സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി അച്ഛന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ഇഷ്ട ചിത്രങ്ങളെക്കുറിച്ചും പറയുന്നു. ”അച്ഛന്‍ ബി.ജെ.പി.യിലെത്തി എം.പി.യായപ്പോള്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിംഗ് അനുഭവിച്ചത് ഞാനായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളെജില്‍
അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു”.
”അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടമാണ്. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പൊലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്”. ഗോകുല്‍ സുരേഷ് ഗോപി പറയുന്നു.
സംവിധായകൻ ആഷിക്ക് അബുവിനെതിരെ ഗുരുതരആരോപണങ്ങളുമായി ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ്. നേരത്തെ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ചുകൊണ്ട് ആഷിക്ക് എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ദിലീപ് ആരാധകർക്ക് മറുപടിയെന്ന രീതിയിൽ മറ്റൊരു കുറിപ്പും ആഷിക്ക് എഴുതുകയുണ്ടായി. ഇതിൽ മറുപടിയുമായി വീണ്ടും ദിലീപ് ഫാൻസ് രംഗത്തെത്തി.
ശ്രീ. ആഷിക് അബു,
“അരിയെത്ര പയറഞ്ഞാഴി ‘ എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കിൽ “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക” എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.
ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി താങ്കൾ പറഞ്ഞ സിനിമയ്ക്ക് ആളെകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ? സാൾട്ട് ആൻഡ് പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കൾ അറിയാവുന്ന പണി എടുത്തിട്ടുള്ളെന്നും മനസ്സിലായി താങ്കളുടെ മറ്റു സിനിമകൾക്ക് ടിക്കറ്റ് കൊടുത്തവർ വലിച്ചുകീറി മുഖത്തെറിഞ്ഞീട്ടുണ്ടാവും,അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളിൽ കയറിപ്പൊട്ടിയത്?
ഫാൻസ് അസോസിയേഷൻ ഉണ്ടായതിന്റെ ചരിത്രം ഇയാൾ അന്വേഷിക്കേണ്ട, പിന്നെ താങ്കൾക്ക് ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങൾക്കറിയാം. അത് കഴിഞ്ഞ കുറിപ്പിൽ പറയണമെന്ന് കരുതിയതാണു, പക്ഷെ മാന്യമായ രീതിയിൽ മറുപടി അർഹിക്കുന്നയാളാണു താങ്കൾ എന്നു തോന്നിയത് കൊണ്ട് പറഞ്ഞില്ല,
ദിലീപിന്റെ മുൻഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ട് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്ക്കു ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കൾ പറയുന്നു.”എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ” എന്ന് കള്ളൻ പറയുന്നപോലെയല്ലേ സംവിധായകാ ഇത് ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടൻ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയിൽ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കൾക്കാണ് സുഹൃത്തേ.
അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്. ഇത് ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ തലയിൽ വെറുതെ കൊണ്ടെ ചാർത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാൻ സാധിക്കാത്തതുകൊണ്ടു താങ്കളെപോലെയുള്ള മഹാന്മാരും മാധ്യമങ്ങളും ആവർത്തിക്കുന്ന നുണകൾ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ശ്രീ.അബു. താങ്കൾ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതിൽ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.
ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് താങ്കളുടെ നായികയായ നായിക സ്വന്തം ഭർത്താവിനു വേണ്ടി ദിലീപേട്ടനോട് ഒരു ഡേറ്റ് ചോദിച്ചിരുന്നത്, തങ്ങളുടെ സ്വന്തം ബാനറിൽ നിർമിക്കാനാണെന്നും പറഞ്ഞത് ഓർമ്മയുണ്ടൊ? സ്വന്തം ബാനറിൽ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകൾക്കു കീഴിൽ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി. അതിനുശേഷമല്ലെ സുഹൃത്തെ താങ്കൾ റാണി പത്മിനി എടുത്ത് വാശി തീർത്തത്? അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്? ഞാനും സഖാവ് പിണറായി വിജയൻ എന്ന നേതാവിൽ, ഭരണാധികാരിയിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരൻ തന്നെയാണു ഞാനും അദ്ദേഹത്തിൽ വിശ്വസിക്കുന്നു,നിങ്ങളെപ്പോലുള്ളവർക്ക് എക്കാലത്തും അദ്ദേഹത്തിനു മുന്നിൽ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.
അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞു കാറൽ മാർക്‌സിലും വലിയ കമ്മ്യൂണിസ്റ്റ്കാരൻ കളിക്കുന്ന താങ്കളുടെ കളിയും നിർത്താൻ സമയമായി. അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്.
ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയേറ്ററുകളിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.
ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.
മുത്തച്ഛനെ പരിചരിക്കാന്‍ കണ്ണൂരില്‍ എത്തിയ നടി പ്രണതിയെ കൊലപെടുത്താന്‍ ശ്രമം എന്ന് ആരോപണം. തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയായ പ്രണതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് സ്വന്തം അമ്മാവന്‍ തന്നെയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.നടിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കഴിഞ്ഞദിവസമാണ് പ്രണതി തലശേരിയിലെത്തിയത്.
അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന്‍ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാന്‍ കണ്ണൂരിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്‌നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അമ്മാവന്‍ അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പോലീസ് പറഞ്ഞു.
തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു. മലയാളിയാണെങ്കിലും പ്രണതി താരമായി മാറുന്നത് തമിഴിലാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ താരത്തിനു പരിക്കേറ്റിട്ടില്ല. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു അപകടം.
എടാവയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കിയേക്കില്ല. ഈയാഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെങ്കിലും ഇന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാനുളള താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്കിടെയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയിലേക്ക് പോകുന്നത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും.
കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് ഇന്ന് മൂന്നാമത്തെ ജാമ്യഹര്‍ജി സമര്‍പ്പിക്കും. കേസിന്റെ പ്രധാന അന്വേഷണ ഘട്ടം കഴിഞ്ഞതിനാല്‍ ജാമ്യം നല്‍കണമെന്നായിരിക്കും അപേക്ഷിക്കുക. 60 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും ജാമ്യഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ണ്ണമായെന്ന് ദിലീപ് ഹര്‍ജിയില്‍ ബോധിപ്പിക്കും. അതുകൊണ്ട് തന്നെ ജാമ്യം തടയേണ്ട കാര്യമില്ലെന്നായിരിക്കും ഹര്‍ജിയില്‍ പറയുക. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പായി ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഇതുകൂടി തള്ളിയാല്‍ വിചാരണത്തടവുകാരനായി തുടരേണ്ടി വരും.
അതേ സമയം നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുമെന്നാണ് വിവരം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് എത്തണമെന്ന് പോലീസ് അറിയിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു നാദിര്‍ഷ ചെയ്തത്. പിന്നീടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.
സ്വന്തം ലേഖകന്‍
വൂസ്റ്റര്‍ : പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163 – മത് ജയന്തി ആഘോഷം യുകെയിലെ വൂസ്റ്ററിൽ വർണ്ണാഭമായ ഘോഷയാത്രയോടും സാംസ്കാരിക സമ്മേളനത്തോടും കൂടി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.
163 – മത് ഗുരുജയന്തി മഹാസമ്മേളനം ഡോ. എ. സമ്പത്ത് എം.പി. ഉത്‌ഘാടനം ചെയ്തു. കാലത്തെ മാറ്റിമറിച്ച മഹാപുരുഷനാണ് ഗുരു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തന്നെ ഗുരുവിന്റെ കർമ്മമേഖല എന്തെന്ന് കാട്ടി കൊടുത്തു. നാം ഓരോരുത്തരും വിലയിരുത്തുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. അത് ഒരിക്കലും പൂർണ്ണമാകുന്നില്ല. എന്തെങ്കിലും ഒരു കോണിൽ നിന്ന് ഗുരുവിനെ കാണാനും ശ്രമിക്കരുത്. ഗുരു എല്ലാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം ഗുരുവിന്റെ പരമഭക്തനായ ശ്രീ. എം. പി. മൂത്തേടത്ത് സ്വന്തം ചിലവിൽ ഗുരുപാത കാണിക്കയായി പണികഴിപ്പിച്ച് നൽകിയതിന്റെയും, മഹാസമാധി മന്ദിരത്തിലെ വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയുടെയും അമ്പതാം വർഷം ലോകമെമ്പാടും ഒരു വർഷകാലം നീണ്ടു നിൽക്കുന്ന പരിപാടികളോട് കൂടി ആഘോഷിക്കുകയാണ് എന്നും, 2018 ജനുവരി ഒന്നാം തീയതി ശിവഗിരിയിൽ മഹാസമാധിയിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സ്വാമി ഗുരുപ്രസാദ് ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യരെല്ലാം ഏകേതര സഹോദരങ്ങൾ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവിന്റെ കാലാദിവൃത്തിയായ സന്ദേശങ്ങൾ പുതിയ തലമുറയ്ക്ക് അറിയുന്നതിനും അവർക്ക് പുതിയ ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് എന്നും ശിവഗിരി മഠം ഗുരു ദർശനത്തിന് അൽപ്പം പോലും സ്കലിതം പോലും സംഭവിക്കാതെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ 2020 – നമ്പർ യൂണിറ്റിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ (ക്രോയിഡോൺ) മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെയുടെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനിൽ ശശിധരൻ, വനിതാ വിഭാഗം കൺവീനർ ഹേമ സുരേഷ് ആശംസകളും ട്രഷറർ സതീഷ് കുട്ടപ്പൻ സ്വാഗതവും സജീഷ് ദാമോദരൻ കൃതജ്ഞതയും അർപ്പിച്ചു. ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിതെളിച്ചത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. ഇന്ന് പുലര്‍ച്ചെ ഒമാനിലെത്തിച്ച ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍ യൂറോപ്പിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഐ.എസ് ഭീകരരുടെ ശക്തി കേന്ദ്രമായ യമനിലെ മുഖാലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഒമാന്‍ ഭരണകൂടം ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ച് മസ്ക്കറ്റില്‍ എത്തിച്ചത്.
ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടലാണ് 19 മാസത്തിന് ശേഷം മോചനത്തിന് വഴി വെച്ചത്. തീര്‍ത്തും അവശനായ ഫാദര്‍ വിമാനമിറങ്ങിയ ഉടന്‍, ദൈവത്തിനും തന്റെ മോചനത്തിന് കാരണക്കാരനായ ഒമാന്‍ ഭരണാധികാരിക്കും രണ്ടുവാക്കില്‍ നന്ദി രേഖപ്പെടുത്തി. പിന്നീട് വിദഗ്ദ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍ ഫാദര്‍ ടോം ഒഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് ലഭ്യമായിരുന്നില്ല. ഒമാന്റെ ഔദ്ദ്യോഗിക വാര്‍ത്താഏജന്‍സിയും അറബ് പത്രങ്ങളും ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മോചന വാര്‍ത്തസ്ഥിരീകരിച്ചത്. പിന്നീട് ഫാദറിനെ പ്രത്യേക വിമാനത്തില്‍ ഒമാനില്‍ നിന്ന് മാറ്റി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വിവരം