Latest News

ബെർലി മാളിയേക്കൽ

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മ ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് പിന്തുണ നൽകി യുകെയിലെ വിവിധ അസോസിയേഷനുകളും വ്യക്തികളും മുന്നോട്ട് വന്നിരുന്നു. ഫെബ്രുവരി 12 ന് കൺസൾട്ടേഷൻ തീർന്നതോടെ നമ്മുടെ അഭിപ്രായം പറയുവാനുള്ള അവസരം തീർന്നിരുന്നു. ഇനിയാണ് സർക്കാർ പാർലമെന്റിൽ ചർച്ച ചെയ്ത ശേഷം നിയമം പാസാക്കുന്നത്. യുക്മ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

പുതിയ തലമുറകുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ എൽ ആർ പരിഷ്‌കാരങ്ങൾ, നിയമപരമായി കുടിയേറിയ സ്‌കിൽഡ് വർക്കേഴ്സിന്റെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ടാണ് യുകെയിലെ എല്ലാ എം പി മാർക്കും നിവേദനം കൊടുക്കുവാൻ യുക്മ ക്യാമ്പയിൻ ആരംഭിച്ചിരുന്നത്.

ഈ ക്യാമ്പയിന്റെ ഭാഗമായി കാർഡിഫ് – പേനാർത്ത് നിയോജകമണ്ഡലത്തിലെ എം പി ആയ ശ്രീ. സ്റ്റീഫൻ ഡോട്ടിക്ക് തന്റെ പരിധിക്കുള്ളിലെ ലാൻഡോക് കമ്മ്യൂണിറ്റി കോൺസിലർ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ വെയിൽസ് റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്തും ഒരുമിച്ച് ഐ എൽ ആർ നിവേദനം സമർപ്പിച്ചു.

ലാൻഡോക്ക് ഹോസ്പിറ്റലിൽ മലയാളികൾ നൽകിവരുന്ന സേവനത്തെകുറിച് എം പി വളരെ സ്നേഹത്തോടെ സ്മരിച്ചു. കാർഡിഫ് – പേനാർത്ത് ഭാഗങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി സംസാരിക്കുമെന്ന് ശ്രീ സ്റ്റീഫൻ ഡോട്ടി ഉറപ്പ് നൽകി.

കഴിഞ്ഞ രണ്ട് മാസമായി യുക്മ നടത്തി വന്നിരുന്ന ഈ ഐ എൽ ആർ ക്യാമ്പയിൻ ഡിസംബർ 20ന് വെയിൽസിലെ ബാരിയിൽ വച്ച് യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്യുകയും എം പി ശ്രീ കനിഷ്ക നാരായണന് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് ഐ എൽ ആർ നിവേദനം സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷം വെയിൽസിലെ 24 നിയോജകമണ്ഡലങ്ങളിൽ എം പി മാർക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി.

യുകെയിലെ പുതിയ കുടിയേറ്റക്കാർ വളരെ ആകാംഷയോടെയാണ് ലേബർ സർക്കാരിന്റെ ഇന്ന് നീക്കത്തെ നോക്കി കാണുന്നത്. പുതിയ ഐ എൽ ആർ, വിസ നിബന്ധനകൾ, സ്പൗസ് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ച മാറ്റങ്ങൾ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി ഉയർന്നിട്ടുണ്ട്. യുക്മ നടത്തുന്ന ഈ ക്യാമ്പയിൻ അതിന്റെ ഫലം കാണട്ടെയെന്ന് പ്രത്യാശിക്കാം.

കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ പതറിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശനം ഉറപ്പിച്ചു.

ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെയും ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കി പാക് നിരയുടെ നട്ടെല്ലൊടിച്ചു. അക്ഷർ പട്ടേൽ ബാബർ അസമിനെ മടക്കിയതോടെ പാകിസ്താൻ വലിയ സമ്മർദത്തിലായി. ബുംറ, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു.

ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. വെറും 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറും മൂന്ന് സിക്സും നേടി പാകിസ്താൻ ബൗളർമാരെ സമ്മർദത്തിലാക്കി. സൂര്യകുമാർ യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ നിർണായക സംഭാവന നൽകി സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച ഇഷാൻ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി, ഒടുവിൽ വലിയ ജയത്തിന് വഴിയൊരുക്കി.

പത്തനംതിട്ട ജില്ലയിൽ യുവതലമുറ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാധ്യതകൾക്കും വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും മാറിയതോടെ ജില്ലയിലെ നിരവധി കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോളജുകളിലെ ബിരുദ കോഴ്സുകൾക്കു പോലും ആവശ്യമായ പ്രവേശനം ലഭിക്കുന്നില്ല. സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളും എൻജിനിയറിംഗ് സ്ഥാപനങ്ങളും വിദ്യാർത്ഥി ക്ഷാമം മൂലം പ്രതിസന്ധിയിലാണ്; രണ്ട് എൻജിനിയറിംഗ് കോളജുകൾ ഇതിനകം അടച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായി ബാധിക്കുന്നു. ജനസംഖ്യാ കുറവും വിദേശത്തേക്കുള്ള കുടിയേറ്റ പ്രവണതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ജില്ലയിൽ ആളില്ലാ വീടുകളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം ഏകദേശം 61,000 വീടുകൾ അടഞ്ഞു കിടക്കുന്നു. വിദേശത്തേക്ക് കുടിയേറിയ കുടുംബങ്ങൾ അവിടെ സ്ഥിരതാമസമാക്കിയതോടെയാണ് ഈ സാഹചര്യം. അടൂർ, തിരുവല്ല, പന്തളം, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകൾ ഒഴിഞ്ഞു കിടക്കുന്നു. കൂടാതെ, അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലായി നൂറുകോടികൾ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാർഷിക മേഖലയിലെ തകർച്ചയും ജില്ലയുടെ സാമൂഹ്യ-സാമ്പത്തിക നിലയെ ബാധിച്ചു. റബർ ഉൾപ്പെടെയുള്ള കൃഷികൾ വിലസ്ഥിരതയില്ലാതെ തളർന്നതോടെ പല കർഷകരും കൃഷി ഉപേക്ഷിച്ചു. വന്യമൃഗ ശല്യവും കൃഷിയിടങ്ങൾ തരിശാകാൻ കാരണമായി. വയോധികർ മാത്രം കഴിയുന്ന വീടുകളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്; മക്കൾ വിദേശത്തായതിനാൽ ക്യാമറ നിരീക്ഷണത്തിലൂടെ മാതാപിതാക്കളെ പരിപാലിക്കുന്ന പുതിയ ജീവിതരീതിയിലേയ്ക്ക് പലരും മാറിയിട്ടുണ്ട്.

പത്തനംതിട്ട: അവയവദാനത്തിലൂടെ നാലു കുട്ടികൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ സംസ്‌കാരം നടന്നു.

ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായി നടന്ന പൊതുദർശനത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ ആദരാഞ്ജലി അർപ്പിച്ചു.

മസ്തിഷ്‌ക മരണത്തിന് പിന്നാലെ മാതാപിതാക്കളുടെ തീരുമാനം മൂലം ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാല് കുട്ടികൾക്ക് പുതുജീവനായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ പുതിയ മാതൃകയായി മാറി.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൽ എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുനൽകിയതായാണ് വിവരം.

അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയല്ലെന്നും സർക്കാരിനെതിരെ അദ്ദേഹം വിമർശനം ആവർത്തിച്ചു. ആശാവർക്കർ സമരവുമായി ബന്ധപ്പെട്ട നിലപാടുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണമായതെന്നും പ്രേംകുമാർ പറഞ്ഞു.

മനുഷ്യപക്ഷത്ത് നിൽക്കുന്ന കലാപ്രവർത്തകനെന്ന നിലപാട് തുടരുമെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ സമരങ്ങൾ ഉണ്ടായാൽ സർക്കാർ ഇടപെട്ട് പരിഹാരം കാണേണ്ടതാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

ബിനോയ് എം. ജെ.

മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ

ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ

മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.

അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല

ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.

തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.

ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്

എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.

ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഫാ. ഹാപ്പി ജേക്കബ്ബ്

ഒരു നോമ്പ് കാലം കൂടി ആരംഭിക്കുകയാണ്. ദൈവത്തെ അറിയുന്ന മനുഷ്യൻറെ ലക്ഷണമാണ് ദൈവത്തോട് ഒപ്പം ഉള്ള ജീവിതം. എല്ലാ ദൈവാനുഗ്രഹങ്ങൾ നാം അനുഭവിക്കുമ്പോഴും ദൈവിക ജീവിതങ്ങളെ മറക്കുന്നത് എല്ലാ കാലങ്ങളിലും മനുഷ്യൻ ചെയ്തിട്ടുള്ളതാണ്. എന്നാൽ കാലാകാലങ്ങളിൽ മനുഷ്യനെ തിരിച്ച് വരുവാൻ ദൈവം അവസരങ്ങൾ നൽകിയിട്ടുണ്ട്. ചിലർക്ക് അത് ദൈവത്തെ അറിയുവാനുള്ള കാലമാണ്. എന്നാൽ ചിലർ മറുതലിച്ച് നാശത്തിലേക്ക് പോകുന്നു. ഈ കാലത്തിൽ നാം ഈ അവസ്ഥ പരിശോധിക്കുമ്പോൾ മറുതലിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതായി കാണുന്നുണ്ട്. കേവലം രൂപത്തിൽ മാത്രമല്ല ഭാവത്തിലും മനുഷ്യത്വം വിളങ്ങുന്നവർ ഉണ്ടായിവരണമെങ്കിൽ ദൈവ ഭയം എന്തെന്ന് അന്വേഷിക്കുകയെങ്കിലും വേണം. അത്തരത്തിലുള്ള അന്വേഷണ കാലം ആണ് നോമ്പ് കാലം. ഭക്ഷണത്തിൽ മാത്രമല്ല പ്രാർത്ഥനയിലും ജാഗരണത്തിലും നോമ്പ് കാരണമാകണം. അതാണ് ശുദ്ധമുള്ള നോമ്പ്.

കർത്താവ് തന്റെ പ്രേഷിത പ്രവർത്തനത്തിന്റെ നന്ദിയായി ചെയ്ത അത്ഭുതമാണ് കാനായിൽ കല്യാണവീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്. വി. യോഹന്നാൻ 2: 1- 11. ആനന്ദഭരിതമായ അവസ്ഥയാണല്ലോ വിരുന്ന് ഭവനത്തിൽ നാം കാണുന്നത്. അതിനിടയിൽ ഏവരും ലജ്ജിതരായ അനുഭവം ആണ് അവിടെ വീഞ്ഞ് തീർന്നത് ലായനിയിലൂടെ സംഭവിച്ചത് . യഹൂദ ജനനത്തിന് വീഞ്ഞ് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. ഈ കുറവ് മൂലം എല്ലാ ആഘോഷങ്ങളും അതിൻറെ ആനന്ദമോ നഷ്ടപ്പെട്ടു . എന്നാൽ ആ കുറവ് തന്നെയാണ് ആരംഭമായി മാറ്റപ്പെട്ടത്. നോമ്പിൻറെ ആരംഭ ദിനം നമുക്ക് നൽകുന്ന പാഠം ഇതാണ്. മനുഷ്യരുടെ മുൻപിൽ കുറവും ഇല്ലായ്മയും വല്ലായ്മയും നമ്മെ ഭരിച്ചിരിക്കാം. എന്നാൽ ആ കുറവ് ദൈവത്തിന് പ്രവർത്തിക്കുവാനുള്ള അവസരമായി വിട്ട് കൊടുക്കാം.

ഒന്നാമതായി പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രവർത്തനവും ശ്രദ്ധിക്കാം. മറ്റാരെക്കാളും മുൻപേ അവൾ ആവശ്യം തിരിച്ചറിഞ്ഞു. ശാന്തമായും, കരുണയോടും, വിശ്വാസത്തോടും, അവൾ ദൈവപുത്രൻ്റെ സന്നിധിയിലായി ഉണർത്തിച്ചു. അവൻ കരുണ ചെയ്തു. ഇത്രയേ വേണ്ടൂ. എന്തെല്ലാം കുറവും അപമാനവും രോഗവും വന്നോട്ടെ. ദൈവ മുമ്പാകെ സമർപ്പിക്കു. അവൻ നമ്മുടെ വരവിനായി കാത്തിരിക്കുന്നു.

രണ്ടാമതായി യേശു ദാസന്മാരോട് പറയുന്നു, വക്കോളവും കോരി നിറയ്ക്കുവാൻ. അവർ അനുസരിച്ചു. സാധാരണ വെള്ളം മേൽത്തരമായ വീഞ്ഞായി രൂപാന്തരപ്പെട്ടു. ഇത് അനുസരണവും പരിവർത്തനവും പഠിപ്പിക്കുന്നു. നമ്മുടെ സാധാരണ ജീവിതം, പ്രാർത്ഥന, ഉപവാസം, മാനസാന്തരം, ഒരുക്കം ഇതെല്ലാം പൂർണ്ണതയിൽ എത്തണമെങ്കിൽ ദൈവത്തോട് ചേരണം ; അപ്പോൾ അവ കൃപയായി രൂപാന്തരപ്പെടും.

മൂന്നാമതായി വിരുന്ന് വഴി പറയുന്നു ; ഇത്ര മേൽത്തരം വീഞ്ഞ് നീ കരുതിയല്ലോ. ഇതൊരു പാഠം ആണ്. ക്രൈസ്തവ ബലം നൽകുന്നത് ഉള്ള അവസ്ഥയോ സാധാരണ ചിന്തനിയമായ അവസ്ഥയോ അല്ല; അതിലും മേൽത്തരം ആണ് ലഭിക്കുന്നത്. വരൾച്ച ഉള്ളിടത്ത് സമൃദ്ധിയും, ലജ്ജയുള്ളിടത്ത് ബഹുമാനവും, ശൂന്യത ഉള്ളിടത്ത് പൂർണ്ണതയും ദൈവം നമുക്ക് നൽകും.

നോമ്പിന്റെ ഈ ആരംഭ ദിനത്തിൽ ശൂന്യമായ പാത്രവും, അതിൽ പകർന്ന വെള്ളവുമാണ് എന്ന തോന്നൽ നമുക്ക് ഉണ്ടെങ്കിൽ അതിൽ വിശ്വാസവും പ്രാർത്ഥനയും നിറയ്ക്കാം . അവന്റെ കൃപ നമ്മെ ആനന്ദത്തിന്റെ വീഞ്ഞാക്കി മാറ്റും. ഇനി ജീവിതം മേൽത്തരമാവട്ടെ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകി.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അതിനുശേഷം മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറുന്ന മൃതദേഹം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ആദരവ് പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ ശേഷമേ തുടർനടപടിയിലേക്ക് കടക്കൂവെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്.

കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനാൽ അറസ്റ്റ് വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെതിരെയും കേസ് രജിസ്റ്റർ ചെയ്ത നടപടി സേനയ്ക്കുള്ളിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസുകാർ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. പൊലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ വിഷയത്തെ പ്രതിനിധി സമ്മേളനത്തിൽ ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം; കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസ് എടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് അടിയന്തിര കരൾ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ദാതാവായ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞിന്റെ കരളാണ് മാറ്റിവെച്ചത്. അമൃത ഹോസ്പിറ്റൽ കൊച്ചിയിൽ നിന്നാണ് അവയവം ലഭിച്ചത്. പ്രൈമറി ബിലിയറി അത്രേസിയ എന്ന ഗുരുതര രോഗത്തെ തുടർന്ന് കുഞ്ഞിന് മുമ്പ് കാസായ് സർജറി നടത്തിയിരുന്നെങ്കിലും പിന്നീട് കരൾ പ്രവർത്തനം മോശമായതോടെ ട്രാൻസ്‌പ്ലാന്റ് നിർബന്ധമായി.

ഫെബ്രുവരി 13 രാത്രി ആരംഭിച്ച സർജറി രാവിലെ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണുന്നുണ്ടെന്നും അറിയിച്ചു. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ, കേരള ഗവൺമെന്റ്, സിവിൽ-പോലീസ് വിഭാഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി.

സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടം ഇതോടെ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരാണ് മകളുടെ കരൾ, രണ്ട് കിഡ്നി, ഹാർട്ട് വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്തത്. റോഡ് ആക്സിഡന്റിനെ തുടർന്നാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.

RECENT POSTS
Copyright © . All rights reserved