ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാത്തോലിക്ക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ ഇന്ന് ഏപ്രിൽ 25 -ാ0 തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. സെൻ്റ് ആൻ്റണി ഓഫ് പാദുവാ ചർച്ച് വോൾവർഹാംപ്ടൺആണ് കൺവെൻഷൻ വേദി.
ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് ആണ് . ജപമാലയോടെ ആരംഭിച്ചു വിശുദ്ധ കുർബാനയെ തുടർന്ന് വചനപ്രഘോഷണശുശ്രൂഷകൾക്കും ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

അമേരിക്കൻ ഐക്യനാടുകൾ ഒരുകാലത്ത് ഇന്ത്യൻ വംശജരുടെ പ്രധാന സ്വപ്നരാജ്യമായിരുന്നെങ്കിലും, ഇപ്പോൾ ആ സ്വപ്നത്തിൽ മങ്ങലേൽക്കുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു.കാർനെഗീ എൻഡോവ്മെൻ്റ് നടത്തിയ പഠനത്തിൽ, ഏകദേശം 40 ശതമാനം ഇന്ത്യൻ വംശജർ അമേരിക്ക വിടാൻ ആലോചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സർവേ പ്രകാരം, 14 ശതമാനം പേർ സ്ഥിരമായി ഈ ചിന്തയിൽ കഴിയുമ്പോൾ, 26 ശതമാനം പേർ ഇടയ്ക്കിടെ അതിനെക്കുറിച്ച് ചിന്തിക്കുന്നതായി പറയുന്നു. നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അമേരിക്കയിൽ താമസിക്കുന്ന സാഹചര്യത്തിൽ, ഈ പ്രവണത വലിയ മാറ്റത്തിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അസന്തോഷമാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം. അമേരിക്ക വിടാൻ ആലോചിക്കുന്നവരിൽ 58 ശതമാനം പേർ രാജ്യത്തെ രാഷ്ട്രീയാവസ്ഥയാണ് കാരണം എന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട നയങ്ങളോടുള്ള അസ്വസ്ഥതയും അതൃപ്തിയും ശക്തമാണ്. “അമേരിക്ക അമേരിക്കക്കാർക്കായി” എന്ന നിലപാട് കുടിയേറ്റ സമൂഹങ്ങളിൽ അനിശ്ചിതത്വവും ഒറ്റപ്പെട്ടതെന്ന ബോധവും വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സാമൂഹിക ഇടപെടലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആളുകളിൽ മാനസിക സമ്മർദ്ദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
സാമ്പത്തിക സമ്മർദ്ദങ്ങളും കുടിയേറ്റ നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഈ പ്രവണതയെ ശക്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും മധ്യവർഗ്ഗ കുടുംബങ്ങൾക്ക് സ്ഥിരതയുള്ള ജീവിതം നയിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വിസ വൈകല്യങ്ങളും ഗ്രീൻ കാർഡ് ലഭിക്കുന്നതിലെ ദീർഘകാല കാത്തിരിപ്പും പലർക്കും ആശങ്കയായി തുടരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ വംശജരിൽ രാഷ്ട്രീയപരമായ സമീപനങ്ങളിലും മാറ്റം സംഭവിക്കുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത പാർട്ടി പിന്തുണയിൽ നിന്ന് മാറി, ജോലി സുരക്ഷ, കുടുംബ സുരക്ഷ, ദീർഘകാല സ്ഥിരത തുടങ്ങിയ പ്രായോഗിക വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ടൂർ: ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി. ശനിയാഴ്ച (25-04-26) ഉച്ചയ്ക്ക് 3.30ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ഒ.എ. കുര്യൻ.
പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി (യുകെ, യൂത്ത് കോൺഗ്രസ് (എസ്) മുൻ കോട്ടയം ജില്ല പ്രസിഡന്റും ഡികെസിസി മുൻ ട്രഷററും), ബിസ്സൻ, ബെറ്റി സാബു (തെക്കേതിൽ, മല്ലുശ്ശേരി), ബീന തോമസ്കുട്ടി (ചുള്ളമ്പേൽ, ഉഴവൂർ – ഇറ്റലി), സിസ്റ്റർ ബിന്ദു (എഫ്.എസ്.എച്ച്.എ കോൺവെന്റ്, ഇറ്റലി).
മരുമക്കൾ: ബീന ബെന്നി (കൊല്ലപ്പള്ളിൽ, കിടങ്ങൂർ – യുകെ), സാബു എബ്രഹാം (ആർ.എം.എസ്, കോട്ടയം), തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി).
ബെന്നി ഓണശ്ശേരിലിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോമി കുര്യാക്കോസ്
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 – 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു.

പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ഹാസ്യവും സംഗീതവും ഒരുമിച്ച വിരുന്ന് പ്രേക്ഷകരെ ആവേശഭരിതരാക്കി.

ബി എം എയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളുടെ തീം ഡാൻസുകൾ പ്രത്യേകമായി ശ്രദ്ധ നേടി. 29 വനിതകൾ ഒന്നിച്ചണിഞ്ഞ ‘റിതം ഓഫ് യൂണിറ്റി’ എന്ന നൃത്താവിഷ്കാരം വേദിയെ വിസ്മയിപ്പിച്ചു. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച കലാവിരുന്നുകൾ വലിയ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് കൊച്ചിട്ടി ബി എം എയിലെ കൊച്ചു കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ശ്രീമതി. സുബി ഷിബു സ്റ്റേജിന്റെ നിയന്ത്രണവും അവതരണവും നിർവഹിച്ചു.
കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും വലിയ തോതിൽ പങ്കെടുത്ത പരിപാടി സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കാളിത്തം പരിപാടിയുടെ വലിയ വിജയത്തിന് കാരണമായി എന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ഓൺലൈൻ യോഗം ഏപ്രിൽ 22, 2026-ന് ചേർന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചര്ച്ചയായി. കേരള കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡൻറ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരള ഐ.ടി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ ജയ്സൺ ജോസ് ഓലിക്കൽ യോഗത്തിൽ സംസാരിച്ചു.
കേരള കോൺഗ്രസിന്റെ ദൗത്യവും ഭാവി പദ്ധതികളും അപു ജോൺ ജോസഫ് വിശദീകരിച്ചു. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപാര സാധ്യതകൾ വർദ്ധിപ്പിക്കുക വഴി കേരളത്തിൽ നിന്ന് യുവജനങ്ങളുടെ കുടിയേറ്റം കുറയ്ക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പുതുമയാർന്ന ആശയങ്ങളുമായി മുന്നോട്ട് വരുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലക്ഷ്യങ്ങൾ സഫലമാക്കാൻ പ്രവാസി കേരള കോൺഗ്രസ് യു.കെ. പ്രവർത്തകർ കേരളത്തിൽ നിക്ഷേപിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. കൂടാതെ, യുകെയിലെ വിവിധ കൗൺസിലുകളും കേരളത്തിലെ പഞ്ചായത്തുകളും തമ്മിൽ സഹോദരനഗര (Town Twinning) പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ക്രിസ്, ജിൽസൺ ഓലിക്കൽ, ലിട്ടു ടോമി, ജെഫ് താഴത്തെത്ത്, തോമസ് കന്തത്തിങ്കര, ജെറി ഉഴുന്നലിൽ, ജോയാസ് ജോൺ, ജോഷി എടത്തിപ്പറമ്പിൽ, ബേബി ജോൺ, ബിറ്റാജ് ഓഗസ്റ്റിൻ, സിബി കാവുകാട്ട്, തോമസ് ജോണി, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ 2026 മെയ് 1, 2 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00PM നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7.00PM മണിക്കു സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
മെയ് 2 ശനിയാഴ്ച രാവിലെ 9.00AM മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി : റെവ ഫാ രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാദർ സിബി വാലയിൽ അറിയിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിങ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ബഹുമാനപ്പെട്ട ഇടവക വികാരി റെവ ഫാ സിബി വാലയിൽ (+44 7769 390235)
ട്രസ്റ്റി :നിതിൻ ബേബി (07474 544447)
സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404)
എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരുമെന്നാണ് അറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും 26 വരെ 12 ജില്ലകളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നും പ്രവചനം പറയുന്നു. കേരളത്തിൽ ഉഷ്ണതരംഗം അപൂർവമാണെങ്കിലും 2016-ലും 2024-ലും ചില ജില്ലകളിൽ ഇത് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഉയർന്ന താപനിലയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുൻകരുതലായി കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇതിനിടെ, ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ ആരംഭിക്കുമെന്ന ആശ്വാസകരമായ പ്രവചനവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ചൂട് കുറയാൻ ഇതു സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിൽ കൂടുതലോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിൽ കൂടുതലോ താപനിലയും സാധാരണയെക്കാൾ 4.5 ഡിഗ്രി വർധനയും തുടർച്ചയായി ഉണ്ടായാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാനാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈ ഇന്ത്യൻസിനും ഇടയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ വൻജയം സ്വന്തമാക്കി. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 റൺസിന് പുറത്തായപ്പോൾ 103 റൺസിനാണ് ചെന്നൈയുടെ വിജയം. മലയാളി താരംസഞ്ജു സാംസൺ 54 പന്തിൽ 101 റൺസ് നേടി തകർപ്പൻ സെഞ്ചുറി നേടുകയും മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്ററായി ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയും പൂർത്തിയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ തുടക്കത്തിൽ തന്നെ ചെന്നൈ ബൗളർമാർ ഞെട്ടിച്ചു. ക്വിന്റൺ ഡി കോക്ക്, ഡാനിഷ് മലേവാർ, നമാൻ ധിർ എന്നിവർ വേഗത്തിൽ പുറത്തായതോടെ സ്കോർ തകർന്നു. സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ചില പ്രതിരോധം കാഴ്ചവെച്ചെങ്കിലും പിന്നീട് നിരന്തരം വിക്കറ്റുകൾ വീണതോടെ മുംബൈ തകർന്നടിഞ്ഞു. അകീൽ ഹൊസെയ്ൻ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങിയപ്പോൾ മുംബൈ 104 റൺസിന് ഓൾ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കം നൽകി. ഗെയ്ക്വാദ് പുറത്തായ ശേഷവും സഞ്ജു ആക്രമണ ശൈലി തുടരുകയും ടീമിനെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. മധ്യനിരയിൽ ചില വിക്കറ്റുകൾ വീണെങ്കിലും അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ ചെന്നൈ 207 റൺസിലെത്തി. സിക്സറുകളും ഫോറുകളും മഴപെയ്യിച്ച സഞ്ജു അവസാന ഓവറിൽ സെഞ്ചുറി പൂർത്തിയാക്കി ടീമിന് ശക്തമായ സ്കോർ സമ്മാനിച്ചു.
കായംകുളം: കായംകുളത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി സലീന (40)യാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്. കടിയേറ്റതിനെ തുടർന്ന് ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുവിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സലീന ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. പരിപാടി കഴിഞ്ഞ് വാഹനം എടുക്കാൻ പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ ഈ സംഭവം ആശങ്ക ഉയർത്തുകയാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും രാത്രിസമയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
തൃശ്ശൂർ മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഓരോ മരിച്ചവരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മകൾ ലക്ഷ്മിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ട്രസ്റ്റിലൂടെ സഹായം നൽകുമെന്നതാണ് പ്രത്യേകത. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അടിയന്തിര ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നും, സഹായ വിതരണം വേഗത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകട്ടെ” എന്ന ആശയത്തോടെ ആണ് ഈ സഹായം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തം സൃഷ്ടിച്ച മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണെന്നും, അതിനെ കുറയ്ക്കാനുള്ള ചെറിയ ശ്രമമായാണ് ഈ ഇടപെടൽ കാണേണ്ടതെന്നും പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സഹായങ്ങൾ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ബാധിതർക്കൊപ്പം നിൽക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, 14 പേർ മരിച്ച മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടത്താൻ സി. എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിക്കുമെന്ന് സർക്കാർ അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, സുരക്ഷാ വീഴ്ചകളുണ്ടോയെന്ന് പരിശോധിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. ഇതിനൊപ്പം, പ്രദേശത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും സർക്കാർ അറിയിച്ചു.