Latest News

ഫാ. ഹാപ്പി ജേക്കബ്ബ്

ആദ്യ ആഴ്ചയിലെ നോമ്പിലെ ദിനങ്ങൾ നല്ല ചിന്തകളും അനുഭവങ്ങളും തന്നു എന്ന് കരുതി ചില ചിന്തകൾ കൂടി കുറിക്കുകയാണ്. ആത്മീകത പലപ്പോഴും നാം കരുതുന്നത് ഞായറാഴ്ചകൾക്കും ദേവാലയങ്ങൾക്കും ഉള്ളതാണെന്നാണ്. എന്നാൽ നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്ന് പൗലോസ് ശ്ലീഹ പറഞ്ഞതിൽ നിന്നും നാമം ദൈവാലയങ്ങൾ എന്ന നിഗമനത്തിൽ എത്തിയേ മതിയാവൂ. അപ്രകാരം ഓരോ ദിനവും ആത്മീകതയിൽ വളരുവാൻ നാം വിളിക്കപ്പെട്ടവരാണ്. ദൈവ സാന്നിധ്യം അനുഭവിപ്പാൻ ഓരോ ദിവസവും ഇടയാകണം. സമൂഹം പുറന്തള്ളിയേക്കാം, സാമൂഹ്യ ജീവിത തിരക്കിനിടയിൽ സമയം ഇല്ലാതിരിക്കാം, പല കാരണങ്ങൾ പറയാൻ ഉണ്ടായിരിക്കാം. സമൂഹം ഒറ്റപ്പെടുത്തി, പിന്തള്ളിയ ഒരുവന്റെ ജീവൻ പ്രയാണ യാത്രയാണ് ഇന്നത്തെ ചിന്തയുടെ ആധാരം.

വി. ലൂക്കോസ് 5: 12 -16 വരെയുള്ള വേദഭാഗങ്ങൾ. ലോകക്കാർ പരിമിതപ്പെടുത്തിയ ഒരു മനുഷ്യൻറെ കഥ. അവൻ കുഷ്ഠരോഗിയായിരുന്നു. സമൂഹവും മതവും അവന് ശിക്ഷ വിധിച്ചു . അവനെ അശുദ്ധൻ എന്ന് മുദ്രകുത്തി. ചുരുക്കത്തിൽ അവൻ സകലത്തിൽ നിന്നും അകന്നു . ആരും ഇല്ല എങ്കിലും ദൈവം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരു നിമിഷം അവനുണ്ടായി. മനുഷ്യനും മതവും നിർമ്മിച്ച എല്ലാ വേലിക്കെട്ടുകളും അതിർ രേഖകളും തകർത്ത് മൃതമദ്ധ്യേ നിൽക്കുന്ന ദൈവം തമ്പുരാൻ്റെ അടുക്കൽ അവൻ വന്നു. ലക്ഷ്യം നേരായിരുന്നത് കൊണ്ട് പ്രതിബന്ധങ്ങൾ അവന് നിസ്സാരമായിരുന്നു. അവൻറെ ഉള്ളിലെ ബോധ്യവും ഇച്ഛാശക്തിയും വിശ്വാസവും മതിലുകളെ ഇടിച്ച് നിരത്തി.

ഇത്രയും ധൈര്യത്തോടെ കടന്നു വന്നവന്റെ ചോദ്യമാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. “കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്ക് ” . ഇവൻ എന്താണ് ഇങ്ങനെ പറഞ്ഞത്. അവൻറെ സൗഖ്യം ലഭിക്കും എന്നുള്ള ഉറപ്പും നമുക്ക് നൽകുന്ന പാഠവും ഇതാണ് യഥാർത്ഥ പ്രാർത്ഥന. എൻറെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥന . ഫലം എപ്പോഴും നാം ആഗ്രഹിക്കും പോലെ ആവണം എന്നില്ല. എന്തായാലും ദൈവഹിതം അതാണ് നാം പാലിക്കേണ്ടതും പഠിക്കേണ്ടതും .

യേശു അവനെ സ്പർശിച്ചു. ഒരുപാട് ഉൾക്കാഴ്ചകൾ തരുന്ന ചിന്തയാണിത്. മനുഷ്യൻ തൊടുവാൻ അറയ്ക്കുന്ന ഒരു വ്യക്തിയെ അവൻ ചേർത്ത് നിർത്തുന്നു. ഉള്ള അവസ്ഥയിൽ നമ്മെ ചേർത്ത് നിർത്തുന്നവനാണ് കർത്താവ്. അവൻറെ സ്പർശനം മതി സൗഖ്യമാകുവാൻ.

അവൻ പറഞ്ഞു എനിക്ക് മനസ്സുണ്ട് നീ ശുദ്ധനാകുക. ആ നിമിഷം തന്നെ അവൻ സൗഖ്യപ്പെട്ടു; പുരോഹിതന്മാർക്ക് തന്നെ തന്നെ സാക്ഷ്യത്തിനായി കാണിച്ച് കൊടുക്കുവാൻ പറഞ്ഞു. സൗഖ്യം വ്യക്തിപരമായിരുന്നുവെങ്കിലും സാക്ഷ്യം സമൂഹപരമാണ്. ഓരോ ചെറിയ അനുഗ്രഹങ്ങൾ ദിവസേന നാം പ്രാപിക്കുമ്പോഴും നേർച്ച കാഴ്ചകളോടെ ദേവാലയത്തിൽ നാം എത്തണം. ദൈവ മുമ്പാകെ സമർപ്പിക്കണം.

ഇനി നമ്മുക്ക് ശ്രദ്ധ കർത്താവിങ്കലേക്ക് സമർപ്പിക്കാം. അവൻ അവിടെ നിന്ന് മാറി ഏകാന്തമായ ഒരു സ്ഥലത്തേക്ക് പോകുന്നു. അവിടെ പിതാവുമായുള്ള സംസർഗ്ഗത്തിൽ കഴിയുന്നു. നമ്മളിലൂടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് സ്വയം പ്രശംസിക്കാനായുള്ള അവസരമായിട്ടല്ല ദൈവപദ്ധതി എന്ന് മനസ്സിലാക്കുക.

ഇന്ന് ഭയം, കുറ്റബോധം, ദുരുപയോഗങ്ങൾ, ഏകാന്തത എന്നിങ്ങനെയുള്ള വിഷയത്തിൽ പലരും കുടുങ്ങിയിരിക്കുന്നു. ചെറിയ പ്രതിബന്ധങ്ങൾ മുൻപിൽ ഉണ്ടെങ്കിലും ദൈവം സാമിപ്യേ ഉണ്ടെന്ന് തിരിച്ചറിയണം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിശ്വാസത്തോടെ അവന്റെ അടുക്കലേക്ക് കടന്ന് വരൂ. കൃപ നേടിയാൽ വാക്കുകളിൽ അല്ല ജീവിതത്തിലൂടെ സാക്ഷ്യം നൽകൂ.

അനുഗ്രഹിക്കപ്പെട്ട നോമ്പ് ദിനങ്ങൾ ദൈവം നൽകട്ടെ.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിയും യുവഗായികയുമായ ലക്ഷ്മി (20) ദാരുണമായി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മിഭവനത്തിൽ പരേതനായ ബാലുവിന്റെയും ഷീജയുടെയും മകളും കൊട്ടാരക്കര എസ്.ജി. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ ലക്ഷ്മിയാണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മൈനാഗപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെ ഭരണിക്കാവ്–കൊട്ടാരക്കര പാതയിലെ സിനിമാപറമ്പിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ പാതയോരത്തെ മരത്തിലിടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക നിഗമനം.

വാഹനത്തിന്റെ ബോഡിയിൽ ശബ്ദ സംവിധാനങ്ങൾ നിറഞ്ഞതിനാൽ മുന്നിലെ ക്യാബിനിലിരുന്ന ലക്ഷ്മിക്ക് ഇടിയുടെ ആഘാതത്തിൽ തന്നെ ജീവൻ നഷ്ടമായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ബാൻഡ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

അലമാര നിറയെ മിമിക്രിയുടെയും നാടൻപാട്ടിന്റെയും പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്ന ലക്ഷ്മിയുടെ മൃതദേഹം അവയ്ക്കുമുന്നിൽ വെച്ചപ്പോൾ ഗ്രാമം മുഴുവൻ കണ്ണീരിലാഴ്ന്നു. പത്തുവർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് താങ്ങായി ഉയർന്നുവരികയായിരുന്നു ഈ യുവകലാകാരി. പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച ലക്ഷ്മിയുടെ അകാലവിയോഗം കുടുംബത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കനത്ത ഇരുളായി. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണന്‍ (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.83 കിലോഗ്രാം ആംബര്‍ഗ്രീസാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പെര്‍ഫ്യൂം നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഘടകമായ ആംബര്‍ഗ്രീസിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കൊയിലാണ്ടി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രീസിന്റെ ഉറവിടവും ബന്ധങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ (21/02/2026) ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.

സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, Raipur Diocese രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു. ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉയർന്ന നിലയിൽ തുടരുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ഡൽഹിയിലെ ചെങ്കോട്ടയും ചാന്ദ്‌നി ചൗക്ക് മേഖലയിലെ ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ ഹൈ അലർട്ട് പ്രഖ്യാപിച്ച് പ്രധാന കേന്ദ്രങ്ങളിൽ കർശന പരിശോധന ആരംഭിച്ചു.

ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യമാക്കി ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള നീക്കമാണ് ഭീകരർ നടത്തുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ ആരാധനാലയങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഭീകരരുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് സൂചന.

2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

കഴി 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 നിരീക്ഷണ സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. മൂന്നാർ ഉൾപ്പെടെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി മേഖലകളിൽ യുവി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി ഇൻഡക്സ് 8 മുതൽ 10 വരെ എത്തിയ സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിർദേശം.

കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ രേഖപ്പെടുത്തിയതിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ അനുഭവപ്പെടുന്നത്. തുടർച്ചയായി സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ-നേത്ര രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം. പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണെന്ന് നിർദേശം. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ യുവി പ്രതിഫലനം കൂടുതലായിരിക്കാമെന്നും മേഘങ്ങളില്ലാത്ത ആകാശം പോലും ഉയർന്ന യുവി സൂചികയ്ക്ക് ഇടയാക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടി.

കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് താമസിച്ചിരുന്ന 17-കാരനായ പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന അനുരഞ്ജാണ് മരിച്ചത്.

വീടിനടുത്തുള്ള കുണ്ടുതോട് യു.പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറൽ ഫോറൻസിക് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിത്യോപയോഗ സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ഏകദേശം 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി.

വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, സഹായി മുസ്തഫ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. ഭാര്യയും ആറുവയസ്സുള്ള മകളും കൂടെയുണ്ടായിരുന്നു.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പിൻസീറ്റിലിരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ തീരുമാനം.

കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും മകളെയും അധികൃതർ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികരെ അറിയിച്ചു.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് 2021 മെയ് 5ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നിരന്തരം വയറുവേദന അനുഭവപ്പെട്ടെങ്കിലും മരുന്നുകൾ കഴിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്.

വേദന തുടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്ത് വന്നത്. ബുധനാഴ്ച എടുത്ത എക്സറേയിലൂടെ വയറ്റിനുള്ളിൽ കത്രികയുള്ളതായി കണ്ടെത്തി. മുൻപ് വേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണെന്നു പറഞ്ഞ് മടക്കി അയച്ചതായും ഉഷ ആരോപിക്കുന്നു. ഒടുവിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രികയുണ്ടെന്നത് വ്യക്തമായത്.

സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. കത്രിക പുറത്തെടുക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാൽ ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് പോകാൻ ഭയമാണെന്ന് ഉഷ വ്യക്തമാക്കി. ചികിത്സാപിഴവാണെന്നാരോപിച്ച് സംഭവം വലിയ വിവാദമായി മാറുകയാണ്.

RECENT POSTS
Copyright © . All rights reserved