Latest News

ബിവറേജസ്​​ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് നടത്തിയ സമരത്തിനിടെ മധ്യവയസ്കന് ക്രൂരമർദ്ദനം. കോഴിക്കോടെ കായണ്ണ പഞ്ചായത്തിലെ ഊളേരിയിലാണ് സംഭവം. സമരക്കാരോട് ‘ കുടിക്കുന്നവര്‍ കുടിച്ചോട്ടെ, അല്ലാത്തവര്‍ കുടിക്കാതിരുന്നാല്‍ പോരെ’ എന്ന് സൗഹൃദപരമായി ചോദിച്ചപ്പോഴാണ് മര്‍ദ്ദനം ഉണ്ടായെതെന്നാണ് പരാതി. ക്രൂരമർദ്ദനമേറ്റ കുഞ്ഞിരാമൻ എന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സമരക്കാരെ അസഭ്യം പറഞ്ഞതിനാണ് മർദ്ദിച്ചത് എന്നാണ് സമരക്കർ പറയുന്നത്. ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് ബിവറേജ് സ്ഥാപിക്കുന്നതിന് എതിരെ സമരം നടത്തുന്നത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. സത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ചാണ് ലോറികൾ തടഞ്ഞത്.

[ot-video][/ot-video]

മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.

Image result for deepika-padukone-tops-maxim-hot-100-list-leaves-priyanka-chopra-kendall-jenner-behind
പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.

പ്രവാസി മലയാളികള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച എന്‍ആര്‍ഐ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടുന്നതിനാവശ്യമായ അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണിത്. ഈ മാസം 12 വരെയെ കമ്മീഷന്‍ പ്രവര്‍ത്തിക്കൂ എന്നാണ് സൂചന.

കമ്മീഷന്‍ ചെയര്‍മാന് മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും കമ്മീഷന് ആവശ്യമായ ഓഫീസും, ജീവനക്കാരെയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിറ്റ്സ് പി ഭവദാസന്‍ ഉള്‍പ്പടെ, നാലു പേര്‍ അംഗങ്ങളായിട്ടാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി യുവ വ്യവസായിയും യുഎഇയിലെ ഡോക്ടറുമായ ഷംഷീര്‍ വയലില്‍, ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, പ്രവാസി വെല്‍ഫെയര്‍ ഫണ്ട് മുന്‍ ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, മുന്‍ പ്രവാസി കെ ഭഗവത് സിങ് എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍. ഇതില്‍, സോമന്‍ ബേബിയും ഭഗവത് സിങ്ങും, തുടക്കത്തിലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളാല്‍, അയോഗ്യരായി.

എന്നാല്‍, കമ്മീഷന്‍ അംഗങ്ങളുടെ വയസിന്റെ പരിധി 65 എന്ന മാനദണ്ഡ പ്രകാരം, ഈ മാസം 12 ന് അഡ്വ. പി എം എ സലാമിനും ഈ നിയമം ബാധകമാകും. ഇതോടെ, എന്‍ ആര്‍ ഐ കമ്മീഷനില്‍ ആകെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങും. ഇതുവഴി കമ്മീഷന് ഇനി യോഗം ചേരാന്‍ ആവശ്യമായ ക്വാറം തികയില്ല. ഇതോടെ, ഈ മാസം 12 മുതല്‍ എന്‍ ആര്‍ ഐ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ്, ദുബായിലെത്തി, നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കമ്മീഷന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

കമ്മീഷന് ആവശ്യമായ ഓഫീസ് , ജീവനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം നല്‍കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം വന്ന് ഏഴ് മാസം തികഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് ഇനിയും നടപ്പാക്കിയില്ല. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളത്തെ തന്റെ വീട്ടിലാണ് ഇടയ്ക്ക് യോഗം ചേര്‍ന്നതെന്നും മാര്‍ച്ച് മാസം മുതല്‍ ഇതുവരെയായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നും റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.

വ്യാജ വാർത്തയിലൂടെ സിനിമാ താരങ്ങളെ ‘കൊല്ലുക’ എന്നത് ഇപ്പോൾ പതിവാണ്. കേരളത്തിൽ സലിം കുമാർ, വിജയരാഘവൻ എന്നിങ്ങനെ നിരവധി താരങ്ങളെ ഇത്തരത്തിൽ വ്യാജ വാർത്തയിലൂടെ കൊന്നിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ശ്വേത തിവാരിയും മരിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയെ നടുക്കിയിരിക്കുന്നത് ഒരു ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ട വാർത്തയാണ്. ബോളിവുഡിലെ കിങ്ങ് ഖാൻ എന്ന് വിശേഷിപ്പിക്കുന്ന ഷാറുഖ് ഖാൻ മരിച്ചു എന്നാണു വാര്‍ത്ത‍.

ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെട്ടുവെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തത്. മകളുടെ പിറന്നാൾ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി പോയ  ഷാരൂഖ് മോശം കാലാവസ്ഥയെ തുടർന്ന് വിമാനം തകര്‍ന്നു മരിച്ചു എന്നായിരുന്നു വാര്‍ത്ത‍. മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ ഖേദം രേഖപ്പെടുത്തിയെന്നും വാര്‍ത്തയിലുണ്ട്.

read more … ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത് അഭിഷേകിന് പിടിച്ചില്ല; ചിരിച്ചുകൊണ്ട് നിന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടി; വീഡിയോ കാണാം

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഹ്മദ് അലി, ഇദ്ദേഹത്തിന്റെ സഹോദരൻ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാൻ എന്നിവർക്കെതിരെയാണ് യുപി പൊലീസിന്റെ പുതിയ നടപടി.

നിസ്കരിച്ചത് സമുദായങ്ങളും മതങ്ങളും വിവിധ വിഭാ​ഗങ്ങളും ഭാഷക്കാരും തമ്മിലുള്ള ഐക്യം തകർക്കാൻ കാരണമായി എന്നതാണ് പൊലീസ് ഉന്നയിക്കുന്ന വാദം. അ​ഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാളിൽ നിസ്കരിക്കുന്നതിനെ ആദ്യം പ്രദേശവാസികൾ തടഞ്ഞിരുന്നു. ഹാൾ പള്ളിയാക്കാൻ അധികാരമില്ലെന്നും അതിനാൽ ഇവർ കാണിച്ചത് നിയമലംഘനമാണെന്നുമാണ് പ്രദേശിക ഭരണകൂടത്തിന്റെ വാദം. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ.

ഏതു മതപ്രകാരം ജീവിക്കാനും അവയുടെ ആചാരാനുഷ്ടാനങ്ങൾ പിന്തുടരാനും ഭരണഘടന അവകാശം നൽകുന്ന ഇന്ത്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നത് ഞെട്ടിക്കുന്നതാണെന്നു അഹ്മദലിയുടെ ബന്ധുക്കൾ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആളുകളെയല്ലാതെ മറ്റാരും ഈ ഹാളിൽ നിസ്കരിച്ചിരുന്നില്ല. തങ്ങളുടെ നിസ്കാരത്തെ തടഞ്ഞതിലൂടെ സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഒരു പൗരനു അവകാശം നൽകുന്ന ഭരണഘടനയുടെ 25(1)ാം വകുപ്പിന്റെ ന​ഗ്നമായ ലം​ഘനമാണ് പ്രാദേശിക ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് അഹ്മദലി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഹിന്ദുക്കൾ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നൽകി നാട്ടിൽ വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ അവിനാഷ് കുമാർ ​ഗൗതമിന്റെ ഭാഷ്യം.

ഞങ്ങൾ നാലു വർഷമായി അഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളിൽ സ്ഥിരമായി നിസ്കരിച്ചുവരുന്നവരാണ്. ഇരു സമുദായത്തിന്റേയും പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഈ പ്രദേശത്തൊരു ഒരു പള്ളി നിർമിച്ചെങ്കിലും, ഇപ്പോൾ ചിലർ അതേച്ചൊല്ലി പ്രശ്നവുമായി രം​ഗത്തെത്തി. അതിനാൽ ഞങ്ങൾ അവിടെ നിസ്കരിക്കുന്നത് നിർത്തിവച്ചെന്നു റഹ്മത്ത് അലിയുടെ ബന്ധുവായ ഷബീർ അലി വ്യക്തമാക്കി.

യോ​ഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ബീഫിനെ കൂടാതെ കോഴി, മത്സ്യം അടക്കമുള്ളവയ്ക്കും നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോ​ഗിയുടെ മണ്ഡലത്തിലാണ് കോഴിക്കും മത്സ്യത്തിനു നിരോധനമുള്ളത്. ഇതിനു പിന്നാലെയാണ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നിസ്കാരത്തിനു വിലക്കേർപ്പെടുത്തുകയും അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും വസുന്ധരാ രാജ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിലും ഇരുവരെയും രക്ഷപ്പെടുത്തിയത് ഈ ജഡ്ജിയയായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോഡിക്കെതിരേ അപകീര്‍ത്തി കേസ് പരിഗണിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ മോഡിയെ കുറ്റവിമുക്തനാക്കി. വസുന്ധരാ രാജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിനൊപ്പം മൂന്ന ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. ഇതിനൊപ്പം 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു എന്ന ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസിലും വസുന്ധരാ രാജയെ ജഡ്ജി രക്ഷിച്ചു. കരാറില്‍ ഒപ്പിട്ടില്ലെന്ന് പറഞ്ഞായിരുന്നു കുറ്റവിമുക്തയാക്കിയത്.

1975 ല്‍ ദൗസ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1978 ല്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. 1979 ല്‍ എന്റോള്‍ ചെയ്ത് മഹേഷ് ചന്ദ്ര ശര്‍മ്മ നിയമജീവിതം ആരംഭിച്ചു. ജയ്പൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം മഹാരാജാ സ്വാമി മാന്‍സിംഗ് ട്രസ്റ്റിനും ശ്രീ ഷീലാ മാതാജി ട്രസ്റ്റിനും വേണ്ടിയായിരുന്നു കൂടുതല്‍ കേസുകളും വാദിച്ചത്. ഹിന്ദു സ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും കേസുകള്‍ ഏറ്റെുടത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ജയ്പൂര്‍ ബഞ്ചില്‍ എത്തിയ അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായി. 2007 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്.

ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണവും വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിലാണ് മയില്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ടാണ് കൃഷ്ണന്റെ കിരീടത്തില്‍ മയില്‍പ്പീലി വെച്ചിരിക്കുന്നതെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞത്. പശുവും മയിലും ധാര്‍മ്മികതയുള്ള ജീവികളാണെന്നും താന്‍ പശുവിനെ ആരാധിക്കുന്ന ശിവന്റെ ഭക്തന്‍ കൂടിയാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരിയെ ഹാജരാക്കാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. സ്വാമി ആരുടെ കസ്റ്റഡിയില്‍ ആണെന്ന ആരാഞ്ഞ കോടതി ഇന്ന് തന്നെ സ്വാമിയെ ഹാജരാക്കാനും പോലീസിനും ജില്ലാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

സ്വാമിയെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്വാമിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. സ്വാമി ഇപ്പോള്‍ ആരുടെ കസ്റ്റഡിയില്‍ ആണെന്നും കോടതി അന്വേഷിച്ചു.

ജയില്‍ അധികൃതരുടെ കസ്റ്റഡിയില്‍ ആണെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ എന്നാല്‍ രേഖകള്‍ പ്രകാരം സ്വാമി പോലീസ് കസ്റ്റഡിയില്‍ ആണെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചു. വിശദീകരണം തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

പ്രായപൂര്‍ത്തിയാകാത്ത നാള്‍ മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

നവജാതശിശുവിനെ പാല് കൊടുത്ത് കൊലപ്പെടുത്തിയതിനു മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയതായിരുന്നു നമിതയുടെ ഭര്‍ത്താവ്. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു.

എന്നാല്‍ ഭര്‍തൃപിതാവാണ് ഇതിനു  ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ കള്ളിവെളിച്ചത്താകുമെന്ന് ഭയന്ന് നമിത കുഞ്ഞിനെ കൊല്ലുകയായിരുന്നു. കുട്ടിക്ക് മുലപ്പാല് കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു. ഇത് മനസ്സിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന് മാത്രമേ  പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി.

എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ ഡി വൈ.എസ്.പി പി.സദാനന്ദന്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നമിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്.

കൊച്ചി: പാര്‍ട്ടിയെ കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ബിജെപി സംസ്ഥാന നേതൃത്വം അരങ്ങൊരുക്കിക്കഴിഞ്ഞു. നാളെ കൊച്ചിയിലെത്തുന്ന അമിത് ഷായുമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടിക്കാഴ്ചയാണ് സഭാ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ഒരുക്കിയിരിക്കുന്നത്.

സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും കൂടിക്കാഴ്ചയ്ക്കായി ബിജെപി നേതൃത്വം പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു. ഇതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ നേരിട്ടാണ് ബിഷപ്പ് ഹൗസുകളില്‍ പോയി സഭാ മേധാവികളെ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായും അമിത് ഷാ കേരളത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.

സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് അന്ത്യം കുറിക്കുക എന്ന ദൗത്യവുമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനമെന്നാണ് കേരളത്തിന്റെ ചുമതലയുളള ബിജെപി സെക്രട്ടറിയായ എച്ച്. രാജ പറഞ്ഞത്. പശ്ചിമബംഗാളിലുണ്ടായ പതനത്തിന് സമാനമായി കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ പാടെ തകരാന്‍ പോകുകയാണെന്നും അതിന്റെ സൂചനയാണ് ബിജെപിക്കെതിരെ അവര്‍ നടത്തുന്ന അക്രമമെന്നും രാജ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയില്‍ വലിയ കൊള്ളയും അഴിമതിയും ഉണ്ട് എന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും അന്തിമമായി അദാനിയെയും ഉമ്മന്‍ചാണ്ടിയെയും സംരക്ഷിക്കാനും ആണെന്ന് ആം ആദ്മി പാര്‍ട്ടി. മുടക്കുമുതലിന്റെ 67 ശതമാനം വരുന്ന 5,000 കോടി രൂപയും മുടക്കുന്നത് കേരള സര്‍ക്കാരാണ്. കേരളത്തിന്റെ മണ്ണും കിഴക്കന്‍ മലകളും കടലോരവും കടലും ജനങ്ങളുടെ ജീവിതവും അദാനി കൊള്ളയടിക്കുമ്പോള്‍ അദാനി മുടക്കുന്നത് കേവലം 33 ശതമാനം വരുന്ന 2,500 കോടി രൂപ മാത്രമാണ്. അതുതന്നെ കേരളം നല്‍കുന്ന ഭൂമി പണയംവച്ചു അവര്‍ ബാങ്കുകളില്‍ നിന്ന് എടുക്കുന്നതായിരിക്കും ചുരുക്കത്തില്‍ ഒരു മുതല്‍മുടക്കും ഇല്ലാതെ വന്‍ ലാഭം ഉണ്ടാക്കാന്‍ അദാനിക്ക് സഹായിക്കുന്നതാണ് ഈ പദ്ധതി എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ നിന്നും മറ്റു പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഒരു റിട്ട. ജഡ്ജി നടത്തിയാല്‍ അതിന്റെ നിയമ സാധുത വളരെ പരിമിതമാണ്. ചരിത്രത്തില്‍ ഇത് വരെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പേരിലും ഒരു നടപടിയും എടുത്തിട്ടില്ല എന്നതും ഓര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പ്രഖ്യാപനം തീര്‍ത്തും വഞ്ചനാപരമാണ്. ഇത്രവലിയ ഒരു കൊള്ള നടക്കുന്ന ഒരു പദ്ധതി തുടരാന്‍ അനുവദിക്കുകയും ആ കരാര്‍ പ്രാബല്യത്തില്‍ നിലനിര്‍ത്തുകയും വഴി എല്ലാവരും സംരക്ഷിക്കപ്പെടുകയാണ്. കേരളത്തിന്റെ സമ്പത്തും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്ന ഈ പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി അംഗീകാരം നല്‍കുകയാണ് ബാക്കിയെല്ലാം വാചകക്കസര്‍ത്തുകള്‍ ആണ്.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഫലപ്രദമല്ല എന്നു മാത്രമല്ല വര്‍ഷങ്ങള്‍ക്കു ശേഷം അത് വന്നെത്തുമ്പോഴേക്കും പദ്ധതി വലിയ തോതില്‍ മുന്നേറി കഴിഞ്ഞിരിക്കും. കരാറില്‍ തിരുത്താനോ കരാറില്‍ നിന്ന് പിന്മാറാനോ കഴിയാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കും എന്നതിനാല്‍ അദാനിയുടെ കൊള്ളയ്ക്ക് ഒരു തടസവും ഉണ്ടാവില്ല.

അതുകൊണ്ട് തന്നെ കരാര്‍ തിരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക എന്ന ശരിയായ കാഴ്ച്ചപ്പടാണ് പിണറായി സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എടുക്കാതിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക ചെയ്യുക വഴി കരാര്‍ തിരുത്തേണ്ടതില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്ന് വരുന്നു. അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

മോദിയുടെ സന്തതസഹചാരിയായ അദാനിയെ രക്ഷിക്കാം എന്ന് മോദിക്ക് പിണറായി ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയില്‍ ഇടതുപക്ഷത്തിനും കൂട്ടു കച്ചവടം ഉണ്ടെന്നും കരുതാന്‍ എല്ലാവിധ ന്യായങ്ങളും ഉണ്ട്. അതുകൊണ്ട് ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്ന ഇത്തരം നടപടികള്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി തുറന്നു കാട്ടിക്കൊണ്ടും ആ പദ്ധതി കരാര്‍ റദ്ദാക്കണം എന്നും ആവശ്യപ്പെട്ട്‌കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

Copyright © . All rights reserved