തിരുവനന്തപുരം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് അടിയന്തിര കരൾ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ദാതാവായ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞിന്റെ കരളാണ് മാറ്റിവെച്ചത്. അമൃത ഹോസ്പിറ്റൽ കൊച്ചിയിൽ നിന്നാണ് അവയവം ലഭിച്ചത്. പ്രൈമറി ബിലിയറി അത്രേസിയ എന്ന ഗുരുതര രോഗത്തെ തുടർന്ന് കുഞ്ഞിന് മുമ്പ് കാസായ് സർജറി നടത്തിയിരുന്നെങ്കിലും പിന്നീട് കരൾ പ്രവർത്തനം മോശമായതോടെ ട്രാൻസ്പ്ലാന്റ് നിർബന്ധമായി.
ഫെബ്രുവരി 13 രാത്രി ആരംഭിച്ച സർജറി രാവിലെ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണുന്നുണ്ടെന്നും അറിയിച്ചു. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, കേരള ഗവൺമെന്റ്, സിവിൽ-പോലീസ് വിഭാഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി.
സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടം ഇതോടെ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരാണ് മകളുടെ കരൾ, രണ്ട് കിഡ്നി, ഹാർട്ട് വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്തത്. റോഡ് ആക്സിഡന്റിനെ തുടർന്നാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.
ബെംഗളൂരു സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ കാർ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഏകദേശം 150–160 കിലോമീറ്റർ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്ന 6 വിദ്യാർത്ഥികളും ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്.
അപകടം ഹോസ്കോട്ടെ പ്രദേശത്ത് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിലെ ഹോസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലായിരുന്നു. ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ആദ്യം ബൈക്കിൽ ഇടിച്ച കാർ തുടർന്ന് മുന്നിലുണ്ടായിരുന്ന ട്രക്കിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.
അപകടത്തിൽ മരിച്ചവർ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പത്താം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്ന സുഹൃത്തുക്കളാണ് ഇവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ബന്ധപ്പെട്ട സംഘടനകൾ അറിയിച്ചു.
ഹേവാർഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിമുതൽ ഹേവാർഡ്സ്ഹീത്തിലുള്ള സ്കെയിൻസ് ഹിൽ മില്ലെനിയം ഹാളിൽ വച്ച് നടത്തപ്പെടും.അന്നേ ദിവസം ശിവ അഷ്ടോത്തരാർച്ചന,മഹാ മൃത്യുഞ്ചയ മന്ത്ര അർച്ചന,അഖണ്ടനാമജപം,ഹിന്ദുസമാജത്തിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന, തിരുവാതിര,രമ്യ രഞ്ജിത്ത്, പത്മപ്രിയ എന്നിവർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്,ഗൗരി ശ്രീകുമാർ, ഹരിഗോവിന്ദ് എന്നീ ഗായകർ പങ്കെടുക്കുന്ന നാമർച്ചന എന്നിവയും ഉണ്ടായിരിക്കും.
അന്വേഷണങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
07466396725, 07838708635, 07425168638.
Address
The Scaynes Hill Millennium Village Centre , Haywards
Heath
RH17 7PG

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ₹1,900 കോടി ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് നാലുവരിയാക്കാൻ ₹5,217 കോടി ചെലവഴിക്കാനും തത്വത്തിൽ അംഗീകാരം ലഭിച്ചു. വേളിയിൽ കെ-സ്പെയ്സിന്റെ എയ്റോസ്പെയ്സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കുന്നതിനായി ₹600 കോടിയും അനുവദിച്ചു. ഇതോടെ ആകെ ₹8,081 കോടിയുടെ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി.
എം.സി. റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഏഴ് ബൈപ്പാസുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരിക; മറ്റ് ഭാഗങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി നിർദേശിച്ചതുപോലെ അല്ല പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനുപുറമെ വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ₹689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. വർക്ക് നിയർ ഹോം പദ്ധതി വിപുലീകരണം, കോഴിക്കോട് പി.യു.കെ.സി റോഡ് വികസനം, തൃശ്ശൂർ ജനറൽ ആശുപത്രി വികസനം, വളപട്ടണം കല്ലൂരിക്കടവ് പാലം, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്ര വികസനം തുടങ്ങിയവയ്ക്ക് അനുമതി നൽകി. ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, കോഴിക്കോട് കനോലി കനാൽ വികസനം, അയ്യാ വൈകുണ്ഠസ്വാമി സ്മാരകം, ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയം എന്നിവയ്ക്കും തത്വത്തിൽ അംഗീകാരം ലഭിച്ചു.
വടകര മേപ്പയിലെ ചെത്തിൽ പ്രസീധരന്റെയും ഭാര്യ ബിന്ദുവിന്റെയും ജീവിതം പ്രണയത്തിന്റെ അപൂർവ ഉദാഹരണമായി മാറുകയാണ്. നട്ടെല്ലിൽ ട്യൂമർ ബാധിച്ച ബിന്ദുവിന്റെ രോഗാവസ്ഥ അറിഞ്ഞുതന്നെ പ്രസീധരൻ അവളെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. 15 വർഷം മുമ്പ് ബിന്ദു പൂർണമായി കിടപ്പിലായതോടെ, സ്വന്തം ജീവിതം മുഴുവൻ ഭാര്യയുടെ പരിചരണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.
പുലർച്ചെ നാലരയ്ക്ക് ആരംഭിക്കുന്ന പ്രസീധരന്റെ ദിനചര്യ ബിന്ദുവിനെ ചുറ്റിപ്പറ്റിയാണ്. ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് ശുചീകരണം, കുളിപ്പിക്കൽ, ഭക്ഷണം വാരിക്കൊടുക്കൽ വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നു. തുടർന്ന് തേപ്പുപണിക്ക് പോകുകയും വൈകിട്ട് മടങ്ങിയെത്തിയാൽ വീണ്ടും ബിന്ദുവിന്റെ പരിചരണത്തിലേർപ്പെടുകയും ചെയ്യുന്നു. “ഇവളെ വിട്ട് മറ്റൊരു ലോകം എനിക്കില്ല” എന്ന പ്രസീധരന്റെ വാക്കുകളിൽ അവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാണ്.
1993ൽ രജിസ്റ്റർ വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. രോഗം ആവർത്തിച്ചതോടെ ബിന്ദുവിന്റെ ചലനശേഷി പൂർണമായി നഷ്ടമായി. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നതിനിടയിലും ഒരുമിച്ച് പോരാടുകയാണ് ഈ കുടുംബം. അടുത്തിടെ നടുവേദന മൂലം പ്രസീധരന് ജോലി ചെയ്യാനാകാത്തതും പ്രതിസന്ധി കൂട്ടിയെങ്കിലും, സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സഹായം ഇവർക്ക് ആശ്വാസമായി. പ്രണയവും സമർപ്പണവുമാണ് ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി.
കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്കും ആവശ്യവും കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർവീസ് സമയം രാത്രി 11 മണിവരെ നീട്ടി. ഫെബ്രുവരി 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 10.30 വരെയായിരുന്ന സർവീസാണ് ഇനി അരമണിക്കൂർ കൂടി ദൈർഘ്യമാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് ആലുവയും തൃപ്പൂണിത്തുറ ടെർമിനലും നിന്നുള്ള അവസാന ട്രെയിൻ രാത്രി 11 മണിക്ക് പുറപ്പെടും. വൈകുന്നേര സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎംആർഎൽ വ്യക്തമാക്കി.
ഇതോടൊപ്പം ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15-ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും. ഫെബ്രുവരി 16-ന് ആലുവ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാല് മണിക്ക് സർവീസ് ആരംഭിച്ച് രാവിലെ ആറുമണി വരെ 30 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും; തുടർന്ന് സാധാരണ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.
ലോക ടെക് മേഖലയെ പിടിച്ചുകുലുക്കി പിരിച്ചുവിടലുകളുടെ തരംഗം. 2026ലെ ആദ്യ 40 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായതായി സ്വതന്ത്ര ട്രാക്കറായ Layoffs.fyi പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ ജനുവരി അവസാനം ഏകദേശം 16,000 തസ്തികകൾ വെട്ടിക്കുറച്ചതോടെ ഏറ്റവും വലിയ പിരിച്ചുവിടൽ നടത്തിയ കമ്പനിയായും മാറി.
ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച 26 പ്രമുഖ കമ്പനികളിൽ സെയിൽസ്ഫോഴ്സ്, മെറ്റാ, വർക്ക്ഡേ, ഓട്ടോഡെസ്ക്, പിൻട്രെസ്റ്റ്, എക്സ്പീഡിയ, സില്ലോ തുടങ്ങിയവ ഉൾപ്പെടുന്നു. സെയിൽസ്ഫോഴ്സ് ഏകദേശം 1,000 പേരെയും മെറ്റ 1,500 പേരെയും പിരിച്ചുവിട്ടു. വർക്ക്ഡേയും ഓട്ടോഡെസ്കും യഥാക്രമം 400, 1,000 തസ്തികകൾ കുറച്ചപ്പോൾ പിന്ററസ്റ്റ് 700 ജോലികൾ വെട്ടിച്ചുരുക്കി. എക്സ്പീഡിയ രണ്ട് ഘട്ടങ്ങളിലായി 200 ജോലികൾ കുറച്ചു.
യൂറോപ്യൻ കമ്പനികളും പിരിച്ചുവിടലിൽ നിന്ന് ഒഴിവായില്ല. നെതർലാൻഡ്സ് ആസ്ഥാനമായ ASML ഏകദേശം 1,700 ജോലികളും സ്വീഡനിലെ എറിക്സൺ 1,600 തസ്തികകളും വെട്ടിച്ചുരുക്കി. ചെറുകിട സ്റ്റാർട്ടപ്പുകളും ക്രിപ്റ്റോ കമ്പനികളും പ്രതിസന്ധി നേരിടുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപ പുനഃസംഘടനയും ടെക് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയെന്നതാണ് വിലയിരുത്തൽ.
ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI-171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന വാർത്തകൾ തള്ളി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും ഊഹാപോഹപരവുമാണെന്ന് വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാത്തതാണെന്നും അധികൃതർ അറിയിച്ചു.
ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, AI-171 അപകടത്തിന് കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന സൂചനയുണ്ടെന്നായിരുന്നു പരാമർശം. എന്നാൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് എഎഐബി വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അറിയിച്ചു.
വിമാനാപകട അന്വേഷണങ്ങൾ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നിശ്ചയിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിയമങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്ന് എഎഐബി വ്യക്തമാക്കി. സാങ്കേതികവും തെളിവ് അടിസ്ഥാനവുമായ പ്രക്രിയയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്; കുറ്റം ചുമത്തലല്ല ലക്ഷ്യം, സുരക്ഷ വർധിപ്പിക്കലാണ് പ്രധാന ഉദ്ദേശ്യമെന്നും അറിയിച്ചു. അന്തിമ റിപ്പോർട്ട് അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നും മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനായി കോൺഗ്രസ് പ്രചാരണക്കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അധ്യക്ഷനായി നിയമിച്ചു. പ്രവർത്തകസമിതി അംഗവും എം.പി.യുമായ ശശി തരൂർ ഉപാധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി.യാണ് കൺവീനർ. നിയമനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.
പ്രചാരണസമിതിയിൽ ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി. ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവരും മുൻ എം.പി.രമ്യ ഹരിദാസും അംഗങ്ങളാണ്. എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർക്കും സമിതിയിൽ സ്ഥാനം നൽകിയിട്ടുണ്ട്.
സാമുദായിക, മഹിളാ, യുവ സമവാക്യങ്ങൾ പരിഗണിച്ചാണ് സമിതി രൂപീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികാ സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാൻ എം.പി.യും സഹചെയർമാനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യും നിയമിതരായി. എം.പി.മാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
റോയ് തോമസ്
മാറ്റ്ലോക് വാലി : നിരത്തുകളുടെ അധിപന്മാരായ ട്രക്ക് കളുടെ വളയം പിടിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെ (MTDUK)യുടെ 2026-27പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരത്തെടുത്തു.
കമ്മിറ്റി അംഗങ്ങളായി: –
കോശി വർഗീസ് (ഡർബി)
ജിസ്മോൻ മാത്യു (സ്റ്റെർലിംഗ്)
രാജീവ് ജോൺ (ബെർമിംഗ്ഹാം)
റിജു ജോൺ (എക്സിറ്റർ)
ലിൻജു ആന്റണി (ചെംസ്ഫോർഡ്) എന്നിവരെ തെരഞ്ഞെടുത്തപ്പോൾ
റോയ് തോമസും (എക്സിറ്റർ), അമൽ പയസും (സ്കോട്ലാൻഡ്) അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്.
ഡർബിഷയറിലെ മാറ്റ്ലോക് വാലിയിലെ ലിയ ഗ്രീൻ ഔട്ട്ഡോഴ്സിൽ (Lea Green Outdoors) വച്ച് കഴിഞ്ഞ 6,7,8 തിയതികളിൽ പ്രൗഢ ഗംഭീരമായ നടന്ന MTDUK യുടെ നാലാമത് വാർഷിക കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംഗമത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തിൽ തൊഴിൽപരമായ കാര്യങ്ങളും ഡ്രൈവർമാരുടെ ക്ഷേമവും പ്രധാന ചർച്ചാവിഷയമായി. ശനിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, ഡ്രൈവർമാർ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. അംഗങ്ങൾ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവെച്ചു.

വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പീക്ക് ഡിസ്ട്രിക്റ്റ് മലനിരകളുടെ മനോഹാരിതയിൽ വീണ്ടും സൗഹൃദം പുതുക്കിയ അംഗങ്ങൾ, മൂന്നാം ദിവസം പുതിയ ലക്ഷ്യങ്ങളുമായി യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സ്വഭവനങ്ങളിലേക്ക് മടങ്ങി.