Latest News

കാബൂള്‍ : രണ്ടാം വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു . അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത് . മുഹമ്മദ്‌ ഖാന്‍ എന്നയാളാണ് തന്‍റെ രണ്ടാം വിവാഹം എതിര്‍ത്ത ഭാര്യയെ മര്‍ദിക്കുകയും മൂക്ക് പോക്കറ്റ് കത്തി കൊണ്ട് മുറിച്ചെടുക്കുകയും ചെയ്തത്. ഇറാനില്‍ ആയിരുന്ന ഇയാള്‍ രണ്ടാം ഭാര്യയുമായിട്ടാണ് തിരിച്ചെത്തിയത്.
ആറുവയസുകാരിയുമായായിരുന്നു ഇയാളുടെ രണ്ടാം വിവാഹംഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ ഭാര്യ റേസാ ഗുലിനോട്‌ മുഹമ്മദ്‌ ഖാന്‍ ഇത്രയും ക്രൂരമായ്‌ ആക്രമം നടത്തുവാന്‍ കാരണം. റേസാ ഗുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തിയാലെ മൂക്ക് പഴയ രൂപത്തിലാക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .

മുഹമ്മദ്‌ ഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോള്‍ താലിബാന്‍ മേഖലയില്‍ ഒളിവിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ബോളിവുഡിലെ യുവ പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധാരാളം വിവാദങ്ങള്‍ വരുത്തിവെയ്ക്കുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞും നിന്നിരുന്ന ഈ നക്ഷത്ര കമിതാക്കളുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതൊന്നമല്ല ബിടൗണിന്‍ പുതിയ ഹരം ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്.

ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ.

ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കിച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടിയെന്നാണ് അറിയുന്നത്.

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു. കെ.ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിജിലന്‍സിനെതിരെ കോടതി രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്. കെ.ബാബുവിനെതിരെ അതിവേഗ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലെന്ന് കോടതി പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്ന ന്യായമാണ് വിജിലന്‍സ് പറയുന്നത്. ലോകായുക്ത ഉള്ളത് കൊണ്ട് വിജിലന്‍സ് അടച്ചുപൂട്ടിയോ എന്ന് കോടതി ചോദിച്ചു. കോടതിയെ മണ്ടനാക്കാന്‍ ശ്രമിക്കരുത്. ഒന്നര മാസമായി കോടതി എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു.

ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ വിജിലന്‍സെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് ഇച്ഛാശക്തിയില്ല. കെ.ബാബുവിന്റെ ആസ്ഥികളും വീടും പരിശോധിക്കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതിനേയും കോടതി വിമര്‍ശിച്ചു.

കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എ.സി.ജോസ് (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം.
മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. കൊച്ചി മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലം കേരള നിയമസഭയുടെ സ്പീക്കറായിരുന്നു. അക്കാലത്താണ് കരുണാകരന്‍ മന്ത്രിസഭയെ നിലനിര്‍ത്താന്‍ കാസ്റ്റിങ് വോട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരാണ്.

സംസ്‌കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. ഭാര്യ: ലീലാമ്മ. നാലു മക്കളുണ്ട്.

ലോസ് ആഞ്ചലസ്: വര്‍ണവിവേചനത്തിനെതിരെ ഹോളിവുഡില്‍ ഉയര്‍ന്ന പ്രതിഷേധം അതിവേഗം പ്രചരിക്കുന്നു. കറുത്ത വര്‍ഗക്കാരായ അഭിനേതാക്കളെ അവാര്‍ഡ് നോമിനേഷനില്‍ സ്ഥിരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നീക്കം. നാല് വിഭാഗങ്ങളിലായി 20 അഭിനേതാക്കള്‍ക്കാണ് ഒരു വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രഖ്യാപിച്ച പട്ടികയില്‍ കറുത്തവരായ ഒരാള്‍ പോലുമില്ല. ടെക്‌നീഷ്യന്‍മാരുടെ നോമിനേഷനിലും അവഗണനയുണ്ടെന്ന് പരാതികളുണ്ട്. രണ്ടാഴ്ച മുന്‍പ് ഈ വര്‍ഷത്തെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരി 28നാണ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ്.
ഹോളിവുഡിലെ പ്രമുഖരായ രണ്ട് ആഫ്രിക്കന്‍ വംശജരാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഭിനേത്രിയായ ജാഡാ പിങ്കറ്റ് സ്മിത്ത്, സംവിധായകനായ സ്‌പൈക് ലീ എന്നിവരായിരുന്നു ഇവര്‍. ഹോളിവുഡിലെ പ്രമുഖ താരം വില്‍ സ്മിത്തിന്റെ ഭാര്യയാണ് ജാഡാ പിങ്കറ്റ്. തുടര്‍ച്ചയായ രണ്ട് വര്‍ഷവും അഭിനേതാക്കളുടെ പട്ടികയില്‍ നിന്നും കറുത്തവര്‍ ഒഴിവാക്കപ്പെടുന്നതെങ്ങനെയാണെന്ന് സ്‌പൈക് ലീ ചോദിക്കുന്നു. കറുത്തവര്‍ അഭിനയിക്കേണ്ട എന്നാണോ അക്കാദമി പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് അവാര്‍ഡ് ബോര്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം അയച്ച തുറന്ന കത്തില്‍ ചോദിക്കുന്നു.

അംഗീകരിക്കപ്പെടാന്‍ വേണ്ടി അപേക്ഷ നല്‍കേണ്ട സ്ഥിതിയൊന്നും തങ്ങള്‍ക്കില്ലെന്നും, തങ്ങള്‍ കരുത്തുള്ള ജനതയാണെന്നും ജാഡാ പിങ്കറ്റ് പ്രതികരിച്ചു. അതിനാല്‍ ഈ പ്രതിഷേധം അവാര്‍ഡ് ലഭിക്കാനല്ല. അങ്ങനെ അവാര്‍ഡ് യാചിക്കേണ്ട സ്ഥിതി വന്നാള്‍ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുമെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണ്‍കഷന്‍ എന്ന ചിത്രത്തിലെ അത്യുഗ്രന്‍ അഭിനയത്തിന് നിരൂപകരില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ജാഡ. ആ ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

ഹോളിവുഡിലെ പ്രമുഖരായ മൈക്കല്‍ മൂര്‍, വില്‍ സ്മിത്ത് തുടങ്ങിയവര്‍ ബഹിഷ്‌കരണത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നിരവധി അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും യുവഹീറോ കുഞ്ചാക്കോ ബോബനും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായതാണ്. എന്നാല്‍ അടുത്തിടെ ഈ പിണക്കം മാറിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇവരുടെ പോരിന് ഇതുവരെയും ശമനം വന്നിട്ടില്ലെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കല്യാണരാമന്‍, ദോസ്ത്, എന്നീചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദോസ്തിന്റെ ചിത്രീകരണ സമയത്തെ ഇവരുടെ പോര് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് പൂര്‍ത്തിയാക്കാന്‍ ഇവരുടെ പിണക്കം മൂലം നന്നേ പണിപ്പെട്ടിരുന്നുവെന്ന് അന്ന് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് 2002ല്‍ കല്യാണരാമനില്‍ ഷാഫി ഇവരെ ഒന്നിപ്പിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് കുറേക്കാലം സിനിമകളേ ഇറങ്ങിയിരുന്നില്ല.
എന്നാല്‍ 2012ല്‍ ലാല്‍ജോസിന്റെ സ്പാനിഷ് മസാലയില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ദിലീപ് നായകനായ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ ചെറിയവേഷം ചെയ്തത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിയ്ക്ക് ബ്രേക്ക് തന്ന സംവിധായകന്‍ ലാല്‍ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ മാനസികമായി അകന്നുവെന്നും കണ്ടാല്‍പോലും പരസ്പരം മിണ്ടാറില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു.

അതിന് ശേഷം മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ് വേട്ട. ദിലീപ് ഇപ്പോള്‍ സിദ്ദിഖ്‌ലാല്‍ ടീം വീണ്ടും ഒന്നിയ്ക്കുന്ന കിംഗ് ലൈയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഉള്ളത്.

സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ്: മലയാളി നഴ്സിന് വാഹനാപകടത്തില്‍ പരിക്കേറ്റു. സ്റ്റഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ട്വിങ്കിള്‍ ജോയി (40) ക്കാണ് അപകടം ഉണ്ടായത്. ഇന്നലെ ജോലിക്കായി ഹോസ്പിറ്റലിലേക്ക് പോകാനായി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ ട്വിങ്കിളിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന്‍ ആംബുലന്‍സ് എത്തി ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ച ട്വിങ്കിള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍  ട്വിങ്കിള്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ടൈറ്റസ് മാത്യു ആണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. മൂന്ന്‍ കുട്ടികള്‍ ഉണ്ട്.

അപകടകരമായി വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.

മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ് ആറുലക്ഷം രൂപ ബാധ്യത തീര്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ജാതി പഞ്ചായത്ത്‌ ഭാര്യയോട് ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) യുടെ ഇടപെടല്‍ ദമ്പതികളെ രക്ഷപ്പെടുത്തി. ഇവര്‍ ജാതി പഞ്ചായത്തിന്റെ കള്ളത്തരം പൊതു സമൂഹത്തിന് മുന്നില്‍ പൊളിച്ചു. മാത്രമല്ല, സമുദായത്തിലെ മറ്റ് അംഗങ്ങളെ ബോധവത്കരിച്ച് ഊരുവിലക്കും റദ്ദാക്കി.
ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരാണ് ദസെലു സ്വദേശിയായ ദീപക് ഭോറെയും ഭാര്യയും. ജാതി പഞ്ചായത്തിലെ പ്രമുഖരില്‍ നിന്ന് ഇവര്‍ 90,000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷം രൂപ തിരിച്ചടച്ചിട്ടും ജാതി പഞ്ചായത്ത് അത് അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. ആറ് ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നായിരുന്നു പഞ്ചായത്ത് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. അതിന് മുമ്പായാണ് ജാതിപഞ്ചായത്തിലെ ചിലര്‍ ചെന്ന് ദീപകിന്റെ ഭാര്യയോട് ശരീരം പങ്കിടാന്‍ ആവശ്യപ്പെട്ടത്.

ദീപകിന്റെ അമ്മാവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദീപകും ഭാര്യയും നാസികിലേയ്ക്ക് ഓടിപ്പോയി. ഇവിടെ എത്തിയ ശേഷം അവര്‍ നാസിക്കിലെ എം.എ.എന്‍.എസ് ആക്ടിവിസ്റ്റ് കൃഷ്ണ ചന്ദ്ഗുഡയുമായി ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചന്ദ്ഗുഡേ പഞ്ചായത്തിന്റെ കൊടിയ തീരുമാനത്തിനെതിരെ സംസാരിക്കാക്കേണ്ടത്തിന്റെ ആവശ്യകത ദമ്പതികളെ ബോധ്യപ്പെടുത്തുകയും ഒപ്പം ജില്ലാഭരണകൂടത്തെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ജാതി പഞ്ചായത്തിന്റെ കള്ളത്തരം ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി സമുദായം ഒന്നടങ്കം പഞ്ചായത്തിനോട് ദമ്പതികളുടെ ഊര് വിലക്ക് പിന്‍വലിക്കന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ പഞ്ചായത്ത്‌ കീഴടങ്ങുകയും ചെയ്തു.

ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.
ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്.

എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു.

ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി 80 ലക്ഷത്തി 30,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദ്ദേശിച്ചു. ഏഴു കുറ്റങ്ങളും സംശയാധീതമായി തെളിഞ്ഞതിനാലാണ്. കൂടാതെ കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു.
കൊലപാതകമടക്കം നിഷാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിഷാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച് നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നിഷാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പൊലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved