സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർക്കും ഒരേ ഷിഫ്റ്റ്; കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 സമയം നിർബന്ധം. ഉത്തരവിറക്കി തൊഴിൽ വകുപ്പ് നേഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും ഒരേ ഷിഫ്റ്റ് ക്രമം നിർബന്ധമായിരിക്കും. കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവാണ് ഇതിലൂടെ വന്നത്. ഇതുവരെ 100 കിടക്കയിലധികമുള്ള ആശുപത്രികളിലാണ് ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നേഴ്സുമാർക്ക് ഒരേ ജോലിസമയം ഉറപ്പായി.
നേഴ്സുമാരുടെ സമരത്തെ തുടർന്ന് 2012ൽ മുൻ ജോയിന്റ് ലേബർ കമ്മീഷണർ വി.വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരം 100 കിടക്കയിലധികമുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ആദ്യം ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയത്. എന്നാൽ അടുത്തിടെ വ്യവസായബന്ധ സമിതിയുടെ യോഗത്തിൽ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഈ സംവിധാനം എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചു. ലേബർ കമ്മീഷണറുടെ ശുപാർശ അനുസരിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
ഉത്തരവനുസരിച്ച് അസമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമമുറി ഒരുക്കാനും അധികസമയം ജോലിചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നൽകാനും ആശുപത്രികൾ ബാധ്യസ്ഥരാണ്. മാസത്തിൽ 208 മണിക്കൂറിലധികം ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഓവർടൈം അലവൻസ് ലഭിക്കുക. നേഴ്സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നതിനാൽ അലവൻസ് തുക സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ തൊഴിൽനിബന്ധനകൾ ഏകീകരിക്കുന്നതിൽ ഈ ഉത്തരവ് ചരിത്രപരമായ മാറ്റമായി കണക്കാക്കപ്പെടുന്നു.
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “ഇന്ന് മുതൽ എന്നും സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യമുണ്ടായാലും ഇല്ലെങ്കിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഒരുമിച്ച് മുന്നോട്ട് പോകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം,” എന്ന് ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. “എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണിത്. എന്റെ ചാനൽ കാണുന്ന എല്ലാവരും ഇതിന് കാത്തിരിക്കുകയാണ്. ‘ഇത്രകാലമായി എന്താ കല്യാണം കഴിക്കാത്തത്’ എന്ന് പലരും ചോദിച്ചു തുടങ്ങി. അവർക്കുവേണ്ടിയാണ് ഇപ്പോൾ ഈ തീരുമാനം എടുത്തത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും, 2026 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്,” എന്നാണ് ബിനീഷിന്റെ വാക്കുകൾ.
പത്തുവർഷത്തിലേറെയായി മലയാള സിനിമാലോകത്ത് സജീവമായി നിൽക്കുന്ന ബിനീഷ് ബാസ്റ്റിൻ, ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോയായ ‘സ്റ്റാർ മാജിക്’ മുഖേനയാണ് ബിനീഷ് കൂടുതൽ ജനപ്രീതി നേടിയത്.
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടവേര കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനം പൂർണ്ണമായും കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കൽപ്പറ്റയിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് താൽക്കാലികമായി തടസപ്പെട്ട ഗതാഗതം പിന്നീട് സാധാരണ നിലയിലായി.
കാസർഗോഡ് ജില്ലയിലെ കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദ് (59) ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിരിവിനെന്നു പറഞ്ഞാണ് ഖാലിദ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ പെൺകുട്ടി മാത്രം ഉണ്ടായിരുന്നതിനാൽ അവളെ കയറിപ്പിടിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് വീടിനടുത്തുണ്ടായിരുന്ന ഉമ്മയും അയൽവാസികളും ഓടിയെത്തി, പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൊവ്വാഴ്ച വൈകീട്ട് 6.20-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.
ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10-ന് നടയടയ്ക്കും.
രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.
തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറില്‍ 11-ന് പമ്പയിലെത്തും.

അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ 25 ന്, ശനിയാഴ്ച്ച നടത്തപ്പെടും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വെച്ചാവും ആത്മീയതയും, കലാ പ്രതിഭയും സമന്വയിക്കുന്ന വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.
ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫോർഡ് റീജണൽ ഡയറക്റ്റർ ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും, കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും. ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ(ജനറൽ കോർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
ഓക്സ്ഫോർഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരക്കുവാൻ എത്തുക. റീജണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.
രാവിലെ 8:00 ന് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9:00 ന് ബൈബിൾ പ്രതിഷ്ഠയും, 9:15 മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നതുമാണ്. മത്സരങ്ങൾ വൈകിട്ട് 7:00 മണിയോടെ പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർത്ഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വിശുദ്ധഗ്രന്ഥ തിരുവചന പ്രമേയങ്ങൾ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി സംഗീതം, പ്രസംഗം, നൃത്തം, ചിത്ര രചന, അഭിനയം തുടങ്ങിയ കലാ മാധ്യമങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുമ്പോൾ, ജീവിക്കുന്ന വചന ആഖ്യാനങ്ങൾ ഹൃദിസ്തവവും അനുഭവവേദ്യവും ആവും. ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമാവും മത്സരാർത്ഥികൾക്കു കലോത്സവ വേദിയിൽ ലഭിക്കുക.
ബൈബിൾ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിൽ പരിശുദ്ധ ലിഖിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരുവചനങ്ങൾക്ക് ജീവനും, തുടിപ്പും, വിശ്വാസ തീക്ഷ്ണതയും അനുഭവവേദ്യമേകുന്ന കലാപരിപാടികൾ, ആസ്വദിക്കുവാനും, സദ് സന്ദേശങ്ങൾ ആഴത്തിൽ ഉൾക്കൊള്ളുവാനും, ദൈവീക സാന്നിദ്ധ്യം നുകരുവാനും അനുഗ്രഹദായകമായ ആഘോഷാത്മക വേദിയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.
Date And Time : October 25th Saturday from 8:30 AM
VENUE: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON,
NN4 6TP, NORTHAMPTON

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. എറണാകുളത്ത് കിഴക്കൻ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കണ്ണൂരിന്റെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയിൽ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. ആളുകൾ മതിലിന് സമീപമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയിൽ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. നിലവിൽ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാൻ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമായി പെയ്യുകയാണെങ്കിൽ, മുൻപ് വെള്ളത്തിൽ മുങ്ങിപ്പോയ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടർന്ന് തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനിൽ സമീപത്തുള്ള തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കൊന്നും അതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യമായമൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ.
ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാട്ടിൽ ലീവിന് വന്ന ശേഷം ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുള്ള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ് പുലർച്ചെയായിരുന്നു അപകടം.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.