ലണ്ടന്‍: യുകെയുടെ ക്രിസ്തീയ ഉണര്‍വിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്ലാന്റയില്‍ നടന്ന “മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ” പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്.
ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മെർളിൻ മേരി അഗസ്റ്റിൻ
ഫിലഡൽഫിയ: ഓർമ്മ (ഓവര്‍സീസ് റസിഡൻറ്റ് മലയാളീസ് അസോസിയേഷന്) ഇൻറ്റർനാഷ്ണലിൻറെ കീഴിൽ, ‘അമേരിക്ക 250’ വാർഷികാഘോഷങ്ങൾക്കുവേണ്ടി രൂപംകൊണ്ട സെലിബ്രേഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ശനിയാഴ്ച ജൂലൈ 19 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് തോമസ് സീറോ മലബാർ പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്നു. ഫിലാഡൽഫിയായിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങൾ, അവരുടെ സാന്നിധ്യവും സന്ദേശവും കൊണ്ട് ഈ ഉദ്ഘാടന ചടങ്ങിനെ മോടി പിടിപ്പിച്ചു.
കോൺഗ്രസ്മാൻ ബ്രയൻ ഫിറ്റ്സ്പാട്രിക്, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസ്സി, ഏഷ്യാനെറ്റ് നോർത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണകിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻജോസ്, ആത്മീയ ആചാര്യൻ ഫാ. എം കെ കുര്യാക്കോസ്, സാഹിത്യകാരൻ പ്രൊഫ. കോശി തലയ്ക്കൽ, ഇന്ത്യാ പ്രെസ്സ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, മുൻ ഫൊക്കാനാ സെക്രട്ടറിയും മുൻ ഫോമാ പ്രസിഡൻ്റുമായ ജോർജ് മാത്യൂ സി പി എ, ന്യൂ അമേരിക്കൻസ് ആൻ്റ് എത്നിക് കോർഡിനേറ്റിങ്ങ് കൗൺസിൽ ചെയർ ഡോ. ഉമർ ഫാറൂക്, മുൻ സിറ്റികൗൺസിൽമാൻ അറ്റേണി ഡേവിഡ് ഓ, ഓർമ്മ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ്ആറ്റുപുറം, പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു..
അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ, അമേരിക്ക റീജിയൺ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ, ഫിലഡൽഫിയ പോലീസ് സർജൻറ്റ് ബ്ലെസ്സൺ മാത്യു, അനീഷ് ജെയിംസ്, വിഷ്വൽ മീഡിയാ ചെയർ അരുൺ കോവാട്ട്, ചാപ്റ്റർ സെക്രട്ടറി ലീതു ജിതിൻ, ചാപ്റ്റർ ട്രഷറാർ മറിയാമ്മ ജോർജ്, ആലീസ് ജോസ് ആറ്റുപുറം, സെബിൻ സ്റ്റീഫൻ, എന്നീ ഭാരവാഹികൾ ഏകോപനം നിർവഹിച്ചു.
സ്വാതന്ത്ര്യ ലബ്ധിയുടെ 250 ആം വർഷത്തിലേക്ക് അമേരിക്ക എന്ന മഹത് രാഷ്ട്രം കാലൂന്നുമ്പോൾ, ഇന്ത്യൻ മലയാളി സമൂഹം ഉൾപ്പെടെ, നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള തലമുറകളുടെ സേവനങ്ങൾ വലിയ ജനാധിപത്യ രാജ്യത്തിൻറെ ഉന്നമനത്തിനു സഹായിച്ചു എന്നത് മധുരിക്കുന്ന ഓർമ്മയാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായി ജീവൻത്യജിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും, അമേരിക്കയിൽ ആതുര ശാസ്ത്ര സാങ്കേതിക സാമൂഹിക മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളികളുടെ അതുല്യമായ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ നിർവഹിക്കുക. അമേരിക്ക 250 വാർഷികാഘോഷങ്ങൾ അതിൻറെ പാരമ്യത്തിൽ എത്തുന്ന, ജൂലൈ 4, 2026 വരെ, കൗൺസിൽ, അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും, അമേരിക്കൻ മലയാളികളുടെ അതുല്യമായ സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും സംഘടിപ്പിക്കും. മൂന്നു തലമുറകളിൽ നിന്നുള്ള അമേരിക്കൻ മലയാളികളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.
അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയലിൻറെ മുഖ്യ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഓർമ്മ ഇൻറ്റർനാഷ്ണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി. ഓർമ്മ ഇൻറ്റർനാഷ്ണൽ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം ആമുഖ പ്രസംഗവും നടത്തി. ഏഷ്യാനെറ്റ് വൈസ് പ്രസിഡൻ്റ് അനിൽ അടൂർ, പെൻസിൽ വേനിയാ നേഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പ്രസിഡൻ്റ് ബിന്ദു ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, അമേരിക്ക റീജിയൻ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് എന്നിവർ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ ഗവേണൻസ് കമ്മിറ്റി ചെയർ ജേസൺ പയോൺ, കമ്പ്ളയൻസ് കമ്മറ്റി ചെയർ മാത്യൂ തരകൻ, പമ്പാ പ്രസിഡൻ്റ് ജോൺ പണിക്കർ, ഫിലഡൽഫിയാ പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി സുമോദ് നെല്ലിക്കാലാ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയാ പ്രസിഡൻ്റ് നൈനാൻ മത്തായി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്സിക്യൂട്ടിവ് വൈസ്ചെയർമാൻമാരായ ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ, പ്രൊമോട്ടർ ലോറൻസ് തോമസ്, കലാ സെക്രട്ടറി സ്വപ്നാ സജി, പ്രൊമോട്ടർ സ്റ്റാൻലി ഏബ്രാഹം എന്നീ സാമൂഹ്യ നേതാക്കൾ പതാകാ വന്ദനം നിർവഹിച്ചു. കുമാരി നൈനാ ദാസ് അമേരിക്കൻ ദേശീയ ഗാനവും, മെർളിൻ മേരി അഗസ്റ്റിൻ, ഷൈലാ രാജൻ എന്നിവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. യുവപ്രതിഭ ജോൺ നിഖിലിൻറെ വയലിൻ സോളോ, ഡോ. ആനി എബ്രഹാമിൻറെ ഭാവനിർഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിൻ സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. ഓർമ ഇൻ്റർനാഷണൽ ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷൻ ക്രമീകരിച്ചു. പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ കൃതജ്ഞതയർപ്പിച്ചു.
സെബിൻ സ്റ്റീഫൻ, അരുൺ കോവാട്ട്, അലക്സ് ബാബു, അമേയ എന്നിവർ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും, സോഫി നടവയൽ രംഗ സംവിധാനവും നിർവഹിച്ചു. മയൂര റസ്റ്റോറൺറ്റ് ലഘു വിരുന്നൊരുക്കി. കോഴിക്കോട് കളർ പ്ലസ് സുനോജ്, ന്യൂയോർക്ക് എം ജി എം ഗ്രാഫിക്സ് റെജി ടോം എന്നിവർ രംഗ പടമൊരുക്കി. മെഡിക്കൽ പ്രൊവൈഡർമാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നൽകുന്ന ട്രിനിറ്റി കെയർ മെഡിക്കൽ ക്ല്നിക്ക് സ്പോൺസറായി.
മിഡ്ലാൻഡ്സ്: സമാനതകളില്ലാത്ത ജന നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യു കെയിലെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. സ്കോട്ട്ലാൻഡിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്തു. ഇത്തവണ യു കെയിൽ ചാണ്ടി ഉമ്മൻ ആദ്യമായി പങ്കെടുക്കുന്ന അനുസ്മരണം പരിപാടി കൂടിയായിരുന്നു ‘ഓർമ്മകളിൽ ഉമ്മൻചാണ്ടി’.
‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ എന്ന തലക്കെട്ടോടെ ഐ ഒ സി (യു കെ) – കേരള ഘടകം മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
ജൂലൈ 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുസ്മരണ പരിപാടികൾ ജൂലൈ 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെയാണ് സമാപിച്ചത്.
ബോൾട്ടനിലെ ഐ ഒ സി ഓഫീസ് ഹാളിൽ സംഘടിപ്പിപ്പെട്ട അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹെയ്സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.
കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിൽ വച്ച് നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്റിങ്റ്റൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ഇടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജിവെച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു.
സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളിൽ അപകടകരമാംവിധത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പലയിടത്തും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസം കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കാലവർഷക്കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂരിൽ വീടിന് മുകളിൽ മരണം വീണ് ഗൃഹനാഥൻ മരിച്ചു. താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിൽ. ആലപ്പുഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. കനത്ത മഴയിൽ നെന്മാറയിലും തൃശ്ശൂരിലും വീടുകൾ തകർന്നു. കാസർകോട് കൊന്നക്കാട് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു. ഇടുക്കിയിൽ മലയോരപാതയിൽ മണ്ണിടിഞ്ഞു.
കൊല്ലം ശാസ്താംകോട്ടയിൽ കട ഇടിഞ്ഞ് ഭൂമിയിലേക്ക് താണുപോയി. പള്ളിക്കശ്ശേരി ശ്രീമംഗലത്ത് കൃഷ്ണൻകുട്ടിയുടെ കടയാണ് ഇടിഞ്ഞ് താണു പോയത്. 23 വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റിൽ നിർമ്മിച്ച കടാണ് തകർന്നത്. ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിൽ പത്തനാപുരം അലിമുക്കിൽ ലോറിക്ക് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകർന്ന സ്ഥിതിയാണ്. അലിമുക്ക് ജങ്ഷനിൽ സിമന്റ് ഇറക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
പത്തനാപുരം മേഖലയിൽ വലിയ രീതിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂർ മേഖലയിൽ ഏഴോളം വൈദ്യുതത്തൂണുകളാണ് തകർന്നു വീണത്. വൈദ്യുതി വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ച് സെന്റി മീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ 80 സെന്റി മീറ്റർ വരെ ഷട്ടറുകൾ ഉയർത്തുമെന്നാണ് വിവരം.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപകനാശനഷ്ടം. താമരശ്ശേരി കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണാത്തിയേറ്റ് മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞ് താഴോട്ട് പതിച്ചു. താഴ്വാരത്ത് പതിനേഴ് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച മഴ കോഴിക്കോട് ഇപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്. വിലങ്ങാട്ട് മിന്നൽച്ചുഴലിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിത്തൂണുകൾ നശിക്കുന്ന സാഹചര്യം ഉണ്ടായി. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവിൽ മരം വീണ് ഗതാഗതത്തടസ്സമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശോഭ എന്ന സ്ത്രീയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു.
ഇടുക്കിയിലെ മലയോരപാതകളിൽ മണ്ണിടിച്ചിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം ആറാം മെയിലിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തേക്കടി മൂന്നാർ സംസ്ഥാന പാതയിലും നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലും വ്യാപകമായി മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കല്ലാർ, കൂട്ടാർ, ബാലഗ്രാം തുടങ്ങിയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ജില്ലയിൽ മഴ ശക്തമായിത്തന്നെ തുടരുന്നുണ്ട്. മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതുകൊണ്ട് തന്നെ തോടുകളും പുഴകളും നിറഞ്ഞ് ഒഴുകുന്നുണ്ട്. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. നേര്യമംഗലം കുളമാങ്കുഴി ആദിവാസി ഉന്നതിയിലേക്കുള്ള പാതയിൽ വെള്ളം കയറിയിട്ടുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും തുറന്നിട്ടുള്ളത്. ഇത് ഘട്ടം ഘട്ടം ആയി വർധിപ്പിച്ച് 12 ഇഞ്ച് ആക്കി ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങാലക്കുട പടിയൂരിൽ മിന്നൽച്ചുഴലിയും റിപ്പോർട്ട് ചെയ്തു. വീടിന്റെ മേൽക്കൂര പറന്നു പോയി. മരങ്ങൾ കടപുഴകി വീണു.
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന് റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ചോറ്റി, പൈങ്ങന എന്നിവടങ്ങളിലും മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
കൂടല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തും കുമരകം റോഡിലും സിഎംഎസ് കോളേജിന്റെ മുന്നിലും മരം വീണു. മണിക്കൂറുകള്‍ ശ്രമപ്പെട്ടാണ് അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ചുമാറ്റിയത്. പനച്ചിക്കാട് സഹകരണ ബാങ്കിന്റെ മേല്‍ക്കൂരയിലെ ഏഴ് സോളാര്‍ പാനലുകള്‍ പറന്നു പോയി. പാനലുകള്‍ സമീപത്തെ കൃഷിഭവന്റെ മേല്‍ക്കുരയില്‍ വീണ് സീലിംഗ് തകര്‍ന്നു. ഈരാറ്റുപേട്ട വെയില്‍കാണാംപാറ വയലില്‍ ജോര്‍ജിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചേര്‍പ്പുങ്കലില്‍ മരം വീണ് ഉപ്പുതറ സ്വദേശിയുടെ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറ്റ് കനത്ത ദുരിതം വിതച്ചെങ്കിലും ആളപായമില്ല എന്നത് മാത്രമാണ് ആശ്വാസം. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ശക്തമായ തിരച്ചിലിനിടെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടും കുറ്റവാളികള്‍ മാത്രമാണ് ഉള്ളത്. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്ജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിന് പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. ആറ് മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരിലെ മതില് പണിതിരിക്കുന്നത്.
കണ്ണൂര്‍ ജയിലില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തന ക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ട ശേഷം മാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.
ശിവഗിരി ആശ്രമം യു.കെയുടെ ആത്മീയ പിന്തുണയോടെ, ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധാരമാക്കി, നോർവിച്ചിൽ സേവനം യുകെ യുടെ പുതിയ കുടുംബ യൂണിറ്റിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രൂപം കൊണ്ടു. അറ്റൽ ബൗർഗ്, മെതൊഡിസ്റ്റ് ചർച്ച് ഹാളിൽ ശ്രീ സായി ശാന്തിയുടെ ഗുരുസ്മരണയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഉത്സാഹഭരിതരായ വിശ്വാസികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ, കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവനം യു.കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഔപചാരികമായി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർ ശ്രീ സജീഷ് ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവന്റെ സന്ദേശങ്ങളെ ആഴത്തിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം, ശാന്തിയുടെയും ഐക്യത്തിന്റെയും വഴിയേ മനുഷ്യസമൂഹം മുന്നേറേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചു. യോഗത്തിൽ പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്ത ശ്രീ പ്രകാശ് വാസു (പ്രസിഡന്റ്), ശ്രീ പ്രദീപ് കുമരകം (വൈസ് പ്രസിഡന്റ്) ശ്രീ ശ്രീജിത്ത് സി.കെ (സെക്രട്ടറി), ശ്രീ സായ് കാരക്കാടൻ (ജോയിന്റ് സെക്രട്ടറി), ശ്രീ സുജിത് സുരേന്ദ്രൻ (ട്രഷറർ), ശ്രീ അമ്പാടി സുബ്രഹ്മണ്യൻ (ജോയിന്റ് ട്രഷറർ) ശ്രീമതി സിന്ധു പ്രകാശ്, ശ്രീമതി സാന്ദ്ര ശ്രീജിത്ത് (ഗുരുമിത്ര കോർഡിനേറ്റർ) എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റടുത്തു. സേവനം യു കെ വൈസ് ചെയർമാൻ ശ്രീ അനിൽകുമാർ ശശിധരൻ, ജോയിൻ കൺവീനർ ശ്രീ സതീഷ് കുട്ടപ്പൻ, ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി കലാ ജയൻ എന്നിവർ ആശംസകൾ അറിയിച്ച് യോഗത്തിൽ സംസാരിച്ചു. ചടങ്ങിൽ വിവിധ സേവനം യു.കെ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ശ്രീ പ്രകാശ് വാസു യോഗത്തിന് സ്വാഗതവും നാഷണൽ എക്സിക്യൂട്ടീവ് ശ്രീ വിശാൽ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
റോമി കുര്യാക്കോസ്
മിഡ്ലാൻഡ്സ്: രാഷ്ട്രീയ കേരളത്തിൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ജനഹൃദയങ്ങൾ കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ബോൾട്ടൻ, അക്രിങ്ട്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ബോൾട്ടനിലെ ഐ ഒ സി ഓഫീസ് ഹാളിൽ (പ്രിയദർശിനി ലൈബ്രറി) വച്ച് ബോൾട്ടൻ, അക്റിങ്ട്ടൺ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ആക്രിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ്, ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോൺ, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വർഗീസ്, നെബു, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് മുസഫിൽ, രാഹുൽ ദാസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്റിങ്ട്ടൺ യൂണിറ്റ് സെക്രട്ടറി അമൽ മാത്യു, ട്രഷറർ ബിനോജ്, ജേക്കബ്, റീന, സാഗർ തുടങ്ങിയവർ പങ്കെടുത്തു. ബോൾട്ടൻ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങിൽ വച്ച് കൈമാറി.
ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹെയ്സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.
പീറ്റർബൊറോയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമൺ ചെറിയാൻ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകൾക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിർ നേതൃത്വം നൽകി.
ഓൾഡ്ഹാമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം യോഗം ഐ ഒ സി ഓൾഡ്ഹാം യൂണിറ്റ് ജനറൽ സെക്രട്ടറി ഐബി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറർ സാം ബാബു എന്നിവർ അനുസ്മരണ സന്ദേശം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്ചക്രം സമർപ്പിച്ച് കൊണ്ട് ജൂലൈ 16ന് തുടക്കമിട്ട 6 ദിവസം നീണ്ടു നിന്ന ‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ അനുസ്മരണ സമ്മേളനം യു കെയിലെ 9 ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
സ്കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഈ വര്‍ഷം പുതുക്കിയ സമയക്രമം തുടരും. സംസ്ഥാനത്ത് നടപ്പാക്കിയ സ്കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച് ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സിഎംഎസ്, കെപിഎസ്എംഎ, എയിഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്എന്‍ ട്രസ്റ്റ് സ്കൂള്‍സ്, എസ്എന്‍ഡിപി യോഗം സ്കൂള്‍സ്, കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.