Latest News

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കന്നിയങ്കത്തിനിറങ്ങിയ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. ആവേശം നിറച്ച ഫൈനലിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമയുടെ ജയം. 4.232 സെക്കൻഡിലാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. രണ്ടാമതെത്തിയ വള്ളം 4.234 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

ഫൈനലിൽ മൂന്ന് വള്ളങ്ങളാണ് 4.23 സെക്കൻഡിനുള്ളിൽ ഏതാണ്ട് ഒരേസമയം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അരോമ, ഫൈനലിൽ ലഭിച്ച ലെയ്ൻ ആനുകൂല്യം മുതലെടുത്താണ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. മത്സരം അവസാന നിമിഷംവരെ ആവേശകരമായി തുടരുകയായിരുന്നു.

പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 12 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.

എബി ജോൺ തോമസ്

ബ്ലോക്കിൽ നിന്നോ മറ്റോ
വാങ്ങിയതാണ്…
പറഞ്ഞ പോലെ
രണ്ടാം വർഷം
കായ്ച്ചു…
വലിയ വലുപ്പം ഒന്നുമില്ല….
എങ്കിലും,
ചക്കപ്പഴത്തിന്റെമണം
ഒരു പുതപ്പ് പോലെ
വീട്ടിനെയും
പറമ്പിനെയും
മൂടുന്നുണ്ട്….

അടുക്കള
വാതുക്കലിരുന്ന്,
അരുവ
ചക്കയുടെ
പള്ളക്ക്കേറ്റി
പുറകോട്ട് ആഞ്ഞ് വലിച്ചപ്പോ
ബോധം
ഏറ്റവും കുറഞ്ഞത്
ഒരു കൊല്ലമെങ്കിലും
പിന്നിലേക്ക്
പോയിട്ടുണ്ട്….

അല്ലെങ്കിൽ

പപ്പ
വരുന്നതിന് മുമ്പ്
ചക്കമടലും,
ചക്കക്കുരുവും
ചക്കയരക്കും
ചക്ക മൊണഞ്ഞീനും
മാത്രമല്ല….
ചക്കയുടെ മണവും
പറമ്പിനപ്പുറം
കടത്തണ്ടേയെന്ന്
മനസ്സ്
ഒരു കാര്യവുമില്ലാതെ
വെറുതെ
ഒരാശങ്കയിലേക്ക്
എടുത്ത് ചാടില്ല….

ഏറ്റവും പ്രിയപ്പെട്ട
ചക്കക്കുരുക്കറികൂട്ടി
ഞങ്ങളുണ്ണുമ്പോൾ
പപ്പ
മൊളകിടിച്ചതിനോട്
കൂട്ടു കൂടും….
പ്രതിഷേധമല്ല….
നിലപാടാണ്….

മൊണഞ്ഞീൻ പറ്റിയ
കത്തി, അരുവ,
നടക്കുന്ന
ഇടങ്ങളിൽ വീണുറഞ്ഞ
ചകിണി…..
ഒക്കെയും
അപ്പന്റെ
ചക്ക വിരോധത്തെ
വീണ്ടും
ആളിക്കത്തിക്കുന്ന
കാരണങ്ങളാണ്….

അമ്മ പറയാറുണ്ട്,
ചക്കയോട് മാത്രമല്ല
ചക്ക തിന്നുന്നോരോടും
ദേഷ്യമാന്ന്…

ചക്കയോട്
ഇത്ര വിരോധം
എന്തിനാണെന്ന്
ഇതുവരെയും
പപ്പ
വെളിപ്പെടുത്തിയിട്ടില്ല….

പക്ഷേ
ഒരിക്കലും
വീട്ടിൽ
ചക്കക്ക്
വിലക്കേർപ്പെടുത്തിയിരുന്നില്ല….

ചില
മനുഷ്യർ
അങ്ങനെയാണ്….
അവരുടെ
അനിഷ്ടങ്ങളെക്കുറിച്ചുള്ള
ചിന്തയിലൂടെ
ഓർമയിലേക്ക്
അരിച്ചിറങ്ങും….

അകത്ത് ,
ഭിത്തിയും
തറയും
കിടക്കവിരിയും വരെ
ചക്ക മണത്തിൽ
നിറച്ച്
തുഞ്ഞാപ്പി
അടുക്കള വാതിലിൽ
തിരിച്ചു വന്നു….

(കഴിഞ്ഞ ചക്കക്കാലത്തും
പപ്പ ഉണ്ടായിരുന്നു.)

* തുഞ്ഞാപ്പി – മകൾ

എബി ജോൺ തോമസ്: – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു. എൻടിവി യുഎഇ യിൽ ചീഫ് സബ് എഡിറ്ററായി ജോലി ചെയ്തു. നിലവിൽ അമൃത ന്യൂസ് തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ ആണ് .

 

തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും കലാകാരന്മാർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഡനത്തിന് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിൽ നഗ്നത പ്രദർശിപ്പിച്ചെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

നാടകത്തിലെ ഒരു ഭാഗം മാത്രം എടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ വിമർശിക്കുന്നവർ അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു. നാടകത്തിന്റെ ആശയവും പശ്ചാത്തലവും മനസ്സിലാക്കാതെയാണ് വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രില്ലും തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും നടക്കും. 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം രാവിലെ 11ന് ആരംഭിക്കും.

വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പരീക്ഷകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ ഒൻപത് മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.

ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സിബസുകൾ ആലപ്പുഴ നഗരത്തിലെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് നഗരത്തിലും പുന്നമടയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

രാജൻ എൻ കെ

യാത്രയ്ക്കിടയിൽ ഉറക്കത്തിൽ നിന്നുംനാരായൺകുട്ടി പലതവണ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇരുട്ടിലൂടെ അതിവേഗം പായുന്ന തനിക്കൊപ്പം ഒരു ബലിക്കാക്ക പറന്നു വരുന്നു.കരിപോലെ കറുത്ത ചിറകുകൾ ആഞ്ഞുവീശി കഴുത്തറ്റം കറുത്ത ഒരുകാക്ക.
ഇക്കുറി കർക്കിടവാവിന് ബലിയിടാൻ കഴിഞ്ഞില്ല. ഓഫീഷ്യൽ ടൂറിലായിരുന്നു.ഒരു പക്ഷെ ബലിച്ചോറ് കാണാതെ അച്ഛന്റെ ആത്മാവ് തന്നെ ഓർമ്മപ്പെടുത്തിയതാണോ? അയാളുടെ മനസ്സിൽ നേർത്തൊരു വിങ്ങൽ ഘനീഭവിച്ചു.പിന്നെയത് ഒരു നൊമ്പരമായി നീറിക്കൊണ്ടിരുന്നു.ഓണാഘോഷത്തിനായി
ഭിലായിൽനിന്ന് അയാൾകുടുംബസമേതം നാട്ടിലേക്ക് വരികയാണ്

തീവണ്ടിയിറങ്ങി ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുബോൾ അയാൾ മൂകമായിരുന്നു. ഭർത്താവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ സുശീല അത്ഭുതപ്പെട്ടു.
ചേട്ടനിതെന്തുപറ്റി ഒരുമൗനം കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തോ മനസ്സിലുണ്ട്.
ഒന്നുല്ല. നിനക്ക് വെറുതെ തോന്നുന്നതാ.
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഇതൊന്നുമാരോടും പങ്കു വെക്കേണ്ടതല്ലന്ന് അയാൾക്കറിയാം. വീടെത്താറായി.

ബാഗ്ലൂര് നിന്ന് നീലിമയും കുടുംബവും ചെന്നൈയിൽ നിന്ന് നിരുപമയും കുടുംബവും പതിവ് തെറ്റിക്കാതെ കൈതമറ്റം തറവാട്ടിലേക്ക് ഓണാഘോഷത്തിനായി പുറപ്പെട്ടിട്ടുണ്ട്. കാരണവരായിരുന്ന ശങ്കരൻനായർക്ക് ചില പ്രത്യേകചിട്ടയും ക്രമങ്ങളുമൊക്കെയുണ്ടായിരുന്നു. അതാണ് മൂത്ത മകൻ നാരായണൻ കുട്ടിയിലൂടെ മുറതെറ്റാതെ നടപ്പാവുന്നത്.

തറവാട്ട് മുറ്റത്ത് നാരായൺകുട്ടിയുടെ മകൾ കല്യാണി പൂവിടുന്നത് നോക്കി അമ്മ നടയിലിരുന്നു. അമ്മയുടെ മുഖത്ത് പതിവ് സന്തോഷമില്ല. അത് കണ്ട് നാരായൺകുട്ടി പെട്ടന്ന് മുഖം തിരിച്ചു.ഒരുബലിക്കാക്ക മസ്സിലൂടെ പെട്ടന്ന്പറന്നു പോയി.

ഉച്ചയ്ക്ക് മുമ്പേ ബാംഗ്ലൂര് നിന്നും ചെന്നെയിൽനിന്നുമുള്ളവർ കുട്ടികളുമായെത്തി. പൂമുഖത്ത് വച്ചിട്ടുള്ള ശങ്കരൻ നായരുടെ ചില്ലിട്ട ചിത്രത്തിൽ പെട്ടെന്നൊരു തിളക്കം മിന്നി മാഞ്ഞു. അച്ഛന് സന്തോഷമായി തന്റെ കാലശേഷവുംരക്ത ബന്ധങ്ങൾ കൂടിച്ചേർന്ന് ഒരു നദിയായി ഒഴുകുകയാണ് .

തറവാടിന് ശാഖകൾ പൊട്ടി വളർന്നപ്പോൾ ആദ്യം നാരായൺകുട്ടി ഭിലായിലേക്ക് പറച്ചു നടപ്പെട്ടു. രണ്ട് പെൺ മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ഇളയവൻ നീലാംബരനും അച്ഛനുമമ്മയും മാത്രമായി വീട്ടിൽ. അപ്പോൾ ശങ്കരൻ നായർ ഒരു കാര്യം തീർത്തു പറഞ്ഞു.

മുമ്പ് നടന്നതു പോലെ ഓണത്തിനും വിഷുവിനും മക്കളെല്ലാവരും ഈ തറവാട്ട് മുറ്റത്ത് ഒത്തു ചേരണം. ഈ വീടിന്റെ തെക്കിനിയിൽ നിലത്ത് തൂശനില വച്ച് ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യ ഉണ്ണണം.ഈ അടുക്കളയിൽ സദ്യ വേവണം.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ എല്ലാവരും.
നാരാണൻകുട്ടീ. നീയല്ലേ മൂത്തത്
എന്നും ഈ കസേരയിൽ ഞാനുണ്ടാവില്ല.അതുകൊണ്ട് ഇക്കാര്യത്തിൽ നീ കണിശം വയ്ക്കണം.
അച്ഛൻ പോയശേഷം ഇത് രണ്ടാമത്തെ ഓണമാണ്.

തറവാട്ടിലെത്തുന്ന വേളകൾ അച്ഛന്റെ ഓർമ്മകളുടെ സാന്നിധ്യമറിയുന്ന ദിവസമായി മാറി. ഓണത്തിന് മാത്രമാണ് അച്ഛൻ അടുക്കളയിൽ കയറുന്നത്.കായ വറക്കുന്നതും പായസം വെയ്ക്കുന്നതും അച്ഛനായിരുന്നു. അച്ഛന്റെ ചാരു കസേര ശൂന്യമായിട്ട് രണ്ടു വർഷമായി.വാത്സല്യത്തിന്റെ കൈത്തഴമ്പ് പതിഞ്ഞ ഊന്നുവടി വെറുതെ ഒന്നു ഓമനിച്ചപ്പോൾ അച്ഛന്റെ ഗന്ധമെന്നിൽ നിറഞ്ഞു. അച്ഛനോടൊപ്പമല്ലാതെ ഉണ്ണുന്ന രണ്ടാമത്തെ ഓണം.

ഈ ചിങ്ങത്തിൽ അമ്മയ്ക്ക് എൺപത്തിരണ്ട് കഴിഞ്ഞു. മ്ലാനമായ ആ മുഖത്തെ ദുഃഖം വായിച്ചെടുക്കാൻ തനിക്കു മാത്രമേ കഴിയൂ. കഴിഞ്ഞ തവണ കാണുമ്പോൾ മുടിയിൽഇത്തിരി കറുപ്പ് ബാക്കിയുണ്ടായിരുന്നു ഇന്ന് അതും കൂടി കാലം നരതീർത്തു.

അനിയത്തിമാർ രണ്ടു പേരും ഉൽസാഹിച്ച് സദ്യ റെഡിയാക്കി. തെക്കിനിയിൽ ഇല വച്ചു.എല്ലാവർക്കും ഒപ്പം അച്ഛനും ഒരില വച്ചു. തൊട്ടടുത്ത് അമ്മയിരുന്നു.ചോറും കറികളും പായസവുംഎല്ലാം വിളമ്പി.എല്ലാവരും ഒന്നിരിച്ചിരുന്ന് ഓണ സദ്യ ഉണ്ടു. അവിയൽ കൊള്ളാം. ആരാ ഉണ്ടാക്കിയത് ? അമ്മ തിരക്കി. സൂ ശീലയേട്ടത്തിയാമ്മേ ? നീലിമ പറഞ്ഞു. ഞാനൂഹിച്ചു. കറികളെല്ലാം നന്നായിട്ടുണ്ട്. .ഇനി എന്റെ മക്കളോടൊപ്പം ഓണമുണ്ണാൻ അടുത്തയാണ്ടിൽ ഞാനുണ്ടാവുമോ ആവോ? അമ്മയുടെ കണ്ണു നിറഞ്ഞു. വെറുതെ സങ്കടപ്പെടാൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. നിരുപമ അമ്മയെ കളിയാക്കി.
ചിരിച്ചു കളിച്ചു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടന്നൊരു മൂകത.
എന്താമ്മേ ഇത്? ഒരു നല്ല ദിവസായിക്കോണ്ട് ഇത്തരം വർത്താനം ഒന്നും വേണ്ട.നാരായൺകുട്ടി അമ്മയെ ശാസിച്ചു. എല്ലാവരും എഴുന്നേറ്റുകൈ കഴുകി. അമ്മ അച്ഛന്റെ ഇലയും കൂടി എടുത്ത് എഴുന്നേറ്റു.

ഉച്ചതിരിഞ്ഞപ്പോൾ എല്ലാവരും മടക്കയാത്രയുടെ ആലോചന തുടങ്ങി. നീലാംബരൻ എല്ലാവരോടുമായി പറഞ്ഞു. പോകും മുമ്പ് എനിക്കൊരു കാര്യംപറയാനുണ്ട്.
എന്താ ? നാരായൺകുട്ടി തിരക്കി.
ഞാനീ വീടും സ്ഥലവും വിൽക്കുകയാണ്.
ങേ ! വിൽക്കുകയോ? മടക്കിയ ഷർട്ട് കയ്യിൽ പിടിച്ച് നാരായൺകുട്ടി പ്രതിമ കണക്കെ നിന്നു പോയി.
എന്തിന്?
ഒരു പാട് കടമുണ്ട്.ഇതല്ലാതെ വേറെ വഴിയില്ല.നീലാംബരൻ നിസ്സഹായത വെളിപ്പെടുത്തി. വിൽക്കാനൊന്നും പറ്റില്ല. അച്ഛനുറങ്ങുന്ന മണ്ണാണിത് അയാൾ വൈകാരികമായി തിളച്ചു.
ആരും ഒച്ച വെയ്ക്കണ്ട. നീലാംബരൻ ആദ്യമായി ചേട്ടനു നേരേ കയർത്തു.എനിക്കിത് അച്ഛൻ എഴുതിത്തന്ന മണ്ണാണ്. ചേട്ടന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത് മാത്രമല്ല നീലാംബരന്റെ ശരീര ഭാഷയിൽ നാരായണൻ കുട്ടി ഒന്നു പതറി
നീലാംബരൻ കൊച്ചുകുട്ടിയല്ലന്നും വളർന്ന് പുരുഷനായെന്നും ബോധ്യപ്പെട്ടനിമിഷം. ചേട്ടനീ വസ്തു വാങ്ങിച്ചോ. നീലാംബരൻ ആ സാധ്യതയും ആരാഞ്ഞു. വസ്തു പുറത്തുവിറ്റന്നുള്ള പേരുദോഷം ഒഴിവാക്കാല്ലോ.
ഞാനോ? എന്താ നീലാ നീയിപ്പറയുന്നത് ?
ഞാൻ ഭിലായിൽ സെറ്റിൽഡല്ലേ?മക്കളാരും ഇങ്ങോട്ട് വരില്ല.
കൃഷി കൊണ്ട് ഇക്കാലത്ത് ജീവിക്കാൻ പറ്റില്ല. കൃഷി ചെയ്ത് ചെയ്താ ഞാൻ കടക്കാരനായത്. മറ്റെന്തെങ്കിലും ബിസിനസ്സ് നോക്കണം. അതിന് മുമ്പായി ഈവസ്തു വിൽക്കണം.
ഉപദേശമൊന്നുമല്ല എന്നാലും പറയുവാ നീലിമ പറഞ്ഞു. അമ്മയുടെ കാലം കഴിഞ്ഞു വിറ്റാ പോരേ?
എന്നാ ചേച്ചിയെനിക്കൊരു ഇരുപത്തഞ്ച് ലക്ഷം രൂപ താ.
എന്റെ കയ്യിലെവിടുന്നാ കാശ് ?
എന്നാ വലിയ ഉപദേശവുമായി വരണ്ട.
നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് . ദേ ഞാൻ പോയേക്കാം.
മക്കളുടെ സംസാരമെല്ലാം കേട്ടുകൊണ്ട് അകത്ത് കട്ടിലിൽ കണ്ണടച്ചു കിടന്ന അമ്മ സങ്കടത്തോടെ പുറത്തു വന്നു ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ ഇന്നൊരവകാശവുമില്ല.
നീലാംബരാ… അമ്മ വിളിച്ചു. നിന്റെ അവസ്ഥ അമ്മയ്ക്കറിയാം. എന്റെ കാലം കഴിഞ്ഞിട്ടു പോരേ വില്പനയൊക്കെ.
എനിക്ക് മനസ്സിലായമ്മേ. അമ്മയെങ്കിലും എന്റെ കൂടെ നിൽക്കുമെന്നു കരുതി.ആർക്കും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല. അമ്മയ്ക്കു പോലും. നീലാംബരൻ പൊട്ടിത്തെറിച്ചു.
മോനേ!
കടുത്ത വാക്കുകളുടെ മുനയിൽ അമ്മയുടെ അകം നൊന്തുപിടഞ്ഞു.
ഇന്നലെ വരെ കാണാത്ത അകൽച്ച അവരെ തളർത്തി. ഇനി മരണം വരെ ഈ മുറിവ് നീറിക്കൊണ്ടിരിക്കും.
എനിക്ക് മക്കളോട് ഒന്നേ പറയാനുള്ളു. ഈ മണ്ണീന്ന് അമ്മയെ എറക്കി വിടരുത്. അമ്മക്കത് താങ്ങാനാവില്ല.

അന്ന് രാത്രി ഏറെവൈകുവോളം മക്കൾ നാലു പേരും തർക്കങ്ങളും വാക്ക്ഗ്വാദങ്ങളുമായി ഇരുന്നു. ഒരു ബലിക്കാക്ക വീണ്ടും മനസ്സിൽ ചിറകടിച്ചു പറന്നപ്പോൾ നാരായൺകുട്ടി അലറി. ആരും ഇനി ഒരക്ഷരം പോലും മിണ്ടണ്ട.തറവാട് നീപറയുന്ന വിലയ്ക്ക് ഞാൻ വാങ്ങും. പെട്ടന്നൊരു നിശബ്ദത അവിടെ പരന്നു.. നാരായൺകുട്ടിയും അമ്മയുമൊഴികേ ബാക്കിയെല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിൻവലിഞ്ഞു.

പിറ്റേന്ന് വസ്തു പ്രമാണമാക്കി നീലാംബരന് പണം കൊടുത്തു. അപ്പോൾ നാരായൺകുട്ടി പറഞ്ഞു അച്ഛന്റ വാക്കിന് മാറ്റമില്ല. അത് ഇനിയും തുടരും.

കൈതമറ്റം തറവാട്ടിൽ ഒരുയുദ്ധം കഴിഞ്ഞത് പോൽ അംഗങ്ങൾ പരസ്പരം കാണാതെ മുഖം കൊടുക്കാതെ നടന്നു. നാരായൺ കുട്ടി അമ്മയുടെ അടുത്തിരുന്നു.. ആ മാതൃഹൃദയം വല്ലാതെ പൊള്ളിയിരുന്നു. വൈകാതെ എന്തോ സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിൽ കരട് വീഴ്ത്തി.

അമ്മയ്ക്ക് കാവലിരുന്ന് രാത്രിയിലെപ്പഴോ അയാളുറങ്ങി.പിറ്റേന് എല്ലാവരും ഉണർന്നു. ഒരാളൊഴികെ. നാരായൺകുട്ടി മാത്രം ഉണർന്നില്ല. കൂടെയെത്തിയ ബലിക്കാക്കക്കൊപ്പം ചിറക്കുകൾ ആഞ്ഞു വീശി ഇരുട്ടിലൂടെ അയാൾ ദൂരേക്ക് പറക്കുകയായിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . മരുഭൂമിയിലെ പഥികൻ , മഴ നനഞ്ഞ മനസ്സുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്താൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നാണ് വിലയിരുത്തൽ. 24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ

അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ സ്കോട്ട് ലൻഡിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷത്തിൽ ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.

സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് ആഗസ്റ്റ്‌ മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

For More Details:
07770 730769, 07459 873176
St Mary’s R C Cathedral,
16-20 Huntly St, Aberdeen
AB10 1SH, Scotland

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബായ സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു.കെ. ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് മറ്റന്നാൾ, ഞായറാഴ്ച സ്റ്റീവനേജിൽ നടക്കും. ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ ക്രിക്കറ്റ് വേദിയായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. യു കെ യിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന അത്യന്തരം ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജിൽ ഒരുങ്ങുക.

ആതിഥേയരായ കൊമ്പൻസടക്കം പന്ത്രണ്ടോളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ലൈൻ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്‌സ്, സ്‌പൈസ് ആൻഡ് ക്രൗൺ, കറി വില്ലേജ്, കൂക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ‘കൊമ്പൻസ് കപ്പ് 2026’ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കൾക്ക് £1,501 ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണറപ്പിന് £751 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.

മികച്ച സമ്മാനത്തുകയും, പ്രമുഖ ടീമുകളുടെ പങ്കാളിത്തവും, മികച്ച ക്രിക്കറ്റ് വേദിയും ചേർന്ന് ‘കൊമ്പൻസ് കപ്പ് 2026’, ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു. ആവേശകരമായ മത്സരങ്ങൾ, തികച്ചും സൗജന്യമായി സാക്ഷ്യം വഹിക്കുവാൻ അവസരം ഒരുക്കുന്ന, കൊമ്പൻസ് ഏകദിന ടൂർണമെന്റിലേക്ക്, എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ചിങ്ങ മാസ പൂജ 2026 ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

മൊഗാദിഷു: തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും വാർത്താവിനിമയ–സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ ‘എം.വി. ലുതുഫ്’ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിലെ 10 ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു. ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമാണ് ബന്ദികളാക്കപ്പെട്ട മറ്റ് നാല് പേർ.

പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്ചയാണ് കപ്പൽ റാഞ്ചിയത്. തുടർന്ന് കപ്പൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏപ്രിലിൽ ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കപ്പൽ റാഞ്ചിയ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്തെത്തിയതായും തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ എത്തിയ രണ്ട് പേർ കടൽക്കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണ ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ഖാത് എത്തിച്ചുനൽകിയിരുന്നു. ബോട്ട് തിരികെ പോയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്നോ കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചലുമായി ബന്ധപ്പെട്ടവരാണോയെന്നോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

RECENT POSTS
Copyright © . All rights reserved