നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൊവ്വാഴ്ച വൈകീട്ട് 6.20-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.
ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10-ന് നടയടയ്ക്കും.
രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.
തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറില്‍ 11-ന് പമ്പയിലെത്തും.

അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ 25 ന്, ശനിയാഴ്ച്ച നടത്തപ്പെടും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വെച്ചാവും ആത്മീയതയും, കലാ പ്രതിഭയും സമന്വയിക്കുന്ന വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.
ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫോർഡ് റീജണൽ ഡയറക്റ്റർ ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും, കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും. ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ(ജനറൽ കോർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
ഓക്സ്ഫോർഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരക്കുവാൻ എത്തുക. റീജണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.
രാവിലെ 8:00 ന് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9:00 ന് ബൈബിൾ പ്രതിഷ്ഠയും, 9:15 മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നതുമാണ്. മത്സരങ്ങൾ വൈകിട്ട് 7:00 മണിയോടെ പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർത്ഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വിശുദ്ധഗ്രന്ഥ തിരുവചന പ്രമേയങ്ങൾ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി സംഗീതം, പ്രസംഗം, നൃത്തം, ചിത്ര രചന, അഭിനയം തുടങ്ങിയ കലാ മാധ്യമങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുമ്പോൾ, ജീവിക്കുന്ന വചന ആഖ്യാനങ്ങൾ ഹൃദിസ്തവവും അനുഭവവേദ്യവും ആവും. ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമാവും മത്സരാർത്ഥികൾക്കു കലോത്സവ വേദിയിൽ ലഭിക്കുക.
ബൈബിൾ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിൽ പരിശുദ്ധ ലിഖിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരുവചനങ്ങൾക്ക് ജീവനും, തുടിപ്പും, വിശ്വാസ തീക്ഷ്ണതയും അനുഭവവേദ്യമേകുന്ന കലാപരിപാടികൾ, ആസ്വദിക്കുവാനും, സദ് സന്ദേശങ്ങൾ ആഴത്തിൽ ഉൾക്കൊള്ളുവാനും, ദൈവീക സാന്നിദ്ധ്യം നുകരുവാനും അനുഗ്രഹദായകമായ ആഘോഷാത്മക വേദിയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.
Date And Time : October 25th Saturday from 8:30 AM
VENUE: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON,
NN4 6TP, NORTHAMPTON

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. എറണാകുളത്ത് കിഴക്കൻ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കണ്ണൂരിന്റെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയിൽ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. ആളുകൾ മതിലിന് സമീപമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയിൽ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. നിലവിൽ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാൻ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമായി പെയ്യുകയാണെങ്കിൽ, മുൻപ് വെള്ളത്തിൽ മുങ്ങിപ്പോയ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടർന്ന് തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനിൽ സമീപത്തുള്ള തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കൊന്നും അതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യമായമൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ.
ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് നാട്ടിൽ ലീവിന് വന്ന ശേഷം ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുള്ള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ് പുലർച്ചെയായിരുന്നു അപകടം.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോമി ജോസിന്റെ പിതാവ് ഭരണങ്ങാനം എടപ്പാടി വ്യാളിപ്ലാക്കൽ (പീടികയിൽ) ജോസ് മാത്യു (ബേബിച്ചൻ – 67) നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ജോസ് മാത്യുവിൻറെ മാതാവ് മേരിക്കുട്ടി മാത്യു നിര്യാതയായത് . ജോസ് മാത്യുവിന്റെയും മാതാവ് മേരിക്കുട്ടി മാത്യുവിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭാര്യ ജോളി ജോസഫ് ചിമ്പേരി കുര്യൻന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ജോമി ജോസ് ( യുകെ), ജോബിൻ ജോസ്.
മരുമക്കൾ: ആൻസ് (യുകെ), ഡോണിയ ജോബിൻ.
ജോമി ജോസിന്റെ പിതാവിൻെറയും പിതൃമാതാവിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്ഥാനത്ത് ഇന്നും വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
തുടർച്ചയായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള-കർണാടക തീരത്തിന് സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. അതുപോലെ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രവചനം.
ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കണമെന്നും, ഇടിമിന്നൽ സമയത്ത് കെട്ടിടങ്ങൾക്കുള്ളിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാനും ഉടൻ വൈദ്യസഹായം ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനാൽ, അണക്കെട്ടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയും പരമാവധി ജാഗ്രത പാലിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് പിടികൂടി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് അറിയിച്ചു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്താനായത്. പ്രതിയെ പിടികൂടുന്നതിന് പൊലീസ് സംഘം മധുരയിലേക്ക് യാത്ര ചെയ്ത് സാഹസികമായാണ് അറസ്റ്റ് നടത്തിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന യുവതിയെ കാണുന്നയുടൻ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോസ്റ്റലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലണ്ടൻ: യുകെ മലയാളി സമൂഹത്തിന്റെ പ്രമുഖ കല കായിക സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ആൾ യു.കെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025 ന്റെ ലോഗോ കേരള സംസ്ഥാന കായിക മന്ത്രി ശ്രീ. അബ്ദു റഹ്മാൻ ഔപചാരികമായി പ്രകാശനം ചെയ്തു.
മലപ്പുറത്ത് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു. സമീക്ഷ യു.കെ യുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് ലോഗോ പ്രകാശനാനന്തരം നടന്ന ചടങ്ങിൽ കായിക മന്ത്രി അഭിപ്രായപ്പെട്ടു.
സമീക്ഷ യു.കെ 2025 ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ -9 ഷെഫീൽഡ് , ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (EISS), കൊളറിഡ്ജ് റോഡ്, ഷെഫീൽഡ് S9 5DA-യിൽ വച്ച് നടക്കും.
യുകെയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള 32- ലധികം ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് യു.കെ മലയാളികളുടെ പരസ്പര സൗഹാർദ്ധത്തിനും മാനസിക ശാരീരിക ആരോഗ്യത്തിനും ഒരു ഉത്തമ മാതൃകയായാണ് സംഘാടകർ കാണുന്നത്, യു.കെയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും, കായികരംഗത്തേക്ക് പുതു തലമുറയെ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ടൂർണമെന്റ് വലിയ പങ്ക് വഹിക്കുന്നു. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 9 രാവിലെ 9-AM ന് ആരംഭിക്കുമെന്ന്
സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി:
📧 [email protected]
📞 Swaroop +44 7500 741789, Antony Joseph +44 7474 666050
