ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ചെന്ന ആരോപണം ഉയർന്നു. സെക്യൂരിറ്റി പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് ദുരനുഭവം നേരിട്ടതെന്ന് ആരോപിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വീരേന്ദ്രർ സേജ്വാൾ എന്ന പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
താനും കുടുംബവും അനുഭവിച്ച സംഭവവിവരം അങ്കിത് ദിവാൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. നാല് മാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുണ്ടായതിനാൽ ജീവനക്കാർക്കുള്ള പി.ആർ.എം. സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നത് ചോദ്യം ചെയ്തതോടെ പൈലറ്റ് പ്രകോപിതനായി വാക്കുതർക്കമുണ്ടായെന്നും തുടർന്ന് ശാരീരികമായി ആക്രമിച്ചെന്നും ദിവാൻ ആരോപിച്ചു. രക്തം പുരണ്ട മുഖത്തിന്റെ ചിത്രങ്ങളും പൈലറ്റിന്റെ ഷർട്ടിലെ രക്തക്കറയുള്ള ചിത്രവും പങ്കുവച്ചാണ് ആരോപണം.
സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റിനെ ഉടൻ ജോലിയിൽനിന്ന് മാറ്റിനിർത്താനും ഔദ്യോഗിക അന്വേഷണം നടത്താനും നിർദേശം നൽകി. യാത്രക്കാരന്റെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമനടപടികൾ ആരംഭിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിന് മാനസികാഘാതമുണ്ടാക്കിയ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് യാത്രക്കാരൻ.
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം ഒന്നടങ്കം ദുഃഖത്തിലായി. ടൗൺഹാളിൽ പൊതുദർശനത്തിനായി വെച്ച മൃതദേഹത്തിന് മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ച മൃതദേഹം പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്ന് രാവിലെ ഡയാലിസിസിന് പോകുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. വീട്ടിൽ പൊതുദർശനത്തിനു ശേഷം ടൗൺഹാളിലെത്തിച്ചായിരുന്നു അവസാന യാത്ര. അപ്രതീക്ഷിത വേർപാട് സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 48 വർഷം നീണ്ട കരിയറിൽ 200ലേറെ സിനിമകളിൽ അഭിനയിക്കുകയും തിരക്കഥയും സംവിധാനവും നിർവഹിക്കുകയും ചെയ്തു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി കാലം മറക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും നേടി. 1956 ഏപ്രിൽ 4ന് തലശേരിക്കടുത്ത പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി 1977ൽ അഭിനയരംഗത്തെത്തി. ഇടംവലം നോക്കാത്ത സാമൂഹ്യ വിമർശനവും സാധാരണക്കാരുടെ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ച കലയും അദ്ദേഹത്തെ മലയാളികളുടെ മനസ്സിൽ അമരനാക്കി. ഭാര്യ: വിമല; മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ സൈനികാക്രമണം നടത്തി. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് കടുത്ത മറുപടിയായാണ് ആക്രമണമെന്നാണ് വാഷിങ്ടൺ വിശദീകരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഹോക്കി’ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
സിറിയയുടെ മധ്യഭാഗത്തുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളിലാണ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടന്നത്. ജോർദ്ദാനിൽ നിന്നുയർന്ന അമേരിക്കൻ വിമാനങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തതായി ബിബിസി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബർ 13 ന് പാൽമിറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
“അമേരിക്കക്കാരെ ലക്ഷ്യമിടുന്നവർ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടുകൊണ്ട് കഴിയേണ്ടിവരും” എന്നാണ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്. സിറിയയിൽ ഭീകരവാദത്തിനെതിരായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ സിറിയ അമേരിക്കയുമായി സഹകരണം ശക്തമാക്കിയിരുന്നു. യുഎൻ കണക്കുകൾ പ്രകാരം സിറിയയിലും ഇറാഖിലുമായി ഏകദേശം 7000 ഐഎസ് ഭീകരർ ഇപ്പോഴും സജീവമാണ്. 2015 മുതൽ അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണവും സൈനിക സാന്നിധ്യവും തുടരുകയാണ്.
കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതുഭാഷ്യം സമ്മാനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്തിലാണ് ജനനം.
1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച ശ്രീനിവാസൻ, പിന്നീട് നടനായി, തിരക്കഥാകൃത്തായി, സംവിധായകനായി മലയാള സിനിമയിൽ അനിവാര്യ സാന്നിധ്യമായി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, മിഥുനം, സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം തുടങ്ങി അനവധി ക്ലാസിക് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു. മോഹൻലാലുമായുള്ള കൂട്ടുകെട്ടും സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരോടൊപ്പമുള്ള സൃഷ്ടിപരമായ യാത്രകളും മലയാളികൾ ഹൃദയപൂർവം ഏറ്റെടുത്തു.
സംവിധായകനായി വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം, നിർമാതാവായും തന്റെ മികവ് തെളിയിച്ചു. മികച്ച കഥ, തിരക്കഥ, ചിത്രം, ജനപ്രിയ ചിത്രം, പ്രത്യേക ജൂറി പുരസ്കാരം എന്നിവ ഉൾപ്പെടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ വിമല ശ്രീനിവാസനാണ്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ്. ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളിയുടെ മനസ്സിൽ ശാശ്വതമായി പതിഞ്ഞ കലാകാരനോടുള്ള വിടപറയലിലാണ് മലയാള സിനിമ.
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധങ്ങളുടെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സ് എന്ന ചിത്രത്തിനാണ് ഈ വർഷത്തെ സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച സംവിധായകനുള്ള രജതചകോരം അർജന്റീനിയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി; നാലുലക്ഷം രൂപയും പ്രശസ്തിപത്രവും അവർക്കു ലഭിച്ചു.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് സ്വന്തമാക്കി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് പ്രത്യേക ജൂറി പരാമർശം നേടി. അതേസമയം, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഓഡിയൻസ് പോൾ പുരസ്കാരവും തന്തപ്പേര് നേടി. മികച്ച മലയാള നവാഗത സംവിധായകനായി ചിത്രം എന്ന സിനിമയുടെ സംവിധായകൻ ഫാസിൽ റസാക്കിനെ തിരഞ്ഞെടുത്തു.
മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അർഹരായി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വിഭാഗത്തിലെ പ്രദീപ് പാലവിളാകത്തിന് മികച്ച ക്യാമറമാനുള്ള പുരസ്കാരവും ലഭിച്ചു. ഈ മാസം 12ന് ആരംഭിച്ച ചലച്ചിത്രമേളയ്ക്ക് ഇന്നാണ് തിരശ്ശീല വീണത്. മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി.
ഇംഗ്ലണ്ടിലെ, ഹേവാർഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ. 2025 ഡിസംബർ 13 ശനിയാഴ്ച 3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെട്ടു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെയുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ അയ്യപ്പ പൂജയിൽ പങ്കെടുത്തു.പങ്കെടുത്ത എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. വലിയ നോമ്പിൽ വചനം പഠിക്കാം – Let us learn the Word during Sauma Ramba (Great Lent)”* എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്. രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുള്പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ബൈബിൾ പാരായണത്തിനും ബൈബിൾ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു
ബൈബിൾ കലോത്സവത്തിന് ശേഷം രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിൾ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങൾ പങ്കാളിത്തംകൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ബൈബിൾ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കുട്ടികൾക്കായുള്ള പഠനത്തിന് *NRSV Catholic Edition* ബൈബിൾ ഉപയോഗിക്കേണ്ടതാണ്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ *മലയാളം പി.ഒ.സി. ബൈബിൾ* അധിഷ്ഠിതമായിരിക്കും. മുതിർന്നവർക്കുള്ള മത്സരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.
ഫൈനൽ മത്സരങ്ങൾ 2026 ഏപ്രിൽ 11-ന് നടത്തപ്പെടും. രജിസ്ട്രേഷൻ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
[https://smegbbiblekalotsavam.com/suvara-2026/]
രജിസ്ട്രേഷൻ ഫോം
https://forms.office.com/e/J0aL4Y1Fw7

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിക്ക് നേരെ നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പുറത്തുവന്നു. ഭർത്താവിനെ പൊലീസ് ജീപ്പിൽ കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാർ ഭർത്താവിനെ മർദിക്കുന്നതായി കണ്ടതെന്ന് ഷൈമോൾ പറയുന്നു. എന്തിനാണ് മർദനം നടത്തുന്നതെന്ന് ചോദിച്ചപ്പോൾ വാക്കുതർക്കമുണ്ടായതായും, അന്ന് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രൻ തന്നെ നെഞ്ചിൽ പിടിച്ചു തള്ളുകയും കരണത്തടിക്കുകയും ചെയ്തതായും ഷൈമോൾ വ്യക്തമാക്കി. 2024 ജൂൺ 19-നാണ് സംഭവം.
നോർത്ത് പൊലീസ് സ്റ്റേഷനോട് ചേർന്ന് റെയിൽവേ സ്റ്റേഷനു സമീപം ബെൻ ടൂറിസ്റ്റ് ഹോം നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യയാണ് ഷൈമോൾ. സ്റ്റേഷനിൽ മർദനമേറ്റതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തതോടെ, പൊലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഷൈമോൾ ആരോപിക്കുന്നു. സിഐയെ മാന്തിപ്പറിച്ചതും സ്റ്റേഷനിലെ ഫർണിച്ചർ നശിപ്പിച്ചെന്നുമെന്ന ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് നീതി തേടി നിയമ പോരാട്ടത്തിനിറങ്ങാൻ തീരുമാനിച്ചതെന്നും ദമ്പതികൾ വ്യക്തമാക്കി.
സ്റ്റേഷൻ മർദനത്തിന് രണ്ട് ദിവസം മുൻപ് സമീപത്തെ ഹോട്ടലിൽ പൊലീസ് നടത്തിയ മർദനദൃശ്യം ബെൻജോ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ദൃശ്യങ്ങൾ കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ദമ്പതികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഇവർ, സിഐയെ പ്രതിയാക്കി എറണാകുളം എസിജെഎം കോടതിയിൽ സ്വകാര്യ പരാതിയും നൽകിയിട്ടുണ്ട്. കേസ് ഇപ്പോഴും മജിസ്ട്രേറ്റ് കോടതിയിൽ തുടരുകയാണെന്നും, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ദമ്പതികൾ അറിയിച്ചു.
മൈസൂർ: മൈസൂരിൽ നഞ്ചൻകോട് പ്രദേശത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നു കോഴിക്കോടിന് പോകുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.
KL 15 A 2444 നമ്പർ സ്വിഫ്റ്റ് ബസിലുണ്ടായിരുന്ന 44 യാത്രക്കാരെ അപകടം ഉണ്ടായ ഉടൻ സുരക്ഷിതമായി പുറത്തേക്കിറക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് ബസ് പൂർണ്ണമായും കത്തി നശിച്ചു. മറ്റൊരു ബസിൽ യാത്ര തുടരുന്ന യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിലെത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
അബുദാബി ∙ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന അഞ്ചുവർഷങ്ങളുടെ അവസാനം ഭാഗ്യം അജ്മാനിലെ മലയാളി നേഴ്സിനെ തേടിയെത്തി. ബിഗ് ടിക്കറ്റിലൂടെ ടിന്റു ജെസ്മോന് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന 40കാരിയായ ടിന്റു, നവംബർ 30-ന് പത്ത് സുഹൃത്തുക്കളോടൊപ്പം 522882 എന്ന നമ്പറിലുള്ള ടിക്കറ്റാണ് എടുത്തത്. സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അഞ്ചുവർഷം മുൻപ് ആദ്യമായി ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയ ടിന്റു, ഇടക്കാലത്ത് പലതവണ നിരാശ നേരിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല.
ഒടുവിൽ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായി ലഭിച്ച ഈ സമ്മാനം ടിക്കറ്റെടുത്ത പത്ത് സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചുനൽകുമെന്ന് ടിന്റു പറഞ്ഞു. തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.