കൊച്ചി: പാര്‍ട്ടിയെ കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ബിജെപി സംസ്ഥാന നേതൃത്വം അരങ്ങൊരുക്കിക്കഴിഞ്ഞു. നാളെ കൊച്ചിയിലെത്തുന്ന അമിത് ഷായുമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടിക്കാഴ്ചയാണ് സഭാ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ഒരുക്കിയിരിക്കുന്നത്.
സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും കൂടിക്കാഴ്ചയ്ക്കായി ബിജെപി നേതൃത്വം പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു. ഇതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ നേരിട്ടാണ് ബിഷപ്പ് ഹൗസുകളില്‍ പോയി സഭാ മേധാവികളെ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായും അമിത് ഷാ കേരളത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.
സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് അന്ത്യം കുറിക്കുക എന്ന ദൗത്യവുമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനമെന്നാണ് കേരളത്തിന്റെ ചുമതലയുളള ബിജെപി സെക്രട്ടറിയായ എച്ച്. രാജ പറഞ്ഞത്. പശ്ചിമബംഗാളിലുണ്ടായ പതനത്തിന് സമാനമായി കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ പാടെ തകരാന്‍ പോകുകയാണെന്നും അതിന്റെ സൂചനയാണ് ബിജെപിക്കെതിരെ അവര്‍ നടത്തുന്ന അക്രമമെന്നും രാജ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ വലിയ കൊള്ളയും അഴിമതിയും ഉണ്ട് എന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും അന്തിമമായി അദാനിയെയും ഉമ്മന്‍ചാണ്ടിയെയും സംരക്ഷിക്കാനും ആണെന്ന് ആം ആദ്മി പാര്‍ട്ടി. മുടക്കുമുതലിന്റെ 67 ശതമാനം വരുന്ന 5,000 കോടി രൂപയും മുടക്കുന്നത് കേരള സര്‍ക്കാരാണ്. കേരളത്തിന്റെ മണ്ണും കിഴക്കന്‍ മലകളും കടലോരവും കടലും ജനങ്ങളുടെ ജീവിതവും അദാനി കൊള്ളയടിക്കുമ്പോള്‍ അദാനി മുടക്കുന്നത് കേവലം 33 ശതമാനം വരുന്ന 2,500 കോടി രൂപ മാത്രമാണ്. അതുതന്നെ കേരളം നല്‍കുന്ന ഭൂമി പണയംവച്ചു അവര്‍ ബാങ്കുകളില്‍ നിന്ന് എടുക്കുന്നതായിരിക്കും ചുരുക്കത്തില്‍ ഒരു മുതല്‍മുടക്കും ഇല്ലാതെ വന്‍ ലാഭം ഉണ്ടാക്കാന്‍ അദാനിക്ക് സഹായിക്കുന്നതാണ് ഈ പദ്ധതി എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ നിന്നും മറ്റു പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നു.
ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഒരു റിട്ട. ജഡ്ജി നടത്തിയാല്‍ അതിന്റെ നിയമ സാധുത വളരെ പരിമിതമാണ്. ചരിത്രത്തില്‍ ഇത് വരെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പേരിലും ഒരു നടപടിയും എടുത്തിട്ടില്ല എന്നതും ഓര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പ്രഖ്യാപനം തീര്‍ത്തും വഞ്ചനാപരമാണ്. ഇത്രവലിയ ഒരു കൊള്ള നടക്കുന്ന ഒരു പദ്ധതി തുടരാന്‍ അനുവദിക്കുകയും ആ കരാര്‍ പ്രാബല്യത്തില്‍ നിലനിര്‍ത്തുകയും വഴി എല്ലാവരും സംരക്ഷിക്കപ്പെടുകയാണ്. കേരളത്തിന്റെ സമ്പത്തും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്ന ഈ പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി അംഗീകാരം നല്‍കുകയാണ് ബാക്കിയെല്ലാം വാചകക്കസര്‍ത്തുകള്‍ ആണ്.
ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഫലപ്രദമല്ല എന്നു മാത്രമല്ല വര്‍ഷങ്ങള്‍ക്കു ശേഷം അത് വന്നെത്തുമ്പോഴേക്കും പദ്ധതി വലിയ തോതില്‍ മുന്നേറി കഴിഞ്ഞിരിക്കും. കരാറില്‍ തിരുത്താനോ കരാറില്‍ നിന്ന് പിന്മാറാനോ കഴിയാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കും എന്നതിനാല്‍ അദാനിയുടെ കൊള്ളയ്ക്ക് ഒരു തടസവും ഉണ്ടാവില്ല.
അതുകൊണ്ട് തന്നെ കരാര്‍ തിരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക എന്ന ശരിയായ കാഴ്ച്ചപ്പടാണ് പിണറായി സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എടുക്കാതിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക ചെയ്യുക വഴി കരാര്‍ തിരുത്തേണ്ടതില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്ന് വരുന്നു. അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
മോദിയുടെ സന്തതസഹചാരിയായ അദാനിയെ രക്ഷിക്കാം എന്ന് മോദിക്ക് പിണറായി ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയില്‍ ഇടതുപക്ഷത്തിനും കൂട്ടു കച്ചവടം ഉണ്ടെന്നും കരുതാന്‍ എല്ലാവിധ ന്യായങ്ങളും ഉണ്ട്. അതുകൊണ്ട് ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്ന ഇത്തരം നടപടികള്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി തുറന്നു കാട്ടിക്കൊണ്ടും ആ പദ്ധതി കരാര്‍ റദ്ദാക്കണം എന്നും ആവശ്യപ്പെട്ട്‌കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാന്‍കാരിയാണ് ഡെര്‍ബിയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അതുല്‍ മുസ്തഫ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
സോബിയ തബാസിം ഖാന്‍ (37) എന്ന യുവതിയുടെ മൃതദേഹം നോര്‍മാന്റണ്‍ പ്രദേശത്തെ അതുലിന്റെ വീട്ടില്‍നിന്നാണു പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് ഇവിടെയെത്തിയത്.
ബ്രാഡ്‌ഫോര്‍ജിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ സോബിയ അടുത്തിടെയാണ് രണ്ടു കുട്ടികളുടെ പിതാവായ അതുലിനെ വിവാഹം ചെയ്ത് ഡെര്‍ബിയിലെത്തിയത്. അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പകല്‍ ജനല്‍കര്‍ട്ടനുകള്‍ പോലും മാറ്റിയിരുന്നില്ല. ചൂടുള്ള ദിവസങ്ങളില്‍ പോലും ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതുല്‍ വീണ്ടും വിവാഹം കഴിച്ചുവെന്ന് ആരും അറിഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീടിനുള്ളില്‍നിന്നു പൊലീസ് മൃതദേഹം കൊണ്ടുപോകുമ്പോഴാണ് പലരും വിവരം അറിഞ്ഞത്.
ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിച്ചു. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമേ ഉള്ളുവെങ്കിലും വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ അഭിപ്രായമാണ് മനീഷ കൊയ്‌രാളയ്ക്ക് ഇപ്പോഴും.
2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയുമായി കാന്‍സര്‍ എത്തിയതാണ് നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തിയത്.നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. അധികനാള്‍ ആയുസ്സില്ലാതിരുന്ന ബന്ധം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പ്പെടുത്തുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കായിരുന്നു, അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.
സൗദി രാജകുമാരന്‍ മജിദ് ബിന്‍ അബ്ദഒള്ള കാസിനോയില്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ) ധൂര്‍ത്തടിച്ചുവെന്ന് വാര്‍ത്ത. നഷ്ടം നികത്താന്‍ അദ്ദേഹം 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞു കളിച്ചുവെന്നും അതും പോരാഞ്ഞ് അഞ്ച് ഭാര്യമാരെയും കാസിനോയില്‍ നിര്‍ത്തിയ ശേഷം കടന്നു കളഞ്ഞുവെന്നും വാര്‍ത്തയുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് മജീദ് അഞ്ച് ഭാര്യമാരെയും 23000 കോടിയും നഷ്ടപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിശ്വസനീയമായ ഈ വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പലരും. വാര്‍ത്ത ഇതിനകം ഇന്റര്‍നെറ്റിലും വൈറലായിക്കഴിഞ്ഞു. എന്നാല്‍ തികച്ചും അടിസ്ഥാനരഹിതമാണ് പ്രചരിക്കുന്ന വാര്‍ത്ത.
2003ല്‍ മരണമടഞ്ഞ മജീദ് എങ്ങനെയാണ് കാസിനോയില്‍ പണം ധൂര്‍ത്തടിക്കുന്നത്. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന വ്യക്തി ജീവിച്ചരിപ്പില്ല. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ന്യൂസ് ഡെയ്‌ലി എന്ന വെബ്‌സൈറ്റിലാണ് വാര്‍ത്ത വന്നത്. ഇത് അറിയാതെ മലയാളത്തിലടക്കം പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തങ്ങളുടെ വെബ്‌സൈറ്റിലേത് വ്യാജമായി കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകളാണെന്ന പ്രഖ്യാപനത്തോടെ തന്നെയാണ് വേള്‍ഡ് ന്യുസ് ഡെയ്‌ലി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇതുപോലും ശ്രദ്ധിക്കാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തത്.
ലോകത്തെ ഏറ്റവും ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്‌പാനീഷ് ഭീമൻമാരായ റയൽ മാഡ്രിഡിനെ പിന്തള്ളിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 3 ബില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2016-17 സീസണിൽ സ്വന്തമാക്കിയത്. പ്രമുഖ ചാർട്ടേട് അക്കൗണ്ട് കമ്പനിയായ കെപിഎംജിയാണ് ലോകത്തെ ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത് വിട്ടത്.
ഇക്കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് ട്രോഫികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. കമ്യൂണിറ്റി ഷീൽഡ് കപ്പും, ഇംഗ്ലീഷ് ലീഗ് കിരീടവും ചുവന്ന ചെകുത്താൻമാർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. വിഖ്യാത പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ് യുണൈറ്റഡിന്റെ പരിശീലകൻ.
കെപിഎംജി പുറത്ത് വിട്ട പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്സിലോണ മൂന്നാം സ്ഥാനത്തുമാണ്. ജർമ്മൻക്ലബ് ബയേൺ മ്യൂണിക്ക് നാലാം സ്ഥാനത്തും, ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ധനികരുടെ പട്ടികയിൽ 6 ക്ലബുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.
ക്ലബുകളുടെ വരുമാനവും, സംപ്രേക്ഷണ അവകാശവും, പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് കെപിഎംജി നടത്തിയത്.
ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം. ആനന്ദ് എൽ.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഷാരൂഖും ഉണ്ടായിരുന്നു. പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലർക്ക് ചെറിയ പരുക്കുകൾ പറ്റിയതായി റിപ്പോർട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.
ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.
പ്രവാസി മലയാളി സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിൽപ്പെട്ട കിങ്ഡം സ്കൂളിൽ സ്കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് അധ്യാപകർ മരിച്ചു. വിദ്യാർഥികൾക്ക് ആർക്കും പരുക്കില്ല.
മുന്‍ അധ്യാപകനായ അക്രമി സ്കൂളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇയാൾ ഇറാഖ് സ്വദേശിയാണെന്ന് കരുതുന്നു. സൗദി സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. റമസാൻ പ്രമാണിച്ച് സ്കൂളിൽ അധ്യയനം നടന്നിരുന്നില്ല. സ്കൂളിൽ നിന്ന് 12 മൈൽ മാത്രം അകലെയാണ് അമേരിക്കൻ എംബസി. സൗദി– ഇൻ്റർനാഷനൽ കരിക്കുലം പിന്തുടരുന്ന സ്കൂളിൽ പള്ളി, ക്ലിനിക്ക്, ഒാഡിറ്റോറിയം, ലൈബ്രറി എന്നിവയുമുണ്ട്. അൽ വലീദ് ബിൻ തലാൽ രാജകുമാരൻ്റെ ഉടമസ്ഥതയിലുള്ളതാണ് കിങ്ഡം ഹോൾഡിങ്സ് കമ്പനി. സംഭവ സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ സൗദി സുരക്ഷാ വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയും സ്പെയിനും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ, എന്നിവയിലടക്കം ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. യൂറോപ്യന്‍ പര്യടനത്തിനിടെ സ്പെയിന്‍ പ്രസിഡന്റ് മരിയാനോ റജോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കരാറുകള്‍ ഒപ്പുവച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവുവരുത്തുന്നതിലും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമുള്ള ഉടമ്പടികളില്‍ ഇരുവരും ഒപ്പുവച്ചു. സ്പാനിഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുയോജ്യസാഹചര്യമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1988നു ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി സ്പെയിന്‍ സന്ദര്‍ശിക്കുന്നത്.
യുവ എഞ്ചിനിയര്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയേറ്റു മരിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ എഞ്ചിനീയറായ അഞ്ജലിയെയാണ് നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തെ പാര്‍ട്ടിംഗ് ഏരിയയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലിയുടെ ശരീരത്തില്‍ ഒന്നിലധികം വെടിയേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരാണ് അഞ്ജലിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റൂംമേറ്റ് എത്തി കൊല്ലപ്പെട്ടത് അഞ്ജലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. അഞ്ജലിയെ പിന്തുടര്‍ന്ന് എത്തിയ ഒരു യുവാവ് വെടിയുതിര്‍ക്കുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹരിയാന സ്വദേശിനിയായ അഞ്ജലി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോലി കിട്ടി നോയിഡയില്‍ എത്തിയത്. മകളെ അറിയുന്നവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അഞ്ജലിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.