Latest News

ലോക ടെക് മേഖലയെ പിടിച്ചുകുലുക്കി പിരിച്ചുവിടലുകളുടെ തരംഗം. 2026ലെ ആദ്യ 40 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായതായി സ്വതന്ത്ര ട്രാക്കറായ Layoffs.fyi പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ ജനുവരി അവസാനം ഏകദേശം 16,000 തസ്തികകൾ വെട്ടിക്കുറച്ചതോടെ ഏറ്റവും വലിയ പിരിച്ചുവിടൽ നടത്തിയ കമ്പനിയായും മാറി.

ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച 26 പ്രമുഖ കമ്പനികളിൽ സെയിൽസ്ഫോഴ്സ്, മെറ്റാ, വർക്ക്ഡേ, ഓട്ടോഡെസ്ക്, പിൻ‌ട്രെസ്റ്റ്, എക്സ്പീഡിയ, സില്ലോ തുടങ്ങിയവ ഉൾപ്പെടുന്നു. സെയിൽസ്‌ഫോഴ്‌സ് ഏകദേശം 1,000 പേരെയും മെറ്റ 1,500 പേരെയും പിരിച്ചുവിട്ടു. വർക്ക്‌ഡേയും ഓട്ടോഡെസ്‌കും യഥാക്രമം 400, 1,000 തസ്തികകൾ കുറച്ചപ്പോൾ പിന്ററസ്റ്റ് 700 ജോലികൾ വെട്ടിച്ചുരുക്കി. എക്‌സ്പീഡിയ രണ്ട് ഘട്ടങ്ങളിലായി 200 ജോലികൾ കുറച്ചു.

യൂറോപ്യൻ കമ്പനികളും പിരിച്ചുവിടലിൽ നിന്ന് ഒഴിവായില്ല. നെതർലാൻഡ്സ് ആസ്ഥാനമായ ASML ഏകദേശം 1,700 ജോലികളും സ്വീഡനിലെ എറിക്സൺ 1,600 തസ്തികകളും വെട്ടിച്ചുരുക്കി. ചെറുകിട സ്റ്റാർട്ടപ്പുകളും ക്രിപ്റ്റോ കമ്പനികളും പ്രതിസന്ധി നേരിടുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപ പുനഃസംഘടനയും ടെക് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയെന്നതാണ് വിലയിരുത്തൽ.

ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI-171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന വാർത്തകൾ തള്ളി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും ഊഹാപോഹപരവുമാണെന്ന് വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാത്തതാണെന്നും അധികൃതർ അറിയിച്ചു.

ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, AI-171 അപകടത്തിന് കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന സൂചനയുണ്ടെന്നായിരുന്നു പരാമർശം. എന്നാൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് എഎഐബി വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അറിയിച്ചു.

വിമാനാപകട അന്വേഷണങ്ങൾ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നിശ്ചയിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിയമങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്ന് എഎഐബി വ്യക്തമാക്കി. സാങ്കേതികവും തെളിവ് അടിസ്ഥാനവുമായ പ്രക്രിയയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്; കുറ്റം ചുമത്തലല്ല ലക്ഷ്യം, സുരക്ഷ വർധിപ്പിക്കലാണ് പ്രധാന ഉദ്ദേശ്യമെന്നും അറിയിച്ചു. അന്തിമ റിപ്പോർട്ട് അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നും മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനായി കോൺഗ്രസ് പ്രചാരണക്കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അധ്യക്ഷനായി നിയമിച്ചു. പ്രവർത്തകസമിതി അംഗവും എം.പി.യുമായ ശശി തരൂർ ഉപാധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി.യാണ് കൺവീനർ. നിയമനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.

പ്രചാരണസമിതിയിൽ ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി. ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവരും മുൻ എം.പി.രമ്യ ഹരിദാസും അംഗങ്ങളാണ്. എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർക്കും സമിതിയിൽ സ്ഥാനം നൽകിയിട്ടുണ്ട്.

സാമുദായിക, മഹിളാ, യുവ സമവാക്യങ്ങൾ പരിഗണിച്ചാണ് സമിതി രൂപീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികാ സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാൻ എം.പി.യും സഹചെയർമാനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യും നിയമിതരായി. എം.പി.മാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

റോയ് തോമസ്

മാറ്റ്ലോക് വാലി : നിരത്തുകളുടെ അധിപന്മാരായ ട്രക്ക് കളുടെ വളയം പിടിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെ (MTDUK)യുടെ 2026-27പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരത്തെടുത്തു.

കമ്മിറ്റി അംഗങ്ങളായി: –

​കോശി വർഗീസ് (ഡർബി)
​ജിസ്മോൻ മാത്യു (സ്റ്റെർലിംഗ്)
​രാജീവ് ജോൺ (ബെർമിംഗ്ഹാം)
​റിജു ജോൺ (എക്സിറ്റർ)
​ലിൻജു ആന്റണി (ചെംസ്ഫോർഡ്) എന്നിവരെ തെരഞ്ഞെടുത്തപ്പോൾ
​റോയ് തോമസും (എക്സിറ്റർ), അമൽ പയസും (സ്കോട്ലാൻഡ്) അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്.

ഡർബിഷയറിലെ മാറ്റ്‌ലോക് വാലിയിലെ ലിയ ഗ്രീൻ ഔട്ട്ഡോഴ്സിൽ (Lea Green Outdoors) വച്ച് കഴിഞ്ഞ 6,7,8 തിയതികളിൽ പ്രൗഢ ഗംഭീരമായ നടന്ന MTDUK യുടെ നാലാമത് വാർഷിക കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംഗമത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു.
​മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തിൽ തൊഴിൽപരമായ കാര്യങ്ങളും ഡ്രൈവർമാരുടെ ക്ഷേമവും പ്രധാന ചർച്ചാവിഷയമായി. ശനിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, ഡ്രൈവർമാർ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. അംഗങ്ങൾ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവെച്ചു.

​വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പീക്ക് ഡിസ്ട്രിക്റ്റ് മലനിരകളുടെ മനോഹാരിതയിൽ വീണ്ടും സൗഹൃദം പുതുക്കിയ അംഗങ്ങൾ, മൂന്നാം ദിവസം പുതിയ ലക്ഷ്യങ്ങളുമായി യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സ്വഭവനങ്ങളിലേക്ക് മടങ്ങി.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് 13 ആമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 28 ആം തീയതി ശനിയാഴ്ച 3:30 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. മന്ത്ര അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിന്റെ സ്ഥാപകയും കലാനിർദ്ദേശികയും, അഞ്ചാം വയസ്സിൽ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാർഗനിർദേശത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികൾ അഭ്യസിച്ചിട്ടുള്ള തും, പത്ത് വർഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ശ്രീമതി ആശ ഉണ്ണിത്താൻ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകും. നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടൻ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആകും. ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

ആശ ഉണ്ണിത്താൻ – 07889484066
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി സുപ്രധാന നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധം പ്രാഥമികമായി ഉഭയസമ്മതപ്രകാരമാണെന്ന് തോന്നുന്നുവെന്നും ബന്ധം തകരുന്നതോടെ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിയും ഒന്നാം പ്രതിയും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങൾ അടുത്ത വ്യക്തിബന്ധത്തെ സൂചിപ്പിക്കുന്നതായി കോടതി വിലയിരുത്തി. നിർബന്ധമോ ബലപ്രയോഗമോ നടന്നതായി തെളിവുകൾ കാണുന്നില്ലെന്നും 2025 ഏപ്രിൽ 22നും മേയ് അവസാനം നടന്നത് ഉഭയസമ്മത ലൈംഗികബന്ധമായിരിക്കാമെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ഗർഭച്ഛിദ്ര ഗുളികകൾ പരാതിക്കാരി ആവശ്യപ്പെട്ടതും സ്വമേധയാ കഴിച്ചതുമെന്ന സൂചന വാട്ട്‌സാപ്പ് ചാറ്റുകളിൽ നിന്ന് ലഭിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബിഎൻഎസ് 89-ാം വകുപ്പ് പ്രയോഗിക്കാൻ സ്ത്രീയുടെ സമ്മതമില്ലായ്മ തെളിയിക്കേണ്ടതുണ്ടെന്നും നിർബന്ധമുണ്ടായോയെന്ന് വിചാരണയിലൂടെ മാത്രമേ അന്തിമമായി വ്യക്തമാകൂ എന്നും കോടതി പറഞ്ഞു.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്സഭയില്‍ നോട്ടീസ് നല്‍കി. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യണമെന്നതാണ് ആവശ്യം. ബജറ്റ് ചര്‍ച്ചയ്ക്കിടെ തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ മുന്‍കൂട്ടി അറിയിക്കാതെ ‘എപ്സ്റ്റീന്‍ ഫയല്‍’ ആരോപണം ഉയര്‍ത്തിയതുമാണ് പ്രധാന ആക്ഷേപങ്ങള്‍.

ജോര്‍ജ് സോറോസിനെപ്പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ വിദേശയാത്രകള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത വിലക്കാണ് ആവശ്യപ്പെടുന്നതെന്ന് നിഷികാന്ത് ദുബൈ വ്യക്തമാക്കി. അതേസമയം, ഒരു ഭീഷണിക്കും രാഹുല്‍ വഴങ്ങില്ലെന്നും അദ്ദേഹത്തിനെതിരെ ഇതുവരെ നിരവധി കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പക്ഷപാതം ആരോപിച്ച് പ്രതിപക്ഷം പ്രമേയം നല്‍കിയതിന് പിന്നാലെയാണ് ഭരണപക്ഷത്തിന്റെ ഈ നീക്കം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് തള്ളാനുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ നീക്കത്തിനിടെ, വിഷയം പരിഗണിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചതായാണ് സൂചന. നോട്ടീസ് അംഗീകരിച്ചാല്‍ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രിവരെ നീളുന്ന സമരത്തിന് കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനം സ്തംഭിച്ചേക്കുമെന്ന വിലയിരുത്തലാണ്. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

സിഐടിയുവും ഐഎൻടിയുസിയും വേർതിരിച്ചാണ് പണിമുടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് ഐഎൻടിയുസിയുടെ ഏകപക്ഷീയ തീരുമാനം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ അണിനിരക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ ഉൾപ്പെടെ റെയിൽവേ, വിമാനത്താവളം, തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മരുന്നുകടകൾ തുടങ്ങിയ അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കണം, കേരളത്തിലെ നെൽകർഷകർക്ക് അനുവദിച്ചിരുന്ന അധിക ബോണസ് നിർത്താനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണം, ജോലിസ്ഥിരത ഉറപ്പാക്കണം, ശ്രം ശക്തി നിതി ബിൽ പിന്‍വലിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പണിമുടക്കിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന പി.എസ്.സി ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു; ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. പണിമുടക്കിന് സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സമാന രീതിയില്‍ നിരവധി പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എന്നാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന പ്രാഥമിക നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് സൂചന. വിവാഹിതയായ സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായോ ധാര്‍മികമായോ കുറ്റകരമല്ലെന്നിരിക്കെ എങ്ങനെ ജാമ്യം നിഷേധിക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കേസിലെ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമേ അന്തിമനിലപാട് സ്വീകരിക്കൂവെന്നും കോടതി വ്യക്തമാക്കി.

പ്രതിക്കെതിരെ നഗ്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. മറ്റ് രണ്ടും മൂന്നും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ആദ്യ കേസിലെ ഹൈക്കോടതി വിധി നിര്‍ണായകമാകും. രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ ശ്രദ്ധേയമായ കേസായതിനാല്‍ വിധിയിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയതായി ഉഷ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഉഷാ മോഹൻദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നതാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതോടെ ഉഷയുടെ സാധ്യതകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

ഉഷ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ഏത് മണ്ഡലം നൽകുമെന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല,’ എന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തത വരുമെന്നാണ് സൂചന.

Copyright © . All rights reserved