭാഗത്തിൽ മാസ്റ്റേഴ് ഡിഗ്രി എടുക്കുവാൻ സാധിച്ചു. തുടർന്ന് പല ലിഡർഷിപ്പ് ജോലികളുടെയും ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ, ഹോസ്പ്പിറ്റലിൻ്റെ ഇൻ്റർനാഷണൽ റിക്രൂട്ട്മെൻ്റിൻ്റെ ഭാഗമായി ഇന്ത്യയിൽ പോയി പുതിയ നേഴ്സുമാരെ ഇൻ്റർവ്യൂ ചെയ്യാനും ആകർഷകമായ റിലൊക്കേഷൻ പാക്കേജും അതുപോലെ പാസ്ട്രൽ സപ്പോർട്ടും കൊടുക്കാൻ സാധിച്ചതും യുകെയിൽ നേഴ്സായി ജീവിതമാരംഭിച്ച എനിക്ക് അഭിമാനിക്കാൻ വകയേകുന്നു. ഒരു നേഴ്സ് മാനേജരായി സേവനം ചെയ്യുമ്പോൾ NHS ലെ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും രോഗികളുടെ പോസിറ്റീവായ അനുഭവങ്ങളും അവരുടെ ആശംസകളും പ്രോത്സാഹനങ്ങളും നന്ദി വാക്കുകളുമെല്ലാം കൂടുതൽ പ്രചോദനത്തോടു കൂടി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാനുള്ള താല്പര്യം കൂട്ടുന്നു. ഹോസ്പ്പിറ്റലിലെ ടീം ഓഫ് ദ ഈയർ ആവാൻ സാധിച്ചതും മറ്റൊരു നേട്ടമാണ്.
അന്താരാഷ്ട്ര വനിതാ ദിനമാഘോഷിക്കുന്ന ഈ അവസരത്തിൽ പുതു തലമുറയിലെ വനിതകളോട് പറയുവാനുളളത് എൻ്റെ പരിചയസമ്പത്താണ്. ഓരോരുത്തരും അവരുടെ റോളിൽ ലീഡേഴ്സാണ്. കഠിനമായ അധ്വാനത്തോടെ ടീമിനോടൊപ്പം ചേർന്ന് സത്യസന്ധതയോടെ പ്രവർത്തിക്കുക. ജോലിയും ജീവിതവും ബാലൻസിലായിക്കഴിയുമ്പോൾ താല്പര്യമുള്ള ഏരിയ മനസ്സിലാക്കി ജീവിതം പുഷ്ടിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആരായണം. ക്ലീനിക്കൽ സൂപ്പർ വിഷൻ ആൻ്റ് നെറ്റ് വർക്കിംഗ് സപ്പോർട്ട് നേടുക. തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. അവസരോചിതമായി പ്രവർത്തിക്കുക.
ജോലിയോടൊപ്പം ഉന്നത വിദ്യാദ്യാസവും ചെയ്യുക. ഈ രാജ്യവും ഇവിടുത്തെ സംവിധാനങ്ങളും അതിനെ സപ്പോർട്ട് ചെയ്യുന്നു. ഉയർച്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
അന്താരാഷ്ട്രാ വനിതാ ദിനാശംസകൾ നേരുന്നു.
ഷിൻ്റാ ജോസ്
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ വാർഡ് മാനേജരായി സേവനമനുഷ്ഠിക്കുന്നു. കേരളത്തിൽ മലയാറ്റൂരിനടുത്തുള്ള നീലേശ്വരമാണ് ജന്മദേശം. ഭർത്താവും രണ്ട് കുട്ടികളുമായി യോർക്ഷയറിലെ സ്റ്റീറ്റണിൽ താമസിക്കുന്നു.
ജെസ്സി സോജൻ
അന്താരാഷ്ട്ര വനിതാ ദിനം.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് മുതലാണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവും ഔദ്യോഗികവുമായ മേഘലയിൽ അവർ കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ആഘോഷ ദിനമാണ് ഇത്. സ്ത്രീസ്വാതന്ത്രം, സമത്വം എന്നിവ എൻ്റെ വീക്ഷണത്തിൽ വീട്ടിൽ നിന്നുള്ള അനുഭവത്തിൽ നിന്നാണ് തുടങ്ങേണ്ടത്. എൻ്റെ വീട്ടിലുണ്ടായ ഒരനുഭവം പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുകയാണ്. ഞങ്ങൾ അഞ്ച് പെൺകുട്ടികളാണ് എൻ്റെ കുടുംബത്തിൽ . എൻ്റെ ഏറ്റവും മൂത്ത ചേച്ചി പ്രീ ഡിഗി കഴിഞ്ഞപ്പോൾ ആഗ്രഹിച്ചത് ടീച്ചർ ആകണമെന്നാണ്. പക്ഷേ എൻ്റെ പിതാവിന് അതിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പകരം കല്യാണം കഴിപ്പിച്ച് വിടുക എന്നതായിരുന്നു പിതാവിൻ്റെ താല്പര്യം. കൃഷിക്കാരനായ ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ്റെ ചിന്തകളും കടമയുമാണെന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. പിതാവിനോട് സുഹൃത്തായ അയൽപക്കത്തെ ചേട്ടനും അതു തന്നെ പറഞ്ഞു. എന്ത് കാര്യം പെൺകുട്ടികളെ പഠിപ്പിച്ച് ജോലി കിട്ടിയിട്ട്? കല്യാണം കഴിപ്പിച്ച് വിട്. വെറുതേസമയം കളയണ്ട. ഉപദേശം പിതാവിനും ഇഷ്ടപ്പെട്ടു. എൻ്റെ പിതാവ് വളരെ ധാർഷ്ട്യ സ്വഭാവക്കാരനാണ്. എൻ്റെ അമ്മ തീരെ വിദ്യാദ്യാസം ഇല്ലാത്ത വ്യക്തിയാണെങ്കിലും തൻ്റെ ജീവിതാനുഭവത്തിൽ നിന്നും പ്രായോഗിക ജീവിതത്തിനാവശ്യമായ പല കാര്യങ്ങളും പഠിച്ചു. വിഷമങ്ങൾ, പ്രതിസന്ധികൾ, ബുദ്ധിമുട്ടുകൾ എല്ലാം അമ്മയെ മാനസീകമായി അലട്ടുന്നുണ്ടായിരുന്നു. അമ്മ എൻ്റെ ചേച്ചിയെ വളരെയധികം സപ്പോർട്ട് ചെയ്തു. ചേച്ചിക്ക് വേണ്ടി അപ്പനോട് വളരെ പോരാടി. മറ്റ് പലരേക്കൊണ്ടും അപ്പനോട് സംസാരിപ്പിച്ച് ചേച്ചിയെ പഠിക്കാൻ അനുവദിക്കുകയും ഒടുവിൽ ചേച്ചി ഒരു ഗവൺമെൻ്റ് സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപിക ആവുകയും ചെയ്തു. എൻ്റെ അമ്മ എന്ന വിപ്ലവകാരിയെ ഞാൻ ഓർക്കുകയും അമ്മയോടുള്ള അഭിമാനവും കടമയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആധുനിക കാലഘട്ടത്തിൽ ചില പുരുഷന്മാർ സ്ത്രീകളെ വിളക്കുകളായി വർണ്ണിക്കാറുണ്ട്. പക്ഷേ ഈ സ്ത്രീ വിളക്കുകൾ രാത്രി പുറത്തിറങ്ങിയിൽ സാഹചര്യം കിട്ടിയാൽ ആ വിളക്കുകളെ അണക്കാനും അവർ ശ്രമിക്കാറുണ്ട്. അതുകൊണ്ട് സമൂഹത്തിൽ സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനമായി പരിഭ്രമിക്കാതെ പുറത്തിങ്ങാനും അവളുടെ ഉന്നമനത്തിനും ദിനചര്യകൾക്കു വേണ്ട ആവശ്യങ്ങൾ നിറവേറ്റുവാനും സാധിക്കുന്നതാണ്. നമ്മുടെ മലയാളി സ്ത്രീകൾ മാനസികമായി പല കാര്യങ്ങളിലും ഇപ്പോഴും പിന്നോക്കമാണ്.
സുരക്ഷയില്ലായ്മയാണ് അതിന് പ്രധാന കാരണം. സുരക്ഷിതരല്ല എന്ന തോന്നൽ അവരുടെ ആത്മ വിശ്വാസത്തെ പാടെ തകർക്കുന്നു. ദൈനംദിന ജീവിതത്തിൽ ചുറ്റുപാടും നടക്കുന്ന അക്രമ സംഭവങ്ങൾ കാണുമ്പോൾ എന്തെങ്കിലും ചെയ്യണമെന്നുള്ള ആത്മവീര്യം നഷ്ടപ്പെടുകയാണ്. അധികാരികളുടെ വാചകങ്ങളിലേ സുരക്ഷയുള്ളൂ. പ്രവർത്തിയിൽ സുരക്ഷയുണ്ടോ?
തേനും പാലുമൊഴുകുന്ന ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ രാത്രികാലങ്ങളിൽ ഒരു സ്ത്രീക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതെന്തുകൊണ്ട് ? ഇന്ന്, ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഓസ്സ്ട്രേലിയയിലുമൊക്കെ ജീവിക്കുന്ന നമ്മൾ ചിന്തിക്കേണ്ട വിഷയമാണിത്. വീട്ടിൽ ഞങ്ങൾ അഞ്ച് സഹോദരിമാരായിരുന്നു. പിള്ളേര് സ്കൂളിൽ പോയാൽ തിരിച്ചു വരുന്നതുവരെ ആധിയാണ് (പേടിയാണ് എന്നർത്ഥം) എന്ന് എൻ്റെ അമ്മ പറയുന്നത് കുട്ടിക്കാലത്ത് ധാരാളം ഞാൻ കേട്ടിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രാജ്യത്തെ അമ്മമാർക്ക് ഇങ്ങനെയൊരു വേവലാതി ഉണ്ടോ? ഇല്ല! എന്തുകൊണ്ട്?
രാജ്യം ഒരുക്കുന്ന സുരക്ഷയാണ് അതിന് കാരണം എന്ന് ഒറ്റവാക്കിൽ പറയേണ്ടിവരും. എല്ലാ മേഖലയിലും അത് വ്യക്തമാണ്. ചുറ്റുപാടിൽ നമ്മൾ വെറുതേ ഒന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും.
സുരക്ഷിതയാണ് എന്ന ആത്മവിശ്വാസമാണ് എൻ്റെ വളർച്ചയ്ക്കാധാരം. 2002 ൽ യുകെ ജീവിതം ആരംഭിച്ച ഒരു വ്യക്തിയാണ് ഞാൻ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ നേഴ്സ് എന്നതിനപ്പുറം ഒന്നുമായിരുന്നില്ല. ഹോസ്പ്പിറ്റലിലെ പല ഡിപ്പാർട്ട്മെൻ്റിലും ബെഡ്സൈഡ് നേഴ്സിംഗ് ചെയ്തു. അതിലൂടെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും പല വിപരീത സാഹചര്യങ്ങൾ തരണം ചെയ്യാനും ജോലി സംബന്ധമായ നല്ല അനുഭവപരിചയങ്ങളും നേടിയെടുക്കുവാനും സാധിച്ചു.
യുകെയിൽ എത്തിയിട്ട് 23 വർഷം പൂർത്തിയായി. സീനിയർ ക്ലിനിക്കൽ അസ്സസറായി ഇപ്പോൾ സേവനമനുഷ്ഠിക്കുമ്പോൾ ഞാൻ ആയിരിക്കുന്ന രാജ്യത്തോടും സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തോടും നന്ദിയും കടപ്പാടും മാത്രമേയുള്ളൂ. കാലാകാലങ്ങളിൽ അവർ തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ടും കരുതലും സുരക്ഷയുമാണ് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും ഔദ്യോഗിക മേഖലയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാനായതും.
ഇത് എൻ്റെ മാത്രമനുഭവമല്ല. ഭാരതത്തിത് പുറത്ത് എല്ലാ രാജ്യങ്ങളിലും മലയാളി വനിതകൾ തിളങ്ങുന്നത് സർവ്വസാധാരണമായിരിക്കുന്നു. തിളങ്ങട്ടെ !!!
ഹൃദയം നിറഞ്ഞ അന്താരാഷ്ട്ര വനിത ദിനാശംസകൾ.
ജെസ്സി സോജൻ
സീനിയർ ക്ലിനിക്കൽ അസ്സസറായിട്ട് യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നു.
കുടുംബ സമേതം യോർക്ഷയറിലെ ഗ്ലസ്ബേണിൽ താമസിക്കുന്നു. സ്വദേശം കേരളത്തിൽ കുട്ടനാടാണ്.