അപ്പച്ചൻ കണ്ണഞ്ചിറ
അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ സ്കോട്ട് ലൻഡിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷത്തിൽ ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.

സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് ആഗസ്റ്റ് മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിലെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
For More Details:
07770 730769, 07459 873176
St Mary’s R C Cathedral,
16-20 Huntly St, Aberdeen
AB10 1SH, Scotland
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബായ സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു.കെ. ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് മറ്റന്നാൾ, ഞായറാഴ്ച സ്റ്റീവനേജിൽ നടക്കും. ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ ക്രിക്കറ്റ് വേദിയായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. യു കെ യിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന അത്യന്തരം ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജിൽ ഒരുങ്ങുക.

ആതിഥേയരായ കൊമ്പൻസടക്കം പന്ത്രണ്ടോളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ലൈൻ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്സ്, സ്പൈസ് ആൻഡ് ക്രൗൺ, കറി വില്ലേജ്, കൂക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ‘കൊമ്പൻസ് കപ്പ് 2026’ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കൾക്ക് £1,501 ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണറപ്പിന് £751 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.
മികച്ച സമ്മാനത്തുകയും, പ്രമുഖ ടീമുകളുടെ പങ്കാളിത്തവും, മികച്ച ക്രിക്കറ്റ് വേദിയും ചേർന്ന് ‘കൊമ്പൻസ് കപ്പ് 2026’, ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു. ആവേശകരമായ മത്സരങ്ങൾ, തികച്ചും സൗജന്യമായി സാക്ഷ്യം വഹിക്കുവാൻ അവസരം ഒരുക്കുന്ന, കൊമ്പൻസ് ഏകദിന ടൂർണമെന്റിലേക്ക്, എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ചിങ്ങ മാസ പൂജ 2026 ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

മൊഗാദിഷു: തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും വാർത്താവിനിമയ–സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ ‘എം.വി. ലുതുഫ്’ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കപ്പലിലെ 10 ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു. ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമാണ് ബന്ദികളാക്കപ്പെട്ട മറ്റ് നാല് പേർ.
പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്ചയാണ് കപ്പൽ റാഞ്ചിയത്. തുടർന്ന് കപ്പൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏപ്രിലിൽ ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കപ്പൽ റാഞ്ചിയ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്തെത്തിയതായും തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ എത്തിയ രണ്ട് പേർ കടൽക്കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണ ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ഖാത് എത്തിച്ചുനൽകിയിരുന്നു. ബോട്ട് തിരികെ പോയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്നോ കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചലുമായി ബന്ധപ്പെട്ടവരാണോയെന്നോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. പന്തളം തോന്നല്ലൂർ പുതിയയ്യത്ത് കിഴക്കേതിൽ അനീഷ് (40) ആണ് ശിക്ഷിക്കപ്പെട്ടത്. അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അത് അതിജീവിതയ്ക്ക് നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
2024 മുതൽ ഒരു വർഷത്തിലേറെക്കാലം പ്രതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തെ ഷെഡിൽവച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ പന്തളം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന ടി.ഡി. പ്രജീഷ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ഷൈൻ ബി., എസ്.സി.പി.ഒ. അൻവർഷ എസ്. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ഗുരുതരമായ കുറ്റത്തിന് ശക്തമായ ശിക്ഷയാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനുള്ള നിർദേശവും കോടതി പുറപ്പെടുവിച്ചു.
ജോസ്ന സാബു സെബാസ്റ്റ്യൻ
ഓണം വന്നു മുട്ടുമ്പോൾ…
മനസിന്റെ കോണിലെ ഓണത്തിനിന്നും ചാണകമെഴുതിയ തറയുടെ ഓർമയാണ്. തുമ്പപ്പൂവിന് മണമാണ്… വർഷത്തിലൊരിക്കൽ കിട്ടുന്ന പുടവയുടെ ചൂടും…ഇളനിരയെ ഉണ്ണുന്ന ഓർമകളുടെ പൂക്കളവുമാണ്…
അമ്മയുടെ കൈപ്പുണ്യത്തിൽ പാകമായ ഓണസദ്യയുടെ മണം നാസാഗ്രത്തിൽ നിറയുമ്പോൾ, അച്ഛൻ തന്ന ആദ്യത്തെ ഓണക്കോടിയുടെ മടക്കുകൾ മനസ്സിൽ തെളിയും. ഓണത്തിന് പൂക്കളം ഒരുക്കാൻ അമ്മൂമ്മ പറഞ്ഞുതന്ന പാട്ടുകൾ… തുമ്പ, കൊങ്ങിണി, മുക്കുറ്റി, ചെമ്പരത്തി… ഓരോ പൂവിനും ഓരോ കഥ, ഓരോ ഓർമ.
ഉച്ചയൂണിന് ശേഷം കുടുംബസമേതം തിരുവോണം കാണാൻ ഇരിക്കുമ്പോൾ, ആ മേശയ്ക്ക് ചുറ്റും ഇപ്പോൾ ഒഴിഞ്ഞിരിക്കുന്ന ഇടങ്ങൾ പറയും, അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ഓണക്കാഴ്ചകൾ, ഓണപ്പാട്ടുകൾ, ഓണത്തല്ലുകൾ. ഒരു പക്ഷേ, ഓണം എന്നത് ഉത്സവമല്ല, മറിച്ച് നമ്മുടെ നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്കും ലാളിത്യത്തിലേക്കും ഉള്ള ഒരു മടക്കയാത്രയാണ്.
ഇന്ന് ഓണക്കോടി ഓൺലൈനിൽ വാങ്ങാം, സദ്യ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യാം, പൂക്കളം റെഡിമെയ്ഡ് പൂക്കൾ കൊണ്ട് മെനഞ്ഞെടുക്കാം. പക്ഷേ, ആ ചാണകമെഴുതിയ തറയിലെ തണുപ്പും, തുമ്പപ്പൂവിന്റെ നേർത്ത മണവും, കൈയ്യിൽ കിട്ടിയ പുടവയുടെ ചൂടും, അതെല്ലാം അമ്മയുടെ മടിത്തട്ടിലിരുന്ന് അനുഭവിക്കുന്ന ആ രസവും ഇന്ന് എവിടെ?
ഓണം വന്നു മുട്ടുമ്പോൾ, ഞാൻ അറിയാതെ ഓർമകളുടെ പൂക്കളത്തിലേക്ക് നടക്കും. അവിടെ, നഷ്ടങ്ങൾക്കും ഏകാന്തതകൾക്കും ഇടയിലും, ഒരു മാവേലിത്തമ്പുരാൻ എന്നെ കാത്തിരിക്കുന്നുണ്ട്….ഒരുപക്ഷേ, ആ സ്നേഹത്തിന്റെ മഹാബലി തന്നെയാണ് നമ്മുടെയെല്ലാം ഉള്ളിലെ ശാശ്വതമായ ഓണം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. മനസ്സിലെ തുമ്പപ്പൂക്കൾ വിരിയുന്ന…സ്നേഹത്തിന്റെ മധുരം നിറയുന്ന ഒരോണമാവട്ടെ എല്ലാവർക്കും…
ജോസ്ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .



തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ കേരള പൊലീസ് ആരംഭിച്ച പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന് തൂഫാന്’ ശക്തമായി തുടരുന്നു. വിവിധ ജില്ലകളിലായി നടത്തിയ വ്യാപക പരിശോധനകളിലും റെയ്ഡുകളിലും അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വില്പന, കൈവശം വെയ്ക്കല്‍, ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതലായും നടപടിയെടുത്തത്.
സംസ്ഥാനത്തുടനീളം രാത്രി-പകല്‍ വ്യത്യാസമില്ലാതെ പരിശോധനകള്‍ നടത്തുകയും സംശയാസ്പദ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
ലഹരിമാഫിയകളുടെ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന് തൂഫാന് തുടരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ തുടരുമെന്നും, പൊതുജനങ്ങളുടെ സഹകരണവും വിവരങ്ങളും അന്വേഷണത്തിന് നിര്‍ണായകമാണെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തൽ നടപടികളും തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് എന്ന ആശയം തമിഴ്നാട് ശക്തമായി എതിർക്കുന്ന നിലപാടാണ് വീണ്ടും ആവർത്തിച്ചത്.
മുല്ലപ്പെരിയാറിൽ നിന്ന് ലഭിക്കുന്ന വെള്ളം തമിഴ്നാട്ടിലെ നിരവധി ജില്ലകളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്ക് നിർണായകമാണെന്നും, തമിഴ്നാടിന് കൂടുതൽ വെള്ളം ലഭിക്കുന്ന സാഹചര്യം കേരളത്തിനും വിവിധ മേഖലകളിൽ ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് വിഷയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. “കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും” എന്ന സമീപനത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവയ്ക്കുമ്പോൾ, നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തിലാണ് തമിഴ്നാട് തുടരുന്നത്.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
വേഗത്തിലോടുന്ന കാലം
തിരക്കിട്ട് കടന്നു
പോകുന്ന മനുഷ്യർ
നടുവിൽ പതിയെ മാത്രം
വളർച്ചയെത്തുന്ന
കുറേ ചെടികളും മണ്ണും
ഇടക്ക് ശ്വസിച്ച് മൺമറയുന്ന
കുറച്ച് അതിഥികൾ
ഇടയിൽ ദേശത്തിൻ്റെ
ജീവരാശി ഒഴുകുന്ന സായാഹ്നങ്ങൾ
നിശ്ചലതയുടെ അജ്ഞതയെ
മറച്ച് പരക്കം പായുന്ന
പക്ഷികൂട്ടങ്ങൾ
മണ്ണിൽ അദൃശ്യമായൊരു
ചിത്രം വരച്ച് തിര
മനോനില തെറ്റിയവയാകട്ടെ
കടൽപ്പാറകളിൽ അലതല്ലുന്നു
അട്ടിമറിക്കാനാവാത്ത
ഒരു വ്യൂഹവുമായി
ആകാശം അവിടെ സന്ധി
സംഭാഷണത്തിലും
സമാധാനത്തിൻ്റെ
സുവിശേഷങ്ങൾക്ക്
കിടപ്പാടം നഷ്ടപ്പെട്ടപ്പോൾ
എല്ലാം പെറുക്കി
മാറാപ്പിലാക്കി
അയാളൊരു യാത്രക്കിറങ്ങി
ഒരോണക്കാലത്തിലേക്ക്
ഐശ്വര്യ ലക്ഷ്മി.എസ്സ്.:- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ സിസ്റ്റം എൻജിനീയർ ആയി ജോലി ചെയ്യുന്നു. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ ശശികൈമളുടെ ടെയും ഇന്ദുകുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. ഇമെയിൽ: [email protected]



സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ
ചെരട്ടക്കുഴിയിൽ ഈനാശുവിനെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സന്ദർശകരെ റൂമിലേക്ക് കടത്തിവിട്ടു. അത്യാവശ്യക്കാർ മാത്രം.
ബാത്ത് റൂമിൽ തെന്നിവീണാണ് അബോധ അവസ്ഥയിലായ നിലയിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഈനാശുവിനെ പ്രവേശിപ്പിച്ചത് . ഇപ്പോൾ അത്യാവശം സംസാരിക്കാം എന്നായിട്ടുണ്ട്.
മക്കൾ കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ വിഹരിക്കുന്നു. ജോലിയുടെ തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് ഫോണുകൾ മാത്രം.
ഏറ്റവും ഇളയപുത്രൻ ഐ വി ജോസ് നാട്ടിൽ തന്നെ ബാങ്കിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ കൂടെയുള്ളതും ജോസ് മാത്രം. 85 കഴിഞ്ഞ ഈനാശുവിൻറെ ആഗ്രഹപ്രകാരം വികാരിയച്ചൻ മുമ്പിലത്തെ ഒപ്പ്രുശുമാ കൊടുക്കുവാൻ എത്തിച്ചേർന്നു.
“ ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അച്ഛനെ വരുത്തിയുള്ളൂ”….. ഐ വി ജോസ് കൂപ്പുകരങ്ങളോടെ. വിനയപൂർവ്വം അച്ഛനെ തെര്യപ്പെടുത്തി
ഫ്ലാസ്കുമായി അച്ഛന് ചായ വാങ്ങുവാൻ ജോസ് പുറത്തേക്കിറങ്ങിയപ്പോൾ ഈനാശു അച്ഛന് മുൻപിൽ മനസ്സ് തുറന്നു.
“ ഈനാശുവേട്ടന് എന്തെങ്കിലും അഭിലാഷങ്ങൾ അറിയിക്കുവാൻ ഉണ്ടോ” ? അച്ഛൻ … ഉദ്വേഗപൂർവ്വം… ഈനാശുവിനെ നോക്കി
ഉണ്ട് …..ഉണ്ടച്ചോ , റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും
അനാഥാലയത്തിലേക്ക് ഒരു 10 സെൻറ്.
ഫ്ലാസ്കിൽ ചായയുമായി കയറിവന്ന ഐ വി ജോസിന് അപ്പൻറെ ഡയലോഗിലെ വശപ്പിശക് മനസ്സിലായി.
ഇടയ്ക്കു കയറി അച്ഛനോട് ആയി അതീവ ഗൗരവത്തിൽ പറഞ്ഞു “പേഷ്യൻസിനോട് അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
വികാരിയച്ചൻ കുന്തമുനയിൽ അറിയാതെ ഇരുന്നതുപോലെ ചാടി എഴുന്നേറ്റു
സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ:- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരൂർ പറമ്പിൽ അപ്പച്ചൻറെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ ഐ പി ആർട്സ് കോളേജിൽ ചിത്രകല പഠനം. 27 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു ഹാസ്യകഥക്കുള്ള ഉത്തരമേഖല കമ്മറ്റി അവാർഡ് അധ്യാപക കലാവേദി പുരസ്കാരം സ്കൂൾ മേളകൾക്ക് ലോഗോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ് എം റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട് വരയും എഴുത്തും സജീവമായി നടക്കുന്നു . പരസ്പരം ഓൺലൈൻ കഥ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു .
വയ്യാവേലി, പലവക, അന്തോണിചരിതം, ന്യൂജൻ കഥകൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ ലിസമ്മ (റിട്ടയർ അധ്യാപിക) മക്കൾ ലിസ്ന (അധ്യാപിക) അജയ് (അധ്യാപകൻ)
ഫോൺ നമ്പർ 8075413963


