Latest News

സിബി ജോസ്

യുവത്വവും അനുഭവസമ്പത്തും കൈകോർക്കുന്ന നവനേതൃത്വം, 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, വാർഷിക പൊതു യോഗവും കുടുംബ സംഗമവും പ്രസിഡൻ്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 25 തീയതി ശനിയാഴ്ച ചെസ്റ്റർ ടെൻ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.

യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യപരമായും ക്രമബദ്ധമായും വിജയകരമായി പൂര്‍ത്തിയായി പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും സൗഹൃദപൂര്‍ണമായ അന്തരീക്ഷവും യോഗത്തെ ശ്രദ്ധേയമാക്കി.

SMAയുടെ പുതിയ പ്രസിഡന്റായി ശ്രീ. ആൻറണി സെബാസ്റ്റ്യൻ, സെക്രട്ടറിയായി ശ്രീ. സജി ജോർജ് മുളയ്ക്കൽ, ട്രഷററായി ശ്രീ. അനീഷ് സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്മാരായി ശ്രീ. ഷിൻ്റോ വർഗീസ്, ശ്രീമതി ജിനു അബ്രഹാം. ജോയിൻറ് സെക്രട്ടറിമാരായി ശ്രീ. ആഷ്‌ലി കുര്യൻ, ശ്രീമതി ജോസ്നി ജിനോ, പബ്ലിക് റിലേഷൻസ് ഓഫീസറായി ശ്രീ. സിബി ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോർഡിനേറ്ററായി കുമാരി അലീന വിജിയും ആർട്സ് കോർഡിനേറ്ററായി , ശ്രീ. സിറിൽ മാഞ്ഞൂരാൻ, ഡാൻസ് ക്ലാസ് കോർഡിനേറ്ററായി ശ്രീമതി രാജലക്ഷ്മി ജയകുമാറിനെയും തിരഞ്ഞെടുത്തു.

സ്പോർട്സ് കോർഡിനേറ്ററായി ശ്രീ. ജോസ് ജോൺ , ശ്രീ. ശ്യാം ശങ്കർ സമ്പാദ്യ പദ്ധതി കോഡിനേറ്ററായി ശ്രീ .ജോബി ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തു.

എക്സ് ഓഫീസ് കോ അംഗമായി ശ്രീ. ബെന്നി പാലാട്ടിയെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. എബിൻ ബേബി, ശ്രീ. അജി മംഗലത്ത് ശ്രീമതി. ജയാ വിപിൻ, ശ്രീ .ജിൽസൺ കുര്യാക്കോസ്,ശ്രീ. അമൽ ജോസ് ശ്രീമതി. സിനി അകശലയെയും, യുക്മ പ്രതിനിധികളായി ശ്രീ. വിജി.K. P, ശ്രീ. ജിജോമോൻ ജോർജ്, ശ്രീ. ജിജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും, സാമ്പത്തിക റിപ്പോർട്ടും, കഴിഞ്ഞ ഒരു വർഷക്കാലത്ത് പ്രവർത്തിച്ച കമ്മിറ്റിയുടെ സേവനങ്ങളെയും പൊതുയോഗം ഹൃദയപൂർവ്വം അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ SMAയ്ക്ക് ശക്തമായ അടിസ്ഥാനം ഒരുക്കിയതായും, പുതിയ കമ്മിറ്റിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു, ഭാവി പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

യുവത്വത്തിന്റെ ചൈതന്യവും അനുഭവസമ്പത്തിന്റെ സ്ഥിരതയും കൈകോർക്കുന്ന നവനേതൃത്വം, ഐക്യവും സഹകരണവും അടിസ്ഥാനംാക്കി കൂടുതൽ സജീവമായ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങ്ളുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു. യൂത്ത് , ആർട്സ് & ഡാൻസ് കോർഡിനേറ്ററുടെ നിയമനം SMAയുടെ യുവജനങ്ങളെ സംഘടനയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കുക, അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദി ഒരുക്കുക, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുകയും ചെയ്യുകയാണ് പുതിയ ഭാരവാഹി സംഘം ലക്ഷ്യമിടുന്നത്. യോഗത്തിന് സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതവും ട്രഷറർ അന്റണി സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി ഭാരതീയ ജനതാ പാർട്ടി. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടി ശക്തമായ സാന്നിധ്യം ഉറപ്പിച്ച പാർട്ടി, നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലെ വിജയങ്ങളിലൂടെ മുന്നണികൾക്ക് വ്യക്തമായ വെല്ലുവിളി ഉയർത്തി. മുൻ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ഈ മണ്ഡലങ്ങളിൽ ഇത്തവണ വിജയം സ്വന്തമാക്കിയതോടൊപ്പം, നിരവധി മണ്ഡലങ്ങളിൽ വോട്ട് വിഹിതവും ഉയർത്താൻ ബിജെപിക്കായി. ഇതോടെ സംസ്ഥാനത്ത് എൽഡിഎഫ്–യുഡിഎഫ് ഇരട്ടധ്രുവ രാഷ്ട്രീയത്തിന് പുറത്ത് ഒരു മൂന്നാം ശക്തിയുടെ വളർച്ച വ്യക്തമായി പ്രകടമാകുന്നു.

ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും പ്രധാനമായും ക്ഷീണം സംഭവിച്ചത് ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വോട്ട്ബാങ്കിലാണ്. ഈ മണ്ഡലങ്ങൾ എല്ലാം എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടത്തിലും ചാത്തന്നൂരിലും എൽഡിഎഫിന് വലിയ വോട്ട് ഇടിവ് ഉണ്ടായപ്പോൾ, യുഡിഎഫിന് ചില മണ്ഡലങ്ങളിൽ വോട്ട് വർധനവുണ്ടായി. നേമത്തിൽ മാത്രമാണ് യുഡിഎഫിന് വോട്ട് കുറവ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾ ബിജെപിയുടെ വളർച്ച പ്രധാനമായും എൽഡിഎഫിനെയാണ് കൂടുതൽ ബാധിച്ചതെന്ന് സൂചിപ്പിക്കുന്നു, എങ്കിലും യുഡിഎഫിനും ചില മണ്ഡലങ്ങളിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്.

അതേസമയം, വിജയിച്ച മണ്ഡലങ്ങൾക്കപ്പുറത്തേക്കും ബിജെപി സ്വാധീനം വ്യാപിപ്പിക്കുന്ന ചിത്രം വ്യക്തമാണ്. തിരുവല്ല, പാല, കുണ്ടറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ വൻ വോട്ട് വർധനവ് രേഖപ്പെടുത്തിയപ്പോൾ, ചില സ്ഥലങ്ങളിൽ വോട്ട് കുറവും നേരിടേണ്ടിവന്നു. ഈ ഇരട്ട പ്രവണത സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ, ബിജെപിയുടെ ഉയർച്ച ഒരേസമയം എൽഡിഎഫിനെയും യുഡിഎഫിനെയും സമ്മർദത്തിലാക്കുന്ന ഘടകമായി മാറുകയും, കേരള രാഷ്ട്രീയത്തിൽ മത്സരത്തിന്റെ സ്വഭാവം മാറ്റുന്ന നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടൊപ്പം സോഷ്യൽ മീഡിയയിലും ട്രോളുകളുടെ വലിയ തിരമാലയാണ് ഉയരുന്നത്. യുഡിഎഫിന് അനുകൂലമായ മുന്നേറ്റം വ്യക്തമായതോടെ രാഷ്ട്രീയ രംഗത്ത് ആവേശം ഉയർന്നപ്പോൾ, അതിന്റെ പ്രതിഫലനം ട്രോൾ പേജുകളിലും പ്രകടമായി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പോലെ തന്നെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും കടുത്ത ‘ട്രോൾ പോരാട്ടം’ അരങ്ങേറുകയാണ്.

ഇത്തവണ ശ്രദ്ധേയമായത് ഇടത് അനുകൂല സൈബർ പേജുകളുടെ സമീപനമാണ്. തിരിച്ചടികൾ വ്യക്തമായ സാഹചര്യത്തിൽ പരാജയത്തെ നർമ്മത്തിൽ അവതരിപ്പിക്കുകയാണ് ഇവർ. എല്ലാ തിരഞ്ഞെടുപ്പുകളിലും വൈറലാകുന്ന ‘കോട്ടപ്പള്ളി’യും ‘കുമാരപിള്ള’യും ഇത്തവണയും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നു. രാഷ്ട്രീയ വിമർശനങ്ങളും സ്വയംപരിഹാസവും ചേർത്ത് പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ് സൈബർ സഖാക്കൾ.

ട്രോളുകൾ വിനോദം മാത്രമല്ല, മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഘടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നർമ്മബോധം വളർത്താനും സംഭവങ്ങളെ വ്യത്യസ്തമായി കാണാനും ഇത് സഹായിക്കുന്നു. തിരഞ്ഞെടുപ്പ് പോലുള്ള പിരിമുറുക്ക സമയങ്ങളിൽ ട്രോളുകൾ ‘സ്ട്രെസ് റിലീവർ’ ആയി പ്രവർത്തിക്കുന്നു. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട അറിവ് വർധിപ്പിക്കാനും പോസിറ്റീവ് സമീപനം വളർത്താനും ഇതിന് കഴിയും.

പത്തനംതിട്ട ഏനാത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. ചികിത്സയിലിരിക്കെ സന്തോഷ് നായർക്കു ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ അദ്ദേഹം ശ്രദ്ധേയനായി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു.

പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1960 നവംബർ 12ന് തിരുവനന്തപുരത്ത് ജനിച്ച സന്തോഷ് നായർ, എംജി കോളജിൽ പഠിക്കുമ്പോൾ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു. അഭിനയജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷക മനസുകളിൽ സ്ഥിരമായ സ്ഥാനമുറപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നിർണായക ശക്തിയായി മാറി. മത്സരിച്ച 27 മണ്ഡലങ്ങളിൽ 22 ഇടത്തും വിജയിച്ച പാർട്ടി ഇതോടെ റെക്കോർഡ് നേട്ടമാണ് കുറിച്ചത്. കഴിഞ്ഞതവണ നേടിയ 15 സീറ്റുകൾ നിലനിർത്തിയതിനു പുറമെ ഏഴ് സീറ്റുകൾ കൂടി പിടിച്ചെടുത്തു. പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയെ വിജയിപ്പിച്ച് ആദ്യ വനിതാ പ്രതിനിധിയെയും നിയമസഭയിലേക്കയയ്ക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി.

മലപ്പുറം, തിരൂരങ്ങാടി, കോട്ടയ്ക്കൽ, മഞ്ചേരി, കൊണ്ടോട്ടി, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം സ്വന്തമാക്കിയ ലീഗ് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചു. ചില മണ്ഡലങ്ങളിൽ ചെറിയ വോട്ടിനാണ് പരാജയം നേരിട്ടതെങ്കിലും ആകെ പ്രകടനം മികച്ചതായിരുന്നു. കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ മൂന്നാമത്തെ വലിയ കക്ഷിയായ ലീഗ്, വിജയശതമാനത്തിലും മുന്നിലാണ്. ഇതോടെ പുതിയ യുഡിഎഫ് സർക്കാരിൽ പാർട്ടിക്ക് നിർണായക സ്വാധീനം ഉറപ്പായി.

മന്ത്രിസഭ രൂപീകരണത്തിൽ ലീഗിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നതാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, ടി.വി. ഇബ്രാഹിം എന്നിവരുടേയും പേരുകൾ സാധ്യതാപട്ടികയിൽ ഉയരുന്നു. ജില്ലാതല പ്രാതിനിധ്യവും പരിചയസമ്പത്തും പരിഗണിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ജിപ്സൺ തോമസ്

പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗം, 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വത്തിനും കേരള കോൺഗ്രസ് പാർട്ടിക്കും ലഭിച്ച ഭൂരിപക്ഷ വിജയത്തെ അഭിനന്ദിച്ചു.

കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള സ്ഥാനാർത്ഥി നിർണ്ണയ നയമാണ് ഈ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി. പുതുമുഖങ്ങൾക്ക് മുൻഗണന നൽകിയതിന്റെ ഫലമായി പാർട്ടി മത്സരിച്ച 8 സീറ്റുകളിൽ 7 എണ്ണം നേടിയപ്പോൾ, എൽ.ഡി.എഫ് ഭാഗത്ത് മത്സരിച്ച മറ്റ് കേരള കോൺഗ്രസ് വിഭാഗങ്ങൾ എല്ലാസീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരായ മോൻസ് ജോസഫ്, അപു ജോൺ ജോസഫ്, തോമസ് ഉണ്ണിയാടൻ, ഷിബു തെക്കുംപുറം, വർഗീസ് മാമ്മൻ, റെജി ചെറിയാൻ, വിനൂ ജോബ് എന്നിവർക്ക് ജനസേവനത്തിൽ വിജയകരമായ കാലഘട്ടം ആശംസിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ വളരെ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ട ഷൈജി ഒട്ടപ്പിള്ളിലിന്റെ പരിശ്രമത്തെയും യോഗം അഭിനന്ദിച്ചു. അടുത്ത അവസരത്തിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവും യോഗം രേഖപ്പെടുത്തി.

*പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വാങ്ങുന്നതിനാൽ, മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ച മലയാളം മിഷൻ യു.കെ., ലോക കേരള സഭ എന്നിവയിൽ നിയമിത്രയാവർ എല്ലാവരും സ്വയം രാജിവെച്ചു പുറത്തുപോകണമെന്നു യോഗം ആവശ്യപ്പെട്ടു.

യോഗത്തിന് പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ ബിനോയ് പൊന്നാട്ട്, ജോസ് പരപ്പനാട്ട്, ജെറി ഉഴുന്നാലിൽ, വിനോദ് ചന്ദ്രപ്പളിയിൽ, സിബി കാവുകാട്ട്, തോമസ് ജോണി, ലിട്ടു ടോമി, ജെഫ് തഴത്തേട്ട്, ക്രിസ്, തോമസ് കണ്ടത്തിങ്കര, ജോഷി, ജോയാസ് ജോൺ, ബേബി ജോൺ, ജിൽസൺ ജോസ് ഒലിക്കൽ, ഷാജിമോൻ കൊളിയിയിൽ, ജെയിംസ്, ജോണി ജോസഫ് എന്നിവർ സംസാരിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായി പത്ത് വർഷം പൂർത്തിയാകുമ്പോൾ രൂപതക്കായി പഠിച്ചു ആദ്യ വൈദികനായി ഫാ മൈക്കിൾ കോച്ചേരി( ടോണി ) അഭിഷിക്തനായി. ലണ്ടനടുത്തുള്ള ടോൾവർത്തിലെ ഔർ ലേഡി ഇമ്മാ ക്കുലേറ്റ് കത്തോലിക്കാ പള്ളിയിൽവച്ച്ശനിയാഴ്ച നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, കാഗ്ലിയാരിയിലെ ആർച്ച് ബിഷപ് എമിരിത്തൂസ് കർദിനാൾ അരിഗോ മിലീഗോ ,അൽബാനോ രൂപതാധ്യക്ഷൻ ബിഷപ് മാർ വിൻസെൻസോ വിവാ ,ബെനെഡിക്ടൻ മൊണാസ്ട്രി ഓഫ് സെന്റ് മൈക്കിൾസ് ആബെ അബോട്ട് ഡോം കത്ബർട്ട് ബ്രൊഗാൻ, രൂപതക്ക് അകത്തും പുറത്ത് നിന്നുമുള്ള നിരവധി വൈദികർ സന്യസ്തർ എന്നിവരും തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുത്തു .ഫാമൈക്കിൾ തന്റെ വൈദിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറെ കാലവും ചിലവഴിച്ച റോമിലെ കോളേജിയോ കപ്രാണിക്കാ യിൽ നിന്നുള്ള വൈദികരുടെയും , ഡീക്കന്മാരുടെയും , വിദ്യാർഥികളുടെയും സാനിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ പ്രഥമ വൈദിക വിദ്യാർഥിയായ ഫാ മൈക്കിൾ , ചങ്ങനാശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക കോച്ചേരിൽ സൈമണിന്റെയും റോസമ്മയുടെയും മകനാണ്. ടോം ഏക സഹോദരനാണ് .ആറാം ക്ലാസ് വരെ നാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണു ഫാ മൈക്കിൾ മാതാപിതാക്കളോടൊപ്പം യു കെ യിലേക്ക് കുടിയേറിയത് . ചെറുപ്പത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ മൈക്കിൾ ‘അമ്മ റോസമ്മ യു കെ യിലിലെത്തിയ ശേഷം ഫാ മൈക്കിൾ ഉൾപ്പടെ ഉള്ള കുടുംബാങ്ങങ്ങളെ യു കെ യിലേക്ക് പോരുവാൻ തയ്യാറാകണമെന്നആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയക്കുകയും എന്നാൽ താൻ യു കെ യിലേക്കില്ല എന്നും കാരണം യു കെ യിൽ സീറോ മലബാർ വിശുദ്ധ കുർബാന ഇല്ല എന്നും പറഞ്ഞു മറുപടി അയച്ചതും , പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതും ,എല്ലാ സ്ഥലങ്ങളിലും സീറോ മലബാർ വിശുദ്ധ കുർബാനകൾ തുടങ്ങിയതും , രൂപ തയുടെ ആദ്യ വൈദിക വിദ്യാർഥിയായാകുവാനും , പിന്നീട് വൈദികനായി അഭിഷിക്തനാകുവാനും ഉള്ള ദൈവാനുഗ്രഹം ഉണ്ടായ കാര്യവും ഫാ മൈക്കിൾ തന്റെ നന്ദി പ്രസംഗത്തിൽ അനുസ്മരിച്ചു .

രൂപതയുടെ ബ്രിട്ടണിലെ കാന്റർബറി റീജണിനു കീഴിൽ വരുന്ന സെന്റ് ജോൺ മരിയ വിയാനി മിഷൻ അംഗങ്ങളാണ് ഫാ മൈക്കിളും കുടുംബാംഗങ്ങളും. മുൻ അപ്പസ്തോലിക് നുൻഷ്യോ മാർ ജോർജ് കോച്ചേരി ഉൾപ്പടെയുള്ള നിരവധി വൈദികരെ സഭക്ക് സമ്മാനിച്ച കോച്ചേരി കുടുംബത്തിൽനിന്നുള്ള പുതു തലമുറയിലെ വൈദികനാണ് ഫാ മൈക്കിൾ കോച്ചേരി . ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽനിന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷമാണ് ഫാ മൈക്കിൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെപ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ എമാക്കുലേറ്റ് ഓഫ് കൺസപ്ഷൻ മൈനർ സെമിനാരിയിൽ ആദ്യ വൈദിക വിദ്യാർഥിയായി ചേർന്നത്. ടോണിയുടെ പിൻഗാമികളായി മറ്റ് അഞ്ചുപേർകൂടി ഇവിടെയും റോമിലുമായി ഇപ്പോൾ വൈദികവൃത്തിയിലേക്കുള്ള പഠനത്തിലും പരിശീലനത്തിലുമുണ്ട്.

വർഷങ്ങൾക്കു മുമ്പ് ടോണിയുടെ മാതാപിതാക്കളുടെ വിവാഹം ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ ആശീർവദിക്കുമ്പോൾ അവിടെ അസിസ്റ്റന്റ് വികാരിയായിരുന്ന റെവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ വികാരി ജനറാളാണ് . അദ്ദേഹമായിരുന്നു ഈ തിരുപ്പട്ട ശുശ്രൂഷയിൽ ആർച്ച് ഡീക്കൻ ആയിരുന്നത് കേരളത്തിൽ വച്ച് മാതാപിതാക്കളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച വൈദികൻ അവരുടെ പുത്രന്റെ തിരുപ്പട്ടത്തിന് ബ്രിട്ടനിൽ ആർച്ച് ഡീക്കനായി കാർമികത്വം വഹിക്കാൻ സാധിച്ചു എന്നതും അപൂർവ ഭാഗ്യമായി .

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും പ്രവാസികളായെത്തുന്നവരോ അവരുടെ പിൻമുറക്കാരോ ദൈവവിളിയിലൂടെ പൌരോഹിത്യത്തിന്റെയും നിത്യവ്രതത്തിന്റെയും മാർഗത്തിലെത്തുന്നത് വളരെ അപൂർവമായ കാര്യമാണ്. മികച്ച ജീവിത നിലവാരവും ജോലിസാധ്യതകളും മറ്റ് ഭൌതിക സാഹചര്യങ്ങളുമെല്ലാമുള്ള ലോകത്തുനിന്നും ആത്മീയതയുടെ മാർഗത്തിൽ സഞ്ചരിക്കാൻ തീരുമാനമെടുക്കുന്നവർ വളരെ കുറവാണ്, പ്രത്യേകിച്ച് പുതുതലമുറയിൽ നിന്നും. ഇവിടെയാണ് ഫാ മൈക്കിൾ കൊച്ചേരിയുടെ പൌരോഹിത്യത്തിന് സ്വർണത്തിളക്കം ലഭിക്കുന്നത്.

2021ൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വി.ഡി. സതീശൻ തളർന്നിരുന്ന യുഡിഎഫിൽ ആത്മവിശ്വാസം പകർന്നു. “നമ്മൾ തിരിച്ച് വരും” എന്ന ഉറച്ച സന്ദേശം പ്രവർത്തകരിൽ പുതുജീവൻ നൽകി, സംഘടനയെ പുനഃസംഘടിപ്പിക്കുന്നതിലും ഗ്രൂപ്പ് ഭിന്നതകൾ കുറയ്ക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർച്ചയായ പരാജയങ്ങളാൽ മന്ദഗതിയിലായിരുന്ന കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയും ജനങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്ന രാഷ്ട്രീയ ശൈലി രൂപപ്പെടുത്തുകയും ചെയ്തത് ഈ തിരിച്ചുവരവിന് അടിത്തറയാക്കി.

100 സീറ്റിലധികം നേടുമെന്ന സതീശന്റെ ആത്മവിശ്വാസം തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളിലും പ്രകടമായി. നിർണായക ഘട്ടങ്ങളിൽ എടുത്ത ധൈര്യമായ രാഷ്ട്രീയ നിലപാടുകളും വ്യക്തമായ പ്രചാരണ തന്ത്രങ്ങളും യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടും തന്റെ വാക്കുകളിൽ ഉറച്ചുനിന്നത് നേതൃഗുണം കൂടുതൽ ശക്തമാക്കി, അതിലൂടെ പ്രവർത്തകരിലും വോട്ടർമാരിലും വിശ്വാസം വർധിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്കും ഏകോപിത പ്രചാരണത്തിനും പിന്നാലെ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിൽ സതീശന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടായി. നിലമ്പൂർ, തൃക്കാക്കര, പുതുപ്പള്ളി പോലുള്ള മണ്ഡലങ്ങളിലെ വിജയങ്ങൾ മുന്നണിക്ക് ആത്മവിശ്വാസം നൽകിയതോടൊപ്പം തിരഞ്ഞെടുപ്പിന് മുമ്പേ വിജയത്തിന്റെ സൂചനകളായി മാറി. പത്ത് വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളം പുതിയൊരു രാഷ്ട്രീയ ദിശയിലേക്ക് കടക്കുന്നതിൽ ഈ വിജയം വഴിത്തിരിവായി, സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സിനിമാതാരം വിജയ് നയിക്കുന്ന ടിവികെ ശക്തമായ മുന്നേറ്റം നടത്തി രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബുവിനോട് പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ ഞെട്ടലായി. വോട്ടെണ്ണൽ തുടക്കത്തിൽ നിന്ന് തന്നെ ലീഡ് നിലനിർത്തിയ ടിവികെ നൂറിലേറെ സീറ്റുകളുമായി മുന്നേറുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമായി. എഐഡിഎംകെ രണ്ടാമതും ഡിഎംകെ പിന്നിലുമായി തുടരുന്നു.

അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി ഇരുന്നൂറിലേറെ സീറ്റുകളിൽ ലീഡ് നേടി ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി, വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചു. ചില വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും പിന്നീട് പ്രക്രിയ പുനരാരംഭിക്കുകയും ചെയ്തു.

അസമിൽ ബിജെപി ഹാട്രിക് വിജയം ലക്ഷ്യമാക്കി മുന്നേറുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്വന്തം മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും എൻഡിഎ സഖ്യം വിജയിച്ചു; മുഖ്യമന്ത്രി എൻ. രംഗസ്വാമി തന്റെ മണ്ഡലത്തിൽ വിജയം നേടി അധികാരം നിലനിർത്തി.

ബെന്നി അഗസ്റ്റിൻ

ടെൽഫോർഡ്: ടെൽഫോർഡിൽ താമസിക്കുന്ന ആൽബിൻെറ പിതാവ് ശ്രീ ആന്റണി തോമസ് (60) അണുബാധയെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടു. മാർച്ച് 22 ന് മകൻ ആൽബിന്റെ അടുത്ത് ഭാര്യ ജോളിയുമായി വന്നതായിരുന്നു. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണെന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്. പരേതന്റെ മൃതശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതസംസ്കാരം പിന്നീട്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു ആപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

ആൽബിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved