നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയെന്ന് പൊലീസ്. തമ്മനത്തെ വില്ല ഇവരുടേതാണ്. അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്. നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്. സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്. ലക്ഷ്യയില്‍ മൂന്നു തവണയാണ് സുനില്‍കുമാര്‍ പോയത്. ആദ്യ രണ്ടു തവണ രണ്ടു ലക്ഷം രൂപ കൈപ്പറ്റാനും പിന്നീട് വീഡിയോ കൈമാറാനും- പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ന് മൂന്നു മണിക്ക് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്യാമളയോടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് നീലേശ്വരം രാജാറോഡിലെ സുപ്രിയ ടെക്സ്റ്റൈല്‍സ് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ ബിസിനസ് പരിചയത്തിലാണ് ശ്യാമള വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയെ നയിച്ചത്.
നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയുടെ പങ്കു വ്യക്തമാകുന്നു. ദിലീപുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലാണ് നാദിർഷയുടെ പേര് തുടക്കം മുതൽ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അതേസമയം ഒടുവിൽ പുറത്തു വരുന്ന വിവരം അനുസരിച്ച് കേസിൽ അറസ്റ്റിലായ പൾസർ സുനിക്ക് നാദിർഷയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജയിലിൽ കഴിയുന്നതിനിടെ സുനി മൂന്നു തവണ നാദിർഷയെ വിളിച്ചിരുന്നു. ഇതിൽ ഒരു കോൾ എട്ടുമിനിട്ടുവരെ നീണ്ടു. ഈ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തത്. അതേസമയം സുനി തന്നെ വിളിച്ച കാര്യം ദിലീപിനോട് പറഞ്ഞിരുന്നില്ലെന്നു നാദിർഷ പൊലീസിനു നൽകിയ മൊഴിയിൽ ഉണ്ട്. ഇതിനിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സുനി വിളിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ദിലീപും നാദിർഷയും നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം പരിശോധിക്കും.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു.
കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്‌കരമാണെന്നും ഡിജിപി പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാര്‍ ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മൂതല്‍ നടി അക്രമിക്കപ്പെട്ട അന്ന് വരെയാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. നാല് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്.
അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചതായും പോലീസ് കണ്ടെത്തി. സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം. നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിനു ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ബലരാമന്‍ റിപ്പോര്‍ട്ട്, സുപ്രീം കോടതി വിധി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇത് മൂന്നും സമരത്തിന് അനുകൂലമായി വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആംആദ്മി ആരോപിച്ചു. മിനിമം വേതനം ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണെന്നും ഈ സമരത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സമരം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി ആവശ്‌പ്പെട്ടു.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ്.
തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വന്തം പിതാവിന്റെ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്. രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്‌സുമാരുടെ സമരം എന്ന മാനേജ്‌മെന്റ് ആരോപണങ്ങള്‍ക്ക് വിലയില്ലാതാകുകയാണ് ഇതോടെ.
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ തന്റെ പിതാവിന് തുടര്‍ച്ചയായ പരിചരണം നല്‍കാന്‍ അവര്‍ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന്‍ എന്നും എന്നാല്‍ പിതാവിനെ കാണാന്‍ തൃശ്ശൂരെത്തിയപ്പോള്‍ എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്‌സുമാരുടെ സമരം. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്‌സുമാര്‍ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ദിലീപിലേക്കും കാവ്യയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും ഒരു പ്രമുഖ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തന്നെ എക്‌സ്‌ക്‌ളുസീവായി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയെ മാറ്റി കേസ് ഐജി ദിനേന്ദ്ര കശ്യപിന് സ്വതന്ത്ര അന്വേഷണ ചുമതല നല്‍കി. നാദിര്‍ഷയെ കേസില്‍ സഹായിച്ച ഒരു റിട്ട. എസ്പിയും നിരീക്ഷണത്തിലാണെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് മലയാള സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും നേരത്തേ തന്നെ അറിയാമായിരുന്നു എന്നും സംശയമുണ്ട്. നേരത്തേ താരസംഘടനയുടെ തലവന്‍ ഇന്നസെന്റിന് കെബി ഗണേഷ് കുമാര്‍ അയച്ച കത്തും വിവാദമായിരുന്നു. അമ്മ നടീനടന്മാര്‍ക്ക് അപമാനമായെന്നും പിരിച്ചു വിടണമെന്നും ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും. പിച്ചിച്ചീന്തപ്പെടുന്നത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും. നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുന്നതിനിടെ മോഡൽ അപകടത്തിൽ മരിച്ചു. യുക്രെയിനിലെ സോഫിയ മഗെർകോ എന്ന പതിനാറുകാരിക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ സുഹൃത്ത് ദാഷാ മെദ്‌വദേവും (24) അപകടത്തിൽ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിക്കവെ സോഫിയ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയും ഇതിനു പിന്നാലെ അപകടം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ലൈവിൽ കാണാം. ബിഎംഡബ്യു കാറാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇസ്യൂമിലെ സൗന്ദര്യ മൽസരത്തിൽ ജേതാവായതിലൂടെ പ്രശസ്തയായ മോഡലാണ് സോഫിയ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സിനിമാ ഷൂട്ടിങ് നടന്ന സ്ഥലത്തും അന്വേഷണം. ജോര്‍ജ്ജേട്ടന്‍സ് പൂരം ചിത്രീകരിച്ച തൃശ്ശൂരിലെ ഹെൽത്ത് ക്ലബിലാണ് അന്വേഷണം. ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ കൊച്ചിയില്‍ വരുത്തി ചോദ്യം ചെയ്തു. ദിലീപിനൊപ്പം സെല്‍ഫി എടുത്തവരെയാണ് വിളിച്ചുവരുത്തിയത്. ഇവർ എടുത്ത ചിത്രത്തിനു പുറകിലായി നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കയ്യുംകെട്ടി നിൽക്കുന്നുണ്ട്. ഇതിൽനിന്നുമാണ് സുനിൽ കുമാർ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ദിലീപിന്റെയും സുനിൽ കുമാറിന്റെയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഹെൽത്ത് ക്ലബിലെത്തിയത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപിയെയും ഐജിയെയും വരുത്തിച്ച് അന്വേഷണ വിവരങ്ങൾ തിരക്കി. അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുൻപു സംവിധായകൻ നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടെന്ന് പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തതായാണു റിപ്പോർട്ട്. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്.
ഇതിനിടെ, നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവിൽ പോകുംമുൻപു മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) പണം ലഭിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം നടന്‍ ദിലീപിനെയും സംവിധായകൻ നാദിര്‍ഷയയെും 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്.
പൊലീസിന്റെ ചോദ്യങ്ങൾ നേരിടാനുള്ള തയാറെടുപ്പായിരുന്നായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഡിജിപി സെന്‍കുമാറുമായി പ്രത്യക്ഷത്തില്‍ തന്നെ അകല്‍ച്ചയുള്ള, നിലവില്‍ പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് പരിശീലനം നല്‍കിയത് എന്നാണ് വിവരം.
ഇക്കാര്യത്തില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ അന്ന് തന്നെ ഇടപെട്ടതായി വിവരമുണ്ടായിരുന്നു. അന്നേ ദിവസം ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥൻ വിളിച്ച സ്ഥലത്തേക്കു നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് സെന്‍കുമാറിന് ലഭിച്ചത്. അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാൻ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിർന്നില്ലെന്നാണ് സൂചന. ഈ എഡിജിപിയുമായുള്ള പരസ്യമായ അകൽച്ചയും സെൻകുമാർ സംയമനം പാലിക്കാൻ കാരണമായി.
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ തന്നെ സമ്മതിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയിൽ വർഷങ്ങളായി അടുപ്പം പുലർത്തുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദർശിച്ചതാണെന്നാണ് നാദിര്‍ഷയുടെ വാദം. വീട്ടിൽ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നൽകിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേൾക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്…’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞു. ഈ കൂടിക്കാഴ്ച നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്. മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദ്യംചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപ്പുണ്ണിയുടെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യാനിടയുണ്ട്.