Latest News

ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴിയിലെ നിർണായക ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2012 മുതൽ തന്നെ നടൻ ദിലീപ് വിരോധത്തോടെ പെരുമാറിയിരുന്നുവെന്നും, മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നതായും നടി മൊഴിയിൽ വ്യക്തമാക്കുന്നു. 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനാണെന്ന് ചോദിച്ചതായും, “തെളിവോടെ മഞ്ജു തന്നെയാണ് വന്നത്” എന്ന് താൻ മറുപടി നൽകിയതായും നടി പറയുന്നു. സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ദിലീപ് സംസാരിക്കാതിരുന്നതും, പ്രശ്നം തീർക്കണമെന്ന് സഹപ്രവർത്തകർ പറഞ്ഞതുമായ സംഭവങ്ങളും മൊഴിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേസിലെ വിധി നാളെ വരാനിരിക്കെ കൂടുതൽ പ്രധാന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിജീവിതയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം മുൻപും നടന്നിരുന്നുവെന്നും എന്നാൽ നടപ്പിലായിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. 2017 ൽ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ അതിക്രമത്തിനുള്ള പദ്ധതി രൂപപ്പെട്ടിരുന്നുവെങ്കിലും അത് നടക്കാനായില്ല. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് പൾസർ സുനിയാണെന്നും, തുടർന്നുള്ള ദിവസങ്ങളിലുമവൻ നടിയുടെ ഡ്രൈവറായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ബലാത്സംഗത്തിന് വാഹനം ഒരുക്കുന്നതിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ സുനി വിളിച്ചതായ വിവരവും വിചാരണയിൽ വെളിപ്പെട്ടു.

ന്യൂയോർക്കിൽ നടന്ന ഭീകര തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ 24കാരി സഹജ റെഡ്ഡി ഉദുമലയാണ് മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയായ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് സമീപ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം പടർന്നു കയറുകയായിരുന്നു. സംഭവസമയത്ത് ഉറങ്ങിക്കിടന്നതിനാൽ തീ പടർന്നത് പെൺകുട്ടിക്ക് തിരിച്ചറിയാനായില്ലെന്നാണ് പ്രാഥമിക വിവരം.

തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ സ്വദേശിനിയായ സഹജ ഉപരിപഠനത്തിനായി 2021-ലാണ് യുഎസിലെത്തിയത്. ന്യൂയോർക്കിലെ അൽബാനിയിലായിരുന്നു അവളുടെ താമസം. ഉന്നതപഠനത്തിനായി എത്തിയ സഹജയുടെ ജീവിതം ഇത്തരത്തിൽ അവസാനം കാണുന്നത് കുടുംബാംഗങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീ അയൽവാസികളുടെ കെട്ടിടത്തിൽ നിന്നാണ് പടർന്നതെന്നാണ് അധികൃതരുടെ സൂചന.

ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സഹജയുടെ മരണക്കുറിപ്പിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിലെ ടി സി എസ് ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് സഹജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

എം.ജി.ബിജുകുമാർ

മുറ്റത്തിൻ്റെ കോണിൽ നിൽക്കുന്ന മഞ്ഞമന്ദാരത്തിന്റെ അരികിൽ അവധി ദിവസത്തിന്റെ ആലസ്യം നിറഞ്ഞ മനസ്സുമായി കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. ചൂടുകാപ്പി ഊതിയൂതിക്കുടിക്കുമ്പോൾ വായിക്കാനെടുത്ത പത്രം മടിയിൽ തന്നെയിരിപ്പുണ്ടായിരുന്നു. റോഡിൽ അയൽവാസികളായ കുട്ടികൾ കളിക്കുന്നതിന്റെ ബഹളം മുഴങ്ങുമ്പോൾ കുളിയ്ക്കാനുള്ള മടി നിറഞ്ഞ മനസ്സുമായി പത്രം എടുത്തു നിവർത്തി .

എന്നും പുഴയിലാണ് കുളിയ്ക്കാറ്. വീട്ടിൽ നിന്നിറങ്ങി നടന്ന് പുഴയിലെത്തുമ്പോഴേക്കും മടി മാറുമെന്നതാണ് വസ്തുത. പുഴയിലേക്ക് എടുത്തുചാടി അൽപ്പം നീന്തുമ്പോഴേക്കും ഒരു ദിവസത്തേക്കുള്ള ഉന്മേഷം താനേ വരുമെന്നതാണ് യാഥാർത്ഥ്യം.

പത്രത്തിലെ ആദ്യപേജിൽ “ഇന്ന് ഹൃദയദിനം” എന്ന ചെറിയ കുറിപ്പ് വായിച്ചിരിക്കവേ ചാറ്റൽ മഴയെത്തി. പത്രവുമായി സിറ്റൗട്ടിലേക്ക് കയറിയിരുന്നു വായന തുടരുമ്പോഴും കുട്ടികൾ കളി നിർത്താൻ ഭാവമില്ലെന്ന രീതിയിൽ ബഹളം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഓലപ്പന്ത് സിറ്റൗട്ടിലേക്ക് വന്നു വീണു. അപ്പോഴേക്കും മഴ ഇരച്ചെത്തി. അതിനാൽ പന്തെടുക്കാൻ വരാതെ കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടി. എൻ്റെ ദൃഷ്ടി ആ ഓലപ്പന്തിൽത്തന്നെ തറഞ്ഞു നിന്നു.

ബാല്യകാലത്ത് ഏറുപന്തും ചില്ലിപ്പന്തുമൊക്കെ കളിയ്ക്കാൻ എത്രയെത്ര ഓലപ്പന്തുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് ഗൃഹാതുരതയോടെ ഞാൻ ഓർത്തു. അതിനെപ്പറ്റി ആലോചിച്ച് ഇരിക്കവേയാണ് അബിയെപ്പറ്റിയുള്ള ഓർമ്മ എന്റെ മനസ്സിലേക്ക് ചാറ്റൽമഴ പോലെ എത്തിയത്. മാസങ്ങൾക്ക് മുമ്പ് ഒരേയൊരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ എങ്കിലും അവന്റെ മുഖം ഇന്നും മറന്നിട്ടില്ല. അവൻ കൈത്തലം തിരിച്ചുപിടിച്ച് നെറ്റിയിൽ വെച്ച് ചൂട് നോക്കിയത് എങ്ങനെയാണ് മറക്കാൻ കഴിയുക….!
ഓർമ്മകൾ മഴയുടെ താളത്തിൽ പിന്നിലേക്ക് ഒഴുകി.

എവിടെയോ ദീർഘയാത്ര പോയിട്ട് തിരിച്ച് വരുന്നതിനിടയിലാണ് ഒരു വൈകുന്നേരം ബന്ധുവായ രാജേട്ടന്റെ വീട്ടിൽ സ്നേഹ സന്ദർശനത്തിനായി കയറിയത്. അവിടെയെത്തുമ്പോൾ ചേട്ടൻ വിറകു കീറുകയായിരുന്നു. എന്നെക്കണ്ട് പുളളിക്കാരൻ അതൊക്കെ നിർത്തി സിറ്റൗട്ടിൽ വന്നിരുന്നു. ഞങ്ങൾ വെടി പറഞ്ഞിരിക്കവേ ചേട്ടന്റെ ഭാര്യ നികിത കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.
“ആഹാ ! നീയീ വഴിയൊക്കെ അറിയുമോ? കുറേക്കാലമായല്ലോ ഈ വഴി വന്നിട്ട് .” കാപ്പിയുമായി വന്ന നികിതയങ്ങനെ പറയവേ മറുപടിയായി ഞാനൊന്നു ചിരിച്ചു.
ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരും സമപ്രായക്കാരുമാണ്.
കാപ്പി കുടിച്ചു കൊണ്ട് മൂവരും വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ “സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം, അല്ലെങ്കിൽ പിന്നെ തുമ്മലിൻ്റെ ഘോഷയാത്രയാണ്.! ഒരു അഞ്ചു മിനിറ്റ് ,ഞാൻ വേഗം കുളിച്ചിട്ടു വരാം ” എന്ന് പറഞ്ഞു ചേട്ടൻ കുളിക്കാനായി അകത്തേക്ക് പോയി.

ഞാനും നികിതയും സിറ്റൗട്ടിൽ തന്നെയിരുന്ന് അവരുടെ മകൾ അക്ഷരയുടെ പഠനകാര്യത്തെപ്പറ്റിയൊക്കെ സംസാരിക്കുകയായിരുന്നു.
“അവൾ ഏഴാം ക്ലാസിലായി, എങ്കിലും അവധി എന്നു കേട്ടാൽ ട്യൂഷന് പോകാൻ മടിയാണ് ”
നികിത പരിഭവം പറഞ്ഞു.
” കുട്ടികളൊക്കെ അങ്ങനെയാണ്, അവർക്കും കളിക്കാനൊക്കെ അല്പം സമയം വേണ്ടേ ?”
എന്റെ മറുപടി കേട്ട് അവൾ നീട്ടിയൊന്നു മൂളി.
” നല്ല പാർട്ടിയോട് ആണ് ഞാൻ എന്തായാലും ഇക്കാര്യം പറഞ്ഞത്. എന്തുപറഞ്ഞാലും പിള്ളേരുടെ ഭാഗത്താണ് നിൻ്റെ സപ്പോർട്ട് എന്ന് ഞാൻ ഓർത്തില്ല ”

അതും പറഞ്ഞ് അവൾ മുറ്റത്തേക്ക് നോക്കവേ ഒരു പയ്യൻ റോഡിൽ നിന്നും മുറ്റത്തേക്ക് കയറി വന്നു.
“എന്താടാ എന്തുപറ്റി?” അവൾ ആഗതനോടു തിരക്കവേ ഞാൻ കൗതുകത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവൻ വായ തുറന്നു ഒരു പല്ലിൽ പിടിച്ച് അവളെ കാണിച്ചു. എന്നിട്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല.
” വീട്ടിൽ പോ ,അമ്മയുടെ അടുത്തേക്ക് ചെല്ല് ” അവൾ അവനോട് സ്നേഹത്തോടെ പറഞ്ഞു.
” ഏതാ ഈ പയ്യൻ? എന്താ പറ്റിയത് ?”
ഞാനവളോട് തിരക്കി.
” ഇവൻ സംസാരിക്കില്ല ബുദ്ധിക്ക് അല്പം പ്രശ്നമുണ്ട്.” എന്ന് അവൾ പറയുമ്പോൾ അവൻ നികിതയോട് അവന്റെ കൂടെ ഇറങ്ങിച്ചെല്ലാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
” അമ്മയുടെ അടുത്തേക്ക് ചെല്ല്, നേരം സന്ധ്യയായി, മഴയും വരുന്നുണ്ട് ”
അവൾ അവനോട് വീണ്ടും പറഞ്ഞു.
മഴയുടെ മുന്നറിയിപ്പെന്നോണം
ഒരു ചെറിയ തണുത്ത കാറ്റ് ഞങ്ങടെ തഴുകി കടന്നു പോയി. അപ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് വായ തുറന്ന് പല്ലിൽ പിടിച്ച് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചു. പല്ലിനു വേദന ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
പെട്ടെന്നാണ് അവൻ ബലമായി എന്റെ കയ്യിൽ കയറിപ്പിടിച്ചത്. ഞാനും അവനൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ ഒന്നു പകച്ചു.

” വിട് ! ആ ചേട്ടൻ ഇവിടെയുള്ളതല്ല.”
നികിത അവനോട് ഉറക്കെ പറഞ്ഞു. പക്ഷേ അവൻ പിടിവിട്ടില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി. ഭിന്നശേഷിയുള്ള പയ്യൻ ആയതിനാൽഎങ്ങനെ പ്രതികരിക്കും എന്നറിയാതെ ഞാൻ അല്പം ഭയന്നു.
” അയ്യോ വിട് , ആ ചേട്ടന് പനിയാണ് ,ഉവ്വാവാണ്; വയ്യാതെ ഇരിക്കുകയാണ്.”
എൻ്റെ ഭീതി കണ്ട് നികിത അവനോട് ഉറക്കെപ്പറഞ്ഞു. പെട്ടെന്ന് അവന്റെ മുഖം അല്പം മ്ളാനമായി. അവൻ പിടിവിട്ടു കൊണ്ട് എന്നെ തന്നെ നോക്കി. അതിനുശേഷം അവൻ കൈത്തലത്തിൻ്റെ പിറകുവശം കൊണ്ട് എൻ്റെ നെറ്റിയിൽ വച്ചു. എന്നിട്ട് പനിയാണെന്ന് ബോധ്യപ്പെട്ടത് പോലെ സഹാനുഭൂതിയോടെ എന്നെ നോക്കി.
പിന്നെ തിരിഞ്ഞു നടന്നു. റോഡിലേക്കിറങ്ങി അവൻ നടന്നു നീങ്ങി. എനിക്ക് ആകെ കഷ്ടം തോന്നി. ഞാൻ അവനെക്കുറിച്ച് നികിതയോട് അന്വേഷിച്ചു. അവൾ അവനെപ്പറ്റി പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.

” അഭിഷേക് എന്നാണ് അവന്റെ പേര്. അവൻ ആകെ പറയുന്നത് അമ്മ, അബി, ഗോണി എന്നീ വാക്കുകൾ മാത്രമാണ്. അവൻ്റെ പേര് ചോദിച്ചാൽ അബി എന്നാണ് അവൻ പറയുക. അതു കൊണ്ടെല്ലാവരും അവനെ അബി എന്നാണ് വിളിയ്ക്കാറ്. ”
അവൾ പറഞ്ഞു നിർത്തി.
ബാക്കി കേൾക്കാൻ കൗതുകത്തോടെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു.
എപ്പോഴും അവൻ ഗോണീ.., ഗോണീ ..,,എന്ന് പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴൊക്കെ ഓലപ്പന്ത് ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ ഉണ്ടാക്കിക്കിട്ടുന്ന ഓലപ്പന്തുകളെല്ലാം ചാക്കിൽ ഇട്ടുവയ്ക്കുകയും ചെയ്യും”
അവൾ പറയുന്നതും കേട്ടിരിക്കവേ എനിക്കുണ്ടായ സംശയം ഞാൻ നികിതയോട് പറഞ്ഞു.
“ഗോണി എന്നത് ഹിന്ദി വാക്കല്ലേ ?
അതവൻ എങ്ങനെ പഠിച്ചു.?”

നികിത എൻ്റെ സംശയത്തിന് മറുപടിയായി തുടർന്നു.
” അവൻ ജനിച്ചത് ഇവിടെയാണെങ്കിലും ഒരു വയസ്സിനു ശേഷം പത്തു വർഷത്തോളം വളർന്നത് പൂനയിലാണ്.അവിടെവച്ച് ആ വാക്ക് മനസ്സിൽ പതിഞ്ഞതാവും.”
അവൾ തന്റെ നിഗമനം പറഞ്ഞു.
“ഇവന് സഹോദരങ്ങൾ ഉണ്ടോ ? അവർക്കും ഇങ്ങനെ പ്രശ്നമുണ്ടോ? ” ഞാൻ തിരക്കി.
” ഇളയത് പെൺകുട്ടിയാണ്, അവൾക്ക് യാതൊരു പ്രശ്നവുമില്ല. ഇവനെ ഗർഭംധരിച്ച് ഇരിക്കുമ്പോഴാണ് ഇവൻ്റെ അപ്പൂപ്പൻ കാളവണ്ടി ഓടിച്ചു കൊണ്ടു പോകവേ വല്ലായ്മ വന്ന് വീഴുകയും കാളവണ്ടിച്ചക്രം കഴുത്തിലൂടെ കയറിയിറങ്ങുകയും ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ അയാൾ മരിക്കുകയും ചെയ്തു. അത് ഇവൻ്റെ അമ്മയ്ക്ക് ഒരു ഷോക്കായിരുന്നു. അതിൻ്റെ ആഘാതം ഗർഭസ്ഥശിശുവിലും ബാധിച്ചതിനാലാവും അവനിങ്ങനെയായതെന്ന് കരുതാനേ നിവൃത്തിയുള്ളു. ”
അതുകൂടി കേട്ടപ്പോൾ അവനോട് വീണ്ടും സ്നേഹം തോന്നിപ്പോയി.
” കണ്ടാൽ പയ്യനെന്ന തോന്നുമെങ്കിലും മുപ്പതിനടുത്ത് പ്രായമുണ്ട്.”
അവൾ ഓർമ്മിച്ചിട്ടെന്നോണം പറഞ്ഞു.

അങ്ങനെ അവൻ്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇരിഞ്ഞെടുത്ത കുറച്ച് ഓലക്കാലുമായി അബി നടന്നു വരുന്നത് കണ്ടു. അവൻ ഞങ്ങളെ നോക്കി ഒന്നു രണ്ട് സെക്കൻ്റ് നേരം നിന്നു.

” വേഗം പോ, ഇരുട്ടിത്തുടങ്ങി ,” അവനോട് നികത വിളിച്ചു പറഞ്ഞു. സമയം സന്ധ്യ മയങ്ങിയിരുന്നു.
” സ്നേഹത്തോടെ പറഞ്ഞാൽ അവൻ എല്ലാം. കേൾക്കും. എവിടെപ്പോയാലും ഇവൻ ആരുടെയും ഒന്നും എടുക്കില്ല. ആകെ ഓലയും ഓലമടലും മാത്രം മതി അവന്. മടല് വെട്ടി മുറിച്ച് അവൻ തന്നെ ബാറ്റ് ഉണ്ടാകും. ഓലക്കാൽ അമ്മയുടെയോ, മറ്റാരുടെയെങ്കിലോ കയ്യിൽ കൊടുത്തു ഓലപ്പന്തുണ്ടാക്കിക്കും. എത്ര പന്ത് കിട്ടിയാലും അവൻ വീണ്ടും ഗോണി… ഗോണി എന്നു പറഞ്ഞു വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും.”
നികിത അവനെപ്പറ്റി പറഞ്ഞു നിർത്തവേ രാജേട്ടൻ കുളിച്ചിട്ട് വന്നു. പിന്നെ ഞങ്ങൾ മൂവരും കൂടി അവന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അക്ഷര ട്യൂഷനും കഴിഞ്ഞെത്തി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

” ഇന്ന് അടി വല്ലതും കിട്ടിയോടീ ?”
നികിത അവളോട് കളിയാക്കും വിധം തിരക്കി.
“ഓ പിന്നെ ! അടി വാങ്ങാനല്ലേ ട്യൂഷന് പോകുന്നേ.. ഒന്നു പോ അമ്മേ”
അക്ഷരയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു. തുടർന്ന് രസകരമായ പല സംഭവങ്ങളും പറഞ്ഞിരുന്നു നേരംപോയി. യാത്രപറഞ്ഞ് ഇറങ്ങുമ്പോഴേക്കും അബിയുടെ കാര്യം താത്കാലികമായി മറന്നിരുന്നു. പിന്നീട് ഇടയ്ക്കൊരു പ്രാവശ്യം രാജേട്ടൻ്റെ വീട്ടിൽ പോയപ്പോൾ അവൻ കൈത്തലം തിരിച്ച് നെറ്റിയിൽ വെച്ചത് ഓർത്തിട്ടുണ്ട്.അവരോട് അതിനെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്.

ഓർമ്മകളിൽ നിന്നുണർന്നപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
പത്രം മടക്കി വെച്ച് ഞാൻ ആ ഓലപ്പന്തെടുത്ത് വെറുതേ അമ്മാനമാടി. അതെൻ്റെയുള്ളിൽ മറവിയിലാണ്ട ഒന്നിലേക്ക് എന്നെ വീണ്ടും കൊണ്ടുചെന്നെത്തിച്ചു.;
ഹൃദയത്തിൽ വിങ്ങലായിത്തീർന്ന, മന:പ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്ന ഒന്നിലേക്ക്.!

ഹൈസ്കൂളിലെത്തിയപ്പോൾ മറ്റൊരു സ്കൂളിൽ നിന്നും ടി സി വാങ്ങി വന്ന ഒരു സഹപാഠി ഉണ്ടായിരുന്നു. ശ്വാസംമുട്ടലും മറ്റെന്തൊക്കെയോ അസുഖങ്ങളും ഉള്ളതിനാൽ അവൻ ഞങ്ങളോടൊപ്പം കളിക്കാൻ കൂടാറില്ലായിരുന്നു. ഞങ്ങൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പായുമ്പോൾ അവൻ ക്ലാസ്സ് റൂമിനരികിലെ വരാന്തയിൽ തന്നെ ഇരിക്കും. ക്രമേണ ഞങ്ങൾ ചങ്ങാതിമാരായി. അവന് ഓലപ്പന്ത് വളരെ ഇഷ്ടമായിരുന്നു. സ്കൂളിലെ തെങ്ങിൽ നിന്നും ഓലക്കാലിരിഞ്ഞ് വരാന്തയിൽ നിൽക്കുമായിരുന്ന സഹപാഠിയ്ക്ക് ഞാൻ പന്തുണ്ടാക്കിക്കൊടുക്കുമായിരുന്നു.
അത് മൂന്നും നാലും എണ്ണം ഉപയോഗിച്ച് അവൻ അമ്മാനമാടുന്നത് കാണാൻ എന്നും കൗതുകമായിരുന്നു. ആ വർഷം തന്നെ കൊല്ലപ്പരീക്ഷക്കു മുമ്പ് മുമ്പ് അവൻ ട്യൂമർ ബാധിച്ച് മരിച്ചത് ഒരു വിങ്ങലായി ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നു.

അവന്റെ മൃതദേഹം കാണാൻ പോകുമ്പോഴും എന്റെ കൈവശം ഒരു ഓലപ്പന്ത് ഉണ്ടായിരുന്നുവെന്ന് ഇന്നുമോർക്കുന്നു. അവന്റെ ജീവനറ്റ ശരീരം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ നിറകണ്ണുകളോടെ ആ ഓലപ്പന്ത് അവന്റെ വീട്ടുമുറ്റത്തുള്ള വാടിയ ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച് സങ്കടത്തോടെയാണ് വീട്ടിലേക്ക് തിരിച്ച് പോന്നത്. കുറേക്കാലം അത് വിങ്ങലായി മനസ്സിൽ ഉണ്ടായിരുന്നു. മനപൂർവ്വം അതിനെ മറവിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ആ സംഭവം. എന്നാൽ കുറെ കാലത്തിനു ശേഷം അവൻ്റെ ഓർമ്മ മനസ്സിൽ എത്തിയപ്പോഴേക്കും ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളിൽ നിറയുമ്പോഴേക്കും മഴ തോർന്നിരുന്നു

സഹപാഠിയേപ്പറ്റിയുള്ള ചിന്തകളാൽ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഓർമ്മകളുടെ തിരയിളക്കത്തിൽ അത് ഉള്ളിലാകെ നുരഞ്ഞുപൊന്തി. വേഗമിറങ്ങി വീടിൻ്റെ പിന്നിൽ നിൽക്കുന്ന ചെറിയ തെങ്ങിൽ നിന്നും കുറച്ച് ഓലക്കാലെടുത്ത് ഈർക്കിൽ കളഞ്ഞ് എടുക്കുമ്പോൾ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ അതു കണ്ട് എന്നെ സൂക്ഷിച്ചൊന്നു നോക്കി. ഇവനിതെന്തു ചെയ്യാൻ പോവാണെന്ന ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു.

ഞാൻ ആ ഓലക്കാലുമായി സിറ്റൗട്ടിലെത്തി നാലഞ്ച് ഓലപ്പന്തുകളുണ്ടാക്കി. പെട്ടെന്ന് കുളിച്ച് വസ്ത്രവും ധരിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ആ പന്തുമായി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അമ്മ തുണി വിരിച്ചു കൊണ്ട് മുറ്റത്തുണ്ടായിരുന്നു.
“ഈ പുനർജന്മം എന്നു പറയുന്നത് ശരിക്കും ഉള്ളതാണോമ്മേ? ”
ഞാൻ അമ്മയോട് തിരക്കി.
” പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ അനുഭവം വരാതെ എങ്ങനെയാ വിശ്വസിക്കുക !” അമ്മയോടതിന് മറുപടി പറയാതെ ഞാൻ ബൈക്കിൽ പുറപ്പെട്ടു.
ചോദ്യത്തിൻ്റെ കാര്യമെന്തെന്നറിയാതെ അതിനെപ്പറ്റി ആലോചിച്ച് അമ്മ അകത്തേക്ക് കയറുമ്പോഴേക്കും ബൈക്കിൽ ഞാൻ കുറേ ദൂരം താണ്ടിയിരുന്നു.

ഒരു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം രാജേട്ടൻ്റെ വീട്ടിലെത്തി. പത്രം വായിച്ചു കൊണ്ടിരുന്ന രാജേട്ടൻ എന്നോട് കയറിയിരിക്കാൻ പറഞ്ഞപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ ബൈക്കിൽ ഇരിക്കുമ്പോഴാണ് നികിത വെളിയിലേക്ക് വന്നത്.
“ആഹാ ഈ വഴിയൊക്കെ നീ മറന്നെന്ന് അക്ഷര കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു. ” എന്നെക്കണ്ട നികിത കുശലം പറഞ്ഞു.
” ആ അബിയെ ഒന്നു വിളിയ്ക്കാമോ? ആ മാനസിക അസ്വാസ്ഥ്യമുള്ള പയ്യനെ ?”
അവളുടെ കുശലത്തിനു മറുപടി പറയാതെ ഞാൻ ചോദിച്ചു.
“അയ്യോ ! അവനും അമ്മയും സഹോദരിയും അവൻ്റെ അച്ഛൻ്റെയടുത്തേക്ക് പോയി. പൂനയിലെ ജോലി സ്ഥലത്തേക്ക്. ഇനി കുറച്ചു കാലത്തേക്ക് മടങ്ങി വരവുണ്ടാകില്ലെന്നാ തോന്നുന്നത്. ”
നികിത പറഞ്ഞത് കേട്ട് എൻ്റെ മുഖം മ്ളാനമായി.
“എന്ത് പറ്റിയെടാ ?എന്താ കാര്യം ?”
രാജേട്ടനും ചോദിച്ചു.
“ഏയ് ഒന്നുമില്ല! അവന് ഞാൻ ഓലപ്പന്ത് ഉണ്ടാക്കിക്കൊണ്ടു വന്നതായിരുന്നു.”
ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു.
” അത് പോട്ടെ ! കയറി വാ, കപ്പ പുഴുങ്ങിയത് കഴിയ്ക്കാം.”
നികിത കഴിക്കാൻ വിളിക്കവേ അക്ഷര ജനാലയ്ക്കരികിലിരുന്ന് എന്തോ എഴുതുന്നത് കാണാമായിരുന്നു.
” ഇപ്പോൾ വേണ്ട, പോയിട്ടൽപ്പം കാര്യമുണ്ട് ” എന്ന് മറുപടി പറഞ്ഞ് ഞാൻ ബൈക്ക് തിരിച്ചു.

ബൈക്കിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്പോൾ പൂക്കളില്ലാത്ത ഗന്ധരാജൻ ചെടിയിലേക്ക് എൻ്റെ ദൃഷ്ടി എത്തി. അത് വീണ്ടും എന്റെയുള്ളിലെ ഓർമ്മകളുടെ വേദനയുടെ തീ ആളിക്കത്തിച്ചു. കണ്ണു നിറയുന്നതുപോലെ തോന്നി. ഓലപ്പന്തുകൾ ഗന്ധരാജൻ ചെടികളുടെ ചുവട്ടിലേക്കിട്ട് റോഡിലേക്കിറങ്ങുമ്പോൾ “ഈ ചെറുക്കനിത് എന്തു പറ്റി ?” എന്ന് നികിത ചോദിക്കുന്നുണ്ടായിരുന്നു.
റോഡിലൂടെ ബൈക്കിൽ യാത്ര തിരിക്കുമ്പാഴേക്കും മഴ തുടങ്ങിയിരുന്നു. ഉള്ളിലെ ചൂട് ശമിപ്പിക്കാൻ കഴിയുന്നതല്ലെങ്കിലും ആ മഴയിലൂടെ നനഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി.

മറവിയിൽ ഒടുങ്ങാതെ തികട്ടി വരുന്ന ഓർമ്മകളിലെ ഹൃദയബന്ധങ്ങളുടെ വേദനയുമായി ആർത്തലച്ചു പെയ്യുന്ന മഴയിൽ വഴിയിലെ ഒഴുകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഞാൻ ബൈക്കിൽ മുന്നോട്ട് പൊക്കോണ്ടേയിരുന്നു.
അപ്പോൾ ജനാലയിലൂടെ മഴയും കണ്ടിരിക്കുന്ന അക്ഷര ഗന്ധരാജൻ്റെ ചുവട്ടിൽ കിടക്കുന്ന ഓലപ്പന്തുകളിൽ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.

ടോം ജോസ് തടിയംപാട്

ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട്ടിൽ താമസിക്കുന്ന പെരുംതടത്തിൽ ജോസഫ് ജോർജ് ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് അദ്ദേഹത്തെ കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിൽസിച്ചു ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശിശ്രുഷിച്ചു വീട്ടിൽ ഇരിക്കുന്നു, ഇവരുടെ ചികിത്സ മുൻപോട്ടു കൊണ്ടുപോകണം ദയവായി സഹായിക്കണം ഇപ്പോൾ ജോസപ്പും കുടുംബവും താമസിക്കുന്നത് കഞ്ഞിക്കുഴിയിലെ ഭാര്യയുടെ ഭാവനത്തിലാണ് നാട്ടിലുള്ള നല്ലമനുഷ്യരുടെ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ മുൻപോട്ടു കൊണ്ടുപോയത് അതുകൊണ്ടു നിങ്ങൾ ദയവായി ഒരു കൈ സഹായം ഈ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. .ജോസെഫിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടുമായ എ പി ഉസ്മാനാണ് നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നൽകുക .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

 

തിരുവനന്തപുരത്ത് ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം തള്ളിയത്. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്‍വലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ വാദത്തിനിടെ അറിയിച്ചെങ്കിലും, കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചില്ല. ഈ കേസിൽ രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയാണ്.

തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ നിരാഹാരം തുടരുന്നതിനാൽ, മുമ്പ് രാഹുല്‍ ഈശ്വറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. അതേസമയം, ജാമ്യത്തിനായി രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയിലും ഹർജി നൽകിയിരുന്നു. സെഷന്‍സ് കോടതി ഹർജിയിൽ നടപടി നീട്ടിയതോടെ, തുടര്‍ന്ന് അദ്ദേഹം ഹർജി പിന്‍വലിച്ചു.

ഹര്‍ജി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേട്ടാണ് അന്തിമമായി ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പ്രതികരണങ്ങൾ സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷാർഹമായ വിഭാഗത്തിൽപ്പെടുന്നതാണെന്നും ഇത്തരം നിയമലംഘനങ്ങളെ കോടതി ഗൗരവത്തോടെ കാണുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെമലയാളികളുടെ ബന്ധുക്കളായവരിൽ  ഒട്ടേറെപ്പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അതിൽ പ്രമുഖനാണ്  സിബി ജോസഫ് മൂലംകുന്നം

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കുട്ടനാടിന്റെ പൊതു രംഗത്ത് സജീവമായ സിബി ജോസഫ് മൂലംകുന്നത്തിന് പൊതുസേവനം എന്നത് എന്നും ആത്മസമർപ്പണത്തിന്റെ പാതയാണ്. 1967ൽ കുട്ടനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനൊപ്പം ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയായും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹനിധിയായി മാറിയ പരേതനായ അഡ്വ. എം. സി. ജോസഫ് മൂലംകുന്നത്തിന്റെ പുത്രനായ സിബിയുടെ രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമുള്ള കന്നിയങ്കം 2015–2020 ലായിരുന്നു. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സിബിക്ക് ഇത് രണ്ടാമത്തെ ഊഴമാണ്.

ഇക്കുറി രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രാമങ്കരി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചുവരുന്ന സിബി എസ്.ബി കോളേജിലെ തന്റെ ബിരുദപഠന കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്. ശേഷം യൂത്ത് കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹി, കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ചു.

 

3 പ്രാവശ്യം രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും (കൺവീനർ) പ്രവർത്തിച്ചിട്ടുണ്ട്.ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ നല്ലൊരു കർഷകൻ കൂടിയായ സിബി ജോസഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട്ടിലെ നെൽകർഷകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. 2015–20 കാലഘട്ടത്തിൽ താൻ തുടങ്ങിവെച്ച നിരവധിവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എ.സി റോഡ് മണലാടി ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡ്, അവിടെ നിന്ന് മുക്കം റോഡ് എന്നിങ്ങനെ അടിയന്തിരമായി പൂർത്തീകരിക്കേണ്ട ജോലികൾ ഉണ്ട്. ഇതോടൊപ്പം രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കണം. വാർഡിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും തോടുകൾ മാലിന്യമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മറ്റ് വികസനസ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകുകയും വേണം.

ഭാര്യ: ആൻസമ്മ ജോസഫ് (പുളിങ്കുന്ന് ഐ.ടി.ഐ പ്രിൻസിപ്പൽ). മക്കൾ: സാൻജോ (എഞ്ചിനീയർ, യു.എസ്.എ), അജോ, ജിജോ (വിദ്യാർത്ഥി, ഗവ. മോഡൽ എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര).

സിബി ജോസഫ്  പ്രവാസി മലയാളികളുടെ പ്രിയ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസഫ് ചാക്കോ  ന്യൂയോർക്കിലും, ജിമ്മി ജോസഫ്   മൂലംകുന്നം  ബർമിംഗ്ഹാമിലും, റോയ് ജോസഫ്  ലിവർപൂളിലും സ്ഥിരതാമസക്കാരാണ് .  മലയാളം യുകെ  ഡയറക്ടർ ബോർഡ് മെമ്പർ ആയ ജിമ്മി മൂലംകുന്നവും  റോയി മൂലംകുന്നവും  യുകെയിലെ കുട്ടനാട് സംഗമത്തിന്റെ  കമ്മിറ്റി അംഗങ്ങളാണ്.   വിദേശത്ത് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ ഈ സാമൂഹിക ഇടപെടലും പിന്തുണയും സിബിയുടെ പൊതു പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയാണ്  പകർന്ന് നൽകുന്നത് .

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലമായി സംസാരിച്ച കേസിൽ ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ മാറുന്നൂർ ഹൗസിൽ താമസിക്കുന്ന അർജുൻ ജി. കുമാർ (34)നെ പോലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസ് വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരാതി പരിഗണിക്കുന്നതിനായി പൊതുജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പറിലേക്കാണ് അർജുൻ നിരന്തരം വിളിച്ച് ദുരുപയോഗം നടത്തിയത്. മുമ്പും ‘സിഎം വിത്ത് മീ’യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ അർജുൻ വെൺമണി പൊലീസ് സ്റ്റേഷനും തിരുവല്ല പൊലീസ് സ്റ്റേഷനുമുള്ള വനിതാ ഉദ്യോഗസ്ഥരോട് അശ്ലീലമായി സംസാരിച്ചതുമായി ബന്ധപ്പെട്ടും കേസുകൾ നേരിടുന്നുണ്ട്. ജനപ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുന്ന സംവിധാനം തന്നെയാണ് ‘സിഎം വിത്ത് മീ’ എന്നതും പോലീസ์ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇൻഡിഗോയുടെ വ്യാപക സർവീസ് റദ്ദാക്കലുകൾ ആഭ്യന്തര വിമാനയാത്രക്കാരെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. റദ്ദാക്കലുകൾ തുടർന്നതോടെ മറ്റുള്ള വിമാനക്കമ്പനികളിൽ അവസാന നിമിഷം ടിക്കറ്റിനായി ആളുകൾ തിരക്കിലാണ്. ആവശ്യകത പെട്ടെന്ന് ഉയർന്നതോടെ നിരക്കുകൾ ഇരട്ടിയും മൂന്നിരട്ടിയും ഉയർന്നു. സാധാരണയായി 20,000 രൂപയ്‌ക്ക് ലഭിക്കുന്ന ഡൽഹി–മുംബൈ ഇക്കോണമി ടിക്കറ്റിനുതന്നെ ഇപ്പോൾ 60,000 രൂപയോളം ചെലവ് വരുന്നു.

ഏകദേശം എല്ലാ തിരക്കേറിയ റൂട്ടുകളിലും നിരക്കുകൾ കുത്തനെ ഉയർന്നപ്പോൾ, വിദേശ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സാഹചര്യമാണിപ്പോൾ. ഡൽഹി–ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിൽ വെള്ളിയാഴ്ച വിമാനങ്ങൾ ലഭ്യമല്ല. ഹൈദരാബാദിലേക്കുള്ള സാധാരണ 7,000 രൂപയുടെ ടിക്കറ്റിന് 48,000 രൂപയിൽ കൂടുതലാണ് ഇപ്പോൾ നിരക്ക്. മിനുട്ടുകൾക്കൊപ്പം നിരക്കുകൾ മാറുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. ഡൽഹി–കൊൽക്കത്ത റൂട്ടിൽ വെള്ളിയാഴ്ച 32,000 രൂപയായിരുന്ന ഏകദിശ നിരക്ക് ശനിയാഴ്ച ഇരുവശ യാത്രയ്ക്കായി 85,000 രൂപയോളം ഉയരുമെന്നാണ് സൂചന. ഇത് യൂറോപ്യൻ യാത്രയെക്കാൾ ചെലവേറിയതായി കൊണ്ടിരിക്കുന്നു.

ഡൽഹി വിമാനത്താവളത്തിൽ അർധരാത്രിവരെ നടക്കുന്ന എല്ലാ ആഭ്യന്തര സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രക്കാർക്ക് മറ്റൊരു എയർലൈൻ തിരഞ്ഞെടുക്കാൻ അധിക തുക ചെലവഴിക്കേണ്ടിവരുന്നു. ഡൽഹി വഴി പറക്കുന്ന മുംബൈ–ചെന്നൈ വിമാനങ്ങൾ ഇപ്പോൾ 60,000 രൂപയോളം നിരക്ക് ഈടാക്കുന്നു, എന്നാൽ ഒരാഴ്ചയ്ക്കുശേഷമുള്ള യാത്രയ്ക്കായി ഇതേ റൂട്ടിൽ 4,500 രൂപയിൽ താഴെയാണ് ചെലവ്. മുംബൈ–ശ്രീനഗർ ഒരു വഴിയാത്രയ്ക്കു പോലും 62,000 രൂപയും മടക്കയാത്രയ്ക്ക് 92,000 രൂപയും ചെലവാകുന്ന അവസ്ഥയാണ് നിലവിൽ.

കൊല്ലം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതോടെ റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടായി. സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞത്, സ്കൂൾ ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയതും ആശങ്ക ഉയർത്തി. കടമ്പാട്ടുകോണം–കൊല്ലം സ്ട്രെച്ചിലെ നിർമാണച്ചുമതല ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നൽകിയിരുന്നത്.

സംഭവത്തെ തുടർന്ന് അടിയന്തിര അന്വേഷണം നടത്താൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ എൻഎച്ച്എഐ സംഘം സ്ഥലത്തെത്തി. നിർമാണ ഗുണനിലവാരത്തിലും അനാസ്ഥയിലും ഗുരുതരമായ സംശയങ്ങൾ ഉണ്ടെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ കെ. സി. വേണുഗോപാൽ വിമർശിച്ചു.

മലപ്പുറം കൂരിയാട് ഉൾപ്പെടെ പാത നിർമാണ സമയത്ത് തകർന്ന സംഭവങ്ങൾ വിവാദമായിരിക്കെ കൊല്ലത്തും സമാനദൃശ്യമാണ് ആവർത്തിച്ചത്. അഷ്ടമുടിക്കായലിൽ നിന്ന് എടുത്ത മണ്ണ് ഫില്ലിങ്ങിനും റോഡ് നിർമ്മാണത്തിനും ഉപയോഗിച്ചതിനെ കുറിച്ചും സ്ഥലംവാസികൾ വിശദമായ പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ നടത്താത്തതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നും വേണുഗോപാൽ എംപി ആരോപിച്ചു.

വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.

ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://lmhs.uk/events-2026/ayyappa-vilakku1/booking

എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.

സ്ഥലം:

കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,

ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ

സമയം : 3pm മുതൽ 9pm വരെ

RECENT POSTS
Copyright © . All rights reserved