Latest News

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സാൽഫോഡിൽ ഫയർ അനോയിന്റിംഗ് ശുഷ്രൂഷ നയിക്കുന്നു .സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം13ന് തിങ്കൾ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .

അഡ്രസ്സ് ;

സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് ചർച്ച്
ഓക്സ്ഫോഡ് സ്ട്രീറ്റ്
സാൽഫോഡ്
M30 0FW.

കൂടുതൽ വിവരങ്ങൾക്ക് ; ഫാ.സാന്റോ. 07918266158
സാജു വർഗീസ്
07809 827074.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ച് അമേരിക്ക. അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിച്ച കപ്പലുകളെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെൻറ്കോം) അറിയിച്ചു.

ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾ വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട നടപടിക്ക് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ നിലപാട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെയാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർന്നിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായതിനാൽ സംഭവവികാസങ്ങൾ ആഗോള എണ്ണവിലകളിലും പ്രതിഫലിച്ചു. കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർന്നതായി മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകളും വർധിക്കുകയാണ്.

അറ്റ്‌ലാന്റ: പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ കണ്ണീരോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ലോകകപ്പ് വേദികളില്‍ നിന്നും കരിയറില്‍ നിന്നും വിടപറഞ്ഞപ്പോള്‍, അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് മറ്റൊരു ഇതിഹാസവും കണ്ണീരണിഞ്ഞു. എന്നാല്‍ അത് തോല്‍വിയുടെ ആയിരുന്നില്ല, മറിച്ച് അസാധ്യമായതിനെ സാധ്യമാക്കിയ ജയത്തിന്റെ ആനന്ദക്കണ്ണീരായിരുന്നു! പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും പോരാട്ടവീര്യം കൈവിടാതെ, ഈജിപ്തിനെതിരെ അര്‍ജന്റീനയെ 3-2 ന്റെ അത്ഭുത വിജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം കണ്ടത് ജയത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യമാണ്. മുന്‍ഗാമികളായ രണ്ട് യുഗപുരുഷന്മാര്‍ മടങ്ങിയപ്പോള്‍, ആ മൂവര്‍ സംഘത്തില്‍ ലയണല്‍ മെസി മാത്രം ഇനി 2026 ലോകകപ്പിന്റെ വരും പോരാട്ടങ്ങളില്‍ വിസ്മയമായി തുടരും.

പെനാല്‍റ്റി പിഴവ് മറന്ന് മെസി; ടൂര്‍ണമെന്റില്‍ എട്ടാം ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ മെസിക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം കാണാതെ പോയത് അര്‍ജന്റീനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പിഴവിന്റെ ആനുകൂല്യത്തില്‍ 67-ാം മിനിറ്റില്‍ സികോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടി 2-0 ന് മുന്നിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ പുറത്തേക്കെന്ന് ഉറപ്പിച്ചതാണ്.

എന്നാല്‍ ഏത് വന്‍ പ്രതിരോധ കോട്ടയെയും തകര്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മെസി ഒരിക്കല്‍ക്കൂടി തെളിയിച്ചു. 71-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിയ മെസി, 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയെ സമനിലയിലെത്തിച്ചു (22). ഈ നിര്‍ണ്ണായക ഗോളോടെ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍വേട്ട എട്ടായി ഉയര്‍ത്താനും മെസിക്ക് കഴിഞ്ഞു. ഇന്‍ജുറി ടൈമിന്റെ 95-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോളോടെയാണ് (32) അര്‍ജന്റീന നാടകീയമായി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

‘ഹാപ്പി ടിയേഴ്‌സ്’; കളി വിലയിരുത്തി റോയ് കീന്‍ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രകടനത്തെയും വൈകാരിക നിമിഷങ്ങളെയും മുന്‍ ഐറിഷ് താരം റോയ് കീന്‍ പ്രശംസിച്ചു.

‘കഴിഞ്ഞ ദിവസം നമ്മള്‍ റൊണാള്‍ഡോയുടെ സങ്കടക്കണ്ണീര്‍ കണ്ടു. എന്നാല്‍ ഇന്ന് മെസിയുടെ ആനന്ദക്കണ്ണീരിനാണ് സാക്ഷ്യം വഹിച്ചത്. അവര്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. ഗോളുകളുടെ നിലവാരം അതിശയിപ്പിക്കുന്നതായിരുന്നു. നമ്മള്‍ ഈ കളിയെ പ്രണയിക്കുന്നത് ഇതുകൊണ്ടാണ്.’ റോയ് കീന്‍ (മുന്‍ ഐറിഷ് ക്യാപ്റ്റന്‍)

മത്സരശേഷം ആരാധകര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലയണല്‍ മെസി പൂര്‍ണ്ണമായും വികാരാധീനനായി കണ്ണ് നനയുന്നുണ്ടായിരുന്നു. തനിക്കും റൊണാള്‍ഡോയുടെ അതേ വിധി വരുമെന്ന് കരുതിയ ഇടത്തുനിന്നാണ് മെസി തന്റെ മാന്ത്രികത കൊണ്ട് ടീമിനെ രക്ഷപ്പെടുത്തിയത്. ലോകകപ്പിലെ കഴിഞ്ഞ 9 മത്സരങ്ങളിലും തുടര്‍ച്ചയായി ഗോള്‍ പങ്കാളിത്തം (13 ഗോളുകള്‍, 3 അസിസ്റ്റുകള്‍) വഹിച്ച മെസി തന്നെയാണ് കളിയിലെ താരം.

ദൈവത്തിന്റെ കയ്യൊപ്പില്‍ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ? പ്രതിരോധത്തില്‍ അതീവ കരുത്തരായ ഈജിപ്തിനെ തകര്‍ത്തെറിഞ്ഞ മെസിപ്പടയ്ക്ക് ഇനി മുന്നോട്ട് കുതിക്കാം. എങ്കിലും ഇനിയുള്ള പാത അത്ര എളുപ്പമല്ല. കിരീടത്തിലേക്ക് ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമാണുള്ളത്.

വരാനിരിക്കുന്ന പോരാട്ടങ്ങള്‍ കടുപ്പമേറിയതാണെങ്കിലും, മെസി എന്ന അത്ഭുതം നയിക്കുന്ന അര്‍ജന്റീന ഈ മൂന്ന് കളികളും ജയിച്ച് ദൈവത്തിന്റെ കൈയ്യൊപ്പില്‍ വീണ്ടും ലോകകിരീടം ചൂടുമോ എന്നാണ് ഇപ്പോള്‍ കായികലോകം ഉറ്റുനോക്കുന്നത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലെങ്കില്‍ കൊളംബിയ എന്നിവരില്‍ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികളെന്ന് അടുത്ത മത്സരത്തോടെ വ്യക്തമാകും.

കൽപറ്റ∙ വയനാട് മേപ്പാടിക്കു സമീപം കല്ലാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുടെ ഭാഗമായിരുന്ന തൊഴിലാളികൾ താമസിച്ചിരുന്ന മേഖലയിലാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തമായി മാറിയത്. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

മണ്ണും പാറക്കല്ലുകളും വലിയ തോതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. ദുരന്തസമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലരെ കാണാതായതായി റിപ്പോർട്ടുള്ളതിനാൽ അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ് സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ വർഷം വയനാട് നേരിട്ട മഹാദുരന്തത്തിന്റെ ഓർമകൾ മായുംമുമ്പേയാണ് പുതിയ ഉരുൾപൊട്ടൽ പ്രദേശത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയത്. ദുരന്തബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയത്. കനത്ത മഴയും വെള്ളക്കെട്ടും മണ്ണിടിച്ചിൽ സാധ്യതയും മുൻനിർത്തിയാണ് തീരുമാനം.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ദുരന്തസാധ്യതയും ഉയർന്നിരിക്കുകയാണ്. വയനാട്ടിൽ തുരങ്ക നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണവും പരിക്കുകളും റിപ്പോർട്ട് ചെയ്തതോടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ ജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പിന്റെ തുടർ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു.

അനിൽ ഹരി

ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്.

മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയതും ആദരിക്കപ്പെടുന്നതുമായ നോക്ഔട്ട് ടൂർണമെന്റുകളിലൊന്നാണ് സാൻഡ്‌ഹർസ്റ്റ് ഷീൽഡ്. 1900-കളുടെ തുടക്കത്തിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ ടൂർണമെന്റ് ചരിത്രപരമായി Southport & District Amateur Cricket League-ന്റെ കീഴിലായിരുന്നുവെങ്കിലും, പിന്നീട് Liverpool & District Cricket Competition-ന്റെ ഭാഗമായാണ് നടത്തപ്പെടുന്നത്. ഒരു മോശം ദിനം പോലും പുറത്തേക്കുള്ള വഴിയാകുന്ന ഈ നോക്ഔട്ട് ഫോർമാറ്റിൽ ഇത്തവണ 19 ക്ലബ്ബുകളാണ് പ്രാഥമിക റൗണ്ട്, ഒന്നാം റൗണ്ട്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ ഘട്ടങ്ങൾ പിന്നിട്ട് കിരീടത്തിനായി പോരാടിയത്.

ഈ കിരീടത്തിന്റെ മഹത്വം വ്യക്തമാക്കുന്ന നിരവധി ചരിത്രനിമിഷങ്ങൾ സാൻഡ്‌ഹർസ്റ്റ് ഷീൽഡിനുണ്ട്. ഒരുകാലത്ത് റഫോർഡ് CC ഈ ട്രോഫി ഉയർത്തിയപ്പോൾ അത് ക്ലബ്ബിന്റെ 97 വർഷത്തെ ചരിത്രത്തിലെ ആദ്യ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് വിജയമായിരുന്നു, അതിലൂടെ തന്നെ ഈ ടൂർണമെന്റിന്റെ പാരമ്പര്യവും മത്സരത്തിന്റെ കാഠിന്യവും വ്യക്തമാകുന്നു. ഇപ്പോൾ 47 വർഷങ്ങൾക്കുശേഷം ഒരു ഏഷ്യൻ വേരുകളുള്ള ടീം ഈ കിരീടം സ്വന്തമാക്കുന്നു എന്ന അപൂർവ നേട്ടമാണ് ലിവർപൂൾ സൂപ്പർകിങ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലഭ്യമായ ചരിത്രരേഖകൾ പ്രകാരം, സാൻഡ്‌ഹർസ്റ്റ് ഷീൽഡ് നേടുന്ന രണ്ടാമത്തെ ഏഷ്യൻ വേരുകളുള്ള ക്ലബ്ബ് എന്ന ബഹുമതിയും ലിവർപൂൾ സൂപ്പർകിങ്സിന് ക്രിക്കറ്റ് ക്ലബിന് സ്വന്തമായി. ഒരുകാലത്ത് “ഈ കിരീടം ഏഷ്യൻ ടീമുകൾക്ക് അകലെയുള്ള സ്വപ്നമാണ്” എന്ന ധാരണയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും പൊളിച്ചെഴുതിയിരിക്കുകയാണ് ലിവർപൂളിലെ ഈ മലയാളി ടീം.

ഫൈനലിൽ ടോസ് നേടിയ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗിനിറങ്ങിയ ലിവർപൂൾ സൂപ്പർകിങ്സ് 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയത് അരുൺ ഗോപാലകൃഷ്ണൻ. ഫൈനലിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് അതുല്യമായ ക്ഷമയും മികവും പുറത്തെടുത്ത അദ്ദേഹം 118 പന്തിൽ പുറത്താകാതെ 114 റൺസ് നേടി ടീമിനെ കരുത്തുറ്റ സ്കോറിലേക്ക് നയിച്ചു.

അരുണിന് മികച്ച പിന്തുണ നൽകി ധീരജ് ഫ്രാൻസിസ് 47 പന്തിൽ 40 റൺസും ജോസി ചെറിയാൻ 33 പന്തിൽ 31 റൺസും നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സണും അരുൺ തെക്കേടത്തും പുറത്താകാതെ നേടിയ വേഗമേറിയ റൺസുകൾ ലിവർപൂൾ സൂപ്പർകിങ്സിന്റെ സ്കോർ 264-ൽ എത്തിക്കുന്നതിൽ നിർണായകമായി. ഹാൾസോൾ വെസ്റ്റ് എൻഡിനായി ജെയിംസ് റൗളൻഡ്സ്, ജോസഫ് ദേവസ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹാൽസാൽ വെസ്റ്റ് എൻഡിനായി സ്റ്റീവ് കോളിൻസ് 72 റൺസും ജെയിംസ് റൗളൻഡ്സ് 53 റൺസും നേടി ശക്തമായി പൊരുതിയെങ്കിലും, ലിവർപൂൾ സൂപ്പർകിങ്സിന്റെ അച്ചടക്കമുള്ള ബൗളിംഗിന് മുന്നിൽ അവർക്ക് മുന്നേറാനായില്ല. നിർണായക ഘട്ടത്തിൽ അരുൺ തെക്കേടത്ത് പുറത്തെടുത്ത അതിഗംഭീര ബൗളിംഗ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തിന്റെ സ്പെൽ ഹാൽസാൽ വെസ്റ്റ് എൻഡിന്റെ പ്രതീക്ഷകൾ തകർത്തു. ഒടുവിൽ 38.2 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായതോടെ ലിവർപൂൾ സൂപ്പർകിങ്സ് 31 റൺസിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി.

ഫൈനലിലെ അസാധാരണമായ സെഞ്ചുറിക്കാണ് അരുൺ ഗോപാലകൃഷ്ണൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. സമ്മർദ്ദഘട്ടത്തിൽ പുറത്തെടുത്ത അദ്ദേഹത്തിന്റെ ഇന്നിങ്‌സ് സാൻഡ്‌ഹർസ്റ്റ് ഷീൽഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ ഇന്നിങ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

2020-ൽ സ്ഥാപിതമായ ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ്, ലിവർപൂളിലെ മലയാളികൾ മാത്രം ചേർന്ന് രൂപീകരിച്ച ആദ്യത്തെയും ഏകത്തെയും ക്രിക്കറ്റ് ക്ലബ്ബ് എന്ന പ്രത്യേകതയും സ്വന്തമാക്കിയിരിക്കുന്നു. തുടക്കം മുതൽ തന്നെ വിവിധ ലീഗുകളിലും കപ്പ് മത്സരങ്ങളിലുമായി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ ക്ലബ്ബിന്, സാൻഡ്‌ഹർസ്റ്റ് ഷീൽഡ് വിജയം വിജയകിരീടത്തിലെ ഏറ്റവും തിളക്കമുള്ള പൊൻതൂവൽ തന്നെയാണ്.

പുരുഷ ടീമിൽ മാത്രം ഒതുങ്ങാതെ വനിതാ ക്രിക്കറ്റിനും ജൂനിയർ ക്രിക്കറ്റിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ക്ലബ്ബാണ് ലിവർപൂൾ സൂപ്പർകിങ്സ്. ഇന്ന് ക്ലബ്ബിന് സജീവമായ വനിതാ ടീമും കുട്ടികളുടെ ക്രിക്കറ്റ് ടീമും പ്രവർത്തിക്കുന്നുണ്ട്. മെഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ ജനകീയമാക്കുന്നതിലും പുതിയ തലമുറയെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിലും ക്ലബ് നിർണായക പങ്കുവഹിച്ചുവരുന്നു.

വർഷങ്ങളായുള്ള അധ്വാനം, അർപ്പണബോധം, കൂട്ടായ്മ, ആത്മവിശ്വാസം എന്നിവയുടെ ഫലമാണ് ഈ ചരിത്രവിജയം. ഒരു കാലത്ത് ലീഗിൽ പങ്കെടുത്ത് അനുഭവം സമ്പാദിച്ച ടീമായി മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിവർപൂൾ സൂപ്പർകിങ്സ് ഇന്ന് സാൻഡ്‌ഹർസ്റ്റ് ഷീൽഡ് ജേതാക്കളായി ചരിത്രം തിരുത്തിയിരിക്കുകയാണ്. മലയാളികളുടെ ഒരു സ്വപ്നം മെഴ്‌സിസൈഡിന്റെ ഏറ്റവും പഴക്കമുള്ള ട്രോഫികളിലൊന്നിൽ സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത ഈ വിജയം, ബ്രിട്ടനിലെ മലയാളി കായികചരിത്രത്തിൽ എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2.45 ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.സീറോ മലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന ഫാ ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.

പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ ജിന്‍സണ്‍ മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെ കൂടെ നിര്‍ത്തി സഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് കഴിയട്ടയെന്ന് അദ്ദേഹം ആശംസിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസ സമൂഹം അണിനിരന്ന പ്രദക്ഷിണം നടന്നു. മുത്തുകുടയും കൊടിയും തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകര്‍ഷണമായി.

തുടര്‍ന്ന് ലദീഞ്ഞും സ്നേഹവിരുന്നുമുണ്ടായി. സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് തയ്യാറാക്കിയ രുചികരമായ ഭക്ഷണമാണ് എവര്‍ക്കും ഒരുക്കിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയ തട്ടുകട ഒരുക്കിയിരുന്നു. ചെറിയതും രസകരവുമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ തിരുന്നാളില്‍ പങ്കെടുത്തവര്‍ക്കും തിരുന്നാള്‍ വിജയകരമാക്കാന്‍ പ്രയത്നിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റെ നേതൃത്വത്തിൽ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് ഷാജി ജോസഫ് എന്നിവരും പാരിഷ് കമ്മറ്റി അംഗങ്ങളും തിരുന്നാള്‍ വോളന്റിയേഴ്സും ചേര്‍ന്ന് വളരെ മനോഹരമായാണ് ഈ വര്‍ഷത്തെ തിരുനാൾ സംഘടിപ്പിച്ചത്.

 

ഡാലസ്∙ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ അവസാന നിമിഷം വരെ ഗോൾരഹിതമായി നീണ്ട മത്സരത്തിൽ സ്പെയിൻ 1–0ന് പോർച്ചുഗലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലെത്തി. പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളാണ് സ്പാനിഷ് ജയം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പോർച്ചുഗൽ പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തെങ്കിലും അവസാന നിമിഷത്തിലെ പിഴവ് ടീമിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ സ്പെയിനിനായിരുന്നു. ലാമിൻ യമാൽ, മിക്കേൽ ഒയാർസബാൽ, അലക്സ് ബയേന എന്നിവർ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ മികച്ച രക്ഷാപ്രവർത്തനങ്ങൾ മത്സരം സമനിലയിൽ നിലനിർത്തി. എന്നാൽ ഇൻജുറി ടൈമിൽ ഫെറാൻ ടോറസിന്റെ പാസിൽ നിന്നെത്തിയ മെറിനോയുടെ കൃത്യമായ ഫിനിഷ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്തു. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ അമേരിക്ക–ബെൽജിയം മത്സരത്തിലെ വിജയികളെ നേരിടും.

41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിലെ അവസാന മത്സരമെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമായി. ആറു ലോകകപ്പുകളിൽ ഗോൾ നേടിയ ഏക താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകിരീടമെന്ന സ്വപ്നം പൂർത്തിയാക്കാനായില്ല. മത്സരശേഷം നിരാശനായി മൈതാനം വിട്ട താരം പിന്നീട് ഇതാണ് തന്റെ അവസാന ലോകകപ്പെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസും ടീമിന്റെ പുറത്താകലിന് പിന്നാലെ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു.

ന്യൂഡൽഹി∙ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സാധ്യത ശക്തമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശമിച്ചതും എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ എണ്ണവിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആനുകൂല്യം നൽകുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണപ്രകാരം, കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാകുന്ന സാഹചര്യം സ്ഥിരത കൈവരിച്ചാൽ ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കും. എന്നാൽ നേരത്തേ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയുടെ ശുദ്ധീകരണവും വിതരണവും ഇപ്പോഴും തുടരുന്നതിനാൽ ഉടൻ വിലക്കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനികളിലൊന്നായ നയാര എനർജി ചില മേഖലകളിൽ പെട്രോളിനും ഡീസലിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളും ഉടൻ നിരക്കുകൾ പുനഃപരിശോധിക്കുമോയെന്ന ആകാംക്ഷയിലാണ് വാഹന ഉപയോക്താക്കൾ. ക്രൂഡ് ഓയിൽ വില നിലവിലെ നിലയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ഇന്ധനവിലയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക്ഷയറിൽ 2026 സെപ്റ്റംബർ 20 ഞായറാഴ്ച അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” എന്ന മെഗാ മെന്റലിസം ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.

ജൂൺ 7-ന് ബ്രാഡ്ഫോർഡിൽ റിമി ടോമിയെ അണിനിരത്തി വൻവിജയമാക്കിയ ഷോയ്ക്ക് ശേഷം, WizMagic Entertainment Ltd ഇത്തവണ LADS Events-ന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മനിൽ നിന്ന്, ചാക്കോ കോട്ടേജസിന്റെ ഉടമകളായ ചാക്കോയും ലീനുമോളും ചേർന്ന് ഏറ്റുവാങ്ങി.

രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി വേദികളിൽ പ്രേക്ഷകശ്രദ്ധ നേടിയ “The Secret Letter”-ന്റെ രണ്ടാം സീസണായ ഈ യു.കെ. ടൂർ, മെന്റലിസത്തിന്റെയും മൈൻഡ് റീഡിംഗിന്റെയും വിസ്മയലോകം പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനുള്ള അപൂർവ അവസരമാണ്. അസാധ്യമായി തോന്നുന്ന പ്രകടനങ്ങൾ, മനസ്സുവായന, സൈക്കോളജിക്കൽ ഇല്ല്യൂഷനുകൾ എന്നിവ കോർത്തിണക്കിയ ഈ ഷോ യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിക്കും. മാഞ്ചസ്റ്റർ, പ്രെസ്റ്റൺ, ന്യൂകാസിൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്കും സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾ £30 മുതൽ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി wizmagic.co.uk എന്ന വെബ്സൈറ്റിലൂടെയും വാങ്ങാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Tom Joseph: 07727 622470
Sojan Mathew: 07860 532396
Jinto Xavier: 07721 688080
Aswin Siby: 07733 593297

മെന്റലിസത്തിന്റെ അത്ഭുതലോകം നേരിട്ട് അനുഭവിക്കാനാഗ്രഹിക്കുന്ന ഏവർക്കും ഈ പരിപാടി വ്യത്യസ്തമായൊരു വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” യുകെയിൽ അവതരിപ്പിക്കുന്നത് Celebr8 Events ആണ്. വെസ്റ്റ് യോർക്ക്ഷയറിൽ അരങ്ങേറുന്ന ഈ മെഗാ പരിപാടിയിലേക്ക് യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തെയും കലാസ്വാദകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

Copyright © . All rights reserved