ന്യൂസ് ഡെസ്‌ക്
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ ആകമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള ഷോപ്പിംഗ് ഏരിയയില്‍ ആണ് സംഭവം നടന്നത്. 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ കാര്‍ മെല്‍ബണിലെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷന്‍ ഏരിയയില്‍ ആണ് കാല്‍നടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ വായുവില്‍ ഉയര്‍ന്നു ഫുട്പാത്തിലും റോഡിലുമായി വീണു. കാര്‍ ഇടയ്ക്ക് ബൊല്ലാര്‍ഡിലും ഇടിച്ചു. 19 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വെളുത്ത നിറമുള്ള സുസുക്കി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഷോപ്പിംഗ് ഏരിയയിലേയ്ക്ക് പാഞ്ഞു കയറിയത്.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. ഫയര്‍ഫോഴ്‌സും ആംബുലന്‍സ് സര്‍വീസുകളും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ഹോസ്പിറ്റലുകളിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെ പോലീസ് സംഭവസ്ഥലത്ത് വച്ചു തന്നെ കസ്റ്റഡില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ വംശജനാണ്. മനപ്പൂര്‍വ്വം നടത്തിയ ആക്രമണമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. പ്രകോപനകാരണം വ്യക്തമല്ല. ഭീകരാക്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഹോമിയോ ചികിത്സ തുടങ്ങണമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് സൂസപാക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. തിരുവനന്തപുരത്ത് ഓഖി ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം രൂപതാ പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമൊപ്പം സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തി പിരിയും നേരത്താണ് പ്രധാനമന്ത്രിആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് അഭിപ്രായപ്പെട്ടത്.
ചര്‍ച്ച കഴിഞ്ഞു പിരിയാന്‍ നേരത്താണ് പ്രധാനമന്ത്രി ആര്‍ച്ച് ബിഷപ്പിന്റെ കൈവിറയില്‍ ശ്രദ്ധിച്ചത്. അപ്പോള്‍തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ തുടക്കമാകും ഇതെന്നും ഹോമിയോപതി ചികിത്സ ഉടന്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘താമസമില്ലാതെ എത്രയും വേഗം ചികിത്സ തുടങ്ങണം. ചികിത്സ കൃത്യസമയത്തായാല്‍ അത് ഫലം ചെയ്യും’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉപദേശത്തിന് നന്ദി പറഞ്ഞ ബിഷപ്പ് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താമെന്നും പറഞ്ഞു.
നേരത്തെ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേട്ട പ്രധാനമന്ത്രി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും എന്നും ദുരിതാശ്വാസ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴികള്‍ ചോര്‍ന്നതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് മൊഴികള്‍ പ്രചരിച്ചത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമണാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തെ കൈപ്പറ്റിയിരുന്നു. ഇവരില്‍ നിന്നുമാണ് മാധ്യമങ്ങള്‍ക്ക് സാക്ഷി മൊഴികള്‍ ചോര്‍ന്ന് കിട്ടിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ കണ്ടിട്ടുണ്ട്. കേസില്‍ മാപ്പ് സാക്ഷിയാകാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് നിലപാട് മാറ്റിയിരുന്നു.
കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, നിലവിലെ ഭാര്യ കാവ്യാ മാധവന്‍, മുന്‍ നടി സംയുക്താ വര്‍മ്മ, നടന്‍ സിദ്ദിഖ്, ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ മൊഴികളാണ് പുറത്തായത്. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നെ അറിയിച്ചിരുന്നുവെന്നുമാണ് മഞ്ജുവിന്റെ മൊഴി. ആക്രമിക്കപ്പെട്ട നടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തിയെന്നായിരുന്നു കാവ്യയുടെ മൊഴി.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭിക്ഷയാചിച്ചു കഴിഞ്ഞിരുന്ന വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധന്‍ ബാങ്കില്‍ ഒരു കോടിയിലധികം സ്ഥിര നിക്ഷേപമുള്ള തമിഴ്‌നാട്ടുകാരന്‍. യാചകന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍കാര്‍ഡിന്റെയും സ്ഥിരനിക്ഷേപത്തിന്റെയും പേപ്പറുകള്‍ കണ്ടെത്തി.
തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധയാചകനെ സംരക്ഷിക്കാനായി പിടിച്ച ആംഗ്രൂം സ്‌കൂളിലെ സ്വാമി ഭാസ്‌ക്കര്‍ സ്വരൂപ് ജി യുടെ കണ്ണില്‍പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ പിടിച്ചുകൊണ്ടു വന്ന ശേഷം കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും ആധാര്‍ കാര്‍ഡും 1,06,92,731 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ പേപ്പറുകളും കണ്ടെത്തുകയായിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരനാണ് യാചകനെന്ന സത്യം ആള്‍ക്കാര്‍ അറിഞ്ഞത്.
പിന്നീട് ഇയാളോട് ചോദിച്ചറിഞ്ഞ വിവരം വെച്ച് സ്വാമി ഇയാളുടെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് മകള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഡിസംബര്‍ 13 ന് തന്റെ സ്‌കൂളില്‍ ഭക്ഷണം അന്വേഷിച്ച് വന്നപ്പോഴാണ് യാചകന്‍ സ്വാമിയുടെ കണ്ണില്‍ പെടുന്നത്. ഭക്ഷണം നല്‍കിയ ശേഷം മുടിയും താടിയും മുറിച്ച് കുളിപ്പിച്ചപ്പോഴാണ് സ്വാമിയുടെ സഹായി വസ്ത്രത്തിനുള്ളില്‍ നിന്നും നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെത്തിയത്. പിന്നീട് ആധാറില്‍ നിന്നും ഇയാള്‍ മുത്തയ്യാ നാടാറാണെന്ന് തിരിച്ചറിഞ്ഞ സ്വാമി പിന്നീട് തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടുകാരെ വിളിച്ച് വിവരം ഉറപ്പിച്ച ശേഷം പിന്നീട് മകള്‍ ഗീതയ്‌ക്കൊപ്പം പറഞ്ഞുവിട്ടു.
ആറുമാസം മുമ്പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു പിതാവിനെ നഷ്ടമായതെന്ന് മകള്‍ ഗീത പറഞ്ഞു. പിതാവ് വന്ന വഴി മറന്നു പോയെന്നും അവര്‍ പറഞ്ഞു. പിതാവിനെ വീണ്ടും കുടുംബവുമായി കൂട്ടിമുട്ടിച്ചതില്‍ സ്വാമിക്കും ആശ്രമത്തിലെ മറ്റുള്ളവര്‍ക്കും നന്ദി പറയാനും അവര്‍ മടിച്ചില്ല. ഈ സംഭവത്തെ തുടര്‍ന്ന് റാല്‍പൂരില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ വിവരം അറിയാനും അവരുടെ കുടുംബവുമായി ഒന്നിപ്പിക്കാനും സ്വാമി ആവശ്യപ്പെട്ടിരിക്കുകയാണ്.
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടാണ് ലൈംഗിക പീഡനത്തിന് വിധേയരാക്കിയതെന്നും മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ജീവിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വ വിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞദിവസമാണ്ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.വീരേന്ദര്‍ ദേവ ദീക്ഷിത് ആണ് ഇതിന്റെ സ്ഥാപകന്‍. ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.
നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായുള്ളത്. പലരും മൃഗങ്ങള്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ചെറിയ ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. എളുപ്പം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്ക വാതിലുകലാണ് ഓരോ മുറിയെയും വേര്‍തിരിച്ചിരുന്നത്.
പ്രാഥമികാന്വേഷണത്തില്‍ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തി. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ആശ്രമത്തിന്റെ പരിസരത്ത് നിന്ന കണ്ടെടുത്തു. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സന്നദ്ധ സംഘടന കോടതിയില്‍ ചൊവ്വാഴ്ച്ച പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹരിയാനയിലെ വിവാദ സന്യാസി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഡേരാ സച്ഛാ സൗധ ആശ്രമത്തിന്റേതിനു സമാനമായ സാഹചര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ആശ്രമത്തില്‍ പരിശോധന നടത്താന്‍ ചൊവ്വാഴ്ച പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ തങ്ങളെ അവിടത്തെ അന്തേവാസികള്‍ കൈയേറ്റംചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കുപോയ സംഘം കോടതിയെ അറിയിച്ചു.
നൂറോളം പെണ്‍കുട്ടികളെ അവിടെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിപക്ഷവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാനും സി.ബി.ഐ. ഡയറക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ആശ്രമത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പിന്നാലെ ഓടി പിടികൂടി പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. നാഗമ്പടത്തെ പള്ളിയിൽ പോകാനായി സ്റ്റാൻഡിൽ വന്നിറങ്ങിയ അയർക്കുന്നം കൊങ്ങാണ്ടൂർ പേരാലിങ്കൽ ലിസിയുടെ മാലയാണു പൊട്ടിച്ചെടുത്തത്. തെങ്കാശി സ്വദേശിനി കാളിയാണ് (36) പിടിയിലായത്. ലിസിയും അയൽവാസി ലിൻസിയും കൂടിയാണ് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. തിരക്കിനിടയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആരോ പിന്നിലേക്കു വലിക്കുന്നതു പോലെ ലിസിക്കു തോന്നി. ബസിൽനിന്നറങ്ങിയപ്പോഴാണ് ലിസിയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാല കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന ലിൻസി പറയുന്നത്. ബസിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൊങ്ങാണ്ടൂർ സ്വദേശിനി മേരിക്കുട്ടിയാണ് കാളിയെ കാട്ടിക്കൊടുത്തത്. മൂന്നു പേരും കാളിയുടെ പിന്നാലെയോടി. ഒരു ബസിലേക്കു ചാടിക്കയറിയ കാളിയെ മൂവരും ചേർന്നു പിടിച്ചുനിർത്തി മാല തിരികെത്തരാൻ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് കാളി പറഞ്ഞത്. കാളി തന്ത്രപൂർവം മാല ലിസിയുടെ കാലിനു സമീപത്തേക്കിട്ടിരുന്നു. മാല കിട്ടിയതോടെ കാളിയെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വീട്ടമ്മമാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരം അറിയിച്ചു. മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണു കാളിയെന്നു പൊലീസ് പറഞ്ഞു. ഇവരിൽനിന്നു നിരോധിത പുകയില ഉൽപന്നവും പിടിച്ചെടുത്തിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് നിര്‍ത്തുന്നതായിരിക്കും നല്ലതെന്നാണ് യുഎസിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (യുടിഐ) ഉണ്ടാകുന്നതിന് സാധ്യതയേറെയാണെന്നാണ് അവര്‍ പുതിയ കണ്ടുപിടിത്തത്തിലൂടെ താക്കീത് നല്‍കിയിരിക്കുന്നത്. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും ഏറെ തെറ്റിദ്ധാരണകളാണുള്ളതെന്നാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികളുമായി ഇടപഴകിയതില്‍ നിന്നു തനിക്ക് മനസിലാക്കാന്‍ സാധിച്ചിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്കിലെ യൂറോളജിസ്റ്റായ ഡേവിഡ് കൗഫ്മാന്‍ വിശദീകരിക്കുന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും അതിന് മുമ്പ് മൂത്രമൊഴിക്കുന്നത് അനുപേക്ഷണീയമല്ലെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. സെക്‌സിനിടെ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് വന്‍തോതില്‍ എത്താന്‍ സാധ്യതയുണ്ട്. സെക്‌സിന് മുമ്പ് മൂത്രമൊഴിച്ചാല്‍ മൂത്രത്തിന്റെ അംശങ്ങള്‍ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്ക് അണുബാധയുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്നുമാണ് ഗവേഷകര്‍ എടുത്ത് കാട്ടുന്നത്. മൂത്രദ്വാരത്തിലെ ബാക്ടീരിയകളെ ശക്തമായി പുറന്തള്ളാന്‍ മാത്രം മൂത്രമുള്ളപ്പോള്‍ മാത്രം അത് ഒഴിക്കുന്നതായിരിക്കും നല്ലതെന്നാണ് കൗഫ്മാന്‍ പറയുന്നത്.
അല്ലാതെ ബ്ലാഡറില്‍ കുറച്ച് മൂത്രം തങ്ങി നില്‍ക്കുന്ന രീതിയില്‍ മുത്രമൊഴിച്ചാല്‍ അത് യൂറിനറി ഇന്‍ഫെക്ഷന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ സെക്‌സിന് ശേഷം മൂത്രമൊഴിക്കാന്‍ പോയില്ലെങ്കില്‍ ഇത്തരം ബാക്ടീരിയകള്‍ ബ്ലാഡറിലേക്ക് പോയി അണുബാധയുണ്ടാക്കാന്‍ സാധ്യതയേറെയാണ്. സ്ത്രീകളുടെ ശാരീരികമായ സവിശേഷത കാരണം പുരുഷന്മാരേക്കാള്‍ യുടിഐ ഉണ്ടാകാനുള്ള സാധ്യത അവര്‍ക്കാണ് കൂടുതലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
സ്ത്രീകളില്‍ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. ഇതിലൂടെ ഇന്‍ഫെക്ഷനുള്ള സാധ്യതയും വര്‍ധിക്കും. അതായത് സ്ത്രീകളില്‍ ബാക്ടീരിയകള്‍ക്ക് ബ്ലാഡറിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ചുരുക്കം. സ്ഥിരമായി യുടിഐ ബാധിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അത് ഒഴിവാക്കാന്‍ സാധിച്ചേക്കാം. ഇതിനായി പെര്‍ഫ്യൂംഡ് ബബിള്‍ ബാത്ത് ഒഴിവാക്കിയാല്‍ നന്നായിരിക്കും. സോപ്പ്, അല്ലെങ്കില്‍ ടാല്‍കം പൗഡര്‍ തുടങ്ങിയവ ലൈംഗിക അവയവങ്ങള്‍ക്ക് സമീപം ഉപയോഗിക്കാതിരിക്കുക. അതിന് പകരം പ്ലെയിനായതും പെര്‍ഫ്യൂമില്ലാത്തതുമായ ഇനങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും.
മൂത്രമൊഴിക്കുമ്പോള്‍ ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം ഒഴിക്കുക.സെക്‌സിന് ശേഷം ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം മൂത്രമൊഴിക്കണം. കോണ്‍ട്രാസെപ്റ്റീവ് ഡയഫ്രമോ സ്‌പെര്‍മിസൈഡല്‍ ലൂബ്രിക്കന്റുള്ള കോണ്ടമോ ഇത്തരക്കാര്‍ ഉപയോഗിക്കരുത്. അതിന് പകരം മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുക. നൈലോണിന് പകരം കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇതിന് പുറമെ ടൈറ്റ് ജീന്‍സ്, ട്രൗസറുകള്‍ തുടങ്ങിയവയും ഇത്തരക്കാര്‍ ധരിക്കരുത്.
മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ കഴിഞ്ഞ ഡിസംബര്‍ 17 നു നടന്ന മുറാദാബാദ് സ്വദേശി ജ്യോതിയുടെയും ബാംഗൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹ ചടങ്ങിലാണ് സംഭവം. മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടെത്തി ഉറപ്പിച്ച വിവാഹം നടക്കുന്നതിനിടെയാണ് അസാധാരണമായ സംഭവങ്ങള്‍ കല്യാണ മണ്ഡലപത്തില്‍ അരങ്ങേറിയത്.
സാമ്പത്തിക ഭദ്രതയുള്ള ചുറ്റുപാടില്‍ നിന്നാണ് ഇരുവരും വരുന്നത്. ജ്യോതി എം.ടെക് സ്വര്‍ണ്ണ മെഡല്‍ ജേതാവും, എംഎന്‍സി കമ്പനിയില്‍ പ്രബേഷന്‍ എന്‍ജീനീയറുമാണ്. ആശിഷ് ആര്‍ക്കിടെക്റ്റ് ആണ്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അസാധാരണ സംഭവങ്ങളുടെ തുടക്കവും ഒടുക്കവും.
വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ മാലയിടില്‍ കഴിഞ്ഞശേഷം സാത്‌ഫേര( അഗ്‌നികുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ വധു തയാറാകുന്നതിനിടയിലാണ് മണ്ഡലപത്തില്‍ നിന്ന് ബഹളം ഉയരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ വധു കാണുന്നത് തന്റെ പിതാവു വരന്റെ പിതാവിന്റെ ആക്രമണത്തില്‍ താഴെ വീണു കിടക്കുന്നതാണ്.
ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ലക്ഷവും, ഇന്നോവ കാറും നല്‍കണമെന്ന് വരന്റെ കുടുംബം വാശി ഉയര്‍ത്തിയതോടെയാണ് കല്യാണ മണ്ഡപത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. സാവകാശം വേണമെന്നും ഇങ്ങനെ ചെയ്യരുതെന്നും വധുവിന്റെ പിതാവ് കേണപേക്ഷിച്ചെങ്കിലും വരന്റെ കുടുംബം ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
വിവാഹച്ചിലവുകള്‍ക്കും, ആഭരണങ്ങള്‍ക്കുമായി ഇപ്പോള്‍ തന്നെ 20 ലക്ഷത്തിനുമേലേ പണം ചിലവായെന്നും, വിവാഹം തീരുമാനിച്ചപ്പോള്‍ ഇല്ലാത്ത ഡിമാന്‍ഡ് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും വധു പറഞ്ഞുവെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല.
ഇതോടെയാണ് വധു ആക്രോശിച്ച് വരനോടും, കുടുംബത്തോടും അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ശബ്ദം ഉയര്‍ത്തിയത്. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ച പൂമല ഉള്‍പ്പെടെ ഊരിയെറിഞ്ഞാണ് വരനെയും സംഘത്തേയും ആട്ടിയിറക്കിയത്. ഇതോടെ വരനും സംഘവും സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരം വധു നല്‍കിയ പരാതിയില്‍ കേസെടുത്തു വരനേയും, മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.
ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ പോലും ശിക്ഷിക്കപ്പെടാത്ത കേരളത്തില്‍, അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നു. താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം അഴിമതിക്കെതിരായി ശക്തമായ നിലപാടെടുത്ത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിയ വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ വളരെ ദുര്‍ബലമാണ്. ജേക്കബ് തോമസിനെതിരെ ഉള്ള നടപടി പരിഹാസ്യമാണ് എന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു.
ഒട്ടനവധി അഴിമതി കേസിലും കള്ളക്കടത്ത് കേസിലും പ്രതിയായിട്ടുള്ള ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, ഒരു സെമിനാറില്‍ തന്റെ അഭിപ്രായം പറഞ്ഞു എന്ന കാരണം കൊണ്ട് ജേക്കബ് തോമസിനെതിരെ എടുത്ത നടപടി ഭീരുത്വമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഇന്ന് പിണറായി സര്‍ക്കാരിന്റെയും നയം.
ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പിണറായി വിജയനും ഇടതുപക്ഷത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പാറ്റൂര്‍ കേസില്‍ നേരിട്ട് തെളിവ് നല്‍കാന്‍ ജേക്കബ് തോമസിന് ഹൈക്കോടതി വിളിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ഈ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു.
ഫോര്‍ട്ടുകൊച്ചി കളക്ടര്‍ അദീല, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എന്നിവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ എടുത്ത നിലപാട് നാം കണ്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വളരെ ഹീനമായ ഭാഷ ഉപയോഗിക്കുന്ന ഒരു മന്ത്രിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. ജേക്കബ് തോമസ് ഉന്നയിച്ച അഴിമതി ക്രമസമാധാന വിഷയങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ എടുക്കാനും ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്തി, അഴിമതിയുടെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച സര്‍ക്കാറാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനു മേല്‍ വെല്ലുവിളി ഉയര്‍ത്തിയ ടുജി അഴിമതിക്കേസിലെ പ്രതികളെല്ലാവരും കുറ്റവിമുക്തര്‍. മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എ.രാജ, ഡിഎംകെ എംപിയായിരുന്ന കനിമൊഴി, എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. 24 പേരുള്‍പ്പെടുന്ന പ്രതിപ്പട്ടികയില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ടെലികോം കമ്പനികളും ഉണ്ടായിരുന്നു.
പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി.സൈനിയാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഫയല്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2007-2008 കാലഘട്ടത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍.
2011ലാണ് കേസുകളില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ 17 പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.