Latest News

ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത.പാസ്പോർട്ടിനോ ഗേറ്റ് കാർഡിനോ പകരം സ്‍മാർട്ട്ഫോൺ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനവുമായി ദുബായ് എയർപോർട്ട്. ‘എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തിൽ തന്നെ ആദ്യമായാണ്.

ദുബായ് പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബായ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി എന്നിവരാണ് എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ് ലോഞ്ച് ചെയ്‌തത്‌. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഗേറ്റ് കാർഡ് ഡേറ്റ എന്നിവ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇതിലൂടെ ട്രാവൽ ക്ലിയറിങ്സ് വളരെ വേഗത്തിൽ നടത്താൻ കഴിയും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആംആദ്മി പാര്‍ട്ടി. അതിനെ നീതിയുടെ വിജയം എന്നു തന്നെ കാണുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് 2010 മുതല്‍ ഇരിക്കുന്ന സജീവന്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടും, ദേശീയ ഹരിത ട്രിബ്യൂണലി എല്ലാവിധ നിര്‍ദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടര്‍ന്നിരുന്നത്. 2016ല്‍ കൃത്യമായും ഹരിത ട്രിബ്യൂണല്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്മാന്റെ യോഗ്യതകള്‍ എന്തായിരിക്കണമെന്നതായിരുന്നു. അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല ഒരു ടേം ഇരുന്ന ആള്‍ക്ക്, വീണ്ടും ആ പദവി കൊടുക്കാന്‍ പാടില്ല. 6 വര്‍ഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്, വീണ്ടും തുടരാന്‍ ഇദ്ദേഹത്തിന് എന്തിനാണ് ഇടതു പക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന ചോദ്യം വളരെ പ്രസക്തം ആണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം, കേരളത്തില്‍ എല്ലാ മലിനീകരണത്തിന്റെ ഏജന്റ്മാര്‍ക്കും സംരക്ഷകന്‍ ആയിരിന്നു എന്നുള്ളതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ”മലിനീകരണ ബോര്‍ഡ്” ആക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. പെരിയാറിന്റെ തീരത്തടക്കം ഉള്ള എല്ലാ മലിനീകരണ കമ്പനികള്‍ക്കും സംരക്ഷണം നല്‍കുന്ന ആളായി ഇദ്ദേഹം മാറി. അതുകൊണ്ട് തന്നെ അവരുടെയൊക്കെ പിന്‍ബലത്തോടെ, രാഷ്ട്രീയ പിന്‍ബലത്തോടെ, കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി. ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക തന്നെയായിരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആയി ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക വഴി കേരളത്തിന്റെ വെള്ളവും വായുവും മണ്ണും നശിപ്പിക്കുന്നവരുടെ ഏജന്റ് ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാറി. അതിന്റെ സംരക്ഷകരായി, കേരളത്തിലെ സര്‍ക്കാര്‍ മാറി എന്നതുകൂടി നാം കാണണം. ഇതിന്റെ പിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യങ്ങളും അഴിമതിയും ഉണ്ട്. അതുകൊണ്ട് തന്നെ സജീവന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ ആയിരിന്നുകൊണ്ട് എടുത്ത എല്ലാ തീരുമാനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഉത്തരവിടേണ്ടതാണ്. അദ്ദേഹത്തെ, എല്ലാ നിയമങ്ങളും ലംഘിച്ചു ആ സ്ഥാനത്ത് തുടരാന്‍ എന്ത് കൊണ്ട് ഇടതു പക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തേണ്ടതാണ്. അതിനുവേണ്ടി നിയമപരമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.

എന്തുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞതനുസരിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതും പ്രധാനമാണ്. യോഗ്യത ഇല്ലാത്ത ഒരാളെ ഒന്നര വര്‍ഷത്തിലധികം നിര്‍ണ്ണായകമായ ഒരു സ്ഥാനത്ത് ഇരുത്തുക വഴി ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്താണെന്ന് വ്യക്തമാവുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പരിസ്ഥിതി നയം പരിസ്ഥിതി നാശത്തിന്റെ നയം ആണ് എന്ന് വ്യക്തമായി പറയേണ്ടിയിരിക്കുന്നു. പരിസ്ഥിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ ഇദ്ദേഹത്തിന്റെ കൈകടത്തലുകള്‍ ഏറെ ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിട്ടിണ്ട്, അതും പരിശോധിക്കപ്പെടണം. കാരണം നിരന്തരമായി പരിസ്ഥിതി മലിനീകരണം നടത്തുന്ന കമ്പനികള്‍ക്ക് തന്നെ അവാര്‍ഡ് കൊടുക്കുക എന്ന രീതി ഇദ്ദേഹം ചെയര്‍മാന് ആയിരിക്കുമ്പോള്‍ അവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ ഇത്തരത്തില്‍ ഒരു കാര്യം അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവില്ല. പക്ഷെ അതിനു ഹരിത ട്രിബ്യൂണലിനെയോ, ഹൈക്കൊടതിയെയോ സമീപിക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി എന്നും അറിയിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. അജ്ഞാത സംഘം നടത്തിയ ആക്രമത്തില്‍ ഓഫീസ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന സുര്‍ജിത്ത് എന്ന സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

യാത്ര കഴിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ബോംബേറ്. രണ്ട് തവണ ബോംബെറിഞ്ഞെങ്കിലും ഇതില്‍ ഒന്ന് മാത്രമായിരുന്നു പൊട്ടിയത്. മറ്റൊന്ന് പൊട്ടാത്ത നിലയില്‍ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന സിപിഎം ഓഫീസാണ് അക്രമിക്കപ്പെട്ടത്.

അക്രമത്തില്‍ നിന്ന് താന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പി.മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞതിന് ശേഷം അഞ്ചംഗ സംഘം ഓഫീസിന് പിന്നിലുള്ള വഴിയിലൂടെയാണ് രക്ഷപ്പെട്ടതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതേസമയം വടകരയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ഇന്നലെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് മണ്ഡലങ്ങളില്‍ സംഘപരിവാറും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ജനവിധി അനുകൂലമാക്കി ബ്രക്‌സിറ്റിന് ശക്തിപകരാനുള്ള തെരേസ മെയുടെ നീക്കത്തിന് ഫലം തിരിച്ചടിയാണ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വെറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ ഫലം അറിഞ്ഞത് വച്ച് നോക്കിയാല്‍ ലേബര്‍ പാര്‍ട്ടിയാണ് മുന്നില്‍. 650 സീറ്റുകളില്‍ 547 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 251 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചപ്പോള്‍ 232 സീറ്റാണ് ലേബര്‍പാര്‍ട്ടിക്ക് നേടാനായത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 27 സീറ്റ് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് 15 സീറ്റ് നഷ്ടമായി. കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രമായ തെക്കന്‍ ബ്രിട്ടനിലെ ഫലങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. ലിബറല്‍ ഡെമോക്രാറ്റിക്കുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും 10 വീതം സീറ്റുകളില്‍ വിജയിച്ചു.

പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ മാറി. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്. അടുത്തിടെ മാഞ്ചസ്റ്റിലും ലണ്ടന്‍ ബ്രിഡ്ജിലുമുണ്ടായ സ്‌ഫോടനങ്ങളാണ് തെരേസ മേക്ക് തിരിച്ചടിയായത്. പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. 50 ലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്കായി 40,000ത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുമണിവരെ നീണ്ടു.

ദിലീപിന്റെ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാം മടങ്ങി എത്തി കഴിഞ്ഞു.  ദിലീപും ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

എന്നാല്‍ യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് തിരിച്ചെത്തിയ ശേഷം നമിത വ്യക്തമാക്കിയത്. സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് നമിത യു എസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദിലീപ് കാവ്യാ വിവാഹത്തിനു ശേഷം കാവ്യ ആദ്യമായി പൊതുവേദിയില്‍ എത്തിയ പരിപാടി കൂടിയായിരുന്നു ദിലീപ് ഷോ. പരിപാടിയില്‍ ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മെയ്‌ അവസാനം ആണ് ഷോ അവസാനിച്ചത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. ചെന്നൈ തൊണ്ടിയാര്‍പേട്ടിലെ ഒരു വീടിന്റെ മേല്‍ക്കൂരയിലാണ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ 23കാരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് മരിച്ച നവജാതശിശു.

വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തി വീടിന്റെ മേല്‍ക്കുരയില്‍ ഉപേക്ഷിച്ചത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടി മാസം തികയാതെ ബാത്ത്‌റൂമില്‍ പ്രസവിക്കുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. മെയ് 28നാണ് പെണ്‍കുട്ടി പ്രസവിച്ചത്. രവി എന്ന ലോറി ഡ്രൈവറുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്ത തൊണ്ടിയാര്‍പേട്ട് പോലീസ് രവിയെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ദംഗലിലെ നായിക ഫാത്തിമാ സന ഷെയ്ഖിന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ട്രോളുകളും വിമര്‍ശനവും ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുകയാണ്. സ്ലിം സ്യൂട്ട് ധരിച്ച ഫോട്ടോയാണ് സന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാല്‍ദിവ്സില്‍ ഒഴിവുകാലം ആഘോഷിക്കാനെത്തിപ്പോഴാണ് സന ഈ ചിത്രം പകര്‍ത്തിയത്. ഏത് മാസത്തില്‍ ധരിച്ചാലും വേണ്ടില്ല റംസാന്‍ മാസത്തില്‍ ഈ വേഷം വേണ്ടിയിരുന്നില്ലെന്നാണ് കമന്റുകള്‍.

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി, കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് രണ്ടുപേര്‍ ബൈക്കില്‍ എത്തിയത്. ദൃശ്യങ്ങളില്‍ കാണുന്ന പോലെ ഇവര്‍ മിഷേലിനെ തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ബൈക്കിലെത്തിയവരെ കണ്ട് മിഷേല്‍ ഭയപ്പെട്ടുവെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു. ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ബൈക്കിലെത്തിയ യുവാക്കള്‍ നിലവില്‍ കേസിലെ പ്രതികളല്ലെന്നും അവര്‍ പള്ളിയിലെത്തിയത് എന്തിനാണെന്ന് അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുമ്പ് പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്ളിയില്‍ നിന്ന് ഇറങ്ങിയതിന്റെ പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കൊച്ചി കായലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.

മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി. ആളു മാറിയതറിയാതെ ബന്ധുക്കൾ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ ആ മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിക്കാർ കൊടുത്തുവിട്ടത് മറിയാമ്മയുടെ മൃതദേഹമാണ്. അവർ സംസ്കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതർ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിലുണ്ട്.

അമേരിക്കൻ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെ‍ഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കും.

നിലവിലെ ഡിസ്കൗണ്ടുകള്‍ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ് യു വിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ‌ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ‌ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്‌വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.

സർവീസ്

ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യ‌‌‌യിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് ക്ഷമമുണ്ടാകില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.

സെക്കന്‍ഡ് ഹാൻ‍‍‍ഡ് കാർ

പുതിയ വാഹനങ്ങളെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഷെവർലെ കാറുകളുടെ വില കുത്തനെ ഇടിയാൻ പിൻമാറ്റം കാരണമാകും.

Copyright © . All rights reserved