Latest News

ഫാ. ഹാപ്പി ജേക്കബ്ബ്

സ്വന്തം കുറവുകൾ അവഗണിക്കുകയും മറ്റുള്ളവരുടെ ചെറിയ ന്യൂനതകൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം അധിവസിക്കുന്നത്. ആരാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്ന് ഇക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കില്ല. ഇന്നത്തെ വേദ ചിന്തയിൽ ഇപ്രകാരം ഒരു സംഭവം ആണ് അനുസ്മരിക്കുന്നത്. അന്ധത കണ്ണിന് മാത്രമല്ല; ഹൃദയത്തിനും ബാധിക്കും എന്നും ഹൃദയാന്തത നാം എല്ലാവരും പേറുന്ന ബലഹീനത ആണെന്ന് ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു. സഭയും സന്നദ്ധ സേവനങ്ങളും ഈ അന്ധത മാറ്റാനാണ് ശ്രമിക്കേണ്ടത് എന്നുള്ള മുന്നറിയിപ്പും ഈ ചിന്ത നമുക്ക് തരുന്നു.

യേശു ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ജന്മനാ അന്ധത ബാധിച്ച ഒരുവനെ കാണുന്നു. വി. യോഹന്നാൻ 9: 1 – 41. കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ചോദിക്കുന്നു, ഗുരോ ഇവൻ അന്ധനായി ജനിക്കുവാൻ ഇവനാണോ, ഇവന്റെ അമ്മയപ്പൻമാരാണോ പാപം ചെയ്തത്? ജനം കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ യേശു പറയുന്നു ഇവനും ഇവൻറെ ആരും പാപം ചെയ്തിട്ടില്ല. ദൈവകൃപ ഇവനിൽ വെളിപ്പെടുവാനത്രേ ഇവൻ ഇങ്ങനെ ജനിച്ചത്. കുറ്റപ്പെടുത്തലിൽ നിന്ന് മഹത്വത്തിലേക്കാണ് കർത്താവ് ശ്രദ്ധ തിരിക്കുന്നത്. അവൻ മണ്ണ് കുഴച്ച് അവന്റെ കണ്ണിൽ പുരട്ടി, ശീലോഹാവിൽ പോയി കഴുകുവാൻ ആവശ്യപ്പെട്ടു. അവൻ അത് അനുസരിച്ചു, അവന് കാഴ്ച ലഭിച്ചു. അവൻ ചോദ്യം ചെയ്തില്ല, വിശ്വസിച്ചു പ്രവർത്തിച്ചു.

എന്നാൽ സംഭവം നീണ്ട് പോകുകയാണ്. അവൻറെ യഥാർത്ഥ പ്രശ്നം ആരംഭിച്ചത് സൗഖ്യം ലഭിച്ചതോടെയാണ്. ശാബത് ലംഘിച്ച് എന്ന് പറഞ്ഞ് അവനെ ഭേദിക്കുന്നു. അവൻ ശാന്തമായി ഉത്തരം പറഞ്ഞു. ഒരു കാര്യം സത്യമാണ് ഞാൻ അന്ധനായിരുന്നു ; ഇപ്പോൾ കാണുന്നു. സംഭാഷണം നീളുമ്പോൾ ആദ്യം ഒരു മനുഷ്യൻ, പിന്നെ ഒരു പ്രവാചകൻ അവസാനം ദൈവപുത്രൻ എന്ന് അവൻ സാക്ഷിക്കുന്നു. അതേസമയം കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്നവർ സ്വയം അന്ധതയിലേക്ക് നീങ്ങുന്നു. അവരുടെ മുമ്പിൽ നിൽക്കുന്ന സാക്ഷാൽ സത്യവളിച്ചത്തെ അവർ മറക്കുന്നു; മറയ്ക്കുന്നു.

നമ്മളിൽ വന്ന് ഭവിക്കുന്ന രോഗങ്ങളും കുറവുകളും ദുഃഖങ്ങളും ദൈവശിക്ഷ എന്ന് കരുതരുത്. ചില സാഹചര്യങ്ങളിൽ എങ്കിലും ദൈവപ്രവർത്തി വെളിപ്പെടുവാനും അനേകരെ ദൈവത്തിങ്കലേക്ക് വരുവാനുമുള്ള മുഖാന്തിരങ്ങൾ നാം ആയി തീരാറുണ്ട്. പഴിചാരലും കുറ്റപ്പെടുത്തലും മാറ്റി വിശ്വാസത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അനുസരണമുള്ള ജീവിതം നമ്മെ മാറ്റത്തിലേക്ക് നയിക്കും. അത് സ്വയം ശിക്ഷണമായാലും നിയമവ്യവസ്ഥയോടായാലും ഇത് ദൃശ്യമായി നമുക്ക് കാണാം. സഭയിലെ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, നോമ്പ്, ഉപവാസം ഇതെല്ലാം സ്വയം ശിക്ഷണത്തിൽ നമ്മെ സഹായിക്കുന്നവയാണ്.

യഥാർത്ഥമായ ദർശനം ആത്മീയമാണ് . കാണുന്നതെല്ലാം ഹൃദയത്തിൽ എത്തുന്നില്ല എന്നാൽ ഹൃദയം കൊണ്ട് കാണുന്നതെല്ലാം ഉറച്ച് നിൽക്കുകയും ചെയ്യും. പരീശന്മാർ കണ്ടുവെങ്കിലും ഗ്രഹിച്ചില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞില്ല.

കർത്താവ് പറയുന്നു, കാണാത്തവർ കാണേണ്ടതിനും, കാണുന്നു എന്ന് കരുതുന്നവർ അന്ധരാകേണ്ടതിനും ഞാൻ ഈ ലോകത്തിലേക്ക് വന്നു. അന്ധകാരം പലവിധത്തിൽ നമ്മെ ബാധിക്കും. എന്നാൽ യഥാർത്ഥ ദർശനം ദൈവത്തെ കാണുക എന്നതാണ്; അതിലൂടെ ദൈവസൃഷ്ടിയേയും കാണുക. നമ്മുടെ ദൗത്യം അതായിരിക്കണം. ഒരു മാറ്റം ആയിരുന്നു നോമ്പിന്റെ ആദ്യ നാളിലെ ചിന്ത. അവസാന ആഴ്ച ആയപ്പോഴേക്കും ഉൾക്കണ്ണുകൾ തുറക്കുവാൻ നാം പര്യാപ്തമായാൽ നോമ്പ് കാലം അർത്ഥപൂർണ്ണമാകും.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജഡ്ജി പി. എൻ. വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ ഒരു വനിതാ ഡോക്ടർ കൊല്ലപ്പെടുന്ന സംസ്ഥാനത്തിലെ ആദ്യ സംഭവമായതിനാൽ കേസ് ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊലപാതകത്തിനൊപ്പം വധശ്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്കായി പ്രതിക്ക് അധിക ശിക്ഷകളും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം ആകെ 30 വർഷം തടവ് അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചതിനാലാണ് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം വിധിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

2023 മേയ് 10 ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഈ സംഭവത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരുക്കേൽക്കുകയും ചെയ്തു. വിചാരണക്കിടെ നിരവധി സാക്ഷികളും മെഡിക്കൽ തെളിവുകളും കോടതി പരിഗണിച്ചു. മാനസിക അസ്വസ്ഥതയുണ്ടെന്ന പ്രതിയുടെ വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി.

പ്രിയദർശനും ലിസിയും ഒരിക്കൽ മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളായിരുന്നു. വർഷങ്ങളായ വേർപിരിയലിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന വാർത്ത ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിൽ പ്രിയദർശൻ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. വീണ്ടും വിവാഹിതരാകാനുള്ള പദ്ധതിയില്ലെങ്കിലും, “വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതമാണ് നയിക്കുന്നത്” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ വർഷം തുടക്കത്തിൽ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെ പുനഃസംഗമത്തെക്കുറിച്ചുള്ള സൂചനകൾ ശക്തമായി. തുടർന്ന് മമ്മൂട്ടിയോടൊപ്പം എടുത്ത ചിത്രം ലിസി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷയും വർധിച്ചു. ഇപ്പോൾ അവർ ഒരുമിച്ചാണ് താമസിക്കുന്നതെന്നും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇരുവരുടെയും മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥും ഈ പുനഃസംഗമത്തിന് പ്രധാന പങ്കുവഹിച്ചുവെന്നാണ് കുടുംബവൃത്തങ്ങൾ പറയുന്നത്. ഏകദേശം ആറു മുതൽ എട്ട് മാസം മുമ്പ് തന്നെ ഈ തീരുമാനം എടുത്തതായും സൂചനകളുണ്ട്. വിവാഹം എന്നത് ഒരു ഔപചാരിക രേഖ മാത്രമാണെന്നും, സ്നേഹത്തിനും കൂട്ടായ്മയ്ക്കും അവർ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നുമാണ് അടുത്തവരുടെ വിലയിരുത്തൽ.

സിനിമയിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറി, 1990ൽ വിവാഹിതരായ ഇവർ ഏകദേശം 24 വർഷത്തെ കുടുംബജീവിതം പങ്കിട്ടിരുന്നു. എന്നാൽ 2015ൽ വേർപിരിയാൻ തീരുമാനിച്ച വാർത്ത ആരാധകരെ ഞെട്ടിച്ചു. 2016ൽ നിയമപരമായ വിവാഹമോചനം നടന്നു. വേർപിരിയലിന്റെ കാരണം പൊതുവെ വ്യക്തമാക്കിയില്ലെങ്കിലും, അത് ഇരുവരെയും മാനസികമായി ബാധിച്ച സംഭവമായിരുന്നു.

ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം, പഴയ ബന്ധത്തിലെ വിരോധങ്ങൾ മാറി, സൗഹൃദവും ബഹുമാനവും മുൻനിരയിൽ വച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ്. വ്യക്തിപരമായ ബന്ധങ്ങളിൽ ഔപചാരികതകളെക്കാൾ മനസ്സ് പ്രധാനമാണെന്ന് അവർ തെളിയിക്കുന്നതായാണ് ഈ പുനഃസംഗമം വിലയിരുത്തപ്പെടുന്നത്.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ പി ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ പ്രഖ്യാപിച്ച വിധിക്ക് പിന്നാലെ, കോടതിമുറിയിൽ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൈകളിൽ വിലങ്ങിട്ട് പുറത്തേക്ക് കൊണ്ടുപോയത് ശ്രദ്ധേയമായി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് 20,000 ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. ഈ സംഭവവികാസങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻ വാദിച്ചതനുസരിച്ച്, ജോർജ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിലധികം തുക അനധികൃതമായി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഈ തുക വീടിന്റെ ഡൗൺ പേയ്മെന്റിനും മറ്റ് സ്വകാര്യ ചെലവുകൾക്കും ഉപയോഗിച്ചതായി കോടതിയിൽ വിശദീകരിച്ചു. പ്രചാരണ നിധി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും, എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തി സംസ്ഥാന അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

വിചാരണയ്ക്കിടെ സമർപ്പിച്ച സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി. ഈ ഇടപാടുകൾ സാധാരണ പ്രചാരണ റീഇംബഴ്‌സ്‌മെന്റുകൾ അല്ലെന്നും, വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിച്ചു. പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിലാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. വിധിക്ക് പിന്നാലെ കേസിന്റെ തുടർനടപടികളും ശിക്ഷ സംബന്ധിച്ച തീരുമാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

തൃശ്ശൂർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പണ ദിനം രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാക്ഷിയായി. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും തമ്മിൽ പത്രിക സമർപ്പിക്കുന്ന സമയത്തെച്ചൊല്ലിയായിരുന്നു പ്രധാന തർക്കം; ഇരുവിഭാഗങ്ങളുടെയും പ്രവർത്തകരും നേതാക്കളും സ്ഥലത്ത് എത്തിയതോടെ അന്തരീക്ഷം കടുത്തതാവുകയും ചെറിയതോതിൽ തള്ളിക്കയറലിനും വാക്കുതർക്കത്തിനും വഴിവെക്കുകയും ചെയ്തു.

രാവിലെ ആദ്യം എത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് മടങ്ങാൻ വൈകിയതാണ് തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായത്. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ പത്രിക നൽകണമെന്ന നിലപാടിൽ ഉറച്ച് നിന്ന പത്മജ വേണുഗോപാൽ, ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് സ്ഥലത്തെത്തിയത്; എന്നാൽ തെരഞ്ഞെടുപ്പ് നിയമപ്രകാരം മുൻഗണനാക്രമം പാലിക്കണമെന്ന വാദവുമായി എൽഡിഎഫ് നേതാക്കളും രംഗത്തെത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമായി.

തർക്കം ശക്തമായതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇടപെട്ട് സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചു. ഒടുവിൽ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയും എൽഡിഎഫ് സ്ഥാനാർഥികൾ താൽക്കാലികമായി മാറിനിൽക്കുകയും ചെയ്തു; തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക സമർപ്പിച്ചതിന് ശേഷം എൽഡിഎഫ് സ്ഥാനാർഥികളും തിരിച്ചെത്തി അവരുടെ നാമനിർദേശം സമർപ്പണം പൂർത്തിയാക്കി, ഇതോടെ വലിയ സംഘർഷം ഒഴിവായി.

കൊച്ചിയിലെ കലൂരിൽ നടിക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കലൂർ സ്റ്റേഡിയത്തിന് സമീപം നടന്ന സംഭവത്തിൽ, കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

പ്രതി സോഷ്യൽ മീഡിയ വഴി നടിയെ പിന്തുടർന്ന് സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് ശല്യമായി തോന്നിയതിനെ തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തതായി അറിയുന്നു. തുടർന്ന് പുറത്തുവെച്ച് നേരിൽ കണ്ടപ്പോൾ പ്രതി നടിയെ ശാരീരികമായി ആക്രമിച്ചതായി പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചതായി ബന്ധുക്കളുടെ ഗുരുതര ആരോപണം. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉയർത്തിയത്. തീപിടുത്തത്തിന് ശേഷമാണ് സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് അവരുടെ ആരോപണം. അതുപോലെ, ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നിലയും ഐസിയുവിലേക്ക് മാറ്റിയതിന് ശേഷമാണ് ഗുരുതരമായതെന്ന് ബന്ധുക്കൾ പറയുന്നു.

മാർച്ച് 17-നാണ് മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഐസിയുവിലുണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും അടിയന്തരമായി മറ്റിടങ്ങളിലേക്ക് മാറ്റി. തീപിടുത്തം ഉണ്ടായ ദിവസം തന്നെ ഉച്ചയ്ക്ക് 12.45-ഓടെ കൃഷ്ണൻകുട്ടി മരിക്കുകയും, സനീഷ് അടുത്ത ദിവസം രാവിലെയാണ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെയാണ് തീപിടുത്തവും മരണങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് സംശയം ഉയർന്നത്.

എന്നാൽ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ തള്ളി. രോഗികളെ സുരക്ഷിതമായി മറ്റ് ഐസിയുവുകളിലേക്ക് മാറ്റിയതായും, തീപിടുത്തം മരണങ്ങൾക്ക് കാരണമായിട്ടില്ലെന്നുമാണ് വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്നും, സംഭവവും മരണവും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

കോതമംഗലം നഗരത്തിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിനിടെ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. പ്രതികളിൽ നിന്ന് 37.229 ഗ്രാം എം.ഡി.എം.എ.യും മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശിയായ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച അർധരാത്രിയോടെ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോതമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും കോളേജ് വിദ്യാർഥികൾക്കിടയിൽ രാസലഹരി വിതരണം നടത്തി വന്നിരുന്ന പ്രതികൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ.യുമായി പെരുമ്പാവൂരിലെത്തി, തുടർന്ന് ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടയിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറി. പിന്നീട് കോഴിപ്പിള്ളിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠിക്കാൻ എത്തിയതായിരുന്നു. എന്നാൽ ഏതാനും മാസം മുമ്പ് പഠനം നിർത്തി മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞതായാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ പെട്രോളിയം പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.

വില വർധനയുടെ കാരണം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇറാൻ ഇസ്രയേൽ കോൺഫ്ലിക്റ്റ് പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടവും ഗതാഗത ചെലവിലെ വർധനയും പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

കൂടാതെ ഹോർമുസ് കടലിടുക്ക് വഴി ക്രൂഡ് ഓയിൽ നീക്കത്തിൽ ഉണ്ടായ അനിശ്ചിതത്വം വിപണിയെ ബാധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മറ്റ് കമ്പനികളും സമാനമായ വില വർധന പ്രഖ്യാപിക്കാനും, വരും ദിവസങ്ങളിൽ സാധാരണ ഇന്ധനങ്ങളുടെ വിലയും ഉയരാനിടയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂഡൽഹി: കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ ഒടുവിൽ കെ.സുധാകരൻ പാർട്ടി നിലപാടിന് വഴങ്ങി. മൂന്ന് ദിവസമായി ഡൽഹിയിലെ വസതിയിൽനിന്ന് പുറത്തിറങ്ങാതെ സമ്മർദം ചെലുത്തിയിരുന്ന അദ്ദേഹം, എം.പി.മാർക്ക് സീറ്റ് നൽകേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചതോടെ കേരളത്തിലേക്ക് മടങ്ങി. നിലപാട് മാറ്റമില്ലെങ്കിലും പാർട്ടിക്ക് വിധേയനായിരിക്കുമെന്നു മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് എ.കെ.ആൻ്റണി എന്നിവരുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. എം.പി.മാരെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഉണ്ടാകുമെന്നും, അത് പാർട്ടിക്ക് തിരിച്ചടിയാകാമെന്നും നേതൃത്വത്തിന്റെ വിലയിരുത്തലായിരുന്നു. ദേശീയ തലത്തിൽ ബി.ജെ.പി.യെ നേരിടാൻ ലോക്‌സഭയിൽ എം.പി.മാരുടെ സാന്നിധ്യം നിർണായകമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് 37 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ സുധാകരനു പകരം ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയാക്കിയത്. ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകാനാണ് തീരുമാനം. കൂട്ടത്തോടെ എം.പി.മാരെ മത്സരിപ്പിച്ചാൽ ജനങ്ങളിൽ തെറ്റായ സന്ദേശം പോകുമെന്ന ആശങ്കയും നേതൃത്വത്തിന്റെ നിലപാട് കർശനമാക്കാൻ കാരണമായി.

RECENT POSTS
Copyright © . All rights reserved