Latest News

മുസഫറാബാദ്: പാക് അധീന കശ്മീരിൽ (പി.ഒ.കെ.) ഇസ്‌ലാമാബാദ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളുടെ രാഷ്ട്രീയ അവകാശങ്ങൾ അവഗണിക്കപ്പെടുകയാണെന്നും തങ്ങളെ പാക്കിസ്ഥാന്റെ ഭാഗമായി കാണാനാവില്ലെന്നും പ്രാദേശിക നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചത്. കശ്മീരികളുടെ സ്വത്വവും അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയാണ് വിവിധ സംഘടനകൾ സമരരംഗത്തുള്ളത്.

അടുത്ത ആഴ്ചകളായി പി.ഒ.കെയിൽ വ്യാപക പ്രതിഷേധങ്ങളും പണിമുടക്കുകളും നടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനം, ഭരണകാര്യങ്ങളിൽ ഇസ്‌ലാമാബാദിന്റെ ഇടപെടൽ, പ്രാദേശിക ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെച്ചൊല്ലിയാണ് അസന്തോഷം വർധിച്ചത്. പ്രതിഷേധങ്ങൾക്കിടെ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധ സംഘടനകളും ആരോപിക്കുന്നു.

പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാസേനയെ വിന്യസിക്കുകയും ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് രാഷ്ട്രീയ സംവാദം ആരംഭിക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെ നിലവിലെ സാഹചര്യം പ്രദേശത്തെ ജനങ്ങളുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും ബന്ധത്തിൽ ഗുരുതരമായ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ചാലക്കുടി ചങ്ങാത്തം വർണമഴ 2026 വളരെ മനോഹരമായി വാദ്യ മേളങ്ങളുടെ ആരവത്തോടെ രാവിലെ 11 മണിയോടെ ഓൾഡ്ബറി, ബിർമിനഖം, യുകെയിൽ ചാലക്കുടിയും പരിസരവാസികളുടെയും നിറ സാന്നിധ്യത്തിൽ ജൂൺ 27 -ാം തീയതി ആഘോഷിച്ചു. തുടർന്നുണ്ടായ ചടങ്ങിൽ പ്രസിഡന്റ്‌ ദാസൻ നെറ്റിക്കാടൻ അധ്യക്ഷപ്രസംഗവും സുബിൻ സന്തോഷ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. 2013 ൽ ആരംഭിച്ച ഈ ചങ്ങാത്തതിന്റെ ആശംസകളും ആയി മുൻ പ്രസിഡന്റുമാരായ സൈബിൻ പാലാട്ടി, സോജൻ നമ്പ്യാപറമ്പിൽ, ജോഷി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പലതരത്തിലുള്ള ഗെയിംസും തരപ്പെടുത്തിയിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റിൽ നിറഞ്ഞാടിയ നൃത്യ നൃത്തങ്ങളും സംഗീത സദസും ചടങ്ങിന് മോടി കൂട്ടി. ജിബി, ആദർശ് എന്നിവർ ആങ്കറിങ്ങിൽ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടിയുടെ താളത്തിൽ സദസ്സ് ഒന്നാകെ ആടി തിമർത്തു. ട്രഷറർ റ്റാൻസി പാലാട്ടിയുടെ നന്ദി പ്രകാശനത്തോടെ വീണ്ടും തീർച്ചയായും കാണാമെന്ന ആഗ്രഹത്തോടെ വൈകിയിട്ടു 7 മണിയോടെ ചങ്ങാത്തതിന് താൽകാലിക തിരശീല വീണു.

ബോസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ ജർമനിക്ക് അപ്രതീക്ഷിത തിരിച്ചടി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായ് ജർമനിയെ കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോ നേടിയ ഗോളിലൂടെ പാരഗ്വായ് ലീഡെടുത്തപ്പോൾ, രണ്ടാം പകുതിയിൽ കായ് ഹവേർട്‌സ് ഫ്‌ലോറിയൻ വിർട്‌സിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ജർമനിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തടക്കത്തിലും ആക്രമണങ്ങളിലും ജർമനിയായിരുന്നു മുന്നിൽ. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാരഗ്വായ് പ്രതിരോധവും ഗോൾകീപ്പറുടെയും മികവും ജർമനിയെ നിരാശപ്പെടുത്തി. രണ്ടാം പകുതിയിൽ ജമാൽ മുസിയാല, ലിയോൺ ഗോററ്റ്‌സ്‌ക എന്നിവരെ ഇറക്കിയിട്ടും വിജയഗോൾ നേടാനായില്ല. മറുവശത്ത്, അവസരങ്ങൾ കുറവായിരുന്നെങ്കിലും ലഭിച്ചതെല്ലാം ഫലപ്രദമായി വിനിയോഗിച്ച പാരഗ്വായ് മികച്ച ടീം ഒത്തിണക്കമാണ് പുറത്തെടുത്തത്.

എക്‌സ്ട്രാ ടൈമിലും ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ജർമനിയുടെ കായ് ഹവേർട്‌സും നിക്ക് വോൾട്ടെമാഡെയും കിക്കുകൾ ലക്ഷ്യം കണ്ടില്ല. സഡൻ ഡത്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ജൊനാഥൻ ടായുടെ കിക്ക് പാഴായതോടെ പാരഗ്വായ് വിജയകിക്ക് വലയിലെത്തിച്ച് ചരിത്രജയം സ്വന്തമാക്കി. ഇതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായപ്പോൾ, പാരഗ്വായ് ആത്മവിശ്വാസത്തോടെ പ്രീക്വാർട്ടർ പോരാട്ടത്തിലേക്ക് മുന്നേറി.

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് പിന്നാലെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പോലീസിൽ പരാതി നൽകി. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് പരാതി. കോൺഗ്രസ് കൗൺസിലർമാരായ ഷേർലിയും അനിത അലക്സും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വൈകിട്ട് ചേർന്ന കൗൺസിൽ യോഗം അവസാനിച്ചതിന് പിന്നാലെയാണ് യുഡിഎഫ്–ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും പ്രതിഷേധം നടത്തുന്നതിനിടെ അജണ്ടകൾ അതിവേഗം പാസായതായി മേയർ പ്രഖ്യാപിച്ച് സഭ വിട്ടതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ മുൻ എംഎൽഎ കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.

കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതനെ സംരക്ഷിക്കുന്നതിനായാണ് രജിസ്റ്റർ ബിജെപി കൗൺസിലർ പിടിച്ചുവാങ്ങിയതെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചു. അതേസമയം, ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിച്ച് രേഖകൾ നശിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അതു തടയുന്നതിനിടെയാണ് തർക്കമുണ്ടായതെന്നുമാണ് മേയറുടെയും ബിജെപിയുടെയും വിശദീകരണം. സംഭവത്തെ തുടർന്ന് നഗരസഭയിലെ രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ കടുത്തിരിക്കുകയാണ്.

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം. മനുവിന് (40) നാലാമത്തെ പോക്സോ കേസിലും 28 വർഷം കഠിനതടവും 54,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ പ്രഖ്യാപിച്ചത്. നേരത്തെ വിധിച്ച മൂന്ന് കേസുകളിലെ ശിക്ഷാ കാലാവധിക്ക് ശേഷമായിരിക്കും ഈ കേസിലെ ശിക്ഷ ആരംഭിക്കുകയെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നാല് കേസുകളിലായി പ്രതിക്ക് 127 വർഷം തടവും 2.23 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

2018 ജൂണിൽ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പരിശീലനത്തിന്റെയും ഫിറ്റ്നസ് പരിശീലനത്തിന്റെയും പേരിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഫിറ്റ്നസിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഗുരുതര മാനസിക സമ്മർദത്തിലായ കുട്ടി 2021-ൽ പരിശീലനം അവസാനിപ്പിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വർഷങ്ങളോളം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല.

2024-ൽ നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് കേസിന് വഴിത്തിരിവായത്. നേരത്തെ പീഡനത്തിനിരയായ മറ്റൊരു പെൺകുട്ടി മനുവിനെ കണ്ട് ഭയന്ന് നിലവിളിച്ചതോടെ സംഭവം പുറത്തറിയുകയും കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ടുവരികയും ചെയ്തു. തുടർന്ന് മനുവിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ നാലെണ്ണത്തിൽ ശിക്ഷ വിധിച്ചു. ശേഷിക്കുന്ന രണ്ട് കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷമാകും വിചാരണ ആരംഭിക്കുക.

മസ്‌കത്ത്: ഒമാനിലെ റുസൈലിൽ താമസസ്ഥലത്തെ ജനലിലൂടെ താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു. തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളായ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയുണ്ടായ അപകടം കുടുംബത്തെയും പ്രവാസി മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

സമീപത്തെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രദീപിനെ കാണാനായി ദിവ്യ പുറത്തുപോയ സമയത്താണ് ദക്ഷ ജനലിലൂടെ താഴേക്ക് വീണതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശക വിസയിൽ ഒമാനിലെത്തിയത്. കുടുംബത്തിന്റെ ഏക മകളായ ദക്ഷയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മസ്‌കത്ത് കെഎംസിസി റുസൈൽ ഏരിയ കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.

മാർ തോമ്മാ ശ്ലീഹായുടെ ദുക്റാനയോടനുബന്ധിച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റിലെ നിത്യസഹായ മാതാവിന്റെ ദൈവാലയത്തിൽ ജൂൺ 28 മുതൽ ജൂലൈ 5 വരെ നിത്യസഹായ മാതാവ്, വിശുദ്ധ യൗസേപ്പ് പിതാവ്, മാർ തോമ്മാ ശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ ഗീവർഗീസ്, വിശുദ്ധ അൽഫോൻസാമ്മ, എന്നിവരുടെ സംയുക്ത തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ജൂൺ 28, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലും സംയുക്തമായി തിരുനാൾ കൊടിയേറ്റിന് നേതൃത്വം വഹിച്ചു. കൊടിയേറ്റിനുശേഷം ആഘോഷമായ വിശുദ്ധ കുർബാനയും പാച്ചോർ നേർച്ചയും ഭക്തിപൂർവം നടത്തപ്പെട്ടു. ഇതോടെ എട്ട് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ആത്മീയ പ്രഭയേകുന്ന ഔപചാരിക തുടക്കം കുറിച്ചു.

ജൂൺ 29, തിങ്കളാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ (സായാഹ്ന നമസ്കാരം) ചൊല്ലുന്നതോടെ അന്നത്തെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് 6.30-ന്, കോവൻട്രി സെന്റ് ജോസഫ് മിഷൻ ഡയറക്ടർ റവ. ഫാ. ആൻ്റണി തയ്യിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും.

ജൂൺ 30, ചൊവ്വാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ (സായാഹ്ന നമസ്കാരം) ആരംഭിക്കും. തുടർന്ന് സാൾട്ട്‌ലി സെന്റ് ബെനഡിക്ട് മിഷൻ ഡയറക്ടർ റവ. ഫാ. ഫ്രാൻസ്വാ പത്തിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും.

ജൂലൈ 1, ബുധനാഴ്ച രാവിലെ 9.30-ന് സപ്ര (പ്രഭാത നമസ്കാരം) ആരംഭിക്കും. തുടർന്ന് 9.45-ന്, വാൾസാൾ സെന്റ് മേരീസ് ദ മൗണ്ട് ദൈവാലയത്തിലെ ഫാ. ജോബിൻ കൊല്ലപ്പള്ളിൽ എസ്.വി.ഡി. മുഖ്യകാർമികനായി വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം അർപ്പിക്കും.

ജൂലൈ 2, വ്യാഴാഴ്ച വൈകിട്ട് 6.00 മണിക്ക് റംശ ആരംഭിക്കും. തുടർന്ന് ബർമിംഗ്ഹാമിലെയും ത്രീ കൗണ്ടിയിലെയും ക്‌നാനായ കത്തോലിക്ക മിഷനുകളുടെ ഡയറക്ടർ റവ. ഫാ. ലൂക്ക് കൊച്ചുപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഭക്തിപൂർവം നടത്തപ്പെടും..

ജൂലൈ 3, വെള്ളിയാഴ്ച മാർ തോമ്മാ ശ്ലീഹായുടെ ദുക്റാന ഭക്തിനിർഭരമായി ആചരിക്കും. ഭാരതസഭയുടെ വിശ്വാസപാരമ്പര്യത്തിന്റെയും അപ്പസ്തോലിക വേരുകളുടെയും സ്മരണ പുതുക്കുന്ന ഈ വിശുദ്ധ ദിനത്തിൽ വൈകിട്ട് 6.00 മണിക്ക് പുറത്തു നമസ്കാരമായ റംശയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രത്യേക പ്രാർത്ഥനകൾ എന്നിവ ഭക്തിപൂർവം നടത്തപ്പെടും.

ജൂലൈ 4, ശനിയാഴ്ച മരിച്ചവരുടെ ഓർമ്മദിനമായി ഭക്തിപൂർവം ആചരിക്കും. വിശ്വാസത്തിൽ നമ്മെ മുൻപേ കടന്നുപോയ പ്രിയപ്പെട്ടവരെ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചും നിത്യജീവന്റെ പ്രത്യാശ പുതുക്കിയും രാവിലെ 9.30-ന് സപ്രയും (പ്രഭാത നമസ്കാരം) ആരംഭിക്കും. തുടർന്ന് റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, ഒപ്പീസ് (മരിച്ചവർക്കായുള്ള പ്രത്യേക പ്രാർത്ഥന) എന്നിവ നടത്തപ്പെടും.

ജൂലൈ 5, ഞായറാഴ്ച തിരുനാളിന്റെ പ്രധാന ആഘോഷദിനമാണ്. രാവിലെ 8.30-ന് വിശുദ്ധ കുർബാനയോടെ ദിനാചരണത്തിന് തുടക്കമാകും. തുടർന്ന് 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠയും. രാവിലെ 10.00 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വൈദികസമിതി സെക്രട്ടറി സെക്രട്ടറി റവ. ഫാ. ജോസഫ് അഞ്ചാനിക്കൽ മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും, തുടർന്ന് തിരുനാൾ സന്ദേശവും ലദീഞ്ഞും ഭക്തിപൂർവം നടത്തപ്പെടുകയും ചെയ്യും.

വിശുദ്ധ കുർബാനാനന്തരം ഉച്ചയ്ക്ക് 12.30-ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രാർത്ഥനാഗീതങ്ങളുടെയും ധൂപസുഗന്ധത്തിന്റെയും ഇടയിൽ വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമായി വിശ്വാസസമൂഹം ദൈവസന്നിധിയിലേക്ക് പ്രാർത്ഥനാപൂർവം പ്രദക്ഷിണം അർപ്പിക്കും.

വിശുദ്ധ കുർബാനയിൽ ഒന്നാകുന്ന ദൈവജനവും, പ്രാർത്ഥനയിൽ കൈകോർക്കുന്ന കുടുംബങ്ങളും, സേവനത്തിൽ മുന്നിട്ടിറങ്ങുന്ന യുവജനങ്ങളും, അനുഭവങ്ങളുടെ സമ്പത്ത് പകരുന്ന മുതിർന്നവരും ചേർന്ന് സ്നേഹപൂർവം ഒരുക്കുന്ന ഇടവക ഐക്യത്തിന്റെ സ്നേഹവിരുന്ന്, ഉച്ചയ്ക്ക് 1.30-ന് തുടർന്ന് വൈകിട്ട് 3.00 മണിക്ക് സംഗീതവിരുന്നും അരങ്ങേറും.

“എന്റെ കർത്താവും എന്റെ ദൈവവും” എന്ന വിശ്വാസസാക്ഷ്യം ക്രിസ്തുവിലുള്ള സമ്പൂർണ സമർപ്പണമായി ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ, തിരുനാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കാളികളായി വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹസമൃദ്ധമായ തിരുനാൾ ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരിയായ റവ. ഫാ. ജോർജ് എട്ടുപറയിൽ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
തിരുനാൾ കൺവീനർ അനൂപ് പി ജേക്കബ് 07533714251
ജോയിന്റ് കൺവീനർമാർ, ജിയോ ടോം ജോസഫ് 07741419647,
ജോൺസ് ജോസഫ്
07799 978616,
ജോസ് ജോൺ
07423 633266

കൈക്കാരൻമാർ:
സോണി ജോൺ: 07403320346,
സജി ജോസഫ്: 07506010956,
ഫെനിഷ് വിൽസൺ: 07419826717

തൃശൂരിലെ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നേഴ്‌സുമാർ നടത്തിവരുന്ന സമരവുമായി ബന്ധപ്പെട്ട് നടന്ന നിർണായക ചർച്ചയും ഫലമില്ലാതെ പിരിഞ്ഞു. ശമ്പള വർധനയും സേവന വ്യവസ്ഥകളിലെ പരിഷ്‌കാരവും ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ സമവായമാകാത്തതോടെയാണ് സമരം കൂടുതൽ ശക്തമാകാനുള്ള സാഹചര്യം രൂപപ്പെട്ടത്.

സമരം ദീർഘിക്കുന്നതിനിടെ നഴ്‌സുമാർക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സമരക്കാർ. അതേസമയം ആശുപത്രികളുടെ പ്രവർത്തനത്തെ സമരം ബാധിക്കുന്നതായും രോഗി പരിചരണത്തിൽ സമ്മർദം വർധിക്കുന്നതായും ആശങ്ക ഉയരുന്നുണ്ട്.

മാസങ്ങളായി തുടരുന്ന തർക്കത്തിൽ ഇതുവരെ സ്ഥിരമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാണ് നേഴ്‌സുമാരുടെ ആവശ്യം. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമരത്തിന് ഉടൻ വിരാമമുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ലോകത്തെ ഞെട്ടിച്ച മിസൈൽ ആക്രമണത്തിന് പിന്നാലെ ഖത്തറിൽ സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമായി തുടരുന്നു. അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുണ്ടെന്നാണ് ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് ചില പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ജനങ്ങൾക്കിടയിൽ ആശങ്ക വ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് ഖത്തർ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മധ്യപൂർവദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്കയ്ക്കിടെയാണ് ഈ ആക്രമണം നടന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ ബാധിക്കുന്നതായും അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനെതിരെ യുഡിഎഫ് കൊണ്ടുവരാൻ തീരുമാനിച്ച അവിശ്വാസ പ്രമേയ നീക്കം പ്രതിസന്ധിയിൽ. പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് തനിച്ചില്ലാത്തതിനാൽ എൽഡിഎഫിന്റെ നിലപാടാണ് നിർണായകമാകുന്നത്.

101 അംഗ കൗൺസിലിൽ എൻഡിഎയ്ക്ക് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയാണുള്ളത്. യുഡിഎഫിന് 20 അംഗങ്ങളും എൽഡിഎഫിന് 29 അംഗങ്ങളുമാണുള്ളത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന്റെ സഹകരണമില്ലാതെ യുഡിഎഫിന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.

കോർപ്പറേഷനിലെ സമീപകാല രാഷ്ട്രീയ സംഘർഷങ്ങളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്തെത്തിയത്. എന്നാൽ ബിജെപിക്കെതിരെ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എൽഡിഎഫ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതോടെ അവിശ്വാസ പ്രമേയ നീക്കത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Copyright © . All rights reserved