കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ.മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ച് തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ ബാധ്യത ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് തീർപ്പാക്കിയത്. വായ്പ മുടങ്ങിയതിനെ തുടർന്ന് മുനീറിന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുനീറുമായി ബന്ധപ്പെട്ട് ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ട് തുക അടച്ചത്.
നടക്കാവിലെ ‘ക്രെസെന്റ് ഹൗസ്’ എന്ന വീടിനാണ് ജപ്തി ഭീഷണി ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായ സി. എച്ച്. മുഹമ്മദ് കോയ പണിത ഈ വീട് പിന്നീട് മുനീർ പുതുക്കി പണിതതാണ്. ലീഗിന്റെ നിരവധി നിർണായക തീരുമാനങ്ങൾക്കും വേദിയായ ഈ വീടിനെ രക്ഷിക്കാൻ മുൻപ് പോലെ തന്നെ ഇത്തവണയും പാർട്ടി തന്നെ ഇടപെട്ടു.
കൊച്ചി ∙ ആലപ്പുഴ ഹരിപ്പാട് മേഖലയിൽ നിന്ന് 50 കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ചൈനീസ് നിർമിത ഡ്രോൺ പിടികൂടി. വലിയ ഡ്രോൺ പറത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയപ്പോൾ, ഡി.ജി.സി.എ അനുമതിയില്ലാതെ രാജ്യത്തേക്ക് അനധികൃതമായി കടത്തിയതാണെന്ന് സ്ഥിരീകരിച്ചു.
ഹരിപ്പാട് കരുവാറ്റയിലെ ഒരു വീട്ടിൽ നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് ഉടമയെന്നാണ് വിവരം. കാർഷിക ആവശ്യങ്ങൾക്കായി കൊണ്ടുവന്നതാണെന്ന വിശദീകരണം നൽകിയെങ്കിലും, വാങ്ങിയ രേഖകളോ നിയമാനുസൃത ഇറക്കുമതി ലൈസൻസോ ഹാജരാക്കാൻ സാധിച്ചില്ല. 50 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ സാധാരണ ചിത്രീകരണത്തിനുള്ളതല്ല, കൃഷിയിടങ്ങളിൽ മരുന്ന് തളിക്കൽ പോലുള്ള ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഡിജെഐ അഗ്രാസ് വിഭാഗത്തിൽപ്പെട്ടതാണെന്ന് കരുതുന്നു.
2022 മുതൽ വിദേശ നിർമിത ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇത് രാജ്യത്തേക്ക് എത്തിയത് എങ്ങനെ എന്നതാണ് അന്വേഷണം. ഡ്രോണിന് ആവശ്യമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പറും പൈലറ്റ് ലൈസൻസും ഇല്ലാതിരുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കുന്നു. സോഫ്റ്റ്വെയർ ലോഗുകൾ പരിശോധിച്ച് ഡ്രോൺ മുൻപ് എവിടെയൊക്കെ ഉപയോഗിച്ചതെന്ന വിവരങ്ങളും ശേഖരിക്കുന്നതിനൊപ്പം, സുരക്ഷാ ഭീഷണിയുണ്ടോയെന്നതും കസ്റ്റംസ് പരിശോധിച്ചു വരുന്നു.
കൊച്ചി ∙ കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസ സിനിമാ സെറ്റിൽ പീഡനം നേരിട്ടെന്ന ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറുകയും പലതവണ ശരീരത്തിൽ കയറിപ്പിടിക്കുകയുമുണ്ടായെന്ന് അവർ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണീരോടെ ആയിരുന്നു മൊണാലിസയുടെ പ്രതികരണം.
ഭർത്താവ് ഫർമാൻ ഖാൻ്റെ ഒപ്പമെത്തിയ മൊണാലിസ, സംഭവത്തെക്കുറിച്ച് അന്നേ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്ന് പറഞ്ഞു. ആദ്യ സിനിമയെന്ന നിലയിൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും, അതുകൊണ്ട് പുറത്തുപറയാൻ കഴിയാതിരുന്നുവെന്നും അവർ വ്യക്തമാക്കി. തനിക്ക് 18 വയസാകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിച്ചുവരികയാണെന്നും മൊണാലിസ പറഞ്ഞു. അടുത്തിടെ കേരളത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുവരികയാണെങ്കിലും, സുരക്ഷാ ഭീഷണികൾ ഉള്ളതിനാൽ അതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
ന്യൂഡൽഹി ∙ രാജ്യത്ത് ചികിത്സ പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ ആദ്യ കേസിലെ രോഗിയായ ഹരീഷ് റാണ (32) അന്തരിച്ചു. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന് ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാൻ കോടതി മാർച്ച് 11ന് അനുമതി നൽകിയിരുന്നു.
2013 ഓഗസ്റ്റിൽ ചണ്ഡീഗഡിലെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണുണ്ടായ അപകടത്തിൽ ഗുരുതരമായ മസ്തിഷ്ക പരിക്ക് മൂലം ഹരീഷ് പൂർണമായും അബോധാവസ്ഥയിലായി. തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് എയിംസ് പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് മാറ്റി.
ഗാസിയാബാദ് ജില്ലാ ആശുപത്രിയുടെയും എയിംസിന്റെയും മെഡിക്കൽ ബോർഡുകളുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ചികിത്സ പിൻവലിക്കാൻ കോടതി അനുമതി നൽകിയത്. ‘നിഷ്ക്രിയ ദയാവധം’ എന്ന പദത്തിന് പകരം ‘ചികിത്സ പിൻവലിക്കൽ’ എന്നത് വിധിയിൽ ഉപയോഗിച്ചതും ശ്രദ്ധേയമായി.
തിരുവനന്തപുരം ∙ മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെത്തി കീഴടങ്ങിയ ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസായതിനാൽ തുടർ നിയമനടപടികൾ ശക്തമാകും.
കഴിഞ്ഞ മാസം 28ന് വാടകവീട്ടിൽ കയറിയ മുള്ളൻപ്പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നതാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണിത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ ശശി ഒളിവിൽ പോയെന്നായിരുന്നു ആരോപണം.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ശശി കീഴടങ്ങിയത്. ഇതിനിടെ വിവിധ പൊതുപരിപാടികളിൽ ശശി പ്രത്യക്ഷപ്പെട്ടതും അറസ്റ്റ് വൈകുന്നതിനെ കുറിച്ച് വിമർശനം ഉയരാൻ കാരണമായി. മുൻകാലങ്ങളിലും നിരവധി വിവാദങ്ങളിൽപ്പെട്ട വ്യക്തിയായ ശശിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
റോമി കുര്യാക്കോസ്
യൂറോപ്പ്: നിർണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യു ഡി എഫ് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചു. കേരളത്തിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാൻ 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനർഥികൾക്കായി പ്രവാസികൾ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യു ഡി എഫ് നേതൃത്വത്തിലുള്ള സർക്കാർ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വർ അലി ഷിഹാബ് തങ്ങൾ, കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം പി, ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ എക്സ് എം എൽ എ, റോജി ജോൺ എം എൽ എ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. നിലവിലെ ഭരണത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കൾ അവരുടെ പ്രസംഗങ്ങളിൻ അവതരിപ്പിച്ചു.

ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, വേൾഡ് കെഎംസിസി നേതാവ് യു എ നസീർ, ഐ ഒ സി സ്വിറ്റ്സർലൻഡ് നാഷണൽ പ്രസിഡന്റ് ജോയ് കൊച്ചാട്ട്, കെ എം സി സി യൂറോപ്യൻ യൂണിയൻ നേതാക്കന്മാരായ ഡോ. മുഹമ്മദ് അലി കൂനാരി, അസീസ്, എം എ ജവാദ് , മുഹമ്മദ് കോട്ടക്കൽ, ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്റുമാരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ ഡാനിയേൽ, ഐ ഓ സി (അയർലണ്ട്) കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ, കെഎംസിസി അയർലണ്ട് നേതാക്കന്മാരായ
ഫവാസ്, ഷഫീഖ്, പ്രവാസി കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധി ബോസ്സ്, മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി യു ഡി എഫ് പ്രവർത്തകരായ നിതിൻ, മുജീബ്, ബേബി ലുക്കോസ്, അശ്വതി നായർ, ഇൻസൺ ജോസ്, ഷെഫീഖ്, സാഞ്ചോ ലൂസി, നവീൻ, ആദർശ്, നൗഫൽ, സെയ്ഫ്, ബിൻസ് വിൽസൺ, ജോർജ് ജോസഫ്, ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചത് പരിപാടിക്ക് കൂടുതൽ ഊർജവും വ്യാപ്തിയും നൽകി. സോഷ്യൽ മീഡിയയിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും, ഓരോ നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഏകോപിത പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഓൺലൈൻ-ഓഫ്ലൈൻ സംയുക്ത പരിപാടികൾ, വോട്ടർമാരെ ലക്ഷ്യമാക്കി ബോധവത്കരണ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് അറിയിച്ചു. യൂറോപ്പിലെ യു ഡി എഫ് പ്രവർത്തകരുടെ ഏകോപനവും പ്രവർത്തന ശേഷിയും ഈ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് നേതാക്കൾ വിലയിരുത്തി.
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ വീണ്ടും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് വന്നു. 2018-ൽ കേസ് പരിഗണിച്ചപ്പോൾ സർക്കാർ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നപ്പോൾ ബോർഡ് അതിനെ എതിർത്തിരുന്നു. എന്നാൽ 2019-ലെ പുനഃപരിശോധനാ ഹർജി ഘട്ടത്തിൽ ബോർഡും സർക്കാരിനൊപ്പം ചേർന്ന് പ്രവേശനത്തെ പിന്തുണച്ചിരുന്നു.
ഇപ്പോൾ ബോർഡിന്റെ ഭാഗത്ത് നിന്നുള്ള വാദം മതാചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിയുടെ ഇടപെടൽ അനുവദിക്കാനാവില്ലെന്നതാണ്. വ്യക്തിഗത അവകാശങ്ങളും വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങളും തമ്മിൽ തർക്കമുണ്ടായാൽ സമൂഹത്തിന്റെ അവകാശത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ബോർഡ് സുപ്രീംകോടതിയിൽ സമർപ്പിച്ച വാദത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന സർക്കാർ മതാചാരങ്ങളെക്കുറിച്ചുള്ള കോടതി പരിശോധനയെ പൂര്ണമായി തള്ളുന്നില്ല. മതപണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെടുന്ന വിശാലമായ ചർച്ചകൾക്ക് ശേഷമായിരിക്കണം ഇത്തരം ഇടപെടലുകൾ എന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. മനുഷ്യാവകാശലംഘനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ആചാരങ്ങളെ ചോദ്യം ചെയ്യാനും നിയമനിർമാണം നടത്താനും സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ഒരു ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി . തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ചാത്തേടത്തുപറമ്പിൽ താമസിച്ചിരുന്ന ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവരുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനക്കും ചോദ്യം ചെയ്യലിനും ഒടുവിൽ വൈകിട്ട് നാലുമണിയോടെ ഭ്രൂണം പുറത്തെടുത്തു. പ്രാഥമിക വിലയിരുത്തലിൽ ഭ്രൂണത്തിന് ഏകദേശം മൂന്ന് മാസത്തോളം പ്രായമുണ്ടെന്നാണ് വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്ലാറ്റിലെ ശൗചാലയത്തിൽ വെച്ചാണ് ഭ്രൂണം പുറത്തുവന്നതെന്ന് അപർണ പോലീസിന് മൊഴി നൽകി. നേഴ്സിംഗ് വിദ്യാർത്ഥിനിയായതിനാൽ പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമായിരുന്നുവെന്നും അവൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷമേ സംഭവത്തിലെ യഥാർത്ഥ സാഹചര്യം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
ഡൊണാൾഡ് ട്രംപും അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിർണായകവും ഫലപ്രദവുമായ ചർച്ചകൾ നടന്നതായി അറിയിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്ക് സമ്പൂർണ്ണവും ദീർഘകാലപരവുമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഭാഷണങ്ങൾ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് ഇറാൻ നാൽപ്പത്തിയെട്ട് മണിക്കൂർ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ചർച്ചകൾക്ക് തുടക്കമായത്. കടലിടുക്ക് അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിർണായകമാണെന്നും അതിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് ആഗോള വിപണിയെയും ശക്തമായി ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സംഘർഷം കുറയ്ക്കാനുള്ള വഴികൾ അന്വേഷിക്കുന്നത്.
ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇറാനിലെ പവർ പ്ലാന്റുകൾക്കും മറ്റ് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ചുദിവസത്തേക്ക് നിർത്തിവെച്ചതായി ട്രംപ് അറിയിച്ചു. ഈ ഇടവേള ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ വിജയകരമാകുന്നുവെങ്കിൽ സ്ഥിരമായ സമാധാന നടപടികൾ കൈക്കൊള്ളുമെന്നും, അല്ലാത്ത പക്ഷം തുടർ സൈനിക നടപടികൾ പരിഗണിക്കേണ്ടി വരാമെന്നും സൂചന നൽകി.
ഇതിനിടെ ചർച്ചകളെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടാതെ പശ്ചിമേഷ്യയിലെ പ്രധാന പങ്കാളിയായ ബെഞ്ചമിൻ നെതന്യാഹുവും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, മുൻപ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണങ്ങൾക്കുശേഷമാണ് നിലവിലെ സംഘർഷാവസ്ഥ രൂക്ഷമായത് എന്ന പശ്ചാത്തലത്തിൽ, ഈ ചർച്ചകൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിനൊപ്പം ബിജെപി സീൽ പതിഞ്ഞ കത്ത് ലഭിച്ചതിനെ തുടർന്ന് വിവാദം ഉയർന്ന സാഹചര്യത്തിൽ, അത് ഒരു ക്ലെറിക്കൽ പിഴവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിജെപി നൽകിയ പഴയ കത്തിന്റെ പകർപ്പ് അബദ്ധത്തിൽ അയച്ചതാണെന്നും, പിശക് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തൽ നടത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
2019-ലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സമർപ്പിച്ച അപേക്ഷയ്ക്കൊപ്പമുള്ള കത്തിലാണ് സീൽ ഉണ്ടായിരുന്നത്. ഈ രേഖയാണ് അശ്രദ്ധ മൂലം മറ്റു പാർട്ടികൾക്കും അയച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്നും തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.