Latest News

ഇരുചക്രവാഹന യാത്രക്കാരുടെ അമിതവേഗം ഉണ്ടാക്കുന്ന അപകടത്തെപ്പറ്റിയുള്ള വാർത്തകൾ നാം ധാരാളം കേൾക്കാറുണ്ട്. ചിലപ്പോൾ അമിതവേഗം വരുത്തിവെയ്ക്കുന്ന അപകടം വളരെ വലുതുമായിരിക്കും. സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടിയായിരിക്കും അതു കവരുക. എൻജിൻ ശേഷിയും കരുത്തും കൂടിയ സൂപ്പർ ബൈക്കുകളാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടത് എങ്കിൽ പിന്നെ പറയുകയേ വേണ്ട.

സൂപ്പർബൈക്കുകള്‍ റഷ്യയിൽ ഉണ്ടാക്കിയൊരു അപകടമാണിപ്പോൾ യൂട്യൂബിൽ‌ വൈറൽ. റോങ് സൈഡിൽ അമിതവേഗത്തിലെത്തിയ സൂപ്പർബൈക്കുകൾ കാറിലിടിച്ച് തെറിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് പതിഞ്ഞത്. അപകടത്തിൽ നിയന്ത്രണംവിട്ടു വന്ന മറ്റൊരു ബൈക്ക് ക്യാമറ ഘടിപ്പിച്ച കാറിലിടിക്കുന്ന ദ്യശ്യങ്ങളുമുണ്ട്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് റൈഡറുടെ ശരീരഭാഗങ്ങൾ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. അപടത്തിൽ ഒരാൾ മരിച്ചെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

[ot-video][/ot-video]

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ദിലീപ് നല്‍കിയ പരാതി. പരാതിക്ക് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും നല്‍കിയിരുന്നു.
പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. നമ്പര്‍ ആക്ടീവായ ദിവസം തന്നെയാണ് വിളിച്ചത്.

തൃശൂര്‍: ബിജെപി നേതാക്കള്‍ പ്രതികളായ മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ട് നിര്‍മാണത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉന്നതര്‍ ആരെങ്കിലും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങാന്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.

കേസില്‍ രണ്ടാം പ്രതിയായ രാജീവ് ഇന്നലെ പിടിയിലായിരുന്നു. ബിജെപി കയ്പമംഗല നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ് രാജീവ്. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ രാജീവാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ പ്രിന്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. യുവമോര്‍ച്ച പ്രവര്‍ത്തകനായ ഒന്നാം പ്രതി രാഗേഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മതിലകത്തെ ഇവരുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ പുതിയ 1000, 500 രൂപ നോട്ടുകള്‍ ഇവര്‍ അച്ചടിച്ചതായി കണ്ടെത്തി. നോട്ട് നിര്‍മിക്കുന്ന കടലാസും പ്രിന്ററും പിടിച്ചെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടി നുണപരിശോധനക്ക് തയ്യാറാണെന്ന് നടന്‍ ദിലീപ്. ബ്രെയിന്‍ മാപ്പിങ്ങോ,നാര്‍ക്കോ അനാാലിസിസ്സ്ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ, താന്‍ തയ്യാറാണെന്നാണ് ദിലീപിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ദിലീപിന്റെ പ്രതികരണം.

പോസ്റ്റ്‌ വായിക്കാം:

സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണ്.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന്‌ എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക്‌ പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്‌,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കേസില്‍ അറസ്റ്റിലായ സുനിൽ കുമാര്‍ മൊഴി നല്‍കി. സംഭവത്തിൽ ദിലീപിന് മുന്നറിവുണ്ടായിരുന്നു എന്ന് സുനില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍ ദിലീപിനെതിരെ മൊഴി നല്‍കിയത്. സുനിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുമ്പാകെയും സുനിൽ കുമാർ ആവർത്തിച്ചു. സുനിൽ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. അതുകൊണ്ടാണ് ബ്ലാക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പ്രത്യേകം കേസെടുക്കാത്തത്.അങ്കമാലി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണസംഘത്തിന്റെ നടപടികള്‍. കേസിലെ ഗൂഡാലോചന പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂർ താണ പോസ്റ്റോഫീസിനു സമീപം ‘സറീനി’ൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീൻ സഹേഷാണ് (36) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്. ഉറുമ്പു കടിയേറ്റാൽ അലർജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവച്ച് ഉറുമ്പു കടിക്കുകയായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ഉബൈദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച അർധരാത്രിയോടെ മരിച്ചു.

ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ ഭർത്താവിനൊപ്പം വർഷങ്ങളായി റിയാദിലെ വില്ലയിൽ താമസിക്കുകയായിരുന്നു. മുൻപ് ജിദ്ദയിലും താമസിച്ചിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ്. അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം നസീം ഖബർസ്ഥാനിൽ കബറടക്കി. ജിദ്ദ സ്‌പോർട്‌സ് ക്ലബ് സോക്കർ അക്കാദമി സ്ഥാപകനും മുൻ യൂണിവേഴ്‌സിറ്റി താരവുമായ കണ്ണൂർ അബ്ദുൽ റഫീഖിന്റെ മകനാണ് സഹേഷ്

ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തെ ചിലർ രചിച്ച തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് നടൻ സലിം കുമാർ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വിഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ടെന്നും സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്. ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണമെന്നും സലിം കുമാർ പറയുന്നു.

 

സലിം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നടൻ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാൽ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013 -ൽ കണ്ടതാണ്. ദിലീപ് -മഞ്ജു വാരിയർ ഡിവോഴ്സ്. പിന്നീട് പലരാൽ പല വിധത്തിൽ ആ കഥയ്ക്ക് മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവിൽ എത്തി ചേർന്നിരിക്കുന്നത്. പൾസർ സുനി ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവർക്ക് ചില സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടുകൂടി പൾസർ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏൽപ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ , അല്ലാതെ ചില ചാനലുകൾക്ക് സംപ്രേഷണം ചെയ്യാൻ കൊടുക്കുകയാണോ വേണ്ടത് ?
ഇതിനിടയിൽ ദിലീപിനെ ഈ കേസിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ടു മൂന്ന് നടി നടന്മാരുടെ പേരുകളും കേൾക്കുന്നുണ്ട്. ഇതും ഞാൻ വിശ്വസിക്കുന്നില്ല കാരണം ” പൾസർ സുനി അന്തം വിട്ട പ്രതിയാണ്. അയാൾ എന്തും പറയും “.
ഈ സംഭവത്തിൽ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല , നാദിർഷാക്കും അപ്പുണ്ണിക്കും ( ദിലീപിന്റെ പി എ ) വന്ന വിഷ്ണു എന്നയാളുടെ ഫോൺ റെക്കോർഡും വാട്സാപ്പിൽ വന്ന കത്തും ഡിജിപിക്ക് കൈമാറി കഴിഞ്ഞു.
ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാം.
ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ഞാൻ എഴുതുന്ന ഈ പോസ്റ്റിനു താഴെ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങൾക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.
ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും…അവിടെ തീരും എല്ലാം .
സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട് അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമ രംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങൾ സ്വന്തമായി വാർത്തകൾ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക , ഭയപ്പെടുക , പ്രതികരിക്കുക.
” അവർ ക്രിസ്ത്യാനികളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ ക്രിസ്ത്യാനി അല്ല.
അവർ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ പ്രൊട്ടസ്റ്റന്റ് അല്ല.
അവർ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല, ഞാൻ കമ്മ്യൂണിസ്റ്റ് അല്ല.
അവസാനം അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി ഭയപ്പെടാൻ ആരുമുണ്ടായില്ല .
എട്ട് വരികൾ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റർ നിമോളറുടെ വരികളാണ് ഇത്…
തൽക്കാലം നിർത്തട്ടെ ,
സലിംകുമാർ.

ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌. കഴിഞ്ഞ ദിവസം ഡയാന രാജകുമാരിയുടെ മരണത്തിനു പിന്നില്‍ രാജകുടുംബമാണെന്ന വെളിപ്പെടുത്തല്‍ എം.ഐ5 ഏജന്റ്‌ ജോണ്‍ ഹോപ്‌കിന്‍സ്‌ നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണു ചാള്‍സ്‌ രാജകുമാരന്റെ പെരുമാറ്റ വൈകല്യങ്ങള്‍ ഭാര്യ കാമിലയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ടത്‌.

ചാള്‍സ്‌ രാജകുമാരന്റെ മോശം പെരുമാറ്റം വിവരിക്കുന്ന ഡയാനയുടെ ഓഡിയോ ടേപ്പുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമിലാ പാര്‍ക്കറിന്റെ സുഹൃത്തുക്കളാണു ചാള്‍സിന്റെ പെരുമാറ്റ വൈകല്യങ്ങള്‍ പെന്നി ജുനൊര്‍ എന്ന എഴുത്തകാരനു മുന്നില്‍ വിവരിച്ചത്‌. കാമിലയുടെ ആദ്യവിവാഹം അറിഞ്ഞു ചാള്‍സ്‌ പൊട്ടിക്കരഞ്ഞെന്നാണു പുസ്‌തകത്തിലുള്ളത്‌. ആന്‍ഡ്രുവുമായുള്ള വിവാഹം മാറ്റിവയ്‌ക്കണമെന്ന്‌ അദ്ദേഹം അപേക്ഷിച്ചത്രേ. ചാള്‍സ്‌ – കാമില ബന്ധത്തെക്കുറിച്ചു രാജ്‌ഞിയെ അടക്കം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു നേരത്തെ ഡയാന രാജകുമാരി വ്യക്‌തമാക്കിയിരുന്നു. ചാള്‍സ്‌ -കാമില ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തിനു തലവേദനയാകും.

ബ്രിട്ടിഷ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിക്കുവേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നു മരണക്കിടക്കയില്‍വച്ചാണു എം.ഐ5 ഏജന്റ്‌ ഹോപ്‌കിന്‍സ്‌(80) പറയുന്നത്‌. ബ്രിട്ടിഷ്‌ ചാരസംഘടനയായ എം.ഐ5 ഏജന്റായി 35 വര്‍ഷമാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്‌കിന്‍സ്‌ പറഞ്ഞതായാണു റിപ്പോര്‍ട്ട്‌.

രാജകുടുംബ രഹസ്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊലപാതകം. ഈ കേസ്‌ തെളിയിക്കാന്‍ രേഖകളില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹോപ്‌കിന്‍സിന്റെ വാദം തെറ്റാണെന്നു ചില ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയും സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒന്നരക്കോടി രുപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ വിഷ്ണു പറയുന്നത് കേള്‍ക്കാം. പള്‍സര്‍ സുനി എഴുതിയ കത്ത് വായിക്കണമെന്നും വിഷ്ണു ദിലീപിന്‍റെ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്.

കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നാണ് ഇപ്പോല്‍ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ. പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്തോ എന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നുണ്ട്.

സുനിലിന്‍റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്ന് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട കേസിലേക്ക് നടന്‍ മമ്മൂട്ടിയെക്കൂടി വലിച്ചിഴയ്ക്കരുതെന്ന് ദിലീപ്. മമ്മൂക്കയെ കണ്ടിട്ട് തന്നെ കൂറേ നാളായെന്നും ആ മനുഷ്യന്റെ തലയിലേക്ക് വെറുതെ ഓരോന്ന് എടുത്തിടരുതെന്നും ആ പാവത്തിനെ വെറുതെ വിടണമെന്നും ദീലിപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീപ് ഇങ്ങനെ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും താങ്കള്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയെ കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതിന് പിന്നാലെയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദീലിപ്. ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയ്ക്ക് ഒരു സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് ഓണ്‍ലൈനുകളുടെ വാര്‍ത്തയെന്നും ദിലീപ് പറയുന്നു.

തന്നെ ഇപ്പോള്‍ ടാര്‍ജറ്റ് ചെയ്യുന്നവരുടെ പിന്നില്‍ മഞ്ജുവാര്യരാണോ എന്ന് അറിയില്ലെന്നും അത് ഓണ്‍ലൈന്‍ മീഡിയക്കാരോട് തന്നെ ചോദിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് മനസിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു. തനിക്ക് അയച്ചെന്ന് പറുന്ന കത്ത് ഞാനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും. ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക.

Copyright © . All rights reserved