Latest News

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി അദ്ദേഹത്തിന്റെ പേര് ചേർത്തതായാണ് വിവരം. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്കിനെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ നിർണായകമായ സൂചനകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിശേഷ അന്വേഷണ സംഘം തയ്യാറാക്കിയ രണ്ടാമത്തെ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. സ്വർണം പൊതിഞ്ഞ കട്ടിലപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതടക്കം നിരവധി നിർണായക കാര്യങ്ങൾ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ വാസുവിനെ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള നടന്നതിന് മാസങ്ങൾക്കുശേഷം അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെ പ്രധാന ജോലികളും പൂർത്തിയായ ശേഷം ബാക്കി വന്ന സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-നാണ് ആ ഇമെയിൽ ലഭിച്ചതെന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.

മൂവാറ്റുപുഴ ∙ കൈക്കുഞ്ഞുമായി ബസിൽ സഞ്ചരിച്ച ഗർഭിണിയെ അപമാനിച്ചതിനെ തുടർന്ന് ഭർത്താവിനെ ക്രൂരമായി മർദിച്ച സംഭവം മൂവാറ്റുപുഴയിൽ നടന്നു. മംഗലത്ത്‌നട പുന്നത്തട്ടേൽ സനു ജനാർദനൻ (32) മുഖത്തും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റു. സനു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ചൊവ്വാഴ്ച വൈകുന്നേരം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വച്ചാണ്.

എറണാകുളം-മൂവാറ്റുപുഴ റൂട്ടിലുള്ള ‘സെന്റ് തോമസ്’ ബസിലാണ് സംഭവം നടന്നത്. ബസിൽ തിരക്കായതിനാൽ സനുവും ഗർഭിണിയായ ഭാര്യയും കുഞ്ഞും വേർപിരിഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തിൽ ഒരു യുവാവ് ഭാര്യയോട് അസഭ്യമായി പെരുമാറിയതിനെ തുടർന്ന് സനു ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ അക്രമി കൈയിലുണ്ടായ ആയുധം ഉപയോഗിച്ച് സനുവിനെ മുഖത്തടിച്ച് രക്തമൊഴുക്കി മർദിച്ചു.

തുടർന്ന് യാത്രക്കാർ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി കച്ചേരിത്താഴം പാലം കഴിഞ്ഞ് ചാടി രക്ഷപ്പെട്ടു. ബസുകാർ വിഷയത്തിൽ ഇടപെടാതിരുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചതായാണ്‌ വിവരം. പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു തുടങ്ങി.

മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മൂന്നാര്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസും അതേ നിലപാട് സ്വീകരിച്ചുവെന്നും അവര്‍ വീഡിയോയില്‍ ആരോപിച്ചു.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണമായി രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതി അടിസ്ഥാനമാക്കി ഭീഷണിപ്പെടുത്തിയ സംഘത്തിലെ മറ്റു പേരുകളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ജോർജ് മാത്യു

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ.ബിനോയ്‌ ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസ സഹസ്രങ്ങൾക്ക് അൽമീയ സുഗന്ധം പരത്തി വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു എന്ന് ഇടവകവികാരി കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം, മധ്യ സ്ഥ പ്രാർത്ഥന, പ്രദിക്ഷണം,ആശിർവാദം,നേർച്ചവിളമ്പ് എന്നിവ നടന്നു. തുടർന്ന് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ്‌ ഫെസ്റ്റിവൽ പങ്കാളിത്തം കൊണ്ടും, ടീം വർക്ക്‌ കൊണ്ടും ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

 

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്ന പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

തമിഴ്‌നാട് പോലീസിന് ആവശ്യമായ ഒരു കേസിനായി ഇയാളെ അവിടെത്തിച്ചിരുന്നു. തിരിച്ച് വിയ്യൂരില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ആ സമയത്ത് പോലീസിനെ വെട്ടിച്ച് ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബാലമുരുകനെ കണ്ടെത്തുന്നതിനായി തൃശൂര്‍ നഗരത്തില്‍ വ്യാപകമായ പരിശോധന പോലീസ് നടത്തുകയാണ്.

റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയെ വ്യാജ മയക്കുമരുന്ന് കേസിൽ തടവിലാക്കി ഈ കേസ് ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചുവെന്നാണ് വാദം. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെഅമ്മയാണ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മജോതിയെ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചിരിക്കാമെന്നും ഇന്ത്യൻ സർക്കാർ, വിദ്യാർത്ഥിയെ ബന്ധപ്പെടാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി.

യുക്രൈയിനിലേക്ക് അയച്ചശേഷം, മജോതി സേനയ്ക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങിയതായിട്ടാണ് റിപ്പോർട്ടെന്ന് കേന്ദ്രം വാദിച്ചു. യുക്രൈയിൻ സർക്കാരുമായി ബന്ധപ്പെടാൻ ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നാല് ആഴച്ചയ്ക്കം വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഡിസംബർ മൂന്നിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിയുടെ മാതാവ് ഹസീനാബെൻ മജോതിക്ക് വേണ്ടി അഭിഭാഷകരായ ദീപ ജോസഫും റോബിൻ രാജുവും ഹാജരായി.

ഇ.പി. ജയരാജന്‍റെ ആത്മകഥയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ ആദ്യമായി പ്രതികരണവുമായി ഡിസി രവി രംഗത്തെത്തി. “മൗനം ഭീരുത്വം അല്ല,” എന്നും “ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങൾ മാത്രമേയുള്ളു,” എന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കാണ് ഡിസി രവി ഈ മറുപടി നൽകിയത്.

‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരിൽ ഡിസി ബുക്‌സിന്റെ പേരിൽ പുറത്തുവന്ന ആത്മകഥ വലിയ വിവാദമായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് പുസ്തകത്തിലെ ഭാഗങ്ങൾ ചോർന്നത്. പുറത്ത് വന്ന പുസ്തകം തന്‍റെ ആത്മകഥയല്ലെന്നും, അതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇ.പി. ജയരാജൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇ.പി. ജയരാജന്‍റെ പുതിയ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നത്. അതേ സമയം, വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഡിസി രവി തുറന്ന പ്രതികരണവുമായി രംഗത്തെത്തിയത്, “സത്യങ്ങൾ പറഞ്ഞാൽ ഭയപ്പെടേണ്ട കാര്യമില്ല” എന്ന സൂചനയും അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നു.

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ തൃശൂരിൽ വച്ച് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രാവിഷ്‌ക്കരണത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ബഹുമതി ലഭിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി ഈ അവാർഡ് സ്വന്തമാക്കിയത്.

മികച്ച നടിയായി ഷംല ഹംസ .‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഷംലയെ മികച്ച നടിയാക്കിയത്. അതേ ചിത്രത്തിന് സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗതസംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത്. ഈ ചിത്രം ഉൾപ്പെടെ 10 വിഭാഗങ്ങളിലായി മഞ്ഞുമ്മൽ ബോയ്സ് അവാർഡുകൾ നേടി. മികച്ച സംവിധായകൻ (ചിദംബരം), മികച്ച സ്വഭാവനടൻ (സൗബിൻ ഷാഹിർ), മികച്ച ഛായാഗ്രാഹകൻ (ഷൈജു ഖാലിദ്), മികച്ച ഗാനരചയിതാവ് (വേടൻ), മികച്ച കലാസംവിധായകൻ (അജയൻ ചാലിശേരി), മികച്ച ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് (ശ്രിക് വാര്യർ), മികച്ച പ്രോസസിംഗ് ലാബ് എന്നിവയും മഞ്ഞുമ്മൽ ബോയ്സിനാണ് ലഭിച്ചത്.

മറ്റു പ്രധാന അവാർഡുകൾ

* മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
* മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
* മികച്ച കഥാകൃത്ത്: പ്രസന്ന വിത്തനാഗെ (പാരഡൈസ്)
* മികച്ച തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
* സ്വഭാവ നടൻമാർ: സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
* സ്വഭാവ നടി: ലിജോമോൾ (നടന്ന സംഭവം)
* മികച്ച പശ്ചാത്തലസംഗീതം: ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
* മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
* മികച്ച പിന്നണി ഗായിക: സെബ ടോമി (അം അ)
* മികച്ച പിന്നണി ഗായകൻ: ഹരി ശങ്കർ (എആർഎം)
* മികച്ച വിഷ്വൽ എഫക്റ്റ്സ്: ജിതിൻഡ ലാൽ, ആൽബർട്ട്, അനിത മുഖർജി (എആർഎം)
* മികച്ച കലാസംവിധായകൻ: അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
* മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ് (കിഷ്കിന്ധ കാണ്ഡം)
* മികച്ച ശബ്ദരൂപകൽപന: ഷിജിൻ മെൽവിൻ (മഞ്ഞുമ്മൽ ബോയ്സ്)
* സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
* മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ബൊഗൈൻവില്ല, ഭ്രമയുഗം)
* കോസ്റ്റ്യൂം ഡിസൈൻ: സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
* നൃത്തസംവിധാനം: സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
* ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ): സയനോര ഫിലിപ്പ് (ബറോസ്)
* ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ): ഫാസി വൈക്കം (ബറോസ്)
* മികച്ച കളറിസ്റ്റ്: ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗൈൻവില്ല)
* ജനപ്രീതി ചിത്രം: പ്രേമലു

സാഹിത്യ-സാങ്കേതിക വിഭാഗങ്ങൾ

* മികച്ച ചലച്ചിത്രഗ്രന്ഥം: പെൺപാട്ട് താരങ്ങൾ (സി.എസ്. മീനാക്ഷി)
* മികച്ച ചലച്ചിത്ര ലേഖനം: മറയുന്ന നാലുകെട്ടുകൾ (ഡോ. വത്സൻ വാതുശേരി)
* പ്രത്യേക ജൂറി പുരസ്കാരം (സിനിമ): പാരഡൈസ് (സം. പ്രസന്ന വിത്തനാഗെ)

പ്രത്യേക ജൂറി പരാമർശങ്ങൾ

* ടോവിനോ തോമസ് (എആർഎം)
* ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം)
* ജ്യോതിര്മയി (ബൊഗൈൻവില്ല)
* ദർശന രാജേന്ദ്രൻ (പാരഡൈസ്)

മൊത്തത്തിൽ, മമ്മൂട്ടിയുടെ ശക്തമായ അഭിനയപ്രകടനവും, ഷംല ഹംസയുടെ സ്വാഭാവിക പ്രകടനവും, ചിദംബരത്തിന്റെ സംവിധാന മികവുമാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ മുഖച്ഛായ നിർണയിച്ചത്.

സുരേഷ് തെക്കീട്ടിൽ

പെരിന്തൽമണ്ണയുടെ സിനിമാസ്വപ്നങ്ങൾക്ക് നാല് പതിറ്റാണ്ടോളം സ്വർണത്തിളക്കം ചാർത്തി നിന്ന അലങ്കാർ തിയേറ്റർ (കെ.സി)ഓർമകളിലേക്ക് മടങ്ങുന്നു. പട്ടാമ്പി റോഡിൽ സിനിമാസ്വാദകരുടെ അഭിമാനമായി സന്തോഷമായി വികാരമായി ശിരസ്സുയർത്തി നിന്നിരുന്ന അലങ്കാർ തിയേറ്റർ ഇല്ലാതാകുമ്പോൾ ആ സ്ഥാപനത്തിൻ്റെ രാജകീയ വരവ് പഴയ തലമുറ ഓർക്കാതിരിക്കുന്നതെങ്ങനെ. അവിടെയാണ് അലങ്കാർ തിയേറ്റർ വരുന്നതെന്ന് പറഞ്ഞ് എത്രയെത്ര പേർ കൈ ചൂണ്ടിയിട്ടുണ്ടാകും. പട്ടാമ്പി ഭാഗത്തേക്കും തിരിച്ചും കടന്നു പോകുന്ന ബസ്സിലിരുന്നും നിന്നും സിനിമാ പ്രേമികളുടെ കണ്ണുകൾ ആകാംക്ഷയോടെ ആ ഭാഗത്തേക്ക് നീണ്ടിട്ടുണ്ടാകും. എൺപത്തിനാല് രണ്ടാം മാസം അഞ്ചാം തിയ്യതി നാടിൻ്റെ ആഘോഷമായി ഉദ്ഘാടനം നടന്നു.സംവിധായകൻ ഭരതനും മാള അരവിന്ദനും ഉദ്ഘാടനത്തിനെത്തി.

ഉദ്ഘാടന ചിത്രമായി വസന്തോത്സവം നിറഞ്ഞ സദസ്സുകളിൽ . പിന്നീട് എത്രയോറിലീസ് സിനിമകൾവാരങ്ങൾ കൊണ്ടാടിയത്.തിയേറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞ് വരി പുറത്തേക്ക് നീണ്ട് പലപ്പോഴും റോഡാകെ ബ്ലോക്കായത്. കാണുകയാണെങ്കിൽ സിനിമ അലങ്കാറിൽ നിന്നും കാണണമെന്ന് പരസ്പരം വീരസ്യം പറഞ്ഞത്. മനോഹരമായ കർട്ടൻ കണ്ടും കർട്ടൻ ഉയരുന്ന ആ സംഗീതം കേട്ടും പൈസ മുതലായി ഇനി സിനിമ ലാഭം എന്ന് മനസ്സിൽ പറഞ്ഞത്.പുകവലി ശിക്ഷാർഹം എന്ന് താക്കീതിൽ കൂർപ്പൻ തൊപ്പിയും കൊമ്പൻ മീശയും വെച്ചയാൾ പ്രേക്ഷകനെ കഴുത്ത് പിടിച്ച് തൂക്കിയെടുക്കുന്ന ചിത്രവും മുൻ സീറ്റിൽ കാൽ വെക്കരുത് എന്ന് എഴുതി കഴുതയിരിക്കുന്ന പോസ്റ്ററ്റുമൊക്കെ കണ്ട് ശീലമായിരുന്ന പാവം പ്രേക്ഷകർ ”ഇത് നിങ്ങളുടെ തിയേറ്ററാണ് സഹകരണം പ്രതീക്ഷിക്കുന്നു ” എന്നെഴുതി കാണിച്ചതു കണ്ട് അങ്ങനെയൊന്നുമല്ല എന്നറിയാമായിരുന്നിട്ടുംപുളകിതരായി അഭിമാനത്തോടെ സീറ്റിൽ ഞെളിഞ്ഞിരുന്നത്
.അലങ്കാർ തിയേറ്ററിൻ്റെ പ്രൗഢിയെ കുറിച്ച് മറ്റു നാട്ടുകാരോട് ഉള്ളതും അല്പം കൂട്ടിയും പറഞ്ഞത്. ഒരു തലമുറയുടെ ആഘോഷമായിരുന്ന റിലീസ് സിനിമകൾക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് സ്റ്റാൻഡിൽ ബസ്സിറങ്ങി മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമൊക്കെ പട്ടാമ്പി റോഡിലേക്ക് നടന്നും ഓടിയും നീങ്ങുന്ന കൗമാര യൗവനങ്ങൾ. മുണ്ട് മടക്കിക്കുത്തിയ മധ്യവയസ്കർ… ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ച് ധൃതിയിലങ്ങനെ…. വിയർത്തൊലിച്ചങ്ങനെ…. സിനിമ വിട്ടാൽ പരന്നൊഴുകുന്ന തിരക്ക്. പട്ടാമ്പി റോഡിന് അതൊരു ശീലമായ കാലം … സിനിമ കാണണമെങ്കിൽ കൂക്കിവിളികളും ബഹളവും തെറി വിളികളുമൊക്കെ സഹിക്കേണ്ടി വന്നിരുന്ന കാലത്ത് അതൊന്നുമില്ലാതെ സിനിമ കാണാൻ കുടുംബസമേതം അലങ്കാർ തിയേറ്ററിലേക്ക് ഒഴുകിയവരുടെ കാലം … (അലങ്കാർ പോലുള്ള തിയേറ്ററിൽ കൂക്കാൻ പാടുമോ എന്ന മെയിൻകുക്കലിസ്റ്റുകൾ പോലും സംശയിച്ചിരുന്നു)
അപ്പർ സർക്കിൾ അതായത് ബാൽക്കണി അഞ്ച് രൂപ,മിഡിൽ സർക്കിൾ മൂന്ന് രൂപ ലോവർ സർക്കിൾ രണ്ട് രൂപ .ഇതായിരുന്നു ആദ്യ കാലടിക്കറ്റ് നിരക്കുകൾ.ജില്ലയിലെ പ്രധാന റിലീസ് കേന്ദ്രമായ പെരിന്തൽമണ്ണയിലെ മറ്റു തിയേറ്ററുകളിലെ അന്നത്തെ ടിക്കറ്റ് നിരക്കുമായി തട്ടിച്ചു നോക്കുമ്പോൾ ഒരല്പം കൂടുതൽ.

എന്തു തന്നെയായാലും അലങ്കാർ ഒരു കാലം എന്ന് രേഖപ്പെടുത്താതെ. അങ്ങനെ പറയാതെ എഴുതാതെ വയ്യ.എത്രയെത്ര താരങ്ങളുടെ വമ്പൻ ഹിറ്റുകൾ നിറഞ്ഞാടിയ തിയേറ്റർ .എങ്ങനെയെഴുതിയാലും അധികമാകില്ല .എന്നാലും കുടുതൽ ഒന്നും എഴുതുന്നില്ല. ഇരുന്ന് ചിന്തിച്ചെഴുതിയതുമല്ല. എഴുതാനിരുന്നപ്പോൾ വന്ന വരികൾ മാത്രമാണിത്. പഴയ സിനിമാശാലകൾ ഇല്ലാതാകുമ്പോൾ അത് ഗ്രാമമായാലും നഗരമായാലും സങ്കടം തന്നെയാണ്. സംഗീത, സെയിൻ, ജഹനറ നിറമുള്ള സിനിമാസ്വപ് നങ്ങൾ ഓരോന്നായി പെരിന്തൽമണ്ണക്ക് നഷ്ടമായി . അലങ്കാറായും കെ .സി യായും പിന്നെയും പേരു മാറിയും എന്നാൽ പോരൊട്ടും കുറയാതെയും നിന്ന ഈ സ്വപ്നവും എന്നെന്നേക്കുമായി കാഴ്ചയിൽ നിന്നും മറയുന്നു. .കാലം മുന്നോട്ട് കുതിക്കുമ്പോൾ അങ്ങനെയാണല്ലോ….. പലതും മാറുകയും മായുകയും ചെയ്യും. പുതിയത് വരുമായിരിക്കും .. വരുമായിരിക്കും എന്നല്ല. വരും എന്നാലും …….. അവിടെ ടിക്കറ്റിനു കാത്തു നിന്ന പകലുകൾ സന്ധ്യകൾ …. രണ്ടാം കളി സിനിമ കഴിഞ്ഞിറങ്ങുന്നത് എല്ലാം വീണ്ടും ഓർമകളെ ……. അതെ എവിടെയോ ഒരു നൊമ്പരം …
……………………………………..

സുരേഷ് തെക്കീട്ടിൽ
……………………………….
കഥകളും, ഹ്രസ്വകഥകളും, കവിതകളുമായി
രണ്ടായിരത്തോളം രചനകൾ.

അഞ്ഞൂറിലധികം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥയുൾപ്പെടെ 26 കൃതികൾക്ക് അവതാരികയെഴുതി.

ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ.

കഥ, കവിത, നോവൽ തുടങ്ങി വ്യത്യസ്ത ശാഖകളിലായി ഒൻപത് കൃതികൾ .പതിനെട്ട് പുരസ്കാരങ്ങൾ.

2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ ഫെയ്സ് ബുക്കിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി
” തെക്കീട്ടിൽ കഥകൾ” എന്ന പേരിൽ 500 കഥകൾ എഴുതി.ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018-ൽ യൂണിവേഴ്സൽ റെക്കാർഡ് ഫോറം നാഷണൽ റെക്കാർഡ് നേടി.
13/2/2023 മുതൽ 23/4/2025 വരെയുള്ള 801 ദിവസങ്ങളിൽ വാട്സ് അപ് സാഹിത്യ ഗ്രൂപ്പുകളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ 801 കഥകൾ എഴുതുകയും ആ കഥകൾ ആഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ആ കഥകളിലൂടെ രണ്ടായിരത്തോളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ഈ 801 കഥകൾ 18/5/2025 തിയ്യതി പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്ത് ടാലൻ്റ് റെക്കാർഡ് ബുക്ക് വേൾഡ് റെക്കാർഡ് നേടി.
……………………………..

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. ആദ്യമായാണ് വനിതാ ടീം ലോകകിരീടം സ്വന്തമാക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 298 റൺസെന്ന ഭീമൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഈ തവണ തിളങ്ങി മറുപടി എഴുതി.

ഇന്ത്യയുടെ ബാറ്റിംഗിൽ ഷഫാലി വർമ്മ (87), സ്മൃതി മന്ദാന (45), ദീപ്തി ശർമ്മ (58), റിച്ചാ ഘോഷ് (34) എന്നിവരാണ് തിളങ്ങിയത‌്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ സ്ഥിരതയുള്ള തുടക്കം നേടി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മന്ദാനയും ഷഫാലിയും പുറത്തായെങ്കിലും മധ്യനിരയിലെ താരങ്ങൾ ഇന്ത്യയെ കരകയറ്റി. ദീപ്തി ശർമയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിലെ ആക്രണബാറ്റിംഗും ഇന്ത്യയെ 298 റൺസിലേക്ക് എത്തിച്ചു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിൽ ക്യാപ്റ്റൻ ലോറ വോൾവാർത്തിന്റെ സെഞ്ചുറി (101) മാത്രമായിരുന്നു പ്രതീക്ഷ നൽകിയത്. തുടക്കത്തിൽ വോൾവാർത്തും ടാസ്മിൻ ബ്രിറ്റ്സും നല്ല തുടക്കം നൽകിയെങ്കിലും മധ്യനിര പാളി. ദീപ്തി ശർമ്മ നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. വോൾവാർത്തിന്റെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകർന്ന്, 246 റൺസിൽ ഒതുങ്ങി. ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തോടൊപ്പം, ഷഫാലി വർമ്മയുടെ ഉജ്ജ്വല ബാറ്റിംഗും ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ചു.

RECENT POSTS
Copyright © . All rights reserved