Latest News

കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടിയ സഞ്ജു സാംസൺ ഇന്ത്യയെ ടി20 ലോകകപ്പ് സെമിഫൈനലിലെത്തിച്ചു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ 196 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു 50 പന്തിൽ 97 റൺസെടുത്ത കരിയർ ബെസ്റ്റ് ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ചുനിന്നു. ഒടുവിൽ ശിവം ദുബെയുടെ പിന്തുണയോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അവർ നേടിയത്. ഷായ് ഹോപ്പ് (32), റോസ്റ്റൺ ചേസ് (40), ഷിംറോൺ ഹെറ്റ്‌മെയർ (27), റൂതർഫോർഡ് (14) എന്നിവർ പുറത്തായപ്പോൾ ജേസൺ ഹോൾഡർ (37), റോവ്‌മാൻ പവൽ (34) എന്നിവർ അവസാന ഘട്ടത്തിൽ വേഗം കൂട്ടി. പവൽ ടി20യിൽ വെസ്റ്റിൻഡീസിനായി 150 സിക്സ് പൂർത്തിയാക്കി റെക്കോർഡും സ്വന്തമാക്കി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ (10 വീതം), സൂര്യകുമാർ യാദവ് (18), തിലക് വർമ്മ എന്നിവർ തുടക്കത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. തുടർന്ന് ഹർദിക് പാണ്ഡ്യ (17) സഞ്ജുവിന് ഒപ്പം നിന്നെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ ഫോം കണ്ടെത്താൻ പാടുപെട്ട് ടീമിന് പുറത്തായിരുന്ന സഞ്ജുവിനെ പ്രതിസന്ധിയിൽ തിരിച്ചു വിളിച്ചതാണ് നിർണായകമായത്. വീണ്ടും അവസരം ലഭിച്ച താരം നിർണായക മത്സരത്തിൽ ഒറ്റയ്ക്ക് പോരാടി ഇന്ത്യയെ വിജയത്തിലേക്കും സെമിപ്രവേശത്തിലേക്കും നയിച്ചു.

ടെഹ്റാൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോൺ ചെയ്ത് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രദേശത്തെ സാഹചര്യം സമാധാനപരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, യുഎഇ പ്രസിഡന്റായ ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് മോദി അറിയിച്ചു. ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്തിയ യുഎഇ പ്രസിഡന്റ്, പ്രശ്നപരിഹാരത്തിന് ചർച്ചാമാർഗം സ്വീകരിക്കണമെന്ന നിലപാടിൽ ഇരുരാജ്യങ്ങളും ഏകാഭിപ്രായമാണെന്ന് വ്യക്തമാക്കി.

ഇതിനിടെ, മേഖലയിലെ സുരക്ഷാസാഹചര്യം കേന്ദ്ര മന്ത്രിസഭാ സമിതി വിശദമായി വിലയിരുത്തി. അതേസമയം, ഇറാൻ സുപ്രീം നേതാവ് അലി ഖമനേയിയെ വധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഹഡേഴ്സ്ഫീൽഡ് :വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡും പരിസരത്തുമുള്ള മലയാളികൾക്കായി കേരള ഗ്രോസറി ഇനങ്ങളുടെ ഒരു കലവറ തുറന്ന ക്യാരി ഫ്രെഷ് പ്രവർത്തനം ആരംഭിച്ചു. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് നാട മുറിച്ച് ക്യാരി ഫ്രെഷിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു. ഡോ. തോമസ് മാത്യുവാണ് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തത്.

ഒരു മലയാളി കുടുംബത്തിന് ആവശ്യമായ എല്ലാ ഗ്രോസറി സാധനങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുകയാണ് കാരി ഫ്രെഷിന്റെ പ്രഖ്യാപിത ലക്ഷ്യം. മലയാളികളുടെ ഇഷ്ടവിഭവമായ മത്സ്യങ്ങളും അധികം താമസിയാതെ കാരി ഫ്രെഷ്യൽ ലഭ്യമാകും. ഹഡേഴ്സ് ഫീൽഡ് ബസ് സ്റ്റേഷന്റെ എതിർവശത്തായാണ് കാരി ഫ്രെഷ് പ്രവർത്തിക്കുന്നത്.

ഹഡേഴ്സ് ഫീൽഡിലും പരിസരത്തുമുള്ള എല്ലാ മലയാളികളുടെയും സഹകരണം ക്യാരി ഫ്രെഷിന്റെ സംരംഭകർ അഭ്യർത്ഥിച്ചു.

അഡ്രസ്സ്

48 Old South Street
Hudders field, HDI 4 BU
Ph: 07586864448

 

അബുദാബി ∙ ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ യു.എ.ഇയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ–ഡ്രോൺ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ–ഐഎസ്എസി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ–സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു.

യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ല. വിനോദസഞ്ചാരികളും പ്രവാസികളും വൻ തോതിൽ എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് യു.എ.ഇ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിനും തിരിച്ചടിക്കുമായി നീങ്ങുമെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി. സി.എൻ.എൻ നൽകിയ അഭിമുഖത്തിലാണ് മന്ത്രി യു.എ.ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. പ്രദേശത്ത് സംഘർഷം തുടർന്നാൽ സുരക്ഷാ നടപടികൾ കൂടുതൽ കടുപ്പിക്കുമെന്നും ഭരണകൂടം സൂചിപ്പിച്ചു.

കൊച്ചി ∙ പെരുമ്പാവൂർ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. നാടിനെ നടുക്കിയ സംഭവം കീഴില്ലത്തെ ഒരു ഹോട്ടലിലാണ് ഉണ്ടായത്.

ഇന്ന് ഉച്ചയോടെ ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിനു പിന്നാലെ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞു.

സംഭവസമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിലുള്ള ലൈജുവിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

2009-ൽ രൂപീകരിക്കപ്പെട്ട കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ (CMA) തന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയ “കരുണ ഹൗസിംഗ് പ്രോജക്ട്” നാളെ (2026 മാർച്ച് 1) രാവിലെ 11.00 മണിക്ക് കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കല (കോതനല്ലൂർ– ചാമക്കല റോഡ്) താക്കോൽദാനം നിർവ്വഹിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാമ്പക്കര ഷൈജു തോമസ്‌യും കുടുംബത്തിനും വേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ ഭവനം, CMAയുടെ സന്നദ്ധ പ്രവർത്തകരുടെയും അംഗങ്ങളുടെയും അനംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണമായ സഹകരണത്തോടെ പൂർത്തീകരിച്ചതാണ്.

താക്കോൽ ദാന കർമ്മം നിവഹിക്കുന്നത് ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. ആയിരിക്കും. മുഖ്യാതിഥിയായി മോൻസ് ജോസഫ് എം.എൽ.എ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുനു ജോർജ് അധ്യക്ഷത വഹിക്കും.

CMA ഹൗസിംഗ് പ്രോജക്ട് ചാരിറ്റി കൺവീനർ ശ്രീ. ജോജി ജോസഫ് സ്വാഗതം ആശംസിക്കും. CMA പ്രസിഡന്റ് ശ്രീ. സിനോയ് തോമസ് സംഘടനയുടെ 15 വർഷത്തെ സേവനപ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിക്കും. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ 15 വർഷങ്ങളായി വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ CMA, സമൂഹത്തിലെ നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ “കരുണ” പദ്ധതി നടപ്പിലാക്കുകയാണ്. അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും ഹൃദയപൂർവ്വമായ സംഭാവനകളാണ് ഈ സ്വപ്ന പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഇതിനായി സാമ്പത്തികമായും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ ഹൗസിംഗ് പ്രോജക്ടുകളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. “ഒരുമിച്ചാൽ നമുക്ക് കൂടുതൽ ജീവിതങ്ങൾ മാറ്റാം” എന്ന സന്ദേശത്തോടെയാണ് CMA മുന്നോട്ട് പോകുന്നത്.

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ മൂന്നാം ആഴ്ച ചിന്തനീയമായിരിക്കുന്നത് വി. മാർക്കോസിന്റെ സുവിശേഷം 2:1- 12 വരെയുള്ള വാക്യങ്ങളാണ്. ആത്മീകമായും ശാരീരികമായും തളർന്ന് പോകുമ്പോൾ കരുതുവാനും കൂടെ കൂട്ടുവാനും ആരെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും വിടുതൽ ഉണ്ടാവും. ആ നല്ല നാലുപേർ ആകുവാൻ നമുക്ക് കഴിയില്ലേ ; ഒരു ചോദ്യമായി നമ്മോട് തന്നെ ചോദിക്കുക അതത്ര സാധ്യമായ കാര്യമല്ല . കാരണം നമുക്ക് വിശ്വാസ സ്ഥിരത ഇല്ലാതിരിക്കേ എങ്ങനെ മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരുവാൻ കഴിയും. അത്തരത്തിൽ നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറേണ്ട ചിന്തയാണ് ഈ വേദഭാഗം നമുക്ക് തരുന്നത്. ശയ്യാവലംബിയായ ഈ മനുഷ്യൻ പാപം കൊണ്ട് ദുർബലമായ മനുഷ്യജീവിതത്തിന്റെ പ്രതീകമാണ്. പ്രബലന്മാരെന്ന് ധരിക്കുമ്പോഴും നോമ്പിൽ നാം സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ബലഹീനതയും കുറവും എത്രയേറെയുണ്ടെന്ന് ബോധ്യപ്പെടും. വിട്ടുമാറാൻ കഴിയാത്ത ശീലങ്ങൾ, ഉപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള അഹങ്കാരം, ധാരാളിത്വവും, നിരന്തരം അർപ്പിക്കുവാൻ പറ്റാതെ പോകുന്ന പ്രാർത്ഥന ഇവയെല്ലാം ഉദാഹരണങ്ങളാണ്. നോമ്പ് ഏകാന്ത അനുഭവങ്ങൾ നൽകുന്നവയാണ് എങ്കിലും നോമ്പിലെ യാത്ര ഏകാന്തമല്ല. സഹജീവികളോടും പ്രകൃതിയോടും താദാത്മ്യപ്പെട്ട് മുന്നോട്ട് പോകുന്നു. നാല് സുഹൃത്തുക്കൾ തങ്ങൾക്കുള്ള വിശ്വാസം ചേർത്ത് പിടിച്ച് , രോഗിയുടെ വിശ്വാസവും,പ്രതീക്ഷയും കൂടിച്ചേരുമ്പോൾ ദൈവം മുമ്പാകെ എത്തുവാനുള്ള ശക്തി ലഭിക്കും. അതുപോലെതന്നെയാണ് നോമ്പുകാലങ്ങളിലെ പ്രാർത്ഥനയും ഉപവാസവും സഹനവും ഏത് വിശ്വസിക്കും മുതൽ കൂട്ടാകുന്നത്. ഇതിനും അപ്പുറമായി നമ്മുടെ വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. നിൻറെ വിശ്വാസം കണ്ടിട്ട്, എന്റെ വിശ്വാസം കണ്ടിട്ട് നമ്മുടെ ഇടയിലുള്ളവർക്ക് സൗഖ്യവും കൃപയും സാധ്യമാകണം. ഈ ചിന്ത നമുക്ക് തരുന്നത് നാം ഒറ്റക്കാകുമ്പോൾ തളർന്ന് പോകുവാനുള്ള സാധ്യത ഏറുന്നു എന്നാൽ പരസ്പര പൂരിതമായ ബന്ധം വിശ്വാസ സ്ഥലത്തേയ്ക്ക് സാധ്യമായ അവസരം നൽകുന്നു.

ശരീരബന്ധനങ്ങളേക്കാൾ നമ്മെ തളർത്തുന്നതിന് ആത്മീക മാനസിക ബലഹീനതകളും, ഒറ്റപ്പെടുത്തലുകളും, വീഴ്ചകളുമാണ്. നാല് പേർ അവരുടെ പ്രയത്നത്തിൽ എത്തപ്പെട്ടുവെങ്കിൽ മകനേ നിൻറെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നാണ് കർത്താവ് അരുളി ചെയ്തത് . ശരീര സൗഖ്യത്തിനേക്കാൾ ആത്മീക സൗഖ്യമാണ് വലുതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് കാരണമില്ലാതെ പൊടുന്നനെ പല രോഗങ്ങളും മരണവും നാം കണ്ട് കൊണ്ടിരിക്കുന്നു. പല പരിശോധനകളിലും രോഗ കാരണത്തെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. ആത്മീക തലങ്ങളിലുള്ള ശോഷണവും, മാനസിക ആരോഗ്യം നിലനിർത്തുവാൻ കഴിയാതെ പോകുന്നതും, ക്ഷണികമായ വിടുതലിനു വേണ്ടി ആശ്രയിക്കുന്ന പലതും കൊണ്ടെത്തിക്കുന്ന വിപത്തുകളും എല്ലാം കാരണങ്ങളല്ലേ.

ഈ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, രൂപാന്തരീകരണത്തിലൂടെ പുതിയ സൃഷ്ടിയായി തീർക്കുകയും ചെയ്ത് തന്റെ അധികാരം നമുക്ക് വെളിപ്പെടുത്തി തന്നു; എഴുന്നേൽക്ക , കിടക്ക എടുത്ത് നടക്ക. താൻ ആരാൽ ആശ്രിതനായി വന്നുവോ അതിനെ ചുമലിലേറ്റി തിരികെ പോകുന്ന അനുഭവം അത്ഭുതം തന്നെ അല്ലേ.

നമ്മോട് തന്നെ ചോദിക്കുക. എവിടെയാണ് പക്ഷാഘാതം, എവിടെയാണ് അലസത, എവിടെയാണ് വിരോധം, എവിടെയാണ് ആത്മിക അലസത . കടന്ന് വരുവാൻ കഴിയാത്തവർക്ക് നാം മുഖാന്തിരങ്ങളാകണം. സഭയുടെ ധർമ്മ വാഹകർ നാമായിരിക്കണം.

ഇനി നാം തളർന്നവരല്ല, ആത്മീക ബലത്താൽ സൗഖ്യപ്പെട്ടും, അനേകർക്ക് സൗഖ്യദാനം നൽകുന്നവരും നാമായിരിപ്പാൻ നോമ്പ് നല്ല ചിന്തകളെ നമുക്ക് നൽകുവാൻ പ്രാർത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

അപ്പച്ചൻ കണ്ണഞ്ചിറ

ഹോൺചർച്ച്‌: യുകെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ സംഗീത വസന്തത്തിന്റെ മധുരോത്സവത്തിന് ഈ വർഷം ലണ്ടനിലെ ഹോൺചർച്ചിൽ അടുത്ത ശനിയാഴ്ച്ച അരങ്ങേറും. ഒരാഴ്ച്ച മാത്രം അകലത്തിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും ആസ്വാദന വേദിയാവുക ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നർത്തകരും ചേർന്ന് ഒരുക്കുന്ന സമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് സമ്മാനിക്കുക.

മലയാള ഭാഷയ്ക്കു നിരവധി സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നൽകിയ യശ്ശശരീരനായ എസ് പി വെങ്കിടേഷിന്റെയും, മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും സംഗീതത്തിന്റെ ഉത്തുംഗ വേദിയിൽ വെച്ച് സമുചിതമായി അർപ്പിക്കും. ഒഎൻവിയുടെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകർക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്‌സ് സമ്മാനിക്കുക. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഇത്തവണയും യു കെ യിലെ നിരവധി പുതുമുഖ ഗായകരും, കലാകാരന്മാരും അണിനിരക്കും.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977

The Campion School, Wingletye Lane, Hornchurch, London, RM11 3BX

അദ്വൈത ആർട്സ് , ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയുടെ(HMC) സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന,യുകെയിൽ കലയും സാഹിത്യവും സംഗീതവും സംഗമിക്കുന്ന അപൂർവ്വ വേദിയായ ശ്രീരാഗം – സീസൺ 3, ഇന്ത്യൻ കലാസംഗീതോത്സവം മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7 വരെ ബ്രിസ്റ്റളിൽ നടക്കും.

വായനക്കാരുടെ ഹൃദയം കീഴടക്കിയ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്കാരം സമ്മാനിക്കും. കൂടാതെ ബ്രിസ്റ്റളിൽ നിന്ന് തെരഞ്ഞെടുത്ത ഗായകനു ജി. ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.

പ്രധാന പരിപാടികൾ

• വിന്റർ മെലഡീസ്

പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വയലിനിലൂടെ പുനർസൃഷ്ടിച്ച് ഹൃദയഹാരിയായ രാഗസന്ധ്യ ഒരുക്കുന്നു.

• ഗസൽ പോലെ…

മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ ഭാവമുള്ള ഹൃദ്യഗാനങ്ങൾ.പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

• നിമിഷം സുവർണ്ണ നിമിഷം…

ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമാപ്രവർത്തനത്തിന്റെ 50 വർഷത്തെ സുവർണ്ണയാത്രയ്ക്ക് ആദരമായി, അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങളാൽ സുന്ദരമായ ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരോക്കെയില്ലാതെ, തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതാവിഷ്‌കാരങ്ങൾ നടക്കും. തബലയിൽ കലാഭവൻ ആനന്ദ് നായിക്, റിതത്തിൽ
ബിബികുര്യൻ, ഹാർമോണിയത്തിൽ സന്തോഷ് ജേക്കബ് പുത്തേറ്റ്, കീബോർഡിൽ ഗോപു നായർ, ഗിറ്റാറിൽ ജോഷി എന്നിവർ മേളയ്ക്ക് മാറ്റ് കൂട്ടും.

• ദേവരാഗപദങ്ങൾ

ജി. ദേവരാജൻ രചിച്ച അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം. മലയാള ചലച്ചിത്ര ഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്ന നവീന അവതരണം. ഇക്കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലും ചെന്നൈയിലും അവതരിപ്പിച്ച് വൻ ജനപ്രീതി നേടിയ ഈ വ്യത്യസ്ത കഥകളി ആദ്യമായി ഭാരതത്തിന് പുറത്ത് അരങ്ങേറുന്നു.വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ദേവരാജന്റെ സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയ–സംവിധാനം നിർവഹിക്കുന്ന ഈ അവതരണത്തിൽ, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി “ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥപറച്ചിൽ പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അനുഭവമാകുന്നു.
ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ Bookshelf UK (പുസ്തകപെട്ടി) മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തും. “താമര” ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കുന്ന കേരളത്തിന്റെ തനതായ രുചികൾ നിറഞ്ഞ ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.

ടിക്കറ്റ്ടൈയ്‌ലർ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാവുന്നതാണ്
(https://www.tickettailor.com/events/adwaitaarts/1999008)

Venue
The Theatre
St. Brendan’s Sixth Form College
Broomhill Road, Brislington
Bristol BS4 5RQ, UK

Date: 1 March, Sunday
Time: 3 PM – 7 PM.

Contact (WhatsApp): 07404 676981

Ticket Booking:
https://www.tickettailor.com/events/adwaitaarts/1999008

Facebook:
https://www.facebook.com/share/1C2gPb2iXY/

Instagram :
https://www.instagram.com/adwaita.arts?igsh=YmtxODU2Ymt6c3E1

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത്‌ സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും. ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ ‘ആറ്റുകാൽ സിസ്റ്റേഴ്സ്’ തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല.

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’ ( മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് ) കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ്‌ ഡോ. ഓമന.

മാർച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യിൽ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.

ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.

ഏവരെയും സ്നേഹപൂർവ്വം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

Copyright © . All rights reserved