Latest News

കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് താമസിച്ചിരുന്ന 17-കാരനായ പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന അനുരഞ്ജാണ് മരിച്ചത്.

വീടിനടുത്തുള്ള കുണ്ടുതോട് യു.പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറൽ ഫോറൻസിക് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിത്യോപയോഗ സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ഏകദേശം 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി.

വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, സഹായി മുസ്തഫ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. ഭാര്യയും ആറുവയസ്സുള്ള മകളും കൂടെയുണ്ടായിരുന്നു.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പിൻസീറ്റിലിരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ തീരുമാനം.

കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും മകളെയും അധികൃതർ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികരെ അറിയിച്ചു.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് 2021 മെയ് 5ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നിരന്തരം വയറുവേദന അനുഭവപ്പെട്ടെങ്കിലും മരുന്നുകൾ കഴിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്.

വേദന തുടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്ത് വന്നത്. ബുധനാഴ്ച എടുത്ത എക്സറേയിലൂടെ വയറ്റിനുള്ളിൽ കത്രികയുള്ളതായി കണ്ടെത്തി. മുൻപ് വേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണെന്നു പറഞ്ഞ് മടക്കി അയച്ചതായും ഉഷ ആരോപിക്കുന്നു. ഒടുവിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രികയുണ്ടെന്നത് വ്യക്തമായത്.

സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. കത്രിക പുറത്തെടുക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാൽ ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് പോകാൻ ഭയമാണെന്ന് ഉഷ വ്യക്തമാക്കി. ചികിത്സാപിഴവാണെന്നാരോപിച്ച് സംഭവം വലിയ വിവാദമായി മാറുകയാണ്.

തിരുവനന്തപുരം: എൻ.ഡി.എയും യു.ഡി.എഫും സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നതോടെ ഇടതുമുന്നണിയും സീറ്റുചർച്ച വേഗത്തിലാക്കുന്നു. തിങ്കളാഴ്ച മുന്നണി യോഗം ചേരും. ഇതിനു മുൻപ് ശനിയാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. നിലവിലെ സീറ്റുകൾ അതത് കക്ഷികൾക്കുതന്നെ നൽകാമെന്ന പൊതുധാരണയാണ് സി.പി.എം. വർത്തമാന ഘട്ടത്തിൽ മുന്നോട്ടുവയ്ക്കുന്നത്. സ്ഥാനാർഥി നിർണയം പിന്നീട് മാത്രമേ ഉണ്ടാകൂവെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

വികസന മുന്നേറ്റ ജാഥയുടെ വിലയിരുത്തൽ, പ്രകടനപത്രിക രൂപീകരണം, സീറ്റുധാരണ എന്നിവയാണ് മുന്നണി യോഗത്തിലെ പ്രധാന അജൻഡ. എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രകടനപത്രികാ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. പഠനകോൺഗ്രസിൽ ഉയർന്ന നിർദേശങ്ങളും സർക്കാരിന്റെ നവകേരളം സർവേ റിപ്പോർട്ടും പരിഗണിച്ചായിരിക്കും അന്തിമ രൂപം. സീറ്റുചർച്ച നേരിട്ട് മുന്നണി യോഗത്തിൽ ഉണ്ടാകില്ല; പൊതുഅഭിപ്രായ ശേഖരണത്തിനുശേഷം ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ധാരണയിലെത്തുക.

സി.പി.എം.–സി.പി.ഐ. സീറ്റുകളിൽ വലിയ മാറ്റമുണ്ടാകാനിടയില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ കേരള കോൺഗ്രസ് (എം) കുറ്റ്യാടി സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്; പകരമായി കോഴിക്കോട് ജില്ലയിൽ മറ്റൊരു സീറ്റ് വേണമെന്ന നിലപാടും ഉണ്ട്. ആർ.ജെ.ഡി. നിലവിലെ മൂന്നിനുപുറമേ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. ആകെ 86 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം.യും 25 സീറ്റുകളുള്ള സി.പി.ഐ.യും ഉൾപ്പെടെ ഘടകകക്ഷികളുടെ വിഹിതം സംബന്ധിച്ച അന്തിമ ധാരണയാണ് ഇനി നിർണായകം.

അബുദാബി: 15,000 ദിർഹം (ഏകദേശം മൂന്ന് ലക്ഷം രൂപ) വിലവരുന്ന സ്വർണ ബിസ്‌കറ്റ് വാങ്ങിയ പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി സുമിത്തിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുമിത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്.

ആദ്യമായാണ് അദ്ദേഹം ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തുന്നത്. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ എന്ന രീതിയിൽ ലഭിച്ച സമ്മാനക്കൂപ്പണുകളിൽ നിന്ന് 15,000 ദിർഹത്തിന്റെ വാങ്ങലിന് 30 വൗച്ചറുകൾ സുമിത്തിന് ലഭിച്ചു. ഇതിൽ ഒരു വൗച്ചറിനാണ് സ്വർണ നിറത്തിലുള്ള മെഴ്‌സിഡസ് കാർ സമ്മാനമായി ലഭിച്ചത്. സുരക്ഷിത നിക്ഷേപം നടത്താനെത്തിയ സുമിത്തിന് അപ്രതീക്ഷിതമായ സന്തോഷവാർത്തയായിരുന്നു ഇത്.

കടയിൽ നിന്ന് മടങ്ങുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തെങ്കിലും അത് സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സുമിത് പറയുന്നു. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി ഫോൺവിളി വന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, പലരും കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചെങ്കിലും കാർ ഉപയോഗിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കല്‍പറ്റ: മുണ്ടക്കൈ–ചുരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 25ന് വൈകുന്നേരം നാലിന് കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുകയും ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. 410 വീടുകളുള്ള ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടമായി 178 വീടുകളാണ് പൂര്‍ത്തിയായത്.

ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. ഏകദേശം 1000 ചതുരശ്രയടിയിലായി ഒറ്റനില കെട്ടിടങ്ങളായി നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ ഭാവിയില്‍ ഇരുനിലയാക്കി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകല്‍പന. പ്രധാന കിടപ്പുമുറി ഉള്‍പ്പെടെ മൂന്ന് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുള്‍പ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിലെ 410 വീടുകളിലായി 1662ല്‍ അധികം അംഗങ്ങള്‍ താമസിക്കും.

വീടുകള്‍ക്കൊപ്പം പൊതു റോഡ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും സജ്ജമാക്കുന്നു. ലബോറട്ടറി, ഫാര്‍മസി, പരിശോധന–വാക്‌സിനേഷന്‍ സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, കടകളും സ്റ്റാളുകളും ഉള്‍പ്പെട്ട മാര്‍ക്കറ്റ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സൗകര്യങ്ങളുടെ ഭാഗമാകും. പദ്ധതിക്കായി 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; 2025 മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ യാഥാര്‍ഥ്യമായി. ചടങ്ങില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ബോൺമൗത്ത്‌ : യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന “മഴവിൽ ഫ്ലാഷ് 2026” മറ്റന്നാൾ, ഫെബ്രുവരി 21 ന് ശനിയാഴ്ച്ച ബോൺമൗത്തിൽ അരങ്ങേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുകയും, രാത്രി പതിനൊന്നു മണി വരെ നീണ്ടു നിൽക്കുകയും ചെയ്യുന്ന ‘കലാ മഹോത്സവത്തിൽ’ കലാലോകത്തെ പ്രശസ്തരും, പ്രഗത്ഭരുമായ പ്രതിഭകൾ സദസ്സിന് ഗംഭീരമായ കലാവിരുന്നാവും സമ്മാനിക്കുക..

പ്രശസ്ത ഗായകരായ ശ്രീ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സംഗീത വിരുന്നിനോടൊപ്പം, ഫ്‌ളവേഴ്‌സ് ടി വി യിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ മിമിക്രി ആർട്ടിസ്റ്റ് പ്രസാദ് ശിവൻ അവതരിപ്പിക്കുന്ന മിമിക്രിയും, കൂടാതെ, യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ൽ പരം നർത്തകരും ചേർന്ന് വേദിയിൽ കലയുടെ മഴവിൽ വസന്തം വിരിക്കും. സംഗീതവും നൃത്തവും മിമിക്രിയും സമന്വയിക്കുന്ന ‘മഴവിൽ ഫ്ലാഷ് 2026 ‘ സാക്ഷാൽ കലയുടെ മഹോത്സവ ആഘോഷ വേദിയാവും.

ജനപ്രിയ പരിപാടിയിൽ ചീഫ് ഗസ്റ്റായി സോഷ്യൽ മീഡിയ താരവും, റീലുകളുടെ രാജകുമാരിയുമായ റീന ജോൺ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് കലാപ്രേമികൾക്കായി പ്രശസ്ത കേറ്ററേഴ്‌സായ ‘മട്ടാഞ്ചേരി കേറ്ററിംഗ്സ്’ സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി, മിതമായ നിരക്കിൽ നല്കുന്നതാവും.

പ്രവാസ ലോകത്തെ പിരിമുറുക്കത്തിനിടയിൽ, മനസ്സിന് കുളിർമ്മ പകരുന്ന കലാപ്രേമികളുടെ മഹാസംഗമ വേദിയിലെത്തി, ഹൃദയം നിറയുന്ന കലാ വിരുന്നും, രുചിയുടെ കലവറയും ആസ്വദിക്കുവാനും, ആനന്ദിക്കുവാനുമുള്ള “മഴവിൽ ഫ്ലാഷ് 2026” ആഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ അനീഷും, ഷിനുവും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
അനീഷ് ജോർജ് – 07915061105
ഷിനു സിറിയക് – 07888659644

BARRINGTON THEATRE , PENNYS WALK , FERN DOWN , BOURNE MOUTH, BH22 9TH

ബ്രൈറ്റൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകൽപ്പ എന്ന പേരിൽ ഡാൻസിനും, മ്യൂസിക്കിനും, ആർട്ടിനുമായി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 21, 22 തീയതികളിൽ ബ്രൈറ്റണിലുള്ള ബ്രൈറ്റൺ ഗേൾസ് ഡാൻസ് സ്റ്റുഡിയോയിൽ വച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത് .താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://brightonmalayalee.co.uk/prakalpa

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രാമു – 07711 462647

സംസ്ഥാനവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ വ്യാഴാഴ്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങളെ ബാധിക്കാനിടയുണ്ട്. അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണത്തിനൊപ്പം ശസ്ത്രക്രിയ തിയേറ്ററുകളും ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ട്.

മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി. ഡോക്ടർമാരാണ് ഒ.പി. സേവനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അധിക ജോലിഭാരത്തിന് പരിഹാരം ആവശ്യപ്പെട്ട് പി.ജി. ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഒ.പി. ബഹിഷ്‌കരണം പിൻവലിച്ചത് ഭാഗിക ആശ്വാസമായി.

അതേസമയം, അടിയന്തിര ശസ്ത്രക്രിയകൾ പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദിവസേന ശരാശരി 80ഓളം മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരാം. വാർഡുകൾ, അത്യാഹിതവിഭാഗം, ഐ.സി.യു., പ്രസവമുറി എന്നിവ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും രോഗികളും വിദ്യാർത്ഥികളും പ്രതിസന്ധി നേരിടുകയാണ്.

RECENT POSTS
Copyright © . All rights reserved