Latest News

പീഡനക്കേസിൽ ഡിജിറ്റൽ തെളിവുകളടങ്ങിയ പെൻഡ്രൈവ് കോടതിയിൽ നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകൻ അറിയിച്ചു. ചാറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ പെൻഡ്രൈവിലുണ്ടെന്ന് പ്രതിഭാഗം അവകാശപ്പെട്ടു. യുവതിയുടെ മൊഴികൾ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണെന്ന് അഭിഭാഷകൻ പറഞ്ഞു.

ഒളിവിലിരിക്കെ രാഹുൽ നേരിട്ട് തിരുവനന്തപുരം നഗരത്തിലേക്ക് എത്തി അഭിഭാഷകന്റെ ഓഫീസിൽ വക്കാലത്ത് ഒപ്പുവച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജിയോടൊപ്പം ഈ രേഖകളും കോടതിയിലെത്തിച്ചു. ഇതിനിടെ യുവതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം ഏറ്റെടുത്തു.

രാഹുലിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മുൻകൂർ ജാമ്യാപേക്ഷ തലസ്ഥാനത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. ഹർജി തീരുവോളം രാഹുൽ മാറിനിൽക്കും എന്നാണ് ലഭിക്കുന്ന സൂചന.

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. മണിക്കൂറില്‍ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരും. പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂ മന്ത്രി അറിയിച്ചു. വിവിധ ജില്ലകളിലായി എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘങ്ങൾ സജ്ജമായിട്ടുണ്ട്. വേദാരണ്യത്ത് 9000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശ്രീലങ്കയില്‍ ഡിറ്റ് വാ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. അതേസമയം, രക്ഷാദൗത്യത്തിൽ ലങ്കൻ ക്രിക്കറ്റ്‌ ടീം നായകൻ അസലങ്കയും താരങ്ങളും പങ്കുചേർന്നു. അതിനിടെ, രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാരും പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി.

ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ തുടങ്ങി. 54 എടിആർ (ATR) സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങൾ റദ്ദാക്കി. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. മറ്റു 11 ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 14 ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ എത്തിയിട്ടുണ്ട്.

സോളാർ റേഡിയേഷൻ ഫ്ലൈറ്റ് കൺട്രോൾ ഡാറ്റയെ ബാധിക്കാനിടയുണ്ടെന്ന ആശങ്കയെ തുടർന്ന് എയർബസ് എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ അടിയന്തര സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഇന്ത്യൻ എയർലൈൻസുകൾ പ്രവർത്തിപ്പിക്കുന്ന 200–250 വിമാനങ്ങൾ വരെ നിലത്തിറക്കേണ്ടതിനാൽ അടുത്ത ദിവസങ്ങളിൽ സർവീസുകൾക്ക് വലിയ തടസ്സം നേരിടാനും വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആഗോളതലത്തിൽ 6000 വിമാനങ്ങൾ വരെ ഈ സാങ്കേതിക നടപടികളിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ.

സോഫ്റ്റ്‌വെയർ അപ്‌ഡേഷനും പരിശോധനയും പൂർത്തിയാകുന്നതുവരെ ഈ വിമാനങ്ങൾ നിശ്ചിതസമയത്തേക്ക് സർവീസിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകും. ഇന്ത്യൻ എയർലൈൻസ് ഇതിനകം തന്നെ യാത്രക്കാരെ വൈകിപ്പോക്കലുകൾ സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകി തുടങ്ങുകയും ഷെഡ്യൂളുകളിൽ മാറ്റം വരുത്താനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തു. എയർബസിന്റെ നിർദേശത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസി (EASA) അടിയന്തര മാർഗനിർദേശം ഉടൻ പുറപ്പെടുവിക്കും.

ഈ സോഫ്റ്റ്‌വെയർ പരിഷ്കരണം പ്രവാസി മലയാളികളിൽ പലർക്കും യാത്രാതടസം സൃഷ്ടിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ പലതും എ320 മോഡൽ ഉപയോഗിക്കുന്നതിനാൽ വൈകലുകൾക്ക് സാധ്യത കൂടുതലാണ്. ട്രാൻസിറ്റ് വഴിയുള്ള യാത്രകളും റീ-ഷെഡ്യൂളിംഗ് മൂലം കുഴപ്പത്തിലാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുമ്പ് എയർലൈൻസുകളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കാനും ബദൽ പ്ലാനുകൾ ഒരുക്കി കൊടുക്കാനും വിദഗ്ധർ നിർദേശം നൽകുന്നു.

പാലക്കാട് ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒയായിരുന്ന ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പുരോഗതി. ബിനു തോമസ് ആത്മഹത്യയ്ക്കു മുന്‍പ് എഴുതിയ 32 പേജുള്ള കുറിപ്പില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് അനാശാസ്യകേസിൽ അറസ്റ്റിലായ യുവതി മൊഴി നൽകിയത്. 2014 ഏപ്രിൽ 15-ന് അന്ന് സിഐയായിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ മൊഴിമൂലം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. കേസ് പുറത്തുപോകാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതായും കുറിപ്പിൽ പറഞ്ഞിരുന്നതാണ്.

ബിനു തോമസിന്റെ കുറിപ്പിൽ, യുവതിയെ പീഡിപ്പിക്കാൻ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയതായും ഉമേഷിനെതിരേ കടുത്ത ആരോപണങ്ങളുമാണ് ഉണ്ടായിരുന്നത്. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ രാത്രിസമയത്ത് എത്തിയാണ് ഉമേഷ് പീഡനം നടത്തിയതെന്നും കേസ് ഒതുക്കാനായി വഴങ്ങേണ്ടതായി വന്നെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ, ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, ഇപ്പോൾ ഡിവൈഎസ്പിയായ ഉമേഷ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. യുവതിയെ പരിചയമില്ലെന്നും ആത്മഹത്യാക്കുറിപ്പ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നവംബർ 15-ന് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിനു തോമസിന്റെ മരണത്തിൽ ജോലിസംബന്ധമായ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പുതിയ മൊഴിയെ തുടർന്ന് കേസിൽ കൂടുതൽ അന്വേഷണത്തിന് സ്ഥലം തെളിഞ്ഞിരിക്കുകയാണ്.

നിലമ്പൂർ: മുതുമല ടൈഗർ റിസർവ് (എംടിഐആർ) ബഫർ സോണിൽ ആദിവാസി വയോധികയെ കൊന്നതായി സംശയിക്കുന്ന കടുവയെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് വ്യാപകമായ ശ്രമം തുടങ്ങി. എംടിഐആർടി–37 എന്ന പേരിലുള്ള 12 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് സംഭവത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മാവനള്ളയിൽ നദിക്കരയിൽ ആടുകളെ മേയ്ക്കുന്നതിനിടെ ബി. നാഗിയമ്മാൾ (60) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കടുവയുടെ ചലനം നിരീക്ഷിക്കാൻ ഒന്നിലധികം ഫീൽഡ് ടീമുകളാണ് പ്രദേശത്ത് ദിനരാത്ര പട്രോളിങ് നടത്തുന്നത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് ട്രാക്കിങ് ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 34 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിരിക്കുകയാണ്. കടുവ പതിവായി എത്തുന്ന ഭാഗങ്ങളിലും ആക്രമണമുണ്ടായ സ്ഥലത്തും രണ്ട് മുതൽ മൂന്ന് വരെ കെണി കൂടുകൾ സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറെടുക്കുന്നു.

കടുവയെ പിടികൂടി സുരക്ഷിതമായ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. സമീപ ഗ്രാമങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് രാത്രി വീടിനു പുറത്തുപോകുന്നത് വിലക്കി. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വനംവകുപ്പ് പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ വനംവകുപ്പിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്; തുടർന്ന് ഉദ്യോഗസ്ഥർ പട്രോളിംഗും വാഹനസഹായവും ഒരുക്കും.

തിരുവന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും യാഥാർത്ഥ്യമില്ലാത്തതുമാണെന്നാണ് വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും, ഫേസ്ബുക്ക് വഴിയാണ് സൗഹൃദം ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും, ഗർഭിണിയാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഹുൽ നിലപാട് വ്യക്തമാക്കുന്നു.

പരാതി നൽകാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് തന്നെ സമ്മർദ്ദം ചെലുത്തിയതായി യുവതി തന്നെ അറിയിച്ചതായും, ഇതിന് തെളിവുകൾ ഉണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചു. ഗർഭചിദ്രം നടത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും, അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

ഇതിനിടെ കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ പൊലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തോമ്സൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രാഹുൽ ഒളിവിലായതിനാൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർബന്ധിത ഗർഭചിദ്രം, ബലാൽസംഗം, സ്വകാര്യ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലണ്ടൻ :- കൈരളി യുകെ യുടെ വാർഷിക ത്രിദിന ക്യാമ്പ് ;ദ്യുതി 2025 റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ ആഘോഷപൂർവ്വം സമാപിച്ചു. നവംബർ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ യു. കെ യുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യു കെ അംഗങ്ങൾ നോർത്താംപ്റ്റണിലെ നിർദ്ദിഷ്ട്ട ക്യാമ്പ് സൈറ്റിൽ ഒരുമിച്ചു കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളാണ് ദ്യുതിയിൽ അരങ്ങേറിയത്. കോർബി – ഈസ്റ്റ് നോർത്താംപ്ട്ടൻഷയർ പ്രദേശത്തിൻ്റെ എം.പി ലി ബാരൻ ക്യാംപ് സന്ദർശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ – വിസ നിയമങ്ങളിൽ സർക്കാരിൻ്റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്തു.

കഴിഞ്ഞ മാസങ്ങളിൽ കൈരളി യു.കെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനവും പ്രസ്തുത വേദിയിൽ വെച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് ടെഡ്എക്സ് പ്രഭാഷകനും യു.എൻ. യൂത്ത് ക്ലൈമറ്റ് ലീഡറും ആയ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യു.കെ യിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ( Sustainability development) സ്റ്റെം സെൽ ദാനത്തിനായുള്ള ബോധവത്കരണത്തിനൊടുവിൽ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാൻ തയ്യാറായി മുന്നോട്ട് വന്നത് വലിയ വിജയമായി കാണുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

എല്ലാവരും ഒരുമിച്ചിരുന്നുള്ള ക്രിസ്മസ് കാർഡ് നിർമ്മാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങൾ തുടങ്ങിയ പരിപാടികളിൽ ക്യാമ്പ് അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ക്യാമ്പ് സൈറ്റിൽ വച്ച് തന്നെ ഒരു നേരം തയ്യാറാക്കിയ തനി നാടൻ ഭക്ഷണവും, രാത്രിയിലെ ക്യാമ്പ് ഫയറും അതിനോട് ചേർന്ന് നടന്ന മിനി വെടിക്കെട്ടും ശേഷം പ്രായഭേദമന്യെ എല്ലാവരും ഒരുമിച്ച് ചുവടുകൾ വെച്ച ഡിജെ കലാശക്കൊട്ടും പാട്ടു കൂട്ടങ്ങളുമെല്ലാം ക്യാമ്പിന്റെ ആവേശം ഇരട്ടിയാക്കി. ക്യാമ്പിൽ നിന്ന് ലഭിച്ച അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും എന്നും തങ്ങൾ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെക്കാൻ ശ്രമിക്കുമെന്നും അവസാന ദിവസം യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ ഏവരും അഭിപ്രായപ്പെട്ടു.

ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി   ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി   കുടുംബങ്ങൾക്കായി  നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ  ക്വിസ് മത്സരത്തിന്റെ (ഉർഹ 2025  ) ഫൈനൽ മത്സരം നാളെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഹാളിൽ  വച്ച്  നടക്കും .മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും സമ്മാനമായി  നൽകും .  ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 47 ടീമുകളെയും ഉള്‍പ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളാകുന്ന ആറ് ടീമുകളാണ്  ലൈവ്  ആയി നടക്കുന്ന ഫൈനല്‍  മത്സരത്തില്‍ പങ്കെടുക്കുന്നത്.വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും ,രൂപത ചാൻസിലർ റെവ ഡോ , മാത്യു പിണക്കാട്ട് , ലിവർപൂൾ  സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , ,ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും .റീജിയണൽ തലത്തിൽ  എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള  ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള  ട്രോഫിയും സർട്ടിഫിക്കറ്റുകളും , തദവസരത്തിൽ വിതരണം ചെയ്യും ,
  ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ  സീറോ മലബാർ  സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ   കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും  , രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂടിയും സംപ്രേക്ഷണം ചെയ്യും. . ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണം ചെയ്യും .രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായാതായി  പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു  അറിയിച്ചു .ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണംചെയ്യും .( PLEASE ADD THIS TOO)

 

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് വലിയമല സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തി നല്‍കിയ പരാതിയോടൊപ്പം ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളുമുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും കൈമാറിയിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസിന്റെ നടപടി വേഗത്തിലായി. റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തതിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് മുന്നോട്ടുപോയി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കേസ് രാഷ്ട്രീയ തലത്തിലും ചർച്ചയായിരിക്കുകയാണ്. ഇതിനുമുമ്പും രാഹുലിനെതിരെ ശബ്ദരേഖയെ ആസ്പദമാക്കി ആരോപണമുണ്ടായിരുന്നെങ്കിലും പരാതിക്കാരി നേരിട്ട് എത്താതിരുന്നതിനാല്‍ അന്വേഷണം മുന്നോട്ടുപോകാനായിരുന്നില്ല.

ഇതിനിടെ, പരാതിക്ക് പിന്നാലെ പാലക്കാട് എംഎല്‍എ ഓഫീസ് അടച്ചിട്ട നിലയിലാണ്. ഫോണ്‍ ഓഫ് ചെയ്ത് രാഹുല്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിനുള്ള പൊലീസ് നീക്കം ശക്തമാകുകയാണ്. മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി അറിയുന്നു. സെഷന്‍സ് കോടതിയെ ആദ്യം സമീപിക്കണമെന്ന നിയമനിര്‍ദേശമുണ്ടെങ്കിലും പ്രത്യേക സാഹചര്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീക്കും ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ഇന്ന് നിർണായക ദിനമാണ്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിശോധിക്കുന്നു. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു.

2019-ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടതാണെന്ന ആരോപണമാണ് ജയശ്രീക്കെതിരെ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവെച്ചത് ശ്രീകുമാറാണ്. ഇവരുടെ പങ്ക് പരിശോധിക്കപ്പെടുന്നതിനിടെ കേസിനോടനുബന്ധിച്ച് കൂടുതൽ സാക്ഷ്യങ്ങളും മൊഴികളും ചർച്ചയാകുകയാണ്.

തന്ത്രി കണ്ഠരര്‍ രാജീവിന്റെ പങ്കിനെ കുറിച്ചുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും അന്വേഷണ സംഘത്തിന് നിർണായകമായി. പോറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ തന്ത്രിയും അടുത്ത കൂട്ടാളികളും ഉണ്ടായിരുന്നുവെന്നാണ് പത്മകുമാർ വ്യക്തമാക്കിയത്. ഗോൾഡ് പ്ലേറ്റിംഗ് പ്രവൃത്തികൾ പുറത്തേക്ക് മാറ്റാൻ അനുമതി നൽകിയെങ്കിലും അത് കർശന നിർദ്ദേശങ്ങളോടെയാണെന്നും തൂക്കവും അളവും കൃത്യമായി രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

RECENT POSTS
Copyright © . All rights reserved