തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സമാന രീതിയില്‍ നിരവധി പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന പ്രാഥമിക നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് സൂചന. വിവാഹിതയായ സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായോ ധാര്‍മികമായോ കുറ്റകരമല്ലെന്നിരിക്കെ എങ്ങനെ ജാമ്യം നിഷേധിക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കേസിലെ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമേ അന്തിമനിലപാട് സ്വീകരിക്കൂവെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരെ നഗ്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. മറ്റ് രണ്ടും മൂന്നും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ആദ്യ കേസിലെ ഹൈക്കോടതി വിധി നിര്‍ണായകമാകും. രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ ശ്രദ്ധേയമായ കേസായതിനാല്‍ വിധിയിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയതായി ഉഷ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഉഷാ മോഹൻദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നതാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതോടെ ഉഷയുടെ സാധ്യതകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ഉഷ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ഏത് മണ്ഡലം നൽകുമെന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല,’ എന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തത വരുമെന്നാണ് സൂചന.
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യം. മാസത്തിൽ രണ്ടുതവണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും, രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. മുൻപ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ മഞ്ചേരി ജയിലിലായിരുന്ന ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള മറ്റു ഉപാധികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരം: കെട്ടുറപ്പുള്ള തിരക്കഥയും സൂക്ഷ്മമായ ആസൂത്രണവും ഉപയോഗിച്ച് നടപ്പാക്കിയ ഭൂമിതട്ടിപ്പ് അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടി രൂപ വിലമതിക്കുന്ന ഭൂമിതട്ടിപ്പ് കേസിൽ വനിതാ സബ് രജിസ്ട്രാറുടെ അറസ്റ്റ് സംഭവത്തിന് നിർണായക വഴിത്തിരിവായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകൾ ഒരുക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ആധാരമെഴുത്തുകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠനാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി വാങ്ങിയതായും വ്യാജമായി നിർമിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതും ലക്ഷ്മിയാണെന്നുമാണ് കണ്ടെത്തൽ. സംശയം ഒഴിവാക്കാൻ സബ് രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ചായിരുന്നു പ്രമാണങ്ങളിൽ ഒപ്പിടിച്ചത്. ദീർഘകാല നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമാണ് നിർണായക രജിസ്ട്രേഷൻ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് വസ്തുവും വീടും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്ത (76)യെ കണ്ടെത്തി പണം നൽകി ആൾമാറാട്ടം നടത്തുകയായിരുന്നു ആദ്യഘട്ടം. തുടർന്ന് ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മറ്റൊരു പ്രതി മെറിന് ധനനിശ്ചയം നടത്തി, പിന്നീട് ചന്ദ്രസേനന്റെ പേരിൽ വിലയാധാരം എഴുതി. ഡോറയുടെ കെയർടേക്കർ കരമടയ്ക്കാൻ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തി തട്ടിപ്പ് പുറത്തുവരുന്നത്.
ദില്ലി: സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് കേന്ദ്ര സർക്കാർ 2021ലെ ഐടി നിയമം ഭേദഗതി ചെയ്തു ഉത്തരവിറക്കി. നിയമവിരുദ്ധമാണെന്ന് സർക്കാർ സംവിധാനങ്ങൾ വിലയിരുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വൻതോതിൽ കുറച്ചതാണ് പ്രധാന മാറ്റം. ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയപ്രകാരം, സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ പ്രശ്നകരമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം. മുൻപ് ഇതിന് 36 മണിക്കൂർ വരെ സമയമുണ്ടായിരുന്നു.
ഡിഐജി റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരം നൽകുന്ന ഭേദഗതിയിൽ, ഉപയോക്താവിനെയും പോസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള സമയപരിധിയും 24 മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്തൃ പരാതികൾ സ്വീകരിക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് ഏഴ് ദിവസമാക്കി ചുരുക്കിയതോടൊപ്പം, പരാതി സ്വീകരിച്ചാൽ 36 മണിക്കൂറിനകം പരിഹാരം കാണണമെന്നും നിർദേശമുണ്ട്. സാങ്കേതികവും പ്രായോഗികവുമായ വെല്ലുവിളികൾ ഉയർത്തുന്ന ഈ നീക്കം സമൂഹമാധ്യമ കമ്പനികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എഐ നിർമിത ഉള്ളടക്കങ്ങൾക്കുമേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന ഘടകം. സിന്തറ്റിക്കായി സൃഷ്ടിച്ച ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ എന്നിവ എഐ നിർമിതമാണെന്ന് വ്യക്തമായി ലേബൽ ചെയ്യണമെന്ന് നിയമം നിർദ്ദേശിക്കുന്നു. കുട്ടികളുടെ ദൃശ്യങ്ങളടങ്ങിയ ലൈംഗിക ചുവയുള്ള ഉള്ളടക്കം, ആയുധങ്ങൾ പ്രദർശിപ്പിക്കുന്ന കണ്ടന്റ്, ഡീപ്പ് ഫേക്ക് ദൃശ്യങ്ങൾ തുടങ്ങിയവയെ നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റായി കണക്കാക്കി തടയേണ്ട ഉത്തരവാദിത്തവും സമൂഹമാധ്യമങ്ങൾക്ക് ഉണ്ടാകും. പുതിയ നയം രാഷ്ട്രീയ വിമർശനങ്ങളെ അടിച്ചമർത്താൻ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.
കാസർകോട്: വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണം തൂങ്ങി മരണമാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ചിന്നുവും ആൺസുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആൺസുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ചിന്നുവിന്റെയും ആരോപണവിധേയനായ യുവാവിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് എല്ലാ കോണിലും അന്വേഷണം പുരോഗമിക്കുകയാണ്.
ആദൂർ ആലംതടുക്ക സ്വദേശികളായ ഗംഗാധരൻ–ശൈലജ ദമ്പതികളുടെ മകളാണ് കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇന്നലെ ഉച്ചയോടെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ രേഷ്മയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്ന രേഷ്മയ്ക്ക് നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സാമൂഹികമാധ്യമങ്ങളിൽ ഉള്ളടക്കം അവതരിപ്പിച്ചിരുന്ന ചിന്നു പാപ്പുവിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. നാടൻ ഭക്ഷണവും പ്രാദേശിക വിഭവങ്ങളും അവതരിപ്പിച്ച വീഡിയോകൾ വ്യാപക ശ്രദ്ധ നേടിയിരുന്നു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് അയച്ചത്. അടുത്ത ആഴ്ച ഇഡിയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയറാമിന് സമൻസ് ലഭിച്ചത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച ഇഡി തുടക്കത്തിൽ 12 പേർക്കാണ് സമൻസ് അയച്ചത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ സമയത്ത് ശബരിമലയിലെ കട്ടിളപ്പാളിയും വാതിലുകളും ഉൾപ്പെടെയുള്ള വിശേഷപ്പെട്ട വസ്തുക്കൾ പോറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വീട്ടിൽ വെച്ച് പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം പ്രചരിപ്പിച്ചാണ് പലയിടങ്ങളിലും പൂജകൾ നടത്തിയതെന്നും ഇതിനായി പണം വാങ്ങിയതായും ഇഡി വ്യക്തമാക്കി. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയം മൂലമാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്ന് ജയറാം മുൻപ് അറിയിച്ചിരുന്നു.
ശിവരാത്രീ പൂജകൾക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 ഫെബ്രുവരി 15-ാം തീയതി ഞായറാഴ്ച ദിവസം വൈകുന്നേരം 8 മുതൽ വിശേഷാൽ ശിവപൂജ,ദിപാരാധന ,രുദ്രാഭിഷേകം, യാമപൂജ,ധാര, സഹസ്രനാമ അർച്ചന, ഭജൻസ്, എന്നിവ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 16-ാം തീയതി തിങ്കളാഴ്ച പുലർച്ചെ 4 മുതൽ 5 വരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകൾക്ക് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും
2026 ഫെബ്രുവരി 15-ാം തീയതി ശിവരാത്രിയോടാനുബന്ധിച്ചു വൈകുന്നേരം 6 മണി മുതൽ ഭക്തജനങ്ങൾക്കായി ഒൺ വിഷൻ ഹെൽത്ത് ആൻഡ് വെൽ ബീയിങ് അവേർനെസ്സ് സെഷൻ ഒരുക്കിയിട്ടുണ്ട്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തേറ്റ ഒഡിഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റ (26) മരിച്ചു. സംഭവത്തിൽ ഒഡിഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണ (മിട്ടു–36)യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഞായറാഴ്ച അർധരാത്രിയോടെ പേഴയ്ക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ വളപ്പിലെ താമസമുറിയിലായിരുന്നു സംഭവം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് നിർമ്മിച്ച കത്തി കൊണ്ട് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
ഇംഫാൽ: മണിപ്പൂരിൽ നാഗ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഉഖ്രുലിൽ രാത്രി ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. തുടർന്ന് കുക്കി സായുധസംഘങ്ങൾ വെടിയുതിർക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. സാഹചര്യം നിയന്ത്രിക്കാൻ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
നാഗ–കുക്കി യുവാക്കൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് വീണ്ടും സംഘർഷത്തിന് തിരികൊളുത്തിയത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ തുടർന്നാണ് രാത്രിയോടെ കലാപാവസ്ഥ രൂപപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടതോടൊപ്പം വെടിവെപ്പും കല്ലേറും നടന്നു. ആകെ 25 വീടുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ട്; ഇതിൽ ഭൂരിഭാഗവും നാഗ വിഭാഗക്കാരുടേതാണ്.
സംഘർഷം നിയന്ത്രിക്കാൻ സർക്കാർ തല ഇടപെടൽ ശക്തമാക്കി. പരിക്കേറ്റവരെ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ് സന്ദർശിച്ചു. ലിറ്റാനിൽ ഉപമുഖ്യമന്ത്രി ലോസി ദിഖോ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് ഉച്ചയോടെ കുക്കി മേഖലയിൽ ആക്രമണം ഉണ്ടായത്. നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ നിരവധി പേർ ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകൾക്ക് നേരെ കുക്കി സായുധസംഘങ്ങൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിൽ കൂടുതൽ സുരക്ഷാസേന വിന്യസിച്ച സർക്കാർ, കൂടുതൽ അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.