തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ബൂട്ടിക്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ രണ്ടുവർഷത്തിനിടെ 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കുറ്റപത്രം പറയുന്നു. മൂന്ന് വനിതാ ജീവനക്കാരും ഒരാളുടെ ഭർത്താവും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ യഥാർത്ഥ ക്യൂആർ കോഡ് മാറ്റി, സ്വന്തം സ്വകാര്യ ക്യൂആർ കോഡ് ഉപഭോക്താക്കൾക്ക് നൽകി പണം കൈപ്പറ്റിയതാണെന്ന് അന്വേഷണം കണ്ടെത്തി.
വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നീ ജീവനക്കാരികളും വിനിതയുടെ ഭർത്താവ് ആദർശും പ്രതികളാണ്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതികൾ കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ നൽകിയ പരാതികളിൽ യാതൊരു ഉറപ്പില്ലെന്നും പോലീസ് വിലയിരുത്തി.
വിശ്വാസവഞ്ചന, മോഷണം, ചതി എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ആദ്യം കൃഷ്ണകുമാറാണ് തട്ടിപ്പിനെ കുറിച്ച് അസി. കമ്മീഷണർക്ക് പരാതി നൽകിയത്. അതിനെ തുടർന്ന് മ്യൂസിയം പൊലീസ് കേസ് എടുത്തു. പിന്നീട് പ്രതികൾ തിരിച്ചും കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ അപമാനം, ഭീഷണി എന്നിവ ആരോപിച്ചെങ്കിലും, വിശദമായ അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് ഇപ്പോൾ ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ലൈംഗികാരോപണ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . ഗർഭധാരണത്തിന് നിർബന്ധിച്ചതും ഇപ്പോൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും പെൺകുട്ടി പറയുന്ന പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്തുവന്നതോടെ കേസ് വീണ്ടും ചർച്ചയായി. മുൻപ് സമാനമായ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
“അവസാന നിമിഷം എന്തിന് ഇങ്ങനെ മാറുന്നു?” എന്ന് കരഞ്ഞുകൊണ്ട് പെൺകുട്ടി ചോദിക്കുന്നതും, ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയിൽ പോകണമെന്ന് രാഹുൽ പറയുന്നതുമാണ് പുറത്തിറങ്ങിയ പുതിയ ഓഡിയോയിൽ കേൾക്കുന്നത്. ഗർഭം ധരിക്കാൻ പെൺകുട്ടിയെ സമ്മർദ്ദപ്പെടുത്തുന്നതായി കാണിക്കുന്ന ചാറ്റ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നെങ്കിലും, പെൺകുട്ടി ഇതുവരെ മൊഴി നൽകാതിരുന്നത് അന്വേഷണത്തെ നിലയ്ക്കാതെ വെച്ചിരിക്കുകയാണ്.
മൂന്നുമാസമായി ഇതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പുതുതായി ഒന്നും പുറത്തുവന്നിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അന്വേഷണം മുന്നോട്ട് പോയതിന് ശേഷം കോടതിയിൽ നിരപരാധിത്വം തെളിയിക്കാമെന്നു അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, കേസിൽ സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ കൈനകരിയിൽ ആറു മാസം ഗർഭിണിയായ അനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ നിലമ്പൂർ സ്വദേശി പ്രബീഷിന് കോടതി വധശിക്ഷ വിധിച്ചു. നാല് വർഷം നീണ്ട കേസിന്റെ വിചാരണയ്ക്കു ശേഷമാണ് ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയുന്നത്. രണ്ടാം പ്രതിയായ രജനി ഇപ്പോഴും ഒഡിഷയിലെ ജയിലിലാണ്, അവളെ 29-ാം തീയതി ഹാജരാക്കിയ ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.
ജോലിസംബന്ധമായെത്തിയപ്പോൾ ആണ് പ്രബീഷ് അനിതയുമായി അടുത്തത് . ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതിനാൽ ഒറ്റയ്ക്കു കഴിയുന്ന അനിത പിന്നീട് ഗർഭിണിയായി. അനിത വിവാഹം ആവശ്യപ്പെട്ടപ്പോഴും ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയ്യാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്ന മറ്റൊരു കാമുകിയായ രജനിയെയും അനിതയെയും ഒരുമിച്ച് വഞ്ചിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും അത് നിരസിച്ചപ്പോൾ അനിതയെ ഒഴിവാക്കാനുള്ള നീക്കമാണ് പ്രബീഷും രജനിയും ആലോചിച്ചത്.
തീരുമാനത്തിനനുസരിച്ച് അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ ശാരീരിക ബന്ധത്തിനുശേഷം പ്രബീഷ് അനിതയെ കഴുത്തുഞെരിച്ച് ആക്രമിക്കുകയും രജനി വായും മൂക്കും മൂടി ശ്വാസംമുട്ടിക്കുകയും ചെയ്തു. ബോധരഹിതയായ അനിതയെ മരിച്ചതായി കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി ആറ്റിലെടുത്ത് തള്ളിയിടുകയായിരുന്നു. വള്ളം മറിഞ്ഞതിനെത്തുടർന്ന് ഇരുവരും അവളെയും വള്ളത്തെയും ഉപേക്ഷിച്ച് വീട്ടിലേക്കു മടങ്ങി. വെള്ളത്തിൽ വീണതായിരുന്നു അനിതയുടെ അന്തിമമരണം.
കൊച്ചിയിൽ രണ്ടുകോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ സ്ത്രീയടക്കം നാല് പേർ എക്സൈസ് സംഘത്തിന്റെ വലയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടമ്മലിലെ ഒരു ലോഡ്ജിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിൽ ഇവരുടെ കൈവശമുണ്ടായിരുന്നു.
ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി എന്നിവരാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. ഇത് വാങ്ങാനെത്തിയത് കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവരാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടുകോടിയിലേറെ വിലയുള്ള ഈ ലഹരി മിശ്രിതം വിൽക്കാനായിരുന്നു ഇവരുടെ നീക്കം.
ഇത് ആദ്യമായി ഇവർ ഇത്തരമൊരു ഇടപാടിനായി എത്തിയതല്ലെന്നും മുമ്പും പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും പിടിയിലായവരുടെ മൊബൈൽഫോണുകൾ പരിശോധിച്ചപ്പോൾ വ്യക്തമാണെന്ന് എക്സൈസ് അറിയിച്ചു. കൊച്ചിയിലെ ഈ ഇടപാടിന് പിന്നിൽ പ്രവർത്തിച്ച പ്രധാനിയെ കണ്ടെത്താൻ അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.
കർണാടകയിലെ ചിക്കബനാവറയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ രണ്ട് മലയാളി നേഴ്സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച ദാരുണ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരു–ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്ന് വിവരം. സംഭവ സ്ഥലത്ത് നിന്ന് വിദ്യാർത്ഥികൾക്ക് രക്ഷപ്പെടാനായില്ല.
ബിഎസ്സി നേഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായ ജസ്റ്റിൻ ജോസ് (21), സ്റ്റെറിൻ എൽസ ഷാജി (19) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ചിക്കബനാവറയിലെ സപ്തഗിരി നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. തിരുവല്ല തുകലശ്ശേരി കൊച്ചുതടത്തിൽ ജോസ്–സീമ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സ്റ്റെറിൻ റാന്നി സ്വദേശിനിയാണ്.
കോളേജിനടുത്തുള്ള റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടമാണ് രണ്ടുപേർക്കും ജീവഹാനിയുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് സഹപാഠികളും അധ്യാപകരും വലിയ ദുഃഖത്തിലാണ്. വിദ്യാർത്ഥികളുടെ മരണവാർത്ത പത്തനംതിട്ടയിലും റാന്നിയിലും വേദന ഉളവാക്കി.
ബിനോയ് എം. ജെ.
ലോകം അധപ്പതിക്കുകയാണ്. കുറ്റം വ്യക്തികളുടെ ഭാഗത്തോ,സമൂഹത്തിന്റെ ഭാഗത്തോ? വ്യക്തികൾ ചേർന്നാണ് സമൂഹം രൂപം കൊള്ളുന്നത്. അതിനാൽ വ്യക്തികൾ ആണ് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന് ഒരു വാദം തുടക്കം തൊട്ടേ ഉയർന്ന് വരുന്നുണ്ട്. ഇവിടെയാണ് മതങ്ങളുടെ ആത്മാവ് കുടി കൊള്ളുന്നത് എന്ന് തോന്നുന്നു. മതങ്ങൾ വ്യക്തികളെ തിരുത്തുവാൻ വ്യഗ്രത കാട്ടുന്നു. പ്രാചീന സമൂഹങ്ങളിൽ ഇതിന് കുറെയൊക്കെ പ്രസക്തിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. വ്യക്തികൾ സമൂഹത്തെ സൃഷ്ടിക്കുന്നതുപോലെ തന്നെ സമൂഹം വ്യക്തികളെയും സൃഷ്ടിക്കുന്നു എന്ന വാദം ആധുനിക ലോകത്ത് ശക്തമായി വളർന്നു വരുന്നു. ഇത് രാഷ്ട്രതന്ത്ര ത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു.
സമൂഹത്തെ നന്നാക്കാതെ വ്യക്തികൾ നന്നാവുകയില്ല എന്ന് ഇന്ന് നല്ലൊരു പക്ഷം ആൾക്കാരും വിശ്വസിച്ചു പോരുന്നു. ഇത് ശരിയുമാണ്. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ ഇതിന് നല്ല ഒരു ഉദാഹരണവും ആണ്. ഈ ലോകത്തിലുള്ള വ്യക്തികളെ എല്ലാം നന്നാക്കിക്കൊണ്ട് സമൂഹത്തെ നന്നാക്കാമെന്ന ചിന്ത ഏറെക്കുറെ അപ്രായോഗികവുമാണ്. അവിടെ മതങ്ങളുടെ കടയ്ക്ക് കത്തി വീഴുന്നു. ആധുനിക ലോകത്തിൽ മതത്തിന് യാതൊരു സ്ഥാനവുമില്ല. മതങ്ങളുടെ തിരോധാനവും പകരം മറ്റൊരു സിസ്റ്റത്തിന്റെ അഭാവവും ആധുനികലോകത്തിലെ മൂല്യശോഷണത്തിന്റെ അടിസ്ഥാനപരമായ കാരണമാണ്. നമുക്ക് എത്തിപ്പിടിക്കുവാൻ ഒന്നും തന്നെയും ഇല്ല. കാൽ നിന്നിടത്തുനിന്ന് വഴുതുന്നു. എങ്ങും ആശയക്കുഴപ്പം!
രാഷ്ട്രതന്ത്രം ശക്തിയായി വളർന്നു വരേണ്ടിയിരിക്കുന്നു. നാശത്തിലേക്ക് നീങ്ങുന്ന മനുഷ്യ വംശത്തെ രക്ഷിക്കുവാൻ രാഷ്ട്രതന്ത്രത്തിനേ കഴിയൂ മതങ്ങൾക്ക് അതിനുള്ള കഴിവില്ല. പാവം വ്യക്തികളെ വെറുതെ വിട്ടേക്കുവിൻ. അവർ എന്ത് തെറ്റ് ചെയ്തു? തെറ്റ് മുഴുവൻ സമൂഹത്തിന്റെ ഭാഗത്തുനിന്നും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സ്വാർത്ഥതയാണ് അവന്റെ എല്ലാ തെറ്റുകളുടെയും കാരണമെന്ന് പറയപ്പെടുന്നു. ഈ സ്വാർത്ഥതയുടെ കാരണം സ്വകാര്യസ്വത്തല്ലാതെ മറ്റെന്താണ്? സ്വകാര്യ സ്വത്താകട്ടെ ഒരു സാമൂഹികമായ പ്രതിഭാസവുമാണ്. അത് രാഷ്ട്രതന്ത്രത്തിന്റെ വിഷയമാണ് മതത്തിന്റെ വിഷയമല്ല. ഒരൊറ്റ നിയമനിർമാണത്തിലൂടെ
സ്വകാര്യസ്വത്തിനെ നിരോധിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ നിമിഷങ്ങൾക്കകം സ്വർഗ്ഗമായി മാറും. നോക്കൂ…മതം എങ്ങനെയാണ് രാഷ്ട്രതന്ത്രത്തിന് വഴിമാറുന്നു എന്ന് നോക്കി കാണൂ. ഇവിടെ പ്രശ്നങ്ങളെല്ലാം സാമൂഹികമായി പരിഹരിക്കപ്പെടുന്നു. വ്യക്തികളുടെ നേർക്ക് കുറ്റാരോപണം സംഭവിക്കുന്നുമില്ല. നിയമങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. നിയമമില്ലാത്തിടത്ത് നിയമലംഘനവും ഇല്ല. നിയമമില്ലാത്തിടത്ത് അനന്തമായ സ്വാതന്ത്ര്യം പരിലസിക്കുന്നു. ഈ സ്വാതന്ത്ര്യം അല്ലേ മനുഷ്യന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?
മതത്തിന്റെ പിറകെ ഓടുന്ന മനുഷ്യൻ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കളയുന്നു. വ്യക്തിയുടെ ഭാഗത്താണ് കുറ്റമെങ്കിൽ കുറ്റം ചെയ്യുന്ന വ്യക്തിയെ ശിക്ഷിക്കണമെന്ന് ഒരു വാദം ഉയർന്നു വരുന്നു. ശിക്ഷ കൊടുക്കാതെ എങ്ങനെയാണ് വ്യക്തികളെ തിരുത്തുന്നത്? ഇപ്രകാരം വ്യക്തികൾ സമൂഹത്തിന്റെ അടിമകളായി മാറുന്നു. ഈ അടിമത്തം വ്യക്തികളെ കാർന്നു തിന്നുന്ന അർബുദമായി മാറുന്നു. അടിമകളിൽ നിന്നും കാര്യമായിട്ടൊന്നും പ്രതീക്ഷിക്കുവാനില്ല. അവർ കഴകം കെട്ടവരാണ്. മാത്രമല്ല ശിക്ഷയോടുള്ള ഭയം നുണ പറയാൻ വ്യക്തികളെ പ്രലോഭിപ്പിക്കുന്നു. സത്യം പറഞ്ഞാൽ ശിക്ഷ കിട്ടും അപ്പോൾ പിന്നെ ആരാണ് സത്യം പറയാൻ ധൈര്യപ്പെടുന്നത്. ആധുനികലോകത്തിൽ സത്യസന്ധത കുറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശിക്ഷയോടുള്ള ഈ ഭയമാണ്.
സമൂഹം എന്നാൽ എന്താണ്? അങ്ങനെയൊരു സംഗതി അവിടെയുണ്ടോ? അത് കുറേ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രമാണ്. അത് വ്യക്തികളുടെ ഒരു കൈവിലങ്ങാണ്. സമൂഹം തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ വ്യക്തികൾ സ്വാതന്ത്ര്യം പ്രാപിക്കും. സ്വാതന്ത്ര്യം കിട്ടുന്നതോടെ വ്യക്തികൾ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. നിയമവാഴ്ച ആധുനിക സമൂഹത്തിന്റെ ശാപമാണ്. എല്ലാ മഠയന്മാരും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവിടെ സമൂഹത്തിന് അതിന്റെ മനുഷ്യത്വം നഷ്ടപ്പെട്ടു പോകുന്നു. അത് യാന്ത്രികമായ ഒരു പ്രതിഭാസമായി മാറുകയും ചെയ്യുന്നു. മനുഷ്യൻ മനുഷ്യനായി തുടരണമെങ്കിൽ അവന് സ്വാതന്ത്ര്യം കൊടുത്തേ തീരൂ. വ്യക്തികളെ ചവിട്ടിത്തൂക്കുന്ന ഈ സമൂഹത്തെ വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
സമയം 5 മണി കഴിഞ്ഞു. തണുപ്പ് കൂടി കൊണ്ടേയിരിക്കുന്നു. ലണ്ടനിലെ ആദ്യ രാത്രി സമാഗതമാകുന്നു. മാഡം തുസാഡും ലണ്ടൻ ഐയും സന്ദർശിച്ചതിന്റെ സന്തോഷത്തിൽ ഇന്നത്തെ ഞങ്ങളുടെ യാത്ര അവസാനിപ്പിച്ച് ബെഞ്ചമിന്റെ ഹോംസ്റ്റേയിലേക്ക് തിരിക്കുന്നതിന് മുമ്പ് ലണ്ടൻ ബ്രിഡ്ജ് കൂടി കാണാൻ ഞങ്ങൾ തീരുമാനിച്ചു.
അലസഗമനം എന്നു തന്നെ പറയാം. ഇന്നിനി വേറെ എവിടെയും പോകാനില്ല. ലണ്ടൻ ഐയിൽ കയറിയപ്പോൾ തന്നെ ലണ്ടൻ ബ്രിഡ്ജിന്റെ ഗാംഭീര്യം കണ്ടിരുന്നു . തേംസ് നദിയുടെ കുറുകെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന ലണ്ടൻ ബ്രിഡ്ജിന്റെ ലണ്ടൻ ഐയിൽ നിന്നുള്ള ആകാശ കാഴ്ച നയന മനോഹരമാണ്.
ഞാൻ ഒരറ്റത്തുനിന്ന് നടത്തം ആരംഭിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള പല ഭാഷ സംസാരിക്കുന്നവരുടെ ഇടയിലൂടെ . സായന്തനം ആയതുകൊണ്ടാണെന്ന് തോന്നുന്നു നല്ല തിരക്കുണ്ട്. തേംസിൻ്റെ ഓളപരപ്പിനെ തഴുകിയെത്തുന്ന കാറ്റ് രാവിലെ ആരംഭിച്ച യാത്രയുടെ ക്ഷീണം പമ്പ കടത്തി. തേംസിന്റെ മുകളിലെ പാലത്തിലൂടെ നടക്കുമ്പോൾ ഞാൻ ശരിക്കും പമ്പയെ കുറിച്ച് ഓർത്തു. കൂടാതെ മണിമലയാറും എൻറെ മനസ്സിൽ കടന്നുവന്നു. എൻറെ പിതാവിൻറെ നാടായ മുണ്ടക്കയത്ത് കൂടി ഒഴുകി മാതാവിൻറെ നാടായ മണിമലയിൽ കൂടി ഭാര്യയുടെ നാടായ കുട്ടനാട്ടിൽ എത്തുന്ന മണിമലയാറാണ് ചെറുപ്പം തൊട്ടേ പരിചയമായ നദി.
മണിമലയാറിന്റെ നീളം 90 കിലോമീറ്റർ ആണെങ്കിൽ 346 കിലോമീറ്റർ ദൈർഘ്യമുള്ള തേംസ് ആണ് ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി. ലോകത്തിലെ ഒട്ടുമിക്ക നാഗരികതയും വളർന്നുവന്നത് നദീതടങ്ങളിലും സമുദ്ര തീരങ്ങളിലുമായാണ്. ലണ്ടന്റെ ചരിത്രവും വ്യത്യസ്തമല്ല. 2000 വർഷത്തെ പഴക്കമുള്ള ലണ്ടന്റെ നഗര ചരിത്രത്തിന് തേംസിൻ്റെ സ്ഥാനം വളരെ വലുതാണ്. സഹസ്രാബ്ദങ്ങളായി ലണ്ടന്റെ വളർച്ചയും സംസ്കാരവും രൂപപ്പെടുത്താൻ തേംസ് നദിയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്.
വ്യവസായവത്കരണം തേംസ് നദിയെയും മലിനമാക്കി. ശുദ്ധീകരിച്ച തേംസിലെ വെള്ളമാണ് ലണ്ടൻ്റെ ദാഹമകറ്റുന്നത്.
സമയം ഇനിയും ബാക്കിയാണ് . ഒരു പക്ഷേ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നെങ്കിൽ ലണ്ടനിലും അടുത്ത പ്രദേശങ്ങളിലുമായി ജോലിചെയ്യുന്ന പരിചയക്കാരെ കാണാൻ സാധിക്കുമായിരുന്നു. മാക്ഫാസ്റ്റിലെ തന്നെ വിദ്യാർത്ഥികളായ കൃഷ്ണനും ഷൈലശ്രീയും ഇവിടെയുണ്ട്. ലണ്ടൻ എന്ന് പറയുമ്പോഴും പലർക്കും നല്ല യാത്രാദൂരമുണ്ട്. രണ്ട് ദിവസം കൊണ്ട് ഒട്ടനവധി സ്ഥലങ്ങൾ കാണേണ്ടതുള്ളതുകൊണ്ട് ഒരു പ്രത്യേക സമയം പറഞ്ഞുള്ള ഒത്തുചേരൽ സാധ്യമായിരുന്നില്ല. എങ്കിലും ജോയലും ലെറിഷും അവരുടെ ഒരു സുഹൃത്തിനെ മുൻകൂട്ടി വിവരം അറിയിച്ച് കാണുവാൻ സാധിച്ചു. ഹരികൃഷ്ണൻ കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയാണ്. ഇപ്പോൾ ലണ്ടനിൽ സ്റ്റുഡൻറ് വിസയിൽ എത്തിയതാണ്. ഹരികൃഷ്ണനുമായി കുറെ സമയം ചെലവഴിച്ചതിനുശേഷം ഞങ്ങൾ ബെഞ്ചമിന്റെ ഹോം സ്റ്റേയിലേക്ക് തിരിച്ചു.

റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള് മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര് സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജില് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില് നാളെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ തീരാനിരിക്കെ മുന്നണികൾക്ക് തലവേദനയായി വിമതർ. ഭീഷണി ഉയർത്തുന്ന വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകൾ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസ് പൂട്ടി.
മത്സരചിത്രം തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് വിമതരെ ചേർത്ത് നിർത്താനുള്ള തിരക്കിട്ട ശ്രമം. ഓഫറുകൾ പലതാണ്. ചിലർ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലർ പാറപോലെ ഉറച്ചുനിൽക്കുകയാണ്. പാർട്ടിക്ക് സീറ്റില്ലെങ്കിൽ ഓഫീസ് എന്തിനാണെന്ന് ചോദിച്ചാണ് മഞ്ചേശ്വരത്തെ കോൺഗ്രസ് ഓഫീസ് പൂട്ടിയത്. ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് സീറ്റ് ലീഗിന് നൽകിയതിലാണ് പ്രതിഷേധം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹനീഫിൻറെ നേതൃത്വത്തിലാണ് പൂട്ടൽ. കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴയിൽ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതനായ എസ് ഷാനവാസ് പത്രിക നൽകിയത് മുന്നണിയെ വെട്ടിലാക്കി. പാലക്കാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സിപിഐ മത്സരിക്കുന്നത് ഒറ്റക്കാണ്. വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ആലപ്പുഴ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിൽ സിപിഎം- സിപിഐ പോരാണ്. അമ്പലപ്പുഴയിൽ കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ വാഴോട്ടുകോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടരി കെവി മോഹനൻ അനുനയത്തിന് വഴങ്ങാതെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഭീഷണിയായി മുന്നോട്ട് തന്നെ. പാർട്ടി നടപടി എടുത്ത ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയിലും സിപിഎമ്മിന് ഭീഷണിയാണ്. പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലിനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർഎസ്പി സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകി. മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്നോട്ടില്ലെന്ന നിലപാടിലാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാമനിർദേശ പരിശോധനകൾ യുഡിഎഫിന് വലിയ തിരിച്ചടിയായി. എറണാകുളത്തും വയനാട്ടിലും മുന്നണിയുടെ പ്രധാന സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലിൽ അനിശ്ചിതത്വം വർധിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് കടമക്കുടി ഡിവിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രിക, പിന്തുണ ഒപ്പുവെച്ചവർ ഡിവിഷൻ പരിധിക്കു പുറത്തുള്ളവരാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തള്ളിയത്. ഇതോടെ ഡിവിഷനിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയും ഇല്ലാത്ത അവസ്ഥയുണ്ടായി. അപ്പീൽ നൽകാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിലെ കൽപറ്റ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ടി.വി. രവീന്ദ്രന്റെ നാമനിർദേശവും തള്ളപ്പെട്ടത് യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ടായ ഓഡിറ്റ് ഒബ്ജക്ഷനിലെ ബാധ്യതകൾ തീർപ്പാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പത്രികയ്ക്കൊപ്പം നൽകാതിരുന്നതാണ് കാരണം. കുറച്ചുതുക തിരികെ അടച്ചുവെന്ന രവീന്ദ്രന്റെ വിശദീകരണം അംഗീകരിക്കാതെ, സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിക്കാനാകാത്തതിനാൽ പത്രിക നിരസിക്കപ്പെട്ടു. ഇതോടെ ഡമ്മി സ്ഥാനാർത്ഥിയായ സി.എസ്. പ്രഭാകരൻ ആ വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറി.
തുടർച്ചയായ നാമനിർദേശ നിർദ്ദേശങ്ങൾ തള്ളപ്പെട്ടത് യുഡിഎഫിന്റെ പ്രചാരണ രീതി, തയ്യാരി എന്നിവയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ഡിവിഷനുകളിലും നഗരസഭാ വാർഡുകളിലും സ്ഥാനാർത്ഥികളെ നഷ്ടപ്പെട്ടതോടെ, മുന്നണിയുടെ താളം തെറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിൽ തിരുത്തൽ അനിവാര്യമെന്ന തിരിച്ചറിവോടെയാണ് യുഡിഎഫ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.