തിരുവനന്തപുരം: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫിലേക്ക് മടങ്ങാനൊരുങ്ങി ജെഡിയു. നേതാക്കളാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവര്‍ ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി. യുഡിഎഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നെന്നും അവര്‍ വ്യക്തമാക്കി.
ഇടതുപക്ഷമാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പിസവും അടിയൊഴുക്കുമാണ്. യുഡിഎഫ് മുന്നണി ബന്ധത്തെ ഓര്‍ത്ത് പല കാര്യങ്ങളും വിഴുങ്ങേണ്ട അവസ്ഥയാണെന്നും ചാരുപാറ രവി പറഞ്ഞു. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട പലവട്ടം ചര്‍ച്ചകള്‍ നടന്നുവെന്നും രവി വ്യക്തമാക്കി.
പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് ഷേഖ് പി.ഹാരിസ് പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വന്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകും. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും പാര്‍ട്ടിക്ക് മുന്നണിമാറ്റം അനിവാര്യമാണെന്നും ഷേഖ് പി.ഹാരിസ് വ്യക്തമാക്കി.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം. മണിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണശേഷം ദിലീപ് വീട്ടില്‍ വന്നത് ഒരേയൊരു തവണയാണെന്ന് സഹോദരന്‍ പറഞ്ഞു.
ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ദിലീപിന്റെ പങ്കിനെ കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. സിനിമാരംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു.
കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകൾക്ക് തൊട്ടു പിന്നാലെയാണ് ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രംഗത്തെത്തിയത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഒരു ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ബൈജു കൊട്ടാരക്കരയെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.
മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സിബിഐയെ അറിയിച്ചു.തുടർന്ന് ഫോണ്‍ രേഖകൾ സിബിഐ ഓഫീസില്‍ സമര്‍പ്പിച്ചു. വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐയെ സമീപിച്ചിട്ടുണ്ട്. ‘ക്വട്ടേഷനാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു . എന്നാല്‍ ഭൂമി, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന്’ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.
മലയാള സിനിമയില്‍ ജ്യോതിഷത്തിലും മറ്റും ഏറെ വിശ്വാസമുള്ള താരമായിരുന്നു ദിലീപ്. ഒരു സിനിമ തുടങ്ങുമ്പോഴോ നല്ല കാര്യങ്ങള്‍ ചെയ്യും മുന്‍പോ ജ്യോതിഷികളെ സമീപിക്കുന്നത് അദേഹത്തിന്റെ രീതിയായിരുന്നു. ആലുവ ദേശത്ത് ദിലീപിന്റെ നാട്ടുകാരനായ ജ്യോതിഷിയായിരുന്നു പലപ്പോഴും താരത്തിന്റെ ഭാവി പ്രവചിച്ചിരുന്നത്.
കാവ്യയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ചു കാര്യങ്ങള്‍ അറിയാനും ജ്യോതിഷന്റെ അടുത്ത് ദിലീപ് എത്തിയിരുന്നു. വിവാഹത്തിനു പറ്റിയ സമയമല്ലെന്നും ശ്ത്രുക്കള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞ് ജ്യോതിഷി താരത്തെ മടക്കി അയച്ചു.
കാവ്യയുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പ് ദിലീപ് വീണ്ടും ഭാവി നോക്കാന്‍ സമീപിച്ചിരുന്നു. അപ്പോഴും ജ്യോതിഷിയുടെ പ്രവചനത്തില്‍ മാറ്റമില്ലായിരുന്നു. വിവാഹം നീട്ടിവയ്ക്കാനാകില്ലെന്ന് നടന്‍ നിലപാടെടുത്തതോടെ ചില പ്രതിവിധികള്‍ ജ്യോതിി നിര്‍ദേശിച്ചു. അതിലൊന്ന് ആലുവ മണപ്പുറത്തിനു സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതുക്കിപണിത വീടിന്റെ വലതുവശം പൊളിച്ചശേഷമായിരുന്നു കാവ്യയുമായുള്ള കല്യാണം. ഈ വീട്ടിലേക്കാണ് കാവ്യ വലതുകാലെടുത്തവച്ചതും.
ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു.മഞ്ജു വാര്യരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം. ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്.
സൗദിയിലെ നജ്‌റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ 11 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏതാനും പേര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷന്‍ സൗകര്യമില്ലാത്ത മൂന്നു മുറികളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം . മരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു . അഗ്‌നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയും അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയുളള പരാതി ഉദാഹരിച്ച് ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയും നടന്‍ സിദ്ദീഖ് രംഗത്ത്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ സിദ്ദീഖ് വ്യക്തമാക്കുന്നു. നിലവില്‍ സിദ്ദീഖിന്‍റെതായ ഫെയ്സ്ബുക്ക് പ്രതികരണങ്ങളും ഫോട്ടോകളും പങ്കുവെച്ചിരുന്ന പേജിലൂടെയാണ് ഈ പ്രതികരണം. ഇത് വെരിഫൈഡ് പേജാണെന്നുളള കാര്യത്തില്‍ വ്യക്തതയില്ല.
സിദ്ദീഖിന്റെ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു ….
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്‍പ്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അതീവ ജാഗ്രതയോടെ നീക്കങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും. സിനിമാ മേഖലയിലെ വിശ്വസ്തരെപ്പോലും അറിയിക്കാതെയാണ് ദീലീപും സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയത്. പക്ഷേ സ്വയംവരുത്തിവച്ച ‘പിഴവുകൾ’ ദിലീപിനെ കുടുക്കുക തന്നെ ചെയ്തു.
ചോദ്യം ചെയ്യലിനു മുമ്പും പിന്നീടും ദിലീപ് വരുത്തിയ ആറ് പിഴവുകൾ:
1. ബ്ലാക്മെയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.
3. ആദ്യം ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടിട്ടും ഒരിക്കൽപ്പോലും എതിർത്തില്ല. നിരപരാധിയെങ്കിൽ പ്രതിഷേധിച്ചേനെയെന്നു പൊലീസ് വിലയിരുത്തൽ.
4. രക്ഷിക്കണമെന്നു ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
5. ബ്ലാക്മെയിൽ കത്തിൽ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.
6. സുനിയെ അറിയില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിന്നത്. തെളിവുകൾ എതിരായി.
ആ സംഭവം ഇങ്ങനെ ?
സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടന്ന് തെളിഞ്ഞത്, ദൈവത്തിന്റെ കൈ തൊട്ട ഒരു സെൽഫിയിലൂടെ ആയിരുന്നു. സുനിയുമായി ദിലീപിന് ബന്ധം ഉണ്ടന്ന് പലരുടെയും മൊഴികളിലൂടെ പൊലീസിന് മനസിലായിരുന്നെകിലും അത് തെളിയിക്കാൻ പോലീസിന്റെ കൈയിൽ തെളിവുകൾ ഇല്ലായിരുന്നു, അതിനുള്ള മാർഗം അന്വേഷിച്ചു കൊണ്ടിരിക്കെ ടെന്നീസ് ക്ലബ്ബിലെ ഒരു സെൽഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെ കുറിച്ച് ചോദിയ്ക്കാൻ ക്ലബ് ജീവനക്കാരനെ പോലീസ് ആലുവയിലേക്കു വിളിപ്പിച്ചു. ജീവനക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോകാൻ തുടങ്ങിയ ജീവനക്കാരനോട് പോലീസ് വീണ്ടും എന്നാണ് ദിലീപ് അവിടെ വന്നത് എന്ന് ആവർത്തിച്ച് ചോദിച്ചു. തീയതി അറിയാൻ ജീവനക്കാരൻ അന്ന് ദിലീപുമായി ഒരുമിച്ചെടുത്ത സെൽഫി എടുത്തു നോക്കി . ഉടൻ ഫോൺ വാങ്ങി പോലീസ് സെൽഫി പരിശോധിച്ചു. അപ്പോളാണ് പിന്നിൽ സുനി നിൽക്കുന്നത് പോലീസ് കണ്ടത്. തനിക്കു പിന്നിൽ പൾസർ സുനിയെ ദൈവം തെളിവായി നിർത്തിയത് ക്ലബ് ജീവനക്കാരൻ അറിയുന്നതും പോലീസ് അത് കണ്ടത്തിയപ്പോൾ ആണ്
ദേശീയ അവാര്‍ഡ് നേടിയ മലയാളി നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും വേര്‍പിരിയലിന് തീരുമാനമായത്. സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവ് വിപിന്‍ സുധാകര്‍ തന്നെ ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസമെന്നും ഒഫീഷ്യല്‍ ആയ വേര്‍പിരിയല്‍ ആണ് ഇപ്പോള്‍ നടന്നതെന്നുമാണ് സുഹൃത്ത് വൃത്തങ്ങളില്‍ നിന്നറിയുന്നത്.
ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്‍റുകള്‍ ഇല്ല എന്നുമായിരുന്നു വിപിന്‍ സുധാകറുടെ പോസ്റ്റ്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.
വിപിന്‍ സുധാകറിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
യുവനടിക്കുനേരെ അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തിനു വഴിവച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദുബായ് സ്‌റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍. ഒരുകാലത്ത് ദിലീപിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു നടി. നിരവധി സിനിമകളില്‍ ദിലീപിന്റെ നായിക. എന്നാല്‍ ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യരോട് അടുപ്പം സ്ഥാപിച്ച നടി ദിലീപുമായി പതിയെ അകന്നു.
2013ല്‍ ദിലീപിനൊപ്പം കാവ്യ, ഊര്‍മിള ഉണ്ണി, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഗള്‍ഫില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയി. ദിലീപിന്റെയും നടിയുടെയും ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അത്. ഒരുദിവസം ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും അടുത്തിടപഴകുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അക്കാര്യം നാട്ടിലുള്ള മഞ്ജുവിനെ അറിയിച്ചു. ഇതോടെ ദിലീപിന്റെ കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. അന്നൊന്നും ആരാണ് തന്നെ ഒറ്റിയതെന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞെന്ന കാര്യം പിന്നീട് ദിലീപ് അറിഞ്ഞു. ഇതോടെ ദിലീപിന്റെ ശത്രുത ഇരട്ടിച്ചു.
പിന്നീട് നടിയുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയാണ് ദിലീപ് പ്രതികാരം ചെയ്തത്. വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തില്‍ നടി കരാറൊപ്പിട്ടിരുന്നു. അവസാന നിമിഷം നടിയെ പുറത്താക്കി. അന്വേഷിച്ചപ്പോള്‍ ദിലീപാണ് പിന്നില്‍ പ്രവൃത്തിച്ചത് എന്നറിഞ്ഞത്രെ. തുടര്‍ന്ന് അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുഖ്യധാര ചിത്രങ്ങളായിരുന്നില്ല.
ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് ആ കാലയളവില്‍ നടിക്ക് ലഭിച്ച ചിത്രം. 2010 ല്‍ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലാണ് ദിലീപും നടിയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2011 ല്‍ റിലീസ് ചെയ്ത അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം വരെ നടിക്ക് മലയാളത്തില്‍ നല്ല അവസരങ്ങളുണ്ടായിരുന്നു. പിന്നീട് അവസരങ്ങള്‍ നഷ്ടപ്പെട്ട നടി കന്നടയിലും തെലുങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. അതിന് ശേഷം മലയാളത്തില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചില്ല. ദിലീപുമായുള്ള ശത്രുതയാണ് കാരണം എന്ന് അന്ന് മുതല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനിടെ മലയാളത്തിലെ തന്റെ അവസരങ്ങള്‍ മുടക്കുന്നത് ഒരു സൂപ്പര്‍താരമാണെന്ന് നടി ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അഭിഭാഷകനായ രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പത്താം നമ്പറായി നല്‍കിയിട്ടുള്ള സംഭവത്തെ ആദ്യ കുറ്റപത്രം നല്‍കിയതിന് ശേഷമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഒന്നാം നമ്പറായി പറഞ്ഞിട്ടുള്ള സംഭവം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ളതാണ്. നടിക്കെതിരെ വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസ്സിലാണ്, അല്ലാതെ കുറ്റാരോപിതനില്ല എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യമില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതും കൃത്രിമവുമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി തീരുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്നുതന്നെ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
20 വർഷം വരെ ശിക്ഷ കിട്ടാം; ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ:
∙ ഇന്ത്യൻ ശിക്ഷാ നിയമം
376 (ഡി) – കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം)
120 (ബി) – ഗൂഢാലോചന* (പീഡനത്തിനുള്ള അതേ ശിക്ഷ)
366 – തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ)
201 – തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)
212 – പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ)
411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)
506 – ഭീഷണി (രണ്ടു വർഷം വരെ)
342 – അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)
∙ ഐടി ആക്ട്
66 (ഇ) – സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)
67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)
(*ഗൂഢാലോചനക്കുറ്റം വിചാരണയിൽ തെളിയിക്കാൻ കഴിഞ്ഞാലേ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ)