ജോസ്ന സാബു സെബാസ്റ്റ്യൻ
നമ്മുടെ വിരൽത്തുമ്പിലെ ഒരു ഷെയർ ബട്ടൺ ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ കാരണമാകുന്നുവെങ്കിൽ, നാം വസിക്കുന്നത് അങ്ങേയറ്റം അപകടകരമായ ഒരു സമൂഹത്തിലാണ്. ഒരു സ്ത്രീ പകർത്തിയ വീഡിയോയിലൂടെ പൊതുമധ്യത്തിൽ അപമാനിതനായ ഒരു പുരുഷൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ, അവിടെ തോൽക്കുന്നത് നിയമമോ നീതിയോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും മനുഷ്യത്വം കൂടിയാണ്. ഇത് നമ്മൾ ഓരോരുത്തരും ചേർന്നൊരുക്കുന്ന കൊലപാതകമാണ്..
സത്യത്തിൽ സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ നാം കണ്ടുവരുന്ന ചില പ്രവണതകൾ ഭയപ്പെടുത്തുന്നതാണ്. ഒരു മൊബൈൽ ക്യാമറയും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ആരെയും വിചാരണ ചെയ്യാം എന്ന അവസ്ഥ വന്നിരിക്കുന്നു. സത്യമെന്തെന്ന് അന്വേഷിക്കാനോ, മറുപുറം കേൾക്കാനോ ആരും തയ്യാറല്ല. ആവേശത്തോടെ നാം പങ്കുവെക്കുന്ന ഓരോ വീഡിയോയും ഒരാളുടെ ഹൃദയത്തിൽ പതിക്കുന്ന ആണിയാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു.
സ്ത്രീപക്ഷവാദം (Feminism) എന്നത് തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. എന്നാൽ, ഒരാളെ വ്യക്തിഹത്യ ചെയ്യാനോ തെളിവുകളില്ലാതെ വേട്ടയാടാനോ ഉള്ള ആയുധമായി അത് മാറുമ്പോൾ അതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടുന്നു. സ്ത്രീയായാലും പുരുഷനായാലും, അവർക്ക് ലഭിക്കേണ്ട പ്രാഥമികമായ അവകാശമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ലിംഗഭേദത്തിന്റെ പേരിൽ ഒരാൾ ചെയ്യുന്ന തെറ്റായ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്നതും മറ്റൊരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതും പുരോഗമനമല്ല, മറിച്ച് സാമൂഹിക ജീർണ്ണതയാണ്.
കാരണം തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തി മരണം തിരഞ്ഞെടുക്കേണ്ടി വരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സാമൂഹിക ബോധത്തിന്റെയും പരാജയമാണ്. ആത്മഹത്യ ചെയ്ത ആ പുരുഷന്റെ മരണം ആ ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. ആ വീഡിയോ ആസ്വദിച്ചും ഷെയർ ചെയ്തും പരിഹസിച്ചും ആഘോഷമാക്കിയ ഓരോരുത്തരും ആ മരണത്തിൽ ഉത്തരവാദികളാണ്.
നമുക്ക് വേണ്ടത് സ്ത്രീയുടെയോ പുരുഷന്റെയോ വിജയമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ (Human Nature) നിലനിൽപ്പാണ്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ജീവിതം ബലികൊടുക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാകരുത്.
കാരണം നമ്മൾ ഇപ്പോഴും മനുഷ്യരാണ്.
അതെങ്കിലും മറക്കാതിരിക്കാം.
ജോസ്ന സാബു സെബാസ്റ്റ്യൻ ✍️
കൊച്ചി: എറണാകുളം നഗരത്തിലെ ഒരു ലോഡ്ജിൽ അനാശാസ്യ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ മൂന്ന് യുവതികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മൂന്ന് യുവതികളും ഇടപാടുകാരനായ പാലക്കാട് സ്വദേശിയും ലോഡ്ജിലെ ഒരു ജീവനക്കാരനുമാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. എറണാകുളം സൗത്ത് മേഖലയിൽ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ഒരു മുറിയിൽ പാലക്കാട് സ്വദേശിയും ഒരു യുവതിയും ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റ് രണ്ട് യുവതികൾ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിലായിരുന്നു ഇടപാടുകൾ.
അറസ്റ്റിലായ യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. റെയ്ഡ് സമയത്ത് ലോഡ്ജ് ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾക്കെതിരെ അനാശാസ്യ കേന്ദ്രം നടത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തും. നേരത്തെ താക്കീത് നൽകിയിട്ടും സമീപ പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും, ചില ചെറുകിട ലോഡ്ജുകളിൽ മണിക്കൂർ നിരക്കിൽ സൗകര്യം ഒരുക്കുന്നതായും പൊലീസ് വ്യക്തമാക്കി.
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് വിനോദയാത്രക്കെത്തിയ സംഘത്തിന്റെ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകട വാർത്ത അറിഞ്ഞ് നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി.
കാൽവരി മൗണ്ടിൽ നിന്ന് രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് പിന്തുടർന്ന് ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബസ് തിട്ടയിൽ ഇടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇടുക്കി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ജോസ്ന സാബു സെബാസ്റ്റ്യൻ
മാതൃബന്ധങ്ങളുടെ അപചയം വെള്ളിത്തിരയിൽ…
അമ്മ തന്റെ മകളുടെ പ്രണയിയെ സ്നേഹിക്കുന്ന കഥ. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ എല്ലാ സത്യങ്ങളും തുറന്നുകാട്ടേണ്ടത് മസാല ചേർത്ത്, ഉത്തേജകമായി, ആഘോഷിക്കുന്ന രീതിയിലാണോ? എല്ലാ അമ്മമാരും ഇങ്ങനാണോ? കാക്ക പൂച്ച വരുന്നത് കാണിച്ചു കുഞ്ഞുങ്ങളെ വളർത്തിയ അമ്മമാരെ കൂടെ ഈ സിനിമ കാണിക്കുമ്പോൾ
സിനിമയുടെ ബാധ്യത അവിടെ തുടങ്ങുന്നു….
കാരണം ഖെദ്ദ യിൽ കാണുന്നത് ഒരു മാനസിക പഠനമല്ല. കുറ്റബോധമോ, ആത്മസംഘർഷമോ, സാമൂഹിക പ്രതിഫലനമോ ഇല്ല. പകരം, ബന്ധങ്ങളുടെ അതിരുകൾ തകർക്കുന്ന ഒരു വിഷയത്തെ ഹോട്ട് സീനുകളും ഉത്തേജക അവതരണവും വഴി സാധാരണവൽക്കരിക്കാനുള്ള ശ്രമമാണ്. ഇതിനെ സാമൂഹിക സന്ദേശമെന്ന് വിളിക്കുന്നത് തന്നെ സിനിമയോടുള്ള അപമാനമാണ്.
നമ്മുടെ സമൂഹത്തിൽ പല തെറ്റുകളും നടക്കുന്നത് നമ്മൾ നേരിട്ട് കാണാത്തതിനാലാണ് അവയ്ക്ക് വലിയ ആഘാതമില്ലാത്തത്. എന്നാൽ സിനിമ പോലുള്ള ശക്തമായ മാധ്യമം അത് വലിയ സ്ക്രീനിൽ, ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുമ്പോൾ, അത് സമൂഹത്തിൽ പതിയുന്ന ആശയം അപകടകരമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇത് നൽകുന്ന സന്ദേശം എല്ലാം ന്യായീകരിക്കാം, എല്ലാം ആഘോഷിക്കാം എന്നതാണ്.
അമ്മ മകൾ ബന്ധം വിശ്വാസത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനം ആണ്. ആ ബന്ധത്തെ വെറും ഷോക്കിംഗ് എലമെന്റായി ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നത് കലാസ്വാതന്ത്ര്യമല്ല, അത് ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ ചോദ്യങ്ങൾ ഉയർത്തണം, ചിന്ത ഉണർത്തണം. എന്നാൽ ഖെദ്ദ ചെയ്യുന്നത് മൂല്യങ്ങളെ മൗനമായി കുരുക്കിയിടുകയാണ്.
വിവാദം സൃഷ്ടിക്കുന്നതുകൊണ്ട് മാത്രം ഒരു സിനിമ ധൈര്യമുള്ളതാകില്ല. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നൈതിക ബോധവും മാനസിക ആഴവും ഇല്ലെങ്കിൽ, അത് സമൂഹത്തിന് മുന്നറിയിപ്പല്ല, മറിച്ച് ഒരു തെറ്റായ റോൾ മോഡലാണ്.
ഖെദ്ദ ഒരുപക്ഷേ ചിലർക്കു വിനോദമാകാം. പക്ഷേ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ്.. കാരണം കലയെന്ന പേരിൽ എല്ലാം അംഗീകരിക്കപ്പെടണമെന്നില്ല…..
ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. 1998ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലാണ് സ്വർണ്ണക്കുറവ് കണ്ടെത്തിയത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. ചെമ്പുപാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും വിലയിരുത്തിയ പഠനം ശബരിമലയിൽ വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു. അയ്യപ്പന്റെ മുന്നിൽ കാവൽ നിൽക്കുന്ന ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പഴയ സ്വർണ്ണമാണ് കാണാതായതെന്നതാണ് പ്രധാന കണ്ടെത്തൽ.
വിഎസ്എസ്സി സീൽ ചെയ്ത കവറിൽ നൽകിയ പരിശോധനാഫലം കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കാണാതായ യഥാർത്ഥ സ്വർണ്ണം എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്. കേസിന്റെ തുടർനടപടികൾ തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും.
തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യ നീക്കം വീണ്ടും സജീവമാകുന്നു. വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡായിരിക്കും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്നതാണ് എൻഎസ്എസിന്റെ പൊതുനിലപാട്. അതേസമയം, വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങളോട് എൻഎസ്എസിന് യോജിപ്പില്ലെങ്കിലും, സുകുമാരൻ നായർ അനുകൂല നിലപാട് സ്വീകരിച്ചതിൽ എസ്എൻഡിപിക്ക് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച നടത്തി ഐക്യത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും, അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.
എൻഎസ്എസ്–എസ്എൻഡിപി ഐക്യം തകർത്തത് യുഡിഎഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂരം’ തുടരുകയും വർഗീയതയ്ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ നീക്കത്തിന് പിന്നിൽ സിപിഎമ്മിന്റെ പങ്കുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്. വിഷയത്തിൽ സൂക്ഷ്മമായി നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം.
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെതിരെ മുൻപും സമാന സ്വഭാവമുള്ള പരാതികൾ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇതോടെ രാഹുൽ മാവേലിക്കര ജയിലിൽ തുടരും. ജാമ്യം തേടി തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും ചട്ടവിരുദ്ധമായ അറസ്റ്റാണുണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിന് പിന്തുണയായി ശബ്ദരേഖകളും ചാറ്റ് വിവരങ്ങളും ഹാജരാക്കി. എന്നാൽ സമാന വകുപ്പുകൾ ചുമത്തിയ മറ്റ് രണ്ട് കേസുകൾ രാഹുലിനെതിരെ നിലവിലുണ്ടെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം പരിഗണിച്ച കോടതി, സ്ഥിരം കുറ്റവാളിയെന്ന പ്രോസിക്യൂഷൻ ആരോപണത്തിന് പ്രാഥമികമായി കഴമ്പുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.
ജാമ്യം നൽകിയാൽ എംഎൽഎ എന്ന സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ഗൗരവമായി പരിഗണിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുമുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പ്രതിഭാഗത്തിനില്ലായിരുന്നുവെന്നും ജില്ലാ കോടതിയിലാണ് ഇനി നിയമനടപടികൾ തുടരുകയെന്നും അറിയിച്ചു.
ആലപ്പുഴ: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും അന്നത്തെ ദേവസ്വം ബോർഡിലെ കോൺഗ്രസ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ പറഞ്ഞു. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച പോലും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനം താൻ ബോർഡിൽ അംഗമാകുന്നതിന് മുൻപാണ് എടുത്തതെന്നും ആ യോഗങ്ങളിൽ താൻ ഉണ്ടായിരുന്നില്ലെന്നും രാഘവൻ പറഞ്ഞു. അന്നത്തെ ഭരണ ചുമതല പ്രയാറിനും അജയ് തറയിലിനുമായിരുന്നു. വാജിവാഹനം കൈമാറലോ കൊടിമര നിർമ്മാണമോ സംബന്ധിച്ച വിഷയങ്ങൾ ബോർഡ് യോഗങ്ങളിൽ എത്തിയിട്ടില്ല. സിപിഎം പ്രതിനിധിയായിരുന്ന തനിക്ക് ഇതുസംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാജിവാഹനം കീഴ്വഴക്കമനുസരിച്ചും രാഘവന്റെ അറിവോടെയുമാണ് കൈമാറിയതെന്നായിരുന്നു അജയ് തറയിലിന്റെ മുൻ വിശദീകരണം. കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയെടുത്തതാകാമെന്നും രാഘവൻ പ്രതികരിച്ചു.
ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന കർശന ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഈ വിഷയവും പരിശോധിക്കുന്നുണ്ട്. വാജിവാഹനം തന്റെ പക്കലുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ, അജയ് തറയിലിന്റെ വിശദീകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഫീനിക്സ് ഗ്രൂപ്പ് പൂർണ്ണമായി സ്പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ പ്രത്യേക പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്ത്താംപ്ടണില് അന്തരിച്ച ഡോ. ഷാജി ജോസഫിന് മറ്റന്നാൾ, ജനുവരി 19 ന് തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില് കുടുംബാംഗമാണ്. നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും, സംഘാടകനുമായിരുന്നു.ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യു കെ യിലുമായി ഹോമിയോ പ്രാക്റ്റിസ് നടത്തിയിരുന്നു.
നോർത്താംപ്ടണിലെ ‘ദി കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ വെച്ച് ജനുവരി 19 ന്, തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്പ്പിക്കുവാനും പൊതുദർശ്ശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്ന്ന് മൃദദേഹം കിങ്സ്തോര്പ്പ് സെമിത്തരിയില് എത്തിച്ച്, ഉച്ചയ്ക്ക് 2 മണിയോട് സംസ്കാര ശുശ്രുഷകൾക്ക് ശേഷം അടക്കും.

പുതുവർഷ പുലരിയിൽ കുടുംബത്തെയും മലയാളിസമൂഹത്തെയും, ഏറെ വേദനിപ്പിച്ചു കൊണ്ടാണ് ഷാജിയുടെ മരണവാർത്ത അറിയുന്നത്. നോര്ത്താംപ്ടണ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഡോക്ടർ ഷാജിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. അതേ ഹോസ്പിറ്റലില് സ്റ്റാഫ് നഴ്സ് ആയിരുന്ന ഭാര്യ മിനിയും, മക്കളും മരണസമയത്ത് അരികിലുണ്ടായിരുന്നു.
പരേതന്റെ ഭാര്യ മിനി ഷാജി, ഇലഞ്ഞി ഊര്വ്വച്ചാലില് കുടുംബാംഗമാണ്. മിനി, നോർത്താംപ്ടൺ ഹോസ്പിറ്റലിലെ സീനിയര് നോനാറ്റല് സ്റ്റാഫ് നേഴ്സാണ്. ഷെല്വിന്, ഷോല്സിന് എന്നിവർ മക്കളും, ഹെലന ഷെല്വിന് മരുമകളുമാണ്.
പരേതന് 68 വയസ്സ് പ്രായമായിരുന്നു. കുടുംബ നാഥന്റെ ആകസ്മിക മരണം ദുംഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും, സഹായവുമായി വൈദികരായ സെബാസ്റ്റ്യന്, ബെന്നിയച്ചന്, മലയാളി സമൂഹം, ബന്ധു മിത്രാദികള്, സഹപ്രവര്ത്തകര് തുടങ്ങിയവരുടെ സ്നേഹോഷ്മളമായ സാന്നിദ്ധ്യം ഉണ്ടായിരുന്നത് കുടുംബത്തിന് ഏറെ ആശ്വാസമേകി.
പ്രിയ സഹോദരന് വിടചൊല്ലുവാനും, പ്രാർത്ഥനകൾ നേരുവാനും, ദുംഖാർത്തരായ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM
Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM )
കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33)യും ആറുവയസ്സുള്ള മകൾ വാസുകിയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പോലീസ്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു പവിശങ്കർ. ഭാര്യ സ്നാഷ കൊച്ചിയിലെ ഒരു മാളിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. പിന്നാലെ താനും മകളും വരുമെന്ന സന്ദേശം പവിശങ്കർ അയച്ചതിനെ തുടർന്ന് സ്നാഷ രാത്രിയിൽ തന്നെ പോണേക്കരയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.
രാത്രി മുഴുവൻ കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ ബന്ധുവിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാസുകി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പവിശങ്കറിന്റെ അച്ഛൻ മുരളിയും അമ്മ ഷൈലജയും സഹോദരി പ്രവീണയുമാണ്.