Latest News

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

നിറയെ ഇലച്ചാർത്തുള്ള ഒരു പൂമരം അവന്റെ വേലിക്കരികിൽ ഉണ്ടായിരുന്നു.സൂര്യപ്രകാശം തേടിവേലിക്കപ്പുറത്തേക്ക് തലചായ്പ്പ് നീട്ടിയ പൂമരത്തിന്റെ ഇളം തായ്തണ്ടിൽ അവൻ ഇരുമ്പ് കമ്പി കൊണ്ട് കുരിക്കുണ്ടാക്കി വരിഞ്ഞു മുറുക്കി തൻറെ അതിർത്തി വിട്ടു പോകുവാൻ അനുവദിക്കാതെ നിയന്ത്രിച്ചു നിർത്തി… പരാതികൾ ഒന്നുമില്ലാതെ പൂമരം പൂത്തും തളിർത്തും കുരുക്കിന്റെ വേദന സഹിച്ചും വളർന്നുകൊണ്ടേയിരുന്നു. വളർച്ചയുടെ വഴിയിൽ ഇരുമ്പ് കുരുക്ക് തെല്ലും അയച്ചു കൊടുക്കുവാൻ അയാൾ തയ്യാറല്ലായിരുന്നു.

വീണ്ടും ഒരു ഓണക്കാലം…

അന്നേവരെ കാണാത്തത്ര പൂക്കളുമായി പൂമരം നിറഞ്ഞുനിന്നു. പൂക്കളുടെ മണം കാറ്റിനൊപ്പം വീടുമുറ്റത്താകെ പടർന്നു. ഓണക്കാറ്റ് പൂക്കളെ ഉമ്മവെച്ചുകൊണ്ട് ഇലകളിൽ പിടിച്ച് ശക്തിയായി വലിച്ചു. ഇരുമ്പ് കുരുക്ക് പൂമരത്തിന്റെ തായ്ത്തണ്ടിൽ ഏൽപ്പിച്ച ക്ഷതത്തിന് അതൊരിക്കൽ കൂടി പിടിച്ചു നിൽക്കാൻ ആയില്ല… കാറ്റിനൊപ്പം അത് ചാഞ്ഞു.
അവന്റെ സ്വാർത്ഥതയുടെ വേലിക്കെട്ടിനുള്ളിലേക്ക്, ആ പൂമരം ഒടുവിൽ കടപുഴകി വീണു.
ആർത്തലച്ചുവീണ പൂമരത്തിൽനിന്ന് പൂവിന്റെ ദളങ്ങൾ മുറ്റമാകെ ചിന്നിച്ചിതറി. പൂമണം വീടിന്റെ ഓരോ കോണിലും നിറഞ്ഞു.
ന്നു.

പൂക്കൾ പെറുക്കിയെടുക്കാൻ ഓടിയെത്തിയ അവന്റെ ഇളയ മകൾ ഉറക്കെ വിളിച്ചു പറഞ്ഞു:
“അച്ഛാ… ദേ, നമ്മുടെ പൂമരം ഒടിഞ്ഞുവീണു! ഞാൻ കുറച്ചു പൂക്കൾ പെറുക്കി പൂക്കളം ഇടട്ടെ?”

അയാൾ ദേഷ്യത്തോടെ ആക്രോശിച്ചു:“പോയിരുന്ന് പഠിക്കെടി!”

പൂമരത്തിന്റെ ചുവട്ടിൽ കളിക്കാനും, പൂ പറിക്കാനും, പൂക്കളം ഇടാനും—അന്നും അവൾക്ക് അനുവാദമുണ്ടായിരുന്നില്ല.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

മാഞ്ചസ്റ്റർ സാൽഫോർഡ് കൗൺസിലിലെ സോഷ്യൽ വർക്കർ ആണ്.

കൂട്ടിനൊരു ദൈവം, നന്മയുടെ നിറം, Charge&Change, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി.

മക്കൾ: ഹൈസൽ മരിയ, ഹെലീന റോസ്, ഹെവൻലി ഗ്രേസ്.

Email: [email protected]
Mobile: 07466520634

അനുജ.  കെ 

വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂട്ടിയിട്ടിരിക്കുന്ന ജനാല തള്ളിതുറക്കാൻ അപർണയ്ക്കായത്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ… ആകെ മാറാലമൂടിയിരിക്കുന്നു. എല്ലാം തുടച്ചുനീക്കി ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോളാണ് മുറ്റത്തു വിവിധവർണ്ണങ്ങളിൽ പൂത്തുനിൽക്കുന്ന ചെടികളെ ശ്രദ്ധിക്കുന്നത്. ചെത്തിയും മുല്ലയും പിച്ചിയും നിറയെ പൂക്കളുമായി നിൽക്കുന്നു… ഞാനെന്താണ് ഇതുവരെ ഇവയെ ശ്രദ്ധിക്കാതിരുന്നത്…?
അപർണ നെടുവീർപ്പെട്ടു…നാളെ പൂക്കളമിടണം…അവൾ തീരുമാനിച്ചു.

ഓണത്തിന്റെ അറിയിപ്പുമായി ജനാലക്കരികിലേയ്ക്ക് കുറേ തുമ്പികൾ പാറിപറന്നെത്തിയിരിക്കുന്നു… അവയെ പിടിക്കാനായി അവൾ കൈനീട്ടി…
കിട്ടുന്നില്ല…
കള്ളക്കൂട്ടങ്ങൾ പാറിക്കളിക്കുകയാണ്… അപർണക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

മുംബൈയിലെ മാനം മുട്ടിനിൽക്കുന്ന അപ്പാർട്ട്മെന്റിന്റെ ജനാലപ്പഴുതിലൂടെ നോക്കുമ്പോൾ കാണുന്ന കെട്ടിടക്കൂട്ടങ്ങളെപ്പോലെ തന്റെ മനസ്സും ഇടുങ്ങിപ്പോവുകയാണല്ലോ എന്ന് അപർണക്കു പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണത്തിന് തറവാട്ടിൽ എത്തുകയെന്ന അവളുടെ വാശിക്ക് കുമാറും സമ്മതം മൂളുകയാരുന്നു. അയാളുടെ മനസ്സും അത് കൊതിച്ചിട്ടുണ്ടാവും എന്നവൾ ചിന്തിക്കാതിരുന്നില്ല. അവളുടെ ആഗ്രഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും കൈകൊടുത്തപ്പോൾ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ വീട്ടിലെത്താൻ മനം തുടിക്കുകയായിരുന്നു. ചിന്തകളുടെ മാറാല നീക്കി ജനാലയിലൂടെ അവൾ പുറത്തേയ്ക്ക് നോക്കി നിന്നു… ഇളം മാരുതൻ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോവുന്നു…. തുമ്പികളും മഞ്ഞചിത്രശലഭങ്ങളും ഓണത്തിന്റെ ആഘോഷത്തിമർപ്പിലാണ്.

മുറിയിലെ അലമാരയിൽ പഴയ പുസ്തകങ്ങൾ പൊടിപിടിച്ചുകിടക്കുന്നു.ഓരോന്നായി എടുത്തു തുടച്ചു വയ്ക്കണം. നാളെ എല്ലാവരും വരുമ്പോൾ തിരക്കാകുമല്ലോ….പഴയ പുസ്തകങ്ങളിലും നോട്ടുബുക്കുകളിലും ഒളിഞ്ഞിരിക്കുന്ന കൗതുകകരമായ പല വസ്തുക്കളും കണ്ടുപിടിക്കാമെന്നുള്ള ഉദ്ദേശവുംകൂടി അവൾക്കുണ്ട്. ഉണങ്ങിയ അരയാലിലകളും മയിൽപ്പീലിതുണ്ടുകളും വളപ്പൊട്ടുകളും ഒക്കെയുണ്ടാവും…..എന്നാൽ അവൾക്കാദ്യം കിട്ടിയത് ഒരു കടലാസ്സുതുണ്ടാണ്. അതിൽ വളരെ ചെറിയ അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു… ആകാംക്ഷയോടെ അവൾ ആ അക്ഷരങ്ങളിലേക്ക് നോക്കി…ഒരു കവിതയാണ്‌… കവിതയല്ല… ഒരു ഓണപ്പാട്ടാണ്… എന്താണ് ഇത്രയും ചെറുതായി എഴുതിയിരിക്കുന്നത്? വായിക്കാൻ പറ്റുന്നില്ലല്ലോ… കണ്ണടയില്ലാത്തതിനാൽ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്… ചെറിയ അക്ഷരങ്ങളും…കണ്ണുചിമ്മിച്ചു അവൾ അതിലേയ്ക്ക് നോക്കി…ഒരു ഓണപ്പാട്ടിന്റെ ഈണങ്ങൾ വീണ്ടുമവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതൊരു മത്സരത്തിനായി എഴുതിവച്ചിരിക്കുന്ന ഓണപ്പാട്ടാണല്ലോ… ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…

കോളേജിൽ ഓണപ്പാട്ടുമത്സരത്തി നായുള്ള റിഹേഴ്‌സൽ നടക്കുകയാണ്. ഓരോ ക്ലാസ്സുകളും ഓരോ ഗ്രൂപ്പുകളായാണ് വാശിയേറിയ മത്സരം. ക്ലാസ്സുകളിലോരോന്നിലും റിഹേഴ്സൽ പൊടിപൊടിക്കുന്നു…. അപർണയുടെ സംഘത്തിൽ പത്തു പെൺകുട്ടികളാണുള്ളത്. “ആലാപനത്തിൽ ഞാനാണ് കേമി ” എന്നുള്ള അഹംഭാവത്തിലാണ് ഓരോരുത്തരും… കൂട്ടത്തിൽ ഏറ്റവും നല്ല ഗായിക എന്ന പേരുള്ള പെൺകുട്ടി എവിടെനിന്നോ കൊണ്ടുവന്ന പുതിയ ഒരു ഗാനമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഗ്രൂപ്പിലുള്ള ഓരോരുത്തരെയും വളരെ വിശ്വാസ്യതയോടെയാണ്‌ പാട്ടിന്റെ ഓരോ പകർപ്പും ഏല്പിച്ചിരിക്കുന്നത്. ഒരിക്കലും മറ്റാരുടെ കയ്യിലും എത്തരുത് എന്നൊരു മുന്നറിയിപ്പും കിട്ടിയിട്ടുണ്ട്. അടുത്ത ക്ലാസ്സുകളിലെങ്ങാനും എത്തിയാൽ അവരതൊരു ആയുധമാക്കും. ആ പ്രദേശത്തെങ്ങും ഇതുവരെ ആരും ആലപിച്ചിട്ടില്ലാത്ത മധുരമനോഹരമായ ഓണപ്പാട്ട് !!

മത്സരത്തിനുള്ള ദിവസം അടുത്തുവരുന്നു. റിഹേഴ്സൽ പുരോഗമിക്കുന്നു…. അങ്ങനെയിരിക്കെ അടുത്ത ക്ലാസ്സിൽ നിന്നും ആൺശബ്ദത്തിൽ ഇതേഗാനം മറ്റൊരു രീതിയിൽ കേൾക്കുന്നു… എല്ലാവരും ചെവിയോർത്തു…

‘ പാട്ടു ചോർന്നിരിക്കുന്നു…!’
പകർപ്പ് ആരുടെയോ കയ്യിൽ നിന്നും അവരറിയാതെ ക്ലാസ്സിൽ വീണതാണ്. അടുത്ത ക്ലാസ്സിലെ ആൺകുട്ടികൾ അത് മോഷ്ടിച്ചിരിക്കുന്നു… പുതിയ ഒരു പാട്ട് കണ്ടുപിടിക്കാനുള്ള സാവകാശം ഇല്ലാത്തതിനാൽ അതേ പാട്ടുതന്നെ വേദിയിൽ അവതരിപ്പിക്കാമെന്നു ള്ള തീരുമാനത്തിൽ എല്ലാവരും കൂടി എത്തിച്ചേർന്നു…ഓണപ്പാട്ടുമത്സരത്തിനായി ഗ്രൂപ്പുകളോരോന്നും തയ്യാറെടുത്തു നിൽക്കുന്നു.
അതാ…. ഞങ്ങളുടെ എതിരാളികളായ ആൺസംഘം എത്തിക്കഴിഞ്ഞു. അടുത്തത് അവരുടെ ഊഴമാണ്. ഞങ്ങളുടെ പാട്ടുസംഘത്തെ കളിയാക്കി ചിരിച്ചുകൊണ്ട് അവർ സ്റ്റേജിലേക്കു കയറി… എങ്ങനെയിരിക്കും അവരുടെ പ്രകടനം!? ഞങ്ങളുടെ പാട്ടുതന്നെയായിരിക്കുമോ..? അപർണയും സംഘവും മുഖത്തോടുമുഖം നോക്കി. ഞങ്ങളുടെ പാട്ട് മറ്റൊരു രീതിയിൽ ആലപിക്കുന്നതുകേട്ടപ്പോൾ ഓരോരുത്തരുടെയും മുഖമാകെ വിളറി. അടുത്തത് ഞങ്ങളുടെ ഊഴം.. നിസ്സംഗതയോടെ സംഘം വേദിയിലേയ്ക്ക്.

ഇനി പാട്ടുമത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്… ഏവരും കാതോർത്തു… ഒന്നാം സമ്മാനം ഞങ്ങൾക്കുതന്നെ എന്നുറപ്പിച്ചുകൊണ്ട് ക്ലാസ്സിലേയ്ക്ക് ഓടിയപ്പോൾ ജനാലയിലൂടെ ഞങ്ങളുടെനേരെ കോക്കിരി കാട്ടി കൂക്കിവിളിക്കുന്ന ആൺസംഘത്തെയാണ് കണ്ടത്. തിരിച്ചു കോക്കിരി കാണിക്കാൻ മറക്കാതെ ഞങ്ങളും നടന്നുനീങ്ങി.
അപർണയുടെ ചുണ്ടിൽ വീണ്ടും ചിരി പടർന്നു… കയ്യിലിരിക്കുന്ന കടലാസ്സുതുണ്ടിലെ പാട്ടിനെ വീണ്ടും ചുണ്ടിലേയ്ക്കാവാഹിക്കുമ്പോൾ ജനാലയ്ക്കു പുറത്തു ഓണത്തുമ്പികൾ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നതായി അവൾക്കു തോന്നി…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

തിരുവനന്തപുരം: പേവിഷബാധ സ്ഥിരീകരിച്ച, ഭേദമാക്കാനാകാത്ത രോഗബാധയുള്ളതോ പൊതുജനങ്ങൾക്ക് വ്യക്തമായ ഭീഷണിയാകുന്നതോ ആയ തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള നടപടിക്രമം കേരള സർക്കാർ അംഗീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഈ വർഷം മേയ് മാസത്തിലെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് നടപടിക്രമം തയ്യാറാക്കിയിരിക്കുന്നത്.

ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിക്കുന്ന തെരുവുനായ പരിപാലന സമിതിക്കായിരിക്കും ഒരു പ്രത്യേക കേസിൽ ദയാവധം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം. നായയുടെ ആരോഗ്യസ്ഥിതിയും പൊതുസുരക്ഷയ്ക്ക് ഉണ്ടാകാവുന്ന ഭീഷണിയും വിലയിരുത്തിയ ശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക.

ദയാവധം നടപ്പാക്കുമ്പോൾ മൃഗക്ഷേമ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റ് നായകളുടെ സാന്നിധ്യത്തിൽ നടപടി സ്വീകരിക്കരുതെന്നും നടപടിക്രമം നിർദേശിക്കുന്നു. മനുഷ്യാവബോധപരവും ശാസ്ത്രീയവുമായ രീതിയിലായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കയിൽ പുതിയ H-1B വിസകൾക്ക് 1,03,265 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നീക്കം മലയാളി ഐ.ടി. പ്രൊഫഷണലുകൾക്കും ഇന്ത്യൻ ടെക് കമ്പനികൾക്കും വലിയ ആശങ്കയാകുന്നു. അമേരിക്കയിലെ ടെക്, വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ H-1B വിസയെ ആശ്രയിക്കുന്നവരാണ്. പുതിയ ഫീസ് നിലവിൽ വന്നാൽ അമേരിക്കയിൽ ജോലി ലഭിക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയരും. ഇതോടെ പുതിയതായി അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണം കുറയാനും, ഉയർന്ന ശമ്പളമുള്ളവർക്കു മാത്രമായി അവസരങ്ങൾ ചുരുങ്ങാനും സാധ്യതയുണ്ട്.

ഇന്ത്യൻ ഐ.ടി. കമ്പനികൾക്കാണ് ഫീസ് വർധനയുടെ പ്രധാന ആഘാതം നേരിടേണ്ടിവരിക. ജീവനക്കാരെ അമേരിക്കയിലേക്ക് അയച്ച് പദ്ധതികൾ നടപ്പാക്കുന്ന കമ്പനികൾക്ക് ഓരോ വിസയ്ക്കും വൻതുക ചെലവഴിക്കേണ്ടിവരും. ഈ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയോ അമേരിക്കയിലെ നിയമനങ്ങൾ കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം കമ്പനികൾക്ക് ഉണ്ടാകാം. അമേരിക്കൻ കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് പകരം പ്രാദേശിക ജീവനക്കാരെ തിരഞ്ഞെടുക്കാനും സാധ്യതയുള്ളതിനാൽ ഇന്ത്യൻ ഐ.ടി. സേവനമേഖലയിലെ വളർച്ചയെയും ഇത് ബാധിച്ചേക്കാം.

അതേസമയം, അമേരിക്കൻ കോടതികളിൽ ഫീസിനെതിരെ നിയമപോരാട്ടം തുടരുകയാണ്. ഫീസ് ഏർപ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോൺഗ്രസിന്റെ അനുമതിയില്ലാതെ വരുമാനം സമാഹരിക്കുന്ന തരത്തിലുള്ള ഫീസ് ചുമത്താനാകില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. നിയമനടപടികളുടെ ഫലം വരുന്നതുവരെ ഇന്ത്യൻ കമ്പനികളും മലയാളി പ്രൊഫഷണലുകളും പുതിയ നിയമനങ്ങളും വിസ അപേക്ഷകളും സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. ഉയർന്ന വൈദഗ്ധ്യവും മികച്ച ശമ്പളവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകുന്ന പുതിയ വിസാ തിരഞ്ഞെടുപ്പ് രീതിയും ഇന്ത്യൻ ഐ.ടി. മേഖലയിലെ അവസരങ്ങളെ സ്വാധീനിച്ചേക്കാം.

ഡോ . ഐഷ വി

കൊല്ലം ജില്ലയിലെ ചിറക്കരത്താഴം. എനിക്ക് 12 വയസ്സുള്ളപ്പോഴത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ദിവസങ്ങൾ അതാണ്.
അന്ന് ഓണാവധി എന്ന് പറഞ്ഞാൽ വെറും അവധി മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെയും കളികളുടെയും ചിരികളുടെയും 10 ദിവസമായിരുന്നു.

*കീഴതിൽ അച്ചമ്മയുടെ വീട്ടിലെ ഓണം*

ഓണാവധിക്ക് ഉത്രാട ദിവസം ഞങ്ങൾ എല്ലാവരും കൂടി കീഴതിൽ അച്ഛാമ്മയുടെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു.
അച്ഛാമ്മയായിരുന്നു ഞങ്ങളുടെ കൂട്ടത്തിന്റെ മുത്തശ്ശി. ലക്ഷ്മി എന്ന പേരുള്ള ആ അച്ചാമ്മ എൻ്റെ അച്ഛാമ്മയുടെ അനുജത്തിയാണ്. കൂട്ടി കൾ നാനിയമ്മ എന്നാണ് ആ അച്ഛാമ്മയെ വിളിച്ചിരുന്നത്. ഞങ്ങളുടെ ഇരു വീടുകളും ഒരു മുറ്റത്തായിരുന്നു. വിശാലമായ അവരുടെ മുറ്റം തന്നെ ഞങ്ങൾക്ക് ഒരു കളിസ്ഥലമായിരുന്നു.

അന്ന് അച്ചമ്മയുടെ വീട്ടിൽ വലിയ കുട്ടി കൂട്ടം ഉണ്ടായിരുന്നു.
ഞങ്ങളുടെ 12 പെൺകുട്ടികളായ കസിൻസും ഒരു ആൺകുട്ടി കസിനും- രോഹിണി അപ്പച്ചിയുടെ മകൻ ഹരികുമാർ അണ്ണൻ. കൂടെ 2 അപ്പച്ചിമാരും – രോഹിണി അപ്പച്ചിയും അപ്പച്ചിയുടെ ഭർത്താവ് ദിവാകരൻ മാമനും പിന്നെ ശ്രീദേവി അപ്പച്ചിയും. ശ്രീദേവി അപ്പച്ചിയുടെ ഭർത്താവ് നരേന്ദ്രൻ മാമൻ ആൻ്റമാനിൽ പോലീസ് ഡിപ്പാർട്ട് മെൻ്റിൽ ജോലിയായതിനാൽ അപൂർവ്വമായേ ഓണക്കാലത്ത് നാട്ടിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. ലക്ഷ്മി അച്ഛാമ്മ ഒരു അഥിതി സൽക്കാര പ്രിയയായിരുന്നു. എത്ര പേർ വന്നാലും വച്ചു വിളമ്പാൻ നാനിയമ്മയ്ക് ഒരു മടിയും ഇല്ലായിരുന്നു. അരിയുണ്ട , മുറുക്ക്, അച്ചപ്പം, ഒരപ്പം, ഹൽവ എന്നീ പലഹാരങ്ങൾ അച്ഛാമ്മ ഇടയ്ക്കിടെ ഉണ്ടാക്കുമായിരുന്നു. എന്തു പലഹാരം ഉണ്ടാക്കിയാലും അതിലൊരു പങ്ക് മുണ്ടിൻ്റെ കോന്തലയിൽ പൊതിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടു ത്തരുന്ന പതിവ് അച്ഛാമ്മയ്ക്കുണ്ടായിരുന്നു .
എന്റെ അനിയൻ അനിൽകുമാറിനോട് അച്ഛാമ്മയ്ക്ക് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. ആൺകുട്ടി ആയതിനാലാണ് ആ സ്പെഷ്യൽ വാത്സല്യം എന്ന് എനിയ്ക്ക് തോന്നിയിരുന്നു.

എൻ്റെ അനുജത്തി അനിത, അച്ഛൻ വിദ്യാധരൻ, അമ്മ കെ. രാധ എന്നിവരും ഞാനും അനുജനും.
രാവിലെ തന്നെ എല്ലാവരും കുളിച്ച് പുതിയ ഓണക്കോടി ഉടുത്തു. അച്ചമ്മ എല്ലാവർക്കും നെറ്റിയിൽ ചന്ദനം തൊട്ടു തന്നു
പിന്നെ മുറ്റത്ത് വലിയ പൂക്കളം. ഞങ്ങൾ 12 പെൺകുട്ടികളും കൂടി പൂക്കൾ പറിച്ചും അടുക്കിയും ആണ് പൂക്കളം ഉണ്ടാക്കിയത്. അപ്പച്ചിമാരും അച്ഛാമ്മയും കൂടി സദ്യയുണ്ടാക്കി. വിശാലമായ പൂമുഖത്ത് തറയിൽ പായ വിരിച്ച് ഇലയിട്ടാണ് അച്ഛാമ്മ എല്ലാപേർക്കും വിഭവ സമൃദ്ധ മായ ഓണ സദ്യ വിളമ്പിയത്.

*ഞങ്ങളുടെ വീട്ടിലെ തിരുവോണം*

അടുത്ത ദിവസം അവർ എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
ഞങ്ങളുടെ വീടും അച്ചമ്മയുടെ വീടും അടുത്തടുത്തായിരുന്നതുകൊണ്ട് പോക്കും വരവും ഒരു പ്രശ്നമായിരുന്നില്ല.
തിരുവോണനാൾ ഞങ്ങളുടെ വീട്ടിലെ സദ്യ ആയിരുന്നു ഏറ്റവും വലിയ ആഘോഷം.

അമ്മയും അച്ചമ്മയും അപ്പച്ചിമാരും ചേച്ചിമാരും കൂടി ഉണ്ടാക്കിയ ഓണസദ്യ. വാഴയിലയിൽ വിളമ്പി വെച്ച 20-ലധികം കൂട്ടുകറികൾ.
ഞങ്ങൾ കുട്ടികൾ എല്ലാവരും നീണ്ട നിരയിൽ ഇരുന്ന് കഴിച്ചു. അനിയൻ അനിൽകുമാറിന് കൂടുതൽ പായസം ഒഴിച്ചുകൊടുക്കാൻ അച്ഛൻ കൂടെ ഉണ്ടായിരുന്നു.
“എല്ലാവരും ആഹാരം പാഴാക്കാതെ വയറ് നിറച്ച് കഴിക്കണം” എന്ന് അച്ഛൻ പറഞ്ഞു. അമ്മ എല്ലാവർക്കും വിളമ്പി നടന്നു.

*അച്ഛനും കൂടെയുള്ള ഓണക്കളികൾ*

ഓണത്തിന്റെ ഏറ്റവും നല്ല ഓർമ്മ സദ്യ കഴിഞ്ഞുള്ള കളികളാണ്.
ഞങ്ങളുടെ വീടിനും അച്ചമ്മയുടെ വീടിനും ഇടയിലെ മുറ്റവും ഇരു കൂട്ടരുടെയും മതിലുകളില്ലാത്ത പറമ്പുമായിരുന്നു ഞങ്ങളുടെ സ്റ്റേഡിയം.

അന്ന് ഞങ്ങൾ 13 കസിൻസും അച്ഛനും മക്കളും കൂടിയാണ് കളിച്ചത്. അച്ഛനും ഞങ്ങളുടെ കൂടെ കുട്ടിയായി മാറി.

ഞങ്ങൾ കളിച്ച കളികൾ:
*കബഡി* – ആൺകുട്ടികളും അച്ഛനും ഒരു ടീം. ഞങ്ങൾ പെൺകുട്ടികൾ മറ്റൊരു ടീം.
*ഓടും പന്തും കളി* – ഓടിയും ചിരിച്ചും എറിഞ്ഞും വീണും കളിച്ച കളി.
*ഈർക്കിൽ പൊത്തുകളി* – ചെറിയ ഈർക്കിലുകൾ വെച്ചുള്ള കളി. ആരാണ് ഈർക്കിൽ അനങ്ങാതെ കൂടുതൽ എടുക്കുന്നത് എന്ന മത്സരം. ഈർക്കിലിൻ്റെ നീളത്തിനനുസരിച്ച് 5 . 10, 20, 50, 100 എന്നിങ്ങനെ മൂല്യവും കല്പിച്ചിരുന്നു.
*വള പൊട്ടുകളി* – കുപ്പിവളപ്പൊട്ടുകൾ വെച്ചുള്ള രസകരമായ കളി. രാത്രിയിൽ നെല്ലുണക്കുന്ന പരമ്പുകൾ മുറ്റത്ത് വിരിച്ച് അതിലിരുന്നാണ് ഞങ്ങ ൾ അച്ഛനോടൊപ്പം ഈ കളി കളിച്ചിരുന്നത്.
*കുന്തിത്തൊട്ടു കളി* – എല്ലാവരും കൂടി ഓടും ഒരാൾ ഒറ്റക്കാലിൽ കുന്തി കുന്തി മറ്റുള്ളവരെ തൊടാൻ ശ്രമിയ്ക്കും.

തോറ്റാലും ജയിച്ചാലും കൂട്ടത്തിൽ ബഹളമായിരുന്നു. വിയർത്ത് കുളിച്ച് ചെളിയായിട്ടും ആർക്കും വീട്ടിൽ കയറാൻ തോന്നിയിരുന്നില്ല.
അച്ഛൻ ഞങ്ങളുടെ റഫറിയും കൂടെയുള്ള കളിക്കാരനും ആയിരുന്നു. ആ ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

.*ബന്ധങ്ങളുടെ ഓണം*

12 പെൺകുട്ടികൾ( ഗിരിജ, രമണി, ഷൈലജ, ശാന്ത , ഗീത, സുഗന്ധി , സിന്ധു എന്നിവർ രോഹിണി അപ്പച്ചിയുടെ മക്കൾ. ബീനാകുമാരി, മീനാ കുമാരി ലീനാ കുമാരി, ഗംഗ, സോണി എന്നിവർ ശ്രീദേവി അപ്പച്ചിയുടെ മക്കൾ) ഒരു ആൺകുട്ടി, 2 അപ്പച്ചിമാർ, അച്ഛൻ, അമ്മ, അനിയൻ, അനുജത്തി അച്ചമ്മ , , മാമൻ…
അന്ന് വീട് നിറയെ ബന്ധങ്ങളായിരുന്നു. സമ്മാനങ്ങൾ കൈമാറി. കഥകൾ പറഞ്ഞു, നാട്ടുവിശേഷങ്ങൾ അറിഞ്ഞു. ഓണപ്പാട്ടുകൾ പാടി.

അച്ചമ്മ പറയും: “മക്കളെ, ഓണം എന്ന് പറഞ്ഞാൽ ഒരുമിച്ച് കൂടുന്നതാണ്”.
അതിന്റെ അർത്ഥം അന്ന് എനിക്ക് 12 വയസ്സിൽ തന്നെ മനസ്സിലായി.

ഇന്ന് വലുതായി, പല സ്ഥലങ്ങളിലും ഓണം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ചിറക്കര താഴത്തെ, 12-ആം വയസ്സിലെ ആ ഓണം പോലെ ഒന്നുമില്ല.

കീഴതിൽ അച്ചമ്മയുടെ സ്നേഹം, അച്ഛൻ വിദ്യാധരന്റെയും അമ്മ രാധയുടെയും കൂടെയുള്ള സദ്യ, അനിയൻ അനിൽകുമാറും അനുജത്തി അനിതയും കസിൻസും കൂടെയുള്ള ബഹളം…
കബഡിയും ഓടും പന്തും കളിയും ഈർക്കിൽ പൊത്തുകളിയും എല്ലാം.

പണമോ വലിയ ആഘോഷങ്ങളോ കൊണ്ടല്ല. മനുഷ്യരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു ഓണമായിരുന്നു അത്.

ഇന്നും ഓണം വരുമ്പോൾ എൻ്റെ ഓർമ്മകൾ ആ പറമ്പിലേക്ക്, ആ വാഴയില സദ്യയിലേക്ക്, അച്ഛനും കസിൻസിനും കൂടെയുള്ള ആ കളികളിലേക്ക് സഞ്ചരിക്കുന്നു

ഡോ. ഐഷ വി:-  കൊല്ലം ജില്ലയിലെ ചിറക്കര ത്താഴത്ത് കാഞ്ഞിരത്തും വിള വീട്ടിൽ റിട്ട.സർവ്വേയർ പരേതനായ ശ്രീ കെ വിദ്യാധരൻ്റേയും ശ്രീമതി കെ രാധയുടേയും സീമന്ത പുത്രിയായി 1968 മാർച്ച് 12 ന് ജനനം. കാസർഗോഡ്, ചിറക്കര , ഭൂതക്കുളം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ വനിതാ കോളേജ്(Pre Degree, Degree). NIT കോഴിക്കാട്(MCA), ഇഗ്നൗ(MBA), CUSAT ( PhD Computer Science) എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. LBS, IHRD എന്നിവിടങ്ങളിലായി 32 വർഷത്തെ അധ്യാപന പരിചയം. അതിൽ കഴിഞ്ഞ 17 വർഷങ്ങൾ IHRD യുടെ വിവിധ കോളേജ് ഓഫ് അപ്ലൈഡ് സയൻസുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു. ഇപ്പോൾ തിരുവനന്തപുരം മുട്ടട ഐ എച്ച് ആർ ഡിയുടെ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻ്റ് സ്കിൽസിൻ്റെ മേധാവിയാണ്. റിട്ടയർഡ് പ്രിൻസിപ്പാൾ ബി ശ്യാംലാൽ ആണ് ഭർത്താവ്. അക്ഷയ് ലാൽ എസ് , (സീനിയർ സോഫ്‌റ്റ് വേർ എഞ്ചിനീയർ, ഇന്നാപ്പ് , ടെക്നോപാർക്ക്, തിരുവനന്തപുരം), പൗർണ്ണമി എസ് ലാൽ ( വിദ്യാർത്ഥിനി) എന്നിവർ മക്കൾ. Generative AI and the Future of Education in a Nut Shell, ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നാഷണൽ കോൺഫറൻസ് പ്രൊസീഡിംഗ്സ് എഡിറ്റ് ചെയ്തിട്ടുണ്ട്. ISTE , IAENG എന്നിവയിൽ ലൈഫ് മെമ്പറാണ്. ഹരിപ്പാട് റോട്ടറി ക്ലബിലെ മെമ്പറാണ്. 2017-18 ലെ ചിറക്കര പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ ജൈവകൃഷിയ്ക്കുള്ള പ്രോത്സാഹന സമ്മാനം എന്നിവ നേടിയിട്ടുണ്ട്. മലയാളം യുകെ ഡോട്ട് കോമിൽ 136 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രെയിനർ, പ്രസംഗക, പ്രഭാഷക എന്നീ നിലയിലും ശോഭിച്ചിട്ടുണ്ട്.

 രാജേഷ് ജോസഫ് ലെസ്റ്റർ

ഒരിക്കൽ കേരളം പച്ചപ്പിന്റെ നാടായിരുന്നു.
വിദ്യയുടെ നാടായിരുന്നു.
സ്നേഹത്തിന്റെ നാടായിരുന്നു.
അമ്മയുടെ പ്രാർത്ഥനയും അച്ഛന്റെ വിയർപ്പും ചേർന്ന് സ്വപ്നങ്ങൾ വളർത്തിയ നാടായിരുന്നു.

എന്നാൽ ഇന്ന് ആ പച്ചപ്പിലൂടെ വീശുന്നത് കാറ്റല്ല, ലഹരി. അത് വീടുകളുടെ മേൽക്കൂരകൾ പറത്തുന്നില്ല. മരങ്ങൾ കടപുഴക്കുന്നില്ല.
പാലങ്ങൾ തകർക്കുന്നില്ല.

പക്ഷേ അത് മക്കളുടെ മനസ്സുകളെ തകർക്കുന്നു. കുടുംബങ്ങളുടെ സമാധാനം പറിച്ചെറിയുന്നു.
അമ്മമാരുടെ ഉറക്കം കവർന്നെടുക്കുന്നു.
അച്ഛന്മാരുടെ പ്രതീക്ഷകളെ ചാരമാക്കുന്നു. ഈ ലഹരി കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ അതിന്റെ നാശം ഓരോ വീടിന്റെയും കണ്ണീരിൽ കാണാം.

ഇന്ന് കേരളത്തിലെ അനേകം വീടുകളിൽ ഭക്ഷണത്തേക്കാൾ വലിയ ചർച്ച ലഹരിയാണ്. ഒരു അമ്മയുടെ പ്രാർത്ഥനയിൽ…“ദൈവമേ… എന്റെ മകൻ സുരക്ഷിതനായി വീട്ടിലെത്തണമേ…”. എന്നൊരു വാചകം കൂടിയിരിക്കുന്നു. ഒരു അച്ഛന്റെ ചിരിക്ക് പിന്നിൽ…“എവിടെയോ എന്റെ മകൻ കൈവിട്ടുപോകുന്നുണ്ടോ?”എന്ന ഭയമുണ്ട്. ഒരു സഹോദരിയുടെ കണ്ണുകളിൽ…“ചേട്ടൻ പഴയ ചേട്ടനായി തിരികെ വരുമോ?”എന്ന പ്രതീക്ഷയുണ്ട്.

ലഹരി ഒരിക്കലും വാതിലിൽ മുട്ടി അകത്തേക്ക് വരുന്നില്ല. അത് ആദ്യം വരുന്നത് ഒരു സുഹൃത്തായിട്ടാണ്.
“ഒരുതവണ പരീക്ഷിച്ചാൽ എന്താണ്?” എന്ന് ചോദിക്കും. പിന്നീട് അത് ശീലമാകും. ശീലം അടിമത്തമാകും.
അടിമത്തം ജീവിതം വിഴുങ്ങും.
അവസാനം മനുഷ്യൻ ജീവിച്ചിരിക്കാം…
പക്ഷേ ജീവിതം മരിച്ചിരിക്കും.

നമ്മുടെ യുവത്വം ഒരു പൂന്തോട്ടമാണ്.
ഓരോ യുവാവും ഒരു പൂവാണ്.
ഓരോ വിദ്യാർത്ഥിയും ഒരു പ്രതീക്ഷയാണ്. പക്ഷേ ഇന്ന്
ആ പൂന്തോട്ടത്തിലേക്ക് വിഷം കലർന്ന മഴയാണ് പെയ്യുന്നത്. വിരിയേണ്ട പൂക്കൾ വാടുന്നു. പറക്കേണ്ട ചിറകുകൾ ഒടിയുന്നു. പാടേണ്ട കുയിലുകൾ നിശ്ശബ്ദമാകുന്നു.

ലഹരി ആദ്യം കൊല്ലുന്നത് ശരീരത്തെയല്ല…സ്വപ്നങ്ങളെയാണ്.
പിന്നീട് വിശ്വാസത്തെ. പിന്നീട് കുടുംബത്തെ. അവസാനം സമൂഹത്തെയാകെ.

ഈ യുദ്ധത്തിൽ തോക്കുകൾ കൊണ്ട് ജയിക്കാനാവില്ല. നിയമങ്ങൾ മാത്രം മതിയാകില്ല. അറസ്റ്റുകൾ മാത്രം പോര.
വിജയിക്കേണ്ടത്…ഒരു അമ്മയുടെ സ്നേഹം കൊണ്ടാണ്. ഒരു അച്ഛന്റെ കരുതൽ കൊണ്ടാണ്. ഒരു അധ്യാപകന്റെ ശ്രദ്ധ കൊണ്ടാണ്. ഒരു സുഹൃത്തിന്റെ നല്ല ഉപദേശം കൊണ്ടാണ്. ഒരു സമൂഹത്തിന്റെ ഐക്യം കൊണ്ടാണ്.

നമ്മുടെ കുട്ടികൾക്ക് നാം വീടുകൾ പണിതുകൊടുക്കുന്നു. പക്ഷേ…
അവരുടെ മനസ്സുകൾക്ക് സുരക്ഷിതമായ ഒരു ലോകം നാം പണിയുന്നുണ്ടോ? അവർക്കായി നാം ബാങ്കിൽ പണം സൂക്ഷിക്കുന്നു.
പക്ഷേ…അവരോടൊപ്പം ഇരുന്ന് ഒരു മണിക്കൂർ സംസാരിക്കാൻ നമുക്ക് സമയമുണ്ടോ? സ്നേഹമില്ലാത്ത വീടുകളിൽ ലഹരി വളരെ എളുപ്പത്തിൽ താമസം തുടങ്ങും.

ഇന്നത്തെ കേരളത്തിന് ഏറ്റവും ആവശ്യമുള്ളത് പുതിയ കെട്ടിടങ്ങളല്ല.
പുതിയ മാളുകളല്ല. പുതിയ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല. മറിച്ച്…പുതിയ പ്രതീക്ഷയാണ്. പുതിയ മൂല്യങ്ങളാണ്. പുതിയ കുടുംബബന്ധങ്ങളാണ്.
പുതിയ തലമുറയെ സംരക്ഷിക്കാനുള്ള കൂട്ടായ തീരുമാനമാണ്.

ഓർക്കുക. ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ഒരു കുടുംബം മാത്രമല്ല നശിപ്പിക്കുന്നത്.
ഒരു തലമുറയുടെ ഭാവിയാണ് അയാൾ കവർന്നെടുക്കുന്നത്.
ഒരു വിദ്യാർത്ഥി ലഹരിയിലേക്ക് വീഴുമ്പോൾ ഒരു സ്കൂൾ മാത്രമല്ല തോൽക്കുന്നത്. ഒരു സമൂഹം മുഴുവൻ പരാജയപ്പെടുകയാണ്.

നമുക്ക് വീണ്ടും കേരളത്തെ ഉണർത്താം. അമ്മമാരുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകാം. അച്ഛന്മാരുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകാം. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് കാവലാളാകാം.
ലഹരിയെ ഭയപ്പെടാതെ. അതിനെതിരെ ഒന്നിച്ചുനിൽക്കാം.

കാരണം കേരളത്തെ മാറ്റിമറിക്കാൻ ഒരു തൂഫാൻ മതി. ലഹരിയേ തോൽപ്പിക്കാൻ ഒന്നായ ഒരു ജനത മതി. നമ്മുടെ മക്കൾ ലഹരിയില്ലാത്ത നാളെയെ അർഹിക്കുന്നു. ആ നാളെ പണിയേണ്ടത് ഇന്നാണ്.

കേരളത്തിന്റെ ഭാവി നമ്മുടെ യുവത്വമാണ്. ആ ഭാവിയെ വിഷത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ നമുക്ക് അവകാശമില്ല.
നമുക്ക് ഒരുമിക്കാം. ലഹരിക്കെതിരെ ശബ്ദമുയർത്താം. ഓരോ വീട്ടിലും പ്രതീക്ഷയുടെ വിളക്ക് തെളിയിക്കാം.
കാരണം ഓപ്പറേഷൻ തൂഫാനിന്റെ യഥാർത്ഥ വിജയം പിടിച്ചെടുക്കുന്ന മയക്കുമരുന്നിലല്ല; രക്ഷിച്ചെടുക്കുന്ന ഓരോ ജീവിതത്തിലുമാണ്. കേരളം കരയാതിരിക്കണമെങ്കിൽ, ഇന്ന് നമ്മൾ ഉണരണം.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

കൊല്ലം∙ ഭാര്യയുടെ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്ന പരാതിയെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തിയത്.

യുകെയിൽ ഒരുമിച്ച് താമസിക്കവെയാണ് ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയതെന്നാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി മൊഴി നൽകി. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ ഓഗസ്റ്റ് 14നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനമുണ്ടായെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നെന്നും യുവതി ആരോപിച്ചു. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മർദ്ദിച്ചിരുന്നെന്നും പരാതിയിലുണ്ട്. ഒടുവിൽ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയ യുവതി, കൗൺസലിങ്ങിലൂടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭർത്താവിനൊപ്പം നാട്ടിലെത്തിയതെന്നും മൊഴിയിൽ പറയുന്നു.

ദീപ ദീപു

എൻറെ മനസ്സിൽ എന്നും ഒരായിരം വർണ്ണപ്പൂക്കൾ വിരിയിക്കുന്ന , ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മനോഹരമായ ആഘോഷമാണ് ഓണം. കുട്ടിക്കാലത്തെ ഓണം ഒരു ഉത്സവം മാത്രമായിരുന്നില്ല. മനസ്സിന്റെ മുറ്റത്ത് വിരിയുന്ന മനോഹരങ്ങളായ പൂക്കളങ്ങളും, പൂക്കളിറുക്കാനായി എങ്ങും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുട്ടികളും, അവർക്ക് ഊഞ്ഞാൽ കെട്ടിക്കൊടുത്ത് അതിലിരുത്തി ആടിക്കുന്ന മുതിർന്നവരും, ഓണപ്പാട്ടുകളും തിരുവാതിരകളിയും, ഓണക്കളികളും എല്ലാം മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ ആണ്. പെട്ടെന്ന് ഒരു പാട്ട് മനസ്സിലേക്ക് കടന്നുവന്നു. ഓർമ്മകൾ…. ഓർമ്മകൾ…. ഓടക്കുഴലായി …. എത്രയെത്ര സുന്ദരമായ ഓർമ്മകൾ .

പ്രായം മുന്നോട്ട് പോകുംതോറും മാറാല മൂടി തുടങ്ങുന്ന ഓർമ്മകളെ മൃദുവായി തഴുകി ഉണർത്തുന്ന ഒരു നീഹാര ബിന്ദു പോലെ ഒരു മയിൽപീലി തുണ്ടു പോലെ ഓരോ ഓണക്കാലവും മനസ്സിനെ വീണ്ടും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആ സ്മരണകളിൽ യാതൊരു ആശങ്കകളും, സമ്മർദ്ദങ്ങളും ജീവിത പ്രാരാബ്ദങ്ങളുമൊന്നും ഇല്ലാതെ കെട്ടുപൊട്ടിയ ഒരു പട്ടം പോലെ അനന്തവിഹായസ്സിലേക്ക് പാറി പറന്നു നടക്കുന്ന ചിത്രശലഭത്തെ പോലുള്ള ഒരു കൊച്ചു പെൺകുട്ടിയെ എനിക്ക് കാണാൻ സാധിക്കും. ചിത്ര തുന്നലുകളും ഞൊറികളുമുള്ള മനോഹരമായ ഉടുപ്പുകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു കുറുമ്പി കുട്ടി !!

തുള്ളിക്കൊരു കുടം പോലെ മഴ പെയ്യുന്ന, കാർമേഘങ്ങൾ ഇരുൾ നിറയ്ക്കുന്ന , ദാരിദ്ര്യത്താൽ ഏറെ കഷ്ടപ്പെടുന്ന കർക്കിടക മാസത്തിനുശേഷം ഏറെ തെളിമയോടും പ്രസരിപ്പോടും കൂടി ചിങ്ങമാസം പിറക്കുന്നതോടെ എങ്ങും സന്തോഷം അലയടിച്ചു തുടങ്ങും. അതിരാവിലെ ഉണർന്ന് , ഉദയ സൂര്യൻറെ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന തുഷാര ബിന്ദുക്കൾ തഴുകി വിരിഞ്ഞ പൂക്കളിറുത്ത് , നിറഞ്ഞ പൂക്കുട്ടയുമായി കൂട്ടുകാർക്കൊപ്പം ഓടി നടന്ന വഴികൾ ഇന്നും മനസ്സിൽ തെളിമയോടെ നിറഞ്ഞുനിൽക്കുന്നു. പല വർണ്ണങ്ങൾ കൊണ്ട് മുറ്റത്ത് സൃഷ്ടിച്ച ഓരോ പൂക്കളങ്ങൾക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. ഒരുപക്ഷേ ആരോടും പറയാതെ മനസ്സിൻറെ മണിച്ചെപ്പിൽ ഒളിപ്പിച്ച അനേകം സ്വപ്നങ്ങളുടെ കഥകൾ !!

പുതു മണമുള്ള ഓണക്കോടിയും, അടുക്കളയിൽ നിന്നുയർന്നുവരുന്ന പായസത്തിന്റെ മനം മയക്കുന്ന സുഗന്ധവും, നിലത്ത് ചമ്രം പടഞ്ഞിരുന്ന് വാഴയിലയിൽ കഴിച്ച വിഭവസമൃദ്ധമായ സദ്യയുടെ രുചിയും ഒരിക്കലും മറക്കാൻ കഴിയില്ല. ബന്ധുക്കളെല്ലാം ഒരു വീട്ടിൽ ഒത്തുകൂടിയുള്ള കളിചിരികളും, ഓണ മത്സരങ്ങളും, ഊഞ്ഞാലാട്ടവും എല്ലാം …. എല്ലാം ഇന്ന് ഓർമ്മകൾ മാത്രം. എന്നെങ്കിലും ആ മനോഹരമായ ബാല്യ, കൗമാര കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. കോളേജ് കാലഘട്ടത്തിൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ കിട്ടുന്ന ഒരു അവധിക്കാലം മാത്രമായി ഓണക്കാലം. സ്വന്തം വീട്ടിൽ വിരുന്നുകാരിയായി എത്തുന്നതു പോലെയുള്ള തോന്നലു കൊണ്ടാകാം പൂക്കളമിടാനും, ഊഞ്ഞാലാടാനും ഒന്നും അന്ന് അത്ര ഉത്സാഹമില്ലാതിരുന്നത്. ഓണസദ്യയും ഒരു ചടങ്ങിനു മാത്രം. എന്തോ ഒരു വിരസത. ഒരുപക്ഷേ കാലം വരുത്തിയ മാറ്റമാകാം. പിന്നീട് ഡൽഹിയിലെ നേഴ്സിംഗ് പഠനകാലത്ത് ഏറെ വർണ്ണപ്പകിട്ടോടെ ഓണാഘോഷം തിരികെയെത്തി. തിരുവോണ ദിനത്തിലെ പൂക്കള മത്സരവും തിരുവാതിര കളിയും, ഓണസദ്യയും ഒക്കെ ഒരുക്കുവാൻ ഏറെ സന്തോഷമായിരുന്നു. ആദ്യമായി സെറ്റ് സാരിയുടുത്ത് തിരുവാതിര കളിച്ചതും, ഓണപ്പാട്ടുകൾ കോർത്തിണക്കിയ Medley classmates – നൊപ്പം പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പൂവിളി പൂവിളി പൊന്നോണമായി…. നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …..

പഠനവും, വിവാഹവുമൊക്കെ കഴിഞ്ഞ് ജീവിത പ്രാരാബ്ദങ്ങൾ വരിഞ്ഞുമുറുക്കി തുടങ്ങിയപ്പോൾ എല്ലാ ആഘോഷങ്ങൾക്കു മൊപ്പം ഓണവും ഏറെനാൾ വിസ്മൃതിയിലാണ്ടു പോയി. എന്നാൽ 2003 -ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയതോടെ നിറങ്ങളും ആഘോഷങ്ങളും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു തുടങ്ങി. തുമ്പപ്പൂവിൻ്റെ മനോഹാരിതയും, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത പ്രകാശവുമായി മനസ്സുനിറക്കുന്ന മനോഹരമായ ആഘോഷദിനങ്ങൾ !! പൂവിളികളും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, പൂക്കള മത്സരവും, നാവിൽ വെള്ളമൂറുന്ന രുചിയുമായി ഓണസദ്യയും ഒക്കെയായി വർണ്ണാഭമായ ആഘോഷങ്ങളുമായി വിവിധ സംഘടനകൾ കൈകോർത്തിറങ്ങുന്നു . ഒരു വ്യത്യാസം മാത്രം ബാല്യകാലത്ത് ഇല്ലായ്മകൾക്കിടയിൽ ഉള്ളതുകൊണ്ട് ആഘോഷിച്ചിരുന്ന ഓണം ഇവിടെ സമ്പന്നതയുടെ ആഘോഷമായിരിക്കുന്നു. ഓരോ സംഘടനകളും തങ്ങളുടെ ഓണാഘോഷം ഏറ്റവും മനോഹരമാക്കാൻ മത്സരിക്കുന്നതിനാൽ ഓണക്കാലത്ത് ഒരു ഉത്സവപ്രതീതി കൊണ്ടുവരുവാൻ അവർക്ക് കഴിയാറുണ്ട്. താലപ്പൊലിയേന്തിയ സുന്ദരികളുടെ അകമ്പടിയോടെ മാവേലിയുടെ എതിരേൽപ്പും, തരുണീ മണികളുടെ കൈകൊട്ടി കളിയും, ഓണസന്ദേശവും, കൾച്ചറൽ പ്രോഗ്രാം സ് ഒക്കെ ഓണാഘോഷത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. അവിയലും, സാമ്പാറും , പരിപ്പും, പപ്പടവും, ഇഞ്ചിപ്പുളിയും, അച്ചാറും, ശർക്കര വരട്ടിയും കായ വറുത്തതും, ഓലനും കാളനും പലതരം പായസങ്ങളും ഒക്കെ അടങ്ങിയ ഓണസദ്യ മനസ്സും വയറും നിറയ്ക്കുന്നു.

മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല. ജാതിമതഭേദമന്യേ തലമുറകൾ കൈമാറുന്ന സ്നേഹത്തിൻ്റേയും, സൗഹൃദത്തിൻ്റേയും, ഐശ്വര്യത്തിന്റെയും ഈണം പകരുന്ന മനോഹരമായ സംഗീതമാണ്. ഉച്ചനീചത്വങ്ങളെല്ലാം മറന്ന് മനുഷ്യമനസ്സുകളിലെ ഒളിമങ്ങാത്ത സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മനോഹരമായ ആഘോഷങ്ങളാകട്ടെ ഓരോ ഓണക്കാലവും.

ദീപ ദീപു :  കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

സതീഷ് ബാലകൃഷ്ണൻ

പുളിങ്കുന്ന് പള്ളിയിലെ അള്‍ത്താരയില്‍ അവസാനം മണിമുഴങ്ങിയത് എന്നായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ മത്തായിച്ചേട്ടന്‍ ഒന്നു ശ്രമിച്ചു. ഇല്ല, ഓര്‍മ്മകളുടെ പായല്‍പിടിച്ച ചുവരുകളില്‍ എവിടെയോ ആ ശബ്ദം മറഞ്ഞുപോയിരിക്കുന്നു. സ്വന്തം വീടിന്‍റെ ഉമ്മറത്താകട്ടെ, ആത്മബന്ധങ്ങളുടെ ആ അള്‍ത്താരമണി അതിനേക്കാള്‍ എത്രയോ മുന്‍പേ നിലച്ചുപോയിരുന്നു.

കുട്ടനാട്, ആകാശം തൊട്ടുരുമ്മി നില്‍ക്കുന്ന പച്ചപ്പാടങ്ങള്‍. സമുദ്രനിരപ്പിന് താഴെ, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഉള്ളറയാണ് അത്. പച്ചപ്പുതപ്പ് വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍. കാറ്റടിക്കുമ്പോള്‍ ആ പച്ചനെല്‍ക്ക തിരുകള്‍ ഒന്നിച്ച് തലയാട്ടും, കടലിലെ തിരമാലകള്‍ പോലെ. കരകാണാപ്പച്ചക്കടല്‍!

മത്തായിച്ചേട്ടന്‍റെയും അന്നമ്മച്ചേട്ടത്തിയുടെയും വീട് ആ പള്ളിയുടെ തൊട്ടുപിറകിലാണ്. മുറ്റത്തിറങ്ങി നിന്നാല്‍ പള്ളിഗോപുരം കാണാം. മുന്നില്‍ അനന്തമായി പരന്നുകിടക്കുന്ന പുഞ്ചപ്പാടം. വീടിന് തൊട്ടുപിന്നിലൂടെ ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്. അതില്‍ ആമ്പലുകള്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്; വെള്ളയും പിങ്കും കലര്‍ന്ന വിസ്മയം. പുലര്‍ച്ചെകളില്‍ മഞ്ഞുതുള്ളികള്‍ ആമ്പലിതളുകളില്‍ മുത്തുകള്‍ പോലെ ഉരുണ്ടുകളിക്കും.
പണ്ട്, ഞായറാഴ്ചകളില്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പള്ളിപ്പറമ്പില്‍ നിന്ന് നോക്കിയാല്‍ കുട്ടനാട് മുഴുവന്‍ കണ്ണില്‍ക്കൊള്ളാമായിരുന്നു. കുഞ്ഞു തുരുത്തുകള്‍, ആ തുരുത്തുകളില്‍ ഓടുമേഞ്ഞ കുഞ്ഞു വീടുകള്‍. സായാഹ്ന ങ്ങളില്‍ പടിഞ്ഞാറന്‍ ആകാശം ചെമ്പരത്തിപ്പൂവിന്‍റെ ചോരച്ചുവപ്പണിയുമ്പോള്‍, വേമ്പനാട്ടുകായലില്‍ ആ നിറം വന്ന് പ്രതിഫലിക്കും. അപ്പോള്‍ കുട്ടനാട് മുഴുവന്‍ ഒരു കുഞ്ഞു സ്വര്‍ഗ്ഗം പോലെ തോന്നിപ്പിക്കുമായിരുന്നു.
ഇപ്പോഴും പള്ളിമണി മുഴങ്ങുന്നുണ്ട്, പക്ഷേ അതിന് പഴയ ഗാംഭീര്യമില്ല. അന്നമ്മച്ചേട്ടത്തി ചായ ഗ്ലാസുകളുമായി വരാന്തയിലേക്ക് വന്നു. മത്തായിച്ചേട്ടന്‍റെ അരികിലിരുന്നു. പക്ഷേ പുറത്തെ ആ സുന്ദര ദൃശ്യം ആസ്വദിക്കാന്‍ അവളുടെ കണ്ണുകളില്‍ പഴയ തിളക്കമില്ലായിരുന്നു. ആ കണ്ണുകളില്‍ ഇപ്പോള്‍ സങ്കടത്തിന്‍റെ ഒരു കായല്‍ ഇരമ്പുന്നുണ്ട്.
വീടിന്‍റെ ചുവരിലേക്ക് നോക്കിയാല്‍ വലിയൊരു കുടുംബചിത്രം കാണാം. പശ്ചാത്തലത്തില്‍ ഇതേ പാടം, ഇതേ തോട്, ഇതേ തെങ്ങുകള്‍. പക്ഷേ, ആ ഫോട്ടോയിലുള്ള മനുഷ്യര്‍ ഇന്ന് ഈ മണ്ണിലില്ല. മൂത്തമകന്‍ ജോസഫ് ന്യൂയോര്‍ക്കിലാണ്. രണ്ടാമത്തവള്‍ മെര്‍ലിന്‍ ലണ്ടനിലും, ഇളയവന്‍ തോമസ് ഡബ്ലിനിലും. പാടവും കായലും തോടും മാത്രം ബാക്കിയായി. ആമ്പല്‍ വീണ്ടും പൂക്കുന്നു, കായല്‍ ഇപ്പോഴും ഒഴുകുന്നു; പക്ഷേ മനുഷ്യര്‍ മാത്രം ആ ഒഴുക്കില്‍ എങ്ങോട്ടോ ഒലിച്ചുപോയിരിക്കുന്നു!

‘രാത്രികളില്‍ സിമിത്തേരിയിലെ കുരിശുകള്‍ കാറ്റിലടിയുമ്പോള്‍ എനിക്ക് പേടിയല്ല, സങ്കടമാണ് തോന്നാറ് അന്നമ്മേ…’ മത്തായിച്ചേട്ടന്‍ പതുക്കെ പറഞ്ഞു. ‘നാളെ നമ്മള്‍ മരിച്ചു കിടക്കുമ്പോഴും ഈ ഭംഗി കാണാന്‍ ഇവിടെ ആരുമില്ലാതെ പോകുമല്ലോ? എന്‍റെ കുഴിമാടത്തില്‍ നിന്ന് നോക്കിയാല്‍ പോലും ഈ പാടം കാണാം. പക്ഷേ ആസ്വദിക്കാന്‍ ഞാന്‍ ഉണ്ടാവില്ലല്ലോ…’

കുട്ടനാട്ടിലെ സന്ധ്യകള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. പടിഞ്ഞാറ് സൂര്യന്‍ താഴുമ്പോള്‍ വേമ്പനാട്ടുകായല്‍ ഉരുക്കിയ സ്വര്‍ണ്ണം പോലെ തിളങ്ങും. ആകാശത്ത് മേഘങ്ങള്‍ക്ക് തീപിടിച്ചതുപോലെ തോന്നും. ദൂരെ വള്ളങ്ങള്‍ തുഴഞ്ഞ് തുഴഞ്ഞ് കരയിലേക്ക് അടുക്കും. വെള്ളം കയറ്റിനിര്‍ത്തിയ പാടങ്ങളില്‍ വരാലുകള്‍ തുള്ളിച്ചാടുന്ന ശബ്ദം കേള്‍ക്കാം. രാത്രിയായാല്‍ വെള്ളത്തില്‍ നക്ഷത്രങ്ങള്‍ തെളിയും. ആകാശം താഴെയും ഭൂമി മുകളിലും ആണെന്ന് തോന്നിപ്പിക്കുന്ന മായാജാലം.

പണ്ട് ആലപ്പുഴയില്‍ കപ്പലണ്ടി കച്ചവടം നടത്തി വള്ളത്തില്‍ തിരിച്ചു വരുമായിരുന്ന ആ പഴയ കാലം മത്തായിച്ചേട്ടന്‍ ഓര്‍ത്തു. ഇരുവശവും പച്ചപ്പ്, കുലച്ചുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍, കായലില്‍ പായവിരിച്ച വള്ളങ്ങള്‍… എന്തൊരു ആവേശമായിരുന്നു അന്ന്!

ജോസഫ് അമേരിക്കയിലേക്ക് വിമാനം കയറിയത് 2008-ലായിരുന്നു. പോകുന്നതിന് തൊട്ടുമുന്‍പ്, ആ പച്ചപ്പാടവരമ്പത്ത് വെച്ച് അപ്പന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ച് അവന്‍ പറഞ്ഞു: ‘അപ്പാ, ഞാന്‍ തിരിച്ചുവരും. ഈ പാടം നോക്കിനടത്താന്‍ ഞാന്‍ വരും.’

മത്തായിച്ചേട്ടന്‍ അന്ന് മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കരഞ്ഞു. അവര്‍ക്ക് പിന്നില്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു. അച്ഛന്‍റെയും മകന്‍റെയും നിഴലുകള്‍ ആ പാടത്തേക്ക് നീണ്ടുനീണ്ടു കിടന്നു. ഇന്ന് ആ പാടം തരിശാണ്. കാടുപിടിച്ചു കിടക്കുന്നു. പണ്ട് പൊന്നുവിളഞ്ഞിരുന്ന മണ്ണ് ഇന്ന് വെറുമൊരു പാഴ്മണ്ണായി മാറിയിരിക്കുന്നു. മകന്‍റെ നിഴല്‍ പോലും അവിടെനിന്നും മാഞ്ഞുപോയി.

ഇപ്പോള്‍ മകള്‍ മെര്‍ലിന്‍ ലണ്ടനില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യും. ലണ്ടനിലെ തേംസ് നദി കാണിച്ച് അവള്‍ പറയും: ‘അമ്മേ, ഇവിടെയും വലിയ വെള്ളമുണ്ട്. പക്ഷേ നമ്മുടെ കായലിന്‍റെ ആ ഒരു ഭംഗിയില്ല കേട്ടോ’
അപ്പോള്‍ അന്നമ്മച്ചേട്ടത്തി ഫോണിന്‍റെ ക്യാമറ പുറകിലെ തോട്ടിലേക്ക് തിരിച്ചുപിടിക്കും: ‘ഇതാ മോളേ, നമ്മുടെ തേംസ്. നോക്ക്, ആമ്പലുകള്‍ പൂത്തുനില്‍ക്കുന്നത് കണ്ടോ?’
‘നെക്സ്റ്റ് ഇയര്‍ ഞാന്‍ ഉറപ്പായും വരും അമ്മേ…’ മെര്‍ലിന്‍ പറയും.
‘അടുത്ത വര്‍ഷം’ കുട്ടനാട്ടിലെ വൃദ്ധരായ മാതാപിതാക്കളുടെ കലണ്ടറുകളില്‍ ഒരിക്കലും വന്നെത്താത്ത പതിമൂന്നാമത്തെ മാസത്തിന്‍റെ പേരാണത്!
കര്‍ക്കിടകം വന്നാല്‍ കുട്ടനാട്ടിലെ മഴയ്ക്ക് ഒരുതരം ഭ്രാന്താണ്. ഇടിമിന്നലിന്‍റെ വെളിച്ചത്തില്‍ പാടശേഖരങ്ങള്‍ ഒരു നിമിഷം വെള്ളി കൊലുസിട്ടതുപോലെ തിളങ്ങിമറിയും. വീടിന് ചുറ്റും വെള്ളം കയറി വീട് ഒരു ഒറ്റപ്പെട്ട ദ്വീപാകും. ജനാല തുറന്നാല്‍ കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം.
അങ്ങനെയൊരു മഹാമഴയത്താണ് അന്നമ്മച്ചേട്ടത്തിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശം വന്നത്: ‘പുളിങ്കുന്ന് പള്ളിയില്‍ വെള്ളം കയറി. എല്ലാവരും പ്രാര്‍ത്ഥിക്കണേ…’
തൊട്ടുതാഴെ പ്രവാസികളായ മക്കളുടെ മറുപടികള്‍ പ്രവഹിച്ചു:
“Praying from Toronto!”
“Praying from Melbourne!”
മത്തായിച്ചേട്ടന്‍ ഒരു ദീര്‍ഘശ്വാസമെടുത്തു: ‘പ്രാര്‍ത്ഥനകളൊക്കെ ഡിജിറ്റലായി അന്നമ്മേ… പക്ഷേ ഈ കയറിവരുന്ന വെള്ളം മാത്രം ഇപ്പോഴും അനലോഗ് ആണ്!’
വീട്ടുമുറ്റത്ത് മുട്ടൊപ്പം വെള്ളമെത്തിനില്‍ക്കുമ്പോഴാണ് ഇളയമകന്‍ തോമസിന്‍റെ ഫോട്ടോ വരുന്നത്: “Dad, snow in Dublin!” വെളുത്ത മഞ്ഞിന്‍റെ ചിത്രം.

മത്തായിച്ചേട്ടന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെ വെളുത്ത മഞ്ഞല്ല, പച്ചപ്പാണ് പച്ചപ്പാടം, പച്ചവെള്ളം, രണ്ട് ലോകം, രണ്ട് നിറം! മത്തായിച്ചേട്ടന്‍ ഫോണ്‍പാടത്തേക്ക് തിരിച്ചുപിടിച്ച് മകന് കാണിച്ചുകൊടുത്തു. മഴ പെയ്തു തോര്‍ന്ന പാടം. വെള്ളം കെട്ടിക്കിടക്കുന്നു. അതില്‍ ആകാശം പ്രതിഫലിക്കുന്നുണ്ട്.
‘ഇങ്ങനെയാ മോനേ ഇവിടെ… സുന്ദരമാ. പക്ഷേ, ഇതൊക്കെ ഒറ്റയ്ക്ക് കണ്ടിട്ട് എന്താ കാര്യം?’ അദ്ദേഹം പതുക്കെ പിറുപിറുത്തു.

രാത്രി മഴ തോരുമ്പോള്‍ ആകാശം തെളിയും. കായലില്‍ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ വന്ന് വീഴും. കായല്‍ പരപ്പില്‍ ലക്ഷം ദീപങ്ങള്‍ കത്തുന്നത് പോലെ. തോണിക്കാര്‍ വിളക്കുകള്‍ കത്തിച്ച് മീന്‍പിടിക്കാന്‍ പോകും. ദൂരെ നിന്ന് നോക്കിയാല്‍ കായല്‍ ഒരു ‘ആകാശഗംഗ’ പോലെ തോന്നും. അന്നമ്മച്ചേട്ടത്തി മിണ്ടാതെ അത് നോക്കിനില്‍ക്കും.
‘ഈ ഭംഗി കാണാന്‍ എന്‍റെ മക്കള്‍ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍…’ അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും. ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടാകാം, പക്ഷേ മക്കള്‍ കേള്‍ക്കില്ല. അവര്‍ ദൂരെ, വേറെ ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണുന്ന തിരക്കിലാണ്.

വേനല്‍ക്കാലമായാല്‍ കുട്ടനാട്ടിലെ പാടങ്ങള്‍ വിണ്ടുകീറും. എങ്കിലും തോടുകളില്‍ തെളിഞ്ഞ വെള്ളമുണ്ടാകും. അടിയിലെ മണല്‍ത്തരികള്‍ വരെ കാണാം. പണ്ട് വേനലില്‍ ആ മണല്‍പ്പുറത്ത് കുട്ടികള്‍ കളിക്കുമായിരുന്നു. ഇപ്പോള്‍ അവിടെ കുട്ടികളില്ല. കുട്ടികളില്ലാത്തതുകൊണ്ട് നാട്ടിലെ സ്കൂളും പൂട്ടി. ആ പള്ളിക്കൂടം ഇപ്പോള്‍ ഒരു ശ്മശാനം പോലെയാണ്. ക്ലാസ്സ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ അവസാനം എഴുതിയ കണക്ക് മായാതെ കിടപ്പുണ്ട് 2+2=4. കണ ക്കൊക്കെ ശരിയാണ്, പക്ഷേ ഈ മനുഷ്യരുടെ ജീവിതം മാത്രം എവിടെയോ തെറ്റിപ്പോയി!
പിന്നീടാണ് 2018-ലെ ആ മഹാപ്രളയം വരുന്നത്. കുട്ടനാട് ഒരു വലിയ കായലായി മാറി. വീടുകള്‍ വെള്ളത്തിനടിയിലായി. തെങ്ങിന്‍റെ മണ്ടകള്‍ മാത്രമാണ് പുറത്തു കണ്ടത്. ബോട്ടുകള്‍ വീടുകളുടെ മുകളിലൂടെ പാഞ്ഞുപോയി. നോഹയുടെ പെട്ടകത്തിന്‍റെ കാലം!

മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ദൂരെ പള്ളിഗോപുരം പകുതിയും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് അവര്‍ കണ്ടു. പക്ഷേ, മുകളിലെ കുരിശ് മാത്രം മുങ്ങാതെ പുറത്തുണ്ടായിരുന്നു. വെള്ളത്തിന് മുകളില്‍, തലയുയര്‍ത്തി… തങ്ങളുടെ വിശ്വാസം പോലെ!
വെളളം ഇറങ്ങിയപ്പോള്‍ കനത്ത ചെളി ബാക്കിയായി. ആ ചെളിയില്‍ കുട്ടനാടിന്‍റെ കണ്ണീരിന്‍റെ ചരിത്രമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പള്ളി കഴുകി വൃത്തിയാക്കി, അള്‍ത്താര തുടച്ചുമിന്നിച്ച് വീണ്ടും കുര്‍ബാന തുടങ്ങി. പക്ഷേ, പള്ളിയില്‍ ആളില്ലായിരുന്നു!
മുന്‍ബെഞ്ചില്‍ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും മാത്രം. പിന്നില്‍ വിറയ്ക്കുന്ന കൈകളോടെ രണ്ട് വയസ്സായ അപ്പച്ചന്മാര്‍. ‘സമാധാനം നിങ്ങളോടുകൂടെ…’ എന്ന് വൈദികന്‍ പറയുമ്പോള്‍ മറുപടി ചൊല്ലാന്‍ അവിടെ ആകെ നാലുപേര്‍ മാത്രം!

പുറത്ത് പാടത്ത് വന്‍യന്ത്രങ്ങള്‍ കൊയ്ത്ത് നടത്തുന്നുണ്ടായിരുന്നു. മനുഷ്യരില്ല. പണ്ട് കൊയ്ത്തുകാലത്ത് പാടവരമ്പുകളില്‍ കൊയ്ത്തുപാട്ടുകള്‍ ഉയരുമായിരുന്നു ‘എല്ലോ എല്ലോ എല്ലോലോ…’ ഇന്ന് യന്ത്രങ്ങളുടെ കഠിനമായ മുരള്‍ച്ച മാത്രം. പാടത്തിന്‍റെ സംഗീതം നഷ്ടപ്പെട്ടു, കുട്ടനാടിന് അതിന്‍റെ ശബ്ദവും നഷ്ടപ്പെട്ടു.
സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ആകാശം വീണ്ടും ചെമ്പരത്തി നിറമായി. കായലില്‍ അത് പ്രതിഫലിച്ചു. പക്ഷേ, അത് കണ്ട് കണ്ണുനിറയാന്‍ അവിടെ മനുഷ്യരില്ലായിരുന്നു. ഭംഗി അനാഥമായി, പ്രകൃതി ഒരു വിധവയെപ്പോലെയായി!
മകരക്കൊയ്ത്ത് കഴിഞ്ഞ പാടം. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ വൈക്കോലുകള്‍ കെട്ടുകളാക്കി പാടത്ത് ഉപേക്ഷിച്ചിരിക്കുന്നു. അതിനു മുകളില്‍ നീലാകാശമുണ്ട്, താഴെ സ്വര്‍ണ്ണ വൈക്കോല്‍ക്കൂട്ടങ്ങള്‍. അതിനിടയിലൂടെ വെളുത്ത കൊക്കുകള്‍ പറന്നുനടക്കുന്നു. പണ്ട് കറ്റകെട്ടുന്നവരും കളങ്ങളില്‍ കറ്റമെതിക്കുന്നവരുമായി ഒരു ഉത്സവമായിരുന്നു. ഇപ്പോള്‍ ആ വൈക്കോല്‍ ക്കൂനകളില്‍ വന്ന് തട്ടിവിളിക്കുന്ന കാറ്റ് മാത്രം ബാക്കി.
അതിനിടയിലാണ് തോമസിന്‍റെ ആഹ്ലാദവാര്‍ത്ത വരുന്നത്: ‘അപ്പാ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു!’
കേട്ടപാടെ മത്തായിച്ചേട്ടന്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങിനിന്നു. മുന്നില്‍ പാടം, പാടത്തിനപ്പുറം കായല്‍, കായലിനപ്പുറം ആകാശം. എല്ലാം ഒന്നുചേരുന്ന ചക്രവാളത്തില്‍ സൂര്യന്‍ ജ്വലിച്ചുനില്‍ക്കുന്നു.
അദ്ദേഹം ഫോണിലൂടെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു: ‘മോനേ… കുഞ്ഞ് ജനിക്കുമ്പോള്‍, ഒരുപിടി മണ്ണ് അവന്‍റെ കാല്‍ക്കീഴില്‍ വെക്കണം. കുട്ടനാട്ടിലെ മണ്ണ് അവന്‍ അറിയട്ടെ. അവന്‍റെ വേരുകള്‍ കിടക്കുന്നത് ഈ പച്ചപ്പാടത്താണെന്ന് അവന്‍ മനസ്സിലാക്കട്ടെ…’

അരികില്‍ വന്ന് അന്നമ്മച്ചേട്ടത്തി വിളിച്ചുപറഞ്ഞു: ‘മോനേ, ഞാന്‍ ഇവിടുത്തെ തോട്ടിലെ, ആമ്പല്‍ പൂക്കുന്ന തോട്ടിലെ വെള്ളം ഒരു ഭരണിയിലാക്കി അയച്ചുതരാം. കുഞ്ഞിനെ ആദ്യം അതില്‍ കുളിപ്പിക്കണം!’
മകന്‍ അപ്പുറത്തിരുന്ന് പതുക്കെ ചിരിച്ചു: “OK Mom, OK Dad…”
ആ ചിരിയുടെ പിന്നിലെ യാഥാര്‍ത്ഥ്യം വൃദ്ധരായ ആ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. അയക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. മണ്ണ് കസ്റ്റംസില്‍ പിടിക്കും, പ്രവാസത്തിന്‍റെ ഓര്‍മ്മകള്‍ക്ക് വിസ കിട്ടില്ല!
അന്ന് രാത്രി നല്ല നിലാവായിരുന്നു. പൗര്‍ണ്ണമി. കുട്ടനാട് മുഴുവന്‍ വെള്ളി വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. പാടത്ത് നിലാവ് വീണുകിടക്കുന്നത് കണ്ടാല്‍ മഞ്ഞു പെയ്തതാണെന്നേ തോന്നു. തെങ്ങോലകള്‍ വെള്ളിനൂലുകള്‍ പോലെ കാറ്റിലാടുന്നു. കായല്‍ ഒരു വലിയ കണ്ണാടിപോലെ ആകാശത്തെ നെഞ്ചിലേറ്റുന്നു.
മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും വരാന്തയില്‍ ഇരുന്ന് ആ വന്യമായ സൗന്ദര്യം നോക്കിക്കണ്ടു. ഈ ഭംഗി ആര്‍ക്കുവേണ്ടിയാണ്? സ്വന്തം മക്കള്‍ക്കായി അവര്‍ കാത്തുവെച്ചതാണ് ഈ സ്വര്‍ഗ്ഗം. പക്ഷേ മക്കള്‍ വന്നില്ല, വരികയുമില്ല.

ദൂരെ കായലിലൂടെ ഒരു വള്ളം തുഴഞ്ഞുപോകുന്നത് കണ്ടു. വള്ളത്തില്‍ ഒരു കുഞ്ഞു വിളക്ക് കത്തുന്നുണ്ട്. വള്ളക്കാരന്‍ പഴയൊരു വഞ്ചിപ്പാട്ട് പാടുന്നു:
‘കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാലേ…’
ആ പാട്ട് രാത്രിയിലെ തണുത്ത കാറ്റില്‍ ഒഴുകിവന്ന് അവരുടെ ഹൃദയത്തില്‍ തറച്ചു. അന്നമ്മച്ചേട്ടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവള്‍ വേഗം മുറ്റത്തേക്കിറങ്ങി ദൂരേക്ക് നോക്കി.
ഇല്ല! അവിടെ പാട്ടില്ല… അതൊരു ഭ്രമമായിരുന്നു. എഞ്ചിന്‍ ഘടിപ്പിച്ച ഒരു വള്ളം വലിയ ശബ്ദത്തോടെ വെള്ളം കീറിമുറിച്ച് പാഞ്ഞുപോവുകയായിരുന്നു! പാട്ടിന്‍റെ ഈണം പോലും ആ യന്ത്രച്ചൂളയില്‍ കരിഞ്ഞുപോയിരിക്കുന്നു.
‘നമ്മള്‍ മരിച്ചാലും ഈ പാടം ഇവിടെയുണ്ടാകും അന്നമ്മേ…’ മത്തായിച്ചേട്ടന്‍ അവളുടെ വിറയ്ക്കുന്ന കൈകള്‍ ചേര്‍ത്തുപിടിച്ചു. ‘ഈ കായല്‍ ഒഴുകും, ഈ തെങ്ങുകള്‍ ആടും, ഈ ആമ്പലുകള്‍ വീണ്ടും പൂക്കും. പക്ഷേ… ‘നമ്മുടേത്’ എന്ന് പറയാന്‍ ഇനി നമ്മള്‍ ഉണ്ടാവില്ല.’
അദ്ദേഹം അവളെ ആശ്വസിപ്പിച്ചു: ‘സാരമില്ല അന്നമ്മേ. നമ്മള്‍ ഇല്ലെങ്കിലും കുട്ടനാട് ഉണ്ടാകും. അതുമതി. നമ്മുടെ മക്കള്‍ ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഈ മണ്ണിന്‍റെ മക്കളാണ്, ഈ വെള്ളത്തിന്‍റെ മക്കളാണ്. ഒരുനാള്‍ അവരത് തിരിച്ചറിയും…’
കിഴക്കന്‍ ആകാശം പതുക്കെ വെളുക്കാന്‍ തുടങ്ങി. പുതിയൊരു പകല്‍. പാടത്തെ മഞ്ഞുതുള്ളികളില്‍ പുലര്‍കാല സൂര്യന്‍റെ വെളിച്ചം വീണപ്പോള്‍ ലക്ഷക്കണക്കിന് വജ്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ തോന്നി.
കുട്ടനാട് വീണ്ടും ഉണരുകയാണ്. സുന്ദരിയായി… അതേസമയം സങ്കടക്കാരിയായി! അവള്‍ കാത്തിരിക്കുകയാണ്. ആര്‍ക്കുവേണ്ടി? ആര്‍ക്കും അറിയില്ല.
ആ കാത്തിരിപ്പ് തന്നെയാണ് കുട്ടനാടിന്‍റെ ഇതിഹാസം. വെള്ളം പോലെയാണത്; ഒഴുകിക്കൊണ്ടേയിരിക്കും, കടലില്‍ ചെന്നുചേരും വരെ. ഈ ഇതിഹാസം അവസാനിക്കുന്നില്ല. കാരണം, കേള്‍ക്കാന്‍ ആളില്ലെങ്കിലും, കാണാന്‍ കണ്ണുകളില്ലെങ്കിലും… ആ പള്ളിമണി ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും. നെല്‍പ്പാടങ്ങള്‍ കാറ്റില്‍ തലയാട്ടിക്കൊണ്ടേയിരിക്കും. കായല്‍ ഇനിയും നിലാവത്ത് തിളങ്ങും.
മനുഷ്യര്‍ ഒഴുക്കില്‍പ്പെട്ടുപോയാലും, കുട്ടനാട് എന്നും കുട്ടനാടായിത്തന്നെ അവശേഷിക്കും!

സതീഷ് ബാലകൃഷ്‌ണൻ :- ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെൻ്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ് അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനുമാണ്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിനുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ബാക്ക്‌ലോഗ് ഒഴിവാക്കി അപേക്ഷകർക്ക് സമയബന്ധിതമായി ടെസ്റ്റ് സ്ലോട്ടുകൾ അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക സർക്കുലർ പുറത്തിറക്കിയിട്ടും പല ജില്ലകളിലും 15 ദിവസം മുതൽ രണ്ട് മാസത്തിലേറെ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.

ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചവർക്കുപോലും ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പുതിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ ഉണ്ടായ വൈകല്യമാണ് ബാക്ക്‌ലോഗ് തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എംവിഡി വിവിധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ കാത്തിരിപ്പ് അപേക്ഷകരെ വലയ്ക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ ടെസ്റ്റ് സ്ലോട്ടുകളും അധിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

Copyright © . All rights reserved