പ്രവാസി കേരളകോൺഗ്രസ് യുകെ ജനറൽ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി (ലീലാമ്മ) കമ്പകക്കുന്നേൽ(75 ) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ കെ എ വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ.
മക്കൾ: ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ , യുകെ ).
മരുമക്കൾ : വരുൺ പി ജോസ് , പുലകുടിയിൽ ആലക്കോട് , തൊടുപുഴ (ഓസ്ട്രേലിയ ), ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , കാളിയാർ , തൊടുപുഴ (യുകെ).
മൃതദേഹം 6 /12 / 2025 ശനിയാഴ്ച രാവിലെ 10 :30 ന് ഭർതൃസഹോദരൻ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ അഗസ്തിയുടെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പള്ളിക്കാമുറി സെന്റ് . ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തപ്പെടുന്നതായിരിക്കും.
ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളി എന്നതിന്റെ തുടർച്ചയായാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശക്തമായ നിരീക്ഷണത്തിൽ തുടരുമ്പോഴും, ഇടവിടാതെ മൊബൈലും കാറും മാറ്റി ഉപയോഗിക്കുന്നതോടെ സ്ഥലനിർണയം ഊഹാപോഹമാവുകയാണ്. ഇതിനിടെ, രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കാനും വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു.
രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ഇവരോടൊപ്പം തന്നെയാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടതെന്നും തമിഴ്നാട്–കർണാടക അതിർത്തി വഴി ബാഗല്ലൂർ, ബെംഗളൂരു മേഖലകളിൽ ഒളിവിൽ കഴിഞ്ഞതെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായി. പൊലീസ് എത്തുന്നതിന് മുമ്പ് രാഹുലിന് ഓരോ സ്ഥലത്തുനിന്നും മാറിനിൽക്കാൻ കഴിഞ്ഞതെങ്ങനെ എന്ന സംശയവും രഹസ്യവിവര ചോർച്ചയുണ്ടോ എന്ന ചർച്ചയും ശക്തമാകുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് ഹോസ്ദുർഗ് കോടതിയിലുണ്ടായ പോലീസിന്റെ വൻ ഒരുക്കങ്ങൾ രാഹുൽ കീഴടങ്ങുമെന്ന് കരുതി നടത്തിയ ‘നാടകമായിരുന്നു’ എന്ന വിലയിരുത്തലും ഉയർന്നിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡിക്കുശേഷം പൂജപ്പുര ജയിലിൽ തിരിച്ചയച്ച രാഹുൽ ഈശ്വർ നിരാഹാര സമരത്തിലാണ്. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും വാദിച്ചാണ് ജാമ്യാപേക്ഷ. സംസ്ഥാനത്താകെ ഈ കേസിൽ 20-തിലധികം സൈബർ ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രതികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.
യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
കാസർകോഡ്: രാഹുൽ മാങ്കൂട്ടത്തിൽ കാസർകോഡിൽ കീഴടങ്ങാനിടയുണ്ടെന്ന സൂചനകൾ ശക്തമായതോടെ ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസിന്റെ സന്നാഹം വർധിപ്പിച്ചു. കോടതി നടപടികൾ അവസാനിച്ചിട്ടും ജഡ്ജിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി നൽകി. ഉച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരും കോടതിയിലേക്ക് എത്തിച്ചേർന്നെങ്കിലും പോലീസിൻറെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കാസർകോഡ്, രാഹുൽ ഒളിവിൽ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടക അതിർത്തിക്ക് ഏറ്റവും അടുത്ത ജില്ലയാണെന്നും ഈ സാഹചര്യത്തിൽ കീഴടങ്ങൽ ഇവിടെ നടക്കാമെന്ന വിലയിരുത്തലാണ് നിലനിന്നത്. കൂടാതെ, കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മലയോര പ്രദേശങ്ങളിൽ രാഹുലിന്റെ സുഹൃത്തുക്കൾ ഉള്ളതിനാൽ, അതുവഴി എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
സുള്ളിയിലൂടെ പാണത്തൂർ വഴി കാസർകോഡിലെത്താൻ സാധ്യതയുള്ളതായും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് കോടതിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഔദ്യോഗിക ഉറപ്പില്ലെങ്കിലും, കീഴടങ്ങൽ ഏതെങ്കിലും ഘട്ടത്തിൽ നടന്നേക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 – ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ.
ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ).
ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തിരുവനന്തപുരത്ത് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതിനകം സസ്‌പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.
രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ നിലപാട് തന്നെയാണ് കൈക്കൊണ്ടതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയതായും, സംസ്ഥാന നേതാക്കളുമായും ഹൈക്കമാൻഡുമായും നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് രാഹുലിനെ പുറത്താക്കാനുള്ള ഏകകണ്ഠ തീരുമാനമെന്നുമാണ് വിശദീകരണം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ ജില്ലാ സെഷൻസ് കോടതിയാണ് നിരസിച്ചത്. ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം കോടതി പ്രോസിക്യൂഷനിൽ നിന്ന് ഒരു രേഖ കൂടി ആവശ്യപ്പെട്ടിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷം, അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി, ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി.

പമ്പ ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ യാത്ര ചെയ്തിരുന്ന കാറിന് ഇന്ന് പുലർച്ചെ തീപിടിച്ചു. ഹൈദരാബാദിൽ നിന്ന് എത്തിയ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ പമ്പയിലേക്ക് പോവുകയായിരുന്നുവെന്ന് അറിയുന്നു. വഴിമധ്യേ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി; അതിനാൽ ആർക്കും പരിക്കേറ്റില്ല.
അഗ്നിരക്ഷാ സേന പെട്ടെന്ന് സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ മുൻഭാഗത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല; മെക്കാനിക്കൽ തകരാറായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ഇടങ്ങളിൽ ഇന്ന് വലിയ തിരക്ക് ഇല്ല. മണ്ഡലകാലം തുടങ്ങിയിട്ട് 18 ദിവസം പിന്നിടുമ്പോഴേക്കും ആകെ 15 ലക്ഷം തീർഥാടകർ എത്തിച്ചേർന്നു. ഇന്നലെ രാത്രി 7 വരെ മാത്രം 14,95,774 പേർ എത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 7 മണിക്ക് ശേഷമുള്ള എണ്ണവും കൂടി കൂട്ടിയാൽ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിയും.
കൊച്ചി ∙ മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള വനിതകൾക്കുപോലും രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവം നേരിട്ടതായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് വെളിപ്പെടുത്തി. രാഹുലിനെതിരെ നൽകിയ വിവരങ്ങൾ അവഗണിച്ച ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നിയതായും, താൻ കള്ളം പറഞ്ഞതായി ഷാഫി ആരോപിച്ചാൽ തെളിവുകൾ പുറത്തുവിടാമെന്നും അവർ പറഞ്ഞു. പാർട്ടി നടപടികളോ സൈബർ ആക്രമണങ്ങളോ തന്നെ പിന്തിരിപ്പിക്കില്ലെന്നും ഷഹനാസ് വ്യക്തമാക്കുന്നു.
“രാഹുലിനെതിരെ ഞാൻ ഔപചാരികമായി പരാതി നൽകിയിട്ടില്ല. എന്നാൽ ഷാഫി പറമ്പിലിനോട് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറഞ്ഞത്. യൂത്ത് കോൺഗ്രസിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തന്നെ ഇല്ല. ഞാൻ പറഞ്ഞത് പരാതിയല്ല, അഭിപ്രായമാണ്. അത് ഗൗരവത്തിലാക്കിയില്ല; പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമായി ഉയർന്നു,” എന്ന് ഷഹനാസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ‘വലിയ ക്രിമിനലാണ്’ എന്നും പല സ്ത്രീകൾക്കും മോശം സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഷഹനാസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകയായതിനാൽ ഇത്രയും കാലം മിണ്ടാതിരുന്നതായും, ആരെങ്കിലും ഒന്ന് മുൻപോട്ടുവന്ന് പരാതി പറയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പരാതി പരസ്യമായി പറഞ്ഞതിനു പിന്നാലെ വിദേശത്തുനിന്നും ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ഷഹനാസ് ആരോപിച്ചു.
ബലാത്സംഗ കേസിൽ കുടുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിയിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നീങ്ങുന്നു. കെപിസിസിയുടെ ശുപാർശ ലഭിക്കുന്നതോടെ എഐസിസി തീരുമാനമെടുക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്ന് ഹൈക്കമാൻഡ് തേടിയിട്ടുണ്ട്. ലഭിച്ച റിപ്പോർട്ടുകളിൽ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും ഇത് പാർട്ടിക്ക് തെരഞ്ഞെടുപ്പ് തലത്തിൽ ദോഷകരമാകുമെന്നും ഹൈക്കമാൻഡിനെ അവരറിയിച്ചിട്ടുണ്ട്.
രാഹുലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കെ മുരളീധരൻ, ജെബി മേത്തർ എംപി, ഷാനിമോൾ ഉസ്മാൻ, കെകെ രമ എംഎൽഎ എന്നിവർ അടിയന്തര നടപടി വേണമെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ‘പുകഞ്ഞ കൊള്ളി പുറത്താണ്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം’ എന്ന ശക്തമായ വാചകപ്രയോഗത്തിലൂടെ മുരളീധരൻ രാഹുലിനെതിരായ നടപടിയുടെ അനിവാര്യത ഉന്നയിച്ചു. പാർട്ടിക്ക് രാഹുലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്