Latest News

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് ശേഷമാണ് കൊലപാതകം നടന്നത്.

വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽവച്ചാണ് സംഭവം. ആറു വർഷത്തിലേറെയായി ഇരുവരും സൗഹൃദത്തിലും പ്രണയബന്ധത്തിലുമായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലി അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ സംസാരിക്കാനായി സുരമ്യ ഷിബിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരും മുറിയടച്ചിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും സുരമ്യ ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.

കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.

കൊച്ചി: രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസിനും കടുത്ത മാനസിക, ശാരീരിക സമ്മർദങ്ങൾക്കും ഇരയായിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയുടെ പേര് വെളിപ്പെടുത്താതെ ബന്ധത്തിലുണ്ടായ അനുഭവങ്ങൾ താരം തുറന്നുപറഞ്ഞത്. തുടക്കത്തിൽ ലവ് ബോംബിങ്ങിലൂടെ അടുപ്പം സൃഷ്ടിച്ച ശേഷം പതിയെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയായിരുന്നു ബന്ധത്തിലുണ്ടായിരുന്നതെന്നും അനുപമ പറഞ്ഞു. വസ്ത്രധാരണം, സോഷ്യൽ മീഡിയ ഇടപെടലുകൾ, സൗഹൃദങ്ങൾ തുടങ്ങി വ്യക്തിജീവിതത്തിലെ പല കാര്യങ്ങളിലും നിയന്ത്രണം അനുഭവപ്പെട്ടതായും താരം വ്യക്തമാക്കി.

ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിന് സമ്മർദമുണ്ടായിരുന്നെങ്കിലും താനാണ് പലതവണ അത് നീട്ടിവച്ചതെന്നും അനുപമ പറഞ്ഞു. പങ്കാളിയുടെ അടുത്ത് സമാധാനത്തിന് പകരം എപ്പോഴും ഭയവും ഉത്കണ്ഠയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നതായും ശരീരഭാരം കുറഞ്ഞതായും സിനിമകളുടെ പ്രമോഷനും ചില പ്രോജക്ടുകളെ വരെ ബാധിച്ചതായും താരം വെളിപ്പെടുത്തി. ഒരു ദിവസം അതിരുകടന്ന സ്നേഹം കാണിക്കുന്ന വ്യക്തി, അടുത്ത ദിവസം തികച്ചും അന്യനെപ്പോലെ പെരുമാറുകയും പിന്നീട് കരഞ്ഞ് മാപ്പുപറയുകയും ചെയ്യുന്ന രീതിയിലായിരുന്നു ബന്ധത്തിലെ ആവർത്തിച്ചുള്ള ചക്രം. ‘അന്യൻ, റെമോ, അമ്പി’ എന്ന സിനിമാ കഥാപാത്രങ്ങളുടെ സ്വഭാവമാറ്റങ്ങളോടാണ് അനുപമ ഇതിനെ താരതമ്യം ചെയ്തത്.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ സിനിമാരംഗത്തുനിന്ന് 12 പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തന്നെ വിളിച്ചതെന്നും അനുപമ പറഞ്ഞു. ഇത്തരം ബന്ധങ്ങളിൽ കുടുങ്ങിയവർക്ക് അത് തിരിച്ചറിയാനും തുറന്നുപറയാൻ കഴിയാത്തവർക്ക് ധൈര്യം നൽകാനുമാണ് താൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്നും താരം വ്യക്തമാക്കി. ബന്ധത്തിലുണ്ടായിരുന്ന കാലത്ത് കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പോലും ഭയന്ന് അകന്നുപോയെന്നും ചിത്രീകരണത്തിനിടെ പലപ്പോഴും മാനസികമായി തകർന്നതിനെ തുടർന്ന് വാനിറ്റി വാനിലേക്ക് മാറിനിൽക്കേണ്ടി വന്നെന്നും അനുപമ പറഞ്ഞു. “90 ശതമാനം നെഗറ്റിവിറ്റി നേരിടാനും ഞാൻ 100 ശതമാനം തയാറാണ്” എന്ന നിലപാടോടെ സത്യത്തിനൊപ്പം നിൽക്കുമെന്നും താരം വ്യക്തമാക്കി.

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ–2026 പരിശോധിക്കുന്നതിനായി 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. ബിൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു നടപടി. ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് ജെപിസിക്ക് ബിൽ വിടുന്ന പ്രമേയം ലോക്സഭയുടെ കാര്യപട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കുമെന്നായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

ഭേദഗതി ബിൽ വിശദമായി പരിശോധിച്ച ശേഷം ജെപിസി ശീതകാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യവാരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എഫ്‌സിആർഎ രജിസ്ട്രേഷനുള്ള ക്രൈസ്തവ സഭകൾ, രൂപതകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കാണ് ഭേദഗതി ബിൽ കൂടുതൽ ബാധകമാകാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ സഹായധനം ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയാണ് പ്രധാന ആശങ്ക. വിദ്യാഭ്യാസം, ആരോഗ്യ സേവനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകൾക്ക് ഇത് ഭരണപരവും സാമ്പത്തികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന ആശങ്ക വിവിധ സഭാ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഭേദഗതികൾ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: റെഡ് കാർപെറ്റിൽ ഒരു ആരാധിക ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി നികിത റാവൽ. സംഭവത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അത് അപ്രതീക്ഷിതമായി നടന്ന കാര്യമാണെന്നും നികിത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന് വ്യാപകമായ ചർച്ചകളാണ് ഉയർന്നത്.

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആരാധിക നികിതയെ സമീപിച്ച് ആദ്യം കവിളിൽ ചുംബിക്കുകയും തുടർന്ന് ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. സംഭവത്തിൽ നിമിഷങ്ങൾക്കകം അമ്പരന്നുപോയെങ്കിലും ആരെയും അപമാനിക്കാനോ വിവാദമുണ്ടാക്കാനോ താൻ ആഗ്രഹിച്ചില്ലെന്ന് നികിത പറഞ്ഞു. ആരാധകരുടെ സ്നേഹത്തെയും പിന്തുണയെയും താൻ വിലമതിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങൾ ഉയർന്നു. വ്യക്തിപരമായ അതിരുകൾ എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും പൊതുപ്രവർത്തകരായാലും സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യമുണ്ടെന്നും ചർച്ചകൾ ശക്തമായി. അതേസമയം, സംഭവത്തെ വലിയ വിവാദമാക്കേണ്ടതില്ലെന്നാണ് നികിത റാവലിന്റെ നിലപാട്.

രാജ്യസഭയിൽ പ്രസവാനന്തര വിഷാദരോഗം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) സംബന്ധിച്ച ആശങ്ക ഉയർത്തി എം.പി. സുധാ മൂർത്തി കേന്ദ്ര സർക്കാർ ദേശീയതലത്തിലുള്ള പരിശോധനയും പിന്തുണാ സംവിധാനവും ഉൾക്കൊള്ളുന്ന നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാതൃമാനസികാരോഗ്യം ആരോഗ്യരംഗത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണെന്നും പ്രസവശേഷം സ്ത്രീകൾക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ അഞ്ച് പുതിയ അമ്മമാരിൽ ഒരാൾക്ക് വരെ പ്രസവാനന്തര വിഷാദം ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് സുധാ മൂർത്തി പറഞ്ഞു. കടുത്ത ദുഃഖം, ഉത്കണ്ഠ, ക്ഷീണം, കുഞ്ഞുമായി മാനസികബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം. പലപ്പോഴും പ്രസവശേഷമുള്ള സ്വാഭാവിക മാനസിക-ശാരീരിക മാറ്റങ്ങളായി ഇതിനെ തെറ്റിദ്ധരിക്കുന്നതിനാൽ രോഗനിർണയവും ചികിത്സയും വൈകാറുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകളുടെ മാനസികാരോഗ്യം പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമാക്കണമെന്ന് സുധാ മൂർത്തി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായ സ്ക്രീനിങ് സംവിധാനം നിലവിൽ വന്നാൽ രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്താനും കൗൺസലിങ് ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. മാതൃആരോഗ്യം പ്രസവത്തോടെ അവസാനിക്കുന്നതല്ലെന്നും അമ്മമാരുടെ മാനസിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകേണ്ട സമയമായെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട്: 15 വർഷത്തോളം നീണ്ടുനിന്ന പോക്സോ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി കോഴിക്കോട് പ്രത്യേക കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ദീർഘകാല വിചാരണയ്ക്കും തെളിവെടുപ്പിനും ശേഷമാണ് കോടതി പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളിലും രേഖകളിലും ഉണ്ടായ വൈരുധ്യങ്ങൾ കോടതി വിശദമായി പരിശോധിച്ചു. ആരോപണങ്ങളെ സാധൂകരിക്കുന്ന ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും സംശയാതീതമായി കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രതിക്ക് ആനുകൂല്യം ലഭിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വർഷങ്ങളായി കേസിന്റെ പേരിൽ സാമൂഹികവും മാനസികവുമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. വിധി പുറത്തുവന്നതോടെ ദീർഘകാലമായി തുടരുന്ന നിയമപോരാട്ടത്തിനാണ് വിരാമമായത്. കേസിന്റെ വിശദമായ വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിലിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞാണ് പ്രതി വീട്ടിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് കണ്ടെത്തി. പീഡനത്തിനുശേഷം പെൺകുട്ടിയെ വീടിനുസമീപം ഇറക്കിവിട്ടു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാളാണ് കേസിലെ പ്രതിയെന്ന് വ്യക്തമായത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. പോത്തൻകോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.

2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.

റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ ടർബുലൻസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ ക്യാപ്റ്റൻ നടത്തിയ സ്ഥിരീകരണ ലഹരി പരിശോധനയിൽ (ഡോപ്പ് ടെസ്റ്റ്) നിരോധിത മനോപ്രേരക വസ്തുവായ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 4-ന് ഫുക്കറ്റ്–ഡൽഹി എഐ2379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ ടർബുലൻസ് നേരിട്ടതിനെ തുടർന്ന് വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ഡൽഹിയിലെത്തിയ ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ക്യാപ്റ്റന്റെ സാമ്പിൾ ‘നോൺ-നെഗറ്റീവ്’ ആയതിനെ തുടർന്ന് വിശദമായ ലാബ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇതിനിടെ എയർ ഇന്ത്യ സിഇഒയെ വിശദീകരണത്തിനായി വിളിച്ചുവരുത്തിയതോടൊപ്പം, അപകടാന്വേഷണ ബ്യൂറോയും (AAIB) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) അന്വേഷണം തുടരുകയാണ്. പരിശോധനാഫലവും ടർബുലൻസ് സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക നിഗമനമൊന്നും പുറത്തുവന്നിട്ടില്ല.

RECENT POSTS
Copyright © . All rights reserved