Latest News

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയി കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറുമണി മുതല്‍ രാത്രി പത്ത് വരെ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം.

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച അദ്ദേഹം 2001, 2006 മട്ടാഞ്ചേരി മണ്ഡലത്തെയും 2011, 2016 കളമശ്ശേരി മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരിയുടെ അവസാന എംഎല്‍എയും കളമശ്ശേരിയുടെ ആദ്യ എംഎല്‍എയുമെന്ന അപൂര്‍വ്വ നേട്ടവും അദ്ദേഹത്തിനാണ്. 2005–06 കാലത്ത് വ്യവസായ–സാമൂഹ്യക്ഷേമ മന്ത്രിയായും 2011–16 കാലത്ത് പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിലവില്‍ ഐയുഎംഎല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

മുസ്‌ലിം ലീഗിനെ മലബാറില്‍ നിന്ന് മധ്യകേരളത്തിലേക്ക് ശക്തമായി വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന രാഷ്ട്രീയനേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായി യുഡിഎഫ് മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ച ഇബ്രാഹിംകുഞ്ഞിന്റെ കാലഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ശ്രദ്ധേയമായ മാറ്റങ്ങളും വികസനപ്രവര്‍ത്തനങ്ങളും നടപ്പായി. രാഷ്ട്രീയ–സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.

റോച്ചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.

വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന എന്നിവ നടത്തപ്പെടും. തുടർന്ന് തത്വമസി ഭജൻസ് ഗ്രൂപ്പ്‌ യുകെ യുടെ നേതൃത്വത്തിൽ ഭജനയും ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.

രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10.00 മണിക്ക് നട അടയ്ക്കലും നടക്കും.

പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, കർമികത്വം വഹിക്കും വെള്ളിയോട്ട് ഇല്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും.

അമ്പലത്തിന്റെ വിലാസം
Kent Ayyappa Temple
1 Northgate,
Rochester, ME1 1LS,
United Kingdom

കൂടുതൽ അന്വേഷണങ്ങൾക്ക് :
07838 170203, 07985 245890, 07507 766652,
07906 130390, 07973 151975

മകരവിളക്ക് മഹോത്സവത്തിൽ എല്ലാ അയ്യപ്പഭക്തരെയും കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കൾ ഇക്കുറിയും മത്സര രംഗത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. കെപിസിസി പ്രസിഡന്റായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് സണ്ണി ജോസഫ് നേരിടുക; സിറ്റിങ് സീറ്റായ പേരാവൂരിൽ തന്നെയായിരിക്കും അദ്ദേഹത്തിന്റെ മത്സരം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിന്റെ പേരാണ് പരിഗണനയിൽ. ജയസാധ്യതയും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം; നികേഷിന് ഗോവിന്ദന്റെ പിന്തുണയുണ്ടെന്നാണ് സൂചന.

സണ്ണി ജോസഫ് മത്സരിച്ചില്ലെങ്കിൽ പേരാവൂരിൽ ശക്തമായ മത്സരം സൃഷ്ടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് ലഭിച്ചാൽ കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും, രാജ്യസഭാ കാലാവധി അവസാനിക്കുന്ന ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. അതേസമയം, കോൺഗ്രസിന്റെ കൈയിലുള്ള ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫ് തുടരുമെന്നും, കെ.സി. വേണുഗോപാൽ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ ഇരിക്കൂർ തെരഞ്ഞെടുക്കുമെന്ന ശ്രുതിയും നിലനിൽക്കുന്നു.

അമ്പലപ്പുഴയിൽ മാലപൊട്ടിക്കാനെത്തിയ കള്ളനെ ധൈര്യത്തോടെ നേരിട്ട് 77കാരി. അമ്പലപ്പുഴ സ്വദേശിനിയായ മഹിളാമണി അമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല പറിക്കാൻ ശ്രമിച്ച കള്ളൻ, അതേ കത്തി പിടിച്ചുവാങ്ങി വിരട്ടിയതോടെ മാല ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ നിന്ന യുവാവ് മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് മുഖത്തടിക്കുകയും തുടർന്ന് കത്തി കഴുത്തിൽ വെച്ച് മാല പറിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ അക്രമത്തിൽ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന മഹിളാമണി അമ്മ കത്തി പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ കള്ളൻ്റെ നില തെറ്റി, മാല പൊട്ടിച്ച് വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

മഹിളാമണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും മാല കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ മാലയും താലിയും സമീപ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇനി മാലയിടില്ലെന്നും, ശരീരം മാത്രം നോക്കിയാൽ മതിയെന്നുമാണ് 77കാരി ചിരിയോടെ പ്രതികരിച്ചത്.

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദി അടക്കമുള്ള അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുമ്പ് മലിനമായ കുളങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരുന്നതെങ്കിൽ, പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം ഇരുന്നൂറിനടുത്ത് എത്തിയതായും നാൽപതിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡുതല പഠനം ആരംഭിച്ചിരുന്നെങ്കിലും വ്യക്തമായ നിഗമനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത്. തീവ്രമായ തലവേദന, പനി, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും, മലിന ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ആന്റണി രാജു എംഎൽഎ അയോഗ്യനായതായി നിയമസഭ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേസിൽ ശിക്ഷാവിധി പ്രസ്താവിച്ച നിമിഷം മുതൽ തന്നെ അയോഗ്യത പ്രാബല്യത്തിലായിരുന്നുവെങ്കിലും, തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നതായി അറിയിക്കുന്ന വിജ്ഞാപനമാണ് തിങ്കളാഴ്ച പുറത്തിറങ്ങിയത്. ഇതോടെ മണ്ഡലത്തിൽ എംഎൽഎയുടെ സ്ഥാനം ഔദ്യോഗികമായി ഒഴിവായതായി സ്ഥിരീകരിച്ചു.

2013-ലെ സുപ്രീംകോടതി വിധിയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച്, രണ്ടുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കുന്ന എംപിയോ എംഎൽഎയോ വിധി പ്രഖ്യാപിക്കുന്ന സമയത്തുതന്നെ അയോഗ്യനാകും. ഈ വ്യവസ്ഥ പ്രകാരം രാജിവെക്കേണ്ടതില്ലാതെ തന്നെ ആന്റണി രാജു അയോഗ്യനായിരുന്നു. ശിക്ഷയുടെ അടിസ്ഥാനത്തിൽ നിയമസഭയുടെ ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കുന്നതെന്ന നിലയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിന് കോടതി മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചത്. കേരള നിയമസഭാ ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ശിക്ഷാനന്തരമായി ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. എന്നാൽ കുറ്റക്കാരനാണെന്ന കണ്ടെത്തൽ മേൽക്കോടതി സ്റ്റേ ചെയ്താൽ മാത്രമേ അയോഗ്യത ഒഴിവാകൂ.

ഈ വർഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്കാരസൗന്ദര്യവും ഒരുമിച്ചുചേർന്ന സ്മരണീയ അനുഭവമായി മാറി.മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിലെ (GMMHC) സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാർവതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തിൽ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തിൽ പങ്കെടുത്തു.

പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുൽ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാർ നിർവഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്‌നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നിൽ അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാർത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നൽകി. ഹൃദയപൂർവ്വമായ നന്ദിയും അഭിനന്ദനങ്ങളും പ്രസിഡന്റ് ഗോപകുമാർ, സെക്രട്ടറി വിനോദ് ചന്ദ്രൻ, ട്രഷറർ ഹരികുമാർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അറിയിച്ചു.

ഇതിനോടനുബന്ധിച്ച് ജനുവരി 10ന് സംഘടിപ്പിക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഔദ്യോഗിക വിളംബരവും നടത്തി. മകരവിളക്കിനോടനുബന്ധിച്ച് ഗജവീരന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് സംഘടിപ്പിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

 

 

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ച് പരിഗണിക്കുന്ന കേസിൽ എസ്പി ശശിധരൻ നേരിട്ട് ഹാജരായി നാലാമത്തെ ഇടക്കാല റിപ്പോർട്ട് നൽകും. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണത്തിലെ മന്ദഗതിയെ വിമർശിച്ചിരുന്നു. വൻ തലങ്ങളിലേക്ക് അന്വേഷണം നീങ്ങാത്തതെന്തെന്ന ചോദ്യം ഉയർത്തിയ കോടതി, ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു.

അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘവുമായി കേസിന് ബന്ധമുണ്ടോ എന്ന പരിശോധന, ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങൾ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറും. അതേസമയം, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് സമയം അനുവദിച്ചിരിക്കുന്നത്.

പാലക്കാട് കൂറ്റനാട് വട്ടേനാട് പുളിക്കൽ വീട്ടിൽ 11 വയസ്സുകാരിയായ ആയിഷ ഹിഫ ദാരുണമായി മരിച്ചു. ഉയരക്കുറവ് പരിഹരിക്കാൻ വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ കെട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണ് അപകട കാരണമെന്നാണ് വീട്ടുകാർ മൊഴി നൽകിയതെന്ന് തൃത്താല പൊലീസ് അറിയിച്ചു.

കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. മുത്തശ്ശിമാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കയറിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്; എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ബിനോയ് എം. ജെ.

സങ്കല്പത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് നാം ആരും തന്നെ ബോധവാന്മാരാണെന്ന് തോന്നുന്നില്ല. പണ്ടുമുതൽ തന്നെ യാഥാർത്ഥ്യമാണ് പ്രധാനപ്പെട്ടതെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നു. ആചാര്യന്മാരും ഗുരുക്കന്മാർ പോലും ഈ വിധത്തിലാണ് ജനങ്ങളെ പഠിപ്പിച്ചതായി കാണുന്നത്. സങ്കല്പം ഒരു പാഴ് വേലയാണെന്ന് എല്ലാവരും തന്നെ കരുതുകയും ചിന്തിക്കുകയും ചെയ്തു പോരുന്നു. കുട്ടികളെ സങ്കല്പ ലോകത്തിലേക്ക് വിടുവാൻ മുതിർന്നവരും അധ്യാപകരും അനുവദിക്കുന്നില്ല. മുതിർന്നവർക്കാകട്ടെ സങ്കൽപ്പിക്കാനുള്ള സമയവുമില്ല. വാർദ്ധക്യത്തിൽ എത്തുമ്പോഴാകട്ടെ എല്ലാം പോയല്ലോ എന്ന നിരാശയോടുകൂടി നാം പൂർവ്വ ജീവിതത്തെ സ്മരിക്കുന്നു. ഇതിന്റെ

എല്ലാം ധ്വനി സങ്കല്പം ചീത്തയും വ്യർത്ഥവും ആണെന്നല്ലേ? അത് ഒരു സമയം പോക്ക് മാത്രമാണെന്ന് എല്ലാവരും കരുതുന്നു. വിലപ്പെട്ട സമയം ആരാണ് പാഴാക്കുവാൻ ആഗ്രഹിക്കുക?

എന്നാൽ ജീവിവർഗങ്ങളിൽ മനുഷ്യന് മാത്രമേ സങ്കല്പിക്കുവാനുള്ള കഴിവുള്ളു. അത് വളരെ വിശിഷ്ടമായ ഒരു കഴിവ് കൂടിയാണ്. നീണ്ട പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു കഴിവാണ് സങ്കല്പശക്തി. അതിനെ നിന്ദിക്കുവാൻ എളുപ്പമാണ്. എന്നാൽ അപ്രകാരം ചിന്തിക്കുമ്പോൾ നാം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞു കൊള്ളുക. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിനുള്ള പകരക്കാരനാണ്. നമുക്ക് അറിവുള്ളതുപോലെ യാഥാർത്ഥ്യം പരിമിതികൾ നിറഞ്ഞതാണ്. അത് വിരൂപവും വിരസവും ആണ്.

സൗന്ദര്യത്തിൽ സങ്കല്പം തന്നെ യാഥാർത്ഥ്യത്തേക്കാൾ മനോഹര എന്ന് തോന്നിപ്പോകുന്നു. സങ്കൽപ്പത്തിന് ചിറക് വിരിക്കുമ്പോൾ നാം സാധ്യതകളുടെ അനന്തവിഹായുസ്സിൽ പറന്നുയരുകയാണ് ചെയ്യുന്നത്. മാനവ സംസ്കാരത്തിന്റെ ഇന്നേവരെയുള്ള പുരോഗതി എടുത്താൽ സങ്കല്പമാണ് അതിന്റെ എല്ലാം മൂലകരണം എന്ന് കണ്ടെത്തുവാൻ കഴിയും. കാറും കമ്പ്യൂട്ടറും വിമാനവും എല്ലാം സങ്കൽപ്പത്തിലാണ് ആദ്യമേ ജന്മം എടുത്തത്. മാനവസംസ്കാരം അവന്റെ സങ്കൽപ്പത്തിന്റെ ആവിഷ്കാരമാണ്.

അപ്പോൾ പിന്നെ പ്രശ്നം എവിടെയാണ് കിടക്കുന്നത്? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘടനത്തിലാണ് പ്രശ്നങ്ങളെല്ലാം കിടക്കുന്നത് എന്ന് എനിക്ക് സധൈര്യം പറയുവാൻ കഴിയും. നിങ്ങൾ പണം

ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നില്ല, നിങ്ങൾ അധികാരത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ, യഥാർത്ഥത്തിൽ, നിങ്ങൾ അധികാരത്തിൽ എത്തുന്നില്ല. നിങ്ങൾക്ക് ജോലി കിട്ടുന്നതായി സങ്കൽപിക്കുന്നു, എന്നാൽ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനത്തിൽ വരുന്നത് എങ്ങനെയാണെന്ന് നോക്കി കണ്ടുകൊള്ളുവിൻ. വാസ്തവത്തിൽ ഇപ്രകാരം ഒരു സംഘടനത്തിന്റെ ആവശ്യകതയുണ്ടോ? സങ്കല്പത്തെ സങ്കല്പത്തിന്റെ വഴിക്ക് വിടുവിൻ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യത്തിന്റെ വഴിക്കും വിട്ടുകൊള്ളുവിൻ. താൻ സങ്കൽപിക്കുന്നതൊക്കെ യാഥാർത്ഥ്യമാകണമെന്ന് നാം എന്തുകൊണ്ടാണ് വാശിപിടിക്കുന്നത്?

അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നത് മാത്രമേ ഞാൻ സങ്കൽപ്പിക്കൂ എന്നും വാശിപിടിക്കുന്നത് എന്തിന്? അങ്ങിനെയാണ് സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനം ഉണ്ടാകുന്നത്. സങ്കല്പം യാഥാർത്ഥ്യത്തിനുവേണ്ടി എന്നുള്ള മിഥ്യാധാരണ നമ്മുടെ എല്ലാം മനസ്സിൽ ചെറുപ്പം മുതൽ കുടിയേറിയിട്ടുണ്ട്. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടി അല്ല! സങ്കല്പം യാഥാർത്ഥ്യത്തിന്റെ അടിമയും അല്ല. സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭാസുരമായ ലോകമുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം വെട്ടിത്തിളങ്ങുന്നു. അവിടെ അന്ധകാരത്തിന് സാധ്യതയില്ല. അവിടെ പരിമിതികൾക്ക് സാധ്യതയില്ല. അവിടെ ദുഃഖത്തിന് സ്ഥാനമില്ല. അവിടെ നൈരാശ്യത്തിനും സാധ്യതയില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ വിലയും പ്രാപിക്കുന്നു.

അവിടെ അനന്താനന്ദമാണ്. എന്നാൽ താൻ സങ്കൽപ്പിക്കുന്നത് ഒക്കെ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിച്ചാൽ കഥയാകെ മാറുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകം സങ്കൽപ്പത്തിന്റെ ലോകത്തിൽ നിന്നും ഭിന്നമാണ്. യാഥാർത്ഥ്യത്തിൽ എല്ലാം പരിമിതമാകുമ്പോൾ സങ്കൽപ്പത്തിൽ യാതൊരുവിധ പരിമിതിയും ഇല്ല. അതുകൊണ്ടുതന്നെ താൻ സങ്കൽപ്പിക്കുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്ന് ഒരാൾ വാശിപിടിച്ചാൽ അവിടെ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ ഒരു സംഘടനം ജന്മം കൊള്ളുന്നു. അതുകൊണ്ട് സങ്കല്പത്തെ യാഥാർത്ഥത്തിൽ നിന്നും വേർതിരിച്ചെടുക്കുവിൻ. രണ്ടിനും രണ്ടു ലോകമാണുള്ളത്. യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് പോകാതെ തന്നെ പൂർണമായും സങ്കല്പത്തിന്റെ

ലോകത്തിൽ കഴിഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിയും. സങ്കല്പത്തെ തുറന്നു വിടുവിൻ. അതിന് സ്വാതന്ത്ര്യം കൊടുക്കുവിൻ. ആവോളം സങ്കൽപ്പത്തിന്റെ ലോകത്തിൽ വിഹരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന നിർവൃതി ഒന്ന് വേറെ തന്നെയാണ്.

സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിക്കുമ്പോഴാണ് ആഗ്രഹങ്ങൾ ജന്മം എടുക്കുന്നത്. ഞാൻ പണക്കാരൻ ആകുന്നതായി സങ്കൽപ്പിക്കുന്നു, അതിനുശേഷം അത് യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു. അത് യാഥാർത്ഥ്യമായില്ലെങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

ഇതല്ലേ നമ്മുടെ ജീവിതത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം? എന്തിനീ വയ്യാവേലിക്കൊക്കെ മുതിരണം? സങ്കല്പം സങ്കല്പത്തിനുവേണ്ടി, യാഥാർത്ഥ്യം യാഥാർത്ഥ്യത്തിന് വേണ്ടി. അവ തമ്മിൽ കൂട്ടിയിടിക്കാതെ ഇരിക്കട്ടെ. ആഗ്രഹങ്ങൾ മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്നു.

അതിനാൽ സ്നേഹിതരെ നമുക്ക് ജീവിതത്തിൽ മുന്നോട്ടു പറക്കുവാനുള്ള രണ്ട് ചിറകുകളാണ് സങ്കല്പവും യാഥാർത്ഥ്യവും. അവയെ വേണ്ടവണ്ണം ഉപയോഗിച്ച് ശീലിക്കുവിൻ. അതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പമോ യാഥാർഥ്യമോ കൂടുതൽ ശ്രേഷ്ഠം എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ ആളല്ല. എന്നിരുന്നാലും ഒന്ന് മറ്റതിനോട്

കിടപിടിക്കുന്നതാണെന്ന് എനിക്ക് പറയുവാൻ കഴിയും. അതിനാൽ നിങ്ങളുടെ സങ്കല്പശക്തിയെ വേണ്ട വണ്ണം ഉപയോഗിക്കുവിൻ. അതുവഴി നിങ്ങൾക്ക് മോക്ഷത്തിലേക്കും നിർവ്വാണത്തിലേക്കും ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved