Latest News

വർക്കലയിൽ കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കം മുതിർന്നവർക്കിടയിലെ സംഘർഷമായി മാറി. അയൽവാസികളായ ദമ്പതികൾ യുവതിയെയും മകനെയും മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ഷൈഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് ഷൈഫ വ്യക്തമാക്കുന്നതനുസരിച്ച്, കുട്ടികൾ തമ്മിലുണ്ടായ വഴക്ക് സംസാരിച്ച് തീർക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ആക്രമണം നടത്തിയത്. തർക്കം രൂക്ഷമായപ്പോൾ ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷൈഫ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും ഞെട്ടലും വ്യാപിച്ചിട്ടുണ്ട്. ചെറിയ പ്രശ്നം വലിയ സംഘർഷമായി മാറിയതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. കേസെടുത്ത പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഇന്ത്യൻ സിനിമാ സംഗീതലോകത്തെ അതുല്യ ശബ്ദമായ ആശാ ഭോസ്ലേ (92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അവർ കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. ഏഴ് ദശാബ്ദത്തിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ ഇന്ത്യൻ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ച ഗായികയായിരുന്നു അവർ.

1933 സെപ്റ്റംബർ 8-ന് ഇൻഡോറിൽ ജനിച്ച ആശാ ഭോസ്ലേ, പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയാണ്. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി സംഗീതാന്തരീക്ഷത്തിൽ വളർന്ന അവർ, 10-ാം വയസ്സിൽ തന്നെ ‘മാഝാ ബാൽ’ എന്ന ചിത്രത്തിലൂടെ ഗാനരംഗത്ത് പ്രവേശിച്ചു.

1200-ലധികം ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലേ, ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായികയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചിട്ടുണ്ട്. ഗസലുകൾ മുതൽ തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ അതുല്യമായ വൈവിധ്യത്തോടെ പാടിയ അവർ, ഒ. പി. നായ്യാർ, ആർ. ഡി. ബർമൻ, എ. ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരോടൊപ്പം ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു.

‘പിയാ തൂ അബ്തോ ആജാ’, ‘യേ മേരാ ദിൽ’, ‘ചുര ലിയാ ഹേ തുംനേ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിൽ നിലനിൽക്കുന്നു. 1990-കളിൽ എ. ആർ. റഹ്മാനോടൊപ്പമുള്ള ‘റംഗീല റേ’ പോലുള്ള ഗാനങ്ങളിലൂടെ പുതിയ തലമുറയെയും അവർ കീഴടക്കി.

വ്യക്തിജീവിതത്തിൽ, 16-ാം വയസ്സിൽ ഗണപത്രാവു ഭോസ്ലേയുമായി വിവാഹിതയായെങ്കിലും പിന്നീട് വേർപിരിഞ്ഞു. 1980-ൽ സംഗീതസംവിധായകൻ ആർ. ഡി. ബർമനെ വിവാഹം കഴിച്ചു.

സംഗീതലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾക്ക് 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചു. ‘ഉംറാവോ ജാൻ’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി. ഗ്രാമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയെന്ന നേട്ടവും അവർ സ്വന്തമാക്കി.

20-ൽ അധികം ഇന്ത്യൻ ഭാഷകളിൽ 11,000-ത്തിലധികം ഗാനങ്ങൾ റെക്കോർഡ് ചെയ്ത ആശാ ഭോസ്ലേ, സംഗീതചരിത്രത്തിൽ അപൂർവ്വമായ ഒരു അധ്യായമാണ്. അവരുടെ നിര്യാണം ഇന്ത്യൻ സംഗീതലോകത്തിന് തീരാ നഷ്ടമാണ്.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്ന് യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഇതേ ആധാർ നമ്പർ ജനന സർട്ടിഫിക്കറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

അതേസമയം, വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടിക വർഗ കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് വിവാദം ശക്തമായി. 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പെൺകുട്ടിയുടെ പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ആരോപണം ഉയരുന്നത്. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതികളാക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

ജോർജ് മാത്യു

ബർമിംഗ്ഹാം: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ബർമിംഗ്ഹാമിൽ ആരംഭിച്ച ‘സെൻറ് സ്റ്റീഫൻസ് മലയാളം’ സ്കൂളിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും വർണ്ണാഭമായ ചടങ്ങുകളോടെ ശ്രദ്ധേയമായി. ഭാഷയും സംസ്കാരവും കൈമാറുന്ന ഈ മഹത്തായ സംരംഭം ഏവർക്കും മാതൃകയായി മാറി. മലയാളത്തിന്റെ ആദ്യാക്ഷരം കുറിക്കാനായി അറുപതിലധികം കുട്ടികൾ ആവേശത്തോടെ രജിസ്റ്റർ ചെയ്തെത്തിയത് ചടങ്ങിന്റെ പ്രത്യേക ആകർഷണമായി.

മാതാപിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്ത സദസ്സിനെ സാക്ഷിയാക്കി, മലയാളം മിഷൻ യു.കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി. എ. ജോസഫ് മലയാളം സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച് വികാരി റവ. ഫാ. ബിനോയ് സി. ജോഷ്വാ അധ്യക്ഷത വഹിച്ചു. മുൻ വികാരിയും ഇടവകാംഗവുമായ റവ. ഫാ. വർഗീസ് ജോൺ, മലയാളം മിഷൻ യു.കെ മിഡ്‌ലാൻഡ്‌സ് റീജിയണൽ കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ് നാസർ എന്നിവർ ആശംസകൾ നേർന്നു.

മലയാളം മിഷൻ യു.കെ ചാപ്റ്റർ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ സ്വാഗതം ആശംസിക്കുകയും, ചർച്ച് യൂത്ത് വിഭാഗം പ്രതിനിധി ശ്രീ ഡാനിയേൽ ഷാജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആത്മീയ പ്രവർത്തനങ്ങളോടൊപ്പം മലയാളഭാഷയും കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറാനുള്ള ഈ മാതൃകാപരമായ സംരംഭത്തിന് നേതൃത്വം നൽകിയ വികാരി റവ. ഫാ. ബിനോയ് സി. ജോഷ്വായെയും, ചർച്ച് ട്രസ്റ്റിമാരെയും, കമ്മറ്റി അംഗങ്ങളെയും, അധ്യാപകരെയും, മാതാപിതാക്കളെയും ശ്രീ സി. എ. ജോസഫ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകമായി അഭിനന്ദിച്ചു.

കളിയും ചിരിയും ചേർത്ത് ശ്രീ എബ്രഹാം കുര്യൻ നയിച്ച ആദ്യ ക്ലാസ് കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവർക്കും പുതുമയാർന്ന അനുഭവമായി മാറി.

മലയാളം മിഷൻ യു.കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച ‘സെൻറ് സ്റ്റീഫൻസ് മലയാളം’ സ്കൂളിന്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാസ്നേഹവും സാംസ്കാരിക അഭിമാനവും വളർത്തട്ടെയെന്നും, എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്താൻ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫും, സെക്രട്ടറി എബ്രഹാം കുര്യനും, റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറും അഭ്യർത്ഥിച്ചു.

മധുര വിതരണത്തോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനുമെതിരെ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പി. സി. ജോര്‍ജും മകനും നടത്തുന്ന പരാമർശങ്ങൾ ഗൗരവകരമാണെന്നും, ഇതിന് ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയുണ്ടെന്ന സംശയം ഉയരുന്നതായും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങളെ മതേതര കേരളം ഒന്നടങ്കം ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിയും അധിക്ഷേപവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പിന്തുണ ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഇത്തരം നടപടികളിലേക്ക് ചിലർ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്കും ദീപികയ്ക്കുമെതിരായ ആക്രമണങ്ങൾ അനുവദിക്കാനാവില്ലെന്നും, ഈ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സംഘപരിവാർ സംഘടനകളെ ശക്തമായി വിമർശിച്ച സതീശൻ, വോട്ടിനായി സൗഹൃദ മുഖം കാണിക്കുന്നവരാണ് പിന്നിൽ വൈരാഗ്യം വളർത്തുന്നതെന്നും ആരോപിച്ചു. ഭീഷണിയുടെയും വിഭജന രാഷ്ട്രീയത്തിന്റെയും അജണ്ട കേരളത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക സഭയെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചിരുന്നുവെന്ന് നിതിൻ രാജ് സുഹൃത്തുക്കളോട് പങ്കുവെച്ച ശബ്ദസന്ദേശം പുറത്തുവന്നതാണ് കേസിന് പുതിയ വഴിത്തിരിവ് ആയിരിക്കുന്നത്.

ശബ്ദസന്ദേശത്തിൽ, ഒരു അധ്യാപകൻ തന്നെ “വിഡ്ഢി” എന്ന് വിളിച്ചുവെന്നും സ്റ്റാഫ് റൂം തന്നെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമായി മാറിയിരുന്നുവെന്നും നിതിൻ രാജ് പറയുന്നുണ്ട്. അധ്യാപകരുടെ പെരുമാറ്റം മാനസികമായി തളർത്തുന്നതായിരുന്നുവെന്നും അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കുന്നു.

കൂടാതെ, തന്റെ കുടുംബത്തെ പരിഹസിച്ചും അപമാനിച്ചും സംസാരിച്ചിരുന്നുവെന്നും, ഇന്റേണൽ മാർക്ക് കുറച്ചതിനെക്കുറിച്ച് “കുടുംബത്തിന് സർപ്രൈസ് നൽകാനായിരുന്നു” എന്ന് അധ്യാപകർ പറഞ്ഞതായും ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് നിതിൻ രാജിനെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കിയതായി വിലയിരുത്തപ്പെടുന്നു.

സഹപാഠികളുടെ മുന്നിൽ നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും നിതിൻ രാജ് വെളിപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോളജ് അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

റ്റിജി തോമസ് 

എന്റെ ലണ്ടൻ സന്ദർശനത്തിനിടയിലുണ്ടായ ഏറ്റവും വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ലണ്ടന്റെ ഹൃദയഭാഗമായ ബക്കിംഗ്ഹാം കൊട്ടാരത്തിനും പാർലമെൻറ് സ്ക്വയറിനും സമീപമായി പരിചയപ്പെട്ട മോസസ് വ്യോമനിക്കേയുടെ രൂപം ഏറെനാൾ എൻറെ മനസ്സിനെ വേട്ടയാടിയിരുന്നു. യുകെയിലെങ്ങുമുള്ള അഭയാർത്ഥി പ്രവാഹവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും വാർത്തകളിൽ നിറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് എത്തി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി നിൽക്കുന്ന അയാളുടെ രൂപം മനസ്സിനെ വല്ലാതെ മതിക്കുന്നതായിരുന്നു. ഒരുപക്ഷേ ജീവിത ചിലവ് വർദ്ധനവിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന ബോർഡുമായി ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച അയാളുടെ നിൽപ്പ് താൻ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ പേരുടെ ദൈന്യത ചുമലിലേറ്റിയാണെന്ന ചിന്തയാണ് എൻറെ മനസ്സിൽ ഉണ്ടായത്. നൈജീരിയക്കാരനായ മോസസ് ഒരുപക്ഷേ യുകെയിലെത്തിയ അനേകം അനധികൃത കുടിയേറ്റക്കാരിലെ പരാജയപ്പെട്ടവരുടെ പ്രതീകമാണ്.

വിരോധാഭാസം എന്ന് പറയുന്നത് നിരവധി സംരംഭങ്ങൾ ലണ്ടനിൽ നടത്തുന്ന ഞങ്ങളുടെ ഹോം സ്റ്റേ ഉടമയും ഒരു നൈജീരിയക്കാരനാണ് എന്നതാണ് . ലണ്ടനിൽ ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഉടമ ബെഞ്ചമിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

പാർലമെൻറ് സ്ക്വയറും വെസ്റ്റ് മിനിസ്റ്റർ ആബിയും സന്ദർശിച്ചതിനു ശേഷം മുന്നിലുള്ള വിശാലമായ ഗ്രൗണ്ട് ചുറ്റിക്കറങ്ങിയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നാണ് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ആൾക്കൂട്ടത്തിന് നടുക്ക് കുറെ ചെറുപ്പക്കാർ സംഗീത ഉപകരണങ്ങളും വീഡിയോ ക്യാമറയുമായി അരങ്ങു തകർക്കുകയാണ്. ഏതോ ടിവി പരിപാടിയാണെന്നാണ് പെട്ടെന്ന് കരുതിയത്.

സാക്‌സോഫോണുകളും അനുബന്ധ സംഗീത ഉപകരണങ്ങളും മറ്റും വിൽക്കുന്ന Sax.co. uk എന്ന യു കെ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോറിന്റെ പരസ്യാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത് . കാഴ്ചക്കാരോട് ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് സമ്മാനം കൊടുക്കുന്ന പരിപാടിയിൽ ശരിയുത്തരം പറഞ്ഞ് 5 പൗണ്ട് സമ്മാനം ലഭിച്ചു. കാണികളോട് സൗമ്യമായി തമാശരൂപേണ വ്യത്യസ്തമായി ഇടപെട്ട് തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്ന കുറെ ചെറുപ്പക്കാർ.

സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ പുതിയ ആൾക്കാരുമായി പരിചയപ്പെടുന്നതിനുള്ള അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ലണ്ടൻ സന്ദർശനത്തിനിടെ അങ്ങനെയുള്ള പരിചയപ്പെടലുകൾ കുറവായിരുന്നു . എന്നിരുന്നാലും റിക്ഷകൾ അത്ര സാധാരണമല്ലാത്ത ലണ്ടനിൽ വെച്ച് പരിചയപ്പെട്ട റിക്ഷാ ഡ്രൈവർ പവൽ ആ കൂട്ടത്തിൽ പെടുന്നയാളാണ്.

ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ സമീപത്തുള്ള വീടുകളുടെ മുകൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ചിമ്മിനികളെ എൻറെ ശ്രദ്ധയിൽ പെടുത്തിയത് ജോജി ആണ്. ഇത്തരം ചിമ്മിനികൾ ഈ നാടിൻറെ കാലാവസ്ഥയോട് അനുബന്ധിച്ച് ആദ്യകാലങ്ങളിൽ അനിവാര്യമായിരുന്നു. കൽക്കരി ഉപയോഗിച്ച് വീടിൻറെ ഉൾവശം ചൂടു നിലനിർത്തിയിരുന്ന കാലത്ത് പുക പുറത്തേയ്ക്ക് വമിക്കാനായി ആണ് ഈ ചിമ്മിനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇന്ന് സെൻട്രൽ ഹീറ്റിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ ചിമ്മിനികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. എന്നിരുന്നാലും പോയ കാലത്തിൻറെ പൈതൃകത്തിന്റെ ഭാഗമായി ലണ്ടനിലെ പല പഴയ വീടുകളും ഇപ്പോഴും ചിമ്മിനികളെ അലങ്കാരത്തിന്റെ ഭാഗമായി നിലനിർത്തുന്നുണ്ട്. ഈ ചിമ്മിനികളെ കുറിച്ച് കൂടുതൽ അനേഷിച്ചപ്പോഴാണ് ഒലിവർ ട്വിസ്റ്റ് പോലുള്ള ബ്രിട്ടീഷ് ക്ലാസിക്കുകളിൽ വരെ ചിമ്മിനികളെ കുറിച്ചുള്ള പരാമർശം ഉണ്ടെന്ന് മനസ്സിലായത്. ആദ്യകാലങ്ങളിൽ ചിമ്മിനികൾ സാമ്പത്തികമായി പുരോഗമിച്ച ഉന്നതരുടെ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16-ാം നൂറ്റാണ്ടോടെയാണ് ചിമ്മിനികൾ സാധാരണക്കാരുടെ വീടുകളിലും വ്യാപകമായത്.

ലണ്ടനിൽ ഉണ്ടായിരുന്ന മൂന്ന് ദിനരാത്രങ്ങളിൽ ഏറിയ പങ്കും ഞങ്ങൾ ഹോംസ്റ്റേയ്ക്ക് പുറത്തായിരുന്നു. ശരിക്കും ഓട്ടപ്രദക്ഷിണം. പക്ഷേ ഒന്നാം നിലയിലെ ഹോംസ്റ്റയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലും താമസവും മനോഹരമായിരുന്നു. പ്രധാനകാരണം ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് നടത്തിയ പാചകം തന്നെ . പകൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കഞ്ഞി കുടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ യാത്രകൾ പോകാറുള്ള ജോജി മതിയായ തയ്യാറെടുപ്പോടെയാണ് വന്നിരുന്നത്. കഞ്ഞി മാത്രമല്ല ഫ്രോസൺ ചെയ്ത പൊറോട്ടയും ജോജിയുടെ ഭാര്യ മിനി കൊടുത്തുവിട്ട വിവിധ കറികളും അച്ചാറും പിന്നെ ഞങ്ങളുടെ സ്വയം പാചകങ്ങളുമായി രണ്ടു രാത്രിയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു . പകൽ മുഴുവൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്ഷീണിതരായിരുന്നെങ്കിലും എല്ലാദിവസവും രാത്രി 12 മണി വരെ പാചകവും കൊച്ചു വർത്തമാനവുമായി നീണ്ട മനോഹരമായ രാത്രികൾ.

യുകെയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ ലണ്ടൻ സന്ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എൻറെ യുകെ സന്ദർശനം എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കണമെന്നും എന്നെ ലണ്ടൻ നഗരത്തിലെ ചരിത്രമുറങ്ങുന്ന സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കണമെന്നുമുള്ള ജോജിയുടെയും മിനിയുടെയും ദൃഢനിശ്ചയമാണ് അതിന് വഴിതുറന്നത്. സ്വതവേ യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന എൻറെ മനസ്സിൽ ജീവിതകാലം മുഴുവൻ തങ്ങിനിൽക്കുന്ന ഓർമ്മകളാണ് യുകെ യാത്രയും പ്രത്യേകിച്ച് ലണ്ടൻ സന്ദർശനവും സമ്മാനിച്ചത്.

യുകെയിൽ എത്തിയ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടതാണ് ജോജിയുടെ സുഹൃത്തും തൃശ്ശൂർ സ്വദേശിയായ   വിജോയി വിൻസെന്റിനെ . എന്നാൽ ലണ്ടൻ യാത്രയിൽ കൂടെയുണ്ടായിരുന്ന ജോയിലിനെയും ലിറോഷിനെയും ഞാൻ ആദ്യം കാണുന്നത് യാത്രയുടെ തുടക്കത്തിൽ മാത്രമാണ്. ഒരാൾ വിജോയിയുടെ ഭാര്യ ജോസ്നയുടെ സഹോദരനും മറ്റൊരാൾ കസിനുമാണ്. രണ്ടുപേരും കാനഡയിൽ പഠിക്കുന്നു. പിന്നീട് വിജോയിയുടെ ഒരു ഫാമിലി ഫങ്ക്ഷനോട് അനുബന്ധിച്ച് ഇരുവരെയും തൃശ്ശൂരിൽ വച്ചും കാണുകയുണ്ടായി. സത്യത്തിൽ യാത്രകൾ പൂർണ്ണമാകുന്നത് അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം കൊണ്ടു കൂടിയാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങളോടൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന സൗഹൃദ നിമിഷങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

ശരിക്കും ലണ്ടൻ യാത്രയിൽ ഞങ്ങളുടെ ലീഡർ വിജോയി ആയിരുന്നു. മിക്കവാറും എല്ലാ യുകെ മലയാളികളും നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് ഒരുക്കുന്ന സ്നേഹ സമ്മാനമാണ് ലണ്ടൻ യാത്ര. ആ രീതിയിൽ പലപ്രാവശ്യം ലണ്ടൻ സന്ദർശിച്ചിട്ടുള്ള വിജോയിയുടെ അനുഭവ പരിചയം ഏറ്റവും കൂടുതൽ മുതൽ കൂട്ടായത് എനിക്കാണെന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥലങ്ങളും യാത്രാനുഭവം പകർന്ന് നല്കാൻ പ്രയത്നിച്ച ജോജിക്കും വിജോയിക്കും ഒരായിരം നന്ദി. ആഗ്രഹിച്ച സ്ഥലങ്ങളിലൂടെയെല്ലാമുള്ള യാത്രയ്ക്കും സൗഹൃദ നിമിഷങ്ങൾക്കും.

 

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ബിനോയ് എം. ജെ.

അപൂർണ്ണത ഒരു മിഥ്യ ആണോ അതോ സത്യമാണോ. നാം എല്ലായിടത്തും അപൂർണ്ണതയെ കാണുന്നു. അപൂർണ്ണതയെ അനുഭവിക്കുന്നു. അതുകൊണ്ട് അത് തന്നെയാണ് സത്യം എന്ന് പലരും വാദിച്ചേക്കാം. അതുപോലെതന്നെ പൂർണ്ണത ഒരുമിഥ്യ ആണെന്നും പലരും വാദിച്ചേക്കാം. അപൂർണ്ണത സത്യമാണെന്നും പൂർണ്ണത മിഥ്യയാണെന്നുള്ള നമ്മുടെ ചിന്താഗതിയാണ് തുടക്കം തൊട്ട് തന്നെ പിഴച്ചു പോയിരിക്കുന്നത്. മനുഷ്യ ജീവിതത്തെ കണ്ണീരിൽ ആഴ്ത്തി തുടക്കം മുതൽ നാം ഈ തെറ്റായ വിശ്വാസത്തിൽ കഴിഞ്ഞുകൂടുന്നു. അതുമൂലം രോഗങ്ങളും ദുഃഖങ്ങളും മരണവും നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. ഈശ്വരൻ നമുക്ക് അന്യമാണ്. അങ്ങനെ ഒരു പദം എല്ലാവരും ഉപയോഗിക്കുന്നു എന്നത് കവിഞ്ഞ് അതിൽ കാര്യമായി അർത്ഥം ഒന്നുമില്ല.

നാവ് കൊണ്ട് നാം ഈശ്വരനെ ആരാധിക്കുന്നു, കർമ്മം കൊണ്ട് അവിടുത്തെ നിന്ദിക്കുകയും ചെയ്യുന്നു. പൂർണ്ണത ഈശ്വരന്റെ ലക്ഷണമാണ്. അപൂർണ്ണത ലോകത്തിന്റെയും. പൂർണ്ണത എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. എല്ലാം അതിന്റെ ഉള്ളിലാണ്, അതിന് വെളിയിൽ യാതൊന്നുമില്ല. അത് സർവ്വവ്യാപിയാണ്. അങ്ങനെയാണെങ്കിൽ എവിടെയാണ് അപൂർണ്ണത കിടക്കുന്നത്? അങ്ങനെ ഒന്നിന് അവിടെ സ്ഥലമില്ല. അത് ഇല്ലാത്തതാണ്. അത് മിഥ്യയാണ്. ജഗത്ത് എന്നും പറഞ്ഞ് ഒന്ന് അവിടെ ഇല്ല. എല്ലാം ഈശ്വരനാണ്.

ആ ഈശ്വരൻ കുറവുകൾ ഇല്ലാത്തതാണ്. ആ അപരിമിതനായ ഈശ്വരന് കുറവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടോ? തീർച്ചയായും ഇല്ല.

നാം എല്ലായിടത്തും കുറവുകൾ കാണുന്നുണ്ടെങ്കിൽ നാം മിഥ്യയിലാണ് എന്ന് നിസ്സംശയം പറയാം. ബ്രഹ്മസത്യം ജഗത് മിഥ്യ. ഒരേസമയം ഈശ്വരനെയും ജഗത്തിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. ജഗത്തിനെ കാണുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനെ കാണുന്നവന് ജഗത്ത് തിരോഭവിച്ചിരിക്കുന്നു. അപൂർണ്ണതയെ കാണുവാനുള്ള വ്യഗ്രതയിൽ നാം പൂർണ്ണതയെ മറക്കുന്നു. പൂർണ്ണത പ്രകാശിക്കുന്നിടത്ത് അപൂർണ്ണതയ്ക്ക് സൗന്ദര്യമില്ല. വൈരൂപ്യത്തെ കാണുവാനുള്ള വ്യഗ്രതയിൽ നാം സൗന്ദര്യത്തെ മറക്കുന്നു.

എത്രയൊക്കെ തന്നെ ശ്രമിച്ചാലും നമുക്ക് പൂർണ്ണതയെയും സൗന്ദര്യത്തെയും ഉപേക്ഷിക്കുവാൻ കഴിയുകയില്ല. കാരണം നാം തന്നെ ആ പൂർണ്ണതയും സൗന്ദര്യവും ആകുന്നു.

അത് നമ്മുടെ സ്വരൂപം ആകുന്നു. പൂർണ്ണതയ്ക്കും സൗന്ദര്യത്തിനും വേണ്ടിയുള്ള ആ അന്വേഷണം നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്നു. നാം ഇപ്പോൾ പൂർണ്ണതയിൽ അല്ല എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ട് തൃപ്തിപ്പെടുവാൻ മനുഷ്യന് കഴിയുകയില്ല. അവൻ എല്ലായിടത്തും പൂർണ്ണതയെയും സൗന്ദര്യത്തെയും അന്വേഷിച്ചു തുടങ്ങുന്നു. “ഇപ്പോൾ കാണുന്നത് പൂർണ്ണത അല്ല അതുകൊണ്ട് നമുക്ക് പൂർണ്ണത വേണം”. ഈ അന്വേഷണം സ്ഥലകാലങ്ങളെ ജനിപ്പിക്കുന്നു. “എനിക്ക് ഭാവിയിൽ പൂർണ്ണനാകുവാൻ സാധിക്കും.” അവിടെ സമയം ജന്മം എടുക്കുന്നു. “ഞാൻ പൂർണ്ണതയെ അന്വേഷിച്ച് കണ്ടെത്തും”. അവിടെ സ്ഥലം ജനിക്കുന്നു. സ്ഥലകാലങ്ങൾ മായയുടെ ലക്ഷണമാണ്. എന്നാൽ ഈശ്വരനാകട്ടെ

സ്ഥലകാലങ്ങൾക്കും അപ്പുറമാണ്. നാം അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും അവിടുത്തെ എല്ലായിടത്തും അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈശ്വരനെ കണ്ടെത്തുവാൻ നമുക്ക് കഴിയുന്നില്ല. കാരണം നാം ഇപ്പോൾ തന്നെ ഈശ്വരനാണ്. അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് അവിടുത്തെ അനുഭവിക്കാൻ കഴിയാതെ പോകുന്നത്. ഒന്നുകിൽ പൂർണ്ണതയിൽ കഴിയുക അല്ലെങ്കിൽ അപൂർണ്ണതയിൽ കഴിയുക. നാം അപൂർണ്ണതയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ ക്ലേശങ്ങളെല്ലാം ഇവിടെയാണ് ആരംഭിക്കുന്നത്.

ഞാൻ കാണുന്നു. ഇവിടെ ഞാനും

കാണുന്ന വസ്തുവും രണ്ടാണ്. നാം ഇന്ദിരങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഒന്ന് പലതായി കാണുന്നു. അതായത് എനിക്ക് പൂർണ്ണതയെ ഇന്ദ്രിയങ്ങളിലൂടെ കാണുവാൻ കഴിയുകയില്ല. എന്നാൽ എനിക്ക് അതിനെ അനുഭവിക്കുവാൻ കഴിയും. പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന നാനാത്വത്തിൽ അധിഷ്ഠിതമായ ഈ ജഗത് മിഥ്യയാണ്. ജഗത്തിന്റെ പിറകെ ഓടാതെ ആത്മാവിൽ വസിക്കുവിൻ. നിങ്ങൾ ഇപ്പോൾ തന്നെ ആ ആത്മാവാണ്. നിങ്ങൾക്ക് ഏറ്റവും സമീപത്തുള്ളതും ആ ആത്മാവ് തന്നെ. നിങ്ങളും ഈശ്വരനും ഒന്നുതന്നെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

നോട്ടിങ്ഹാം സാമ്രാജ്യം… ദേവന്മാർക്കും അസുരന്മാർക്കും പിടിച്ചടക്കുവാൻ സാധിക്കാത്ത ഒരേയൊരു ഭൂപ്രദേശം. കലയുടെ ശക്തിയിലൂടെ മാത്രമേ അവരെ കീഴടക്കാൻ കഴിയൂ എന്ന ബ്രഹ്മാവിന്റെ വരം ലഭിച്ച മനുഷ്യജന്മങ്ങൾ ഇവിടെ വാഴുന്നു. വാളും വജ്രായുധവും ഇവിടെ നിഷ്ഫലമാണ്; ചിന്തയും സൃഷ്ടിയും മാത്രമാണ് യഥാർത്ഥ ആയുധങ്ങൾ. അതുകൊണ്ടുതന്നെ, അവരെ പരാജയപ്പെടുത്താൻ യോഗ്യരാർ എന്നത് നിർണ്ണയിക്കപ്പെടേണ്ട ഒരു മഹത്തായ പരീക്ഷണമായി മാറിയിരിക്കുന്നു. ദേവന്മാരും അസുരന്മാരും ഒരുപോലെ അരങ്ങിന്റെ സായാഹ്നത്തിൽ ഒത്തുചേരുന്നു—വിജയം നേടാൻ, ശക്തിയാൽ അല്ല, സൃഷ്ടിപരതയാൽ.

അരങ്ങ് തെളിയുന്നു, ദീപങ്ങളുടെ പ്രകാശം നിഴലുകളുമായി കളിക്കുമ്പോൾ, ഓരോ ആത്മാവും തങ്ങളുടെ കലാപാടവം തെളിയിക്കാൻ തയ്യാറാകുന്നു. സംഗീതം, നൃത്തം, ചിത്രകല, വാചകശക്തി—എല്ലാം ഒരുമിച്ച് ഒരു യുദ്ധമായി മാറുന്നു. ആരുടെ സൃഷ്ടിയാണ് ഹൃദയങ്ങളെ കീഴടക്കുന്നത്, ആരുടെ ചിന്തയാണ് സത്യത്തെ തെളിയിക്കുന്നത്, അവർ തന്നെയാണ് വിജയികൾ. ഈ പോരാട്ടത്തിൽ രക്തമില്ല, പക്ഷേ ആത്മാവിന്റെ ആഴങ്ങൾ വെളിവാകുന്നു. ഇന്നത്തെ സായാഹ്നം, ഒരു സാമ്രാജ്യത്തിന്റെ വിധി മാത്രമല്ല, കലയുടെ യഥാർത്ഥ അർത്ഥം തന്നെ നിർവ്വചിക്കപ്പെടുന്ന നിമിഷമായിരിക്കും.

മനോജ് ജോസഫ്

ലിവർപൂൾ: പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെ കരുത്തുവിളിച്ചോതി ലിവർപൂളിൽ വർണ്ണാഭമായ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ ഒരുങ്ങുന്നു. ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ലിവർപൂളിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കുചേരും.

നാടിന്റെ തനിമ ചോരാതെ ഒരുക്കുന്ന ഈ സംഗമത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ഒപ്പം ലിവർപൂളിലെ പ്രശസ്ത നൃത്തസംഘങ്ങൾ അവതരിപ്പിക്കുന്ന ചടുലമായ നൃത്തപ്രകടനങ്ങളും അരങ്ങേറും.

ആഘോഷങ്ങളുടെ ഭാഗമായി 10 വയസ്സുവരെയുള്ള കുട്ടികൾക്കായി ‘രാധാ-കൃഷ്ണ’ വേഷപ്പകർച്ച മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസും നൽകും. മത്സരത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കുമായി വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിൽ ഈസ്റ്റർ-വിഷു-ഈദ് സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് നിരക്കിൽ തന്നെ ഭക്ഷണവും ഉൾപ്പെടുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

നാടിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ഒത്തുചേരലിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

Copyright © . All rights reserved