Latest News
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്.
2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് യു കെയിലെ പ്രവാസ കോൺഗ്രസ്‌ സംഘടനകൾ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചിരുന്നു. യു കെയിൽ ഐ ഒ സി – ഒ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടപെടലുകൾ തുടർന്നു പോരുന്നത്. ജനപ്രതിനിധികൾ, കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.
സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി–യു കെ ഡയറക്ട് സർവീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും മുന്നിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകുകയും ചെയ്തു.
കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.

ന്യൂജഴ്സി∙ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3–1ന് തോൽപ്പിച്ച് അർജന്റീന സെമിയിലെത്തിയ മത്സരത്തിന് സാക്ഷിയായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഗാലറിയിലുണ്ടായിരുന്നു. അമേരിക്കയിലെ ന്യൂജഴ്സിയിൽ നടന്ന ആവേശപ്പോരാട്ടം നേരിൽ കാണാനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടി. അർജന്റീനയുടെ വിജയാഘോഷങ്ങളിൽ പങ്കുചേർന്ന താരത്തിന്റെ സാന്നിധ്യം ആരാധകരും ഏറ്റെടുത്തു.

ഫുട്ബോൾ ലോകം ‘ഗോട്ട്’ എന്നു വിശേഷിപ്പിക്കുന്ന ലയണൽ മെസിയുടെ ടീമിനൊപ്പമുള്ള വിജയനിമിഷത്തിന് സാക്ഷിയായതോടെ “ഗ്രൗണ്ടിൽ ഫുട്ബോൾ ഗോട്ട്, ഗാലറിയിൽ മലയാളത്തിന്റെ ഗോട്ട്” എന്ന വിശേഷണമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം പലവട്ടം തുറന്നുപറഞ്ഞിട്ടുള്ള മോഹൻലാൽ, അമേരിക്കൻ സന്ദർശനത്തിനിടെയാണ് ലോകകപ്പ് മത്സരം കാണാനെത്തിയത്.

മത്സരശേഷം അർജന്റീന സെമിഫൈനലിലേക്ക് മുന്നേറിയപ്പോൾ ഗാലറിയിലെ ആവേശവും സമൂഹമാധ്യമങ്ങളിൽ വൈറലായി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ പോലെ തന്നെ മലയാളി ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അർജന്റീനയുടെ വിജയത്തേക്കാൾ ഗാലറിയിലിരുന്ന മോഹൻലാലിന്റെ സാന്നിധ്യമായിരുന്നു.

ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീത ലോകത്തിന്റെ ഇതിഹാസഗായിക എസ്. ജാനകിയുടെ (88) സംസ്കാരച്ചടങ്ങുകൾ ഇന്ന് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരുവിലെ മഹാരാജ കോളജ് മൈതാനിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചിട്ടുണ്ട്.

പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ജാനകി അന്തരിച്ചത്. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകി ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിലൊന്നായി മാറിയിരുന്നു.

ഗായികയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുശോചനം രേഖപ്പെടുത്തി. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലെ അനശ്വര ഗാനങ്ങളിലൂടെ തലമുറകളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയ്ക്കാണ് ഇന്ന് സംഗീതലോകം കണ്ണീരോടെ വിടനൽകുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ് : ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മ്മയും, യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണിലെ പ്രമുഖ അംഗ അസ്സോസ്സിയേഷനുമായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ’ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും,മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.

ബി എം കെ എ യുടെ പ്രസിഡണ്ടായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യു കെ യിൽ ആത്മീയ-സാംസ്‌കാരിക- സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്‌സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ, തന്റെ നേതൃത്വ പാഠവവും, ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.

വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോബിൻ അസ്സോസ്സിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ ‘യുക്മ’ നാഷണൽ, ഈസ്റ്റ് ആംഗ്ലിയാ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവ്വഹിക്കുകയും, ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.

മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള വിഷ്ണു പി ആർ പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും. വിവിധങ്ങളായ സാംസ്ക്കാരിക-സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.

ബി എം കെ എ യുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.

ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ ആസ്സോസ്സിയേഷന്റെ ആരംഭകാലം മുതൽ മാർഗ്ഗ നിർദ്ദേശിയായി , സംഘടനക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജ്ജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.

ബി എം കെ എ യുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും. യൂജിനോടൊപ്പം മികവുറ്റ സംഘാടകനും, സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജാക്കി കെൽ‌വിൻ, ഷിജോ ജോർജ്ജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്‌സ്‌, റോബർട്ട് ഷാ, ജയ് കൃഷ്ണൻ , ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ജെസ്റ്റിനാ യൂജിൻ സോഷ്യൽ മീഡിയ കോർഡിനേറ്ററും, മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.

ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷീക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണ്ണാഭവുമായ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും, ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ-വിനോദ-സാമൂഹ്യ-സൗഹൃദ വേദികൾ ഒരുക്കുവാനും, മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി. സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻ‌തൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നത കൂടുതൽ പരസ്യമാകുന്നതിനിടെ, പാർട്ടിയുടെ നിർണായക കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പാർട്ടി നേതൃത്വം സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഇ.പി. പൊതുവേദിയിൽ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അസാന്നിധ്യം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.

വിഴിഞ്ഞം വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും പദ്ധതിയുടെ പൂർത്തീകരണത്തിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചത്. അഴിമതി ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെയാണ് അതിന് വിശദീകരണം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാട് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിമർശനാത്മക സമീപനത്തിൽ നിന്ന് വ്യത്യസ്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ.പി. പങ്കെടുക്കാതിരുന്നതിന്റെ കാരണം സംബന്ധിച്ച് പാർട്ടി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വിഴിഞ്ഞം വിഷയത്തിൽ ഉയർന്നുവരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടെ അദ്ദേഹത്തിന്റെ അസാന്നിധ്യം സിപിഎമ്മിനുള്ളിലെ ചർച്ചകൾക്ക് കൂടുതൽ ആക്കം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നാണ് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നത്.

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചു. ആവിയോട്ട് ഹൗസിൽ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ തോമസും ഭാര്യയും മൂന്ന് ദിവസം മുൻപാണ് വിയറ്റ്നാമിലേക്ക് യാത്രതിരിച്ചത്. മരിച്ചവരിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നു.

ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര ആരംഭിച്ച് മിനിറ്റുകൾക്കകം ബോട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അതേസമയം, അപകടത്തിൽ മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നോർക്ക സിഇഒയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായും വിയറ്റ്നാമിലെ ഇന്ത്യൻ അധികൃതരുമായും സംസ്ഥാന സർക്കാർ ആശയവിനിമയം തുടരുകയാണ്.

കണ്ണൂർ∙ മുഖത്തെ മുറിവിന് തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനസ്തീഷ്യ നൽകിയതിനെ തുടർന്നാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കളിക്കുന്നതിനിടെ വീണ് ചുണ്ടിലും മുഖത്തും പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തിലും തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നൽ ഇടുന്നതിനായി അനസ്തീഷ്യ നൽകിയ ശേഷം കുട്ടി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനസ്തീഷ്യ നൽകിയ സമയത്ത് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ചികിത്സാപിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തീഷ്യ വിദഗ്ധയ്ക്കെതിരെ കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം∙ സദറുൽ അനാം സാവരിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. സാവരിയയെ മതം മാറാൻ നിർബന്ധിച്ചെന്ന കുടുംബത്തിന്റെ പരാതിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.

സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ, സാവരിയ നേരിട്ടതായി പറയപ്പെടുന്ന സമ്മർദങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി ബന്ധപ്പെട്ടവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യും.

മരണത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തുകയും ഉയർന്നുവന്ന എല്ലാ സംശയങ്ങൾക്കും വ്യക്തത വരുത്തുകയും ചെയ്യുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. കേസിലെ വിവിധ ആരോപണങ്ങളും പരാതികളും പ്രത്യേകം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ആലപ്പുഴ ∙ ഉസ്‌ബെക്കിസ്ഥാനിൽ മരിച്ച മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ മരണത്തിൽ ദുരൂഹത ശക്തമാകുന്നതിനിടെ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. സാവരിയയുടെ ശരീരത്തിൽ വ്യാപകമായ മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലും കണ്ടെത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പിനുമായി പൊലീസ് നടപടി തുടങ്ങി.

സഹപാഠിയായ സദറുൾ അനമിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴക്കമുള്ള മുറിവുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതോടെ മൃതദേഹത്തിൽ റീ-പോസ്റ്റ്‌മോർട്ടവും നടത്തി.

സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും കേസിന്റെ തുടർനടപടികളും വിചാരണയും ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം∙ തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ ഉണ്ടായ അഗ്നിബാധ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് അതിഥികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി.

അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിരുന്നു.

അപകടത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved