Latest News

തലമുറകളായി ഇന്ത്യൻ മദ്യപാനികളുടെ പ്രിയപ്പെട്ട പാനീയമായ ‘ഓൾഡ് മങ്ക്’ യഥാർഥ റമ്മല്ലെന്ന വെളിപ്പെടുത്തലുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബോംബെ ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഓൾഡ് മങ്ക് ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ മാത്രമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയത്. കൃത്രിമ ഫ്ലേവറുകളും ന്യൂട്രൽ സ്പിരിറ്റും ചേർത്താണ് ഉൽപന്നം നിർമിക്കുന്നതെന്നും അതിനാൽ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്നുമാണ് റഗുലേറ്ററുടെ നിലപാട്.

ഓൾഡ് മങ്കിന്റെ ലേബലിങ്ങും എഫ്എസ്എസ്എഐ ചോദ്യം ചെയ്തിട്ടുണ്ട്. ‘7 Years Old Blended’ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരിശോധനയിൽ പ്രധാനമായും പഴക്കമില്ലാത്ത ന്യൂട്രൽ സ്പിരിറ്റാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. കൃത്രിമ ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെങ്കിൽ അത് ലേബലിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ലേബലിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും ഉപഭോക്താക്കൾക്ക് വിവരങ്ങൾ വ്യക്തമായി വായിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതിയും നിരീക്ഷിച്ചു.

കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതുമൂലം കമ്പനിക്ക് പ്രതിദിനം ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പുതിയ ലേബൽ സമർപ്പിക്കാൻ നിർമാതാക്കൾ തയ്യാറായതോടെ കേസ് സെപ്റ്റംബർ 11ലേക്ക് മാറ്റിയിരിക്കുകയാണ്. ഓൾഡ് മങ്ക് ഇനി ‘റം’ എന്ന പേരിൽ തുടരുമോ, അതോ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന പുതിയ ലേബലിൽ വിപണിയിലെത്തുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണ വിജയനോടും നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് ഉത്തരവ്. അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. കീഴ്ക്കോടതി ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നാമനിർദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാൽ മുഹമ്മദ് റിയാസ് സമർപ്പിച്ച പത്രികയിൽ ഭാര്യ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് 1.72 കോടി രൂപ ലഭിച്ചതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നും ഈ വരുമാനം സംബന്ധിച്ച വിവരങ്ങളും പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.

ആരോപണങ്ങളിൽ ഇരുവരുടെയും ഭാഗം നേരിട്ട് കേൾക്കുന്നതിനായാണ് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവെങ്കിലും ഹാജരാകേണ്ട കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസ് എംഎൽഎയുടെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. പാർട്ടി നിർദേശം മറികടന്ന് പ്രദീപിനെ സ്റ്റാഫാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ രമ്യക്കെതിരെ നടപടി കടുപ്പിച്ചേക്കുമെന്നാണ് നേതൃത്വത്തിൽനിന്നുള്ള സൂചന. പ്രദീപിനെ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകാൻ എംഎൽഎ നീക്കം നടത്തുന്നതായും വിവരമുണ്ട്.

ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിന് പിന്നാലെയാണ് പാളയം പ്രദീപിനെ സസ്പെൻഡ് ചെയ്തത്. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്ന് രമ്യയോട് നേതൃത്വം നിർദേശിച്ചിരുന്നതായാണ് വിവരം. എന്നാൽ ഈ നിർദേശം മറികടന്ന് പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകുകയായിരുന്നു. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിന്റെ ഭാഗമാണെന്നും അന്നത്തെ തീയതി മുതൽ നിയമനം നൽകണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാനായി മടക്കിയെങ്കിലും പിന്നീട് വിവാദമായതോടെ പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നു.

ഇതിനിടെ രമ്യയുടെ നീക്കത്തിനെതിരെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് പരസ്യമായി രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എംഎൽഎക്കെതിരെയും രംഗത്തിറങ്ങുമെന്നും സജാദ് മുന്നറിയിപ്പ് നൽകി. പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ അവർക്കെതിരെ പാർട്ടി നടപടി വേണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഇതോടെ നേരത്തെ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ ശ്രമിച്ച ചിറയിൻകീഴ് വിവാദം കോൺഗ്രസിനുള്ളിൽ വീണ്ടും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.

ബോണ്‍മോത്ത്‌: നാദവിസ്‌മയത്തിന്റെ അസുലഭ മൂഹൂര്‍ത്തങ്ങളുമായി യുകെയിലെ ജനപ്രിയ മ്യൂസിക്കല്‍ മെഗാഷോ നീലാംബരി സീസണ്‍ 6 എത്തുന്നു. വേര്‍വുഡിലെ വേര്‍വുഡ്‌ ഹബ്‌ ലെഷര്‍ സെന്ററില്‍ ഈ മാസം 26 നാണ്‌ നീലാംബരി സീസണ്‍ 6 അരങ്ങേറുന്നത്‌.

വിവിധ ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗായകരാണ്‌ പരിപാടിയില്‍ സ്വരലയ വിന്യാസം ഒരുക്കുക. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും പങ്കെടുക്കും.
2021ല്‍ ഗിരീഷ്‌ പുത്തഞ്ചേരി നൈറ്റ്‌ എന്ന പേരില്‍ നടത്തിയ മ്യൂസിക്കല്‍ പ്രോഗ്രാമിന്‌ വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണ്‌ സംഘാടകര്‍ നീലാംബരി പരമ്പര ആരംഭിക്കുന്നത്‌. പുതുമുഖഗായകര്‍ക്കു അവസരം നല്‌കാന്‍ ഇക്കുറി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ പരിപാടിയുടെ അമരക്കാരനായ മനോജ്‌ മാത്രാടന്‍ പറഞ്ഞു.
കേരളസ്റ്റൈല്‍ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ്‌ കൗണ്ടറും ഒരുക്കിയിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ പരിപാടി ആരംഭിക്കും.

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ‘ദേ മാവേലി 2026’ സെപ്റ്റംബർ 12 ശനിയാഴ്ച കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും. വിപുലമായ സാംസ്കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

നാട്ടിൽ പോലും ഇന്ന് അപൂർവ്വമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണിൽ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസിൽ യുകെ (CASTLE UK) അവതരിപ്പിക്കുന്ന ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം ലിമ വേദിയിൽ അരങ്ങേറും. ചവിട്ടുനാടകത്തിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ, ആധുനിക സാങ്കേതിക തികവോടെയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സമകാലിക സാമൂഹിക വിഷയങ്ങളിൽ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം (Mime) പ്രകടനവും അരങ്ങേറും.

എല്ലാ വർഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെയും നാടൻ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ലിമ എപ്പോഴും മുന്നിൽ നിൽക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരം നേരിട്ട് കാണിച്ചുകൊടുക്കാനും, ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാർക്ക് വേദി നൽകാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്. ആ പരമ്പര നിലനിർത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങൾ വേദിയിലെത്തിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കാൻ മാസങ്ങളായുള്ള കഠിന പരിശീലനത്തിന് ശേഷം ‘ടീം മുദ്രിക’യുടെ കലാകാരികൾ വേദിയിലെത്തുന്നു. കൂടാതെ, ശ്രീ സൂര്യ ഡാൻസ് അക്കാദമിയുടെ കൊച്ചു കലാകാരികൾ അണിയിച്ചൊരുക്കുന്ന ഭക്തിസാന്ദ്രമായ നൃത്താവിഷ്കാരവും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

കലാപരിപാടികൾക്ക് ശേഷം സദസ്സിനെ ഇളക്കിമറിക്കാൻ ഡിജെ അദേവ് (DJ ADEV) നയിക്കുന്ന ലൈവ് ഡിജെ പ്രോഗ്രാമും ഉണ്ടാകും. നാടൻ ഈണങ്ങളും ആധുനിക സംഗീത ബീറ്റുകളും കോർത്തിണക്കിയ തകർപ്പൻ മ്യൂസിക്കൽ നൈറ്റോടെയാകും ഈ വർഷത്തെ ആഘോഷങ്ങൾ അവസാനിക്കുക.

ഓണാഘോഷ പരിപാടികളിലേക്ക് മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന കൗണ്ടറിൽ പുതിയ ടിക്കറ്റ് വിൽപ്പനയോ, കലാപരിപാടികൾക്ക് മാത്രമായുള്ള ടിക്കറ്റുകളോ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.

കോട്ടയം: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസമായി മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതി. കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു. വിധി പ്രസ്താവിച്ച സമയത്ത് കാപ്പൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് പിൻവലിച്ചത്.

തനിക്കെതിരായ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കാപ്പൻ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ബോറിവലി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നത്.

അതേസമയം, കാപ്പന് ശിക്ഷ ലഭിച്ചതിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യത്തിൽ കാപ്പൻ തന്നെ തീരുമാനമെടുക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് കോടതി പരാമർശത്തിന്റെ പേരിൽ കെ.എം. മാണി രാജിവച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ബ്രിസ്റ്റൽ: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന ‘ഹിമ സുന്ദരി’ ബ്രിസ്റ്റലിൽ അരങ്ങേറുന്നു. ഇന്ത്യൻ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സർഗാത്മകതയെയും കോർത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന ‘Sreeraagam – Season 4: Festival of Indian Arts & Music’ ഒക്ടോബർ 17ന് ശനിയാഴ്ച നടക്കും.

St Brendan’s College-ലെ The Theatre-ൽ വൈകിട്ട് 3 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആർട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയിൽ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാർ അണിനിരക്കും.

കഥകളിയിൽ Snow White

പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്കാരമാണ് ‘ഹിമ സുന്ദരി’. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തിൽ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകൾ, സംഗീതം, ചലനങ്ങൾ, വർണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും.

പരമ്പരാഗത കഥകളി അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്. മൂവായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥകളിയിൽ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹൻകുമാർ എന്നിവർ വേദിയിലും, പിന്നണിയിൽ കഥകളി ഗായകർ കലാമണ്ഡലം മോഹനകൃഷ്ണൻ,കൃഷ്ണ പ്രവീൺ, ചെണ്ടയിൽ സദനം രാമകൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം അനീഷും അണിനിരക്കും.

ഭരതനാട്യത്തിൽ അപർണയും നന്ദിനിയും കൂട്ടരും

അപർണ പവിത്രൻ, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന “ഭരതനാട്യം “പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകൾ, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.

‘Someone, Somewhere’ — ചിത്രങ്ങളിലൂടെ മനുഷ്യകഥകൾ.

Amritha Jalaja Devi അവതരിപ്പിക്കുന്ന ‘Someone, Somewhere’ എന്ന ചിത്രപ്രദർശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും.

British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളിൽ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികൾക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങൾ വാങ്ങിക്കാനുള്ള അവസരവും നൽകും.

ഇന്ത്യൻ രുചികളുടെ കൂട്ടായ്മ.

കലാപരിപാടികൾക്കൊപ്പം Salkara Street – Bristol ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്കാരിക വേദിയായി ‘ശ്രീരാഗം’ മാറും.

ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന
പരിപാടിയിൽ കഥകളി ‘ഹിമ സുന്ദരി’ മുതൽ ഭരതനാട്യവും ചിത്രകലയും വരെ ഇന്ത്യൻ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസൺ 4 ലക്ഷ്യമിടുന്നത്.

പരിപാടി വിവരങ്ങൾ
തീയതി: ശനി, 17 ഒക്ടോബർ 2026
സമയം: വൈകിട്ട് 3.00 – 7.00
വേദി: The Theatre, St Brendan’s College, Broomhill Road, Bristol, BS4 5RQ, U.K.
WhatsApp : 07404 67 69 81
Email:[email protected]

ടിക്കറ്റുകൾ:
Sreeraagam – Season 4 Tickets
https://buytickets.at/adwaitaarts1/2291018.

കൂടുതൽ വിവരങ്ങൾക്കും പരിപാടിയുടെ അപ്ഡേറ്റുകൾക്കുമായി Adwaita Arts-ന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാം.

Facebook:
https://www.facebook.com/share/p/18pX9j89VD/

Instagram:
https://www.instagram.com/p/DaviFLMR8o_/?igsh=MWtkYmtpNWVydm82Mg==

സെപ്റ്റംബറിൽ മഴയ്ക്ക് പകരം കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ പല ജില്ലകളിലും ശരാശരിയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസിലേറെ താപനില ഉയർന്നു. പുലർച്ചെയുള്ള ചൂടിലും വർധനയുണ്ട്. 75 മുതൽ 90 ശതമാനം വരെയുള്ള ഉയർന്ന ഈർപ്പം കൂടിയായതോടെ പകൽസമയത്തെ ചൂട് കൂടുതൽ അസഹനീയമായി. ശനിയാഴ്ച പുനലൂരിൽ 36 ഡിഗ്രി സെൽഷ്യസിലേറെ രേഖപ്പെടുത്തിയപ്പോൾ ശരാശരിയേക്കാൾ 4.7 ഡിഗ്രി അധികമായിരുന്നു. പാലക്കാട്ട് 34.4 ഡിഗ്രിയും രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില 32 ഡിഗ്രിക്ക് മുകളിലായിരുന്നു.

സെപ്റ്റംബർ 30 വരെ തെക്കുപടിഞ്ഞാറൻ കാലവർഷം തുടരുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ നിലവിലില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ശക്തമായ എൽനിനോ പ്രതിഭാസമാണ് പ്രധാന കാരണങ്ങളിലൊന്ന്. ഈ മാസം 23ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നതോടെ സൂര്യരശ്മികളുടെ തീവ്രതയും വർധിക്കും. തെളിഞ്ഞ ആകാശം കൂടിയാകുമ്പോൾ ചൂട് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കാലവർഷത്തിൽ ഇതുവരെ 1806.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1371.6 മില്ലീമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. 500 മുതൽ 600 മെഗാവാട്ട് വരെ അധിക ഉപയോഗം ഉണ്ടാകാനിടയുണ്ട്. രാജ്യത്ത് വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചുകളിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഇതോടെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ജപ്പാനിൽ ജോലിക്കിടെ കാണാതായ കണ്ണൂർ സ്വദേശിനി വി. ദേവികയ്ക്ക് (22) ദാരുണാന്ത്യം. ഇരിട്ടി പടിയൂർ സ്വദേശിനിയായ ദേവികയുടെ മരണം ജപ്പാനിലെ ഗിഫു മേഖലയിലാണ് സ്ഥിരീകരിച്ചത്. കകാമിഗഹാരയിൽ ട്രെയിൻ തട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരിക്കെയാണ് മരണവിവരം പുറത്തുവന്നത്. ജപ്പാനിലെ അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചതെന്നാണ് വിവരം.

മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നേഴ്സിങ് കെയർ ജോലിക്കായി ആറുമാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഒരു സോഷ്യൽ വെൽഫെയർ സ്ഥാപനത്തിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം ചില റിപ്പോർട്ടുകളിലുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ജപ്പാനിലെ അധികൃതർ അന്വേഷണം തുടരുകയാണ്.

മരണവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ജനപ്രതിനിധികളും ഇടപെട്ട് മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ വിവരം. ഇതോടെ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിച്ചു.

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താനാണ് തീരുമാനം. സമരത്തിന്റെ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് ബസ് ഉടമകൾ അറിയിച്ചത്.

മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ.

കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനോ നഷ്ടം പരിഹരിക്കുന്നതിനോ പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.

RECENT POSTS
Copyright © . All rights reserved