Latest News

ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്സി) തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. 1998ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലാണ് സ്വർണ്ണക്കുറവ് കണ്ടെത്തിയത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. ചെമ്പുപാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും വിലയിരുത്തിയ പഠനം ശബരിമലയിൽ വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു. അയ്യപ്പന്റെ മുന്നിൽ കാവൽ നിൽക്കുന്ന ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പഴയ സ്വർണ്ണമാണ് കാണാതായതെന്നതാണ് പ്രധാന കണ്ടെത്തൽ.

വിഎസ്എസ്സി സീൽ ചെയ്ത കവറിൽ നൽകിയ പരിശോധനാഫലം കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കാണാതായ യഥാർത്ഥ സ്വർണ്ണം എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്. കേസിന്റെ തുടർനടപടികൾ തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും.

തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യ നീക്കം വീണ്ടും സജീവമാകുന്നു. വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡായിരിക്കും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്നതാണ് എൻഎസ്എസിന്റെ പൊതുനിലപാട്. അതേസമയം, വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങളോട് എൻഎസ്എസിന് യോജിപ്പില്ലെങ്കിലും, സുകുമാരൻ നായർ അനുകൂല നിലപാട് സ്വീകരിച്ചതിൽ എസ്എൻഡിപിക്ക് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച നടത്തി ഐക്യത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും, അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.

എൻഎസ്എസ്–എസ്എൻഡിപി ഐക്യം തകർത്തത് യുഡിഎഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂരം’ തുടരുകയും വർഗീയതയ്‌ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ നീക്കത്തിന് പിന്നിൽ സിപിഎമ്മിന്റെ പങ്കുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്. വിഷയത്തിൽ സൂക്ഷ്മമായി നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെതിരെ മുൻപും സമാന സ്വഭാവമുള്ള പരാതികൾ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇതോടെ രാഹുൽ മാവേലിക്കര ജയിലിൽ തുടരും. ജാമ്യം തേടി തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും ചട്ടവിരുദ്ധമായ അറസ്റ്റാണുണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിന് പിന്തുണയായി ശബ്ദരേഖകളും ചാറ്റ് വിവരങ്ങളും ഹാജരാക്കി. എന്നാൽ സമാന വകുപ്പുകൾ ചുമത്തിയ മറ്റ് രണ്ട് കേസുകൾ രാഹുലിനെതിരെ നിലവിലുണ്ടെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം പരിഗണിച്ച കോടതി, സ്ഥിരം കുറ്റവാളിയെന്ന പ്രോസിക്യൂഷൻ ആരോപണത്തിന് പ്രാഥമികമായി കഴമ്പുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.

ജാമ്യം നൽകിയാൽ എംഎൽഎ എന്ന സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ഗൗരവമായി പരിഗണിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുമുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പ്രതിഭാഗത്തിനില്ലായിരുന്നുവെന്നും ജില്ലാ കോടതിയിലാണ് ഇനി നിയമനടപടികൾ തുടരുകയെന്നും അറിയിച്ചു.

ആലപ്പുഴ: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും അന്നത്തെ ദേവസ്വം ബോർഡിലെ കോൺഗ്രസ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ പറഞ്ഞു. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച പോലും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനം താൻ ബോർഡിൽ അംഗമാകുന്നതിന് മുൻപാണ് എടുത്തതെന്നും ആ യോഗങ്ങളിൽ താൻ ഉണ്ടായിരുന്നില്ലെന്നും രാഘവൻ പറഞ്ഞു. അന്നത്തെ ഭരണ ചുമതല പ്രയാറിനും അജയ് തറയിലിനുമായിരുന്നു. വാജിവാഹനം കൈമാറലോ കൊടിമര നിർമ്മാണമോ സംബന്ധിച്ച വിഷയങ്ങൾ ബോർഡ് യോഗങ്ങളിൽ എത്തിയിട്ടില്ല. സിപിഎം പ്രതിനിധിയായിരുന്ന തനിക്ക് ഇതുസംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാജിവാഹനം കീഴ്‌വഴക്കമനുസരിച്ചും രാഘവന്റെ അറിവോടെയുമാണ് കൈമാറിയതെന്നായിരുന്നു അജയ് തറയിലിന്റെ മുൻ വിശദീകരണം. കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയെടുത്തതാകാമെന്നും രാഘവൻ പ്രതികരിച്ചു.

ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന കർശന ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഈ വിഷയവും പരിശോധിക്കുന്നുണ്ട്. വാജിവാഹനം തന്റെ പക്കലുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ, അജയ് തറയിലിന്റെ വിശദീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഫീനിക്‌സ് ഗ്രൂപ്പ് പൂർണ്ണമായി സ്‌പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ പ്രത്യേക പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് മറ്റന്നാൾ, ജനുവരി 19 ന് തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്. നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും, സംഘാടകനുമായിരുന്നു.ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യു കെ യിലുമായി ഹോമിയോ പ്രാക്‌റ്റിസ് നടത്തിയിരുന്നു.

നോർത്താംപ്ടണിലെ ‘ദി കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ വെച്ച് ജനുവരി 19 ന്, തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശ്ശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃദദേഹം കിങ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച്, ഉച്ചയ്ക്ക് 2 മണിയോട് സംസ്കാര ശുശ്രുഷകൾക്ക് ശേഷം അടക്കും.

പുതുവർഷ പുലരിയിൽ കുടുംബത്തെയും മലയാളിസമൂഹത്തെയും, ഏറെ വേദനിപ്പിച്ചു കൊണ്ടാണ് ഷാജിയുടെ മരണവാർത്ത അറിയുന്നത്. നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഡോക്ടർ ഷാജിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. അതേ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന ഭാര്യ മിനിയും, മക്കളും മരണസമയത്ത് അരികിലുണ്ടായിരുന്നു.

പരേതന്റെ ഭാര്യ മിനി ഷാജി, ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗമാണ്. മിനി, നോർത്താംപ്ടൺ ഹോസ്പിറ്റലിലെ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നേഴ്‌സാണ്. ഷെല്‍വിന്‍, ഷോല്‍സിന്‍ എന്നിവർ മക്കളും, ഹെലന ഷെല്‍വിന്‍ മരുമകളുമാണ്.

പരേതന് 68 വയസ്സ് പ്രായമായിരുന്നു. കുടുംബ നാഥന്റെ ആകസ്മിക മരണം ദുംഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും, സഹായവുമായി വൈദികരായ സെബാസ്റ്റ്യന്‍, ബെന്നിയച്ചന്‍, മലയാളി സമൂഹം, ബന്ധു മിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സ്നേഹോഷ്മളമായ സാന്നിദ്ധ്യം ഉണ്ടായിരുന്നത് കുടുംബത്തിന് ഏറെ ആശ്വാസമേകി.

പ്രിയ സഹോദരന് വിടചൊല്ലുവാനും, പ്രാർത്ഥനകൾ നേരുവാനും, ദുംഖാർത്തരായ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM

Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM )

കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33)യും ആറുവയസ്സുള്ള മകൾ വാസുകിയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പോലീസ്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു പവിശങ്കർ. ഭാര്യ സ്നാഷ കൊച്ചിയിലെ ഒരു മാളിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. പിന്നാലെ താനും മകളും വരുമെന്ന സന്ദേശം പവിശങ്കർ അയച്ചതിനെ തുടർന്ന് സ്നാഷ രാത്രിയിൽ തന്നെ പോണേക്കരയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.

രാത്രി മുഴുവൻ കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ ബന്ധുവിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാസുകി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പവിശങ്കറിന്റെ അച്ഛൻ മുരളിയും അമ്മ ഷൈലജയും സഹോദരി പ്രവീണയുമാണ്.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‌സിയിൽ നിന്നുള്ള പരിശോധനാഫലം സീൽ ചെയ്ത കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ ലഭിച്ച ഈ റിപ്പോർട്ട് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറും.

റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. പത്തൊൻപതാം തീയതി ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ പരിശോധനാ ഫലവും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ദിശ തന്നെ നിർണ്ണയിക്കുന്ന നിർണായക രേഖയാണിതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ശബരിമലയിൽ ഉപയോഗിച്ച സ്വർണ്ണപാളികൾ മാറ്റിയിട്ടുണ്ടോയെന്നും ഇപ്പോൾ ഉള്ളത് പഴയ പാളികളാണോ പുതിയതാണോയെന്നും പാളികളിലെ സ്വർണ്ണത്തിന്റെ അളവ് എത്രയാണെന്നും വ്യക്തമാക്കുന്നതാണ് നടത്തിയ പരിശോധന. അതേസമയം, തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ജയിൽ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

ഷിക്കാഗോ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക മഹാസമ്മേളനം ‘കൊയ്നോനിയ 2025’ ശ്രദ്ധേയമായി. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലുടനീളം വിവിധ റീത്തുകളിലും സന്യാസ സഭകളിലും സേവനം ചെയ്യുന്ന മലയാളി വൈദികരെ ഒരുമിപ്പിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബർ 18 -ന് വർണാഭമായ ആഘോഷങ്ങളോടെ ആരംഭിച്ച സമ്മേളനത്തിന് വേദിയായത് മയാമി ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദേവാലയമായിരുന്നു. രൂപതയുടെ വികാരി ജനറൽ റവ. ഫാ. ജോൺ മേലേപുരത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. ജോർജ് ഇളമ്പാശ്ശേരിയും ജനറൽ കൺവീനർ ജോഷി ജോസഫും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്നൊരുക്കിയ ചടങ്ങുകൾ രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നായി.

വൈകിട്ട് 4 മണിയോടെ ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, പെൻസക്കോള ബിഷപ്പ് വില്യം വാക്ക്, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ഏകദേശം 150 വൈദികരെ സമ്മേളന വേദിയായ സെന്റ് എലിസബത്ത് ആൻ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് നാല് പിതാക്കന്മാരും 150 വൈദികരും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി ഏറെ ഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അത്താഴവിരുന്നിന് ശേഷം മാർ ജോയി ആലപ്പാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷന്റെ രജത ജൂബിലി മനോഹരമായി ആഘോഷിച്ചു. ജോജോ വാത്യേലിയ്ത്ത് സംവിധാനം നിർവഹിച്ച 125 ഇടവകാംഗങ്ങൾ പങ്കെടുത്ത ‘പാവനം’ എന്ന പേരിലുള്ള സ്റ്റേജ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. 2001-ൽ വെറും രണ്ട് ഇടവകകളും ചില മിഷനുകളുമായി ആരംഭിച്ച രൂപത ഇന്ന് 14 ഫൊറോനകളുടെ കീഴിൽ 54 ഇടവകകളും 31 മിഷനുകളുമായി വളർന്നതായി ഡോക്യുമെൻററി വ്യക്തമാക്കുന്നു.

ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ സി.സി.ഡി. പ്രിൻസിപ്പലും കൊയ്നോനിയ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാളുമായ ദീപ ദീപുവാണ് ഡോക്യുമെൻറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഡോക്യുമെൻററിയുടെ സ്പിരിച്വൽ ഡയറക്ഷൻ & ഗൈഡൻസ് നൽകിയത് റവ. ഫാ. ജോൺ മേലേപുരവും റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിയുമാണ്. റെജിമോൻ സെബാസ്റ്റ്യൻ, ജോസ് ചാഴൂർ, അഞ്ജന ദീപു എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. സൗണ്ട് എഞ്ചിനീയറിംഗ് ബിനു ജോസും വീഡിയോ ക്രിസ്റ്റോ ജിജിയും കൈകാര്യം ചെയ്തു. കെവിൻ അങ്ങാടിയത്തും ജോസ്ലിൻ അനിലും ചേർന്നാണ് ഡോക്യുമെൻററിക്ക് ശബ്ദവിവരണം നൽകിയിരിക്കുന്നത്.

സാമൂഹ്യ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ഡോക്യുമെന്ററി, എപ്പാർക്കിയുടെ ദൗത്യവും ചരിത്ര പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു വിലപ്പെട്ട ദൃശ്യരേഖയായാണ് വിലയിരുത്തപ്പെടുന്നത്. ജൂബിലി വർഷത്തിന്റെ മുന്നോടിയായിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. താൻ തിരക്കഥയും സംവിധാനവും ആദ്യമായി നിർവഹിച്ച ഈ സംരംഭം ടീമിന്റെ ശക്തമായ പിന്തുണയും സഹകരണവും കൊണ്ടാണ് സാധ്യമായതെന്ന് ദീപ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. എപ്പാർക്കിയുടെ ആത്മീയ പാരമ്പര്യവും സ്ഥാപന രൂപീകരണത്തിലേക്കുള്ള വഴിയും ലളിതവും ആഴത്തിലുള്ളതുമായ അവതരണത്തിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

 

 

മലപ്പുറം: കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാണ്ടിക്കാട് റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ സ്കൂൾ യൂണിഫോം ധരിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ടിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പതിനാറ് വയസുള്ള ഒരു ബാലനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം: ശാസ്താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നും സ്ഥിരമായി മരുന്ന് കഴിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

സംഭവസമയത്ത് വീട്ടിൽ രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ ആക്രമണം സഹിക്കാൻ കഴിയാതെയാണ് രാത്രി കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പിതാവായ രാമകൃഷ്ണന്റെ മൊഴി.

പലതവണ തടയാൻ ശ്രമിച്ചെങ്കിലും സന്തോഷ് കൂടുതൽ അക്രമാസക്തനായതോടെ അച്ഛനും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടുവെന്നും, ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും വീണ്ടും തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. മൂന്നാമത്തെ അടിയിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പറയുന്നു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് രാമകൃഷ്ണനെയും സനലിനെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

Copyright © . All rights reserved