Latest News

തിരുവനന്തപുരം: ശബരിമലയിൽ യുവതികളുടെ പ്രവേശനം അനുവദിക്കണമെന്ന മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തി. ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന പുതിയ നിലപാട് സർക്കാർ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വികാരം പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റുന്നതെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായി. ആദ്യം ഇടതുമുന്നണി തീരുമാനം എടുക്കട്ടെയെന്നായിരുന്നു നിലപാട്. എന്നാൽ ശനിയാഴ്ച കോടതിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായതോടെ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ സി.പി.എം. നേതൃത്വം നയപരമായ തിരുത്തലിലേക്ക് നീങ്ങിയതായാണ് വിവരം.

അതേസമയം, തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉയർത്തുന്നതുമാണ് നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. വിശ്വാസികൾക്കെതിരായ ഒരുതീരുമാനവും ഉണ്ടാകരുതെന്ന നിലപാടാണ് ഇപ്പോൾ സർക്കാരും ഇടതുമുന്നണിയും മുന്നോട്ടുവയ്ക്കുന്നത്. അതിനൊപ്പം, നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് നിലവിലെ സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള അസന്തോഷത്തെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കെ. സുധാകരൻ എം.പി. വീണ്ടും ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയും ചർച്ചകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെയും വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് മടങ്ങിയ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയാണ് നേരിട്ട് ഇടപെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണിൽ ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹം നിർദേശിച്ചതായാണ് വിവരം.

വ്യാഴാഴ്ച അർധരാത്രിയോടെ കണ്ണൂരിലെ വീട്ടിലെത്തിയ സുധാകരൻ പിന്നീട് സാമൂഹിക മാധ്യമത്തിൽ വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള ആത്മബന്ധവും പാർട്ടിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും പരാമർശിച്ചുള്ള കുറിപ്പാണ് ശ്രദ്ധ നേടിയത്. എന്നാൽ അത്തരമൊരു ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും വിഷയം അന്വേഷിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് നീക്കിയിട്ടില്ല.

ഇതിനിടെ കണ്ണൂർ ഡി.സി.സി. ഓഫീസിന് മുന്നിൽ ഉൾപ്പെടെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അടുത്ത അനുയായികൾ വീട്ടിലെത്തി പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് പ്രശ്നം വഷളാകാതിരിക്കാൻ ദേശീയനേതൃത്വം നേരിട്ട് ഇടപെട്ടത്. കണ്ണൂരിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറിയിച്ചതായാണ് സൂചന. സുധാകരൻ നിർദേശിക്കുന്ന വ്യക്തിയെ സ്ഥാനാർഥിയാക്കാമെന്ന ഉറപ്പ് നൽകിയിട്ടും ചർച്ചകൾ പൂർത്തിയാകാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

തിരുവനന്തപുരം: നേഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ചൊവ്വാഴ്ച്ച മധ്യസ്ഥ ചർച്ച നടത്താമെന്നാണ് കോടതി നിർദേശിച്ചത്. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്ന് മധ്യസ്ഥനെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നതുവരെ സമരം തുടരാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ടുപോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം തുടരുമെന്ന നിലപാടിലാണ് സംഘടനകൾ.

അതേസമയം നിലവിലുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്. നേഴ്സുമാരുടെ കുറവ് ചില ആശുപത്രികളിൽ രോഗികളെ ബാധിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യമായിടത്ത് ആശുപത്രികൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു.

ഗൾഫ് മേഖലയിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സോഹർ നഗരത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. സോഹാർ വിലായത്തിലെ അൽ-ഓഹി വ്യവസായ മേഖലയിലുള്ള തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിന് മുകളിൽ ഡ്രോൺ വീണാണ് അപകടമുണ്ടായത്.

സംഭവത്തിൽ ആകെ 11 പ്രവാസികൾക്ക് പരിക്കേറ്റു. ഇവരിൽ 10 പേർ ഇന്ത്യക്കാരാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു; അഞ്ചുപേർ ചികിത്സയിൽ തുടരുകയും അഞ്ചുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു, ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അതിൽ ഒന്ന് തുറസ്സായ സ്ഥലത്ത് വീണതായും ഒമാൻ അധികൃതർ അറിയിച്ചു. അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് നിരവധി ഡ്രോൺ-മിസൈൽ ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്; യുഎഇയിൽ മാത്രം ഏഴ് മിസൈൽ ആക്രമണശ്രമങ്ങളും 27 ഡ്രോൺ ആക്രമണശ്രമങ്ങളും ഉണ്ടായതായും ഇതുവരെ 141 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി, കൂടാതെ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലും സമാനമായ ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച് മലയാളി താരം സഞ്ജു സാംസൺ ശ്രദ്ധാകേന്ദ്രമായി. അഞ്ച് ഇന്നിങ്‌സുകളിൽ 80.25 ശരാശരിയിൽ 321 അവൻ നേടിയ ടൂർണമെൻ്റിലെ താരമായി മാറി; ഫൈനലിൽ 89-നും 199-ലധികം സ്‌ട്രൈക്ക് റേറ്റും റെക്കോർഡായി.

തുടർച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിൽ എൺപതിലധികം തവണ നേടി സഞ്ജു ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മത്സരശേഷം സഞ്ജുവിൻ്റെ പ്രകടനത്തെ പ്രശംസിച്ചു.

മികച്ച ഫോമിലുള്ള സഞ്ജുവിനെ ഭാവിയിൽ ഇന്ത്യൻ ട്വൻ്റി–ട്വൻ്റി ടീമിൻ്റെ ക്യാപ്റ്റനായി പരിഗണിക്കാമോ എന്ന ചർച്ച ശക്തമാകുകയാണ്. മുഖ്യ സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ടീമിൽ ധീരമായ തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന് കൂടുതൽ ഉത്തരവാദിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സുമേഷൻ പിള്ള

കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് കഴിഞ്ഞ ശനിയാഴ്ച, മാർച്ച് 7ന് സംഘടിപ്പിച്ച ആശിഷ് മെമ്മോറിയൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. അകാലത്തിൽ നമ്മെ വിട്ടുപോയ കാർഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ സ്മരണയെ അനുസ്മരിച്ച് കാർഡിഫ് ഡ്രാഗൻസ് സംഘടിപ്പിച്ച ടൂർണമെന്റ്
കാർഡിഫ് നഗരത്തിന്റെ മഹാനിയനായ ലോർഡ് മേയർ അഡ്രിയൻ റോബ്സൺ , കൗൺസിലർ ജെയ്ൻ കോവാൻ, വോളിബോൾ വെയിൽസ് ചെയർമാൻ കാൾ ഹാർവുഡ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു. പ്രിയങ്കരനായ ആശിഷിന്റെ പിതാവ് ശ്രീ തങ്കച്ഛൻ ടൂർണമെന്റിന്റെ ആദ്യ സർവീസ് നിർവഹിച്ചു.

ഗ്രൂപ്പ്‌ ഘട്ടത്തിൽ നിന്നും ലിവർപൂൾ ലയൺസ്, ഷെഫ്ഫീൽഡ് സ്ട്രൈകേഴ്സ്, RDX മഞ്ചെസ്റ്റർ, കാർഡിഫ് ഡ്രാഗൻസ് എന്നിവർ ആണ് സെമിയിലേക് യോഗ്യത നേടിയത്. ശക്തമായ സെമി പോരാട്ടങ്ങൾക് ഒടുവിൽ കാർഡിഫ് ഡ്രാഗൻസും RDX മഞ്ചേസ്റ്ററും ഫൈനലിലേക് നടന്നു കയറി.
ഫൈനലിൽ ഇന്ത്യയിലെ തന്നെ മികച്ച താരനിരയുമായി ഇറങ്ങിയ മാഞ്ചസ്റ്റർ ടീം ശക്തമായി പോരാട്ടം കാഴ്ചവെച്ചെങ്കിലും , ടീം ഒത്തിണക്കത്തിന്റെ പര്യായമായ കാർഡിഫ് ഡ്രാഗൺസിന് മുന്നിൽ മാഞ്ചസ്റ്റർ ടീം അടിപതറുകയായിരുന്നു. മുൻ ജൂനിയർ ഇന്ത്യൻ പ്ലയെർ ആകാശ്, മുൻ കേരള താരം മാർഷൽ, ആർമിയുടെ താരം മാർട്ടിൻ , പാകിസ്താനി താരം തയ്യിബ് തുടങ്ങിയ വമ്പന്മാർ അണിനിരന്ന മഞ്ചെസ്റ്റർ ടീമിന് കളിയുടെ ഒരു ഘട്ടത്തിൽ പോലും കാർഡിഫിനു മേൽ അധിപത്യം നേടാൻ കഴിഞ്ഞില്ല. കാർഡിഫിന്റെ ബിനീഷ് എന്ന അധികായകനും, ശിവ എന്ന ഓൾ റൗണ്ടറും മഞ്ചേസ്റ്ററിനു മേൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒരു ഘട്ടത്തിൽ ഇഞ്ചുറിയിൽ പതുങ്ങിയ എമിൽ കൂടി ഫോമിൽ എത്തിയപ്പോൾ സെറ്റർ ആൽബർട്ടിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കാർഡിഫിന്റെ സർവീസ് “മെഷീൻ “ശുഭം ആക്രമിച്ചു കളിച്ചപ്പോൾ മഞ്ചേസ്റ്ററിന്റെ പാസ്സുകൾ ബാക്ക് കോർട്ടിൽ മാത്രം നിന്നു.ഒരുപക്ഷെ ഗ്രൂപ്പ്‌ ഘട്ടത്തിൽ തോറ്റതിന് ഉള്ള മധുരപ്രതികാരം.

ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ ബിനീഷ്, ഓൾ റൗണ്ടർ ആയി കാർഡിഫിന്റെ ശുഭം, സെറ്റർ ആയി മഞ്ചേസ്റ്ററിന്റെ ആകാശ്, എമെർജിങ് പ്ലയെർ ആയി കാർഡിഫിന്റെ അജിത് എന്നിവരെ തിരഞ്ഞെടുത്തു. ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ എന്നിവരാണ് കാർഡിഫ് ഡ്രാഗൻ നയിക്കുന്നത്. കാർഡിഫിലെ 51 പേർ അടങ്ങിയ ഒരു ആർട്സ് & സ്പോർട്സ് ക്ലബ് ആണ് കാർഡിഫ് ഡ്രാഗൻസ്.

 

കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും അവരുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മതത്തിനപ്പുറമുള്ള പ്രണയമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റിദ്ധാരണയാണെന്നും അവർ പറഞ്ഞു.

തനിക്ക് പതിനെട്ട് വയസ് പൂർത്തിയായതാണെന്നും പ്രായത്തെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നും മൊണാലിസ വ്യക്തമാക്കി. തന്റെ ഇച്ഛപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത് എന്നും ഇത് പരസ്പര സമ്മതത്തോടെയാണെന്നും ഫർമാനും വിശദീകരിച്ചു.

കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹത്തിനുള്ള സമ്മർദ്ദമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇരുവരും പറഞ്ഞു. കേരളത്തിലെ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്കും വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കും അവർ നന്ദി അറിയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം രൂപപ്പെട്ട പാചക വാതക ക്ഷാമം നേരിടാൻ സംസ്ഥാന സർക്കാർ മൂന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന് മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി

സംസ്ഥാനത്ത് വ്യവസായികവും ഗാർഹികവുമായ ഉപയോഗങ്ങൾക്ക് ആവശ്യമായ ഗ്യാസ് വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല കമ്മറ്റികൾ രൂപീകരിച്ച് പ്രത്യേക ഡാഷ്ബോർഡ് വഴി സിലിണ്ടർ വിതരണം നിരീക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു.

ഗാർഹികേതര എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഗാർഹികേതര സിലിണ്ടറുകളുടെ നിലവിലെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.

മൂന്നാറിൽ നടന്ന ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ എത്താതിരുന്നതിനെതിരെ എം. എം. മണി എം.എൽ.എ രൂക്ഷ വിമർശനം ഉയർത്തി. ഉദ്ഘാടനം ചെയ്യാൻ തങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയതെന്നും താനും എ. രാജ എം.എൽ.എയും ഉണ്ടായിരുന്നാൽ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് പരിപാടികൾ നടത്തുമ്പോൾ ഇവിടെ എത്തി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തരത്തിലുള്ള പരിപാടികളിലേക്ക് മേലാൽ തന്നെ വിളിക്കരുതെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ പലതും പറയേണ്ടി വരുമെന്നുമാണ് എം.എം. മണി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിമർശനം സദസ്സിൽ കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തുടർന്ന് മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിച്ച് കൂടുതൽ സംസാരിക്കാതെ അദ്ദേഹം വേദി വിട്ടു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ എസ്എൻഡിപി യോഗത്തിൽ നിന്ന് അയോഗ്യരാക്കി കേരള ഹൈക്കോടതി. വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. സ്ഥാപനത്തിൻ്റെ വാർഷിക റിപ്പോർട്ടുകൾ വർഷങ്ങളായി സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗം രണ്ടായിരത്തി പതിനാലിന് ശേഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർച്ചയായി മൂന്ന് വർഷം റിപ്പോർട്ടുകൾ നൽകാത്ത ഡയറക്ടർമാരെ അയോഗ്യരാക്കാമെന്ന നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പിഴ അടച്ചതിനാൽ പ്രശ്നം പരിഹരിച്ചുവെന്ന ഭരണസമിതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണസംവിധാനം തുടരാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ബോർഡ് അംഗങ്ങൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved