ജര്‍മനിയില്‍ തുടര്‍ച്ചയായി നാലാം തവണയും ആഞ്ചല മെര്‍ക്കല്‍ അധികാരത്തിലെത്തി. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ടുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. പ്രധാന എതിരാളിയായ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയ്ക്ക് 20 ശതമാനം നേടാനെ സാധിച്ചുള്ളു.
ആറ് പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയും സഭയിലെത്തി. എഎഫ്ഡി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി പുത്തന്‍ നാസികളെന്നാണ് ജര്‍മ്മനിയില്‍ അറിയപ്പെടുന്നത്. ജര്‍മ്മനിയി്ല്‍ 13.5 ശതമാനം വോട്ട് നേടിയാണ് എഎഫ്ഡി സഭയിലെത്തുന്നത്.. ആര് അധികാരത്തിലെത്തിയാലും തങ്ങള്‍ വേട്ടയാടുമെന്ന പ്രഖ്യാപനവുമായി എഫ്ഡി രംഗത്തെത്തി കഴിഞ്ഞു. വരാനിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണെന്ന് എഎഫ്ഡി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രതികരിച്ചു. എഎഫ്ഡിയ്ക്ക് വോട്ട് നേടിയവരുടെ പ്രശ്നങ്ങള്‍ക്കും ചെവികൊടുക്കുമെന്നും അവര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലും കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയാകും കോടതി ആദ്യം പരിഗണിക്കുക.
കേസിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം കെെക്കൊള്ളുക.
പള്‍സറിന്റെ ജാമ്യ ഹര്‍ജിയ്ക്ക് ശേഷം കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മൂന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇതുവരെ കാവ്യാമാധവനെ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്നാണ് നാദിര്‍ഷയെ സംബന്ധിച്ച് പൊലീസിന്റെ പരാതി. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദമായ റിപ്പോര്‍ട്ടുകളും പൊലീസ് ഇന്ന് കോടതിയ്ക്ക് കൈമാറും.
ഭാര്യയുടെ അവിഹിതബന്ധം തിരിച്ചറിഞ്ഞ ഭർത്താവ് യുവതിയെയും 23 കാരനായ സുഹൃത്തിനെയും ആസിഡ് ആക്രമണത്തിന് ഇരയാക്കി. ഷാര്‍ജ യിലാണ് സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയായ ഭര്‍ത്താവിനെ ഷാർജ എയർപോർട്ടിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ പിടികൂടി.ഇയാൾ ശ്രീലങ്കൻ പൗരനാണ്.
ഭാര്യ തന്നെ ചതിച്ചതിനാലാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ പറ്റിക്കുകയായിരുന്നുവെന്ന് പ്രതി പറയുന്നു.
ഫെയ്സ്ബുക്കിൽ ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കണ്ടതോടെ ഇയാള്‍ ഷാർജയിലേക്ക് തിരിച്ചെത്തുകയായിരുന്നു . ഹോട്ടലിൽ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അക്രമം നടത്തുന്നത്. ഒരു അപ്പാർട്ട്മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയിൽ താൻ നേരിൽ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.
അതേസമയം, യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഇരുവരുടെയും മുഖത്തും ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് വിയോജിപ്പാണെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
മഞ്ജു നിലപാട് മയപ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാതെ മഞ്ജു സ്വന്തം വഴിയില്‍ സഞ്ചരിക്കുന്നത് തന്നില്‍ സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പോസ്റ്റില്‍ പോലും കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകള്‍ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Well said Manju…നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്…ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..
കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത മലയാളി ടെക്കിക്ക് കിട്ടിയത് എട്ടിന്റെ പണി. യുവാവ് അയച്ച ദൃശ്യങ്ങള്‍ മാറിക്കിട്ടിയത് ഭാര്യയ്ക്ക്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. കാമുകിയുമൊത്ത് ഫ്‌ളാറ്റില്‍ ചിലവഴിച്ച രംഗങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചത്. ഇത് നമ്പര്‍ മാറി ഭാര്യയ്ക്കാണ് ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിനെതിരെയും കേസുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ ജീവനക്കാരനാണ് പാലക്കാട് സ്വദേശിയായ യുവാവ്. മറ്റൊരു ഐ.ടി കമ്പനിയില്‍ ജീവനക്കാരിയാണ് ഭാര്യ. ജോലി സംബന്ധമായ ആവശ്യത്തിന് ഇയാളുടെ ഭാര്യ സെപ്റ്റംബര്‍ ആദ്യ വാരം വിദേശത്ത് പോയിരുന്നു.
ഇതിനിടെയാണ് ഇയാള്‍ കാമുകിയെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ കഴിഞ്ഞ ദിവസം വീഡിയോ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്ക് ലഭിക്കുകയായിരുന്നു. വീഡിയോ ലഭിച്ച ഭാര്യ വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം യുവാവിന്റെ സുഹൃത്തുക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ഷെഫീഖിന് ആ ദിവസത്തെ ശരിയായി ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരന് ഇന്നും അറിയില്ല.
നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീഖിന് ഏറെ സങ്കടം. കാരണം പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകളാല്‍ കൊച്ചിയിലെ ഈ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമാനിക്കപ്പെട്ടത്.
പരസ്യമായി പുരുഷന്മാർ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് സീരിയല്‍ നടിമാർ യൂബർ ടാക്സി ഡ്രൈവറോട് ചെയ്തിരുന്നത് . എന്നാൽ പ്രതികളായ യുവതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അൽപ സമയത്തിനകം തന്നെ വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധം. പൊതു ജനങ്ങൾ നോക്കിനില്‍ക്കേ കൊച്ചിയില്‍ യുവതികള്‍ നടത്തിയ പേക്കൂത്തിനെ പോലീസ് വേണ്ട ഗൗരവത്തില്‍ കണ്ടില്ല എന്നാണ് ആരോപണം.
യുവതികളുടെ ആക്രമണം വ്യക്തമാകുന്ന വീഡിയോയും പുറത്തു വന്നു. സീരിയല്‍ നടിമാര്‍ യൂബര്‍ ഡ്രൈവറെ തല്ലുന്നത് കണ്ട് ഇറങ്ങിയോടിയ യുവാവും സാക്ഷിയായി രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറത്തായത്. സീരിയല്‍ നടിയായ ഒരു യുവതി സ്ഥിരം പ്രശ്‌നക്കാരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഉടന്‍ വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡില്‍ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാര്‍ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയക്കുകയായിരുന്നു. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ടാക്‌സി പൂള്‍ സംവിധാനത്തിലാണ് ഷഫീഖ് ഓണ്‍ലൈന്‍ ടാകസി സര്‍വ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്‌സിയില്‍ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയില്‍ നിന്നാണ് മൂന്ന് യുവതികള്‍ യാത്രക്കെത്തിയത്. ഈ സമയം ടാക്‌സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്നറിയിച്ചതോടെ ഒരു യുവതി ഡോര്‍ ചവിട്ടി അടച്ചു.
ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്. അതേസമയം സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പോലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറയുന്നു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ ഡ്രൈവര്‍ ആയത് കൊണ്ടാണോ അതല്ല പീഢനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.
“ജീവിക്കാന്‍ വേണ്ടി കൊച്ചിയിലെ റോഡില്‍ വളയം പിടിക്കാനെത്തിയതാണ് താന്‍. ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാള്‍. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്” ഷെഫീഖ് പറയുന്നു.
ബിനാമി സ്വത്ത് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കും. അടുത്തമാസം ഇതേക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബിനാമി വസ്തുക്കളുടെ മൂല്യം അനുസരിച്ച് കുറഞ്ഞത് 15 ലക്ഷവും കൂടിയത് 1 കോടി രൂപയും സര്‍ക്കാര്‍ പ്രതിഫലമായി നല്‍കും. ബിനാമി വസ്തു ഇടപാട് നിയമപ്രകാരം ഇത് സാധ്യമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്‍ഫോഴ്മെന്റും ആദായനികുതി വകുപ്പും നേരത്തേയും വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇത്രയും കൂടിയ തുക ഇത് ആദ്യമായാണ് മുന്നോട്ട് വെക്കുന്നത്.
നല്‍കുന്ന വിവരം കൃത്യതയുളളതാണെങ്കിൽ മാത്രമേ പ്രതിഫലം ലഭിക്കൂ. ഇവരുടെ വിവരവും കേന്ദ്രം രഹസ്യമായി സൂക്ഷിക്കും. പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തെ പലരുടെയും അനധികൃത സ്വത്തുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റി. മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യ മാധാവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴിയാണ് ജീവനക്കാരന്‍ മാറ്റിയത്. ഇതിനു പിന്നിൽ കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണെന്ന് പോലീസ്. ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിൽ ഇയാൾ എത്തിയതിന് ശേഷമാണ് മൊഴി മാറ്റിയതെന്ന് പോലീസ് വ്യക്തമാക്കി .
നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നു മെമ്മറി കാര്‍ഡ് അവിടെ കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ കേസിലെ നിര്‍ണ്ണായക സാക്ഷിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍. കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. നാദിര്‍ഷയുടെയും കാവ്യയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ പരിഗണിക്കും.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ ബംഗ്ലാ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ ഭീകരരുടെ ശ്രമം പൊളിഞ്ഞു.
2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി)യാണ് ഹസീനയെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്. ഹസീനയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചാണ് ഭീകരര്‍ പദ്ധതിയിട്ടത്.
ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ച മാതൃകയിലായിരുന്നു ശ്രമം. ആഗസ്റ്റ് 24ന് ഹസീനയുടെ പ്രത്യേക സുരക്ഷാ ഗാര്‍ഡുകളിലെ ഏഴു പേരാണ് വധിക്കാന്‍ ശ്രമം നടത്തിയത്. സായാഹ്ന സവാരിക്ക് പുറത്തിറങ്ങുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. ഓഫീസിനു ചുറ്റും സ്ഫോടന പരമ്പരയുണ്ടാക്കി സുരക്ഷാ ഗാര്‍ഡുമാരുടെ ശ്രദ്ധ തിരിച്ച് ഹസീനയെ വധിക്കാനായിരുന്നു നീക്കം. ഗാര്‍ഡുമാരെ അറസ്റ്റ് ചെയ്തു.