തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാമനിർദേശ പരിശോധനകൾ യുഡിഎഫിന് വലിയ തിരിച്ചടിയായി. എറണാകുളത്തും വയനാട്ടിലും മുന്നണിയുടെ പ്രധാന സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലിൽ അനിശ്ചിതത്വം വർധിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് കടമക്കുടി ഡിവിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രിക, പിന്തുണ ഒപ്പുവെച്ചവർ ഡിവിഷൻ പരിധിക്കു പുറത്തുള്ളവരാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തള്ളിയത്. ഇതോടെ ഡിവിഷനിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയും ഇല്ലാത്ത അവസ്ഥയുണ്ടായി. അപ്പീൽ നൽകാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വയനാട്ടിലെ കൽപറ്റ നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ടി.വി. രവീന്ദ്രന്റെ നാമനിർദേശവും തള്ളപ്പെട്ടത് യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഉണ്ടായ ഓഡിറ്റ് ഒബ്ജക്ഷനിലെ ബാധ്യതകൾ തീർപ്പാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പത്രികയ്ക്കൊപ്പം നൽകാതിരുന്നതാണ് കാരണം. കുറച്ചുതുക തിരികെ അടച്ചുവെന്ന രവീന്ദ്രന്റെ വിശദീകരണം അംഗീകരിക്കാതെ, സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിക്കാനാകാത്തതിനാൽ പത്രിക നിരസിക്കപ്പെട്ടു. ഇതോടെ ഡമ്മി സ്ഥാനാർത്ഥിയായ സി.എസ്. പ്രഭാകരൻ ആ വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറി.
തുടർച്ചയായ നാമനിർദേശ നിർദ്ദേശങ്ങൾ തള്ളപ്പെട്ടത് യുഡിഎഫിന്റെ പ്രചാരണ രീതി, തയ്യാരി എന്നിവയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ഡിവിഷനുകളിലും നഗരസഭാ വാർഡുകളിലും സ്ഥാനാർത്ഥികളെ നഷ്ടപ്പെട്ടതോടെ, മുന്നണിയുടെ താളം തെറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിൽ തിരുത്തൽ അനിവാര്യമെന്ന തിരിച്ചറിവോടെയാണ് യുഡിഎഫ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
മലപ്പുറം ∙ മുൻ എംഎൽഎ പി.വി. അൻവറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സൂചിപ്പിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. 2016-ൽ 14.38 കോടിയായിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തി 2021-ൽ 64.14 കോടിയായി ഉയർന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്ന സംശയവുമായി ബന്ധപ്പെട്ട് 15 ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള രേഖകളും ഇഡി പിടിച്ചെടുത്തു.
2015-ൽ കെഎഫ്സിയിൽനിന്ന് അൻവറും അനുബന്ധ സ്ഥാപനങ്ങളും എടുത്ത വായ്പകളിലുണ്ടായ തിരിച്ചടവ് മുടക്കമാണ് അന്വേഷണത്തിന് അടിസ്ഥാനം. മാലാംകുളം കൺസ്ട്രക്ഷൻസ് 7.5 കോടി രൂപയും പീവിആർ ഡെവലപ്പേഴ്സ് 3.05 കോടിയും 1.56 കോടിയും എടുത്തുവെങ്കിലും തിരിച്ചടവ് നടന്നില്ലെന്ന് ഇഡി കണ്ടെത്തി. മൊത്തത്തിൽ 22.3 കോടി രൂപ ‘നിഷ്ക്രിയ ആസ്തി’യായി മാറിയതോടൊപ്പം, ഒരേ സ്വത്ത് ഉയർത്തി പല വായ്പകളും അനുവദിച്ചതടക്കം വായ്പാ അനുവദനത്തിൽ ക്രമക്കേടുകളുണ്ടായതായും കെഎഫ്സി ഉദ്യോഗസ്ഥരുടെ മൊഴി ലഭിച്ചതായും ഇഡി വ്യക്തമാക്കി.
റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് അൻവർ ആരോപിച്ചു. 2015-ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ പോയതിന്റെ പേരിൽ അന്വേഷണം ആരംഭിച്ചതും, അതിൽ നിന്ന് കള്ളപ്പണ ഇടപാട് ആരോപിക്കുന്നത് യുക്തിയില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ തീർപ്പാക്കലിന് നൽകിയ അപേക്ഷ കെഎഫ്സി നിരസിച്ചതായും, കൂടുതൽ തുകയുമായി നൽകിയ രണ്ടാമത്തെ അപേക്ഷക്ക് മറുപടി ലഭിക്കാതെ ജപ്തി നടപടിയിലേക്ക് നീങ്ങിയതും സർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് അൻവറിന്റെ നിലപാട്.
കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കെ.കെ. ജോർജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അർധരാത്രിയോടെ സ്ത്രീ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ജോർജ് കൈയിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിച്ചതായി ആണ് മൊഴി നൽകിയിരിക്കുന്നത് . പിന്നീട് മൃതദേഹം എങ്ങനെ ഒളിപ്പിക്കാനായി പുലർച്ചെ ഒരു കടയിൽ നിന്ന് രണ്ട് ചാക്ക് വാങ്ങുകയും ചെയ്തു.
ജോർജിന്റെ ശക്തമായ മദ്യപാന ശീലം അയൽവാസികൾക്ക് മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു . മദ്യം കുടിച്ചാൽ സ്വഭാവം മാറും എന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 25 വർഷം മുമ്പ് വയനാടിൽ നിന്നാണ് ജോർജ് കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് വന്നത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്റെ തൊഴിൽ. ജോലി കഴിഞ്ഞ് പണം കിട്ടുമ്പോൾ തുടർച്ചയായി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. ഏക മകൻ ജോലി ചെയ്യുന്നത് യുകെയിൽ ആണ് .
പ്രിൻസ് ചാൾസിന്റെ വിവാഹേതരബന്ധം പുറത്തുവന്ന രാത്രിയിൽ ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’ ഇപ്പോൾ പാരിസിലെ ഗ്രെവിൻ മ്യൂസിയത്തിൽ മെഴുകുപ്രതിമയായി വാർത്തകളിൽ ഇടം പിടിച്ചു . മദാം തുസോയ്സ് പോലെ പ്രശസ്തമായ ഈ മ്യൂസിയത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.
നവംബർ 20-നാണ് പ്രതിമ അനാവരണം ചെയ്തത്. ഇതേ ദിവസം 30 വർഷം മുൻപ് ബിബിസി അഭിമുഖത്തിൽ ഡയാന പറഞ്ഞ “ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു” എന്ന പ്രസിദ്ധമായ വാക്കുകൾ പുറത്ത് വന്നതും ഇതേ ദിനത്തിലായിരുന്നു. 1994-ൽ വാനിറ്റി ഫെയർ ഗാലയിൽ ഡയാന ധരിച്ച ഈ ഓഫ്ഷോൾഡർ സിൽക് ഗൗൺ അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൂല്യം ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന ഈ വസ്ത്രം പിന്നീട് ലേലത്തിൽ 39,098 പൗണ്ടിന് വിറ്റിരുന്നു. ജനങ്ങളുടെ രാജകുമാരിയായി അറിയപ്പെട്ട ഡയാന 1997-ൽ പാരിസിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്.
ദുബൈ എയർഷോയ്ക്കിടെ നടന്ന തേജസ് യുദ്ധവിമാന അപകടത്തിൽ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയായ അദ്ദേഹത്തിന് വ്യോമാഭ്യാസത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്.
അപകടം ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവിച്ചത്. സംഭവത്തെ തുടർന്ന് എയർഷോയിലെ ഉച്ചതിരിഞ്ഞുള്ള സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് പ്രേക്ഷകരെ പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മാറ്റുകയായിരുന്നു.
ദാരുണ സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും അനുശോചനം രേഖപ്പെടുത്തി. 2016ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർത്ത തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ അപകടകാരണം ഇപ്പോഴും വ്യക്തമല്ല.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 89.48 എന്ന നിരക്കിൽ എത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തതും ഇന്ത്യ–യുഎസ് വ്യാപാരകരാറിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവുമാണ് വെള്ളിയാഴ്ച രൂപ വലിയ തോതിൽ ഇടിയാൻ കാരണമായത്. സെപ്റ്റംബർ അവസാനം രേഖപ്പെടുത്തിയ 88.80 എന്ന മുൻ റെക്കോർഡും ഈ ഇടിവ് മറികടന്നു.
ഒറ്റദിവസം 80 പൈസ വരെ താഴ്ന്ന രൂപയിലൂടെ അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം കൂടുതൽ വ്യക്തമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളോടും ഡോളർ ശക്തിപ്രാപിച്ചതോടെ വിപണി ദിശമാറി. ക്രിപ്റ്റോയും എഐ–ടെക് സ്റ്റോക്കുകളുമുള്പ്പെടെ നിരവധി മേഖലകളിലെ വൻ വിൽപ്പനയും കറൻസി വിപണിയെ അലോസരപ്പെടുത്തി.
വിപണി ഇടിവ് കണക്കിലെടുത്തിട്ടും റിസർവ് ബാങ്ക് സജീവമായി ഇടപെട്ടില്ലെന്നതാണ് വിദഗ്ധരുടെ നിരീക്ഷണം. ഡോളറിന്റെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരം അതിരുകടന്ന് ഉപയോഗിക്കാനില്ലെന്ന് ആർബിഐ മോശമാകാത്ത രീതിയിൽ പിൻവാങ്ങുന്നതായി ഓസ്ട്രേലിയ–ന്യൂസിലാൻഡ് ബാങ്ക് സ്ട്രാറ്റജിസ്റ്റ് ധീരജ് നിം വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്.എം.എയുടെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായ ടോജി ജോർജിന്റെ ഭാര്യ അനുവിന്റെ പിതാവ് കോട്ടയം തെള്ളകം കുന്നക്കാട്ട് ശ്രീ കെ. ടി. തോമസ് നിര്യാതനായി. പരേതൻ കെ.എസ്.ഇ.ബിയിൽ റിട്ട. എഞ്ചിനീയർ ആയിരുന്നു.
ടോജിയുടെ ഭാര്യാ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
പതിനെട്ടു മലകൾക്കും അധിപനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ഡിസംബർ 6-ാം തീയതി അരങ്ങേറുകയാണ് .
മലയാളം തമിഴ് ഹിന്ദി ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വൈകിട്ട് 4 മണി മുതൽ 8 മണിവരെ നീണ്ടു നിൽക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർക്കൊപ്പം കീബോർഡിസ്റ്റ് ശ്രീ. മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ.സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷ കുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ചേരുന്നു..ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വൻ ക്രമക്കേടുകൾ പുറത്തുവന്നു . അധ്യാപകര്‍ക്ക് സേവന ആനുകൂല്യം നല്‍കുന്നതിനായി ചില ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി വരെ പണം വാങ്ങിയതായി കണ്ടെത്തി. കുട്ടനാട്, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയ വലിയ തുകകളുടെ രേഖകളും ലഭിച്ചു. ഇല്ലാത്ത കുട്ടികളെ ഹാജര്‍ പട്ടികയില്‍ ചേര്‍ത്ത് അധ്യാപക തസ്തിക നിലനിര്‍ത്തിയ സംഭവങ്ങളും പിടികൂടി.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് വരുന്ന എല്ലാവർക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ വകുപ്പ് അതീവ ഗൗരവത്തിലാണ് കാണുന്നതെന്നും ഉടന്‍ തന്നെ ആഭ്യന്തര അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ആരായാലും നിയമലംഘനം ചെയ്താല്‍ ക്ഷമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെയും അധ്യാപക സമൂഹത്തിന്റെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി നടപടി വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി.
ബ്രസീലിലെ ബെലേമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ തീപിടുത്തമുണ്ടായി. തീ ഉയർന്നതോടെ പ്രതിനിധികളെയും മറ്റും ഉടന്‍ പുറത്തേക്ക് മാറ്റി. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിലച്ചതോടെ സ്ഥലത്ത് ആശങ്കയും അലച്ചിലും നിലനിന്നു.
തീപിടുത്തം മിനിറ്റുകൾക്കകം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടേണ്ടി വന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഒരു ഇലക്ട്രിക്കല്‍ ഉപകരണമോ മൈക്രോവേവോ തകരാറിലായത് കാരണം ആയിരിക്കാമെന്നാണ് പ്രാഥമിക വിവരം. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പ്രതിനിധികളും സുരക്ഷിതരാണെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.