Latest News

റോമി കുര്യാക്കോസ്

പീറ്റർബോറോ / പറവൂർ: യു കെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയും പീറ്റർബൊറോ യൂണിറ്റും.

എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ പീറ്റർബോറോ യൂണിറ്റ് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ മാർച്ച്‌ 14ന് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ കൈമാറിയപ്പോൾ യു കെയിലെ പ്രവാസ സംഘടനാ പ്രവർത്തന രംഗത്ത് സ്നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കൾ മുഖേന അറിഞ്ഞ ഐ ഓ സി (യു കെ) – പീറ്റർബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കൽ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം വീട് നിർമാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഏകോപിപ്പിക്കുകയായിരുന്നു.

‘സ്നേഹവീടി’ന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, കോൺഗ്രസ്‌ നേതാവ് നവാസ്, എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.

ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും ‘ബിരിയാണി ചലഞ്ച്’ പോലുള്ള പദ്ധതികൾ സംഘടിപ്പിച്ചുമാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തിയത്. പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ – അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തവും സഹായ സഹകരണവുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും സാക്ഷാത്കരിക്കാൻ സഹായിച്ചത്.

ഐ ഓ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് , ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് – പ്രസിഡന്റ്‌ ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ,ഡിനു എബ്രഹാം, കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു എന്നിവരാണ് ഈ സ്വപ്നപദ്ധതിയുടെ നേതൃനിരയിൽ പ്രവർത്തിച്ചത്.

ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്‌നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് എന്നും മുൻ‌തൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും അതിനായി കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകകളും എന്നും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. 2026 മാർച്ച്‌ 28 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,നാമസങ്കീർത്തനം,താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.പ്രത്യേക വഴിപാടുകളായ പൊങ്കാല സമർപ്പണം,പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ് ചടങ്ങുകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കാർമികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് നിർണയിക്കുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാൻ സാധ്യതയുണ്ടെന്ന് സൂചന. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നോടിയായി ആറന്മുള മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്തിൽ നിന്ന് പത്മകുമാറിനെ ഇന്നലെ നീക്കിയിരുന്നു. ജില്ലാ വനിതാ നേതാവിന്റെ സമ്മർദ്ദത്തിന് പിന്നാലെ പത്മകുമാറിനെതിരെ നടപടി വേണമെന്നും സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിയായതിനെതിരെയും ജാമ്യം അനുവദിക്കണമെന്നും പങ്കജ് അഭ്യർത്ഥിക്കുന്നു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

കേസിന്റെ മുമ്പത്തെ പ്രക്രിയയിൽ സുപ്രീംകോടതി ചോദിച്ചതുപോലെ ശബരിമലയിൽ എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോയെന്ന കാര്യവും പരിശോധിക്കപ്പെട്ടു. പങ്കജ് ഭണ്ഡാരി കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായി അറസ്റ്റു ചെയ്തതാണെന്നും വാദം അവതരിപ്പിച്ചിട്ടുണ്ട്.

ഹോളിവുഡിൽ 98-ാം ഓസ്കർ അവാർഡ് നിശക്ക് നിറച്ച തുടക്കം. പുരസ്കാര പട്ടികയിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മുൻപന്തിയിൽ തുടരുകയും, ‘സിന്നേഴ്സ്’ മികച്ച തിരക്കഥയ്ക്ക് പുരസ്കാരം നേടുകയും ചെയ്തു. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച അവലംബിത തിരക്കഥയ്ക്കും ഓസ്കർ സ്വന്തമാക്കി. 46 വയസ്സുള്ള ഓട്ടം ഡ്യൂറൾഡ് അർക്കപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി; ഇതാദ്യമായാണ് ഒരു കറുത്ത വർഗക്കാരൻ ഈ വിഭാഗത്തിൽ ഓസ്കർ നേടിയത്.

മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ലൂടെ ഷോൺ പെൻ സ്വന്തമാക്കി, എങ്കിലും പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ നേടി. ഹൊറർ സിനിമയായ ‘വെപ്പൺസ്’ വഴി എയ്മി മാഡിഗൻ മികച്ച സഹനടിക്കുള്ള അവാർഡ് നേടി.

മികച്ച ആനിമേറ്റഡ് ചിത്രം ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്സ്’ ആയിരിക്കുകയാണ്. മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം ആദ്യമായി ഓസ്കറിൽ പ്രഖ്യാപിച്ച് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് സ്വന്തമാക്കി. മികച്ച വിഷ്വൽ ഇഫക്റ്റ് ‘അവതാർ: ഫയർ ആൻഡ് ആഷ്’, മികച്ച പ്രൊഡക്ഷൻ ഡിസൈൻ ‘ഫ്രാങ്കെൻസ്റ്റൈൻ’, മികച്ച ഒറിജിനൽ സ്കോർ ‘സിന്നേഴ്സ്’ (ലുഡ് വിഗ് ഗോയാൺസൺ), മികച്ച ഡോക്യുമെന്ററി ‘മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ’, മികച്ച ശബ്ദ സന്നിവേശം ‘എഫ് വൺ’ എന്നിവയ്ക്ക് ലഭിച്ചു.

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16-ന് പുറത്തിറങ്ങും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. പത്രികകളുടെ പരിശോധന മാർച്ച് 24-ന് നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.

സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. വോട്ടർ പട്ടികയിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും ഉൾപ്പെടുന്നു. ഈ വർഷം 4.24 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യാനാണ് തയ്യാറെടുക്കുന്നത്.

വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോയും ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിലൂടെ വോട്ടർമാർക്ക് സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. ഒരു പൊതു സ്വതന്ത്രനെ ഉൾപ്പെടെ 86 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. നിലവിലെ 56 എംഎൽഎമാർ വീണ്ടും മത്സരരംഗത്തുണ്ട്.

ഇക്കുറി രണ്ടു നിലവിലെ എംഎൽഎമാർക്ക് സീറ്റ് ലഭിച്ചില്ല. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രനും തലശേരിയിൽ സ്പീക്കർ എ.എൻ. ഷംസീറിനു പകരം കാരായി രാജനും മത്സരിക്കും. ധർമ്മടത്ത് പിണറായി വിജയനും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും ഉൾപ്പെടെ പ്രമുഖ നേതാക്കളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ചില മണ്ഡലങ്ങളിൽ സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കും. തിരുവനന്തപുരം ഉൾപ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്, മേയ് 4-ന് വോട്ടെണ്ണൽ നടക്കും.

ഫാ. ഹാപ്പി ജേക്കബ്ബ്

പാപത്തിന്റെ കൂനിനെ സൗഖ്യമാക്കി ദൈവമുഖം കാണുവാൻ പ്രാപ്തമാക്കിയ ദിവ്യാത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം. വി. ലൂക്കോസ് 13: 10- 17 ശാബത് യഹൂദന് പ്രിയപ്പെട്ടതാണ്; യാതൊരു ജോലിയും അന്ന് ചെയ്യുവാൻ അനുവദനീയമല്ല. കർത്താവായ യേശു ഒരു ശാബതിൽ സുനഗോഗിൽ ഉപദേശിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംസാരം കേട്ടുകൊണ്ട് കേട്ടിരുന്നവരുടെ കൂട്ടത്തിൽ 18 സംവത്സരമായി നിവർന്നു നിൽക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. സുവിശേഷം പറയുന്നു ദുർബലതയുടെ ആത്മാവ് ആണ് അവളെ കീഴ്‌പ്പെടുത്തിയിരുന്നതെന്ന്. നീണ്ട 18 വർഷം അവശ ആ യാതനയിൽ കഴിഞ്ഞു. നേരെ നിവർന്നു നിൽക്കുവാൻ കഴിയുകയോ ആരുടെയെങ്കിലും മുഖത്ത് നോക്കുവാൻ പോലുമോ അവൾക്ക് കഴിഞ്ഞില്ല. സമൂഹം ചിലപ്പോൾ അവളെയോ അവളുടെ അവസ്ഥയോ മറന്നു പോയിരിക്കാം.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു യേശുവിൻറെ പ്രതികരണം. സ്ത്രീയെ നിൻറെ രോഗത്തിൽ നിന്നും നിനക്ക് സൗഖ്യം വന്നിരിക്കുന്നു. യേശു അവളുടെ മേൽ കൈവെച്ചു അവൾ നിവർന്നു നിൽക്കുന്നു. നീണ്ട വർഷത്തെ ബലഹീനത നീങ്ങിയപ്പോൾ അവൾക്കുണ്ടായ സന്തോഷം എത്ര വലുതായിരിക്കും. ഓരോ ആഴ്ചയിലും നാം ആരാധന മധ്യേ നിൽക്കുമ്പോൾ നമുക്ക് ചുറ്റും ദൈവ മുഖത്തേക്ക് നോക്കുവാൻ പോലും കഴിയാത്ത എത്രപേർ ഉണ്ടായിരിക്കും. നമ്മുടെ പ്രാർത്ഥന മധ്യേ തന്നെ എത്രപേർ നിവർന്ന് നിന്നിരിക്കാം. ഇതിൽ ഏതിലെങ്കിലും നാം ബോധവാന്മാരാവുന്നുണ്ടോ?

എന്നാൽ സുനഗോഗ് പ്രമാണി കോപിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം സൗഖ്യം ശാബതിൽ ആയതുകൊണ്ടാണ്. അവനെ സംബന്ധിച്ച് ശാബതാണ് അവളുടെ പ്രയാസത്തേക്കാൾ വലുത്. യേശു അവരെ വിളിച്ചത് കപട ഭക്തിക്കാരെ എന്നാണ്. ശാബതിൽ നിങ്ങളുടെ കാളയെയോ കഴുതയെയോ അഴിച്ച് വെള്ളം കൊടുക്കുന്നില്ലെയോ. എന്നാൽ 18 വർഷമായി ബന്ധനത്തിൽ കഴിയുന്ന ഇവൾക്ക് വിടുതൽ നൽകുന്നത് യോഗ്യമല്ലയോ എന്നാണ് കർത്താവ് ചോദിച്ചത്.

ശാബത് ഒരിക്കലും ഭാരപ്പെടുത്തലോ ശിക്ഷയോ അല്ല. അത് പുതുജീവനത്തിൻ്റെയും വിശ്രമത്തിൻ്റേയും ദൈവകൃപയുടെയും ദിനമാണ്. അത്തരത്തിൽ ഈ സൗഖ്യം ശാബത് ലംഘനമല്ല പകരം ശാബത് അതിൻറെ യഥാർത്ഥ ഉദ്ദേശത്തിൽ നിവർത്തിക്കുകയത്രേ ഉണ്ടായത്. മനുഷ്യർ കാണാത്ത വേദന ദൈവം കാണുന്നു. ചുറ്റുപാടുമുള്ളവർ ആദ്യ നാളുകളിൽ മാനിച്ചേക്കാം, കരുതിയേക്കാം. എന്നാൽ പഴക്കം കൂടുമ്പോൾ വിസ്മൃതിയിലും ആയിരിക്കാം. എന്നാൽ ദൈവം അവളെ കണ്ടു. മറ്റുള്ളവരുടെ കരുണ മറഞ്ഞ് പോയാലും കാണുന്ന ദൈവം, കരുണ ചെയ്യുന്ന ദൈവം നമുക്ക് ഉണ്ടെന്ന് വിശ്വസിക്കാം.

അവളുടെ സ്വാഭാവിക ബലഹീനതയായ കൂന് കാരണം അവൾക്ക് മുഖമുയർത്തി നോക്കുവാൻ കഴിയാതെ പോയി. എന്നാൽ ഇന്ന് അഹങ്കാരം , ചതി, ദുർവാശി, അജ്ഞത ഇങ്ങനെ എന്തെല്ലാം കാരണങ്ങളാണ് നമ്മുടെ ബലഹീനതയ്ക്ക് കാരണമാകുന്നത്. സാധാരണ കാഴ്ചപ്പാടിൽ കുറവാണ് ബലഹീനതയ്ക്ക് കാരണമെങ്കിൽ കൂടുതൽ ഉള്ള അവസ്ഥയും ബലഹീനത ഉളവാക്കുന്നുണ്ട്. പണത്തിന്റെയും ജീവിത സാഹചര്യങ്ങളുടെ ഉയർച്ചയും ചിലർക്കെങ്കിലും ദൈവത്തെയും സമൂഹത്തെയും കാണാതാക്കുന്ന കൂനായി മാറിയിട്ടുണ്ട്. ഈ സ്ത്രീക്ക് ഒരു സ്പർശന മൂലം കൂന് നിവർന്ന് ദൈവമുഖം കാണുവാൻ ഇടയാക്കി. എന്തെങ്കിലും കാരണങ്ങൾ ദൈവത്തെ കാണാതിരിക്കുവാൻ നമുക്ക് ഇടയാകുന്നുവെങ്കിൽ അതിനെ നീക്കുക.

‘കരുണ’ അതിൻറെ ഭാവവും ഇവിടെ ദർശിക്കുന്നു. കരുണയില്ലാത്ത ആചാര അനുഷ്ഠാനങ്ങൾ കപടമാണ്. ദൈവം ആഗ്രഹിക്കുന്നത് സ്നേഹവും സൗഖ്യവും കരുണയും കാണിക്കുന്ന ഹൃദയങ്ങളെ ആണ്. നമ്മുടെ ഇടയിൽ ഒരാളുടെ സൗഖ്യവും വിടുതലും നമുക്ക് സന്തോഷം ഉളവാക്കുന്നതും ദൈവത്തെ മഹിമ പെടുത്തുന്നതിനും ആയിരിക്കണം. ക്രിസ്തുവിലൂടെയുള്ള വിടുതൽ പ്രാപിക്കുന്ന വിടുതൽ പ്രാപിക്കുന്ന ഇടത്ത് സ്നേഹവും സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നമുക്കും കരുണ യാചിക്കാം, ഭാരങ്ങളെ നീക്കാം പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം. ദൈവം കരുണ ചെയ്യട്ടെ.

ദൈവം അനുഗ്രഹിക്കട്ടെ

പ്രാർത്ഥനയിൽ

ഫാദർ ഹാപ്പി ജേക്കബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണ് വിവരം. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. പാരമ്പര്യമായി കൈമാറി വന്നതും അമൂല്യ രത്‌നങ്ങൾ പതിച്ചവയുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.

പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂർവാഭരണങ്ങളും മോഷണം പോയവയിൽ ഉണ്ടെന്ന് അറിയുന്നു. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊട്ടാരത്തിനകത്ത് നടത്തിയ പരിശോധനയിലും അവ കണ്ടെത്താനായില്ല.

സംഭവത്തിൽ പൊലീസ് നാല് മാസം രഹസ്യാന്വേഷണം നടത്തിയതായാണ് വിവരം. പവിഴവും സ്വർണ്ണമുത്തും ചേർന്ന അരപവൻ തൂക്കമുള്ള ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള 3 പവൻ സ്വർണ്ണ പാദസരം, കറുത്തമുത്തും സ്വർണ്ണമുത്തും ചേർന്ന 2 പവൻ പാദസരം, ഇല ഡിസൈനിലുള്ള 4 പവൻ വളകൾ എന്നിവയാണ് മോഷണം പോയവയിൽ ഉൾപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം/ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കപ്പെടുക. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന. ഏപ്രിൽ 17നോട് ചേർന്നാണ് വോട്ടെടുപ്പ് നടക്കാൻ സാധ്യതയെന്നും, 2021ലെ പോലെ മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണ് കമ്മീഷൻ. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനങ്ങളിലെ സന്ദർശനവും സുരക്ഷാ വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷമാണ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ സ്ഥാനാർഥി നിർണ്ണയത്തിന്റെ അവസാനഘട്ടത്തിലാണ്. കോൺഗ്രസ് നേതൃത്വം ഡൽഹിയിൽ സ്ഥാനാർഥി ചർച്ചകൾ തുടരുകയാണ്. കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ എന്നിവരുടെ മത്സരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് സൂചന. അതേസമയം കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി രംഗത്തിറങ്ങുന്നത്. പശ്ചിമബംഗാളിൽ ഭരണമാറ്റം പ്രതീക്ഷിച്ച് ബിജെപി നീങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേർ പുറത്തായെന്ന ആരോപണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശനങ്ങളും നേരിടുന്നുണ്ട്.

ന്യൂഡൽഹി: സംഘർഷാവസ്ഥ തുടരുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് യാത്ര തുടരുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏകദേശം 92,700 മെട്രിക് ടൺ പാചക വാതകമാണ് കപ്പലുകളിൽ ഉള്ളത്. ഈ കപ്പലുകൾ മാർച്ച് 16നും 17നും ഇടയിൽ ഇന്ത്യയിലെ തുറമുഖങ്ങളിലെത്തുമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കിയത്.

പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് 24 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ നിലനിന്നിരുന്നുവെന്നും അതിൽ രണ്ട് കപ്പലുകൾ വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച പുലർച്ചയിലോ സുരക്ഷിതമായി കടലിടുക്ക് കടന്നുപോയതായും വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് കടന്ന കപ്പലുകളിൽ ഒന്ന് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്കും മറ്റൊന്ന് കാണ്ഡ്‌ല തുറമുഖത്തേക്കുമാണ് എത്തുക. ഈ യാത്ര സുരക്ഷിതമായി പൂർത്തിയാകുന്നത് രാജ്യത്തിന്റെ ഊർജ വിതരണത്തിന് നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ഹോർമുസ് മേഖലയിലെ നിയന്ത്രണങ്ങൾ ഇന്ത്യയിലെ പാചക വാതക വിതരണത്തെ ബാധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു.

ഇതിനിടെ പേർഷ്യൻ ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിന്റെ വടക്കുഭാഗത്ത് ഇപ്പോഴും 22 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ തുടരുന്നുണ്ട്. ഇവയിൽ ആറ് എൽപിജി കപ്പലുകളും ഒന്ന് എൽഎൻജി കാരിയറും നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു. കൂടാതെ രാസവസ്തുക്കൾ കൊണ്ടുപോകുന്ന ഒരു കപ്പലും മൂന്ന് കണ്ടെയ്‌നർ കപ്പലുകളും രണ്ട് ബൾക്ക് കാരിയറുകളും ഈ മേഖലയിൽ നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു.

Copyright © . All rights reserved