സ്മിത എം എൽ
സമകാല ചെറുകഥാ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ് കെ . ആർ . മീര. പെൺമനസിന്റെ ഭാവതലങ്ങൾ കൃത്യതയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരി, അവളെ പൊതിയുന്ന പുരുഷലോകത്തെ ചെറുസ്പന്ദനങ്ങൾ പോലും ചേർത്തെഴുതാനും മറക്കാറില്ല. അതുകൊണ്ടുതന്നെ, പുരുഷാധിപത്യമോ ഫെമിനിസ്റ്റ് ചിന്തകളോ ഇല്ലാതെ സ്വതന്ത്രമായ ആശയങ്ങളും വൈകാരിക മുഹൂർത്തങ്ങളുമുള്ള ധാരാളം കഥകൾ ആ തൂലികയിൽ നിന്നു പിറവിയെടുത്തിട്ടുണ്ട്.അത്തരത്തിൽ വിവാഹ ബന്ധിതനും വിവാഹമോചിതയുമായ രണ്ട് വ്യക്തികളുടെ അടിച്ചമർത്തപ്പെട്ട വികാരവിചാരങ്ങളെ,സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന കഥയാണ് മോഹമഞ്ഞ.
വേണ്ട വിധം സ്നേഹിക്കപ്പെടാത്തവർ സ്നേഹത്താൽ ബന്ധിതരായപ്പോൾ സമൂഹത്തിന്റെ വേലിക്കെട്ടുകളെ ഭയന്നില്ല.അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി. പ്രായവും സ്ഥലകാലങ്ങളും തീർത്തും അപ്രസക്തമായി. മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വാർഡിൽ കണ്ടുമുട്ടി, ഒരു ദിവസത്തെ മാത്രം പരിചയമുള്ള അവർ ചിരപരിചിതരെ പോലെ സംസാരിക്കുകയും ഒന്നായിത്തീരുകയും ചെയ്തപ്പോൾ അവളിൽ എന്നോ അണഞ്ഞു പോയ പ്രണയത്തിരി മങ്ങിമങ്ങി തെളിയുവാൻ തുടങ്ങി . കൺസൾട്ടേഷന് കാത്തിരിക്കുമ്പോൾ പരസ്പരം അറിയാതെ കണ്ണുകളുടക്കിയ നേരം അവർ പോലുമറിഞ്ഞിരുന്നില്ല, ആ നവസൗഹൃദത്തിനപ്പുറം അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി, സദാചാരവേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒന്നായി തീരുമെന്ന്.അതുവരെ അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ശക്തി മക്കളായിരുന്നു. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ? മക്കളിൽ കെട്ടപ്പെട്ടു പോയ ഒരു സ്ത്രീ സ്വയം മറന്നവർക്കുവേണ്ടി ജീവിച്ചാലും, പ്രാപ്തരാകുമ്പോൾ അവർ പറന്നകലും. സ്ത്രീ അപ്പോഴും മാതൃത്വത്തിന്റെ കൂട്ടിൽ അകപ്പെട്ടുരുകി തീരും . ഇതിനിടയ്ക്കവളുടെ പ്രായവും പ്രണയവും വികാരവിചാരങ്ങളും മനസ്സിൽ ജനിച്ച്,അവിടെ തന്നെ മരണപ്പെടും . അടിച്ചമർത്തപ്പെട്ട മനസ്സിന്റെ ഇഷ്ടങ്ങളൊക്കെയും സമൂഹത്തിന്റെ പഴിചാരലുകളെ അവഗണിച്ച് ചേർത്തണയ്ക്കാൻ പലരും അശക്തരാകുമ്പോഴാണ് അവനും അവളും അവരുടെ മാത്രം ശരികളിൽ ആദിവസം അവരുടേതുമാത്രമാക്കി തീർത്തത്.
അന്നു വൈകിട്ട് തിരികെ വീട്ടിലെത്തിയ അവൾക്ക് രോഗം കൂടിയതിനാൽ രാത്രിയിൽ തന്നെ ഹോസ്പിറ്റലിലേക്ക് തിരികെ പോകേണ്ടി വരികയും മഞ്ഞപ്പിത്തമാണ് അസുഖമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി കിടക്കയിൽ വച്ച് ഉറക്കത്തിലവൾ പലതവണ അയാളെ കണ്ടു. മയക്കത്തിൽ പോലും അയാളെ അവൾ മഞ്ഞ നിറത്തിലാണ് കണ്ടത്. മഞ്ഞ കണ്ണുകൾ,മഞ്ഞ തലമുടി,മഞ്ഞച്ചെവികൾ, മഞ്ഞ ചുണ്ടുകൾ അങ്ങനെയങ്ങനെ..രോഗം ഭേദപ്പെട്ട് വീട്ടിലെത്തി മുറ്റം വൃത്തിയാക്കുമ്പോൾ ചെടിക്കിടയിൽ കിടന്ന ഒരു പത്ര കീറിൽ അവൾ അയാളെ ഒരിക്കൽ കൂടി കണ്ടു. മഞ്ഞപ്പിത്തത്താൽ ഒരു അധ്യാപകൻ കൂടി മരിച്ചെന്നോ മറ്റോ എഴുതിയതായിരുന്നു അത്.
അവളിൽ നിന്ന് പകർന്നതായിരുന്നുവോ ആ രോഗം.അതോ, രോഗം മൂർച്ഛിച്ച അവസ്ഥയിൽ അവളുടെ തോന്നലുകളായിരുന്നുവോ അതെല്ലാം. വായനക്കാരന് ഏതുവിധത്തിലും വായിച്ചെടുക്കുവാനുള്ള പഴുതുകൾ ധാരാളമുണ്ട് ഈ കഥയിൽ.അസുഖം ശരീരത്തെ തളർത്തിയമാത്രയിൽ അതിനെ പ്രതിരോധിക്കുവാനായി മനസ്സ് കണ്ടെത്തിയ വഴികളായിരുന്നിരിക്കാം അയാളും, അവർ ഒരുമിച്ച് ചിലവഴിച്ച ലോഡ്ജ് മുറിയിലെ നിമിഷങ്ങളും നൽകിയ സന്തോഷം. ജീവിതത്തിൽ തീർത്തും ഒറ്റയ്ക്കായി പോയപ്പോൾ അവളുടെ മനസ്സ് ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടിയെത്തിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിരിക്കാം.തളർന്നു വീഴുമെന്ന് തോന്നുമ്പോഴാണല്ലോ ഒരാശ്രയത്തിനായി മനസ്സ് കൊതിക്കുന്നത്.അങ്ങനെ ഡോക്ടറുടെ വിളിയ്ക്കായി കാത്തിരിക്കുമ്പോൾ, തന്നെ തേടിയെത്തുന്ന കണ്ണുകളുടെ കരുതലിൽ അവൾ സ്വയം മെനഞ്ഞെടുത്ത്, അറിഞ്ഞാസ്വദിച്ച നിമിഷങ്ങളായിരുന്നിരിക്കാം അതൊക്കെയും.ഓരോ വായനയിലും കഥ പിന്നെയും വളരുന്നുവെന്ന് തോന്നും. അതാണ് കെ. ആർ. മീരയുടെ കഥകളുടെ മാന്ത്രികത.
സ്മിത എം. എൽ :- കേരള സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കരുവാറ്റ റീജണൽ സെന്ററിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും സ്ഥാപനത്തിലെ അക്കാഡമിക് കോർഡിനേറ്റർ ആയും ജോലി ചെയ്യുന്നു. ചെന്നൈയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം റിസർച്ച് സ്കോളർ ആണ്. വായനയും എഴുത്തുമായും ബന്ധപ്പെട്ട”വിങ്സ് ഓഫ് ബുക്ക്സ്”എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയ രംഗത്തും സജീവമാണ്.
https://youtube.com/@wingsofbooksbysmitha?si=Us1Qc69M2xokS5sT



ഗിരിജാവാര്യർ
പോയകാലത്തിന്റെ നനവ് ഓർമ്മകളിലേക്ക് കണ്ണിചേർക്കാനണയുന്ന ഓണമേ, നീ എനിക്ക് പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? വിഷുവിനോ ആതിരയ്ക്കോ അവകാശപ്പെടാനാവാത്ത ഒരു വശ്യത നിന്നിൽ ഞാൻ വിളക്കിച്ചേർക്കുന്നത് എന്തുകൊണ്ടാണ്?
“ ഓർക്കുവാൻ എന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിനവാണിതോണം!”
“ഓർക്കുവാൻ എന്തെങ്കിലുമോ?? “ ഓർമ്മയല്ലേ നിറയെ?ഓരോ ഓണവും അരികിലണയുമ്പോൾ പതഞ്ഞുപൊങ്ങിത്തൂവുന്നതും ആ ഓണഗന്ധങ്ങളല്ലേ?
നറുനെയ്യിൽ കുഴയ്ക്കുന്ന ഇളം ചൂടുള്ള പുഞ്ചനെൽച്ചോറിന്റെ…
ഇളംമഞ്ഞ നിറത്തിൽ ഓട്ടുരുളിയിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിന്റെ..
തൃക്കാക്കരയപ്പന് നിവേദിക്കാൻ തുമ്പപ്പൂവിട്ട്, അമ്മയുടെ സ്നേഹമധുരം വിതറി തയ്യാറാക്കുന്ന ഇലയടയുടെ..
അച്ഛന്റെ വിരൽത്തുമ്പിൽനിന്നൊഴുകുന്ന അരിമാവിൽ ചാണകം മെഴുകിയ മുറ്റത്ത് വിരിയുന്ന മാക്കോലങ്ങളുടെ…
അമ്മയുടെ,കൈതോലമണംപേറുന്ന കാൽപ്പെട്ടിയിൽനിന്ന് മോക്ഷംതേടി, ഉത്രാടപ്പുലരിയിൽ കൈവെള്ളയിൽ വന്നുചേരുന്ന കോടിയുടുപ്പുകളുടെ..
മാവേലിമുടിയിൽ അണിയാൻ പച്ചീർക്കിലയിൽ ചേർത്തുകെട്ടുന്ന തുളസിക്കതിരിന്റെ..തെച്ചിയുടെ..
“പതിറ്റടി കഴിഞ്ഞ നേരത്തിനി കുളവരമ്പിലെ തെച്ചിക്കാട്ടില് പോണ്ടാ കുട്ട്യോളേ, മൂർഖൻപാമ്പ് ണ്ടാവും”
കാലത്തിന്റെ മൂടുപടം നീക്കിയെത്തുന്ന നേർത്തശബ്ദത്തിന്റെ അനുരണനങ്ങൾ കാതിൽ. അതിങ്ങനെ ഉള്ളിൽ പതഞ്ഞുതൂവിയപ്പോൾ പച്ചീർക്കിലയിൽ തുളസിയും തെച്ചിയും വച്ച് ചേർത്തുകെട്ടി മാവേലിയ്ക്ക് മുടിപ്പൂവുണ്ടാക്കാൻ തുടങ്ങി. തുളസിനീര് കയ്യിൽ പുരളുമ്പോൾ അമ്മമണം അനുഭവിക്കുന്നതുപോലെ!!
ഗേറ്റിനരികിൽ ചിരിച്ചുനിൽക്കുന്നു വെള്ളമന്ദാരങ്ങൾ! “നൈർമ്മല്യത്തിന്റെ ചിന്തുപാടി നിൽക്കുന്ന ഞങ്ങളെ നീയെന്തേ കണ്ടില്ലാ” എന്ന ചോദ്യം ചുണ്ടിൽ.
കിണറ്റിൻകരയിലെ നന്ത്യാർവട്ടമാവട്ടെ,ചുറ്റിലുമൊരു വെള്ളക്കംബളം നിവർത്തിയിട്ടപോലൊരു പൂമെത്തയൊരുക്കിവച്ചിട്ടുണ്ട്. ആ ചില്ലയിൽ ഒന്ന് പിടിച്ചുകുലുക്കേണ്ട താമസം, “തുരുതുരെ പൂമഴയായി പിന്നെ”
ചെടിച്ചട്ടികൾക്കടുത്ത് പടർത്തിയ വെള്ളശംഖുപുഷ്പവള്ളിയിലുമുണ്ട് നിറയെ പൂക്കൾ !
അത്തക്കളം ‘വെള്ളക്കള’മാകുമോ എന്ന ശങ്കയിൽ കുറച്ച് നിറമുള്ള ഇലകളുടെ സഹായംതേടി. “അരിഞ്ഞിട്ട ഇലകൾക്കൊരാത്മാവില്ല” എന്നു ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടോ? ചെമ്പരത്തിപ്പൂവിന്റെ തുടുതുടുപ്പുള്ള,പേരറിയാത്ത ഒരു ചുവന്ന പൂ, തോട്ടത്തിൽ മന്ദാരത്തൈയിനോട് ചേർന്ന് നിൽപ്പുണ്ട്. “ചെമ്പരത്തിക്കു പകരമാവില്ലെങ്കിലും, എന്നെക്കൂടി പരിഗണിച്ചുകൂടെ” എന്നതു കാതിനോരത്ത് മന്ത്രിക്കുന്നത് കേട്ടാണ് തിരിഞ്ഞുനോക്കിയത്. “ഇനി നീയേ തുണ, നീയെന്റെ വെള്ളക്കളത്തിനു തുടുപ്പേകൂ”
“ഒരു പൂ മതി ഉർവ്വിയ്ക്കു ചൈത്രം രചിക്കുവാൻ ”
മുഴുത്തുരുണ്ട കാഴ്ചക്കുലകൾ മച്ചിലറയിലെ പത്തായത്തിലേക്ക് മാർച്ച് ചെയ്യുന്നു. പുകമണംകൊണ്ടു തപസ്സിരിക്കാൻ! മൂലംനാളിൽ മഞ്ഞനിറത്തിൽ പൊൻകണി വിരിയിച്ച്,കെട്ടിലറയിലെ വളയങ്ങളിൽ ചൂടിക്കയറിൽ ബന്ധിതരായി തൂങ്ങേണ്ടവരല്ലേ?
ചെമ്പരത്തിയിലേക്ക് പടർന്നുകയറിയ മത്തൻവള്ളി പൂക്കൈ പുറത്തുകാണിച്ച് മാടി വിളിക്കുന്നുണ്ട്.
“ ഇളവെയിൽക്കുമ്പിളിൽ തരിമഴ നിറച്ച്
ഇടറുന്ന വഴികളിൽത്തുടുകഴൽപ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പ്പോൽ നീ വന്നുവല്ലോ!
നന്ദി!തിരുവോണമേ നന്ദി!!”
എന്നാൽ, എവിടെ ആ ഇളവെയിൽക്കുമ്പിൾ?
ഇപ്പോഴത്തെ ഈ മഴപ്പെയ്ത്ത് ഉള്ളിലെ ഓണവെയില് മായ്ക്കുന്നു.
നളചരിതത്തിലെ “യാമി യാമി ഭൈമീ കാമിതം “ എന്ന പദം ഓർമ്മയിലെ നിലാവായി വന്നുപൊതിയുന്നു.കരികയറിയ നിലവിളക്കിൻനാളത്തിനുചുറ്റും ചുവടുവയ്ക്കുന്ന പെണ്ണുങ്ങളുടെ പതിഞ്ഞശബ്ദവും വിയർപ്പുഗന്ധവും ഗൃഹാതുരത്വമുണർത്തി ആത്മാവിൽ കിനിഞ്ഞിറങ്ങുമ്പോൾ,ആ നിർവൃതിയിൽ മിഴിയടച്ചു ഇത്തിരിനേരമിരിക്കാം,ശൂന്യമായ മുറിയിൽ, തനിച്ച്..
ഗിരിജാവാര്യർ:- പാലക്കാട്ടു സ്വദേശിയാണ്. പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST( Eng )ആയി വിരമിച്ചു. 4 കഥാസമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളുമടക്കം
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തപസ്യ സാംസ്കാരിക സമിതി അവാർഡുകൾ, അങ്കണം ഷംസുദ്ദീൻ കവിതാ അവാർഡ്, സപര്യ സാംസ്കാരിക സമിതി അവാർഡുകൾ തുടങ്ങിയ ചില അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. തൃശ്ശൂർ റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.



ജേക്കബ് പ്ലാക്കൻ
ഓർമ്മകളുടെ കൽപ്പടവുകളിൽ
കല്ലുകൊത്തി കളിക്കവെ,
ഓണപ്പൂവിളിയാർപ്പുകൾ
കേൾപ്പൂവെന്നുൾത്താരിലും…!
പൂത്തുമ്പപ്പൂവേണികൾ
പൂങ്കവിതകൾ പാടുമ്പോൾ,
പൂക്കളമിട്ടൊരു പൂമുറ്റത്ത്,
തുമ്പിപെണ്ണിൻ കൈകൊട്ടിക്കളി..!
കൈതോലപ്പൊന്നോലപ്പായകൾ
നീളേ നെയ്തു വിരിപ്പൂ
ചിങ്ങപുലർവെയിലുകൾ!
തെങ്ങോലത്തുമ്പുകൾ
വെൺചാമരം വീശുമ്പോൾ…
പൊന്നോണക്കോടിയുടുത്ത്
കതിരാടുന്നു വയലുകളിൽ…!
ഓണപ്പാട്ടിൻ ഈണത്തിൽ കുസൃതികൾ
ഊഞ്ഞാലാടും മാഞ്ചോട്..!
നടവഴിയിടവഴികളിൽ പൂത്തുലയും
കൊങ്ങിണിപ്പൂക്കൾതൻ കൽക്കയ്യാലകൾ…!
നാട്ടുനന്മകളെന്നും പാടിപ്പറക്കും
കാട്ടുമൈനകൾ കൂടു കൂട്ടും
കൊന്നതെങ്ങുകൾ.
കാട്ടുതേനിന്റെ മണവും മധുരവുമുള്ളൊരു
ഓണക്കാലമിന്ന് ഓർമ്മകളിൽ …!
കച്ചവടക്കാരുടെ കപടമാം
“ഇന്നിന്റെയോണം“
കാത്തിരിപ്പൂ കടകളിൽ മാത്രം…!
ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് . ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814



ഹരിപ്പാട്: ആഡംബര ജീവിതത്തിനായി ബന്ധുവായ 13-കാരി ആസൂത്രണം ചെയ്ത ക്വട്ടേഷൻ കൊലപാതകത്തിൽ വയോധികൻ കൊല്ലപ്പെട്ടതായി പോലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് ഐഫോണും ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ വൈകിയെത്തുന്നതും അമിതമായി ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച് ശിവൻകുട്ടി പെൺകുട്ടിയെ വഴക്കുപറഞ്ഞിരുന്നതായി പോലീസ് പറയുന്നു. കൊല്ലത്ത് പഠിക്കുന്നതിനിടെ പരിചയപ്പെട്ട ആൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. വീട്ടിലേക്കുള്ള വഴിയും എളുപ്പത്തിൽ അകത്ത് കടക്കാനുള്ള മാർഗവും പെൺകുട്ടി ഇവർക്ക് പറഞ്ഞു കൊടുത്തു. കൊലപാതക സമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ മുറികൾ അലങ്കോലമായിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ മാത്രം കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലാതിരുന്നതും പോലീസിന്റെ സംശയം ശക്തമാക്കി.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. രാവിലെ ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്ന് അയൽവാസികളോട് പറഞ്ഞ പെൺകുട്ടി പിന്നീട് ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന നിലപാടിലായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലം സ്വദേശികളായ പ്രതികൾ ട്രെയിനിൽ ഹരിപ്പാട്ടെത്തി രാത്രി വീട്ടിൽ കയറി കൊലപാതകം നടത്തിയ ശേഷം മടങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശിവൻകുട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ മുളകുപൊടി വിതറിയതായും അടുക്കളയിൽനിന്നാണ് ഇത് എടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കവർന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും മറ്റ് പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും. റിയാസുമായി അടുപ്പമുള്ള കോഴിക്കോട് ജില്ലയിലെ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച പരിശോധന നടത്തി. റിയാസിന്റെ ഭാര്യയും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. വീണയുടെ മൊഴികളിൽനിന്നും തിരുവനന്തപുരത്തെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. നിഖിൽ, ഡിവൈഎഫ്ഐ വെസ്റ്റ്ഹിൽ മേഖലാ ജോയിന്റ് സെക്രട്ടറി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ ഫെബിഷ് മുഹമ്മദ്, കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ശേഖരിക്കുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ചിലരുടെ സ്വത്ത് മരവിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മേയിൽ വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയാണ് അന്വേഷണത്തിൽ നിർണായകമായതെന്നാണ് വിവരം. എക്സാലോജിക്കിന്റെ അക്കൗണ്ടിൽനിന്ന് നിഖിൽ, വാരിഷ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന്റെ വിവരങ്ങൾ ഡയറിയിലുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം നൽകിയതെന്ന് വീണ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. ചില കാര്യങ്ങളിൽ ‘ഭർത്താവ് റിയാസിന് മാത്രമേ അറിവുള്ളൂ’ എന്നായിരുന്നു വീണയുടെ മറുപടിയെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ റിയാസിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് ഇഡിയുടെ നിലപാടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി വരാനിരിക്കുന്ന ചിത്രങ്ങളുടെ വമ്പൻ ലൈനപ്പ് പ്രഖ്യാപിച്ച് മോഹൻലാൽ. വിവിധ സംവിധായകരോടൊപ്പം ഏഴ് പുതിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് താരം അറിയിച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വ്യത്യസ്ത പ്രമേയങ്ങളും അവതരണശൈലികളും ഉൾക്കൊള്ളുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാനാണ് മോഹൻലാലിന്റെ ശ്രമം. കുടുംബചിത്രങ്ങൾ, ത്രില്ലറുകൾ, ഹാസ്യചിത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സിനിമകളാണ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
താരത്തിന്റെ പുതിയ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരുമായുള്ള ഈ കൂട്ടുകെട്ടുകൾ ബോക്സ് ഓഫീസിലും ശ്രദ്ധേയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ നിർമ്മിച്ച് വിപണനം നടത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. യഥാർത്ഥ നോട്ടുകൾക്ക് സമാനമായി കറൻസി അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തെന്ന കുറ്റമാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
അന്വേഷണത്തിനിടെ പ്രതികളുടെ കൈവശത്തിൽ നിന്ന് വ്യാജ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഉപകരണങ്ങളും പ്രിന്ററുകളും മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിരുന്നു. വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച് സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. വ്യാജ കറൻസി പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി തടവുശിക്ഷയ്ക്കൊപ്പം പിഴയും വിധിച്ചു.
ബാബുരാജ് കളമ്പൂർ
പാതിരാവ്…
നിലാവിൻ്റെ സാഗരം…
നേർത്തമഞ്ഞിൻ കുളിരിളം തന്ത്രികൾ
മീട്ടിയെത്തുന്ന കാറ്റിൻ്റെ ഗീതികൾ…
പാതയോരത്തു ഭൂതകാലത്തേക്കു
വേരുകൾ നീട്ടി,
യോർമ്മകൾ തേടുന്നൊരാൽമരം,
വിങ്ങി നില്ക്കുന്ന മൂകത…
രാത്രിചാരിയാം കൂമൻ, നിലാവിൻ്റെ
കൂർത്ത വേൽമുന
കുത്തിത്തറച്ചതാൽ
കാഴ്ചമങ്ങിയ കണ്ണുമായങ്ങനെ…
കാടുകത്തിയെരിഞ്ഞ കാലത്തിൻ്റെ
പാട്ടിൽ മിന്നുന്നൊരിത്തിരിത്തീപ്പൊരി
ഊതിയൂതിപ്പെരുപ്പിച്ചു പാതിരാ
ക്കാറ്റു ചാരത്തു വന്നണഞ്ഞീടവേ,
യുദ്ധഭൂമിയിലൊറ്റയ്ക്കു നില്ക്കുന്ന
പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹാ ത്വമോ –
ടെങ്ങുനിന്നോ വഴിതെറ്റി വന്നൊരു കുഞ്ഞു പക്ഷി ചിറകിട്ടടിക്കുന്നു
വാക്കു പൊള്ളുന്ന കാലത്തു മൗനമാ
ണേറ്റമുത്തമമെന്നോർത്തു ചില്ലയിൽ
ആധിപൂണ്ടു,തളർന്നിരിക്കുന്നുണ്ടു
പാവമാമൊരു രാക്കുയിൽ… പാടാതെ !
ആൽമരച്ചോട്ടിലേകനായ് നില്ക്കുന്നു കാവൽ ദൈവം,
തുറിച്ച നോട്ടംകൊണ്ടു
നാലു ദിക്കിലും വേലികെട്ടുന്നവൻ.
പാതിയിൽ വീണുടഞ്ഞ സ്വപ്നം പോലെ
പാതിരാക്കാഴ്ചകൾ കണ്ടു നില്ക്കവേ
വാനിൽനിന്നൊരു താരകച്ചീളു വന്നെൻ്റെ മുന്നിൽ പറന്നു കളിക്കയായ്
അക്കനകപ്രകാശക്കതിരിൽനി-
ന്നായിരം
കൊച്ചു മിന്നാമിനുങ്ങുകൾ
ഉൾത്തടത്തിൽ ചിറകടിച്ചാർക്കുന്നു, പിന്നെ വാക്കായ്… കവിതയായ് മാറുന്നു.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]



ശ്രീകുമാരി അശോകൻ
ഓണനിലാവേ പൂനിലാവേ
ഓടിയെത്തി എൻ വനികയിൽ നീ
ഓർമ്മകൾ താലോലമാട്ടുന്നു പിന്നെയും
ഓണക്കതിരൊളി ചിന്നിടുന്നു.
ഓർമ്മതൻ ചില്ലയിൽ ഊഞ്ഞാലുകെട്ടുന്നു
ഓടിക്കളിക്കുന്നു ബാല്യകാലം
ഓണത്തപ്പന് പൂക്കളം തീർക്കുവാൻ
ഓടിത്തളർന്നില്ലേ നമ്മളെല്ലാം
ഓരോ തൊടിയിലും പാറിയില്ലേ നാം.
ഓണത്തുമ്പിയായ് പൂത്തുമ്പികളായ്
ഓണപാട്ടുകൾ പാടിനടന്നൊരാ
ഓർമ്മകൾ ഇന്നുമെൻ മനം നിറയ്ക്കേ
ഓരാതിരിക്കുവതെങ്ങനെ നിന്നെ ഞാൻ
ഓർമ്മകൾ പൂക്കുമീ ഓണനാളിൽ
ഓണക്കിനാവുകൾ നൂറു വർണ്ണങ്ങളായ്
ഓടിയണയുന്നെൻ ഇടനെഞ്ചിലായ്
ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314



ബിനോയ് എം. ജെ.
സങ്കല്പത്തിലെ ഓണം വളരെയധികം മാധുര്യം ഉള്ളതാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജീവിതത്തിന് എന്തോ അർത്ഥം പകരുന്നത് പോലെ. എന്നാൽ ഓണം വന്നുചേരുമ്പോൾ വിരസതയും കൂട്ടത്തിൽ വന്നുചേരുന്നു. ഇതാണോ ഓണം? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള ഈ സംഘടനത്തിൽ നാം വഞ്ചിതരാകുകയാണോ? എല്ലാവരും പറയുന്നു -യാഥാർത്ഥ്യമാണ് സങ്കല്പത്തെക്കാൾ വലുത് എന്ന്. അല്ലെങ്കിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയാണ്. യാഥാർത്ഥ്യമായി മാറുവാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും മനുഷ്യന് മടിയാണ്. അത്തരം സങ്കൽപ്പങ്ങൾ പാഴ്വേലയായി നാം എണ്ണുന്നു. ദിവാസ്വപ്നങ്ങൾ കാണുവാൻ പോലും മനുഷ്യനു മടിയും ഭയവുമാണ്. അവയെങ്ങാനും സാധിക്കാതെ പോയാലോ?
മനുഷ്യന് നീണ്ട പരിണാമത്തിലൂടെ കിട്ടിയ അത്ഭുതകരമായ ഒരു കഴിവാണ് സങ്കൽപ്പിക്കുവാനുള്ള കഴിവ്. എന്നാൽ ഭയം മൂലം നാമീകഴിവിനെ ഒട്ടും തന്നെ വിനിയോഗിക്കാതെ ഇരിക്കുന്നു. മനുഷ്യന്റെ സാംസ്കാരിക ചരിത്രം പരിശോധിച്ചാൽ തുടക്കം മുതലേ തന്നെ അവൻ ഈ കഴിവിനെ നിരുത്സാഹപ്പെടുത്തുന്നതായി കാണാം. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. സങ്കല്പം മധുരമാണ്. അനന്ത സത്തയുടെ വിഹായുസ്സിൽ പറന്നുയരുവാനുള്ള ചിറകുകളാണ് സങ്കല്പം. അത് ഉപയോഗിക്കാത്തവർക്ക് പറന്നുയരുവാൻ ആകില്ല. നാം ആരും ഈ കഴിവിനെ ഉപയോഗിക്കുന്നില്ല എന്നതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം.
സങ്കല്പമില്ലാത്ത മനുഷ്യൻ ചിറകുകൾ ഇല്ലാത്ത ശലഭങ്ങളെ പോലെയാണ്. സങ്കല്പ ശക്തിക്ക് അല്പമെങ്കിലും ജോലി കൊടുത്തിട്ടുള്ളവരാണ് മാനവസംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. അവർ പ്രതിഭാശാലികളാണ്. സങ്കല്പത്തെ തുറന്നു വിടുമ്പോൾ മനുഷ്യന്റെ കഴിവുകൾ അനാവരണം ചെയ്യപ്പെടുന്നു. മനുഷ്യന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനോട് ഏറ്റവും അടുത്തുകിടക്കുന്ന മാനസികമായ കഴിവാണ് സങ്കല്പം. ഉയർന്ന് സങ്കൽപ്പിക്കുമ്പോൾ നാം ഈശ്വരനോട് കൂടുതൽ അടുക്കുന്നു. സങ്കൽപ്പത്തിന് മധുരം കൊടുക്കുന്നത് ഈശ്വരനോടുള്ള ഈ സഹവാസം തന്നെയാണ്. അതിനാൽ തന്നെ ഈശ്വരനിൽ ലയിക്കുവാനുള്ള ഏറ്റവും നല്ല മാർഗവും സങ്കല്പത്തിലൂടെ യാത്ര ചെയ്യുന്നതാകുന്നു.
സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയല്ല മറിച്ച് യാഥാർത്ഥ്യം സങ്കൽപ്പത്തിന് വേണ്ടിയാണ്. നാം യാഥാർത്ഥ്യത്തിൽ വസിക്കുമ്പോൾ നമ്മുടെ ചുറ്റുപാടും ധാരാളം പരിമിതികളും കുറവുകളും കാണുവാൻ കഴിയുന്നു. അവ നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ടാവും. ആ പരിമിതകൾക്ക് നടുവിൽ നിഷ്ക്രിയരായി ജീവിക്കുന്നത് അത്ര ശാസ്ത്രിയമായ കാര്യമല്ല. എന്നാൽ ഭാവനയുടെ അഭാവത്തിൽ നിങ്ങൾക്ക് അവ എങ്ങനെ പരിഹരിക്കുവാൻ ആകും? അതോടൊപ്പം സങ്കല്പം തന്നെ യാഥാർത്ഥ്യത്തിനുള്ള പ്രതിവിധിയും പരിഹാരവുമാണ്. സങ്കല്പം മധുരവും സുന്ദരവും ആണെന്ന് പറഞ്ഞു കഴിഞ്ഞു. അതിന് ഈ മാധുര്യവും സൗന്ദര്യവും എവിടെ നിന്ന് കിട്ടി? നിങ്ങൾ മനസ്സിൽ സുന്ദരമായ ഒരു പുഷ്പത്തെ സങ്കൽപ്പിക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത് പരിപൂർണ്ണമാണ്. അത്തരം ഒരു പുഷ്പത്തെ യാഥാർത്ഥ്യത്തിന്റെ ലോകത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം സങ്കല്പം പൂർണതയോട് കൂടുതൽ അടുത്തു കിടക്കുന്നു. ബാഹ്യ യാഥാർത്ഥ്യം സത്യത്തിൽ നിന്നും അകലെയാണ്.
ബാഹ്യ ലോകത്തെ യാഥാർത്ഥ്യം എന്ന് വിളിക്കുന്ന ഒരു സംസ്കാരം ആണല്ലോ നമ്മുടേത്. എന്നാൽ ഈ ബാഹ്യലോകം യാഥാർത്ഥ്യമല്ല. അത് മായയാണ്. അതിനാൽ തന്നെ ബാഹ്യലോകത്തെ യാഥാർത്ഥ്യമായി കരുതുന്നവർ മായാ ബന്ധനത്തിലാണ്. ഈ മായാ ബന്ധനമാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. ബാഹ്യ യാഥാർത്ഥ്യം എന്ന മായ നമ്മുടെ നിയന്ത്രണത്തിൽ അല്ല. എന്നാൽ ഭാവന
ആകട്ടെ 100% നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്. അതിനാൽ തന്നെ ഭാവനയ്ക്ക് നമ്മെ ദുഃഖിപ്പിക്കുവാൻ ആകില്ല. ഭാവന സ്വർഗ്ഗമാണ്. അവിടെ എല്ലാം നമ്മുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നു. ഭാവനയും മായ തന്നെ. എന്നാൽ അത് സത്യത്തോട് കൂടുതൽ അടുത്താണ് കിടക്കുന്നത്. അതിനാൽ തന്നെ സത്യത്തിലേക്കുള്ള ആദ്യത്തെ പടി ഭാവനയുടെ ലോകത്തിലേക്ക് വരിക എന്നതാണ്.
ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ സങ്കല്പത്തിലെ ഓണമാണോ യാഥാർത്ഥ്യത്തിലെ ഓണമാണോ കൂടുതൽ മധുരം എന്ന് പരിശോധിച്ചറിയുവിൻ. സങ്കല്പം യാഥാർത്ഥ്യത്തേക്കാൾ ശ്രേഷ്ഠമാണ്. ഭാരതത്തിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലം. സ്വതന്ത്ര ഭാരതം എന്ന സങ്കല്പം അന്ന് വളരെ ശക്തമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാൽ സ്വർഗ്ഗം കിട്ടി എന്ന് പോലും അന്ന് ആളുകൾ ചിന്തിച്ചു പോന്നിരുന്നു. പിന്നീട് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി. ഇന്ന് നാം സ്വതന്ത്ര ഭാരതത്തിൽ ജീവിക്കുന്നു. അവർ കരുതിയ മാതിരിയുള്ള ഒരു സ്വർഗ്ഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്? പ്രണയിക്കുന്നവരുടെ ഏറ്റവും വലിയ സങ്കല്പം വിവാഹമാണ്. ആ സങ്കല്പം തന്നെയാണ് പ്രണയത്തിന് മാധുര്യം കൊടുക്കുന്നത്. ഒടുവിൽ അവർ വിവാഹം കഴിക്കുന്നു. വിവാഹത്തോടൊപ്പം വിരസതയും വന്നുചേരുന്നു. കുട്ടികൾ സങ്കല്പ ലോകത്തിൽ ആണെന്ന് പറയപ്പെടുന്നു. ശൈശവത്തിന്റെ മധുരിമ മുഴുവൻ കിടക്കുന്നത് ആ സങ്കൽപ്പത്തിൽ തന്നെയാണ് താനും.
സങ്കൽപ്പിക്കുവാനും സ്വപ്നം കാണുവാനും എന്തെങ്കിലും ഒക്കെ ഉണ്ടാവുക എന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തിന് അനുപേക്ഷണീയമാണ്. അതിനാൽ തന്നെ സങ്കല്പ നിബിഡമായ ഒരു മനസ്സ് അത്യന്തം ബലവത്താണ്. സങ്കല്പം ചീത്തയാണെന്ന് പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണ്. സങ്കൽപ്പത്തോടുള്ള ഭാവത്മകമായ ഒരു സമീപനമാണ് നമുക്ക് വേണ്ടത്. അൽപ്പാൽപ്പമായി നമുക്ക് നമ്മുടെ മനോഭാവത്തെ തിരുത്താം. അത് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120


