Latest News

2009-ൽ രൂപീകരിക്കപ്പെട്ട കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ (CMA) തന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയ “കരുണ ഹൗസിംഗ് പ്രോജക്ട്” നാളെ (2026 മാർച്ച് 1) രാവിലെ 11.00 മണിക്ക് കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കല (കോതനല്ലൂർ– ചാമക്കല റോഡ്) താക്കോൽദാനം നിർവ്വഹിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാമ്പക്കര ഷൈജു തോമസ്‌യും കുടുംബത്തിനും വേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ ഭവനം, CMAയുടെ സന്നദ്ധ പ്രവർത്തകരുടെയും അംഗങ്ങളുടെയും അനംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണമായ സഹകരണത്തോടെ പൂർത്തീകരിച്ചതാണ്.

താക്കോൽ ദാന കർമ്മം നിവഹിക്കുന്നത് ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. ആയിരിക്കും. മുഖ്യാതിഥിയായി മോൻസ് ജോസഫ് എം.എൽ.എ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുനു ജോർജ് അധ്യക്ഷത വഹിക്കും.

CMA ഹൗസിംഗ് പ്രോജക്ട് ചാരിറ്റി കൺവീനർ ശ്രീ. ജോജി ജോസഫ് സ്വാഗതം ആശംസിക്കും. CMA പ്രസിഡന്റ് ശ്രീ. സിനോയ് തോമസ് സംഘടനയുടെ 15 വർഷത്തെ സേവനപ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിക്കും. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ 15 വർഷങ്ങളായി വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ CMA, സമൂഹത്തിലെ നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ “കരുണ” പദ്ധതി നടപ്പിലാക്കുകയാണ്. അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും ഹൃദയപൂർവ്വമായ സംഭാവനകളാണ് ഈ സ്വപ്ന പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഇതിനായി സാമ്പത്തികമായും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ ഹൗസിംഗ് പ്രോജക്ടുകളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. “ഒരുമിച്ചാൽ നമുക്ക് കൂടുതൽ ജീവിതങ്ങൾ മാറ്റാം” എന്ന സന്ദേശത്തോടെയാണ് CMA മുന്നോട്ട് പോകുന്നത്.

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ മൂന്നാം ആഴ്ച ചിന്തനീയമായിരിക്കുന്നത് വി. മാർക്കോസിന്റെ സുവിശേഷം 2:1- 12 വരെയുള്ള വാക്യങ്ങളാണ്. ആത്മീകമായും ശാരീരികമായും തളർന്ന് പോകുമ്പോൾ കരുതുവാനും കൂടെ കൂട്ടുവാനും ആരെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും വിടുതൽ ഉണ്ടാവും. ആ നല്ല നാലുപേർ ആകുവാൻ നമുക്ക് കഴിയില്ലേ ; ഒരു ചോദ്യമായി നമ്മോട് തന്നെ ചോദിക്കുക അതത്ര സാധ്യമായ കാര്യമല്ല . കാരണം നമുക്ക് വിശ്വാസ സ്ഥിരത ഇല്ലാതിരിക്കേ എങ്ങനെ മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരുവാൻ കഴിയും. അത്തരത്തിൽ നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറേണ്ട ചിന്തയാണ് ഈ വേദഭാഗം നമുക്ക് തരുന്നത്. ശയ്യാവലംബിയായ ഈ മനുഷ്യൻ പാപം കൊണ്ട് ദുർബലമായ മനുഷ്യജീവിതത്തിന്റെ പ്രതീകമാണ്. പ്രബലന്മാരെന്ന് ധരിക്കുമ്പോഴും നോമ്പിൽ നാം സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ബലഹീനതയും കുറവും എത്രയേറെയുണ്ടെന്ന് ബോധ്യപ്പെടും. വിട്ടുമാറാൻ കഴിയാത്ത ശീലങ്ങൾ, ഉപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള അഹങ്കാരം, ധാരാളിത്വവും, നിരന്തരം അർപ്പിക്കുവാൻ പറ്റാതെ പോകുന്ന പ്രാർത്ഥന ഇവയെല്ലാം ഉദാഹരണങ്ങളാണ്. നോമ്പ് ഏകാന്ത അനുഭവങ്ങൾ നൽകുന്നവയാണ് എങ്കിലും നോമ്പിലെ യാത്ര ഏകാന്തമല്ല. സഹജീവികളോടും പ്രകൃതിയോടും താദാത്മ്യപ്പെട്ട് മുന്നോട്ട് പോകുന്നു. നാല് സുഹൃത്തുക്കൾ തങ്ങൾക്കുള്ള വിശ്വാസം ചേർത്ത് പിടിച്ച് , രോഗിയുടെ വിശ്വാസവും,പ്രതീക്ഷയും കൂടിച്ചേരുമ്പോൾ ദൈവം മുമ്പാകെ എത്തുവാനുള്ള ശക്തി ലഭിക്കും. അതുപോലെതന്നെയാണ് നോമ്പുകാലങ്ങളിലെ പ്രാർത്ഥനയും ഉപവാസവും സഹനവും ഏത് വിശ്വസിക്കും മുതൽ കൂട്ടാകുന്നത്. ഇതിനും അപ്പുറമായി നമ്മുടെ വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. നിൻറെ വിശ്വാസം കണ്ടിട്ട്, എന്റെ വിശ്വാസം കണ്ടിട്ട് നമ്മുടെ ഇടയിലുള്ളവർക്ക് സൗഖ്യവും കൃപയും സാധ്യമാകണം. ഈ ചിന്ത നമുക്ക് തരുന്നത് നാം ഒറ്റക്കാകുമ്പോൾ തളർന്ന് പോകുവാനുള്ള സാധ്യത ഏറുന്നു എന്നാൽ പരസ്പര പൂരിതമായ ബന്ധം വിശ്വാസ സ്ഥലത്തേയ്ക്ക് സാധ്യമായ അവസരം നൽകുന്നു.

ശരീരബന്ധനങ്ങളേക്കാൾ നമ്മെ തളർത്തുന്നതിന് ആത്മീക മാനസിക ബലഹീനതകളും, ഒറ്റപ്പെടുത്തലുകളും, വീഴ്ചകളുമാണ്. നാല് പേർ അവരുടെ പ്രയത്നത്തിൽ എത്തപ്പെട്ടുവെങ്കിൽ മകനേ നിൻറെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നാണ് കർത്താവ് അരുളി ചെയ്തത് . ശരീര സൗഖ്യത്തിനേക്കാൾ ആത്മീക സൗഖ്യമാണ് വലുതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് കാരണമില്ലാതെ പൊടുന്നനെ പല രോഗങ്ങളും മരണവും നാം കണ്ട് കൊണ്ടിരിക്കുന്നു. പല പരിശോധനകളിലും രോഗ കാരണത്തെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. ആത്മീക തലങ്ങളിലുള്ള ശോഷണവും, മാനസിക ആരോഗ്യം നിലനിർത്തുവാൻ കഴിയാതെ പോകുന്നതും, ക്ഷണികമായ വിടുതലിനു വേണ്ടി ആശ്രയിക്കുന്ന പലതും കൊണ്ടെത്തിക്കുന്ന വിപത്തുകളും എല്ലാം കാരണങ്ങളല്ലേ.

ഈ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, രൂപാന്തരീകരണത്തിലൂടെ പുതിയ സൃഷ്ടിയായി തീർക്കുകയും ചെയ്ത് തന്റെ അധികാരം നമുക്ക് വെളിപ്പെടുത്തി തന്നു; എഴുന്നേൽക്ക , കിടക്ക എടുത്ത് നടക്ക. താൻ ആരാൽ ആശ്രിതനായി വന്നുവോ അതിനെ ചുമലിലേറ്റി തിരികെ പോകുന്ന അനുഭവം അത്ഭുതം തന്നെ അല്ലേ.

നമ്മോട് തന്നെ ചോദിക്കുക. എവിടെയാണ് പക്ഷാഘാതം, എവിടെയാണ് അലസത, എവിടെയാണ് വിരോധം, എവിടെയാണ് ആത്മിക അലസത . കടന്ന് വരുവാൻ കഴിയാത്തവർക്ക് നാം മുഖാന്തിരങ്ങളാകണം. സഭയുടെ ധർമ്മ വാഹകർ നാമായിരിക്കണം.

ഇനി നാം തളർന്നവരല്ല, ആത്മീക ബലത്താൽ സൗഖ്യപ്പെട്ടും, അനേകർക്ക് സൗഖ്യദാനം നൽകുന്നവരും നാമായിരിപ്പാൻ നോമ്പ് നല്ല ചിന്തകളെ നമുക്ക് നൽകുവാൻ പ്രാർത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

അപ്പച്ചൻ കണ്ണഞ്ചിറ

ഹോൺചർച്ച്‌: യുകെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ സംഗീത വസന്തത്തിന്റെ മധുരോത്സവത്തിന് ഈ വർഷം ലണ്ടനിലെ ഹോൺചർച്ചിൽ അടുത്ത ശനിയാഴ്ച്ച അരങ്ങേറും. ഒരാഴ്ച്ച മാത്രം അകലത്തിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും ആസ്വാദന വേദിയാവുക ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നർത്തകരും ചേർന്ന് ഒരുക്കുന്ന സമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് സമ്മാനിക്കുക.

മലയാള ഭാഷയ്ക്കു നിരവധി സൂപ്പർ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നൽകിയ യശ്ശശരീരനായ എസ് പി വെങ്കിടേഷിന്റെയും, മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും സംഗീതത്തിന്റെ ഉത്തുംഗ വേദിയിൽ വെച്ച് സമുചിതമായി അർപ്പിക്കും. ഒഎൻവിയുടെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകർക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങൾ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്‌സ് സമ്മാനിക്കുക. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഇത്തവണയും യു കെ യിലെ നിരവധി പുതുമുഖ ഗായകരും, കലാകാരന്മാരും അണിനിരക്കും.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977

The Campion School, Wingletye Lane, Hornchurch, London, RM11 3BX

അദ്വൈത ആർട്സ് , ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയുടെ(HMC) സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന,യുകെയിൽ കലയും സാഹിത്യവും സംഗീതവും സംഗമിക്കുന്ന അപൂർവ്വ വേദിയായ ശ്രീരാഗം – സീസൺ 3, ഇന്ത്യൻ കലാസംഗീതോത്സവം മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 7 വരെ ബ്രിസ്റ്റളിൽ നടക്കും.

വായനക്കാരുടെ ഹൃദയം കീഴടക്കിയ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്കാരം സമ്മാനിക്കും. കൂടാതെ ബ്രിസ്റ്റളിൽ നിന്ന് തെരഞ്ഞെടുത്ത ഗായകനു ജി. ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.

പ്രധാന പരിപാടികൾ

• വിന്റർ മെലഡീസ്

പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വയലിനിലൂടെ പുനർസൃഷ്ടിച്ച് ഹൃദയഹാരിയായ രാഗസന്ധ്യ ഒരുക്കുന്നു.

• ഗസൽ പോലെ…

മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ ഭാവമുള്ള ഹൃദ്യഗാനങ്ങൾ.പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

• നിമിഷം സുവർണ്ണ നിമിഷം…

ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമാപ്രവർത്തനത്തിന്റെ 50 വർഷത്തെ സുവർണ്ണയാത്രയ്ക്ക് ആദരമായി, അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങളാൽ സുന്ദരമായ ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരോക്കെയില്ലാതെ, തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതാവിഷ്‌കാരങ്ങൾ നടക്കും. തബലയിൽ കലാഭവൻ ആനന്ദ് നായിക്, റിതത്തിൽ
ബിബികുര്യൻ, ഹാർമോണിയത്തിൽ സന്തോഷ് ജേക്കബ് പുത്തേറ്റ്, കീബോർഡിൽ ഗോപു നായർ, ഗിറ്റാറിൽ ജോഷി എന്നിവർ മേളയ്ക്ക് മാറ്റ് കൂട്ടും.

• ദേവരാഗപദങ്ങൾ

ജി. ദേവരാജൻ രചിച്ച അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം. മലയാള ചലച്ചിത്ര ഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്ന നവീന അവതരണം. ഇക്കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലും ചെന്നൈയിലും അവതരിപ്പിച്ച് വൻ ജനപ്രീതി നേടിയ ഈ വ്യത്യസ്ത കഥകളി ആദ്യമായി ഭാരതത്തിന് പുറത്ത് അരങ്ങേറുന്നു.വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ദേവരാജന്റെ സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയ–സംവിധാനം നിർവഹിക്കുന്ന ഈ അവതരണത്തിൽ, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി “ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥപറച്ചിൽ പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അനുഭവമാകുന്നു.
ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ നടക്കുന്ന മേളയിൽ Bookshelf UK (പുസ്തകപെട്ടി) മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തും. “താമര” ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കുന്ന കേരളത്തിന്റെ തനതായ രുചികൾ നിറഞ്ഞ ഫുഡ് കോർട്ടും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.

ടിക്കറ്റ്ടൈയ്‌ലർ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാവുന്നതാണ്
(https://www.tickettailor.com/events/adwaitaarts/1999008)

Venue
The Theatre
St. Brendan’s Sixth Form College
Broomhill Road, Brislington
Bristol BS4 5RQ, UK

Date: 1 March, Sunday
Time: 3 PM – 7 PM.

Contact (WhatsApp): 07404 676981

Ticket Booking:
https://www.tickettailor.com/events/adwaitaarts/1999008

Facebook:
https://www.facebook.com/share/1C2gPb2iXY/

Instagram :
https://www.instagram.com/adwaita.arts?igsh=YmtxODU2Ymt6c3E1

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത്‌ സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും. ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ ‘ആറ്റുകാൽ സിസ്റ്റേഴ്സ്’ തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല.

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’ ( മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് ) കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ്‌ ഡോ. ഓമന.

മാർച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യിൽ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.

ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.

ഏവരെയും സ്നേഹപൂർവ്വം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

അപ്പച്ചൻ കണ്ണഞ്ചിറ

ബോൺമൗത്ത്‌: ബോൺമൗത്തിൽ കലാഹൃദയങ്ങൾ സംഗമിച്ച ‘മഴവിൽ സംഗീതം ഫ്‌ളാഷ്’ വർണ്ണാഭവും ആസ്വാദ്യവുമായി. മുപ്പത്തഞ്ചിൽപരം ഗായകരും, ഇരുപത്തഞ്ചിൽ കൂടുതൽ നർത്തകരും, തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുത്തപ്പോൾ ഫ്ളാഷ്’ വേദി വർണ്ണശബളവും, മനസ്സ് നിറയുന്നതുമായി. പ്രശസ്ത ഗായകരായ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സാന്നിധ്യവും, ആലാപനവും മഴവിൽ ഫ്ലാഷിന് കൂടുതൽ മികവേകി.

മഴവിൽ ഫ്ലാഷിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പരിപാടിയുടെ മുഖ്യാതിഥിയും, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റീന ജോൺ ആദ്യ തിരി തെളിയിച്ച് നിർവഹിച്ചു. തുടർന്ന് മഴവിൽ സംഗീതത്തിന്റെ അമരക്കാരനായ അനീഷ് ജോർജിനൊപ്പം കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചു.

റീന ജോണിനായി റീലുകൾ കോർത്തിണക്കി നിമിഷ സനിൻ ഒരുക്കിയ മനോഹരമായ സ്കിറ്റ് പ്രേക്ഷകരിൽ ആവേശം വിതറി. ഫ്ലവേഴ്സ് ടി.വി. ഫെയിം പ്രസാദ് ശിവൻ തുടർന്നവതരിപ്പിച്ച മിമിക്രി പ്രകടനം മഴവിൽ ഫ്ലാഷിലെ ഹൈലൈറ്റായി. ആകർഷകവും മികവുറ്റതുമായ കലാപരിപാടികൾ കൃത്യതയോടെയും അനർഗ്ഗളമായും വേദിയിൽ ഒഴുകിയെത്തിയത് മഴവിൽ സംഗീതത്തെ ശ്രദ്ധേയവും മികവുറ്റതുമാക്കി.

ജൂൺ 13-ാം തീയതി നടക്കാനിരിക്കുന്ന ‘മഴവിൽസംഗീതം 2026’ എന്ന മഹാമേളയുടെ ഓർമ്മ ഉണർത്തിക്കൊണ്ടാണ് ഫ്‌ളാഷിന്റെ തിരശീല താഴ്ന്നത്. സഹൃദയരും, കലാസ്നേഹികളുമായ നൂറുകണക്കിനാളുകൾ പരിപാടികളിൽ പങ്കുചേർന്നു.

തെഹ്‌റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതികാര നടപടികൾ പ്രഖ്യാപിച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.

പ്രഖ്യാപിച്ച ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ താവളങ്ങളും പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്നും ഐആർജിസി വ്യക്തമാക്കി. “നമ്മൾക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ തെളിവാണ്. ഇറാന്റെ ജനതയുടെ പ്രതികാരം അനിവാര്യമാണ്” എന്നും പ്രസ്താവനയിൽ പറയുന്നു. ഖമനേയിയുടെ വിയോഗത്തിൽ രാജ്യത്തുടനീളം ശക്തമായ വികാരപ്രകടനങ്ങളാണ് ഉയരുന്നത്.

ഖമനേയി കൊല്ലപ്പെട്ടതായി ഞായറാഴ്ച രാവിലെ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ഖമനേയി കൊല്ലപ്പെട്ടുവെന്ന് ശനിയാഴ്ച രാത്രിയോടെ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ കടുത്ത ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ന്യൂഡൽഹി/ദുബായ് ∙ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി. സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കാനിടയുണ്ടെന്നാണ് സൂചന. മേഖലയിലെ പ്രധാന വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്കും പൂർണ്ണമായ തടസ്സം നേരിട്ടിരിക്കുകയാണ്.

യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ തിരിച്ചിറക്കേണ്ടിവന്നു. പശ്ചിമേഷ്യയിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയും യാത്ര ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയയും യെമനും ഉൾപ്പെടെയുള്ള വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായി. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിൽ പോകുന്നതിനിടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും തടസ്സപ്പെട്ടു. സംഘർഷം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.

ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും മധ്യപൂർവദേശത്തേക്കും ഉള്ള എല്ലാ സര്‍വീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അതനുസരിച്ച് സര്‍വീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയും അർധരാത്രിവരെ മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ പുനഃക്രമീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഷെല്‍ട്ടറുകളില്‍ തുടരണമെന്നും എംബസി ഓഫ് ഇന്ത്യ ടെല്‍ അവീവ് നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ (+972-54-7520711) വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയ എംബസി ഓഫ് ഇന്ത്യ ടെഹ്റാൻ, വീടിനുള്ളില്‍ തുടരുകയും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര മിസ്ഡ് കോള്‍ (+91-8802012345) വഴിയോ ടോള്‍ഫ്രീ നമ്പര്‍ (18004253939) വഴിയോ കേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഗള്‍ഫ് മേഖലയിലെ ആകാശപാത അടച്ചതിനെ തുടര്‍ന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍ എന്നിവയുടെ വ്യോമപാതകളാണ് അടച്ചിട്ടിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദോഹ, അബുദാബി, ബഹറൈന്‍, ദുബായ്, റാസല്‍ ഖൈമ, ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ, ഒമാൻ എയർ, എത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ സര്‍വീസുകളും നിലച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസിന്റെ പിന്തുണയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്. പ്രദേശത്തെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിക്കിടെ പല വിമാനക്കമ്പനികളും വ്യോമപാതകള്‍ ഒഴിവാക്കി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കുമെതിരെ ആക്രമണമുണ്ടായാല്‍ ആഗോള എണ്ണവിതരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധങ്ങള്‍ നിലനിന്നിട്ടും ഇറാന്‍ ഇന്നും മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഒപെക്കിന്റെ കണക്കു പ്രകാരം പ്രതിദിനം ഏകദേശം 3.1 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം, 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ കയറ്റുമതി ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.

ഇറാനിലെ എണ്ണ ഉത്പാദനച്ചെലവ് ഒരു ബാരലിന് 10 ഡോളര്‍ വരെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്രയും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ അമേരിക്കയിലും കാനഡയിലും ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെ ചെലവാകുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുവഴി ഗതാഗതച്ചെലവും ഭക്ഷ്യവിലയും ഉത്പാദനച്ചെലവും വര്‍ധിച്ച് ആഗോള പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കയും ശക്തമാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റര്‍ മാത്രമുള്ള ഈ ജലപാത ഇറാനും ഒമാനും ഇടയിലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണിത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയുടെ ഏകദേശം 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയില്‍ ചെറിയൊരു തടസ്സം പോലും ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നും കപ്പല്‍ ഗതാഗതം മന്ദഗതിയിലായും എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

RECENT POSTS
Copyright © . All rights reserved